Quantcast
MediaOne Logo

അടിയന്തരാവസ്ഥ മുതല്‍ ഗുജറാത്ത് വംശഹത്യ വരെ

പാഠപുസ്തകത്തില്‍ നിന്നും മായ്ച്ചുകളയുന്ന ചരിത്രം

അടിയന്തരാവസ്ഥ മുതല്‍ ഗുജറാത്ത് വംശഹത്യ വരെ
X
Listen to this Article

ഗുജറാത്ത് വംശഹത്യ, അടിയന്തരാവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയ നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയ സംഭവങ്ങളുടെയും ഏടുകളെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ് എന്‍.സി.ഇ.ആര്‍.ടി. വിദ്യാര്‍ഥികളുടെ പഠനഭാരം ലഘൂകരിക്കുവാന്‍ എന്ന പേരില്‍ നടത്തപ്പെടുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടികള്‍.

2014 ല്‍ എന്‍.ഡി.എ അധികാരത്തില്‍ എത്തിയത് മുതല്‍ സാമൂഹ്യ പാഠപുസ്തകങ്ങളില്‍ നിന്ന് ഇത്തരം ഒഴിവാക്കലുകള്‍ നടന്നിട്ടുണ്ട്. 2014 നു ശേഷം നടക്കുന്ന മൂന്നാമത്തെ പുസ്തക പുനരവലോകനമാണ് ഇപ്പോഴത്തേത്. ദേശീയ കരിക്കുലം ഫ്രയിംവര്‍ക്ക് പുതുക്കുന്നതിന്റെ ഭാഗമായാണ് പാഠപുസ്തകങ്ങളിലെ ഈ മാറ്റങ്ങള്‍. കോവിഡ് മൂലം നഷ്ടപ്പെട്ട അധ്യയനത്തില്‍ നിന്നും തിരിച്ചു സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളുടെ പഠനഭാരം ലഘൂകരിക്കാനാണ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഒഴിവാക്കിയ പാഠഭാഗങ്ങള്‍ നോക്കുകയാണെങ്കില്‍ ഉദ്ദേശം അത്ര നിഷ്‌കളങ്കമല്ലെന്ന് മനസിലാക്കാം.


സമകാലിക ഇന്ത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കത്തില്‍ വരുത്തിയ വ്യക്തമായ ചില മാറ്റങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

ഗുജറാത്ത് വംശഹത്യ

2002 ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രണ്ട് പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കി. ആദ്യം, നിലവിലെ ക്ലാസ് 12 പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിന്റെ 'സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ രാഷ്ട്രീയം' എന്ന തലക്കെട്ടിലുള്ള അവസാന അധ്യായത്തിലെ വംശഹത്യയെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങള്‍ ഒഴിവാക്കി. ആദ്യ ഭാഗത്ത് സംഭവങ്ങളുടെ കാലഗണന വ്യക്തമാക്കുന്ന വിശദമായ ഒരു ഖണ്ഡികയുണ്ട്. അക്രമത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഗുജറാത്ത് സര്‍ക്കാരിനെതിരെയുള്ള മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനവും ഈ പാഠഭാഗത്തിലുണ്ട്.

ഒഴിവാക്കിയ പാഠഭാഗത്തില്‍ ഇപ്രകാരം പറയുന്നു: ''ഗുജറാത്തിലെന്നപോലെ, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മതപരമായ വികാരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നമ്മളെ ബോധവാന്മാരാക്കുന്നു. ഇത് ജനാധിപത്യ രാഷ്ട്രീയത്തിന് ഭീഷണിയാണ്. '

ദേശീയ മനുഷ്യാവകാശ കമീഷന്റെ 2001-2002 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലെ വംശീയാതിക്രമങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവത്തെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളുടെ കൊളാഷാണ് രണ്ടാം പേജില്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പ്രശസ്തമായ രാജ ധര്‍മ പരാമര്‍ശവും ഒഴിവിക്കിയിട്ടുണ്ട്. 'എനിക്ക് ഗുജറത്തിലെ മുഖ്യമന്ത്രിയോട് പറയാനുള്ളത് അദ്ദേഹം രാജധര്‍മം പാലിക്കണമെന്നാണ്. ഒരു ഭരണാധികാരി ഒരിക്കലും ജാതിയിലോ മതത്തിലോ ഭേദഭാവങ്ങള്‍ നടത്താന്‍ പാടുള്ളതല്ല' - 2002 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നരേന്ദ്ര മോദിയെ അടുത്തിരുത്തി വാജ്‌പേയി പറഞ്ഞു.


ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള രണ്ടാമത്തെ പരാമര്‍ശം പന്ത്രണ്ടാം ക്ലാസ്സിലെ സോഷ്യോളജി പാഠപുസ്തകമായ 'ഇന്ത്യന്‍ സൊസൈറ്റി'യില്‍ നിന്നും ഒഴിവാക്കി. ആറാം അധ്യായത്തിലെ 'കമ്മ്യൂണിസം, സെക്യുലറിസം, നേഷന്‍-സ്റ്റേറ്റ്' എന്ന തലക്കെട്ടിന് കീഴിലെ ഒരു ഖണ്ഡിക എന്‍.സി.ആര്‍.ടി ഉപേക്ഷിച്ചു.''മറ്റ് സമുദായങ്ങളിലെ അംഗങ്ങളെ കൊല്ലാനും ബലാത്സംഗം ചെയ്യാനും, തങ്ങളുടെ അഭിമാനം വീണ്ടെടുക്കുന്നതിനും സംരക്ഷണത്തിനും വർഗീയത ഉപയോഗിക്കുന്നു ' എന്നതാണ് ഒഴിവാക്കിയ ഉള്ളടക്കത്തില്‍ ഉള്ളത്.

''അവരുടെ സഹ-മതശാസ്ത്രജ്ഞര്‍ മറ്റെവിടെയെങ്കിലും അല്ലെങ്കില്‍ വിദൂര ഭൂതകാലത്തില്‍ പോലും അനുഭവിച്ച മരണങ്ങള്‍ക്കോ അപമാനങ്ങള്‍ക്കോ പ്രതികാരം ചെയ്യുക എന്നതാണ് സാധാരണയായി പറയുന്ന ന്യായീകരണം. ഒരു പ്രദേശവും ഇത്തരം അക്രമണങ്ങളില്‍ നിന്നും മുക്തമല്ല. എല്ലാ മതസമുദായങ്ങളും അക്രമങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. സാമുദായിക കലാപത്തിന് സര്‍ക്കാരുകളെ ഉത്തരവാദികളാക്കാന്‍ കഴിയുന്നിടത്തോളം, ഇക്കാര്യത്തില്‍ ഒരു സര്‍ക്കാരിനോ ഭരണകക്ഷിക്കോ കുറ്റമില്ലാത്തവരാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. വാസ്തവത്തില്‍, സാമുദായിക അക്രമത്തിന്റെ ഏറ്റവും ആഘാതകരമായ രണ്ട് സമകാലിക സംഭവങ്ങള്‍ ഓരോ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കീഴിലാണ് സംഭവിച്ചത്. 1984 ല്‍ ഡല്‍ഹിയിലെ സിഖ് വിരുദ്ധ കലാപം കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലായിരുന്നു. 2002 ല്‍ ഗുജറാത്തില്‍ നടന്ന അഭൂതപൂര്‍വമായ മുസ്‌ലിം വിരുദ്ധ അക്രമത്തിന്റെ വ്യാപനം ബി.ജെ.പി സര്‍ക്കാരിനു കീഴിലാണ് നടന്നത്. '

അടിയന്തരാവസ്ഥ

പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള അധ്യായം 'സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലെ രാഷ്ട്രീയം' അഞ്ച് പേജുകളായി കുറച്ചിട്ടുണ്ട്. 'ദി ക്രൈസിസ് ഓഫ് ഡെമോക്രാറ്റിക് ഓര്‍ഡര്‍' എന്ന അധ്യായത്തിലെ ഒഴിവാക്കിയ ഉള്ളടക്കം ഒരു ആഭ്യന്തര അടിയന്തരാവസ്ഥ ചുമത്താനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ടതും ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നടത്തിയ അധികാര ദുരുപയോഗങ്ങളുമായി ബന്ധപ്പെട്ടതുമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക, മാധ്യമങ്ങള്‍ക്ക്‌മേലുള്ള നിയന്ത്രണങ്ങള്‍, പീഡനം, കസ്റ്റഡി മരണങ്ങള്‍, നിര്‍ബന്ധിത വന്ധ്യകരണങ്ങള്‍, ദരിദ്രരുടെ വലിയ തോതിലുള്ള പലായനം തുടങ്ങിയവ ഈ പട്ടികയിലുണ്ട്. അടിയന്തരാവസ്ഥയില്‍ സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ 1977 മെയ് മാസത്തില്‍ ജനത പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ജെ.സി ഷായുടെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷനെയും ഈ ഉള്ളടക്കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പന്ത്രണ്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായ 'ഇന്ത്യന്‍ സൊസൈറ്റി' യുടെ ആറാം അധ്യായത്തില്‍ ('സാംസ്‌കാരിക വൈവിധ്യത്തിന്റെ വെല്ലുവിളികള്‍') നിന്നും അടിയന്തരാവസ്ഥയുടെ ക്രൂരമായ ആഘാതത്തെക്കുറിച്ചുള്ള പരാമര്‍ശം ഇല്ലാതാക്കി. '1975 ജൂണിനും 1977 ജനുവരിയ്ക്കും ഇടയില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥ കാലത്ത് ഇന്ത്യന്‍ ജനതക്ക് സ്വേച്ഛാധിപത്യ ഭരണത്തെക്കുറിച്ച് ഒരു ഹ്രസ്വ അനുഭവം ഉണ്ടായി. പാര്‍ലമെന്റിനെ സസ്‌പെന്‍ഡ് ചെയ്യുകയും പുതിയ നിയമങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുകയും ചെയ്തു. പൗരസ്വാതന്ത്ര്യം റദ്ദാക്കുകയും രാഷ്ട്രീയമായി സജീവമായ ധാരാളം ആളുകളെ അറസ്റ്റ് ചെയ്യുകയും വിചാരണ കൂടാതെ ജയിലിലടയ്ക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കപ്പെട്ടു, സാധാരണ നടപടിക്രമങ്ങളില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാം. തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിനും തല്‍ക്ഷണ ഫലങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ താഴ്ന്ന നിലയിലുള്ള ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചു. ശസ്ത്രക്രിയാ സങ്കീര്‍ണതകള്‍ മൂലം വലിയ തോതില്‍ മരണമുണ്ടായ നിര്‍ബന്ധിത വന്ധ്യകരണ പ്രചാരണമാണ് ഏറ്റവും കുപ്രസിദ്ധമായത്. 1977 ന്റെ തുടക്കത്തില്‍ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍, ജനങ്ങള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തു,'' ഒഴിവാക്കിയ ഖണ്ഡികയില്‍ പറയുന്നു.




അടിയന്തിരാവസ്ഥ കാലത്ത് എല്ലാ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന വിലക്കിനെ കുറിച്ച് പരാമര്‍ശിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി പാഠപുസ്തകമായ 'സോഷ്യല്‍ ചേഞ്ച് ആന്‍ഡ് ഡെവലപിങ് ഇന്‍ ഇന്ത്യ' യിലെ എട്ടാം അധ്യായത്തിലെ ( സാമൂഹിക മുന്നേറ്റങ്ങള്‍) തൊഴിലാളി പ്രസ്ഥാനങ്ങള്‍ എന്ന തലക്കെട്ടില്‍ ഉള്ള ഭാഗത്തിലെ ഉള്ളടക്കവും ഒഴിവാക്കിയിട്ടുണ്ട്.


TAGS :