Quantcast
MediaOne Logo

രണ്ട് തത്വചിന്തകരും ഒരു രാഷ്ട്രീയ സൈദ്ധാന്തികനും: ഇന്ത്യന്‍ പൊതുമണ്ഡലത്തിന്റെ ദൃഷ്ടാന്തം

2021 ജനുവരിയില്‍ കാരവന്‍ മാസികയുടെ കവര്‍‌സ്റ്റോറിയായിരുന്ന 'Hindu Hoax: How the upper castes invented a Hindu majority' എന്ന ഗവേഷണ പ്രബന്ധം ജെ. രഘു, ദിവ്യ ദ്വിവേദി, ഷാജ് മോഹന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയതാണ്. രണ്ടുവര്‍ഷത്തെ ഗവേഷണത്തിന്റ ഫലമാണ് ഈ പ്രബന്ധം. ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ലേഖകര്‍ക്കെതിരായ ഭീഷണിയും വിദ്വേഷ പ്രചരണവും വര്‍ധിച്ചിരിക്കുകയാണ്.

രണ്ട് തത്വചിന്തകരും ഒരു രാഷ്ട്രീയ സൈദ്ധാന്തികനും: ഇന്ത്യന്‍ പൊതുമണ്ഡലത്തിന്റെ ദൃഷ്ടാന്തം
X

ഭാവിസാംസ്‌കാരിക നേതാക്കളായി സ്വയം കരുതുന്ന ഇന്ത്യക്കാര്‍ എന്തിനെയാണ് മൂല്യവത്തായി പരിഗണിക്കുന്നത്? പണ്ഡിതരുടെ സംഭാഷണങ്ങളില്‍ താത്വിക ഉദ്ധരണികള്‍ വാരിക്കോരിയൊഴിക്കുന്ന ഇന്ത്യയില്‍, തത്വചിന്തയുടെ അര്‍ഥമെന്താണ്? ഒരു സമീപകാല സംഭവം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കും. പ്രശസ്ത തത്വചിന്തകരായ ദിവ്യദ്വിവേദിയുടെയും ഷാജ്‌മോഹന്റെയും രാഷ്ട്രീയചിന്തകനായ ജെ. രഘുവിന്റെയും അനുഭവമാണ് ഇതിനാസ്പദം. അവരുടെ സുഹൃത്തുക്കളോടും രചനകളുമായി പരിചയമുള്ളവരോടും സംസാരിച്ചതിനുശേഷമാണ്, അവരുടെ അനുഭവം ഉപമയായി ഞാനിവിടെ അവതരിപ്പിക്കുന്നത്.

''മാനവികതയിലുള്ള വിശ്വാസമാണ് ആധുനികത. പുതിയതും അസാധ്യവുമായ ഭാവിയുടെ ഉറവിടം വര്‍ത്തമാനമാണെന്ന തിരിച്ചറിവാണ് ആധുനികത. അതിനാവശ്യമായ രാഷ്ട്രീയ ബൗദ്ധിക സാമഗ്രികള്‍ ഓരോ വര്‍ത്തമാന നിമിഷത്തിലും ലഭ്യമാണ്. അത്തരമൊരു ആധുനികത ഉണ്ടാക്കിയെടുക്കുകയെന്നതാണ് പൊതു ബുദ്ധിജീവിയുടെ കര്‍ത്തവ്യം. ഒരു പുതിയ ആധുനികതയെ ആവിഷ്‌കരിക്കുന്ന ഈ മൂന്നു ബിംബങ്ങളെ നാം ഇനി മുതല്‍ ചേര്‍ത്തുപിടിക്കണം.


വര്‍ത്തമാന ലോകത്തിലെ പേരെടുത്ത ചിന്തകരായ എതിയന്‍ ബാലിബര്‍, സ്ലാവോശ് സിസെക്, സ്റ്റുവര്‍ട്ട് കൗഫ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ബഹുമാനിക്കപ്പെടുന്നവരാണ് ദ്വിവേദിയും മോഹനും. അവരുടെ താത്വിക രചനകള്‍ ''ഒരു പുതിയ ലോകം കെട്ടിയെടുക്കാനുള്ള സൈദ്ധാന്തിക സാമഗ്രികളാ''ണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. കൊറോണാവൈറസ് സംവാദങ്ങളില്‍, ഷോണ്‍-ലുക് നോസിക്കും ജ്യോര്‍ജിയോ അഗമ്പനുമൊപ്പം ഇവര്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ഇവര്‍, ''ലോകത്തിന്റെ വഴികാട്ടികളായ ചിന്തകരായി'' മാറി. പക്ഷെ, ഇന്ത്യയിലെ ഒരു വിഭാഗം ഇവര്‍ക്കു നല്‍കിയിരിക്കുന്നത് ഒരുതരം 'അസുരത്വ'മാണ്.

ജെ. രഘു

പല അന്തര്‍ദേശീയ അക്കാദമിക ജേണലുകളിലും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു രാഷ്ട്രീയ ചിന്തകനാണ് ജെ. രഘു. ഫ്രഞ്ച് ഉള്‍പ്പെടെ പല ഭാഷകളിലേക്കും അദ്ദേഹത്തിന്റെ രചനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് ഒരു അമേരിക്കന്‍ ജേണലില്‍, ഇക്കഴിഞ്ഞ ഏതാനും ദശകങ്ങളിലെ രാഷ്ട്രീയ തത്വചിന്തയുടെ വഴിമാറ്റങ്ങളെക്കുറിച്ച് ജെ. രഘു ചര്‍ച്ച ചെയ്യുന്നു.

20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ സവര്‍ണര്‍ ''ഹിന്ദു ഭൂരിപക്ഷ''മെന്ന കള്ള സ്വത്വം നിര്‍മിച്ചത് എന്തുകൊണ്ട് എന്ന് ചര്‍ച്ച ചെയ്യുന്ന ഒരു ദീര്‍ഘ പ്രബന്ധം ഈ മൂന്നു ചിന്തകരും ചേര്‍ന്ന് അടുത്തകാലത്ത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രബന്ധം ഇതിനകം മൗലികവും കാലമാറ്റമുണ്ടാക്കുന്നതുമാണെന്ന് വാഴ്ത്തപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്ന് ഹിന്ദു ഭീകരവാദികളില്‍ നിന്നുള്ള ഭീഷണികളും പീഡനങ്ങളും അസഹ്യമായിരിക്കുന്നു.

രഘുവിനെക്കാള്‍ വളരെ ചെറുപ്പമാണ് ദ്വിവേദിയും മോഹനും. പക്ഷെ, ചിന്താപരമായി ഒരേ തലമുറയില്‍പ്പെട്ടവരാണ്. ഇന്ത്യയിലെ സാംസ്‌കാരിക പൊതുമണ്ഡലങ്ങളില്‍ നിന്ന് അവര്‍ക്കു ''ഭൃഷ്ട്'' കല്‍പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ വിശദമായി പരിശോധിക്കേണ്ടയിരിക്കുന്നു. അവരെക്കുറിച്ച് അറിയാത്തവര്‍ക്കും അറിയാന്‍ ആഗ്രഹിക്കാത്തവര്‍ക്കും മുമ്പില്‍ അവരെ ഒന്നു പരിചയപ്പെടുത്തുക മാത്രമാണ് എന്റെ ലക്ഷ്യം.


കേരളത്തിലെ അടൂരിനടുത്തുള്ള ഒരു ചെറു ഗ്രാമത്തിലാണ് രഘു ജനിച്ചത്. അച്ഛന്‍ ഒരു അധ്യാപകനായിരുന്നു. ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ രഘു ദീര്‍ഘകാലം കേരള സര്‍ക്കാരിന്റെ എന്‍സൈക്ലോപീഡിയായില്‍ ജോലിചെയ്തിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ പല പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പങ്കെടത്തിരുന്നു. റാഡിക്കല്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ തലനിരയിലുണ്ടായിരുന്ന അദ്ദേഹം, അടിയന്തിരാവസ്ഥയില്‍ പോലീസിന്റെ 'ചോദ്യം ചെയ്യലി'നു വിധേയമായിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ - സാംസ്‌കാരിക കളങ്ങളില്‍ നിറഞ്ഞ രഘുവിന്റെ വിരലടയാളങ്ങള്‍ പില്‍ക്കാലത്തുണ്ടായ പല പുരോഗമന രാഷ്ട്രീയ ധാരകളിലും പതിഞ്ഞിട്ടുണ്ട്. ഫെമിനിസ്റ്റു കൃതികള്‍ ആദ്യമായി മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്തിയവരില്‍ ഒരാളാണ് അദ്ദേഹം. മലയാള ഭാഷയിലെ ഫെമിനിസ്റ്റു രചനകളെക്കുറിച്ച് ഗവേഷണം ചെയ്യുന്ന സമയത്താണ് രഘുവിനെയും അദ്ദേഹത്തിന്റെ രചനകളെയും ഞാന്‍ പരിചയപ്പെടുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു മുമ്പ്, എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്, എന്‍.പി മുഹമ്മദ്, മൈത്രേയന്‍ എന്നിവരുമായി ചേര്‍ന്ന് രഘു കെട്ടിപ്പടുത്ത ''സെക്കുലര്‍ കള്‍ച്ചര്‍ പ്രസ്ഥാനം'', കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലുണ്ടാക്കിയ ഇളക്കങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഡി.ഡി കൊസാമ്പിയുടെ രചനകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിച്ച സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. സെക്കുലറിസത്തെക്കുറിച്ച് ജെ. രഘു, ഇ.എം. എസ്സുമായി നടത്തിയ സംവാദം 'ചിന്ത' വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പില്‍ക്കാലത്ത്, ഇന്ത്യയിലെ ജാതിയുടെ ചരിത്രത്തെക്കുറിച്ചും പുരോഗമന ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഗവേഷണ പഠനങ്ങളില്‍ മുഴുകി. തനിക്കു ചുറ്റുമുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവണതകളെ ശാസ്ത്രീയവും സൈദ്ധാന്തികവുമായി അപഗ്രഥിക്കുന്ന രീതിയാണദ്ദേഹം പിന്തുടരുന്നത്. ബൗദ്ധിക പൊതുജീവിതത്തില്‍ 'റാഷ്ണാലിറ്റി' ഉയര്‍ത്തിപ്പിടിക്കുന്നതില്‍ രഘു ഉറച്ചുനിന്നു.

ദിവ്യ ദ്വിവേദി

തന്റെ കൂട്ടൂകാരോടും വീട്ടുകാരോടും ദിവ്യ ദ്വിവേദി കാണിക്കുന്ന കരുതല്‍ സാന്ദ്രമാണ്. ഇന്റര്‍നെറ്റില്‍ വലിയൊരു 'താരപദവി'യിലാണ് പലരും ദിവ്യയെ കാണുന്നത്. ഒരുപക്ഷെ, ഹിന്ദു ഭീകവാദികളുടെ നിരന്തരഭീഷണികള്‍ക്കെതിരായ ഒരു തടുക്കലായി 'ദിവ്യകള്‍ട്ട്' മാറിയിരിക്കുന്നു എന്ന് തമാശയായി പറയാം. തന്റെ കുട്ടിക്കാലത്തു തന്നെ ദിവ്യയ്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടി തുടങ്ങിയിരുന്നു. ഇടതുപക്ഷക്കാരായ അച്ഛനനമ്മമാര്‍ക്കൊപ്പം ദിവ്യ ഉത്തരേന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പേരുകേട്ട മര്‍ദിത ജാതിനേതാവായിരുന്ന രാമചന്ദ്രസിംഗിന്റെ ആത്മകഥയില്‍ ദിവ്യദ്വിവേദി എന്ന കുട്ടി പരാമര്‍ശിക്കപ്പെടുന്നുണ്ട്. അമ്മ സുനിത ദ്വിവേദിയും അച്ഛന്‍ രാകേഷ് ദ്വിവേദിയും പില്‍ക്കാലത്ത് സജീവ രാഷ്ട്രീയം വിട്ട്, സുപ്രീംകോടതിയില്‍ വക്കീലുമാരായി. അമ്മയുടെ അച്ഛനായ രാജ്മംഗള്‍ പാണ്ഡെ, ജനതാഗവണ്മെന്റില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു.

ദിവ്യയുടെ അച്ഛന്‍ രാകേഷ് ദ്വിവേദി ഇന്ത്യയിലെ പ്രധാന ഭരണഘടനാവിദഗ്ധരിലൊരാളാണ്. അദ്ദേഹത്തിന്റെ അച്ഛനായ എസ്.എന്‍ ദ്വിവേദി, ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാനാവില്ല എന്ന നിര്‍ണായക വിധിയുണ്ടായ കേശവാനന്ദഭാരതി കേസില്‍, വിയോജനക്കുറിപ്പെഴുതിയ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഭേദഗതി ചെയ്യാനാവില്ല എന്നു പറയുന്നതിലൂടെ ഭരണഘടനയെ ഒരു മതഗ്രന്ഥത്തിന്റെ മൃതാവസ്ഥയിലാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോജനം. അദ്ദേഹത്തിന്റെ ലൈബ്രറിയിലാണ്, ദിവ്യ തന്റെ വിദ്യാഭ്യാസം തുടങ്ങുന്നത്.


തന്റെ അക്കാദമിക വിഷയമായ ഫിലോസഫിയോടൊപ്പം, പൊതു ബുദ്ധിജീവിയുടെ സാര്‍ത്രിയന്‍ പ്രതിബദ്ധതയെ ദിവ്യ കൂട്ടിയിണക്കുന്നു. വിദേശയൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബിരുദത്തിന്റെ 'അന്തസ്സ്', ദിവ്യയെ ഒരിക്കലും പ്രലോഭിപ്പിച്ചിട്ടില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ഉള്‍പ്പെടെ പല പ്രസ്ഥാനങ്ങളിലും ദിവ്യ പങ്കെടുത്തിരുന്നു. ഫിലോസഫി, സൈക്കോ അനാലസിസ്, രാഷ്ട്രീയ തത്വചിന്ത, സാഹിത്യം തുടങ്ങിയ പല അക്കാദമിക ചിന്താപദ്ധതികളിലുമുള്ള ദിവ്യയുടെ രചനകള്‍ മൗലികമാണ്. ദിവ്യയുടെ ഫ്രോയ്ഡിയന്‍ വ്യാഖ്യാനത്തെക്കുറിച്ച്, ഈയിടെ അന്തരിച്ച ലോകപ്രശസ്ത ഫിലോസഫര്‍ ഷോണ്‍-ലൂക് നോസി ഇങ്ങനെയാണെഴുതിയത്: ''നിങ്ങളുടെ അപഗ്രഥനം വ്യക്തവും തീഷ്ണവുമാണ്! ജീവന്റെ ഉറവിടമിത്തിനെക്കുറിച്ചുള്ള വ്യാഖ്യാനം എനിക്ക് വളരെയേറെ വെളിച്ചം പകരുന്നു. ഫ്രോയ്ഡിന്റെ വിവിധകൃതികള്‍ തമ്മില്‍ ഒരു പ്രത്യേകതരം ബന്ധം സ്ഥാപിക്കാന്‍ ദിവ്യയുടെ വ്യാഖ്യാനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ''നാം നിര്‍മിച്ച ഭാവികള്‍ നമ്മെ വിസ്മയിപ്പിക്കു''മെന്ന ദിവ്യയുടെ പ്രവചനത്തെ മുഖവിലക്കെടുക്കുന്നുവെന്നാണ് UNESCO ഡയറക്ടര്‍ ഒരിക്കല്‍ പ്രതികരിച്ചത്.

ഷാജ് മോഹന്‍

ഷാജ് മോഹന്റെ ബാല്യ കൗമാരങ്ങളുടെ മുന്തിയ സമയവും തിരുവനന്തപുരത്തായിരുന്നു. ദെക്കാര്‍ത്തിനെയും ബര്‍ഗ്‌സനെയും സാര്‍ത്രിനെയും വായിക്കുന്ന 13-കാരനെക്കുറിച്ച് ഷാജ്‌മോഹന്റെ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ പറയാറുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ പിതാവ് അന്തരിച്ചു. ആകാശവാണിയിലെ പ്രൊഡ്യൂസറും അക്കാലത്തെ മിക്ക സാംസ്‌കാരിക പ്രതിഭകളുടെയും സുഹൃത്തുമായിരുന്ന അമ്മയെ എനിക്കറിയാം.

''സമകാലിക ലോകതത്വചിന്തയുടെ രംഗത്തുള്ള ഏറ്റവും മൗലികവും വിപ്ലവകരവുമായ സംഭാവനകള്‍ '' എന്നാണ് ഒരു പ്രമുഖ അക്കാദമിക് ജേണല്‍ മോഹന്റെ രചനകളെ വിശേഷിപ്പിച്ചത്. 2007-ല്‍ ഷാജ് മോഹനെ പരിചയപ്പെട്ട രഘു; ''തത്വചിന്താഗ്രസ്തന്‍'' എന്നാണ് അദ്ദേഹത്തെ പറ്റി പറഞ്ഞത്. സുഹൃത്തുക്കള്‍ക്ക് അദ്ദേഹം ഒരു ഒറ്റയാനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ തിരുനെല്‍വേലിയിലാണ്. മുത്തച്ഛനായ നടരാജപിള്ള കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. അച്ഛനും അമ്മയും ഇടതുപക്ഷക്കാരും. ആര്‍ത്തിയോടെ ലൈബ്രറികളില്‍ കയറിയിറങ്ങുന്ന ഒരു കുട്ടി, ഇതായിരുന്നു കുട്ടിയായ മോഹന്റെ വിളിപ്പേര്. ഇക്കണോമിക്‌സും മാത്തമറ്റിക്‌സും പഠിച്ച മോഹന്‍, ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഫിലോസഫിയില്‍ ബിരുദാനന്ത ബിരുദം നേടി. ഐ.ബി.എമ്മിന്റെ കംപ്യൂട്ടര്‍ സയന്‍സ് പ്രോജക്ടുകളിലും പങ്കാളിയായിരുന്നു. അന്ന് സഹപാഠിയായിരുന്ന ഡോ. അനീഷ് മുഹമ്മദ് ഓര്‍ക്കുന്നു: ''മോഹന്റെ ഐക്യു (IQ) വളരെ മുകളിലായിരുന്നു. കംപ്യൂട്ടര്‍ സയന്‍സ് പോലെയുള്ള സാങ്കേതിക മേഖലകളില്‍ അത് വളരെ പ്രധാനമാണ്. കംപ്യൂട്ടര്‍ വൈദഗ്ധ്യത്തെക്കാള്‍ മോഹനെ ആകര്‍ഷിച്ചത് 'യന്ത്ര'മെന്ന തത്വചിന്താ പ്രശ്‌നമായിരുന്നു.


സെയിന്റ് സ്റ്റീഫന്‍സില്‍ പഠിക്കുന്ന കാലത്താണ്, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തത്വചിന്തകരിലൊരാളായിരുന്ന ഷോണ്‍-ലുക് നോസിയുമായുള്ള കത്തെഴുത്ത് ബന്ധം ആരംഭിച്ചത്. ദ്വിവേദിയും പില്‍ക്കാലത്ത് നോസിയുടെ സുഹൃത്തായി. ഇവര്‍ രണ്ടുപേരും നോസിയും ബര്‍ണാഡ് സ്റ്റെയ്ഗ്‌ളറുമായുള്ള പല തത്വചിന്താ പദ്ധതികളിലും സഹകരിച്ചു. 'ഡീകണ്‍സ്ട്രക്ഷന്‍' (deconstruction) ന്റെ പിതാവായ ദെറിദയുടെ ഉറ്റമിത്രമായിരുന്നു നോസി. സ്റ്റെയ്ഗ്‌ളര്‍ ദെറിദയുടെ വിദ്യാര്‍ഥിയും. ഈ ബന്ധങ്ങളിലൂടെയും സ്വന്തം ഗവേഷണങ്ങളിലൂടെയും, ഹുസ്സേള്‍, ഹൈഡഗര്‍, ദെറിദ എന്നിവരിലാരംഭിക്കുകയും നോസിയിലൂടെയും സ്റ്റെയ്ഗളറിലൂടെയും തുടരുകയും ചെയ്ത ഒരു തത്വചിന്തപാരമ്പര്യത്തിന്റെ ഇന്നത്തെ സാര്‍വലൗകിക വക്താക്കളായിമാറിയിരിക്കുന്നു ദ്വിവേദിയും മോഹനും

യൂറോപ്യന്‍ തത്വചിന്താപാരമ്പര്യത്തിന്റെ വര്‍ത്തമാന പിന്‍മുറക്കാരും പ്രതിനിധികളുമാണ് ഇവര്‍. വിമര്‍ശന - വ്യതിയാനങ്ങളിലൂടെയാണ് ഇവര്‍ ഈ പാരമ്പര്യത്തെ മുന്നോട്ടു നയിക്കുന്നത്. മോഹനും ദ്വിവ്യയും ആരംഭിച്ച ഈ പുതിയ തുടക്കത്തെ ''അനസ്റ്റാസിഡ്'' (anastasis) എന്നഅ അവര്‍ തന്നെ വിശേഷിക്കുന്നു. ഇവരുടെ മൗലികകാഴ്ചപ്പാടുകള്‍, തത്വചിന്തയുടെ ഭാവിയാണെന്നാണ് ഒരിക്കല്‍ ഷോണ്‍-ലുക് നോസി പറഞ്ഞത്. രണ്ട് യുവ ഇന്ത്യന്‍ തത്വചിന്തകരെ യൂറോപ്പ് ഏറ്റെടുക്കുമ്പോള്‍, ഇന്ത്യക്കാര്‍ അവരെ കണ്ടില്ലെന്നു നടിക്കുന്നു! അപരരോട് യൂറോപ്പിന്റെ തുറന്ന മനഃസ്ഥിതിയെയും ഇന്ത്യയുടെ പേടിയെയും വെറുപ്പിനെയുമാണ് ഇത് ഉദാഹരിക്കുന്നത്.

കൊസംബി മൊഴിമാറ്റക്കാലത്തു തന്നെ ആധുനിക ഇന്ത്യാചരിത്ര നിര്‍മിതിയെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ രഘു മുഴുകിയിരുന്നു. അംഗീകൃത ചരിത്രപണ്ഡിതരുടെ ഇന്ത്യാചരിത്ര രചനകളെ അദ്ദേഹം സംശയത്തോടെയാണ് കണ്ടത്. അവരുടെ ചരിത്രം പഠിക്കുന്നതിനെക്കാള്‍ രഘുവിന് താല്‍പര്യം, അവര്‍ എന്തുകൊണ്ട് അത്തരം ചരിത്രാഖ്യാനങ്ങള്‍ എഴുതിയെന്നതായിരുന്നു. 2007-ല്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ 'ക്രിട്ടിക്കല്‍നേഷന്‍' എന്ന പേരിലെഴുതിയ ഒരു ലേഖനത്തില്‍ ദ്വിവേദിയും മോഹനും ഇതേ വിഷയമാണ് അന്വേഷിച്ചത്. ജാതി-വര്‍ണ്ണ വ്യവസ്ഥയെ അംഗീകരിച്ച ഗാന്ധി മതത്തെപ്പറ്റി സംസാരിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍, ഗാന്ധിയുടെ മതത്തിന്റെ പൊരുള്‍ എന്താണ്?

ഇത്തരം പൊള്ളുന്ന ചോദ്യങ്ങള്‍ക്കു ലഭിച്ച ഉത്തരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2018-ല്‍ ''ഹിന്ദുത്വഫാസിസം: ചരിത്രവും സിദ്ധാന്തവും'' എന്ന പുസ്തകം രഘു പ്രസിദ്ധീകരിച്ചു. 2019-ല്‍ ദ ഇന്ത്യന്‍ എക്പ്രസ്സില്‍ ''കറേജ് റ്റു ബിഗിന്‍'' എന്ന പേരില്‍ ദ്വിവേദിയും മോഹനും എഴുതിയ ലേഖനം ആധുനിക ഇന്ത്യയെക്കുറിച്ചുള്ള സമ്പ്രദായിക അറിവുകളെ തകിടം മറിച്ചു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ രാഷ്ട്രീയ കാലാവസ്ഥ ന്യൂനപക്ഷമായ സവര്‍ണരില്‍ സൃഷ്ടിച്ച അഗാധമായ അരക്ഷിതാവസ്ഥയാണ് 'ഹിന്ദുയിസം' എന്ന പേരില്‍ ഒരു 'മതം' നിര്‍മിക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. 'ഹിന്ദുമത'മെന്ന ആശയത്തിലൂടെയാണ് സവര്‍ണന്യൂനപക്ഷം ഒരേസമയം അവര്‍ണ ഭൂരിപക്ഷത്തെ നിയന്ത്രിക്കുകയും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കു മുന്നില്‍ അവരെ പ്രതിനിധീകരിക്കുകയും ചെയ്തത്. മര്‍ദകജാതി താല്‍പര്യങ്ങളുടെ ഒരു ലോബിയിംഗ് പ്‌ളാറ്റ്‌ഫോം മാത്രമായിരുന്നു കോണ്‍ഗ്രസ്സ് എന്നും ഈ ലേഖനത്തില്‍ പറയുന്നു. മര്‍ദിതജാതിഭൂരിപക്ഷത്തിന്റെ വിമോചനാഭിലാഷങ്ങള്‍ക്കുള്ള ഒരു വേദിയായി മാറിയാല്‍ മാത്രമേ, കോണ്‍ഗ്രസിന് ഭാവിയുള്ളൂവെന്ന് ഈ ലേഖനം സൂചിപ്പിച്ചിരുന്നു.

ലേഖനം മൂന്നു സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ഒന്ന് മര്‍ദിതജാതികളാണ് ഇന്ത്യയിലെ യഥാര്‍ഥ ഭൂരിപക്ഷം (90%വരും. ഇത് ഇനിയും നിഷേധിക്കപ്പെട്ടിട്ടില്ല) രണ്ട്, സവര്‍ണര്‍ ഹിന്ദുമതം എന്ന കള്ളം നിര്‍മിച്ചത് ഈ വസ്തുത മൂടി വെയ്ക്കാനാണ്. മൂന്ന്, ആധുനിക ഇന്ത്യയുടെ എല്ലാ ദുരന്തങ്ങളും, വിഭജനമുള്‍പ്പെടെ, ഈ കള്ളത്തിന്റെ പരിണിത ഫലങ്ങളാണ്. മറ്റു മതങ്ങളെ അടിച്ചമര്‍ത്തുന്നതിനെ 'ദൃശ്യവിസ്മയ'മാക്കിക്കാണ്ടു മാത്രമെ, ''ഹിന്ദുഭൂരിപക്ഷം'', ''ഹിന്ദുഭൂരിപക്ഷാധിപത്യം'' തുടങ്ങിയ കള്ളങ്ങള്‍ക്ക് നില്‍നില്‍ക്കാനാവൂ.

NDTV യുടെ ഒരു ചര്‍ച്ചയില്‍ ദിവ്യ 'ജാതിനിര്‍മാര്‍ജന'ത്തെക്കുറിച്ച് സംസാരിച്ചത് ഒരു പൊട്ടിത്തെറിയുണ്ടാക്കി. ''ഇന്ത്യ ഒരു 'ഹിന്ദുഭൂരിപക്ഷ' രാജ്യമാണെന്ന കെട്ടുകഥയുടെ അനന്തരഫലമാണ് ഹിന്ദുവലതുപക്ഷം. യഥാര്‍ഥത്തില്‍, ഇതൊരു, 'കള്ള ഭൂരിപക്ഷ'മാണ്. മര്‍ദിതജാതികളാണ് ഇന്ത്യയിലെ യഥാര്‍ഥ ഭൂരിപക്ഷം എന്ന സത്യം മറച്ചുവെയ്ക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ഒരു കാപട്യമാണ് ഹിന്ദുമതം..'' പെട്ടെന്ന് വൈറല്‍ ആയ ഈ വീഡിയോ ഹിന്ദു വലതുപക്ഷത്തെ വിറളിപിടിപ്പിച്ചു. ഹിന്ദു ഭീകരവാദികള്‍ ദിവ്യയെ ഉന്നമിട്ട് ഭീഷണി തുടര്‍ന്നു. ആ സന്ദര്‍ഭത്തില്‍ ദിവ്യ, രഘുവിനോട് പറഞ്ഞു. ''ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കുള്ള ക്ഷണങ്ങളൊന്നും ഞാന്‍ സ്വീകരിക്കാറില്ല. എന്റെ നിലപാട് ഇതാണ്'' വാര്‍ത്താതാരമാകാന്‍ ഞാനാഗ്രഹിക്കുന്നില്ല. മര്‍ദിതജാതി ഭൂരിപക്ഷനിലപാടിന്റെ ഒരു 'ഭ്യത്യ'യാണ് ഞാന്‍''

2021 ജനുവരിയില്‍ കാരവന്‍ മാസികയുടെ കവര്‍‌സ്റ്റോറിയായിരുന്ന ''Hindu Hoax: How the upper castes invented a Hindu majority'' എന്ന ഗവേഷണ പ്രബന്ധം ഇവര്‍ മൂവരും ചേര്‍ന്നെഴുതിയതാണ്. രണ്ടുവര്‍ഷത്തെ ഗവേഷണത്തിന്റ ഫലമാണ് ഈ പ്രബന്ധം. അക്കാദമികവും നിയമപരവുമായ പരിശോധനകളെ അതിജീവിക്കാനാവശ്യമായ എല്ലാ തെളിവു സാമഗ്രികളുടെയും പിന്‍ബലത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. ഒരുവര്‍ഷം പിന്നിട്ടിട്ടും ഇതിലെ കണ്ടെത്തലുകളെ വെല്ലുവിളിക്കാനോ നിഷേധിക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല.


ഈ ലേഖനം മൂന്നു സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു. ഒന്ന് മര്‍ദിതജാതികളാണ് ഇന്ത്യയിലെ യഥാര്‍ഥ ഭൂരിപക്ഷം (90%വരും. ഇത് ഇനിയും നിഷേധിക്കപ്പെട്ടിട്ടില്ല) രണ്ട്, സവര്‍ണര്‍ ഹിന്ദുമതം എന്ന കള്ളം നിര്‍മിച്ചത് ഈ വസ്തുത മൂടി വെയ്ക്കാനാണ്. മൂന്ന്, ആധുനിക ഇന്ത്യയുടെ എല്ലാ ദുരന്തങ്ങളും, വിഭജനമുള്‍പ്പെടെ, ഈ കള്ളത്തിന്റെ പരിണിത ഫലങ്ങളാണ്. മറ്റു മതങ്ങളെ അടിച്ചമര്‍ത്തുന്നതിനെ 'ദൃശ്യവിസ്മയ'മാക്കിക്കാണ്ടു മാത്രമെ, ''ഹിന്ദുഭൂരിപക്ഷം'', ''ഹിന്ദുഭൂരിപക്ഷാധിപത്യം'' തുടങ്ങിയ കള്ളങ്ങള്‍ക്ക് നില്‍നില്‍ക്കാനാവൂ. മര്‍ദിതജാതികളുടെ അവകാശ സ്വാതന്ത്ര്യപ്പോരാട്ടങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ്, സവര്‍ണര്‍ എല്ലാ മതലഹളകളും ആസൂത്രണം ചെയ്തത് എന്ന വസ്തുതയും ഈ ലേഖനം തെളിവു സഹിതം സമര്‍ഥിക്കുന്നു.

പ്രാചീന ഇന്ത്യയെന്നാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയാണെന്നാണ് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ മുതല്‍ നാം പഠിക്കുന്നത്. മര്‍ദകജാതിക്കാരായ ഗാന്ധി, ജവഹര്‍ലാല്‍നെഹ്‌റു, വല്ലഭായ് ഭട്ടേല്‍ തടുങ്ങിയവരാണ് ഇന്ത്യയുടെ രാഷ്ട്രീയ നേതാക്കള്‍! 'ഹിന്ദുമത' നിര്‍മിതിയുടെ ഭാഗമായി വടക്കേ ഇന്ത്യയിലെ മര്‍ദകജാതിക്കാരുണ്ടാക്കിയ ഹിന്ദിയെ 'രാഷ്ട്രാ ഭാഷ'യായി അംഗീകരിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു.

ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ലേഖകര്‍ക്കെതിരായ ഭീഷണിയും വിദ്വേഷ പ്രചരണവും വര്‍ധിച്ചിരിക്കുകയാണ്. ഷോണ്‍-ലുക് നോസി ഇവരെ ന്യായീകരിച്ചുകൊണ്ട് ഒരു പ്രമുഖ ഫ്രഞ്ച് പത്രത്തില്‍ എഴുതിയിരുന്നു. ഇവര്‍ പുറത്തു കൊണ്ടുവന്ന വസ്തുതകളെക്കുറിച്ച് പക്ഷെ, പൊതിവിടങ്ങളില്‍, ആരും സംസാരിക്കാറില്ല. എന്നാല്‍, വിവരമുള്ളവര്‍ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍, ഇവരുടെ ഗവേഷണത്തിന്റെയും വാദത്തിന്റെയും മൗലികത അംഗീകരിക്കുന്നുണ്ട്. ഇത്തരം താത്വിക വ്യവഹാരങ്ങള്‍ മനസ്സിലാക്കാനുള്ള പക്വത ഇന്ത്യയിലെ മര്‍ദിതജാതിക്കാര്‍ നേടിയിട്ടില്ലെന്ന 'ആശ്വാസ'മാണിവര്‍ക്ക്! 2007 മുതല്‍ തങ്ങളുടെ മറയില്ലാത്ത രാഷ്ട്രീയ എഴുത്തുകളുടെ പേരില്‍ ദിവ്യദ്വിവേദിയും ഷാജ് മോഹനും നേരിടുന്ന 'ഭൃഷ്ഠി'നെക്കുറിച്ച് അക്കാദമിക രംഗത്തെ സുഹൃത്തുക്കളില്‍ നിന്നും ഞാനറിയുന്നു. എന്നാല്‍, മര്‍ദിത ജാതി എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയുമിടയില്‍ ഇവരെപ്പറ്റിയുള്ള അഭിപ്രായം തികച്ചും വ്യത്യസ്തമാണ്. മേരിവോള്‍സ്റ്റണ്‍ ക്രാഫ്റ്റിന്റെ ''വിന്‍ഡിക്കേഷന്‍ ഓഫ് ദ് റൈറ്റ്‌സ് ഓഫ് വുമണി''ന്റെയും മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ''കമ്മ്യൂണിസ്റ്റ് മാനിമെസ്റ്റോ''-യുടെയും സ്ഥാനത്താണ് ഇവര്‍ ''ഹിന്ദുഹോക്‌സ്'' എന്ന ലേഖനത്തെ കാണുന്നത്. മര്‍ദിത ജാതികള്‍ക്കുമേലുള്ള അടിച്ചമര്‍ത്തലിനെ മറയ്ക്കുന്നതും ന്യായീകരിക്കുന്നതും അതിനെ പ്രകൃതിദത്തവും സ്വാഭാവികവുമെന്നു സമര്‍ഥിച്ചു കൊണ്ടാണ്. ഇതാണ് മര്‍ദകജാതി ആഖ്യാനങ്ങളുടെ ചരിത്രം. മേരി വോള്‍സ്റ്റന്‍ ക്രാഫ്റ്റിന്റെ കൃതിയിലെ മര്‍ദിതസ്ത്രീകളെപ്പോലയാണ് മര്‍ദിതജാതികളുടെ ചരിത്രം. എല്ലാ മേല്‍ജാതി മര്‍ദകാഖ്യാനങ്ങളുടെയും മുഖംമൂടി ഇത് പിച്ചിച്ചീന്തുന്നു. ഈ ലേഖനം എല്ലാവര്‍ക്കുമായി പുതിയൊരു ഭാവി വാഗ്ദാനം ചെയ്യുന്നു. ദ്വിവേദിയുടെയും മോഹന്റെയും രഘുവിന്റെയും രാഷ്ട്രീയ സംഭാവന ഇതാണ്.

ഈ കഥ നമ്മോട് പറയുന്നത് എന്താണ്? പ്രാചീന ഇന്ത്യയെന്നാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയാണെന്നാണ് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ മുതല്‍ നാം പഠിക്കുന്നത്. മര്‍ദകജാതിക്കാരായ ഗാന്ധി, ജവഹര്‍ലാല്‍നെഹ്‌റു, വല്ലഭായ് ഭട്ടേല്‍ തടുങ്ങിയവരാണ് ഇന്ത്യയുടെ രാഷ്ട്രീയ നേതാക്കള്‍! 'ഹിന്ദുമത' നിര്‍മിതിയുടെ ഭാഗമായി വടക്കേ ഇന്ത്യയിലെ മര്‍ദകജാതിക്കാരുണ്ടാക്കിയ ഹിന്ദിയെ 'രാഷ്ട്രാ ഭാഷ'യായി അംഗീകരിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു. മര്‍ദിതജാതികളുടെ അസ്തിത്വത്തെ തന്നെ അദ്യശ്യമാക്കുന്നതാണ് ഇന്ത്യന്‍ സിനിമയെന്ന് ദ്വിവേദി പറയുന്നു. ''ബോളിവുഡ് സിനിമ കണ്ടാല്‍, മുഖ്യാധാര സാഹിത്യം വായിച്ചാല്‍, ഇന്ത്യയില്‍ മര്‍ദിതജാതി മനുഷ്യരേയില്ലെന്ന് തോന്നും! ഇന്ത്യന്‍ സംസ്‌കാരത്തില്‍ അവര്‍ അത്രത്തോളം മായ്ക്കപ്പെട്ടിരിക്കുന്നു''

പുതിയ ആശയങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും തെളിവോടെയും യുക്തിസഹമായും ചര്‍ച്ചചെയ്യാവുന്ന പൊതുവിടം ഇവിടെയില്ലെന്നാണ് ഈ മൂന്നു നിര്‍ഭയരായ ഈ മൂന്നു പൊതു ബുദ്ധിജീവികളുടെ കഥ വ്യക്തമാക്കുന്നത്. പക്ഷെ, ''സംവാദപ്രിയ ഇന്ത്യക്കാര്‍'' എന്ന് നാം പിന്നെയും നടിക്കുന്നു! യഥാര്‍ഥത്തില്‍, ഫിലോസഫിയെയും സ്വതന്ത്രചിന്തയെയും ഇന്ത്യക്കാര്‍ക്കു പേടിയാണ്. ഇവരെപ്പോലെയുള്ള വലിയ ഫിലോസഫേഴ്‌സ്, ഇന്ത്യയെപ്പറ്റി സംസാരിക്കുമ്പോള്‍, മിഥ്യകള്‍ തകരുന്നു. തത്വചിന്തയുടെ അടിസ്ഥാന ദൗത്യം തന്നെ ഇതാണ്.

ബ്രാഹ്മണിക്കല്‍ ആശയക്കോട്ടയ്‌ക്കെതിരെ രഘു ഉയര്‍ത്തുന്ന വെല്ലുവിളി, പുതിയൊരു വിമോചനാത്മക ബൗദ്ധിക ചരിത്രത്തിന്റെ സാധ്യതയാണ് ഉണ്ടാക്കുന്നത്. രഘുവിന്റെ എഴുത്തുകള്‍ വ്യവസ്ഥയെ കിടിലം കൊള്ളിക്കുന്നതും അതുകൊണ്ടാണ്. ''പുതിയ ചക്രവാളങ്ങളാണ് ആധുനികതയുടെ വരവ്'' എന്ന് ദ്വിവേദിയും മോഹനും എഴുതിയിട്ടുമുണ്ട്.

''മാനവികതയിലുള്ള വിശ്വാസമാണ് ആധുനികത. പുതിയതും അസാധ്യവുമായ ഭാവിയുടെ ഉറവിടം വര്‍ത്തമാനമാണെന്ന തിരിച്ചറിവാണ് ആധുനികത. അതിനാവശ്യമായ രാഷ്ട്രീയ ബൗദ്ധിക സാമഗ്രികള്‍ ഓരോ വര്‍ത്തമാന നിമിഷത്തിലും ലഭ്യമാണ്. അത്തരമൊരു ആധുനികത ഉണ്ടാക്കിയെടുക്കുകയെന്നതാണ് പൊതു ബുദ്ധിജീവിയുടെ കര്‍ത്തവ്യം. ഒരു പുതിയ ആധുനികതയെ ആവിഷ്‌കരിക്കുന്ന ഈ മൂന്നു ബിംബങ്ങളെ നാം ഇനി മുതല്‍ ചേര്‍ത്തുപിടിക്കണം.

എന്‍.കെ രവീന്ദ്രന്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് മുന്‍ അസ്സോസിയേറ്റ് എഡിറ്ററുമാണ്.



TAGS :