Quantcast
MediaOne Logo

നൂറ മൈസൂന്‍

Published: 5 April 2024 5:29 AM GMT

എ.ബി.വി.പിയെ മലര്‍ത്തിയടിച്ച ഇന്‍സാഫ് സഖ്യം, പ്രതിപക്ഷ ഐക്യത്തിന്റെ ഇഫ്‌ലു മോഡല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംഘ്പരിവാറിന്റെയും എ.ബി.വി.പിയുടെയും വംശീയ രാഷ്ട്രീയത്തിനെതിരെ ഇന്‍സാഫ് സഖ്യം നേടിയ ചരിത്ര വിജയം പ്രതിപക്ഷ ഐക്യത്തിന് കരുത്തേകുമെന്ന് ലേഖിക.

ഹൈദരാബാദ് ഇഫ്‌ലുവിലെ ഇന്‍സാഫ് സഖ്യം
X

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയുടെ മണ്ണില്‍ ഒരു വിദ്യാര്‍ഥി യൂണിയന്‍ അധികാരമേല്‍ക്കുകയാണ്. സാമൂഹ്യ നീതിയുടെയും വൈവിധ്യത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശക്തികളെ മുച്ചൂടും തകര്‍ത്തെറിഞ്ഞാണ് രാജ്യത്തെ സുപ്രധാന ഭാഷാ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി വിരുദ്ധ സഖ്യമായ ഇന്‍സാഫ് വിജയം കൈവരിച്ചത്.

ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും നിരന്തരം അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യാ രാജ്യം അതിന്റെ വീണ്ടെടുപ്പിനായി വിശാലമായ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അങ്കത്തട്ടിലേക്കിറങ്ങിയ ഈ സാഹചര്യത്തില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടുന്ന വിശാലമായ ഇന്‍സാഫ് സഖ്യം സംഘ്പരിവാറിന്റെയും എ.ബി.വി.പിയുടെയും വംശീയ രാഷ്ട്രീയത്തിനെതിരെ നേടിയ ചരിത്ര വിജയം പ്രത്യാശകളുടെ വരുംകാല പുലരികളെയാണ് പ്രതിഫലിപ്പിക്കുന്നത്.

എ.ബി.വി.പി ദേശീയ തലത്തിലും വിശിഷ്യാ ഇഫ്‌ലൂ അടക്കമുള്ള കാമ്പസുകളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിംസാത്മക - വംശീയ - വിധ്വംസക രാഷ്ട്രീയത്തിനെതിരില്‍ ഒരു ബഹുമുഖ മുന്നണി ഉയര്‍ന്നു വരണമെന്ന പൊതുവികാരം കാമ്പസിലുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു ഇന്‍സാഫ് സഖ്യം. ഇഫ്‌ലുവിന്റെ കാമ്പസിനകത്ത് മതവികാരങ്ങളെയും ആഘോഷങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് എ.ബി.വി.പി പടര്‍ത്തി വിട്ട വര്‍ഗീയതക്കും അക്രമങ്ങള്‍ക്കും നേര്‍സാക്ഷികളായ വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതികരണവും അനിവാര്യതയും കൂടിയായിരുന്നു ഇന്‍സാഫ് സഖ്യം.

ഏകദേശം ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന സമരപരിശ്രമങ്ങളുടെ ഭാഗമായാണ് 2024 മാര്‍ച്ച് 18ന് ഇഫ്‌ലുവില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരുന്നത്. മാസങ്ങള്‍ക്ക് മുന്നേ രണ്ടു തവണ യൂണിയന്‍ ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും യൂമിവേഴ്‌സിറ്റി അഡ്മിന്‍ ഏകപക്ഷീയമായി അത് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം യൂണിവേഴ്‌സിറ്റി അധികൃതര്‍ ആദ്യമായി ഒരു ഔദ്യോഗിക ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കുന്നത്. ഈ മീറ്റിംഗിലൂടെ തെരഞ്ഞെടുപ്പ് കമീഷന്‍ രൂപീകരിക്കാനുള്ള ശ്രമം എ.ബി.വി.പിയുടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട് മുടക്കുകയായിരുന്നു. ഈ കൈയേറ്റത്തിനെതിരില്‍ സമാധാനപരമായി സംസാരിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികളെ കാമ്പസിലെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. എന്നാല്‍, അധ്യാപകരടക്കമുള്ളവര്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിയുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത എ.ബി.വി.പി ഗുണ്ടകളെ ഇതേ ജീവനക്കാരും അധികാരികളും ഭയഭക്തി ബഹുമാനത്തോടെ അനുനയിപ്പിക്കുന്ന വിചിത്രമായ കാഴ്ചകള്‍ക്കാണ് അന്ന് കാമ്പസ് സാക്ഷ്യം വഹിച്ചത്. ഈ സംഭവത്തോട് കൂടി ഒരു ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ചു ചേര്‍ക്കാനുള്ള ധൈര്യം യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് തീര്‍ത്തും നഷ്ടമായി. പകരമായി അവര്‍ അനുരഞ്ജന ചര്‍ച്ച നടത്താനായി എ.ബി.വി.പിയുടെ നേതാക്കളെയും മറ്റു വിദ്യാര്‍ഥി നേതാക്കളെയും വിളിച്ചു വരുത്തുകയും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇനിയൊരു ജനറല്‍ ബോഡി മീറ്റിംഗ് ഉണ്ടാവില്ല എന്നും ഇലക്ഷന്‍ കമീഷനില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം ഉണ്ടാവില്ല എന്നും ഈ യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി. എ.ബി.വി.പിയുടെ അതിക്രമത്തെ അധികാരികള്‍ പോലും ഭയക്കുന്നുവെന്നും മറ്റു വിദ്യാര്‍ഥികളെ നേരിടുന്നത് പോലെ അവരെ നേരിടാന്‍ കഴിയില്ല എന്നുമുള്ള തുറന്ന് പറച്ചില്‍ കൂടിയായിരുന്നു ഈ യോഗത്തിന്റെ ഉള്ളടക്കം.


പിന്നെയും ഒരുപാട് വൈകി, ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുന്നത്. പക്ഷെ, വെറും എട്ട് ദിവസത്തിനകം നടത്തിയ ഈ യൂണിയന്‍ തെരഞ്ഞെടുപ്പ് കാമ്പസിന്റെ രാഷ്ട്രീയ പ്രതിഛായ തന്നെ മാറ്റിയെഴുതാന്‍ കെല്‍പുള്ളതായിരുന്നു. ഇലക്ഷന്‍ ചര്‍ച്ചകള്‍ കാമ്പസില്‍ തുടങ്ങുമ്പോള്‍ തന്നെ വളരെ കൃത്യമായി എ.ബി.വി.പി ദേശീയ തലത്തിലും വിശിഷ്യാ ഇഫ്‌ലൂ അടക്കമുള്ള കാമ്പസുകളിലും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിംസാത്മക - വംശീയ - വിധ്വംസക രാഷ്ട്രീയത്തിനെതിരില്‍ ഒരു ബഹുമുഖ മുന്നണി ഉയര്‍ന്നു വരണമെന്ന പൊതുവികാരം കാമ്പസിലുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമായിരുന്നു ഇന്‍സാഫ് സഖ്യം. ഇഫ്‌ലുവിന്റെ കാമ്പസിനകത്ത് മതവികാരങ്ങളെയും ആഘോഷങ്ങളെയും ചൂഷണം ചെയ്തുകൊണ്ട് എ.ബി.വി.പി പടര്‍ത്തി വിട്ട വര്‍ഗീയതക്കും അക്രമങ്ങള്‍ക്കും നേര്‍സാക്ഷികളായ വിദ്യാര്‍ഥി സമൂഹത്തിന്റെ പ്രതികരണവും അനിവാര്യതയും കൂടിയായിരുന്നു ഇന്‍സാഫ് സഖ്യം. ജനറല്‍ ബോഡി മീറ്റിംഗിലെ എ.ബി.വി.പി അതിക്രമത്തിനെതിരില്‍ കാമ്പസില്‍ ഈയിടെ നടന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എ.ബി.വി.പിക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവവും അവര്‍ക്കെതിരായ പൊതുവികാരത്തിന് ആക്കം കൂട്ടുകയുണ്ടായി.

സഖ്യത്തിന്റെ ഭാഗമായി പരസ്യമായി മത്സരിക്കാനോ സഖ്യത്തിന് വേണ്ടി പ്രചരണ പരിപാടികളില്‍ ഏര്‍പ്പെടാനോ തയ്യാറാവാതിരിക്കുകയും, അതേ സമയം തങ്ങള്‍ മത്സരിക്കുന്ന പോസ്റ്റില്‍ ഇന്‍സാഫ് സഖ്യത്തിന്റെ ഭാഗമായി ഒരു സ്ഥാനാര്‍ഥിയും ഉണ്ടാവരുത് എന്നുമായിരുന്നു എസ്.എഫ്.ഐ മുന്നോട്ടുവെച്ച ഇലക്ട്രല്‍ ധാരണയിലെ മുഖ്യ ഉപാധികള്‍. ചുരുക്കത്തില്‍, ഇന്‍സാഫ് സഖ്യത്തിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണം, എന്നാല്‍ സഖ്യത്തിലെ വ്യത്യസ്ത കക്ഷികളുടെ നിലനില്‍പ്പിനെ (existence) ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്നതായിരുന്നു എസ്.എഫ്.ഐ നിലപാട്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സുപ്രധാനമായ ഇഫ്‌ലു വിദ്യാര്‍ഥി പ്രക്ഷോഭത്തിലും സമാനമായ ഒരു എ.ബി.വി.പി ഇതര വിദ്യാര്‍ഥിഐക്യം ഉയര്‍ന്നു വന്നിരുന്നു. സമരത്തെ പിളര്‍ത്താനും അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാര്‍ഥികളെ ഒറ്റുകൊടുക്കാനും അവര്‍ നടത്തിയ നെറികെട്ട ശ്രമങ്ങള്‍ തന്നെയായിരുന്നു കാരണം. വിദ്വേഷത്തിന്റെയും ഹിംസയുടെയും വക്താക്കളായ എ.ബി.വി.പിയെ ഏത് വിധേനയും ചെറുക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് കാമ്പസിലെ വിദ്യാര്‍ഥികള്‍ മറ്റെല്ലാ ആശയ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ഇന്ന് യൂണിയന്‍ നയിക്കുന്ന ഇന്‍സാഫ് സഖ്യം ഒരു മുന്നണി എന്നൊരു സ്വഭാവത്തില്‍ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് രൂപീകരിക്കപ്പെട്ടതാണെങ്കിലും ഇഫ്‌ലുവിന്റെ മണ്ണില്‍ ദീര്‍ഘ കാലമായുള്ള സ്വാഭാവികമായ ഒരു രാഷ്ട്രീയ ഐക്യത്തിന്റെ തുടര്‍ച്ച തന്നെയാണത്. കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളെയും സജീവമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു വിശാല ഐക്യമുന്നണി എന്ന സ്വപ്നമാണ് 'ഇന്‍സാഫി'ലൂടെ സാധ്യമായത്. ഇഫ്‌ലുവില്‍ ഇത്തരം ഒരു രാഷ്ട്രീയ സഖ്യം പുതുമയുള്ള ഒന്നല്ല എന്നു മാത്രമല്ല, ഇഫ്‌ലുവിന്റെ ചരിത്രം തന്നെ ദലിത് - ആദിവാസി - മുസ്ലിം ബഹുജന്‍ ന്യൂനപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ഐക്യദാര്‍ഢ്യത്തിന്റെ കൂടി ചരിത്രമാണ്. DABMSA, SAJD പോലെയുള്ള സഖ്യങ്ങള്‍ അതിന്റെ ചരിത്ര സാക്ഷ്യമാണ്. ദലിത് ക്യാമറ സ്ഥാപകന്‍ റഈസ് മുഹമ്മദ് ഈയൊരു രാഷ്ട്രീയത്തില്‍ മുന്നേനടന്ന നേതാവാണ്. അദ്ദേഹം മുന്‍ യൂണിയന്‍ പ്രസിഡന്റ് കൂടിയായിരുന്നു. ഈ രാഷ്ട്രീയമാണ് മുദസ്സിര്‍ കമ്രാന്‍ എന്ന കശ്മീരി ഗവേഷകന്‍ ഇഫ്‌ളു കാമ്പസിനകത്ത് സ്ഥാപനവല്‍കൃത കൊലപാതകത്തിനിരയാക്കപ്പെട്ടപ്പോള്‍ അതിനെതിരില്‍ ശക്തമായ മൂവ്‌മെന്റുകള്‍ സാധ്യമാക്കിയത്. അക്കാദമിക ഇടങ്ങളിലെ ജാതീയതക്കെതിരില്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തിയത് ഇതേ രാഷ്ട്രീയമാണ്. വാഴ്‌സിറ്റി അധികാരികള്‍ സംഘ്പരിവാറിന്റെ വിനീത ദാസന്മാരായി കുഴലൂത്ത് പാടിയപ്പോഴും വിസമ്മതത്തിന്റെ വിമത ശബ്ദങ്ങള്‍ ഉയര്‍ത്തിയത് ഇതേ രാഷ്ട്രീയം തന്നെയാണ്.


തെലങ്കാന സ്റ്റുഡന്റ്‌സ് ഫോറം, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എന്‍.എസ്.യു.ഐ, എം.എസ്.എഫ് എന്നീ വിദ്യാര്‍ഥി സംഘടനകളും പ്രിസം, തമിഴ് കലക്ടീവ് തുടങ്ങിയ കൂട്ടായ്മകളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഇത്തരമൊരു ഐക്യമുന്നണിയോട് എസ്.എഫ്.ഐ തുടക്കം മുതല്‍ തന്നെ 'തൊട്ടുകൂടായ്മ' പ്രകടിപ്പിച്ചിരുന്നു. നിരന്തമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്‍സാഫ് സഖ്യത്തിനോട് 'ഇലക്ടറല്‍ ധാരണ' പുലര്‍ത്താം എന്ന അഭിപ്രായത്തിലേക്ക് എസ്.എഫ്.ഐ എത്തിച്ചേരുന്നത്. എന്നാല്‍, ഈ 'ഇലക്ടറല്‍ ധാരണ'ക്ക് എസ്.എഫ്.ഐ മുന്നോട്ടുവെച്ച ഉപാധികളാണ് വിരോധാഭാസം. സഖ്യത്തിന്റെ ഭാഗമായി പരസ്യമായി മത്സരിക്കാനോ സഖ്യത്തിന് വേണ്ടി പ്രചരണ പരിപാടികളില്‍ ഏര്‍പ്പെടാനോ തയ്യാറാവാതിരിക്കുകയും, അതേ സമയം തങ്ങള്‍ മത്സരിക്കുന്ന പോസ്റ്റില്‍ ഇന്‍സാഫ് സഖ്യത്തിന്റെ ഭാഗമായി ഒരു സ്ഥാനാര്‍ഥിയും ഉണ്ടാവരുത് എന്നുമായിരുന്നു എസ്.എഫ്.ഐ മുന്നോട്ടുവെച്ച ഇലക്ട്രല്‍ ധാരണയിലെ മുഖ്യ ഉപാധികള്‍. ചുരുക്കത്തില്‍, ഇന്‍സാഫ് സഖ്യത്തിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണം, എന്നാല്‍ സഖ്യത്തിലെ വ്യത്യസ്ത കക്ഷികളുടെ നിലനില്‍പ്പിനെ (existence) ഞങ്ങള്‍ അംഗീകരിക്കുകയില്ല എന്നതായിരുന്നു എസ്.എഫ്.ഐ നിലപാട്. സംഘ്പരിവാര്‍ ഫാഷിസം മുസ്‌ലിം-ദലിത്-ന്യൂനപക്ഷ ശബ്ദങ്ങളെ അറുകൊല ചെയ്യുമ്പോഴും അത്തരം അടിച്ചമര്‍ത്തപ്പെട്ട സ്വത്വരാഷ്ട്രീയ കക്ഷികളുടെ നിലനില്‍പിനെ അംഗീകരിക്കാത്ത, സര്‍വ്വോപരി അവരുടെ അസ്തിത്വത്തെ അപമാനിക്കുന്ന ഈയൊരു ഇലക്ടറല്‍ ധാരണയോട് ചേര്‍ന്ന് നില്‍ക്കാന്‍ ഇന്‍സാഫ് സഖ്യത്തിലെ മുഴുവന്‍ കക്ഷികളും ഒരൊറ്റ സ്വരത്തില്‍ വിയോജിപ്പ് അറിയിച്ചു. ആത്മാഹത്യാപരമല്ലാത്ത ആശയസംഘട്ടനമായിരുന്നു ഇന്‍സാഫിന്റെ ഉള്ളടക്കം. സഖ്യത്തിലുള്ള ഓരോ സംഘടനയും തങ്ങളുടെ രാഷ്ട്രീയപരമായ ആത്മാഭിമാനം അംഗീകരിക്കപ്പെടുന്ന ഇടങ്ങളില്‍ ചേര്‍ന്ന് നില്‍ക്കാനും ഐക്യപ്പെടാനുമാണ് താല്‍പര്യപ്പെടുന്നതെന്ന് ഈ തീരുമാനത്തിലൂടെ കൃത്യമായി വ്യക്തമാക്കി.

തെലങ്കാന സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ റാത്തോഡ് രഘുവര്‍ധന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായും, ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ റന ബഷീര്‍ ജനറല്‍ സെക്രട്ടറിയായും എം. എസ്.എഫിന്റെ നിതാ ഫാത്തിമ വൈസ് പ്രസിഡന്റായും എന്‍.എസ്.യു.ഐയുടെ നിഷാന്ത് കുമാര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായും മത്സരിച്ചപ്പോള്‍ സ്വതന്ത്രരായിക്കൊണ്ട് സ്വേതാ ശാഹാ ജോയന്റ് സെക്രട്ടറിയായും ഉത്തര കിരണ്‍ കള്‍ച്ചറല്‍ സെക്രട്ടറിയായും തെരഞ്ഞെടുപ്പിനെ നേരിട്ടു.


ജനറല്‍ സെക്രട്ടറി സഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട റന ബഷീര്‍

മറുഭാഗത്ത് പ്രധാനപ്പെട്ട മുഴുവന്‍ പോസ്റ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിക്കൊണ്ട് എ.ബി.വി.പി മറ്റൊരു പാനല്‍ പ്രഖ്യാപിക്കുന്നു. വേറൊരു ഭാഗത്ത് ഏറ്റവും വാശിയേറിയ മത്സരം നടക്കുമെന്ന് ഉറപ്പുള്ള ജനറല്‍ സെക്രട്ടറി പോസ്റ്റിലേക്ക് എസ്.എഫ്.ഐ 'ലെഫ്റ്റ് ഫ്രണ്ട്' എന്ന പേരില്‍ മൂന്നാമതൊരു മുന്നണി സൃഷ്ടിച്ച് (എസ്. എഫ്.ഐ അല്ലാതെ മറ്റൊരു സംഘടന ഇതില്‍ ഉള്‍പ്പെട്ടതായി അറിയില്ല) ഒരു സ്ഥാനാര്‍ഥിയെ മാത്രം നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.

തുടര്‍ന്നിങ്ങോട്ട് പോരാട്ടത്തിന്റെ ദിനങ്ങളായിരുന്നു. എ.ബി.വി.പി പാനലിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും ഒരു മാസത്തിനുള്ളില്‍ കാമ്പസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നവരാണ് എന്ന യാഥാര്‍ഥ്യവും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളില്‍ കൂടെ നില്‍ക്കാന്‍ കഴിയാത്തവരാണ് എന്ന തിരിച്ചറിവും അവരുടെ വര്‍ഗീയ മുന്നണിക്ക് വളരെ വലിയ തിരിച്ചടിയായി. മറുവശത്ത് എസ്.എഫ്.ഐയുടെ കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ അക്രമാസക്തമായ ഇടപെടലുകളും ഏകാധിപത്യവും ഈയിടെ നടന്ന വയനാട് വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമൊക്കെ അവര്‍ നേതൃത്വം നല്‍കിയ 'ലെഫ്റ്റ് ഫ്രണ്ട്' ന് വലിയ തിരിച്ചടിയായി. ഈ തിരിച്ചടി മുന്നില്‍ കണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സ്ഥാനാര്‍ഥിക്കെതിരെ കുപ്രചാരണങ്ങളും വര്‍ഗീയചാപ്പകളുമായി എസ്.എഫ്.ഐ മുന്നിട്ടിറങ്ങി. മുസ്ലിം ന്യൂനപക്ഷ സംഘാടനങ്ങളെ മതമൗലികവാദ ചാപ്പ കുത്തി പൈശാചികവത്കരിക്കുന്നത് ഇതാദ്യമായല്ല. 2019 ലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഏക്തയുടെ പാനലില്‍ മത്സരിച്ച ഫ്രറ്റേണിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി സമര്‍ അലിക്ക് നേരെയും ഇതേ വാദങ്ങളാണ് ഇടത് മുന്നണി ഉന്നയിച്ചിരുന്നത്. യഥാര്‍ഥത്തില്‍ കേവലമായ അധികാര രാഷ്ട്രീയത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി വിശാലമായ എ.ബി.വി.പി വിരുദ്ധ വിദ്യാര്‍ഥി ഐക്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന നിലപാടാണ് എസ്.എഫ്.ഐ കൈക്കൊണ്ടത്. ഈ അധികാരക്കൊതി വളരെ വ്യക്തമായി മനസ്സിലാക്കിയ ഇഫ്‌ളുവിലെ വോട്ടര്‍മാര്‍ എ.ബി.വി.പിയും എസ്.എഫ്.ഐയും മുന്നോട്ട് വെക്കുന്ന കാപട്യത്തിന്റെ രാഷ്ട്രീയത്തെ ബാലറ്റിലൂടെ പുറന്തള്ളുകയായിരുന്നു.

ഇഫ്‌ളൂ വിദ്യാര്‍ഥി യൂണിയന്‍ നയിക്കുന്നത് ഒരു ദലിത് നേതാവാണ്. ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് കാമ്പസിന്റെ ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റത് തട്ടമിട്ട ഒരു മുസ്‌ലിം പെണ്‍കുട്ടിയാണ്. പ്രധാനപ്പെട്ട ആറു പോസ്റ്റുകളില്‍ നാലും നയിക്കുന്നത് വിദ്യാര്‍ഥിനികളാണ്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന മാര്‍ച്ച് 28 ന്റെ പുലരിയില്‍ ഇഫ്‌ളുവിന്റെ ഹരിതാഭമായ കാമ്പസ് മണ്ണില്‍ അംബേദ്കറിന്റെ ചിത്രം പതിച്ച നീലവര്‍ണ്ണക്കൊടികള്‍ ഉയര്‍ന്നു പാറി. മാല്‍കം എക്‌സിന്റെയും രോഹിത് വെമുലയുടെയും നജീബ് അഹമ്മദിന്റെയും പായല്‍ തദ്വിയുടെയും ചിത്രങ്ങള്‍ നിവര്‍ന്നു നിന്നു. നീല്‍സലാമും ഇന്‍തിഫാദയും ഇങ്കുലാബും അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടു. ഇതേ കാമ്പസിന്റെ മണ്ണില്‍ ജീവിതം അസാധ്യമെന്ന് പ്രഖ്യാപിച്ച് മരണം കൊണ്ട് പ്രതിഷേധം തീര്‍ത്ത മുദ്ദസ്സിറിന്റെ പുഞ്ചിരിക്കുന്ന മുഖം കാലത്തിന്റെ കാവ്യനീതിയായി ഉയര്‍ത്തപ്പെട്ടു. എ.ബി.വി.പിയേക്കാള്‍ രണ്ടിരട്ടി വോട്ടുകള്‍ നേടി വംശീയ രാഷ്ട്രീയത്തിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയടിച്ച് ഇന്‍സാഫ് സഖ്യം വിജയാഹ്ലാദം നടത്തുമ്പോള്‍ അങ്ങകലെ നീലാകാശങ്ങള്‍ക്കുമപ്പുറത്തിരുന്ന് മുദ്ദസ്സിര്‍ ഇത് കണ്ട് പുഞ്ചിരി തൂകുന്നുണ്ടായിരിക്കണം. രോഹിത് വെമൂല നീല്‍സലാം പറയുന്നുണ്ടായിരിക്കണം.

ഇന്‍സാഫ് എന്നാല്‍ നീതിയെന്നര്‍ഥം. സവര്‍ണ മാടമ്പികള്‍ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയ അടിച്ചമര്‍ത്തപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇന്ന് ഇഫ്‌ളൂ വിദ്യാര്‍ഥി യൂണിയന്‍ നയിക്കുന്നത് ഒരു ദലിത് നേതാവാണ്. ചരിത്രം ആവര്‍ത്തിച്ചുകൊണ്ട് കാമ്പസിന്റെ ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റത് തട്ടമിട്ട ഒരു മുസ്‌ലിം പെണ്‍കുട്ടിയാണ്. പ്രധാനപ്പെട്ട ആറു പോസ്റ്റുകളില്‍ നാലും നയിക്കുന്നത് വിദ്യാര്‍ഥിനികളാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ ഇസ്ലാമോഫോബിയക്കാലത്ത് ഭിന്നിപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തെ അതിജയിച്ച്, സാമൂഹ്യനീതിയുടെയും ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നേറിയ ഈ സഖ്യം പുതിയ പ്രത്രീക്ഷകളാണ് പങ്കുവെക്കുന്നത്.


TAGS :