Quantcast
MediaOne Logo

രേഖ ശർമ്മ

Published: 22 Oct 2022 2:03 PM GMT

ബിൽക്കിസ് ബാനുവും സായിബാബയും : രണ്ട് അനീതിയുടെ കഥകൾ

നീതിന്യായ വ്യവസ്ഥയിലുള്ള നമ്മുടെ വിശ്വാസം ഏറ്റവും ആവശ്യമുള്ളപ്പോൾ അത് വ്രണപ്പെടാതിരിക്കാൻ നമുക്ക് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

ബിൽക്കിസ് ബാനുവും സായിബാബയും : രണ്ട് അനീതിയുടെ കഥകൾ
X

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ (യു.എ.പി.എ) പ്രകാരം ചുമത്തിയ കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെയും മറ്റ് നാല് പേരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ വിധി താൽക്കാലികമായി തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് അസ്വസ്ഥതയുളവാക്കുന്ന പ്രവണതയാണ് സൂചിപ്പിക്കുന്നത്. ഒക്ടോബർ 14നാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അതേ ദിവസം തന്നെ സ്റ്റേ തേടി കേന്ദ്രം ഓടിയെത്തി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചതെങ്കിലും വിധി സ്റ്റേ ചെയ്യാന് കോടതി വിസമ്മതിച്ചു. തുടർന്ന് കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഈ വിഷയം വളരെ ഗൗരവമുള്ളതാണെന്ന് കണ്ടെത്തി. സായിബാബയെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വളരെ ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം കണ്ടെത്തി. അദ്ദേഹം ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ചു. അടുത്ത ദിവസം കേസ് പരിഗണിക്കാൻ നിർദ്ദേശിച്ചു, അതായത് കോടതിയുടെ അവധി ദിവസമായ ശനിയാഴ്ച. സായിബാബയുടെ മോചനം തടയാനുള്ള കേന്ദ്രത്തിന്റെ ആവേശം അഭൂതപൂർവമായിരുന്നു. അതേപോലെ തന്നെ അഭൂതപൂര് വമായിരുന്നു ചീഫ് ജസ്റ്റിസ് ഈ വിഷയം ലിസ്റ്റുചെയ്യാന് ഉത്തരവിട്ട വേഗം.

ഏത് സമയത്തും ഏതെങ്കിലും ബെഞ്ചിന് മുമ്പാകെ ഒരു വിഷയം ലിസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടോ എന്നതല്ല ചോദ്യം. ഇത് സാധ്യമാക്കിയ അനാരോഗ്യകരമായ കീഴ്വഴക്കത്തെക്കുറിച്ചാണ്.

മുമ്പ്, അർദ്ധരാത്രിയിൽ പോലും സുപ്രീം കോടതി പ്രത്യേക സിറ്റിംഗുകൾ നടത്തിയിരുന്നു, പക്ഷേ പ്രതികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളായിരുന്നു ഇവ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തനിക്കെതിരെ ഒരു ജീവനക്കാരി തന്നെ ലൈംഗികാരോപണം ഉന്നയിച്ച കേസിൽ ശനിയാഴ്ച സിറ്റിങ് നടത്തിയതാണ് ഒരു അപവാദം. എന്നാൽ സായിബാബയുടേത് കുറ്റവിമുക്തരാക്കിയ കേസായിരുന്നു. സംഗതി രണ്ടു ദിവസം കൂടി കാത്തിരുന്നിരുന്നെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ലായിരുന്നു. ഏത് സമയത്തും ഏതെങ്കിലും ബെഞ്ചിന് മുമ്പാകെ ഒരു വിഷയം ലിസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടോ എന്നതല്ല ചോദ്യം. ഇത് സാധ്യമാക്കിയ അനാരോഗ്യകരമായ കീഴ്വഴക്കത്തെക്കുറിച്ചാണ്. അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമാണ്, (ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലായ) പണ്ട് പ്രത്യേക സിറ്റിംഗുകൾ നടന്നത്. ഒരുപക്ഷേ, സ്വാഭാവിക നിയമ പ്രക്രിയയിലൂടെ നീതി നേടിയെടുത്ത ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അപഹരിക്കാൻ അവരെ ഒരിക്കലും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടില്ല.

സായിബാബയുടെ കേസിൽ നിന്ന് വ്യത്യസ്തമായി, ഗോധ്ര ട്രെയിൻ കത്തിക്കലിനെ തുടർന്നുണ്ടായ വർഗീയ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനുവിന്റെ കേസ് നമ്മുടെ മുന്നിലുണ്ട്. അന്ന് അവർക്ക് 21 വയസ്സും അഞ്ച് മാസം ഗര് ഭിണിയുമായിരുന്നു. 11 പേര് ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നിരുന്നാലും, ഗുജറാത്ത് സർക്കാർ, സംസ്ഥാനത്തിന്റെ ഔദാര്യത്തിന്റെ ഭാഗമായി, സ്വാതന്ത്ര്യ ദിനത്തിൽ 11 പേർക്കും ഇളവ് അനുവദിക്കുകയും അവരെ അകാലത്തിൽ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. വിട്ടയച്ചപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിൽ അവരെ മാലയിട്ട് സ്വീകരിച്ചു.


ഈ സംഭവം ജനരോഷത്തിന് ഇടയാക്കുകയും 11 പ്രതികളെ നേരത്തെ വിട്ടയയ്ക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖർ സുപ്രീം കോടതിയിൽ ഹരജി നൽകുകയും ചെയ്തു. എന്നാൽ, ഈ കേസിൽ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സർക്കാരുകൾ സൂക്ഷ്മമായ മൗനം പാലിച്ചു. കുറ്റവാളികളുടെ മോചനം ഗുരുതരമായ നീതി നിഷേധത്തിലേക്ക് നയിച്ചുവെന്ന് ആരും സുപ്രീം കോടതിയിൽ എഴുന്നേറ്റ് നിന്ന് പറഞ്ഞിട്ടില്ല. 11 പ്രതികളെ നേരത്തെ വിട്ടയച്ചതില് കേന്ദ്രവും കക്ഷി ചേര്ന്നിരുന്നുവെന്നാണ് ഇപ്പോള് പുറത്തുവന്ന വിവരം. അതിനാൽ, സിസ്റ്റത്തിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് വൃഥാവിലായിരുന്നു. ബിൽക്കിസ് ബാനുവിന്റെ പീഡകർ സ്വതന്ത്രരായി വിഹരിക്കുമ്പോൾ, ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ ഒരു ജീവിതം നയിക്കാൻ അവർ വീണ്ടും ശിക്ഷിക്കപ്പെടുന്നു.

അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമാണ്, (ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലായ) പണ്ട് പ്രത്യേക സിറ്റിംഗുകൾ നടന്നത്. ഒരുപക്ഷേ, സ്വാഭാവിക നിയമ പ്രക്രിയയിലൂടെ നീതി നേടിയെടുത്ത ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അപഹരിക്കാൻ അവരെ ഒരിക്കലും ഈ അധികാരം ഉപയോഗപ്പെടുത്തിയിട്ടില്ല.

മറുവശത്ത്, 59 കാരനായ സായിബാബ വീൽചെയറിൽ ബന്ധിതനാണ്, 90 ശതമാനം വൈകല്യമുള്ള അദ്ദേഹത്തിന്റെ മുകൾ കൈകാലുകളുടെ ഭാഗിക പക്ഷാഘാതം മൂലം കഷ്ടപ്പെടുന്നു. 2017 മുതൽ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തിന് നേരത്തെ രണ്ട് തവണ ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിച്ചിരുന്നു. ഈ വസ്തുതകളെല്ലാം സായിബാബയുടെ അഭിഭാഷകൻ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തി. മറ്റൊന്നും സാധ്യമല്ലെങ്കിൽ, അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടണമെന്നും അദ്ദേഹത്തിന്റെ എല്ലാ ടെലിഫോൺ കണക്ഷനുകളും പ്രവർത്തനരഹിതമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു, പക്ഷേ ജഡ്ജിമാർ അനങ്ങിയില്ല. പാര്ക്കിന്സണ്സ് രോഗം ബാധിച്ച് യു.എ.പി.എ ചുമത്തി വിചാരണ നേരിട്ട 84 കാരനായ സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. ജയിൽ അധികൃതരുടെ നിർവികാരത എത്രത്തോളമുണ്ടെന്ന് വച്ചാൽ അദ്ദേഹത്തിന് അവിടെ ഒരു സിപ്പറും സ്ട്രോ പോലും നൽകിയില്ല. അദ്ദേഹത്തിന്റെ ജാമ്യ ഹരജി കേൾക്കാൻ കോടതികൾ സമയം കണ്ടെത്തിയില്ല. അദ്ദേഹത്തിന്റെ മരണം ജനരോഷത്തിന് കാരണമായി, പലരും ഇതിനെ ജുഡീഷ്യൽ കൊലപാതകം എന്ന് വിശേഷിപ്പിച്ചു. സായിബാബയുടെ കേസ് അതേ വഴിക്ക് പോകില്ലെന്ന് മാത്രമാണ് നമുക്ക് പ്രത്യാശിക്കാവുന്നത്.

തീവ്രവാദ പ്രവര്ത്തനങ്ങളില് പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഗൗരമായി കൈകാര്യം ചെയ്യരുത് ആരും പറയുന്നില്ല, എന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ, അത് കോടതി തടഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന് സ്വതന്ത്രമായി ശ്വസിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. യു.എ.പി.എ കർശനവും ക്രൂരവുമായ നിയമമാണ്. പ്രസ്തുത നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ഒരു വ്യക്തിക്ക് ജാമ്യം ലഭിക്കുന്നത് ബുദ്ധിമുട്ടാണ് - ഒരുപക്ഷേ അസാധ്യം പോലും ആണ്. അതുകൊണ്ടാണ് പ്രോസിക്യൂഷന് ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രമോ സംസ്ഥാനമോ നിയമിച്ച യോഗ്യതയുള്ള ഒരു അതോറിറ്റിയില് നിന്ന് അനുമതി വാങ്ങുന്നത് പോലുള്ള നടപടിക്രമപരമായ പരിരക്ഷകൾ നൽകിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബോംബെ ഹൈക്കോടതി "ഭീകരവാദത്തിനെതിരായ പോരാട്ടം പ്രധാനമാണ്. പക്ഷേ, നടപടിക്രമപരമായ പരിരക്ഷകൾ രാജ്യസുരക്ഷയ്ക്ക് ആപത്ത് എന്ന യാഗപീഠത്തിൽ ബലികഴിക്കാൻ കഴിയില്ല" എന്ന അഭിവാദ്യകരമായ നിരീക്ഷണം നടത്തിയത്. ദേശീയ സുരക്ഷയുടെ വാദം ഇടയ്ക്കിടയ്ക്ക് ഉയർത്തിക്കൊണ്ടുവരുന്ന സോളിസിറ്റർ ജനറലിന്റെ ഉയർന്ന വാദങ്ങൾക്ക് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യത്തെ എടുത്ത് കളയാൻ കഴിയില്ല.


അതി ദേശീയത എന്ന പദം ഉപായമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ദേശീയത എന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ സംരക്ഷിക്കുന്നതല്ല. വ്യത്യസ്തമായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവർ നിർബന്ധമായും ദേശവിരുദ്ധരാണെന്ന് പറയാൻ കഴിയില്ല. നീതിന്യായ വ്യവസ്ഥയിലുള്ള നമ്മുടെ വിശ്വാസം ഏറ്റവും ആവശ്യമുള്ളപ്പോൾ അത് വ്രണപ്പെടാതിരിക്കാൻ നമുക്ക് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.


TAGS :