Quantcast
MediaOne Logo

നിര്‍ബന്ധിത മതപരിവര്‍ത്തനവും ഹിന്ദുവിരോധവും: സത്യവും മിഥ്യയും

ആഗസ്റ്റ് 20 ന് ശേഷമുള്ള ആദ്യത്തെ ആഴ്ചകളില്‍ വള്ളുവനാട്ടിലും ഏറനാട്ടിലും നടന്ന കൊള്ളകളിലും സര്‍ക്കാര്‍ വിരുദ്ധ അക്രമങ്ങളിലും മാപ്പിളമാര്‍ക്കൊപ്പം ഹിന്ദുക്കളും വലിയ തോതില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനിടയില്‍ അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും സമയം കണ്ടെത്തിയിരുന്നുവെന്ന് കരുതുന്നത് വിശ്വാസയോഗ്യമല്ല. 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 09

നിര്‍ബന്ധിത മതപരിവര്‍ത്തനവും ഹിന്ദുവിരോധവും: സത്യവും മിഥ്യയും
X
Listen to this Article

മലബാറിലെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന്റെ പൊതുസ്വഭാവം വിമോചനാത്മകമാണെന്ന് വില്യം ലോഗന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ചെന്നെത്തിയ നിഗമനത്തോടു ചരിത്രപാണ്ഡിത്യമുള്ളവരാരും വിയോജിക്കാനിടയില്ല. അതോടൊപ്പം സാമൂതിരിയുടെയും വള്ളുവനാട് രാജാവിന്റെയും എല്ലാം രാജകല്‍പ്പനകളുടെ പേരിലും ഇസ്‌ലാംമതം സ്വീകരിച്ചവരുണ്ട്. മലബാര്‍ ചരിത്രത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈയര്‍ഥത്തില്‍ നോക്കിയാല്‍ സാമൂതിരിയില്‍ നിന്നാണ്. 1921 ലെ കലാപകാലത്ത് വന്‍തോതിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന കള്ളക്കഥകള്‍ കെട്ടിച്ചമച്ചത് ആര്യസമാജക്കാരാണ്. അവരുടെ ഉദ്ദേശശുദ്ധിയെ വിഖ്യാത ചരിത്രകാരന്മാര്‍ തന്നെ പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്. ആര്യസമാജം നല്‍കുന്ന കണക്കനുസരിച്ച് എത്ര പേര്‍ മലബാര്‍ കലാപകാലത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുണ്ട് എന്ന് നിശ്ചയിക്കാനാവില്ല. പണ്ഡിറ്റ് ഋഷിറാം 1922 ല്‍ മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച കത്തില്‍ 2500 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. 1921 ന് മുമ്പ് സ്വമേധയാ ഇസ്‌ലാംമതം സ്വീകരിച്ച പലരും ആര്യസമാജത്തിന്റെ ഈ 'ഘര്‍വാപസി' ക്യാംപയിനിന്റെ ഇരകളായിട്ടുണ്ടെന്ന് എ.കെ കോഡൂര്‍ നല്‍കുന്ന ചില വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

'അന്ന് മതം മാറിയതായി ആരോപിക്കപ്പെട്ട മൂന്നു കുടുംബങ്ങളില്‍ അബ്ദുറഹ്മാന്‍ എന്ന പേരു സ്വീകരിച്ച അരിമ്പ്ര സ്വദേശിയായ തട്ടാംതൊടി കുട്ടപ്പന്‍ 1920 ലാണ് മതപരിവര്‍ത്തനം ചെയ്തത്. പൂക്കോട്ടൂരിലെ മറ്റു രണ്ടു കുടുംബങ്ങള്‍ പഞ്ചാബുകാരന്‍ ഋഷിറാമിന്റെ നേതൃത്വത്തില്‍ നടന്ന ശുദ്ധികര്‍മത്തോടെ തിരിച്ചുപോവുകയും ചെയ്തു. പൂക്കോട്ടൂരില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യത്തെ മതപരിവര്‍ത്തനത്തിനാണോ പിന്നീടുണ്ടായ ശുദ്ധി കര്‍മത്തിനാണോ കൂടുതല്‍ നിര്‍ബന്ധം നടന്നത് എന്ന് വ്യക്തമല്ല (കോഡൂര്‍ 231).

എന്തായാലും 'ആര്യസമാജത്തിന്റെ രജിസ്റ്ററുകളില്‍ മാത്രം ബലം പ്രയോഗിച്ച് മതം മാറ്റിയ 1766 ആളുകളുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ റിലീഫ് കമ്മിറ്റികളില്‍ നിന്നും കണക്ക് ചോദിച്ചാല്‍ എണ്ണം 2500 കവിയും എന്ന് പണ്ഡിറ്റ് ഋഷിറായിന്റെ കത്ത് സി. ഗോപാലന്‍ നായര്‍ എടുത്തു ചേര്‍ത്തതിനെക്കുറിച്ച് എം. ഗംഗാധരന്‍ സൂചിപ്പിക്കുന്നു (കുറിപ്പ് 88 P, 280). ബ്രിട്ടീഷ് ഭരണകൂടം നിര്‍ബന്ധിത മതം മാറ്റത്തിന്റെ കണക്കുകള്‍ കിട്ടാതെ വിഷമിച്ചു നിന്നപ്പോഴും ആ രജിസ്റ്ററില്‍ ഉള്ള വിവരങ്ങള്‍ ഏതായാലും ബ്രിട്ടീഷ് സര്‍ക്കാറിന്റെയോ പത്രക്കാരുടെ കൈകളിലെത്തിയതായി ആരും പറഞ്ഞുകേട്ടിട്ടില്ല! 1920 ആഗസ്റ്റ് 26ന് തിരൂരങ്ങാടി സംഭവത്തിന് ശേഷം കലക്ടര്‍ ഇ.എഫ് തോമസ് ലഹളയുടെ കാരണങ്ങളെക്കുറിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്നെ 'ഹിന്ദുക്കളെ വധിക്കുകയും ബലമായി ഇസ്‌ലാംമതത്തില്‍ ചേര്‍ക്കുകയും ചെയ്തതായി സൂചിപ്പിക്കുന്നുണ്ട് (കോയട്ടി മൗലവി). അതേസമയം തങ്ങളുടെ ഭാവി രക്ഷയ്ക്ക് ലഹളക്കാരായ മുസ്‌ലിംകളുടെ കൂടെ ചേരലാണ് ബുദ്ധിയെന്ന് കരുതിയ ചില ഹിന്ദുക്കള്‍ ഇസ്‌ലാംമതത്തില്‍ സ്വമേധയാ ചേര്‍ന്നിട്ടുണ്ടെന്നുള്ളതിനും ലക്ഷ്യങ്ങളുണ്ട്'(കോയട്ടി മൗലവി P43-45).

ആഗസ്റ്റ് 20 ന് ശേഷമുള്ള ആദ്യത്തെ ആഴ്ചകളില്‍ വള്ളുവനാട്ടിലും ഏറനാട്ടിലും നടന്ന കൊള്ളകളിലും സര്‍ക്കാര്‍ വിരുദ്ധ അക്രമങ്ങളിലും മാപ്പിളമാര്‍ക്കൊപ്പം ഹിന്ദുക്കളും വലിയ തോതില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനിടയില്‍ അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും സമയം കണ്ടെത്തിയിരുന്നുവെന്ന് കരുതുന്നത് വിശ്വാസയോഗ്യമല്ല. സി. ഗോപാലന്‍ നായരുടെ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള റിലീഫ് ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണുന്നവര്‍ അവര്‍ണ്ണ ജാതിക്കാരുടെ നിറവും മുഖഛായയും ഉള്ളവരായത്‌കൊണ്ട് അവരൊക്കെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരായവരാണ് എന്ന് ധരിക്കുന്നതിലും അര്‍ഥമില്ല. കലാപകാലത്ത് ജീവനോപാധികളുടെ വഴിയടയുകയും വലിയ തോതിലുള്ള അരക്ഷിതാവസ്ഥ നടമാടുകയും ഒരേ സമയം പട്ടാളത്തെയും കലാപകാരികളെയും ഭയപ്പെടുകയും ചെയ്യേണ്ട സ്ഥിതി വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ വന്ന ഗ്രാമീണ തൊഴിലാളികളാണ് റിലീഫ് ക്യാമ്പില്‍ എത്തിച്ചേര്‍ന്നവരില്‍ ഭൂരിപക്ഷവും. 'അഭയാര്‍ഥികളില്‍ വലിയൊരു വിഭാഗം പേരും താഴ്ന്ന വര്‍ഗക്കാരാണെന്ന് ഈ ഫോട്ടോകള്‍ വിളിച്ചോതുന്നു' എന്ന എം. ഗംഗാധരന്റെ നിരീക്ഷണം (P. 250, കുറിപ്പ് 31) നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രബലമായ ഒരു തെളിവായി കണക്കാക്കാനാവില്ല. അറസ്റ്റ് ചെയ്യപ്പെട്ട കലാപകാരികളുടെ മൊഴികള്‍ ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയതില്‍ നിന്നും മതപരിവര്‍ത്തനങ്ങള്‍ നടന്നുവെന്നതിന്റെ പ്രാഥമിക വിവരങ്ങള്‍ ലഭ്യമാണ്. എന്നാല്‍, അവയിലെല്ലാം പൊലീസ് ഭാഷ്യം കടന്നുകൂടുന്നത് സ്വാഭാവികമാണ് എന്നത് കൊണ്ട് തന്നെ പൂര്‍ണമായും വസ്തുതകളെ പ്രകാശിപ്പിച്ചുകൊള്ളണമെന്നുമില്ല. എന്നിരുന്നാലും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും അവുക്കര്‍ മുസ്‌ലിയാരുടെയും കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെയും പൂവില്‍ അലവിഹാജിയുടെയും മൊഴികളില്‍ മതപരിവര്‍ത്തനം നടന്നതിനെ സംബന്ധിച്ച പ്രാഥമിക തെളിവുകളുണ്ട് (Hitch cock P.P 181-200).

'കാരാട്ട് മൊയ്തീന്‍കുട്ടി ഹാജി നിര്‍ബന്ധിത മതപരിവര്‍ത്തനവും മറ്റു തെറ്റായ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് കേട്ട് ഞാന്‍ അരീക്കോട്ട് ചെന്നു. അബ്ദുഹാജിയും കുഞ്ഞിക്കോയ തങ്ങളും അവിടെയുണ്ടായിരുന്നു. അവിടെ വന്ന ഹിന്ദുക്കളോടും അവര്‍ സ്വമേധയാ വന്നതാണോ എന്നു ഞാന്‍ ചോദിച്ചു. അതെ എന്നവര്‍ ഉത്തരം പറഞ്ഞു. അവരോട് നേരെ വീട്ടിലോക്കോടിപൊയ്‌ക്കൊളളാനും പിന്നീട് വരാനും പറഞ്ഞുവെന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നത്. കാരാട്ട് മൊയ്തീന്‍കുട്ടി ഹാജിയുടെ മൊഴിയില്‍ അദ്ദേഹം അരീക്കോട്ടുണ്ടായിരുന്ന പതിനഞ്ച് ദിവസം അഞ്ഞൂറോളം പേരെ മതത്തില്‍ ചേര്‍ത്തുവെന്നു പറയുന്നുണ്ട്. ആളുകള്‍ക്ക് അവരുടെ സ്വേച്ഛാനുസരണമല്ലാതെ മതത്തില്‍ ചേരാന്‍ പറ്റില്ല. ഞാന്‍ മതപരിവര്‍ത്തനം ചെയ്തവരെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് അതിന് തയ്യാറായത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അവരെ എന്റെ അടുത്ത് കൊണ്ടുവന്ന മാപ്പിളമാര്‍ അവരെ ഭീഷണിപ്പെടുത്തിക്കൊണ്ട് വന്നതാണോ എന്നെനിക്കറിയില്ല.'എന്നാണ് മൊയ്തീന്‍കുട്ടി ഹാജിയുടെ മൊഴി. ഇതിലേറ്റവും വിവാദപരമായ മൊഴി പൂവില്‍ അലവിഹാജിയുടേതാണ്. കടപുഴഞ്ഞിയില്‍ വീടുവിട്ടോടിപ്പോയ ഒരു നായര്‍ തറവാട് കേന്ദ്രീകരിച്ചു നിന്ന കലാപകാരികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതാണ്. 1921 ഡിസംബര്‍ 21 തിരൂരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന ഈ മൊഴി. മറവക്കുളത്ത് അബ്ദുല്ലക്കുട്ടി, ചിറ്റമ്പലന്‍ കുഞ്ഞലവി, പൂവില്‍ അബുപോക്കര്‍, കോട്ടുഞ്ചേരി അലിമൊയ്തീന്‍കുട്ടി, പാടപറമ്പില്‍ അബ്ദുല്ല കോയ തങ്ങള്‍ എന്നിവരാണ് ഈ മൊഴിയില്‍ പ്രധാനമായും കടന്നുവരുന്ന കലാപകാരികള്‍. 'അബ്ദുല്ലക്കുട്ടി, കുഞ്ഞി അലവി, അബുപോക്കര്‍ തുടങ്ങിയ കലാപകാരികള്‍ ആകെ മൊത്തം മുന്നൂറോളം ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതത്തില്‍ ചേര്‍ത്തു. രണ്ടു മാപ്പിളമാരെയും രണ്ടു തിയ്യരെയും അവര്‍ വധിച്ചു. മറ്റു പല കൊലപാതകങ്ങളും അവര്‍ നടത്തിയിട്ടുണ്ട്. ഇസ്‌ലാമില്‍ ചേരാന്‍ വിസമ്മതിച്ചതിനും പട്ടാളത്തെ സഹായിച്ചതിനുമാണ് അവര്‍ കൊലചെയ്യപ്പെട്ടത്.

മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനുത്തരമായി ഊലിക്കുട്ടി പറഞ്ഞു: 'എനിക്ക് ഇരുപത് വയസ്സ് പ്രായമുണ്ട്. എന്നെ ആരും ബലമായി തട്ടിക്കൊണ്ടു പോയിട്ടില്ല. പോയത് ഇഷ്ടപ്പെട്ടാണ്. അങ്ങിനെ പോവാന്‍ എന്റെ സമുദായത്തില്‍ എനിക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അച്ഛന്റെ കൂടെ പോകാമോ എന്ന ബഹുമാനപ്പെട്ട കോടതിയുടെ ചോദ്യം ഞാന്‍ മനസ്സിലാക്കുന്നു. എന്റെ ഭാവിജീവിതത്തെ കുറിച്ചുള്ള ഉല്‍ക്കണ്ഠ ഇല്ലാതാക്കാന്‍ അച്ഛന് കഴിയുമെങ്കില്‍ ഞാനൊരുക്കമാണ്' അവര്‍ കോടതിയോട് പറഞ്ഞു.

ആ ക്യാമ്പിലുള്ള എല്ലാ മാപ്പിളമാരും തോക്ക്, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കൈവശം വെച്ചിരുന്നു. 'എന്നിങ്ങനെ കലാപകാരികളുടെ താവളമായി പ്രവര്‍ത്തിച്ച 'തോണിയില്‍' വീട്ടിനെയും പരിസരത്തെയും സംഭവങ്ങളെയും കുറിച്ച് പൂവില്‍ അലവിഹാജിയുടെ മൊഴിയില്‍ വിശദമാക്കുന്നുണ്ട്. ഇതില്‍ അബ്ദുല്ലക്കുട്ടിയും സംഘവും നന്നമ്പ്രയിലെ ഒരു നായര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന കഥ പറയുന്നുണ്ട്. 'പൂക്കോയ തങ്ങളാണ് ആ നായര്‍ പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ പോവുന്നത് എന്നാണാദ്യം പറഞ്ഞിരുന്നതെങ്കിലും അബ്ദുല്ലക്കുട്ടിയാണ് ആ പെണ്‍കുട്ടിയെ അവസാനം കല്യാണം കഴിച്ചത്' എന്നാണ് ഹിച്ച് കോക്ക് രേഖപ്പെടുത്തിയ മൊഴിയില്‍ കാണുന്നത്. ഊലിക്കുട്ടിയമ്മ എന്ന ഈ നായര്‍ പെണ്‍കുട്ടിയെ കൊടിഞ്ഞി പൂക്കോയതങ്ങളോടൊപ്പം 1921 ഡിസംബര്‍ 9 ന് പൊലീസ് അറസ്റ്റു ചെയ്തു. 'അറസ്റ്റിന് ശേഷം തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമനസ്സാലെ പൂക്കോയതങ്ങളോടൊപ്പം പോയതാണെന്നും ആ സ്ത്രീ പറഞ്ഞു. ബലമായി പിടിച്ചുകൊണ്ടുപോയതായി പൊലീസ് എഴുതിയുണ്ടാക്കിയ മൊഴിയില്‍ അക്ഷരാഭ്യാസമുണ്ടായിരുന്ന ഊലിക്കുട്ടി ഒപ്പു വെക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നവരെ മലപ്പുറം സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനുത്തരമായി ഊലിക്കുട്ടി പറഞ്ഞു: 'എനിക്ക് ഇരുപത് വയസ്സ് പ്രായമുണ്ട്. എന്നെ ആരും ബലമായി തട്ടിക്കൊണ്ടു പോയിട്ടില്ല. പോയത് ഇഷ്ടപ്പെട്ടാണ്. അങ്ങിനെ പോവാന്‍ എന്റെ സമുദായത്തില്‍ എനിക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അച്ഛന്റെ കൂടെ പോകാമോ എന്ന ബഹുമാനപ്പെട്ട കോടതിയുടെ ചോദ്യം ഞാന്‍ മനസ്സിലാക്കുന്നു. എന്റെ ഭാവിജീവിതത്തെ കുറിച്ചുള്ള ഉല്‍ക്കണ്ഠ ഇല്ലാതാക്കാന്‍ അച്ഛന് കഴിയുമെങ്കില്‍ ഞാനൊരുക്കമാണ്' അവര്‍ കോടതിയോട് പറഞ്ഞു. നാരായണന്‍ നായരുടെ മരുമകന്‍ (സഹോദരി പുത്രന്‍) നാരായണന്‍കുട്ടി ഊലിക്കുട്ടിയെ കല്യാണം കഴിക്കാമെന്ന് കോടതിക്കുറപ്പു കൊടുത്തതനുസരിച്ച് ഊലിക്കുട്ടിയെ അവരോടൊപ്പം അയച്ചുകൊടുത്തു. നാരായണന്‍കുട്ടിയുടെ ഭാര്യയായി ദീര്‍ഘകാലം താനൂരിനടുത്ത് പുരിയാപുരം അംശത്തിലെ മോരിയ ദേശത്ത് ജീവിച്ചു. അവര്‍ക്ക് നാലു മക്കളുണ്ടായിരുന്നു. 1978 ലാണ് അവര്‍ മരിച്ചത്. (കോഡൂര്‍ 275)

പൊലീസ് രേഖകളില്‍ കാണുന്ന മൊഴികളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം എത്രത്തോളം എന്നതിന് ഒരുദാഹരണമാണ് ഊലിക്കുട്ടിയമ്മയുടെ ചരിത്രം. ഇങ്ങിനെ പൊടിപ്പും തൊങ്ങലും വെച്ച നിര്‍ബന്ധിത മതപരിവര്‍ത്തന കഥകള്‍ പലതും ചരിത്രകാരന്മാര്‍ പറഞ്ഞു പറഞ്ഞു ഫലിപ്പിച്ചിട്ടുണ്ട്. മതപരിവര്‍ത്തന കാര്യത്തില്‍ മലബാറിന്റെ ചരിത്രം നോക്കിയാല്‍ ഇസ്‌ലാംമതം സ്വീകരിക്കുന്നത് ഒരു 'മഹാപാതകമായോ' പാതകമായോ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ കണക്കാക്കിയിരുന്നില്ല. സവര്‍ണ്ണര്‍ക്കിടയില്‍ നിന്നും ധാരാളം പേര്‍ ഇസ്‌ലാംമതം സ്വീകരിച്ചിട്ടുണ്ട്. പക്ഷെ, അവര്‍ണ്ണര്‍ മതം മാറുന്നതോടെ അടിയാളരുടെ എണ്ണം കുറയുന്നുവെന്ന 'സാമ്പത്തിക കാരണം' മൂലം ചെറുമക്കളും പുലയരും തിയ്യരും മതം മാറുന്നത് ഭൂപ്രഭുക്കളെ സംബന്ധിച്ചിടത്തോളം വലിയ സാമൂഹ്യപ്രശ്‌നമായി മാറിയിട്ടുണ്ടാവാം എന്നനുമാനിക്കാവുന്നതാണ്. മതപരിവര്‍ത്തനങ്ങള്‍ നമ്പൂതിരിമാരുടെയും നായന്മാരുടെയും അധികാരമണ്ഡലത്തിന് തടസ്സമുണ്ടാക്കി എന്നാണ് കോണ്‍റഡ് വുഡിന്റെ നിരീക്ഷണം. ഇത് പലപ്പോഴും മലബാര്‍ കലാപത്തെകുറിച്ചുള്ള അവരുടെ ആഖ്യാനങ്ങളിലും ജന്മിത്തപക്ഷം പിടിക്കുന്നവരുടെ വ്യാഖ്യാനങ്ങളിലുമെല്ലാം പ്രതിഫലിച്ചു കാണുന്നതും സ്വഭാവികമാണ്. കൊളോണിയല്‍ ചരിത്ര രേഖകള്‍ അതിനാവശ്യമായ പിന്‍ബലവും നല്‍കുന്നുണ്ട്. എന്നിരുന്നാലും 1921 കാലത്ത് മാപ്പിളമാരെ പേടിച്ച് നാടും വീടും വിട്ടോടിയ ഭൂപ്രഭുക്കളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന താഴ്ന്ന ജാതിക്കാര്‍ ഒറ്റപ്പെട്ടതോടെ ഇസ്‌ലാമില്‍ ചേരാന്‍ സ്വമേധയാലോ പരപ്രേരണയാലോ നിര്‍ബന്ധിതരാക്കപ്പെട്ട സാഹചര്യം തള്ളിക്കളയാനാവില്ല. യുദ്ധത്തിലേര്‍പ്പെട്ട സമയത്ത് അനുദിനം അംഗബലം കുറയുന്നതില്‍ ഉല്‍ക്കണ്ഠ പൂണ്ട മാപ്പിള സംഘങ്ങള്‍ ചിലപ്പോഴെങ്കിലും അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമുണ്ടാവാം എന്ന നിഗമനങ്ങളെ പൂര്‍ണമായും തള്ളിക്കളയാനാവില്ല. കലാപ നേതാക്കള്‍ ഇതിനെതിരായിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ചരിത്രകാരന്മാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ സമയം നിര്‍ബന്ധിത മതംമാറ്റങ്ങള്‍ വ്യാപകമായിരുന്നുവെന്ന നിഗമനങ്ങള്‍ തികച്ചും ദുരുപദിഷ്ടവും ബ്രിട്ടീഷു വിരുദ്ധയുദ്ധത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സാമ്രാജ്യത്വ ദാസന്മാരുടെ കുടില ബുദ്ധിയില്‍ നിന്നാവിര്‍ഭവിച്ചതുമാണ്. അതില്‍ ചില പത്രമാധ്യമങ്ങളും വലിയ പങ്കുവഹിക്കുകയുണ്ടായിട്ടുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സംബന്ധിച്ച് പലരും പലവിധത്തിലുള്ള കണക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹിന്ദുപക്ഷം ചേര്‍ന്നു നില്‍ക്കുന്നവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായവരുടെ സംഖ്യയെ അയ്യായിരം വരെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

മാപ്പിളമാരെക്കുറിച്ചുള്ള കൊളോണിയല്‍ ലിബറലിസ്റ്റ് സങ്കല്‍പ്പങ്ങളെ സാമൂഹ്യവല്‍ക്കരിക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ടിരുന്നത് പലപ്പോഴും ഇത്തരം മാധ്യമങ്ങളാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ സാധ്യതകളെ അതിനെക്കുറിച്ച് ഡി.എന്‍ ധനഗരെയും സൂചിപ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ അന്ത്യഘട്ടത്തില്‍ കലാപകാരികള്‍ നിരവധി ഹിന്ദുക്കളെ നിര്‍ബന്ധപൂര്‍വ്വം മതംമാറ്റുകയും കൊല്ലുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. മാപ്പിളമാരുടെ സമുദായികമായ സംവേദനശീലങ്ങളെ ആകര്‍ഷിക്കത്തക്കവിധത്തിലുള്ളതായിരുന്നു ഖിലാഫത്ത് പ്രചരണ പരിപാടികള്‍ എന്നതുകൊണ്ട്തന്നെ ഇതെല്ലാം പ്രതീക്ഷിക്കാവുന്നതുമായിരുന്നു. എന്നിരുന്നാലും ഉയിര്‍ത്തെഴുന്നേല്‍പ് തുടങ്ങി ആഴ്ചകള്‍ക്ക്‌ശേഷമാണ്, അതായത് സെപ്റ്റംബര്‍ 10-ാം തിയ്യതിക്ക് ശേഷമാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു108(ഡി.എന്‍ ധനഗരെ, ഇ.എം.എസ്). 'ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയരായവരുടെ ശരിയായ കണക്ക് ഏകദേശം തൊള്ളായിരത്തിലധികം വരാനുമിടയില്ല. കലാപബാധിത പ്രദേശങ്ങളിലെ പ്രത്യേകിച്ചും കലാപകാരികള്‍ ഫലത്തില്‍ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളിലെ ഹിന്ദു ജനസംഖ്യയുടെ വലിപ്പം വെച്ചുനോക്കുമ്പോള്‍ ഈ എണ്ണം നന്നെ ചെറുതാണ്'109 നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സംബന്ധിച്ച് പലരും പലവിധത്തിലുള്ള കണക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹിന്ദുപക്ഷം ചേര്‍ന്നു നില്‍ക്കുന്നവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായവരുടെ സംഖ്യയെ അയ്യായിരം വരെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

കുറിപ്പുകള്‍:

98. C. Gopalan nair ; The Moplah Rebellion. 1921 voice india. 2020 PP 176 P-179

99. മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്: ഖിലാഫത്ത് സ്മരണകള്‍.(മാതൃഭൂമി ബുക്‌സ് 2020) P.79

100. EMS Namboothirippad,Once again On caste and class (social scientist,vol 9,no12,Dec 1981,pp12-25)'Each caste assembly had its own temple,the diety of which constituted the reflection and representation of the collective body of the entire caste.And it was in the name of the temple and ,therefore,of its property narrowed down ,first from the entire caste assembly to the collective body and the heads of family and then to the head of one family.When it had reached this stage,it remained only to transform the right of ownership from that of the head of that family as trustee of the temple ,and through it of the entire caste ,to that of the head of that family in its own right.'

101. മൊഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. അതേ പുസ്തകം P. 173.

102. Through generations was held, Gradually, hower....the control of the temple and, therefore its property narrowed down, of its from the entire caste assembly to the collective body and the heads of families, and then to the head of one family. When it had reached this stage, it remained only to transform the right of ownership from that of the head of family as trustee of the temple and through it of the entire caste in that of the head of that family in its own ...' ented from his ....'Kerala yesterday, today and Tomorrow 1967. P. 4-7.

102. കെ.എന്‍. പണിക്കര്‍. അതേ പുസ്തകം.

103. കെ.എന്‍. പണിക്കര്‍ p.p 299

കുറിപ്പ് 207. മലയാളമനോരമ ഒക്ടോബര്‍ 6 1921. നസ്രാണി ദീപിക, 7 ഒക്ടോബര്‍ 1921.

104. മൊയാരത്ത് ശങ്കരന്‍-ആത്മകഥ മാതൃഭൂമി ബുക്‌സ് 2020 pp-109-110

(മലബാര്‍ സമരകാലത്ത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കുറുമ്പ്രനാട് താലൂക്കിന്റെ ഭാരവാഹിയുമായിരുന്ന മൊയാരത്തിനെ 1948 മെയ് 11 ന് കമ്മ്യൂണിസ്റ്റായതിന്റെ പേരില്‍ മര്‍ദ്ദിച്ചവശനാക്കി ജയിലിലടക്കുകയും അതിനെ തുടര്‍ന്ന് അദ്ദേഹം മരണമടയുകയും ചെയ്തു. 'പോലീസിന്റെ ഭാഗം ചേര്‍ന്നു ഖിലാഫത്ത്കാരോട് പൊരുതിയ പ്രമാണികളില്‍ ചിലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. 'ലഹളക്കാരോടെതിര്‍ത്ത് ഞാന്‍ യുദ്ധം ചെയ്തതിന് ഗവണ്‍മെന്റ് എനിക്ക് തന്ന മാനമുദ്രയും സര്‍ട്ടിഫിക്കറ്റും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.' എന്ന കാട്ടിപ്പരുത്തിക്കാരന്‍ മമ്മത് ഗുരുക്കളുടെ പ്രസ്താവം മൊയാരത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മൊയാരത്ത് പറഞ്ഞ തരത്തിലുള്ള ബ്രിട്ടീഷ് പക്ഷക്കാരായ മാപ്പിളസംഘങ്ങളെകുറിച്ച് ഈ ലേഖകനും കലാപകാലത്ത് ജീവിച്ചിരുന്ന ആളുകളില്‍ നിന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

105. കെ. കോയട്ടി മൗലവി-1921 ലെ മലബാര്‍ ലഹള P. 90. IPB Books 2021

106. മൊയാരത്ത് ശങ്കരന്‍- അതേ പുസ്തകം P. 111

107. കെ. കോയട്ടിമൗലവി-അതേ പുസ്തകം. P. 84.

108. പ്രൊഫ. എം.പി.എസ്. മേനോന്‍: എം.പി. നാരായണമേനോനും സഹപ്രവര്‍ത്തകരും. P. 137

109. ,, അതേ പുസ്തകം എം.കെ. ഗാന്ധി. കലക്ടഡ് വര്‍ക്‌സ് വാല്യം XXI പേജ് 320-322 ഉദ്ധരിച്ച് ചേര്‍ത്തത്.


TAGS :