Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 6 Sep 2023 6:40 AM GMT

അസാധുവായ വിവാഹ ബന്ധങ്ങളിലെ കുട്ടികള്‍ക്ക് സ്വത്തവകാശം: സുപ്രീംകോടതിയുടേത് സവിശേഷ വിധി

അസാധുവായ വിവാഹത്തിലൂടെ ജനിച്ച കുട്ടികള്‍ക്കുകൂടി ഹിന്ദു കൂട്ടുകുടുംബത്തിലെ സ്വത്തിന് അവകാശമുണ്ട് എന്ന സുപ്രീംകോടതി വിധിയുടെ വിശകലനം.

അസാധുവായ വിവാഹ ബന്ധങ്ങളിലെ കുട്ടികള്‍ക്ക് സ്വത്തവകാശം
X

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രധാനമായ ഒരു വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. അസാധുവായ വിവാഹത്തിലൂടെ ജനിച്ച കുട്ടികള്‍ക്കുകൂടി ഹിന്ദു കൂട്ടുകുടുംബത്തിലെ സ്വത്തിന് അവകാശമുണ്ട് എന്നാണ് വിധിന്യായത്തിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. അസാധുവും രേഖാപരവുമല്ലാത്ത വിവാഹത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ കുടുംബസ്വത്തില്‍ കൂടി അവകാശം സ്ഥാപിക്കാന്‍ കഴിയും എന്നതാണ് വിധിയുടെ സവിശേഷത. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസ് പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ഹിന്ദു വിവാഹ നിയമ പ്രകാരം നടന്ന വിവാഹം നിയമപരമായ പല കാരണങ്ങളാല്‍ അസാധുവാകാറുണ്ട്. ഒരു പങ്കാളി ഉണ്ടായിരിക്കേ തന്നെ കൂടുതല്‍ പങ്കാളികളുമായി ബന്ധം ഉണ്ടാവുക, പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് വിവാഹം കഴിക്കുക, സഹോദര സ്ഥാനത്തുള്ളവരെ വിവാഹം കഴിക്കുക തുടങ്ങിയവ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം സാധുവല്ലാത്തതാണ്. മാനസികമായി വളര്‍ച്ചയെത്താത്ത വ്യക്തിയുമായുള്ള വിവാഹവും നിയമപരമായി നിലനില്‍ക്കുന്നതല്ല. ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികള്‍ സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്ന സാഹചര്യമുണ്ട്. ലിവിങ് ടുഗതര്‍ പങ്കാളികളിലെ കുട്ടികള്‍ക്കും ഈ വിധി ബാധകമാകും. അത്തരം ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ സ്വത്തില്‍ നേരത്തെ അവകാശമുണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ പൂര്‍വിക സ്വത്തില്‍ ഇത്തരം കുട്ടികള്‍ക്ക് അവകാശമില്ലെന്ന കോടതിയുടെ മുന്‍കാല കണ്ടെത്തലുകളോട് സുപ്രീംകോടതി ബെഞ്ച് വിയോജിച്ചു. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമത്തിന്റെ സാധുതയിലും മാറ്റം വരാം എന്ന് കോടതി വിധിന്യാത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്‍പ് നിയമ വിരുദ്ധമായിരുന്ന കാര്യങ്ങള്‍ക്ക് ഇപ്പോള്‍ നിയമ സാധുത ഉണ്ടാകുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

നിയമപരവും നിയമപരമല്ലാതെയുമായ രണ്ട് തരത്തിലുള്ള വവിഹങ്ങള്‍ രാജ്യത്ത് നടന്നുവരുന്നുണ്ട്. ഇതില്‍ നിയമപരമായ വിവാഹങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമുണ്ടായിരുന്നു. അത് ജന്മനാ ലിഭിക്കുന്ന അവകാശമാണ്. ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് സ്വത്തില്‍ അവകാശമുണ്ടായിരുന്നത്. പിന്നീട് സെക്ഷന്‍ 70 ല്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്കുംകൂടി അവകാശപ്പെട്ടതാക്കി.

2011 ല്‍ മദ്രാസ് ഹൈേേക്കാടതിയിലാണ് സുപ്രീംകോടതി വിധിക്കാധാരമായ കേസ് വരുന്നത്. അസാധുവായ ബന്ധത്തിലുണ്ടാകുന്ന കുട്ടികള്‍ക്കും സാങ്കേതികമായ കാരണങ്ങളാല്‍ നിയമ വിധേയമാകാത്ത വിവാഹ ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കും സ്വത്തവകാശം ഉണ്ടോ എന്ന ചോദ്യം 2011 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായ ഹരജിയായി ഉന്നയിക്കപ്പെട്ടു. കൂട്ടുകുടംബ സ്വത്തല്ലാതെ മാതാപിതാക്കള്‍ ജോലി ചെയ്‌തോ കച്ചവടം നടത്തിയോ മറ്റോ സ്വന്തമായി ആര്‍ജിക്കുന്ന സ്വത്തില്‍ അവര്‍ക്ക് അവകാശം നല്‍കാമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. 'നിയമപരമല്ലാത്തതോ അസാധുവാക്കപ്പെട്ടതോ ആയ വിവാഹത്തില്‍ പിറന്ന ഒരു കുട്ടിക്ക് അവന്റെ മാതാപിതാക്കളുടെ സ്വത്തില്‍ മാത്രമേ അവകാശം ഉന്നയിക്കാന്‍ കഴിയൂ, മറ്റാരുടേതിലും അവകാശപ്പെടാന്‍ പാടില്ല എന്ന് വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു' എന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ രാവണ സിദ്ധപ്പ എന്നയാള്‍ കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പിച്ചു.


ഹിന്ദു വിവാഹ നിയമത്തിലെ 16(3) വകുപ്പ്, ഹിന്ദു പിന്തുടര്‍ച്ചാ നിയമത്തിലെ ആറാം വകുപ്പ് എന്നിവയാണ് കോടതി മുഖ്യമായും പരിശോധിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ 16(1), 16(2) വകുപ്പുകള്‍ പ്രകാരം അസാധു വിവാഹത്തിലെ കുട്ടികളേയും നിയമപരമായിത്തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍, 16(3) പ്രകാരം അച്ഛനമ്മമാരുടേതല്ലാതെ കൂട്ടുകുടുംബത്തിലെ മറ്റാരുടെയെങ്കിലും സ്വത്തില്‍ കുട്ടികള്‍ക്ക് അവകാശമുന്നയിക്കാനാവില്ലെന്ന് പറയുന്നു. മാതാപിതാക്കള്‍ക്ക് ഉപരിയായി ഹിന്ദുകുടംബത്തിലെ മറ്റൊരംഗത്തിന്റെയും പൂര്‍വിക സ്വത്തില്‍ കുട്ടികള്‍ക്ക് അവകാശമില്ല. ഹിന്ദു മിതാക്ഷര നിയമ സംവിധാനം പിന്തുടരുന്ന ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തുക്കള്‍ മാത്രമേ വിധി ബാധകമാവുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാതാപിതാക്കളുടെ പൂര്‍വിക സ്വത്തില്‍ ഇത്തരം കുട്ടികള്‍ക്ക് അവകാശമില്ലെന്ന കോടതിയുടെ മുന്‍കാല കണ്ടെത്തലുകളോട് സുപ്രീംകോടതി ബെഞ്ച് വിയോജിച്ചു. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയമത്തിന്റെ സാധുതയിലും മാറ്റം വരാം എന്ന് കോടതി വിധിന്യാത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്‍പ് നിയമ വിരുദ്ധമായിരുന്ന കാര്യങ്ങള്‍ക്ക് ഇപ്പോള്‍ നിയമ സാധുത ഉണ്ടാകുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

'നമ്മുടേതുള്‍പ്പെടെ എല്ലാ സമൂഹത്തിലും നിയമസാധുതയുടെ സാമൂഹിക മാനദണ്ഡങ്ങള്‍ മാറുന്നതോടെ, മുന്‍കാലങ്ങളില്‍ നിയമവിരുദ്ധമായത് ഇന്ന് നിയമാനുസൃതമായേക്കാം. നിയമസാധുത എന്ന ആശയം സാമൂഹിക സമവായത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്, അതിന്റെ രൂപീകരണത്തില്‍ വിവിധ സാമൂഹിക കൂട്ടായ്മകള്‍ പ്രധാന പങ്ക് വഹിക്കുന്നു... മാറുന്ന സമൂഹത്തില്‍ നിയമത്തിനും നിശ്ചലമായി തുടരാന്‍ കഴിയില്ല... ' എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധി ഒരു പുതിയ നിയമ നിര്‍മാണത്തിന് തന്നെ വഴിയൊരുക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഈ നിയമം പ്രസക്തമായിക്കൊള്ളമണെന്നില്ല. കാരണം, 1976 ലെ ജോയിന്റ് ഹിന്ദു ഫാമിലി അബോളിഷ്‌മെന്റ് ആക്ട്ടിലൂടെ ഹിന്ദു കൂട്ടുകുടംബ സമ്പ്രദായം കേരളത്തില്‍ ഇല്ലാതായതാണ്.


TAGS :