Quantcast
MediaOne Logo

തൗഫീഖ് അസ്‌ലം

Published: 6 Jan 2023 3:52 AM GMT

ഹല്‍ദ്വാനിയിലെ ജനങ്ങളെ കുടിയിറക്കുമ്പോള്‍

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്കൂടി ഒഴുകുന്ന 'ഗൗള' നദിക്ക് സമീപത്തെ പാലം 2013ല്‍ തകര്‍ന്നുവീണിരുന്നു. നദിയില്‍ നിന്നുള്ള മണല്‍ ഊറ്റലാണ് അതിന് കാരണമായി പറഞ്ഞത്. പിന്നില്‍ പ്രദേശത്തെ താമസക്കാര്‍ ആണെന്നും ആരോപിച്ചു. മണല്‍ കടത്ത് തടയാന്‍ അന്ന് ആരംഭിച്ച നടപടികളാണ് കുടിയൊഴിപ്പിക്കലില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍, ഇപ്പോഴത്തെ ഈ നടപടിക്ക് രാഷ്ട്രീയമായ കുറെ ലക്ഷ്യങ്ങള്‍ കൂടിയുണ്ട്.

ഹല്‍ദ്വാനിയിലെ ജനങ്ങളെ കുടിയിറക്കുമ്പോള്‍
X

ഹല്‍ദ്വാനിയിലെ അരലക്ഷംവരുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കണെമെന്ന ഉത്തരാഖണ്ഡ് ഹോകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയുടെ ഇടക്കാല ഇടപെടല്‍ ഉണ്ടായിരിക്കുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പ്രാര്‍ഥന നിര്‍ഭരമായ അന്തരീക്ഷമായിരുന്നു സുപ്രീംകോടതിയില്‍ അപ്പീല്‍ പരിഗണിക്ുന്ന ദിവസം ഹല്‍ദ്വാനിയില്‍. 'റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൂടി ഒഴുകുന്ന 'ഗൗള' നദിയിലെ അനധികൃത മണല്‍ കടത്ത് തടയാന്‍ 2013-ല്‍ ആരംഭിച്ച നടപടികളാണ് ഈ കുടിയൊഴിക്കലില്‍ എത്തിനില്‍ക്കുന്നത്'. ഒപ്പം നിരവധി രാഷ്ടീയ ലക്ഷ്യങ്ങളും.

കയേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണം. അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞു. ഇതിനായി ചിലവാകുന്ന തുക കയേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. 2022 ഡിസംബര്‍ 20നായിരുന്നു കോടതി ഉത്തരവ്.

4365 കുടുംബങ്ങള്‍, മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളും 11 സ്വകാര്യ സ്‌കൂളുകളും, 10 പള്ളികളും 12 മദ്രസകളും, കൂടാതെ ക്ഷേത്രവും ആശുപത്രിയും. ഗര്‍ഭിണികളും കുട്ടികളൂം പ്രായമായവരും രോഗികളുമടക്കം അരലക്ഷം മനുഷ്യര്‍ ഏഴ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്ത ജനവാസ കേന്ദ്രമാണ് ഒരാഴ്ചക്കകം ഒഴിയണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. താപനില പൂജ്യത്തിലെത്തിയ കൊടും തണുപ്പില്‍ ഈ പാവപ്പെട്ട മനുഷ്യരെ തെരുവിലേക്ക് എടുത്തെറിയാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞിരിക്കുന്നു. കോടതിക്കും തങ്ങള്‍ക്ക് വേണ്ടി വാദിച്ചവര്‍ക്കും ആ ജനങ്ങള്‍ നന്ദി പറഞ്ഞു.


സുപ്രീംകോടതി പറഞ്ഞത്

അര ലക്ഷം മനുഷ്യരെ ഒരൊറ്റ രാത്രി കൊണ്ട് പിഴുതെറിയാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു. അര്‍ധസൈനികരെ ഇറക്കി ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് ഈ ഒഴിപ്പിക്കല്ലെന്നും കോടതി ചോദിച്ചു. പ്രശ്‌നത്തിന് പ്രായോഗികമായ പരിഹാരം സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനും റെയില്‍വെക്കും നിര്‍ദേശവും നല്‍കി. റെയില്‍വേ ഭൂമിയിയെങ്കിലും അവരെ നിങ്ങള്‍ക്ക് ഒഴിപ്പിക്കാം എന്നാല്‍, ആ മനുഷ്യരെയെല്ലാം പുനരധിവസിപ്പിക്കണമെന്നും കോടതി പറഞ്ഞു.

കൈവശമുള്ള ഭൂമിക്ക് 1940 മുതല്‍ നികുതി അടച്ചതിന്റെ രസീതും മറ്റുരേഖകളും ഇവരുടെ കൈയിലുണ്ട്. കെട്ടിട നികുതിയും വീട്ടു നികുതിയും മുനിസിപ്പാലിറ്റിക്ക് മുടങ്ങാതെ അടക്കുന്നു. വൈദ്യുതിയും വെള്ളവും റോഡുകളുമെല്ലാം സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമുണ്ട്. കൂടാതെ ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. എന്നിട്ടും ഇവര്‍ കൈയേറ്റ ഭൂമിയിലാണ് താമസമെന്നാണ് വാദം. സുപ്രീംകോടതി ഉത്തരവ് വലിയ ആശ്വാസമാണ് ഈ മനുഷ്യകര്‍ക്ക് പകര്‍ന്നിരിക്കുന്നത്.


ഹൈക്കോടതി പറഞ്ഞത്

കയേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണം. അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞു. ഇതിനായി ചിലവാകുന്ന തുക കയേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. 2022 ഡിസംബര്‍ 20നായിരുന്നു കോടതി ഉത്തരവ്. ഒരു കനിവുമില്ലാതെയുള്ള നടപടിയില്‍ പ്രതിഷേധം അലയടിക്കുകയാണ്. അതിശൈത്യത്തില്‍ തണുത്തുറയുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് തണുപ്പകറ്റാന്‍ ഒരുപുതപ്പ് നല്‍കുന്നതിന് പകരം അവരെ പിടിച്ചിറക്കുകയാണ് സര്‍ക്കാര്‍.

ഒഴിപ്പിക്കുന്നത് മൂന്ന് ചേരികള്‍

നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഗഫൂര്‍ ബസ്തി, ധോലാക് ബസ്തി, ഇന്ദിര നഗര്‍ എന്നീ മൂന്ന് ചേരികളില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന കുടുംബങ്ങളെയാണ് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. സുരക്ഷിതമായ ഒരിടത്തേക്ക് എല്ലാവരേയും മാറ്റാതെയായിരുന്നു ഭൂരിഭാഗവും മുസ്ലിംകള്‍ നീങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടത്. റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്ലെനാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. കോടതിയിലും ഇവരുടെ വാദം ഇതുതന്നെയായിരുന്നു.


സമരത്തിലേക്ക്

പതിറ്റാണ്ടുകളായി പരസ്പരം സ്‌നേഹിച്ച് ഈ ചേരിയില്‍ കഴിഞ്ഞിരുന്നവര്‍ പുതുവര്‍ഷം മുതല്‍ കിടപ്പാടത്തിനായി തെരുവില്‍ സമരത്തിലായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും പൊട്ടിക്കരഞ്ഞു സര്‍ക്കാരിനോട് യാചിക്കുകയിരുന്നു. ഈ മക്കളെയും കൊണ്ട് എവിടേക്ക് പോകുമെന്നും ഇത്രയും അധികം ആളുകള്‍ക്ക് ആരെയും ദ്രോഹിക്കാതെ ഈ മണ്ണില്‍ ഇനിയും കഴിയാന്‍ അനുവദിക്കണമെന്ന ഒറ്റ ആവശ്യമേ ഇവര്‍ക്കുള്ളു. ആദ്യം 29 ഏക്കര്‍ അവകാശപ്പെട്ട റെയില്‍വേ ഇപ്പോള്‍ 79 ഏക്കര്‍ സ്ഥലമാണ് അവകാശപ്പെടുന്നത്.


പ്രദേശത്തെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് നൈനിറ്റാള്‍ ജില്ല കലക്ടര്‍ ധിരാജ് സിങ് പറഞ്ഞിരുന്നത്. 2.2 കിലോമീറ്റര്‍ നീളത്തിലുള്ള പ്രദേശത്തെ വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നതിന് നടപടി ആരംഭിച്ചതായി റെയില്‍വേ അധികൃതരും അറിയിച്ചിരുന്നു. ആളുകളെ ഒഴിപ്പിക്കുന്നത്തിന്റെ കൂടെ സ്‌കൂളുകളും ആരാധനാലയവും ആശുപത്രികളുമെല്ലാം പൊളിക്കുമെന്നും അധികാരികള്‍ പറഞ്ഞു. എന്നാല്‍, പ്രദേശത്തെ ഭൂരിഭാഗം വരുന്ന ന്യൂനപക്ഷ ജനതയെ ഒഴിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് എതിരെയും പ്രതിഷേധം ശക്തമാണ്. നടപടിയില്‍ നിന്ന് എത്രയും വേഗം സര്‍ക്കാറും റെയില്‍വേയും പിന്മാറണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.


ഫോട്ടോ:മീര്‍ ഫൈസല്‍


TAGS :