Quantcast
MediaOne Logo

ഡോ. പി.ജെ ജയിംസ്

Published: 2 July 2022 12:45 PM GMT

അഗ്നിപഥ് : ഹിന്ദുത്വ സൈനികവത്കരണത്തിനുള്ള എളുപ്പവഴി

ആർ.എസ്.എസുമായി ബന്ധപ്പെട്ട സൈനിക സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് നേരിട്ട് നിയമനം നടക്കുമ്പോൾ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ അഗ്നിപഥ് പദ്ധതിയിലൂടെ സേനയുടെ താഴ്ന്ന തലങ്ങളിലും കാവി ശക്തികളോട് കൂറുള്ള ഒരു നിരയെ നിർമ്മിക്കാനും അതുവഴി സേനയിലെ കാവിവത്കരണം തുടരാനുള്ള ശ്രമമാണ് നടക്കുന്നത്.

അഗ്നിപഥ് : ഹിന്ദുത്വ സൈനികവത്കരണത്തിനുള്ള എളുപ്പവഴി
X
Listen to this Article

കഴിഞ്ഞ മാസം പകുതിയിൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകമാനമുള്ള ജനാധിപത്യ വിശ്വാസികൾ ഇതിനോടകം പ്രതിഷേധ സ്വരം ഉയർത്തിയിട്ടുണ്ട്. മറ്റു കോർപറേറ്റ് - ഫാസിസ്റ്റു പദ്ധതികൾ പോലെ തന്നെ ഈ പദ്ധതിയും പാർലമെന്റിലോ പ്രതിരോധത്തിനായുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയിലോ ചർച്ച ചെയ്തിട്ടില്ല. ആർ.എസ്.എസിന്റെ ബുദ്ധിയിൽ ഉദിക്കുകയും അവരുടെ ബുദ്ധിജീവികളാൽ രൂപപ്പെടുത്തുകയും ചെയ്യപ്പെട്ട ഒരു കാവി - ഫാസിസ്റ്റ് പദ്ധതിയാണ് ഇത്. സൈന്യത്തിന്റെ സ്വകാര്യവത്കരണം/കോർപറേറ്റ്‌വത്കരണം, രാജ്യത്തിൻറെ പ്രതിരോധ സംവിധാനത്തിനെ ദുർബലമാക്കുന്നു, സ്ഥിരം തൊഴിൽ ഉറപ്പ് നൽകുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്നുവന്നത്. സർക്കാർ - പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ പൊതുഭരണ സംവിധാനത്തിൽ ആകെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വകാര്യവത്കരണം - കരാർവത്കരണം ഉൾപ്പെടെയുള്ള നിയോലിബറൽ നയങ്ങളുടെ തുടർച്ചയാണ് സൈന്യത്തിലും സംഭവിക്കുന്നത്. സൈന്യത്തിൽ ഉയർന്നു വരുന്ന തീവ്ര വലതുപക്ഷ വിന്യാസത്തിന്റെ പൊതുവായ അവലോകനമായല്ല ഈ ലേഖനം ഉദ്ദേശിച്ചത്; മറിച്ച് സമർഥമായ ഈ നീക്കത്തിന്റെ മുഖ്യ ഉദ്ദേശത്തിനെ കുറിച്ച് സംസാരിക്കാനാണ്. രാജ്യത്തിൻറെ ഏറ്റവും വലുതും കൂടുതൽ കാലദൈർഘ്യവുമുള്ള ഫാസിസ്റ്റ് സംഘടനയായ, തങ്ങളുടെ രാഷ്ട്രീയ ഉപകരണമായ ബി.ജെ.പിയെ ഉപയോഗിച്ച് ഇന്ത്യയുടെ ഭരണം കൈയ്യാളുന്ന ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള ഹിന്ദുരാഷ്ട്രത്തിനായുള്ള മുന്നേറ്റത്തിലെ പ്രധാന ഘടകമായ ഹിന്ദുത്വ സംഘത്തിന്റെ സൈനികവത്കരണം സാധ്യമാക്കാനുള്ള നിർണായക ചുവട് വെപ്പാണ് അഗ്നിപഥ്.

1925 ൽ സ്ഥാപിതമായത് മുതൽ സാംസ്‌കാരിക ദേശീയതയുടെ മറ ഉപയോഗിച്ച് സ്വയം ഒരു സാംസ്‌കാരിക സംഘടനയാണെന്ന് അവകാശപ്പെടുന്ന ആർ.എസ്.എസിന് സൈനികവത്കരണം തികച്ചും അന്യമായ ഒരു കാര്യമല്ല. മുസോളിനിയും ഹിറ്റ്ലറുമൊക്കെ നേതൃത്വം നൽകിയ യൂറോപ്യൻ ഫാസിസത്തിനോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ തന്നെ ആർ.എസ്.എസിന്റെ മൊത്തം സംഘടനാ സംവിധാനം തന്നെ സൈനിക പരിശീലനത്തോട് ചേർന്ന് നിൽക്കുന്നതാണ്. ചരിത്ര രേഖകൾ പ്രകാരം ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ രാഷ്ട്രീയ ഗുരുവായ മൂൻജെ 1930 കളിൽ ഇറ്റാലിയൻ ഫാസിസ്റ്റ് ഏകാധിപതി മുസോളിനിയെ സന്ദർശിച്ചിരുന്നു. മുസോളിനി സ്ഥാപിച്ച അർദ്ധ സൈനിക പരിശീലന സംവിധാനമായ കായികാഭ്യാസത്തിനുള്ള ഫാസിസ്റ്റ് അക്കാദമിയിലും ഫാസിസ്റ്റ് സംഘടനാ സംവിധാനത്തിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം സെൻട്രൽ ഹിന്ദു മിലിട്ടറി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിൽ ആർ.എസ്.എസ് കേഡറുകൾക്കും ഹിന്ദുത്വ ഗുണ്ടകൾക്കും അർദ്ധ സൈനിക പരിശീലനം നൽകുന്ന ബോൺസാല മിലിട്ടറി സ്‌കൂൾ 1937 ൽ നാസിക്കിൽ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നും അകന്നു നിന്നതിനാലും ബ്രിട്ടീഷുകാരോടു ആഭിമുഖ്യം പുലർത്തിയതിനാലും ആർ.എസ്.എസിന്റെ ഈ സമാന്തര സൈനിക പ്രവർത്തനത്തെ ബ്രിട്ടീഷുകാർ എതിർത്തില്ല. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച മൃദു ഹിന്ദുത്വ നയം അന്തർലീനമായ കോൺഗ്രസിന്റെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ അഭാവത്തിൽ 1947 നു ശേഷവും വലിയ പൊതു ശ്രദ്ധ ഒന്നുമില്ലാതെ തുടർന്ന് പോന്നു. എന്നാൽ, 1992 ൽ ബാബരി മസ്‍ജിദ് തകർക്കപ്പെട്ടപ്പോൾ സുരക്ഷാസേനയെ വിന്യസിക്കാൻ അന്നത്തെ നരസിംഹറാവു സർക്കാർ മടിക്കുകയും 1995 ൽ നടന്ന ഇന്ത്യൻ പബ്ലിക്ക് സ്‌കൂൾ കോൺഫറൻസിനു ബോൺസാല സൈനിക സ്‌കൂളിന് അംഗീകാരം ലഭിച്ചപ്പോൾ ഇടപെടാതിരിക്കുകയും ചെയ്തു.


എന്നാൽ, ആർ.എസ്.എസിന്റെ ബോൺസാല സൈനിക സ്‌കൂളിൽ നിന്നും അവരുടെ സഹോദര സ്ഥാപനങ്ങളിൽ നിന്നും പരിശീലനം ലഭിച്ച കാവിപ്പടയുടെ അക്രമങ്ങളെക്കുറിച്ച് ( പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ നടന്നത് ) പലരും പരസ്യമായി ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ നിഗൂഢമായി കൊല്ലപ്പെട്ട മഹാരാഷ്ട്ര ആന്റി - ടെറർ സ്ക്വാഡ് ( ATS ) തലവൻ ഹേമന്ത് കർക്കരെ ഹിന്ദുത്വ തീവ്രവാദി സംഘടനകളുടെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങളുമായി ബോൺസാല സ്കൂളിന്റെ ബന്ധം തുറന്നുകാട്ടിയ ആദ്യത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായിരിക്കാം. മുസ്‌ലിംകൾ പ്രതിചേർക്കപ്പെട്ട 2006 ലെ മലേഗാവ് ഉൾപ്പെടെയുള്ള സ്ഫോടനങ്ങളിൽ അവരുടെ പങ്കിനെ തുറന്നുകാട്ടാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് കഴിഞ്ഞു; സ്വാമി അസീമാനന്ദ, സാധ്വി പ്രഗ്യാ, കേണൽ പുരോഹിത് എന്നിവർക്ക് എൻ.ഐ.എ ക്ലീൻ ചിറ്റ് നൽകിയെങ്കിലും. മോദി ഭരണകൂടത്തിന്റെ വരവും ഹിന്ദുത്വ അജണ്ട ഭരണത്തിന്റെ കാതലായി മാറുകയും ചെയ്തപ്പോൾ ആർ എസ് എസിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇതര വിദ്യാഭ്യാസ സംഘടനയായ വിദ്യാ ഭാരതി നേരിട്ട് ഇന്ത്യൻ സായുധ സേനയിലെ ഓഫീസ് തലത്തിലേക്ക് റിക്രൂട്ട് ചെയ്യപെടുന്നവർക്ക് പരിശീലനം നൽകുന്ന ഇന്ത്യൻ മിലിറ്ററി സ്‌കൂളിന്റെ മാതൃകയിൽ മിലിട്ടറി സ്‌കൂളുകൾ തുടങ്ങി. എൻ.ജി.ഓ കളെ ഉൾപ്പെടുത്തി പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ നൂറോളം സൈനിക സ്‌കൂളുകൾ ആരംഭിക്കാൻ മോദി സർക്കാർ തയ്യാറെടുക്കുന്നു എന്നതാണ് പുതിയ വാർത്ത. മുസ്ലിംകൾക്കെതിരായ വംശീയാതിക്രമത്തിനും വെറുപ്പിനും പേരുകേട്ട, ആർ.എസ്.എസുമായി നേരിട്ടോ നേരിട്ടല്ലാതെയോ ബന്ധമുള്ള എൻ.ജി.ഒകളായിരിക്കും ഇവ. ഈ സൈനിക സ്‌കൂളുകളിൽ നിന്നും പുറത്തുവരുന്നവരെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ നിന്നും പരിശീലനം ലഭിച്ചവരെ പോലെ തന്നെ കാണപ്പെടുന്നത് കൊണ്ട് തന്നെ, ഇന്ത്യൻ സായുധ സേനയിലെ ഓഫീസർ തലത്തിലുള്ള കേഡറുകളെ കുറഞ്ഞ സമയം കൊണ്ട് കാവിവത്കരിക്കാനുള്ള ശ്രമമാണ് ഇതെന്ന് മനസിലാക്കാം.


ആർ.എസ്.എസുമായി ബന്ധപ്പെട്ട സൈനിക സ്ഥാപനങ്ങളിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് നേരിട്ട് നിയമനം നടക്കുമ്പോൾ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ അഗ്നിപഥ് പദ്ധതിയിലൂടെ സേനയുടെ താഴ്ന്ന തലങ്ങളിലും കാവി ശക്തികളോട് കൂറുള്ള ഒരു നിരയെ നിർമ്മിക്കാനും അതുവഴി സേനയിലെ കാവിവത്കരണം തുടരാനുള്ള ശ്രമമാണ് സംഭവിക്കുന്നത്. ഇത് പ്രകാരം പ്രതിവർഷം 46000 അഗ്നിവീരന്മാരെ നിയമിക്കുകയും നാല് വർഷം കഴിയുമ്പോൾ അതിന്റെ എഴുപത്തഞ്ച് ശതമാനം പേർ ( ഏകദേശം 35000 പേർ ) പുറത്ത് വരികയും ചെയ്യും. ബാക്കിയുള്ള ഇരുപത്തഞ്ച് ശതമാനം നേരിട്ട് സേനയുടെ ഭാഗമാവുകയും ചെയ്യും. അഗ്നിവീരന്മാരുടെത് മുതലുള്ള നിയമനം സംഘപരിവാർ ശക്തികൾക്ക് നിരീക്ഷിക്കാൻ കഴിയുമെന്നിരിക്കെ ( നിയമന പ്രക്രിയ പോലും പുറംകരാർ കൊടുക്കപ്പെടാം ) കാലക്രമേണ ഇന്ത്യൻ സൈനിക സംവിധാനം പൂർണമായും ഹിന്ദുത്വ അജണ്ടക്ക് കീഴിലായി മാറും. മറുവശത്ത്, നാല് വർഷത്തെ സേവനത്തിന് ശേഷം അഗ്നിവീരന്മാരായി റിട്ടയർ ചെയ്യുന്നവരെ വർഷാവർഷം ആർ.എസ്.എസിലേക്ക് ചേർക്കാനുള്ള ആലോചനകളും പിന്നണിയിൽ നടക്കുന്നുണ്ട്. തങ്ങളുടെ ഓഫീസുകളിലെ സുരക്ഷാ ജീവനക്കാരായി വിരമിച്ച അഗ്നിവീരന്മാർക്ക് തൊഴിൽ നൽകുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇതിനുള്ള തെളിവായി കാണാം. അഗ്നിവീരന്മാർ അങ്ങനെ കാവിവീരന്മാരായി മാറും. സാധാരണ മുൻ സൈനികർക്ക് ഇതുവരെ ഒരുവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കാത്ത നരേന്ദ്ര മോദിയോട് അടുത്ത കോർപറേറ്റ് - ക്രോണി കാപിറ്റലിസ്റ്റുകൾ തങ്ങളുടെ സ്ഥാപനങ്ങളിൽ അഗ്നിവീരന്മാർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിക്കുക വഴി ഈ കാവി നീക്കത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. കോർപ്പറേറ്റ് മൂലധനത്തിന്റെ ഏറ്റവും പിന്തിരിപ്പൻ ഘടകങ്ങൾ ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയുമായി സ്വയം ലയിക്കുന്ന അവിശുദ്ധ രീതി ഇതിൽ നിന്നും നമുക്ക് മനസ്സിലാകും.

ഈ കുറിപ്പിൽ ഹ്രസ്വമായി പറഞ്ഞിരിക്കുന്നതുപോലെ, സൈനിക സ്ഥാപനങ്ങളെ അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള ഹിന്ദുത്വ അണികളുടെ സൈനികവൽക്കരണം ഒരു പുതിയ അജണ്ടയല്ല, മറിച്ച് കാവി ഫാസിസത്തിന്റെ തന്ത്രമാണ് എന്നതാണ് ഈ വാദത്തിന്റെ ആകെത്തുക. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി ഹിന്ദുക്കളുടെ സൈനികമായുള്ള പുനരുജ്ജീവനം ആവശ്യമാണെന്നാണ് ആർ.എസ്.എസിന്റെ താത്വികാചാര്യന്മാർ തുടക്കം മുതൽ പറയുന്നത്. പല പണ്ഡിതന്മാരും ഇതിനകം സൂചിപ്പിച്ചതുപോലെ, ആർ.എസ്.എസിന്റെ സ്ഥാപകനും ഹെഡ്ഗേവാറിന്റെ രക്ഷാധികാരിയും ഗുരുവുമായ മൂഞ്ചെയുടെ ഡയറിക്കുറിപ്പുകളും കുറിപ്പുകളും ആർ.എസ്.എസ് തന്ത്രങ്ങൾക്ക് അക്രമാസക്തമായ സൈനികവത്കരണത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. ഇറ്റാലിയൻ സന്ദർശനത്തിനുശേഷം മൂൻജെയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അതിന്റെ ശാഖകൾ ഉൾപ്പെടെയുള്ള ആർ.എസ്.എസിന്റെ സംഘടനാ ഘടന, ഇറ്റാലിയൻ, ജർമ്മൻ ഫാസിസ്റ്റ് സംഘടനകളുടെ 'സെൽ-ഘടന' ഉൾപ്പെടെ മുസ്സോളിനിയുടെ ദേശീയ സോഷ്യലിസ്റ്റുകളിൽ നിന്ന് നിരവധി സവിശേഷതകൾ പകർത്തിയിട്ടുണ്ട്. അതുപോലെ, വിദ്യാർത്ഥി രാഷ്ട്രീയം മുതൽ മുകളിലേക്ക്, പരിവാർ അടിസ്ഥാന ഘടനയുടെ എല്ലാ വശങ്ങളിലും വ്യാപിച്ചുകിടക്കുന്ന സ്വയംസേവകരുടെ പരിശീലനത്തിൽ അർദ്ധസൈനിക, ആയോധന പരിശീലനവും ഉൾപ്പെടുത്തിയിട്ടുണ്ട്."ഹിന്ദുക്കളുടെ സൈനിക പുനരുജ്ജീവനം", മൂഞ്ചെ ഉയർത്തിപ്പിടിക്കുന്നതുപോലെ ഹിന്ദുത്വം ആഗ്രഹിക്കാത്ത എല്ലാറ്റിനെയും രാജ്യത്തെ ശുദ്ധീകരിക്കാനുള്ള അക്രമം എന്നിവയെക്കുറിച്ചുള്ള ആശയവൽക്കരണം ആർ.എസ്.എസിന്റെ പ്രമുഖ സൈദ്ധാന്തികനായ ഗോൾവാൾക്കർ, ജർമ്മൻ രാഷ്ട്രത്തെ ജൂതന്മാരിൽ നിന്നും "ശുദ്ധീകരിക്കാൻ" ഹിറ്റ്ലറും അദ്ദേഹത്തിന്റെ "ബ്രൗൺ ഷർട്ടുകളും" നടത്തിയ ശ്രമങ്ങളെ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോയി. ഇവിടെ "മുസ്ലിം പ്രശ്നം" പരിഹരിക്കുന്നത് ഇന്ത്യയ്ക്ക് ഒരു വിലപ്പെട്ട പാഠമായി ഗോൾവാൾക്കർ കണ്ടു.


ഇന്ന് അഗ്നിപഥ് പദ്ധതി നടപ്പാക്കപ്പെട്ടാൽ അത് സമൂഹത്തിലെ പൗരസമൂഹവും സൈന്യവും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കും. രാജ്യത്തെ ഹിന്ദുത്വ സൈനികവത്കരണ ശ്രമങ്ങൾക്ക് ഇത് നൽകുന്ന സംഭാവന ചെറുതല്ല. അതേസമയം, ആർ.എസ്.എസിന്റെ രൂപീകരണകാലത്ത് സമൂഹത്തെ സൈനികവൽക്കരിക്കുന്നതും സൈന്യത്തിലേക്കുള്ള കാവി കയ്യേറ്റങ്ങളും സംബന്ധിച്ച ആശയവൽക്കരണം ആർ.എസ്.എസ് സൈദ്ധാന്തികർ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പ്രക്രിയ വർഷങ്ങളായി പതിയെയും തീരെ പ്രകടമായല്ലാതെയും തുടർന്ന് പോരുന്നുണ്ടായിരുന്നു. ഒന്നും രണ്ടും മോദി സർക്കാരുകളുടെ സഹായത്തോടെയും പ്രതികരണാത്മകമായ തീവ്ര വലത് നിയോലിബറൽ നിയോഫാസിസ്റ്റ് ഘടനയുടെയും സഹായത്തോടെയും ഭരണഘടനാപരവും നീതിന്യായപരവുമായ സ്ഥാപനങ്ങൾ ഉൾപ്പെടെ സിവിൽ ഭരണത്തിന്റെ ഏതാണ്ടെല്ലാ മേഖലകളെയും കാവിവത്കരിക്കുന്നതിൽ ആർ.എസ്.എസ് വിജയിച്ചു. ഇന്ന്, എല്ലാവരെയും വിഴുങ്ങുന്ന ഈ നവഫാസിസ്റ്റ്-കോർപ്പറേറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിപഥ് പദ്ധതിയെ കാണേണ്ടത്. ഈ നീക്കത്തിൽ അന്തർലീനമായ കരാർവത്കരണം, പ്രൊഫഷണലിസം ഇല്ലാതാക്കൽ , സൈന്യത്തിലെ സ്ഥിരം തൊഴിൽ നശിപ്പിക്കൽ തുടങ്ങിയ നിഷേധാത്മക വശങ്ങൾ തുറന്നുകാട്ടുമ്പോൾ തന്നെ, പുരോഗമന-ജനാധിപത്യ ശക്തികൾക്ക് അഗ്നിപഥിന് പിന്നിലെ കൂടുതൽ അപകടകരമായ നവ ഫാസിസ്റ്റ് അജണ്ടയെ തിരിച്ചറിയാനും പ്രതിരോധിക്കാനും യാതൊരു മടിയും ഉണ്ടാകരുത്. 2025 ൽ ആർ.എസ്.എസിന്റെ സംസ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷിക്കാനിരിക്കെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമ്പൂർണ സൈനികവത്കരണമെന്നതിലൂടെ ഹിന്ദുരാഷ്ട്ര നിർമാണമെന്ന ലക്ഷ്യത്തിലേക്ക് അവർ കൂടുതൽ അടുക്കുകയാണ്.

TAGS :