Quantcast
MediaOne Logo

ശരണ്യ എം ചാരു

Published: 5 Aug 2022 8:58 AM GMT

ഗുജറാത്ത് വംശഹത്യ: പ്രോപ്പഗാണ്ടയുടെ ഏകോപനം

ഗുജറാത്തിലെ സ്ഥിതി വഷളാവുകയും വര്‍ഗീയ ലഹളകള്‍ നടക്കുകയും മുസ്‌ലിംകള്‍ കണ്‍മുന്നില്‍ കൊല്ലപ്പെടുകയും ചെയ്യാന്‍ ആരംഭിച്ചതോടെ നരേന്ദ്രമോദി മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആയിരുന്ന ഹരണ്‍ പാണ്ഡ്യ തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം പിതാവ് വിത്തല്‍ ഭായ് പാണ്ഡ്യയുമായി പങ്കുവെച്ചു. സത്യം മാത്രം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ദേശം കൊടുത്തു. ഇത് പ്രകാരമാണ് ഹരണ്‍ തന്റെ കയ്യിലുള്ള തെളിവുകളുമായി ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ എത്തിയ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ ജനകീയ കമ്മീഷനില്‍ മൊഴി നല്‍കുന്നത്. | ഗുജറാത്ത് ഫാക്ട്‌സ് - ഭാഗം 03

ഗുജറാത്ത് വംശഹത്യ:   പ്രോപ്പഗാണ്ടയുടെ ഏകോപനം
X
Listen to this Article

1990 കള്‍ മുതല്‍ക്ക് തന്നെ കൃത്യമായ ധ്രുവീകരണം ഗുജറാത്തില്‍ ഉണ്ടായിട്ടുണ്ട്. വളരെ സമയമെടുത്ത് നടപ്പാക്കിയ ആ പ്രോപ്പഗാണ്ടയുടെ ഏകോപനം മാത്രമാണ് 2002 ല്‍ ഗുജറാത്തില്‍ സംഭവിച്ചത്. തൊണ്ണൂറുകള്‍ക്ക് ശേഷം ഈ ധ്രുവീകരണം കൃത്യമായി ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ചിലര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ വിജയം.

നാരോദ പാട്യയില്‍ വംശഹത്യയാരംഭിക്കുമ്പോള്‍ അവിടത്തെ മുസ്‌ലിംകള്‍ പ്രാണരക്ഷാര്‍ഥം ഓടി പോയത് നാരോദ പാട്യയിലെ പൊലീസ് ക്യാമ്പിലേക്കായിരുന്നു. ആദ്യ ദിവസം ഓടിയെത്തിയ ആളുകള്‍ ക്യാമ്പിലേക്ക് പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ക്യാമ്പിന് മുന്നിലെത്തിയ മുഴുവന്‍ ആളുകളെയും കമാന്റന്റ് മുര്‍ഷിദ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരികെ അയച്ചു. ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ട മിക്കവാറും ആളുകള്‍ പിന്നീട് അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.

ഗുജറാത്തിലെ 30 ജില്ലകളില്‍ 11 ജില്ലകളിലും ഗോദ്ര സംഭവത്തിന് ശേഷം കനത്ത അക്രമ സംഭവങ്ങള്‍ നടന്നു. സബര്‍മതി ട്രെയിനിലെ തീപിടുത്തത്തില്‍ മരണപ്പെട്ട ആളുകളുടെ മൃതദേഹം തീര്‍ത്തും നിയമവിരുദ്ധമായ രീതിയില്‍ വീട്ടുകാര്‍ക്ക് വിട്ട് നല്‍കാതെ വി.എച്ച്.പി നേതാക്കള്‍ ഏറ്റുവാങ്ങി പൊതുദര്‍ശനം നടത്തി. ഹിന്ദുത്വ വികാരം പരമാവധി ഇളക്കി വിടാന്‍ സാധിച്ചു എന്നതാണ് അത് കൊണ്ട് അവര്‍ നേടിയ രാഷ്ട്രീയ വിജയം.

സബര്‍മതിയിലെ തീപ്പിടുത്തിന് ശേഷം ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നടന്ന ചെറുതും വലുതുമായ കലാപങ്ങളില്‍ പൊലീസ് തികഞ്ഞ നിഷ്‌ക്രിയത്വം പാലിച്ചത് പിന്നീട് വലിയ ചര്‍ച്ചയായി. അക്രമികളെ കൈകാര്യം ചെയ്യാന്‍ നിയമിക്കപ്പെട്ട പൊലീസ് ചിലയിടങ്ങളില്‍ അക്രമിക്കപ്പെടുന്ന മുസ്ലിംകള്‍ക്ക് നേരെ വെടിവെക്കുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി. ഇവയെല്ലാം പിന്നീട് വ്യാപമായി ചര്‍ച്ച ചെയ്യപ്പെടുകയും വിഷയമാവുകയും ചെയ്തു. തെളിവുകളുടെ അഭാവത്തില്‍ പക്ഷെ, അവയെല്ലാം തേഞ്ഞുമാഞ്ഞു പോയി.

നാരോദ പാട്യയില്‍ വംശഹത്യയാരംഭിക്കുമ്പോള്‍ അവിടത്തെ മുസ്‌ലിംകള്‍ പ്രാണരക്ഷാര്‍ഥം ഓടി പോയത് നാരോദ പാട്യയിലെ പൊലീസ് ക്യാമ്പിലേക്കായിരുന്നു. ആദ്യ ദിവസം ഓടിയെത്തിയ ആളുകള്‍ ക്യാമ്പിലേക്ക് പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ക്യാമ്പിന് മുന്നിലെത്തിയ മുഴുവന്‍ ആളുകളെയും കമാന്റന്റ് മുര്‍ഷിദ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരികെ അയച്ചു. ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ട മിക്കവാറും ആളുകള്‍ പിന്നീട് അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഈ മുര്‍ഷിദ് അഹമ്മദ് പിന്നീട് സൂറത്ത് സിറ്റിയുടെ ഡെപ്യൂട്ടി കമീഷണര്‍ ആവുകയും അദ്ദേഹത്തിന്റെ ഭാര്യ ഷാമിന ഹുസൈന ഐ.എ.എസ് ന് വത്സത് ജില്ലയിലെ ജില്ലാ വികസന ഓഫീസര്‍ ആയി സ്ഥാനം ലഭിക്കുകയും ചെയ്തു.

2003 ല്‍ സബര്‍മതി സെന്‍ട്രല്‍ ജയിലിന്റെ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ ആയിരുന്നു സഞ്ജീവ് ഭട്ട്. ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ട ഹരണ്‍ പാണ്ഡ്യ വധക്കേസ് പ്രതികളെന്നും പറഞ്ഞു സി.ബി.ഐ പിടികൂടിയ പ്രതികള്‍ കഴിഞ്ഞിരുന്നത് ഈ ജയിലില്‍ ആയിരുന്നു. അറസ്റ്റിലായ അഹമ്മദാബാദ് സ്വദേശി അസ്‌കര്‍ അലി ഹരണിനെ കൊലപ്പെടുത്തിയത് തുള്‍സി പ്രജാപതി ആണെന്ന് പറഞ്ഞു കൊണ്ട് ഒരു കത്ത് രാഷ്ട്രപതിക്ക് അയക്കുന്നതിന് സഞ്ജീവ് ഭട്ട് സാക്ഷി ആകുന്നത് അങ്ങനെയാണ്. എന്നാല്‍, കുറ്റവാളിയായ അസ്‌കറിന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അസ്‌കറിനെ സുപ്രീംകോടതി നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടപ്പോള്‍ സഞ്ജീവ് ഭട്ട് മുന്‍പ് അസ്‌കര്‍ കത്തെഴുതിയ വിഷയം മുന്‍ നിര്‍ത്തി രാഷ്ട്രപതിക്ക് മറ്റൊരു കത്ത് അയച്ചത് വലിയ ചര്‍ച്ചയായി. സഞ്ജീവിനേയും കലാപത്തില്‍ പരിക്കേറ്റ മറ്റനേകം ജനങ്ങളെയും സഹായിച്ച നിരവധി ആളുകളെ ഭരണകൂടം നിരന്തരം വേട്ടയാടുന്നുണ്ടെങ്കിലും ഹരണ്‍ പാണ്ഡ്യ വധക്കേസിലെ അടക്കം കുറ്റവാളികള്‍ ഇപ്പോഴും നിയമത്തിന് വെളിയിലാണ്.

ഹരണ്‍ പാണ്ഡ്യയുടെ കൊലപാതകം; ഇനിയും പിടിയിലാകാത്ത യഥാര്‍ഥ പ്രതികള്‍

ഗുജറാത്ത് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഒരാള്‍. ജനപ്രിയനും സാമൂഹിക പ്രവര്‍ത്തകനുമായ രാഷ്ട്രീയക്കാരന്‍. എം.എല്‍.എ, പാര്‍ട്ടി സെക്രട്ടറി, റവന്യൂ മന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങി ചെറിയ പ്രായത്തില്‍ തന്നെ വിവിധ പദവികളിലിരുന്നുകൊണ്ടുള്ള രാഷ്ട്രീയ ജീവിതം. അങ്ങനെയുള്ള ഹരണ്‍ പാണ്ഡ്യ ബി.ജെ.പിയുടെ ബ്ലാക്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത് ഹരണിന്റെ മണ്ഡലമായ എല്ലിസ് ബ്രിഡ്ജ് നരേന്ദ്രമോദിക്ക് മത്സരിക്കാന്‍ വിട്ട് കൊടുക്കാതിരുന്നതോടെ ആയിരുന്നു എന്ന് വേണം കരുതാന്‍. മോദിക്ക് പകരം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേശുഭായ് പട്ടേല്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി ഹരണ്‍ ആയിരുന്നു എന്നതും അയാള്‍ക്ക് പാര്‍ട്ടിക്ക് അകത്തു തന്നെ ശത്രുക്കള്‍ ഉണ്ടാവാന്‍ കാരണമായി തീര്‍ന്നിട്ടുണ്ട്.


2002 ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോള്‍ നരേന്ദ്രമോദി മന്ത്രിസഭയിലെ റവന്യൂ മന്ത്രി ആയിരുന്നു ഹരണ്‍ പാണ്ഡ്യ. ഗോദ്രാ സംഭവത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹരണ്‍ പങ്കെടുക്കുകയും ഗുജറാത്തില്‍ സ്ഥിതി വഷളാകുന്നതിനെ കുറിച്ചും കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനെ കുറിച്ചുമുള്ള അസ്വസ്ഥതകള്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വര്‍ഗീയ കലാപത്തിന് ആഹ്വാനം നല്‍കാനാണ് ഹരണിനോട് ചിലര്‍ നിര്‍ദേശിച്ചതെന്ന് ഗുജറാത്ത് കലാപത്തിന്റെ പത്താം വാര്‍ഷിക അനുസ്മരണത്തില്‍ മുന്‍ ജസ്റ്റിസ് എച്ച്. സുരേഷ് വെളുപ്പെടുത്തി.

ഹരണിന് മുകളിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ സംശയം തിരിച്ചറിഞ്ഞ അന്നത്തെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഹരണിന്റെ ജീവന് ഭീഷണി ഉള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അദ്ദേഹമതിനെ കാര്യമായി കണ്ടില്ല.

ഗുജറാത്തിലെ സ്ഥിതി വഷളാവുകയും വര്‍ഗീയ ലഹളകള്‍ നടക്കുകയും മുസ്‌ലിംകള്‍ കണ്‍മുന്നില്‍ കൊല്ലപ്പെടുകയും ചെയ്യാന്‍ ആരംഭിച്ചതോടെ ഹരണ്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം പിതാവ് വിത്തല്‍ ഭായ് പാണ്ഡ്യയുമായി പങ്കുവെച്ചു. സത്യം മാത്രം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ദേശം കൊടുത്തു. ഇത് പ്രകാരമാണ് ഹരണ്‍ തന്റെ കയ്യിലുള്ള തെളിവുകളുമായി ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ എത്തിയ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ ജനകീയ കമ്മീഷനില്‍ മൊഴി നല്‍കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏതോ ഒരു മന്ത്രി കമീഷന് മുന്നില്‍ മൊഴി നല്‍കിയെന്ന വാര്‍ത്ത പരന്നു. ചിലരൊക്കെ രഹസ്യമായും പരസ്യമായും ഹരണിനെ സംശയിച്ചു. ഇത് പ്രകാരം ഗുജറാത്ത് സര്‍ക്കാര്‍ നേരിട്ട് തന്നെ ഹരണിന്റെ ഫോണ്‍ ടാപ്പ് ചെയ്യാന്‍ ഇന്റലിജന്‍സ് മേധാവി ആര്‍.ബി ശ്രീകുമാറിനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് നിരസിച്ചതോടെ ആ വഴി അടഞ്ഞു. ഏത് മന്ത്രിയാണ് ജനകീയ കമീഷന് മുന്നില്‍ തെളിവ് നല്‍കിയതെന്ന് കണ്ടെത്തണമെന്നും തങ്ങള്‍ക്ക് ഹരണിനെയാണ് സംശയമെന്നും ശ്രീകുമാറിനോട് അന്നത്തെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പി.കെ മിശ്ര പറഞ്ഞിരുന്നതായി പിന്നീട് ശ്രീകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഹരണിന് മുകളിലുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ സംശയം തിരിച്ചറിഞ്ഞ അന്നത്തെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഹരണിന്റെ ജീവന് ഭീഷണി ഉള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അദ്ദേഹമതിനെ കാര്യമായി കണ്ടില്ല. 2003 ല്‍ പക്ഷെ, ബി.ജെ.പി ഹരണിന് സീറ്റ് നിഷേധിച്ചു. വാജ്‌പേയി പോലും നേരിട്ട് കണ്ടിട്ടും കാര്യമുണ്ടായില്ല. ഹരണ്‍ അപ്പോഴും മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഹരണിനെ ബി.ജെ.പി ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ സെക്രട്ടറിമാരില്‍ ഒരാളായി നിയമിച്ചു. ആ പദവിയിലേക്ക് കയറുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഹരണ്‍ ക്രൂരമായി കൊല്ലപ്പെട്ടു.


2003 മാര്‍ച്ച് 26 ആം തീയതി രാവിലെ 6.45 ന് അഹമ്മദാബാദിലെ വീട്ടില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരത്തിലുള്ള ലോ ഗാര്‍ഡനിലേക്ക് പതിവ് പ്രഭാത സവാരിക്ക് പോയതായിരുന്നു ഹരണ്‍ പാണ്ഡ്യ. 9 മണി ആയപ്പോള്‍ വീട്ടുകാര്‍ അറിയുന്നത് ഹരണിനെ അദ്ദേഹത്തിന്റെ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ്. ബി.ജെ.പിയിലെ വളര്‍ന്നു വരുന്ന ഏറ്റവും ശക്തനായിരുന്ന നേതാവായിരുന്നിട്ടും പക്ഷെ ഹരണിന്റെ ഘാതകാര്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്.


ഹരണ്‍ കൊല്ലപ്പെടുമ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത് ബി.ജെ.പി ആയിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം നടന്ന് രണ്ടാം ദിവസം തന്നെ ആഭ്യന്തര മന്ത്രി അദ്വാനി കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു. കേസന്വേഷിക്കാനെത്തിയ സി.ബി.ഐ ആദ്യം തന്നെ ഹരണ്‍ പാണ്ഡ്യ വധത്തിന് വി.എച്ച്.പി നേതാവ് തിവാരിക്ക് നേരെ നടന്ന വധശ്രമവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. മുസ്‌ലിം തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്ന കണ്ടെത്തലോടെ അഹമ്മദാബാദില്‍ നിന്നുമുള്ള അസ്‌കര്‍ അലിയേയും മറ്റ് രണ്ട് പ്രതികളേയും പിടികൂടി. 2007 ല്‍ പോട്ട കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍, ഹരണിന്റെത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറച്ച വിശ്വസിച്ച അദ്ദേഹത്തിന്റെ കുടുംബം സി.ബി.ഐ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ശിക്ഷിക്കപ്പെട്ട പ്രതികള്‍ നിരപരാധികളാണെന്ന് വിളിച്ചു പറയുകയും അവരുടെ കുടുംബത്തിനൊപ്പം നില്‍ക്കുകയും ചെയ്തു. ഇതിന്‍ പ്രകാരം ഹരണിന്റെ പിതാവ് വിത്തല്‍ ഭായ് 2011 ആഗസ്റ്റില്‍ സുപ്രീംകോടതിയെ സമീപിച്ചു.

സി.ബി.ഐയുടെ റിപ്പോര്‍ട്ട് പഠിച്ച കോടതി ഗൗരവമുള്ള നിരീക്ഷണവും കണ്ടെത്തലുകളും നടത്തി. ശിക്ഷിക്കപ്പെട്ട പ്രതികളെ എട്ട് വര്‍ഷത്തിന് ശേഷം വെറുതെ വിട്ട കോടതി സി.ബി.ഐയെ പരസ്യമായി വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തു. നിയമ പോരാട്ടത്തിന് പുറമേ മകന് നീതി ഉറപ്പാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ പ്രസിഡന്റിന്റെ മുന്നില്‍ പോലും പരാതിയുമായി ചെന്നു ആ പിതാവ്. പ്രതി ആണെന്ന് പറഞ്ഞു കോടതി ശിക്ഷിച്ചവരെ നിരപരാധിയെന്ന് കണ്ട് കോടതി തന്നെ വെറുതെ വിട്ടതോടെ ഹരണിനെ കൊലപ്പെടുത്തിയത് ആരെന്ന ചോദ്യം വീണ്ടും മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി. പക്ഷെ, അതൊന്നും കാണാന്‍ വിത്തല്‍ ഭായ് പട്ടേല്‍ ഉണ്ടായിരുന്നില്ല. അതിന് മുന്നേ മരണമദ്ദേഹത്തെ കൊണ്ട് പോയിരുന്നു. അതോടെ ഹരണിന്റെ ഭാര്യ ജാഗൃതിയും രണ്ട് സഹോദരിമാരും ഹരണിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഏറ്റെടുത്തു.

ഗുജറാത്ത് കലാപകാലത്ത് റവന്യൂ മന്ത്രിയായിരുന്ന ഹരണ്‍ പിതാവുമായി പങ്കുവച്ചിരുന്ന എല്ലാ കാര്യങ്ങളും കേസ് അന്വേഷിക്കാന്‍ എത്തിയ സി.ബി.ഐ സംഘത്തിനോട് പറഞ്ഞിരുന്നു. ഭാര്യ ജാഗൃതിയും തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും, ഹരണ്‍ മരണപ്പെട്ട ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയ സമയവും അതിന് മുമ്പത്തെ കാര്യങ്ങളുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പങ്കുവച്ചിരുന്നു എങ്കിലും അതൊന്നും അന്വേഷണ സംഘം രേഖപ്പെടുത്തുകയോ ഗൗരവത്തില്‍ എടുക്കുകയോ ചെയ്തിരുന്നില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീ പിടിച്ച ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷം 55 ബി.ജെ.പി പ്രവര്‍ത്തകരെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപത്തിന് നേതൃത്വം നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തന്നെ നിയോഗിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പോലും വിത്തല്‍ ഭായ് പട്ടേല്‍ നടത്തിയിരുന്നു. കലാപം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഹരണ്‍ മോദിക്ക് നല്‍കിയതിനെ കുറിച്ചും, അഹമ്മദാബാദില്‍ കലാപം തടയുന്നതിന് വേണ്ടി ഹരണ്‍ പൊലീസിനൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചുമൊക്കെ വിത്തല്‍ ഭായ് മൊഴി നല്‍കിയിരുന്നു എന്നാണ് കുടുംബം പറയുന്നത്.

2011 ല്‍ സി.ബി.ഐ പിടികൂടിയ പ്രതികളെ കോടതി വെറുതെ വിട്ടപ്പോള്‍ സി.ബി.ഐയും ഗുജറാത്ത് സര്‍ക്കാരും സംയുക്തമായി ചേര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിയമപ്രകാരം സര്‍ക്കാറിന് അതിന് അധികാരമില്ല എന്നത് ഒന്നാമത്തെ കാര്യം, മറ്റൊന്ന് ഈ കേസില്‍ വെറും രണ്ട് ദിവസം മാത്രമാണ് സംസ്ഥാന പൊലീസ് ഹരണിന്റെ വധക്കേസ് അന്വേഷിച്ചത്. എന്നിട്ടും എന്തിന് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് ഒപ്പം കക്ഷി ചേര്‍ന്നു എന്നത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും സംശയം ശക്തിപ്പെടുത്തുകയും ചെയ്തു.

സി.ബി.ഐ ഉദ്യോഗസ്ഥാനായിരുന്ന ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു ഹരണ്‍ പാണ്ഡ്യ വധക്കേസ് അന്വേഷിച്ച സംഘത്തിന്റെ തലവന്‍. സി.ബി.ഐ കണ്ടെത്തിയ പ്രതികളെയെല്ലാം കോടതി നിരപരാധികളെന്ന് കണ്ട് വെറുതെ വിട്ട സാഹചര്യത്തില്‍ 2012 ജനുവരി 12 ന് ഹരണിന്റെ ഭാര്യ ജാഗൃതി പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി നല്‍കി. വിത്തല്‍ ഭായിക്ക് ശേഷം ഹരണിന്റെ രണ്ട് സഹോദരിമാരും ഗോദ്രാ സംഭവത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവരങ്ങള്‍ പുറത്തറിയിച്ചതിനാലാണ് ഹരണ്‍ കൊലചെയ്യപ്പെട്ടതെന്ന് വാദിച്ചു കൊണ്ടേയിരുന്നു.

കാറിനുള്ളില്‍ വെച്ച് ഹരണ്‍ കൊല ചെയ്യപ്പെട്ടു എന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. പക്ഷെ, കാറിന്റെ ഒരു ജനല്‍ ചില്ല് മൂന്ന് ഇഞ്ചില്‍ താഴെ മാത്രമാണ് തുറന്ന് കിടന്നിരുന്നത്. എന്നിട്ടും ഹരണിന്റെ കാലിനടിയില്‍ എങ്ങനെ ഒരു വെടിയുണ്ട തറച്ചു എന്നത് പ്രധാന ചോദ്യമായിരുന്നു. കാറിനുള്ളില്‍ ഇരിക്കുന്ന ഒരാളിന്റെ കാലിനിടയില്‍ വെടി കൊള്ളാനുള്ള ഒരു സാധ്യതയും ഇല്ലെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല, രാവിലെ നടക്കാനിറങ്ങിയ ഹരണിന്റെ ചെരുപ്പുകള്‍ മിസ്സിങ് ആയിരുന്നു. നിറയെ വഴിയോര കച്ചവടക്കാര്‍ ഉണ്ടാകുമായിരുന്ന പാര്‍ക്കില്‍ അന്ന് മാത്രം ആരും ഉണ്ടായിരുന്നില്ല എന്നതും കുടുംബത്തിന്റെ സംശയത്തിന്റെ ആഴം കൂട്ടി. കാറിനുള്ളിലിരുന്ന ഹരണിനെ മുസ്‌ലിം തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതാണെന്ന് പറയപ്പെടുമ്പോള്‍ പോലും കാറിനുള്ളില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് നഷ്ട്ടപ്പെട്ട 215 മില്ലി രക്തം പോലും കണ്ടെത്താനായില്ല. ഇതിനെല്ലാം പുറമേ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തെ കരിങ്കല്ലിന്റെ പൊടിയും കണ്ടെത്തിയിരുന്നു പൊലീസ്. ഇത് പാര്‍ക്കില്‍ നിന്നുള്ള പൊടി ആയിരുന്നില്ല. ഇതൊക്കെ കൊണ്ട് തന്നെ അദ്ദേഹത്തെ മറ്റെവിടെയോ വെച്ചു കൊലപ്പെടുത്തിയ ശേഷം കാറില്‍ കൊണ്ട് വന്നിട്ടതാണെന്നുള്ള കുടുംബത്തിന്റെ ആരോപണം കുറെ കൂടി ശക്തമായി അവര്‍ മുന്നോട്ട് വച്ചു.


സി.ബി.ഐ ഉദ്യോഗസ്ഥാനായിരുന്ന ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു ഹരണ്‍ പാണ്ഡ്യ വധക്കേസ് അന്വേഷിച്ച സംഘത്തിന്റെ തലവന്‍. സി.ബി.ഐ കണ്ടെത്തിയ പ്രതികളെയെല്ലാം കോടതി നിരപരാധികളെന്ന് കണ്ട് വെറുതെ വിട്ട സാഹചര്യത്തില്‍ 2012 ജനുവരി 12 ന് ഹരണിന്റെ ഭാര്യ ജാഗൃതി പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി നല്‍കി. വിത്തല്‍ ഭായിക്ക് ശേഷം ഹരണിന്റെ രണ്ട് സഹോദരിമാരും ഗോദ്രാ സംഭവത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവരങ്ങള്‍ പുറത്തറിയിച്ചതിനാലാണ് ഹരണ്‍ കൊലചെയ്യപ്പെട്ടതെന്ന് വാദിച്ചു കൊണ്ടേയിരുന്നു. എന്നാല്‍, അടിസ്ഥാനപരമായി എല്ലാ കാലത്തും ബി.ജെ.പിയില്‍ വിശ്വസിച്ചിരുന്ന ആ കുടുംബം ഒരിക്കല്‍ പോലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയോ സാമൂഹ്യ പ്രവര്‍ത്തകരുടെയോ സഹായം സ്വീകരിച്ചില്ല. സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുമില്ല. അത് കൊണ്ട് തന്നെ ഹരണ്‍ പാണ്ഡ്യയ്ക്ക് ലഭിക്കേണ്ട നീതി ഇപ്പോഴും അകലെയാണ്.


രണ്ട് തവണ മൊഴി മാറ്റി പറഞ്ഞ സഹീറ ഷെയ്ഖ് എന്ന പത്തൊമ്പതുകാരി!

2002 മാര്‍ച്ച് ഒന്നിനാണ് പത്തൊമ്പതുകാരിയായ സഹീറ ഷെയ്ഖിന്റെ ജീവിതം മാറി മറിയുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി അക്രമികള്‍ ബെസ്റ്റ് ബേക്കറിയ്ക്ക് തീ വയ്ക്കുമ്പോള്‍ സമയം രാത്രിയോട് അടുത്തിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 15 പേര്‍ കണ്‍മുന്നില്‍ വെന്തു മരിക്കുന്നതിന് സഹീറ സാക്ഷിയായി.

ഗുജറാത്ത് പൊലീസ് അന്വേഷിച്ച കേസിലെ മുഖ്യ ദൃക്സാക്ഷിയായിരുന്നു പത്തൊമ്പതുകാരിയായ സഹീറ ഷെയ്ഖ്. 2003 ജൂണ്‍ 21 ന് കേസ് കോടതിയില്‍ എത്തിയപ്പോള്‍ പക്ഷെ, സഹീറ മൊഴി മാറ്റി പറഞ്ഞു. 'തീയും പുകയും കാരണം വ്യക്തമായി ഒന്നും കണ്ടില്ല' എന്നായിരുന്നു സഹീറ കോടതിയില്‍ മൊഴി നല്‍കിയത്. ഇത് പ്രകാരം ബെസ്റ്റ് ബേക്കറി കേസിലെ 21 പ്രതികളേയും കോടതി വെറുതെ വിട്ടു. 73 സാക്ഷികളില്‍ 37 പേരും കൂറുമാറിയ വിവാദമായ കേസായി അതോടെ ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസ് മാറി.


മൊഴി മാറ്റലിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സഹീറ ആദ്യമായി ടീസ്റ്റ സെതല്‍വാദിനെ ഫോണില്‍ ബന്ധപ്പെട്ടു. തന്നെ സഹായിക്കണമെന്നും വി.എച്ച്.പി നേതാക്കളുടെ ഭീഷണി ഭയന്നാണ് മൊഴി മാറ്റിയതെന്നും പറഞ്ഞു. ടീസ്റ്റ ആദ്യമായി സഹീറയെ നേരില്‍ കാണുന്നത് ആ സാഹചര്യത്തില്‍ ആണ്. സഹീറയുടെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിച്ച ടീസ്റ്റ അവളെയും കൊണ്ട് 2003 ജൂലൈ എട്ടിന് ഒരു വാര്‍ത്താ സമ്മേളനം ചേരുന്നതോടെ കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. പത്ര സമ്മേളനത്തില്‍ സഹീറ തനിക്കറിയാവുന്ന സത്യങ്ങള്‍ എല്ലാം വിളിച്ചു പറഞ്ഞു. ഇതോടെ ദേശീയ മനുഷ്യാവകാശ കമീഷന്‍ കേസില്‍ നേരിട്ട് ഇടപെട്ടു. സഹീറയുടെ സത്യവാങ്മൂലം എഴുതി വാങ്ങി കേസ് പുനരാരംഭിക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി. ഇതിന് പുറമേ ഗുജറാത്ത് കലാപ കേസുകള്‍ ഗുജറാത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ഹര്‍ജിയും സുപ്രീം കോടതിയില്‍ നല്‍കി. 2004 ല്‍ സുപ്രീം കോടതി ആ ആവശ്യം അംഗീകരിച്ചതോടെ സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തെ കേസിന്റെ വിചാരണ മറ്റൊരു സംസ്ഥാനത്തില്‍ നടക്കുക എന്ന ആദ്യത്തെ വിധിയായി അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം കേസുകളില്‍ പുനരന്വേഷണം ആരംഭിക്കാനും കോടതി ഉത്തരവിറക്കി.


സഹീറയ്ക്ക് വേണ്ടി മുംബൈ കോടതിയില്‍ കേസ് വാദിക്കാന്‍ മഞ്ജുള റാവു എന്ന വക്കീലിനെ ടീസ്റ്റ തന്നെ ഏര്‍പ്പാടാക്കി. സത്യങ്ങള്‍ എല്ലാം തുറന്ന് പറയുമെന്ന് സഹീറ ഉറപ്പിച്ചു പറഞ്ഞിരുന്നു എങ്കിലും അവളെ മാത്രം വിശ്വസിച്ചു മുന്നോട്ട് പോകാന്‍ ടീസ്റ്റയുടെ അനുഭവങ്ങള്‍ അവരെ അനുവദിച്ചില്ല. സഹീറയുടെ മാത്രം മൊഴിയില്‍ സത്യവാങ്മൂലം തയ്യാറാക്കേണ്ട എന്ന് വക്കീലിനോട് പറഞ്ഞുകൊണ്ട് ടീസ്റ്റ വഡോദരയിലേക്ക് യാത്ര തിരിക്കുന്നത് അങ്ങനെയാണ്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ബെസ്റ്റ് ബേക്കറി കേസില്‍ സഹീറയേക്കാള്‍ മികച്ച നിരവധി സാക്ഷികളെ ടീസ്റ്റ കണ്ടെത്തി. ഇവരുടെ സത്യവാങ്മൂലം എഴുതി തയ്യാറാക്കി കേസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

കേസില്‍ പിന്നീട് സുപ്രീംകോടതി വിധി പറഞ്ഞപ്പോള്‍ സഹീറ പറഞ്ഞത് പച്ചകള്ളമാണെന്നാണ് കോടതി നിരീക്ഷിച്ചത്. മൊഴി മാറ്റി പറഞ്ഞ് പ്രതികളെ സംരക്ഷിച്ച കുറ്റത്തിന് കോടതി അവളെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചപ്പോള്‍ അവളെ കൊണ്ട് ഇത് ചെയ്യിപ്പിച്ച മധു ശ്രീവാസ്തവനെ ശിക്ഷിക്കാന്‍ ആണ് ടീസ്റ്റ ആവശ്യപ്പെട്ടത്.

ടീസ്റ്റ പ്രതീക്ഷിച്ചത് തന്നെ പുന്നീടുള്ള ദിവസങ്ങളില്‍ സംഭവിച്ചു. മുംബൈ കോടതിയില്‍ തെളിവ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സഹീറയെ കാണാതായി. പ്രതികള്‍ ബുദ്ധിപൂര്‍വം അവളെയും കുടുംബത്തെയും സ്വാധീനിച്ചതായി ടീസ്റ്റ ഉറപ്പിച്ചു. 2003 നവംബര്‍ മൂന്നിന് വഡോദരയില്‍ സഹീറ ഒരു പത്ര സമ്മേളനം വിളിച്ചു ചേര്‍ത്തു. സഹീറ സംസാരിച്ചത് അത്രയും ടീസ്റ്റയ്ക്ക് എതിരെ ആയിരുന്നു, ടീസ്റ്റ അവളെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു എന്നും, സര്‍ക്കാരിനെതിരെ മൊഴി പഠിപ്പിച്ചു എന്നും അവള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ടീസ്റ്റ പ്രതിസ്ഥാനതായി. എന്നാല്‍, അന്ന് വൈകിട്ടോടെ തന്നെ ടീസ്റ്റ ഒരു വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കറിയാവുന്നതെല്ലാം വിളിച്ചു പറയുകയും ചെയ്തു. ഇതിന് പിന്നാലെ ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയുടെ സാക്ഷികളായി അവര്‍ കണ്ടെത്തിയ ആളുകളുടെ സത്യവാങ്മൂലം എഴുതി തയ്യാറാക്കി നവംബര്‍ ആറാം തീയതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവര്‍ക്ക് പിന്തുണ കിട്ടി. കേസില്‍ പിന്നീട് സുപ്രീംകോടതി വിധി പറഞ്ഞപ്പോള്‍ സഹീറ പറഞ്ഞത് പച്ചകള്ളമാണെന്നാണ് കോടതി നിരീക്ഷിച്ചത്. മൊഴി മാറ്റി പറഞ്ഞ് പ്രതികളെ സംരക്ഷിച്ച കുറ്റത്തിന് കോടതി അവളെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചപ്പോള്‍ അവളെ കൊണ്ട് ഇത് ചെയ്യിപ്പിച്ച മധു ശ്രീവാസ്തവനെ ശിക്ഷിക്കാന്‍ ആണ് ടീസ്റ്റ ആവശ്യപ്പെട്ടത്. സഹീറയേക്കാള്‍ മികച്ച സാക്ഷികളെ ടീസ്റ്റ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാതിരുന്ന പ്രതിഭാഗത്തെ കടത്തി വെട്ടിക്കൊണ്ട് ടീസ്റ്റ നടത്തിയ സമാന്തര അന്വേഷണത്തില്‍ അവര്‍ സ്വയം കണ്ടെത്തിയ സഹീറയേക്കാള്‍ മികച്ച സാക്ഷികള്‍ ആയിരുന്നു ബെസ്റ്റ് ബേക്കറി കേസിന്റെ ബലം. 2006 ല്‍ ബെസ്റ്റ് ബേക്കറി കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞപ്പോള്‍ 21 പ്രതികളില്‍ 9 പേര്‍ക്കും ജീവപര്യന്തം ശിക്ഷ കിട്ടി. അപ്പോഴും ടീസ്റ്റ പറഞ്ഞത് സഹീറ വളരെ ചെറുപ്പമായതിനാല്‍ പ്രതികള്‍ക്ക് അവളെ സ്വാധീനിക്കാന്‍ വളരെ എളുപ്പമായിരുന്നു എന്നായിരുന്നു.

(തുടരും)

TAGS :