Quantcast
MediaOne Logo

എൻ.പി ചെക്കുട്ടി

Published: 4 Oct 2022 5:35 PM GMT

കോടിയേരി ബാക്കിവെച്ചു പോയത്

അരനൂറ്റാണ്ടു കാലത്തെ കോടിയേരിയുടെ പൊതുജീവിതം കേരളീയസമൂഹം ഇപ്പോള്‍ ഓര്‍മയില്‍ അയവിറക്കുമ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. എന്താണ് ജനഹൃദയങ്ങളില്‍ കോടിയേരിക്ക് ഒരു സുപ്രധാന സ്ഥാനം ഒരുക്കിക്കൊടുത്ത മന്ത്രികവിദ്യ? തികഞ്ഞ കമ്മ്യൂണിസ്റ്റ് രീതികളില്‍ മാത്രം ജീവിച്ചുശീലിച്ച ഈ മനുഷ്യനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കിയത് എന്താണ്?

കോടിയേരി ബാക്കിവെച്ചു പോയത്
X

കണ്ണൂര്‍ വിമാനത്താവളം മുതല്‍ പയ്യാമ്പലം കടപ്പുറത്തു ചിത എരിഞ്ഞടങ്ങുന്നതു വരെ ജനസഹസ്രം കോടിയേരി ബാലകൃഷ്ണനെ അനുയാത്ര ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹവുമായി പോയ വാഹനം വഴിയിലെങ്ങും ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി. മുദ്രാവാക്യം മുഴക്കിയും പുഷ്പങ്ങള്‍ എറിഞ്ഞും കണ്ണീര്‍വാര്‍ത്തും വിങ്ങിപ്പൊട്ടിയും അവര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിച്ചു. ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഇ.കെ നായനാരുടെ ശവമഞ്ചം കേരളത്തിന്റെ വിരിമാറിലൂടെ പയ്യാമ്പലത്തെ അന്ത്യവിശ്രമ സ്ഥലത്തേക്കു യാത്ര ചെയ്ത വേളയില്‍ കേരളം കണ്ട അതേ വികാരനിര്‍ഭരമായ കാഴ്ചകള്‍ ഒരിക്കല്‍ കൂടി ഈ നാടു കണ്ടു.

അരനൂറ്റാണ്ടു കാലത്തെ കോടിയേരിയുടെ പൊതുജീവിതം കേരളീയസമൂഹം ഇപ്പോള്‍ ഓര്‍മയില്‍ അയവിറക്കുമ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. എന്താണ് ജനഹൃദയങ്ങളില്‍ കോടിയേരിക്ക് ഒരു സുപ്രധാന സ്ഥാനം ഒരുക്കിക്കൊടുത്ത മന്ത്രികവിദ്യ? തികഞ്ഞ കമ്മ്യൂണിസ്റ്റ് രീതികളില്‍ മാത്രം ജീവിച്ചുശീലിച്ച ഈ മനുഷ്യനെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കിയത് എന്താണ്? തീര്‍ച്ചയായും നമ്മള്‍ ജീവിക്കുന്നത് എന്തിനെയും ആഘോഷമാക്കി മാറ്റുന്ന ഒരു കാര്‍ണിവല്‍ സംസ്‌കാരത്തിന്റെ കാലത്താണ്. മരണവും ഇപ്പോള്‍ ആഘോഷം തന്നെ. മലയാളത്തിലെ രാപ്പകല്‍ വാര്‍ത്താചാനലുകള്‍ അവസരം പൂര്‍ണമായും മുതലാക്കുകയും ചെയ്തു. പലരും രണ്ടുദിവസം മുഴുക്കെ കോടിയേരിയെ ആശ്രയിച്ചാണ് കഴിഞ്ഞുകൂടിയത്. സമീപകാലത്തു ബ്രിട്ടീഷ് രാജ്ഞിയുടെ അന്ത്യം ബി.ബി.സി എങ്ങനെയൊരു ദേശീയാഘോഷമാക്കി മാറ്റിയോ ഏതാണ്ട് അതേമട്ടില്‍ തന്നെയാണ് മലയാളം ചാനലുകള്‍ കോടിയേരിയേയും ഒരു ബിംബമാക്കി മാറ്റിയത്.


എന്നോ തകര്‍ന്ന ഒരു കൊളോണിയല്‍ സാമ്രാജ്യത്തിന്റെ ഗൃഹാതുരമായ ഓര്‍മകളാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗവേളയില്‍ ബി.ബി.സി ബ്രിട്ടീഷുകാര്‍ക്കു നല്‍കാന്‍ ശ്രമിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണരംഗത്തെ ധാര്‍മികത്തകര്‍ച്ചയും ആഗോളതലത്തില്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്നതും നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്ന ബ്രിട്ടീഷ് ജനതയ്ക്കു തങ്ങളുടെ പൂര്‍വകാല പ്രൗഡിയെക്കുറിച്ചു ഒരിക്കല്‍കൂടി ഓര്‍ക്കാനുള്ള അവസരമായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ രാജ്ഞിയുടെ വിയോഗസന്ദര്‍ഭത്തെ മാറ്റിത്തീര്‍ത്തത്. ചില മാധ്യമനിരീക്ഷകരെങ്കിലും ഈ വസ്തുത സത്യസന്ധമായി ചൂണ്ടിക്കാണിക്കുകയുണ്ടായി. നിലവിലെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു പോംവഴിയായാണ് രാജകീയമരണം ബ്രിട്ടന്‍ ഉപയോഗിച്ചത് എന്നവര്‍ തുറന്നുപറഞ്ഞു. പോയകാലങ്ങളില്‍ അഭിരമിക്കുന്ന അവസ്ഥയെ കയ്യൊഴിഞ്ഞു ബ്രിട്ടീഷ് സമൂഹം നിലവിലെ ഗുരുതരമായ പ്രതിസന്ധികളെ സത്യസന്ധമായി നേരിടാന്‍ സമയമായി എന്നാണവര്‍ ചൂണ്ടിക്കാട്ടിയത്.

ഉന്നയിക്കേണ്ട ചോദ്യം എന്താണ് കോടിയേരി ബാക്കിവെച്ചു പോകുന്നത് എന്നതു തന്നെയാണ്. അദ്ദേഹം വിട്ടുപോകുന്നത് ഇ.എം.എസ്സും നായനാരും അച്യുതാനന്ദനും നയിച്ച ഒരു പാര്‍ട്ടിയെയല്ല. ഒരു തലമുറ മുമ്പ് കേരളത്തിലെ അധ്വാനിക്കുന്ന സാധാരണ ജനങ്ങളുടെ ആശയും അഭിമാനവും ആശ്രയകേന്ദ്രവുമായി നിലനിന്ന പാര്‍ട്ടിയുമല്ല ഇന്ന് അവരുടെ മുമ്പിലുള്ളത്.

ഇത്തരത്തിലുള്ള ഒരു പ്രക്രിയ കോടിയേരിയുടെ മരണാനന്തര ചടങ്ങുകളിലും നിഴലിട്ടു നില്‍ക്കുന്നത് അവഗണിക്കാനാവുന്ന വിഷയമല്ല. അതിനര്‍ഥം കോടിയേരിയോട് അദ്ദേഹത്തിന്റെ അന്ത്യയാത്രാ മുഹൂര്‍ത്തത്തില്‍ സമൂഹം കാണിച്ച സ്‌നേഹവും ആദരവും ഏതെങ്കിലും നിലയില്‍ കൃത്രിമത്വം കലര്‍ന്ന ഒന്നാണെന്നല്ല. മറിച്ചു അദ്ദേഹത്തിന്റെ പാര്‍ട്ടി ഈ സന്ദര്‍ഭം തങ്ങളുടെ പഴയകാല പ്രൗഢിയും സഖാക്കള്‍ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പാരമ്പര്യങ്ങളും ഓര്‍ത്തെടുക്കാനുള്ള ഒരു അവസരമായി ഉപയോഗപ്പെടുത്തി എന്ന് മാത്രമാണ്. ഇന്ന് പാര്‍ട്ടി എത്തിനില്‍ക്കുന്ന പ്രതിസന്ധിയെ താല്‍ക്കാലികമായെങ്കിലും മറക്കാനും പൊയ്‌പോയ തങ്ങളുടെ കമ്മ്യൂണിസ്റ്റ് പാരമ്പര്യങ്ങളില്‍ അഭിമാനപൂര്‍വം നിലയുറപ്പിക്കാനും അത് സഖാക്കള്‍ക്ക് ഒരു സന്ദര്‍ഭമൊരുക്കി.

എന്നാല്‍, വീണ്ടും ഉന്നയിക്കേണ്ട ചോദ്യം എന്താണ് കോടിയേരി ബാക്കിവെച്ചു പോകുന്നത് എന്നതു തന്നെയാണ്. അദ്ദേഹം വിട്ടുപോകുന്നത് ഇ.എം.എസ്സും നായനാരും അച്യുതാനന്ദനും നയിച്ച ഒരു പാര്‍ട്ടിയെയല്ല. ഒരു തലമുറ മുമ്പ് കേരളത്തിലെ അധ്വാനിക്കുന്ന സാധാരണ ജനങ്ങളുടെ ആശയും അഭിമാനവും ആശ്രയകേന്ദ്രവുമായി നിലനിന്ന പാര്‍ട്ടിയുമല്ല ഇന്ന് അവരുടെ മുമ്പിലുള്ളത്. കോര്‍പ്പറേറ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന, പലപ്പോഴും വലതുപക്ഷ നയങ്ങളും താല്‍പര്യങ്ങളും പ്രകടിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി അത് മാറിപ്പോയിട്ടുണ്ട് എന്ന കാര്യവും തീര്‍ച്ചയാണ്. കെ-റെയില്‍ മുതല്‍ വിഴിഞ്ഞത്തെ തീരദേശ ജനതയുടെ സമരം വരെ നിരവധി പ്രശ്‌നങ്ങള്‍ ഇന്ന് കേരളീയ സമൂഹം നേരിടുന്നുണ്ട്. ഭരണപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, ധാര്‍മികമായ ഒരു കൊടും മൂല്യശോഷണത്തിന്റെ പ്രശ്‌നം കൂടി അതില്‍ അന്തര്‍ഭവിച്ചിട്ടുമുണ്ട്. അതിനാല്‍ കോടിയേരിയുടെ അന്ത്യയാത്രയില്‍ കണ്ട ദൃശ്യങ്ങള്‍ പരേതനോടുള്ള സ്‌നേഹബഹുമാനങ്ങള്‍ക്കപ്പുറം ഇന്നത്തെ പ്രശ്‌നകലുഷിതമായ അന്തരീക്ഷത്തോടുള്ള ഒരു സവിശേഷ പ്രതികരണം കൂടിയായി കാണേണ്ടതുണ്ട്. പിണറായി വിജയന്‍ അടക്കം അങ്ങേയറ്റം പരിണിതപ്രജ്ഞരായ നേതാക്കള്‍ പോലും പ്രകടിപ്പിച്ച അതിവൈകാരിക പ്രതികരണങ്ങളില്‍ അതിന്റെ നിഴലാട്ടം പതിഞ്ഞിരിപ്പുണ്ട്.

കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തു ആര്‍.എസ്.എസ് അടക്കമുള്ള വിഭാഗങ്ങളുമായി സംഘര്‍ഷം ഉണ്ടാവുമ്പോള്‍ അവ അതാത് സമയത്തു പരിഹരിക്കാന്‍ അദ്ദേഹം എന്നും ശ്രമം നടത്തിയിരുന്നു. ''ഞങ്ങളോട് കളിച്ചാല്‍ കൂലി വരമ്പത്തു കിട്ടും'' എന്നൊക്കെ ദിഗന്തങ്ങളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പ്രഖ്യാപിക്കുമ്പോഴും മറുവശത്തെ നേതാക്കളുമായി സമവായ ചര്‍ച്ചയ്ക്കു എന്നും കോടിയേരി വഴികള്‍ തേടി.

കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തിയുടെയും നേതാവിന്റെയും ജീവിതവും അനുഭവങ്ങളും അത്തരമൊരു നിരീക്ഷണത്തെ സാധൂകരിക്കുന്നതുമാണ്. തലശേരിയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് അങ്ങേയറ്റം വിഷമകരമായ സാഹചര്യങ്ങളില്‍ പൊതുജീവിതത്തിലേക്കു കടന്നുവന്ന ആളാണ് കോടിയേരി ബാലകൃഷ്ണന്‍. വെറും പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുന്ന കാലത്താണ് അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികള്‍ തലശേരിയില്‍ വെച്ച് പൊതിരെ തല്ലി മൃതപ്രായനാക്കി വഴിയരികില്‍ തള്ളിയത്. പഴയകാല വിദ്യാര്‍ഥിപ്രസ്ഥാനമായ കെ.എസ്.എഫിലും പിന്നീട് 1970 മുതല്‍ എസ്.എഫ്.ഐയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ സഖാക്കളില്‍ പലരും ഇന്ന് രംഗം വിട്ടുപോയി. സി. ഭാസ്‌കരനും ബാബു ഭരദ്വാജും ദേവദാസ് പൊറ്റെക്കാടും ജി. സുധാകരനും ജി. ശക്തിധരനും അന്നത്തെ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിറഞ്ഞുനിന്ന നേതാക്കളാണ്. പിന്നീട് അടിയന്തിരാവസ്ഥ വന്നപ്പോള്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ജയിലിലായി. അദ്ദേഹം മിസ തടവുകാരനായിരുന്നു. കടുത്ത പൊലീസ് മര്‍ദനം ഏറ്റുവാങ്ങി അതേ ജയിലില്‍ കഴിഞ്ഞിരുന്ന പിണറായി വിജയനുമായുള്ള അടുപ്പവും ദീര്‍ഘകാല ബന്ധവും അന്ന് തുടങ്ങിയതാണ്. പിന്നീടുള്ള നാലരപതിറ്റാണ്ടിലെ പൊതുജീവിതത്തില്‍ ഒരിക്കലും പിണാറായിയുമായി ഒരു ഏറ്റുമുട്ടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.


അതിനര്‍ഥം കോടിയേരി പിണറായിയുടെ വിശ്വസ്തനായ അനുയായി എന്ന നിലയില്‍ ഒതുങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു എന്നല്ല തന്നെ. കോടിയേരി എന്നും സ്വന്തംനിലയില്‍ കാര്യങ്ങളെ വിലയിരുത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ച നേതാവാണ്. കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തു ആര്‍.എസ്.എസ് അടക്കമുള്ള വിഭാഗങ്ങളുമായി സംഘര്‍ഷം ഉണ്ടാവുമ്പോള്‍ അവ അതാത് സമയത്തു പരിഹരിക്കാന്‍ അദ്ദേഹം എന്നും ശ്രമം നടത്തിയിരുന്നു. ''ഞങ്ങളോട് കളിച്ചാല്‍ കൂലി വരമ്പത്തു കിട്ടും'' എന്നൊക്കെ ദിഗന്തങ്ങളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പ്രഖ്യാപിക്കുമ്പോഴും മറുവശത്തെ നേതാക്കളുമായി സമവായ ചര്‍ച്ചയ്ക്കു എന്നും കോടിയേരി വഴികള്‍ തേടി.

പൊലീസ് ഭരണം കയ്യാളുന്ന കാലത്തു ഈ കഴിവുകള്‍ അദ്ദേഹം കൂടുതല്‍ പ്രകടമാക്കി. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ പൊലീസ് സംവിധാനത്തില്‍ സംരക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയ സന്ദര്‍ഭങ്ങളും വിരളമല്ല. തലശ്ശേരിയിലെ ഫസല്‍ വധവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉദാഹരണം. അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തരമന്ത്രി തന്നെ മുന്‍കയ്യെടുത്തു എന്ന ആരോപണം വന്ന സന്ദര്‍ഭം. എന്നാല്‍, പരമാവധി നീതിപൂര്‍വം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടിയേരി എന്ന ആഭ്യന്തരമന്ത്രി എന്നും ശ്രമിച്ചിരുന്നു. വിവിധ ജില്ലകളിലെ പൊലീസ് മേധാവികളുമായി നിരന്തരം അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു. ഓരോ സന്ദര്‍ഭത്തിലും പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ തന്നെ ഇടപെട്ടു കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടത്തി.

അത്തരം കഴിവുകള്‍ അദ്ദേഹത്തെ മികച്ച സംഘടനാ നേതാവാക്കി. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തൊക്കെ എ.കെ.ജി സെന്ററില്‍ ഇരുന്നു പാര്‍ട്ടി സംഘടനയെ നയിച്ചത് കോടിയേരിയാണ്. 2005ല്‍ മലപ്പുറം സമ്മേളനകാലത്തു വി.എസ് അച്യുതാനന്ദന്‍ തന്റെ നിതാന്ത എതിരാളികളായിരുന്ന സിഐടിയു നേതൃത്വവുമായി ചേര്‍ന്ന് പിണറായി വിജയനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയപ്പോള്‍ അത് പൊളിച്ചത് കോടിയേരിയാണെന്ന കാര്യം ഇന്നും അധികമാര്‍ക്കും അറിയുന്നതല്ല. സമ്മേളനത്തില്‍ കാര്യങ്ങള്‍ പന്തിയല്ല എന്നറിഞ്ഞ കോടിയേരി സി.ഐ.ടിയു നേതാവും പി.ബി അംഗവുമായിരുന്ന ഇ. ബാലാനന്ദനെ നേരിട്ടുകണ്ടു അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. അതോടെയാണ് പിണറായി പാര്‍ട്ടിയില്‍ അജയ്യനായി മാറിയത്. വി.എസ് യുഗം അസ്തമിച്ചു പിണറായി യുഗം പാര്‍ട്ടിയില്‍ തുടങ്ങുന്നത് മലപ്പുറത്തു വെച്ചാണ്.

പിന്നീട് ആലപ്പുഴയില്‍ പിണറായി സ്ഥാനമൊഴിഞ്ഞ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത സന്ദര്‍ഭം കോടിയേരിയുടെ ജീവിതത്തിലെ മറ്റൊരു കഠിനപരീക്ഷണ കാലമായിരുന്നു. അച്യുതാനന്ദന്‍ പാര്‍ട്ടിയോട് സലാം ചൊല്ലി പിരിയുകയാണ് എന്ന അന്തരീക്ഷം അന്നൊരുങ്ങി. അദ്ദേഹം പാര്‍ട്ടി സമ്മേളനവേദി വിട്ടു സ്വന്തം വീട്ടിലേക്കു പോയി. അതിനെയും സ്വതസിദ്ധമായ ചിരിയോടെ നേരിടാന്‍ കോടിയേരിക്ക് കഴിഞ്ഞു. അന്ത്യം വരെയും വി.എസ്സും ഗൗരിഅമ്മയും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിക്കൊണ്ട് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധ്യമായി.

വിവിധ പാര്‍ട്ടി സമ്മേളനങ്ങളില്‍ അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പരമാവധി വിവരങ്ങള്‍ അവരുമായി പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായി. വ്യാജവാര്‍ത്തകളെ ഒഴിവാക്കാന്‍ ഏറ്റവും നല്ലതു സത്യസന്ധമായി കാര്യങ്ങള്‍ പറയുകയാണ് എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പതിവില്ലാത്ത രീതികളായിരുന്നു.

അതൊന്നും എളുപ്പമുള്ള കാര്യങ്ങള്‍ ആയിരുന്നില്ല എന്നതു സി.പി.എം പാര്‍ട്ടിയെയും അതിലെ നേതാക്കളെയും അറിയുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. നേതാക്കള്‍ പലപ്പോഴും തങ്ങളുടെ ഉപദേശകരുടെയും വൈതാളികരുടെയും ഒരു പദ്മവ്യൂഹത്തിനകത്താണ് കഴിഞ്ഞിരുന്നത്. അതിന്റെ മതിലുകള്‍ പലപ്പോഴും അഭേദ്യം തന്നെയായിരുന്നു. എന്നാല്‍, കോടിയേരി തനിക്കു ചുറ്റും അത്തരം മതിലുകള്‍ കെട്ടിയില്ല. എല്ലാവിഭാഗം പാര്‍ട്ടിക്കാരുമായും പാര്‍ട്ടിക്ക് പുറത്തുള്ള വിശാലലോകവുമായും അദ്ദേഹം ബന്ധങ്ങള്‍ നിലനിര്‍ത്തി. പാര്‍ട്ടിയെ തുറസ്സായ ഒരു ജനാധിപത്യ അന്തരീക്ഷത്തിലേക്ക് നയിക്കണം എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. അതിനാല്‍ വിവിധ പാര്‍ട്ടി സമ്മേളനങ്ങളില്‍ അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പരമാവധി വിവരങ്ങള്‍ അവരുമായി പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായി. വ്യാജവാര്‍ത്തകളെ ഒഴിവാക്കാന്‍ ഏറ്റവും നല്ലതു സത്യസന്ധമായി കാര്യങ്ങള്‍ പറയുകയാണ് എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പതിവില്ലാത്ത രീതികളായിരുന്നു.

കടുംബജീവിതത്തിലെ താളപ്പിഴകളെയും അദ്ദേഹം അതേ മട്ടില്‍ ഒരു തുറന്ന രീതിയിലാണ് കണ്ടതും കൈകാര്യം ചെയ്തതും. മക്കളെ സംബന്ധിച്ച പരാതികള്‍ നിരന്തരം ഉയര്‍ന്നുവന്നപ്പോഴും അദ്ദേഹം ഒളിച്ചോടിയില്ല. വസ്തുതകളെ മറച്ചുവെക്കാന്‍ ശ്രമം നടത്തിയതുമില്ല. പ്രതിസന്ധികളും പരീക്ഷണങ്ങളും ജീവിതത്തിന്റെ അഭേദ്യഭാഗമായാണ് അദ്ദേഹം കണ്ടത്. അവയെ സത്യസന്ധമായി തുറന്ന രീതിയില്‍ അഭിമുഖീകരിക്കാന്‍ അദ്ദേഹം തയ്യാറായി. അതില്‍ വിജയവും പരാജയവുമുണ്ടായി. അതെല്ലാം നിര്‍മമമായി സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരുപക്ഷേ കേരളത്തിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ കോടിയേരി ബാലകൃഷ്ണന്‍ തങ്ങളില്‍ ഒരാളെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ കരണമായതും ഇതേ ഗുണങ്ങള്‍ തന്നെയാവാം.

TAGS :