Quantcast
MediaOne Logo

ആര്‍. അനിരുദ്ധന്‍

Published: 29 Jan 2024 10:42 AM GMT

ഡോ. പല്‍പ്പുവും ഈഴവ മെമ്മോറിയലും

ഡോ. പല്‍പ്പു, നാരായണ ഗുരുവിനെ കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഈഴവ മഹാജനസഭ എന്നൊരു സമുദായ സംഘടനക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ആ സംഘടനക്ക് ഈഴവര്‍ക്കിടയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. - ഡോ. പല്‍പ്പു: നിശബ്ദ വിപ്ലവകാരി ഭാഗം: 02

ഡോ. പല്‍പ്പുവും ഈഴവ മെമ്മോറിയലും
X

തിരുവിതാംകൂറിലെ ഈഴവരുടെ സാമൂഹിക പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിനെപ്പറ്റി ഡോക്ടര്‍ ഗൗരവമായി ആലോചിച്ചു. മദ്രാസ് ഡെയ്‌ലിയില്‍ 'തിരുവിതാംകേട്ടെ ഈഴവന്‍, എന്ന അപരനാമത്തില്‍ ഒരു തുറന്ന കത്ത് എഴുതികൊണ്ടായിരുന്നു അദ്ദേഹം ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ദിനപത്രങ്ങളില്‍ എല്ലാം അദേഹം തിരുവിതാംകൂറിലെ ഈഴവര്‍ അനുഭവിച്ചുകൊണ്ടിരുന്ന സാമൂഹിക വിവേചനത്തെപ്പറ്റിയും യാതനകളെപ്പറ്റിയും നിരന്തരം എഴുതാന്‍ തീരുമാനിക്കുകയും ആ വഴിക്ക് ബഹുദൂരം മുന്നേറുകയും ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലുമായി അക്കാലത്ത് ഡോക്ടര്‍ എഴുതി പ്രസിദ്ധീകരിച്ച കത്തുകളും കുറിപ്പുകളും എല്ലാം തന്നെ സമൂഹത്തെയും സര്‍ക്കാരിനെയും ഒരു പോലെ ചിന്തിപ്പിക്കാന്‍ പര്യാപ്തമായിരുന്നു. തുടര്‍ന്ന് 1896-ല്‍ Treatment of Tiyas in Travancore എന്ന തലക്കെട്ടില്‍ ഇംഗ്ലീഷിലും 'തിരുവിതാംകോട്ടെ ഈഴവര്‍' എന്ന തലക്കെട്ടില്‍ മലയാളത്തിലും ഓരോ ലഘു പുസ്തകങ്ങള്‍ കൂടി അദ്ദേഹം പ്രസിദ്ധീകരിച്ചു. തിരുവിതാംകൂറിലെ ഈഴവരുടെ വിവിധങ്ങളായ സാമൂഹിക പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച ഈ കൈപുസ്തകങ്ങള്‍ ഈഴവ സമുദായത്തിനുളളിലും പൊതു സമൂഹത്തിലും നിര്‍ണായകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായിരുന്നു എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ.

ഇതോടൊപ്പം അദ്ദേഹം ബാംഗളൂരില്‍ നിന്ന് തിരുവിതാംകുര്‍ ദിവാന്‍ എസ്. ശങ്കര സുബ്ബയ്യര്‍ക്ക് ഈഴവ സമുദായത്തിന്റെ ആവലാതികളെ സംബന്ധിച്ച് ഒരു കത്ത് അയക്കുകയും ചെയ്തു. മൂന്നു മാസം കാത്തിരുന്നിട്ടും കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ രണ്ട് ഓര്‍മക്കത്തുകള്‍ കൂടി അയച്ചു. എന്നിട്ടും മറുപടി ലഭിക്കാത്തതിനാല്‍ തിരുവനന്തപുരത്ത് വന്ന് ദിവാനെ നേരിട്ട് കണ്ട് സംഭാഷണം നടത്തി. തീയ്യന്മാര്‍ക്ക് പഠിക്കുവാന്‍ പ്രത്യേകം പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിച്ചു വരുന്നുണ്ടെന്നും പൊലീസ്, എന്‍ജിനീയറിങ്, മെഡിക്കല്‍, വിദ്യാഭ്യാസം, ജുഡിഷ്യറി മുതലായ വകുപ്പുകളില്‍ അവര്‍ക്ക് നിയമനം ലഭിക്കുന്നതാണെന്നും ദിവാന്‍ ഉറപ്പു നല്‍കി. എന്നാല്‍, ദിവാന്റെ ഉറപ്പ് ജലരേഖയായി അവശേഷിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് തന്റെ ഒറ്റയാന്‍ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികളെപ്പറ്റി ഡോക്ടര്‍ ഗൗരവമായി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്ന 1895 ഡിസംബര്‍ രണ്ടാം തീയതി പൂന കോണ്‍ഗ്രസ് സമ്മേളനത്തോടൊപ്പം നടന്ന ഇന്ത്യന്‍ സോഷ്യല്‍ കോണ്‍ഫറന്‍സില്‍ തിരുവിതാംകൂറിലെ ഈഴവരുടെ ദയനീയാവസ്ഥ വിശദീകരിച്ച് സമ്മേളനത്തിന്റെ അനുഭാവം ആര്‍ജിക്കുന്നതിന് ജി.പി പിള്ളയെ പ്രേരിപ്പിച്ചു അയക്കുന്നത്. അദ്ദേഹം ആ ദൗത്യം വിജയകരമായി നിര്‍വഹിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളായി ജാതിബോധത്തെയും ജാത്യാചാരങ്ങളെയും മുറുകെ പിടിച്ചു കൊണ്ട് ഭരണം നടത്തിവന്ന സവര്‍ണാധികാരികളുടെ മനോഭവത്തില്‍ മാറ്റം വരുകയോ അവരില്‍ നിന്നും തന്റെ സമുദായത്തിന് നീതി കിട്ടുകയോ ഇല്ലെന്ന സത്യം ഒടുവില്‍ ഡോക്ടര്‍ക്ക് പകല്‍ പോലെ ബോധ്യപ്പെട്ടു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈഴവ സമുദായത്തിന്റെ ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളുടെ ഇടപെടലും സഹായവും അഭ്യര്‍ഥിക്കാന്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു നിയമസഭാ അംഗത്തെ കൊണ്ട് മദ്രാസ് നിയമസഭയില്‍ തിരുവിതാംകൂറിലെ ഈഴവര്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹിക വിവേചനത്തെ സംബന്ധിച്ച് കാതലായ ഒരു ചോദ്യം അദ്ദേഹം ഉന്നയിപ്പിച്ചു.

1891 ലെ മലയാളി മെമ്മോറിയലിന്റെ മാതൃകയില്‍ ഈഴവരുടെ ആവലാതികള്‍ ബോധിപ്പിച്ചുകൊണ്ടു മറ്റൊരു മെമ്മോറിയല്‍ തിരുവിതാംകൂര്‍ രാജാവിന് സമര്‍പ്പിക്കുകയായിരുന്നു അടുത്ത ശ്രമം. 1896 സെപ്തംബര്‍ 3-ന് തിരുവിതാംകൂര്‍ പ്രജകളില്‍ അഞ്ചു ലക്ഷം വരുന്ന ഈഴവര്‍ അനുഭവിക്കുന്ന അവശതകളും മനുഷ്യാവകാശ നിഷേധങ്ങളും ഉള്‍ക്കൊള്ളിച്ച് 13176 പേര്‍ ഒപ്പിട്ട നിവേദനം രാജാവിന് സമര്‍പ്പിച്ചു. സ്‌കൂള്‍ പ്രവേശനവും സര്‍ക്കാര്‍ സര്‍വീസ് പ്രവേശനവുമാണ് മെമ്മോറിയലില്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഈഴവ മെമ്മോറിയല്‍ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ട പ്രസ്തുത നിവേദനത്തിന് ലഭിച്ച മറുപടി ഒട്ടും ആശാവഹമായിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് അദ്ദേഹം പത്രമാധ്യമങ്ങളിലൂടെ തിരുവിതാംകോട്ടെ ഈഴവരുടെ പ്രശ്‌നങ്ങള്‍ പൊതുജനങ്ങളുടെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതും Treatment of Thiyyas in Travancore എന്ന ഇംഗ്ലീഷ് പുസ്തകം പ്രസിദ്ധീകരിയുന്നതും.

ഇത്രയൊക്കെയായിട്ടുംതിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് ഈഴവരോടുള്ള വിവേചനപരമായ സമീപനത്തില്‍ മാറ്റമുണ്ടായില്ല എന്നു മാത്രമല്ല, ഇതൊന്നും അവര്‍ കണ്ടില്ലെന്ന് ഭാവിക്കുകയുമാണ് ഉണ്ടായത്. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും എന്തിന് വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ഉദ്യോഗത്തിനും വേണ്ടി അലമുറയിടുന്നു എന്നതായിരുന്നു രാജാധികാരികളുടെ സമീപനം. നൂറ്റാണ്ടുകളായി ജാതിബോധത്തെയും ജാത്യാചാരങ്ങളെയും മുറുകെ പിടിച്ചു കൊണ്ട് ഭരണം നടത്തിവന്ന സവര്‍ണാധികാരികളുടെ മനോഭവത്തില്‍ മാറ്റം വരുകയോ അവരില്‍ നിന്നും തന്റെ സമുദായത്തിന് നീതി കിട്ടുകയോ ഇല്ലെന്ന സത്യം ഒടുവില്‍ ഡോക്ടര്‍ക്ക് പകല്‍ പോലെ ബോധ്യപ്പെട്ടു. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈഴവ സമുദായത്തിന്റെ ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളുടെ ഇടപെടലും സഹായവും അഭ്യര്‍ഥിക്കാന്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു നിയമസഭാ അംഗത്തെ കൊണ്ട് മദ്രാസ് നിയമസഭയില്‍ തിരുവിതാംകൂറിലെ ഈഴവര്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹിക വിവേചനത്തെ സംബന്ധിച്ച് കാതലായ ഒരു ചോദ്യം അദ്ദേഹം ഉന്നയിപ്പിച്ചു. ചോദ്യം ഉന്നയിക്കലിനെ തടഞ്ഞ ഗവര്‍ണറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വൈകാതെ ഡോക്ടര്‍ ഒരു നിവേദനം തയ്യാറാക്കി അദ്ദേഹത്തിന് അയച്ചുകൊടുത്തു. വിശദീകരണത്തിനായി ഗവര്‍ണര്‍ നിവേദനം തിരുവിതാംകൂറിലേക്ക് അയച്ചെങ്കിലും, തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈഴവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുന്നുണ്ട് എന്ന മറുപടിയാണ് തിരുവിതാംകൂറില്‍ നിന്നും മദ്രാസ് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഡോക്ടര്‍ പല്‍പ്പു ഗവര്‍ണറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടി യാതൊന്നും തന്നെ ഉണ്ടാകാത്തതിനെത്തുടര്‍ന്ന് മൈസൂരില്‍ വെച്ച് വൈസ്രോയി കഴ്‌സണ്‍ പ്രഭുവിനെ സന്ദര്‍ശിക്കുകയും തിരുവിതാംകൂറിലെ ഈഴവ സമുദായം നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് വിശദമായ നിവേദനം നല്‍കുകയും ചെയ്തു. ഒപ്പം Treatment of Tiyas in Travancore എന്ന പുസ്തകത്തിന്റെ കോപ്പിയും അദ്ദേഹത്തിന് നല്‍കി. 'തിരുവിതാംകൂര്‍ ഒരു സംരക്ഷിത സംസ്ഥാനമാണ്. പ്രാദേശിക ഭരണത്തിലെ ചെറിയ കാര്യങ്ങളില്‍ വൈസ്രോയി ഇടപെടുന്നതല്ല' എന്ന മറുപടിയാണ് നിവേദനത്തിന് ലഭിച്ചത്. എങ്കിലും വൈസ്രോയി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ജാതി, മത പരിഗണനകള്‍ക്കതീതമായി രാജ്യത്തെ എല്ലാ പ്രജകളെയും തുല്യമായി ഗണിച്ച് അവരുടെ ആവലാതികള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് നിര്‍േദശിക്കുകയുണ്ടായി. എന്നിട്ടും കാര്യമായ ഇടപെടലുകള്‍ യാതൊന്നും തന്നെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഡോക്ടര്‍, സാമൂഹിക പരിഷ്‌കര്‍ത്താവും സ്വതന്ത്ര്യസമര സേനാനിയുമായ ജി.പി പിള്ളയുടെ സഹായം തേടുകയും അദ്ദേഹത്തെ ഈഴവരുടെ പ്രതിനിധിയായി ലണ്ടനിലേക്ക് അയക്കുകയും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കുകയും അങ്ങനെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധ ഈഴവരുടെ പ്രശ്‌നങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു. ഡോക്ടറുടെ ലണ്ടന്‍ ദൗത്യം വിജയിപ്പിക്കുന്നതിന് അദ്ദേഹം നിരവധി സുമനസുകളുടെ സഹായവും സഹകരണവും തേടിയിരുന്നു എന്നറിയുമ്പോഴാണ് എത്ര ശുഷ്‌കാന്തിയോടുകൂടി ആയിരുന്നു അദ്ദേഹം സ്വസമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിച്ചിരുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയുക. ഇത്തരത്തില്‍ ഡോക്ടര്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പതിയെയെങ്കിലും തിരുവിതാംകൂര്‍ ഭരണകൂടം ഈഴവരുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നത്.

എസ്.എന്‍.ഡി.പി രൂപീകൃതമായതോടെ തിരുവിതാംകൂറിലുടനീളം സംഘടയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍ മുഴുകി. അതോടൊപ്പം യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. യോഗത്തിന്റെ രൂപീകരണത്തിന് ശേഷം ഡോക്ടര്‍ മൈസൂരിലേക്ക് മടങ്ങിയെങ്കിലും യോഗത്തിന്റെ ദൈനന്ദിന പ്രവര്‍ത്തനങ്ങളെ അദ്ദേഹം സൂക്ഷ്മതലങ്ങളില്‍ വീക്ഷിക്കുകയും ദീര്‍ഘകാലം യോഗത്തിന്റെയും മാസികയുടെയും നടത്തിപ്പിനായി മാസംന്തോറും നല്ലൊരു തുക അയച്ചുകൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു.

എങ്കിലും ഒരു സമുദായം എന്ന നിലയില്‍ ആശ്വാസകരമായ രീതിയില്‍ ഒരു സാമൂഹിക മുന്നേറ്റമായി വികസിക്കാനോ തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനോ ഈഴവര്‍ക്ക് കഴിഞ്ഞിരുന്നില്ല. നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വത്തിന്റെ വെളിച്ചത്തില്‍ സമുദായം ഉണര്‍ന്നു കൊണ്ടിരുന്ന ചരിത്രത്തിലെ പ്രകാശപൂരിതമായ ഒരു കാലഘട്ടം കൂടിയായിരുന്നു അത്. 1888 - ലെ ചരിത്രപ്രസിദ്ധമായ അരുവിപ്പുറം ഈഴവശിവ പ്രതിഷ്ഠക്കു ശേഷം വാവൂട്ട് യോഗത്തിന് രൂപം നല്‍കി അരുവിപ്പുറം കേന്ദ്രമാക്കി നാരായണ ഗുരു തന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരുന്ന അതേ കാലഘട്ടത്തിലാണ് സമുദായോദ്ധാരണം ലക്ഷ്യമാക്കി ഡോ. പല്‍പ്പു മുന്‍ചൊന്ന പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വം നല്‍കുന്നത്. ഇക്കാലത്ത് സമുദായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി സമുദായത്തെ അവകാശബോധത്തിലേക്ക് നയിക്കാന്‍ സാധ്യമായ മാര്‍ഗങ്ങളെക്കുറിച്ചെല്ലാം ഡോക്ടര്‍ അന്വേഷിക്കുകയായിരുന്നു. മൈസൂരിലും വടക്കേ ഇന്ത്യയിലും നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. അവയുടെ സ്വാധീനം ഡോ. പല്‍പ്പുവിന്റെ മനസ്സിലും അനുരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു. വടക്കേ ഇന്ത്യയിലേതുപോലെ സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തിലും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഒരു വേള അദ്ദേഹം പര്യാലോചന ചെയ്തു. ഇതിനെ തുര്‍ന്നാണ് വളരെ മുന്‍പ് തന്നെ കേരളീയ സമൂഹത്തില്‍, വിശിഷ്യാ അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തി കഴിഞ്ഞിരുന്ന നാരായണ ഗുരുവിനെ അദ്ദേഹം തേടിയെത്തുന്നതും അങ്ങനെ കേരളീയ നവോത്ഥാനം പുതിയൊരു പന്ഥാവിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത്.


വാസ്തവത്തില്‍ ഡോ. പല്‍പ്പു, നാരായണ ഗുരുവിനെ കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ഈഴവ മഹാജനസഭ എന്നൊരു സമുദായ സംഘടനക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ആ സംഘടനക്ക് ഈഴവര്‍ക്കിടയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് അദ്ദേഹം അരുവിപ്പുറത്ത് എത്തി നാരായണ ഗുരുവിനെ സന്ദര്‍ശിക്കുന്നതും, ഗുരുവിന്റെ അനുഗ്രഹാശംസകളോടെ ഉപജാതി വൈജാത്യങ്ങള്‍ക്കതീതമായി ഈഴവരെ ഒരു സമുദായമായി സംഘടിപ്പിക്കുന്നതിനുള്ള അതിസാഹസികമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്നതും. തത്ഫലമായി നാരായണ ഗുരു അധ്യക്ഷനും, മഹാകവി കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി 1903-ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം രൂപീകരിക്കപ്പെട്ടു. എസ്.എന്‍.ഡി.പി രൂപീകൃതമായതോടെ തിരുവിതാംകൂറിലുടനീളം സംഘടയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍ മുഴുകി. അതോടൊപ്പം യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. യോഗത്തിന്റെ രൂപീകരണത്തിന് ശേഷം ഡോക്ടര്‍ മൈസൂരിലേക്ക് മടങ്ങിയെങ്കിലും യോഗത്തിന്റെ ദൈനന്ദിന പ്രവര്‍ത്തനങ്ങളെ അദ്ദേഹം സൂക്ഷ്മതലങ്ങളില്‍ വീക്ഷിക്കുകയും ദീര്‍ഘകാലം യോഗത്തിന്റെയും മാസികയുടെയും നടത്തിപ്പിനായി മാസംന്തോറും നല്ലൊരു തുക അയച്ചുകൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു.

ബുദ്ധമത വിശ്വാസങ്ങളോട് പരിമിതികളില്ലാത്ത അഭിനിവേശം ഉണ്ടായിരുന്ന അദ്ദേഹം ബുദ്ധമത ആശയങ്ങള്‍ക്കൊപ്പം സ്വാമി വിവേകാനന്ദനെയും നാരായണ ഗുരുവിന്നെയും മഹാകവി കുമാരനാശാനെയും കലവറയില്ലാതെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഗാന്ധിജിയും ടാഗോറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഡോക്ടര്‍ പല്‍പ്പുവാണ് വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ഥ കാരണം ഗാന്ധിജിയെ ബോധ്യപ്പെടുത്തിയതെന്നു പറയപ്പെടുന്നു. 1922-ല്‍ ടാഗോര്‍ ശിവഗിരി സന്ദര്‍ശിക്കവെ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടതും യോഗത്തില്‍ സ്വാഗതം ആശംസിച്ചതും ഡോ. പല്‍പ്പു ആയിരുന്നു.

എസ്.എന്‍.ഡി.പി യോഗത്തിന്റെ രൂപീകരണം യാഥാര്‍ഥ്യമായതോടെ അതുവരെ അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും അതിലുപരി സാമൂഹിക വിവേചനങ്ങളിലും വീര്‍പ്പുമുട്ടി കൊണ്ടിരുന്ന ഈഴവ സമുദായം സാമൂഹിക വിവേചനങ്ങള്‍ക്കെതിരെ സ്വയം നവീകരണത്തിന്റെ പുതിയൊരു പാന്ഥാവിലേക്ക് പ്രവേശിക്കുകയും അങ്ങനെ കേരള സമൂഹത്തെ ഒന്നാകെ മാറ്റത്തിന്റെ നവയുഗത്തിലേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. യോഗ രൂപീകരണം കഴിഞ്ഞ് മൈസൂരിലേക്ക് മടങ്ങിയെങ്കിലും അവിടെ സേവനം അനുഷ്ഠിക്കവെ തന്നെ ഡോക്ടര്‍ യോഗ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. താന്‍ നേടിയ ആധുനിക വിദ്യാഭ്യാസവും അനുഭവസമ്പത്തും അദ്ദേഹം അതിനു വേണ്ടി വിനിയോഗിച്ചു. ആധുനിക വിദ്യാഭ്യാസത്തിലൂടെയും വ്യവസായ പുരോഗതിയിലൂടെയും സംഘശക്തിയിലൂടെയും മാത്രമെ അധഃസ്ഥിത സമുദായങ്ങള്‍ക്ക് വികസിക്കാന്‍ കഴിയൂ എന്നു ഉറച്ചു വിശ്വസിച്ചിരന്ന അദ്ദേഹം ചെറുകിട വ്യവസായങ്ങളെയും കൈത്തൊഴിലുകളെയും പ്രോത്സാഹിപ്പിക്കാന്‍ സമുദായാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. അതോടൊപ്പം കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ മാര്‍ഗങ്ങളെ കുറിച്ച് കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു പോന്നു. തുടര്‍ന്ന്, കൃഷിയെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1905-ല്‍ കൊല്ലത്ത് വെച്ച് നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റൈ രണ്ടാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചും, 1907-ല്‍ കണ്ണൂരില്‍ വെച്ച് നടന്ന സമ്മേളനത്തോടനുബന്ധിച്ചും ഡോക്ടറുടെ നേതൃത്വത്തില്‍ കാര്‍ഷിക വ്യവസായ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഡോക്ടറുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കൃഷിയിലേക്കും വ്യവസായത്തിലേക്കുംസമുദായത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. മുന്‍ ചൊന്ന പ്രദര്‍ശനങ്ങളിലെല്ലാം ഡോക്ടറും കടുംബവും നിര്‍മിച്ച കരകൗശല വസ്തുക്കള്‍ സേവനങ്ങള്‍ക്കായി വിനിയോഗിച്ചു.

തികഞ്ഞൊരു കലാ സ്‌നേഹിയും കലാ ആസ്വാദകനും കൂടിയായിരുന്ന ഡോ. പല്‍പ്പു, കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അതിരറ്റ് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. നാട്ടിലായിരിക്കുമ്പോള്‍ രോഗികളെ ചികിത്സിച്ചിരുന്നെങ്കിലും ആരില്‍ നിന്നും പ്രതിഫലം കൈപറ്റിയിരുന്നില്ല. ബുദ്ധമത വിശ്വാസങ്ങളോട് പരിമിതികളില്ലാത്ത അഭിനിവേശം ഉണ്ടായിരുന്ന അദ്ദേഹം ബുദ്ധമത ആശയങ്ങള്‍ക്കൊപ്പം സ്വാമി വിവേകാനന്ദനെയും നാരായണ ഗുരുവിന്നെയും മഹാകവി കുമാരനാശാനെയും കലവറയില്ലാതെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഗാന്ധിജിയും ടാഗോറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഡോക്ടര്‍ പല്‍പ്പുവാണ് വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ഥ കാരണം ഗാന്ധിജിയെ ബോധ്യപ്പെടുത്തിയതെന്നു പറയപ്പെടുന്നു. 1922-ല്‍ ടാഗോര്‍ ശിവഗിരി സന്ദര്‍ശിക്കവെ അദ്ദേഹത്തെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടതും യോഗത്തില്‍ സ്വാഗതം ആശംസിച്ചതും ഡോ. പല്‍പ്പു ആയിരുന്നു.

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡോ. പല്‍പ്പു തന്റെ ഡയറില്‍ ഇങ്ങനെ കുറിച്ചു. 'ഞാന്‍ മരിച്ചാല്‍ എന്റെ ശവകുടീരത്തില്‍ ഒരു ഈഴവ ചെമ്പകതൈ നടണം. അതിന്റെ വേരുകള്‍ എന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി, എന്റെ സ്വപ്നങ്ങളില്‍ പടര്‍ന്നു പന്തലിക്കും, അതില്‍ വിരിയുന്ന ഓരോ ചെമ്പക പൂക്കളും എന്നെ തഴുകിയുറക്കും. ആ ചെമ്പകച്ചോട്ടില്‍ ഇരുന്നു ഞാന്‍ കാണും, നാളെകളില്‍ എന്റെ സമുദായം ഒരു പുതുലോകത്തെ നയിക്കുന്നത്'.

വായനയെയും എഴുത്തിനെയും അത്യധികം ഇഷ്ടപ്പെട്ടിരുന്ന ഡോ. പല്‍പ്പു, മിക്കപ്പോഴും എഴുത്തിലും വായനയിലും മുഴുകുക പതിവായിരുന്നു. വായിക്കുമ്പോള്‍ മനസ്സില്‍ തട്ടുന്ന കാര്യങ്ങള്‍ എഴുതി വെക്കാനും, നവീന ആശയങ്ങളും പദ്ധതികളും ചിട്ടപ്പെടുത്തി സൂക്ഷിക്കാനും എപ്പോഴും അദ്ദേഹം ശുഷ്‌കാന്തി പുലര്‍ത്തിയിരുന്നു. മൈസൂരില്‍ സേവനം അനുഷ്ഠിക്കവെ അന്നാട്ടിലെ പിന്നോക്ക വിഭാഗക്കാരുടെ അവശതകള്‍ പരിഹരിക്കാന്‍ എസ്.എന്‍.ഡി.പി യുടെ മാതൃകയില്‍ അവിടെയൊരു സമുദായ സംഘടന രൂപീകരിക്കാനും അദ്ദേഹം നേതൃപരമായ പങ്ക് വഹിക്കുകയുണ്ടായി. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൈസൂരില്‍നിന്നും ഒരു വാര്‍ത്താ പത്രികയും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.


തിരുവനന്തപുരം പേട്ടയിലെ ഡോ. പല്‍പ്പുവിന്റെ ജന്മഗൃഹം

1920ല്‍ മൈസൂര്‍ സര്‍വീസില്‍ നിന്നും അടുത്തൂണ്‍ പറ്റിയ ഡോ. പല്‍പ്പു, തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. ഈ കാലയളവില്‍ എസ്.എന്‍.ഡി.പിയുടെ നേതൃ സ്ഥാനങ്ങളിലൊന്നിലും ഇല്ലാതിരുന്നെങ്കിലും സമുദായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം സസൂക്ഷമം വീക്ഷിച്ചു പോന്നു. തന്നെ സമീപിക്കുന്നവര്‍ക്കെല്ലാം അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും താന്‍ സ്വപ്നം കണ്ടതുപോലെ സമുദായം വികസിക്കാത്തതില്‍ അദ്ദേഹം എപ്പോഴും അസ്വസ്ഥനായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ നിരവധി നൂതന ആശയങ്ങള്‍ തിരയിളക്കം സൃഷ്ടിക്കുക പതിവായിരുന്നു. ഡോക്ടറുടെ കാര്‍മികത്വത്തിലാണ് വര്‍ക്കലയിലെ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നത്. ജീവിതത്തിന്റെ അവസാന കാലം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്ന അദ്ദേഹം ശേഷിച്ച സമയം മുഴുവന്‍ എഴുത്തിനും വായനക്കും വേണ്ടി മാറ്റി വെച്ചു. നിരവധി വിഷയങ്ങളെ പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ കുറിപ്പുകളും കത്തിടപാടുകളൂം ഉള്‍പ്പെട്ട അപൂര്‍വ ശേഖരം അദ്ദേഹത്തിന്റെ മരണാനന്തരം ന്യൂഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറിക്ക് കൈമാറുകയുണ്ടായി. 1950 ജനുവരി 25-ന് കളിമണ്ണില്‍ നിന്നും ഒരു സമുദായത്തെ രൂപപ്പെടുത്തി എടുത്ത ഡോക്ടര്‍ പല്‍പ്പു എന്ന കര്‍മയോഗിയുടെ സംഭവബഹുലമായ ജീവിതത്തിന് തിരശ്ശീല വീണു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആ സമുദായ സ്‌നേഹി തന്റെ ഡയറില്‍ ഇങ്ങനെ കുറിച്ചു. 'ഞാന്‍ മരിച്ചാല്‍ എന്റെ ശവകുടീരത്തില്‍ ഒരു ഈഴവ ചെമ്പകതൈ നടണം. അതിന്റെ വേരുകള്‍ എന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി, എന്റെ സ്വപ്നങ്ങളില്‍ പടര്‍ന്നു പന്തലിക്കും, അതില്‍ വിരിയുന്ന ഓരോ ചെമ്പക പൂക്കളും എന്നെ തഴുകിയുറക്കും. ആ ചെമ്പകച്ചോട്ടില്‍ ഇരുന്നു ഞാന്‍ കാണും, നാളെകളില്‍ എന്റെ സമുദായം ഒരു പുതുലോകത്തെ നയിക്കുന്നത്'.

(അവസാനിച്ചു)



TAGS :