Quantcast
MediaOne Logo

ആര്‍. അനിരുദ്ധന്‍

Published: 25 Jan 2024 7:25 AM GMT

ഈഴവനായതിനാലാണ് ഡോ. പല്‍പ്പുവിന് തൊഴില്‍തേടി മദ്രാസിലേക്ക് വണ്ടി കയറേണ്ടിവന്നത്

ജനുവരി 25, നവോത്ഥാന നായകന്‍ ഡോ. പല്‍പ്പുവിന്റെ 74-ാമത് സ്മൃതി ദിനം. ഡോ. പല്‍പ്പു: നിശബ്ദ വിപ്ലവകാരി ഭാഗം ഒന്ന്.

ഡോ. പല്‍പ്പു, ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളില്‍ അനശ്വരനായ വ്യക്തി എന്ന്  സരോജനി നായിഡു വിശേഷിപ്പിച്ച കേരള നവോത്ഥാന ശില്‍പിയാണ് ഡോക്ടര്‍ പല്‍പ്പു എന്ന പദ്മനാഭന്‍ പല്‍പ്പു.
X

'ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളില്‍ അനശ്വരനായ വ്യക്തി' എന്ന് സരോജനി നായിഡു വിശേഷിപ്പിച്ച കേരള നവോത്ഥാന ശില്‍പിയാണ് ഡോക്ടര്‍ പല്‍പ്പു എന്ന പദ്മനാഭന്‍ പല്‍പ്പു. തിരുവിതാംകൂറില്‍ അഞ്ച് രൂപ ശമ്പളം പറ്റുന്ന ഒരു ഈഴവന്‍ പോലും ഇല്ലാതിരുന്ന രാജവാഴ്ചയുടെ കാലഘട്ടത്തില്‍, ഈഴവന്‍ എന്ന ഒറ്റ കാരണത്താല്‍ പദ്മനാഭന്റെ നാട്ടില്‍ മെഡിക്കല്‍ പ്രവേശനം നിഷേധിച്ചതിനാല്‍, മദ്രാസില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബാംഗ്ലൂരിലും മൈസൂറിലുമായി മെഡിക്കല്‍ സര്‍വീസില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി, അധഃസ്ഥിത ജനതയുടെ വിമോചനത്തെപ്പറ്റി ചിന്തിച്ച് ഈഴവ സമുദായത്തിന്റെ രൂപീകരണത്തിനും സമുദ്ധാരണത്തിനും നേതൃത്വം നല്‍കി കേരള നവോത്ഥാനത്തെ ശക്തിപ്പെടുത്തിയതിലൂടെയാണ് ഡോ. പല്‍പ്പു കേരള ചരിത്രത്തില്‍ അനശ്വരനാകുന്നത്. വാസ്തവത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വത്തില്‍ ഡോ. പല്‍പ്പു നടത്തിയ സമാനതകളില്ലാത്ത സാമൂഹിക സേവന പ്രവര്‍ത്തനങ്ങളായിരുന്നു കേരളത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ ജനസംഖ്യയില്‍ മൂന്നിലൊന്നിനെ പ്രതിനിധാനം ചെയ്തിരുന്ന ഈഴവ സമുദായത്തെ അവരുടെ അധഃസ്ഥിതാവസ്ഥയില്‍ നിന്നും ഇന്നത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാന്‍ വഴിയൊരുക്കിയത്.

തിരുവിതാംകൂറില്‍ എല്‍.എം.എസ് പരീക്ഷ പാസായവര്‍ വിരളമായിരുന്ന കാലമായിരുന്ന അത്. പക്ഷേ, ഈഴവന്‍ എന്ന ഒറ്റ കാരണത്താല്‍ ഡോ. പല്‍പ്പൂവിന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. ജോലി പോയിട്ട് നല്‍കിയ അപേക്ഷക്ക് മറുപടി പോലും ലഭിച്ചില്ല എന്നറിയുമ്പോഴാണ് ജാതീയമായി എത്രമാത്രം രോഗാതുരമായിരുന്നു അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ നീതിബോധം എന്ന് മനസ്സിലാക്കാന്‍ കഴിയുക.

1863 നവംബര്‍ 2 നായിരുന്നു ഡോ. പല്‍പ്പുവിന്റെ ജനനം. തിരുവനന്തപുരം പേട്ടയിലെ പേരുകേട്ട നെടുങ്ങോട്ട് തറവാട്ടിലെ പദ്മാനാഭനും മാതപ്പെരുമാളുമായിരുന്നു ചരിത്ര പുരുഷന്റെ മാതാപിതാക്കള്‍. ആംഗലേയ ഭാഷയില്‍ സാമാന്യ പരിജ്ഞാനം നേടിയിരുന്ന പല്‍പ്പുവിന്റെ പിതാവിന് കോടതി വ്യവഹാരങ്ങളില്‍ താല്‍പ പര്യമുണ്ടായിരുന്നെങ്കിലും അക്കാലത്തെ ജാതിവിലക്കുകള്‍ മൂലം കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഒരു തൊഴില്‍ കണ്ടെത്താന്‍ അദേഹത്തിന് കഴിഞ്ഞിരുന്നില്ല. തത്ഫലമായി കുടുംബകാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹത്തിന് വളരെയേറെ കഷ്ടത അനുഭവിക്കേണ്ടി വന്നു. കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പക്ഷേ ആംഗലേയ ഭാഷയോടും പാശ്ചാത്യ സംസ്‌കാരത്തോടും അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയിരുന്ന അദേഹത്തിന് തന്റെ മക്കള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വാസ്തവത്തില്‍ പിതാവിന്റെ ഈ ദൃഢനിശ്ചയമായിരുന്നു ഡോ. പല്‍പ്പു എന്ന ചരിത്രശില്‍പിയുടെ ഉദയത്തിന് വഴിയൊരുക്കിയത്. പേട്ടയിലെ രാമന്‍പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പല്‍പ്പുവിന്റെ നിലത്തെഴുത്ത് പഠനം ആരംഭിച്ചത്. നിലത്തെഴുത്തിലൂടെ അക്ഷരാഭ്യാസം വശമാക്കിയതോടെപല്‍പ്പുവിനെ പിതാവ് പേട്ടയിലെ ഫെര്‍ണാണ്ടസ് സായിപ്പിന്റെ അടുക്കല്‍ ഇംഗ്ലീഷ് പഠിക്കാന്‍ അയച്ചു. പ്രതിമാസം നാല് ചക്രമായിരുന്നു ഫീസ്. വീട്ടിലെ കഷ്ടപ്പാടുകള്‍ മൂലം പക്ഷേ പലപ്പോഴും കൃത്യമായി ഫീസ് കൊടുക്കാന്‍ പല്‍പ്പുവിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, പഠിക്കാന്‍ മിടുക്കനായിരുന്ന പല്‍പ്പുവിനോട് പ്രത്യേകം വാത്സല്യം തോന്നിയ ഫെര്‍ണാണ്ടസ് സായിപ്പ് പലപ്പോഴും ഫീസ് ഈടാക്കാതെ തന്നെ പല്‍പ്പുവിനെ പഠിപ്പിക്കുകയും ആവശ്യമുള്ള പുസ്തകങ്ങള്‍ നല്‍കി പഠനത്തില്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു പോന്നു. ഒടുവില്‍ മൂന്നു വര്‍ഷത്തെ പഠനത്തിന് ശേഷം ആംഗലേയ ഭാഷയില്‍ അടിസ്ഥാന യോഗ്യത നേടിയ പല്‍പ്പുവിനെ പിതാവ് തിരുവനന്തപുരത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടര്‍പഠനത്തിന് ചേര്‍ത്തു. എന്തുകൊണ്ടോ തന്റെ മക്കള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിക്കണമെന്ന് ആ പിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. 1883-ല്‍ മെട്രിക്കുലേഷന്‍ പാസ്സായ പല്‍പ്പു തുടര്‍പഠനാര്‍ഥം തിരുവനന്തപുരത്തെ കോളജില്‍ ചേര്‍ന്നെങ്കിലും ഫീസ് ഒടുക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി പണം സമ്പാദിക്കാന്‍ അദ്ദേഹത്തിന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവില്‍കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് പഠനചെലവിനുള്ള പണം അദ്ദേഹം കണ്ടെത്തിയിരുന്നത്. ഈയവസരത്തിലാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പല്‍പ്പു അപേഷിക്കുന്നതും നാലാമനായി പരീക്ഷ ജയിക്കുന്നതും. ദേഹ പരിശോധനയിലും അദ്ദേഹം വിജയിച്ചു. അപ്പോഴാണ് പല്‍പ്പു ഈഴവനാണെന്ന കാര്യം അധികൃതര്‍ തിരിച്ചറിയുന്നത്! ഒടുവില്‍ പ്രായം കൂടിപ്പോയി എന്ന കാരണം പറഞ്ഞ് അധികൃതര്‍ അദ്ദേഹത്തിന് അഡ്മിഷന്‍ നിഷേധിച്ചു! എന്നാല്‍, ദൃഢനിശ്ചയ്ക്കാരനായ പല്‍പ്പു പിന്മാറാന്‍ തയ്യാറായില്ല. തന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ മദ്രാസിലേക്ക് വണ്ടി കയറാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അപ്പോഴും സാമ്പത്തികം ഒരു പ്രതിസന്ധിയായി മുന്നില്‍ നിന്നു. ഒടുവില്‍ സ്‌നേഹനിധിയായ അമ്മ നല്‍കിയ ആഭരണങ്ങള്‍ വിറ്റു കിട്ടിയ പണവുമായി മദ്രാസിലേക്ക് യാത്ര തിരിച്ച അദ്ദേഹം അവിടത്തെ മെഡിക്കല്‍ കോളജില്‍ എല്‍.എം.എസ് പഠനത്തിന് ചേരുകയും ചെയ്തു. എങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം പഠനം തുടരാന്‍ അദ്ദേഹത്തിന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. പലപ്പോഴും കൃത്യസമയത്ത് ഫീസ് ഒടുടക്കാന്‍ പോലും അദ്ദേഹത്തിന്റെ കൈവശം പണം ഉണ്ടായിരുന്നില്ല. അപ്പോഴെല്ലാം ഏതാനം അഭ്യുദയകാംക്ഷികളുടെയും സുഹൃത്തുക്കളുടെയും, സര്‍ക്കാര്‍ ജോലിയുടെ ഭാഗമായി മദ്രാസില്‍ താമസമാക്കിയിരുന്ന ജേഷ്ഠന്റെയും സഹായത്തോടെയായിരുന്നു അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചിരുന്നത്. ഇപ്രകാരം അഭ്യുദയകാംക്ഷികളുടെയും, ഉദാരമനസ്‌കരുടെയും അകമൊഴിഞ്ഞ പിന്തുണയോടെ നാല് വര്‍ങ്ങള്‍ക്കിപ്പുറം എല്‍.എം.എസ് പരീക്ഷ പാസായ പല്‍പ്പു മനസ്സുനിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി നാട്ടിലേക്ക് മടങ്ങി.

മൈസൂറില്‍ ഭയാനകമാം വിധം പ്ലേഗ് ബാധ പടര്‍ന്നു പിടിച്ചതിനാല്‍ സേവനാര്‍ഥം അദ്ദേഹത്തിന് മൈസൂറില്‍ തന്നെ നില്‍ക്കേണ്ടി വന്നു. പ്ലേഗ് വിതച്ച മരണമുഖത്ത് നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആതുര സേവകര്‍ ഒഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന കാലമായിരുന്നിട്ടും ഡോ. പല്‍പ്പു മൈസൂര്‍ വിടാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, അവിടത്തെ പ്ലേഗ് ക്യാമ്പിന്റെ സൂപ്രണ്ടായി ചുമതല ഏല്‍ക്കുകയും രാപ്പകല്‍ വ്യത്യാസമില്ലാതെ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

നാട്ടിലെത്തിയ ഡോ. പല്‍പ്പു ഉടന്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ എന്തെങ്കിലും ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിലേക്ക് ഒരു അപേഷ നല്‍കി. തിരുവിതാംകൂറില്‍ എല്‍.എം.എസ് പരീക്ഷ പാസായവര്‍ വിരളമായിരുന്ന കാലമായിരുന്ന അത്. പക്ഷേ, ഈഴവന്‍ എന്ന ഒറ്റ കാരണത്താല്‍ ഡോ. പല്‍പ്പൂവിന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. ജോലി പോയിട്ട് നല്‍കിയ അപേക്ഷക്ക് മറുപടി പോലും ലഭിച്ചില്ല എന്നറിയുമ്പോഴാണ് ജാതീയമായി എത്രമാത്രം രോഗാതുരമായിരുന്നു അന്നത്തെ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ നീതിബോധം എന്ന് മനസ്സിലാക്കാന്‍ കഴിയുക. ഒടുവില്‍ നിരാശനായ അദേഹം തനിക്ക് പഠിക്കാന്‍ അവസരം നല്‍കിയ മദ്രാസിലേക്ക് തന്നെ തൊഴില്‍ തേടി യാത്ര തിരിക്കുകയും അവിടെ പ്രതിമാസം 70 രൂപ വേതനത്തിന് 'സ്‌പെഷ്യല്‍ വാക്‌സിന്‍ ഡിപ്പോയില്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. താമസിയാതെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റവും കിട്ടി. 1891-ല്‍ അദ്ദേഹത്തിന് മൈസൂര്‍ മെഡിക്കല്‍ സര്‍വീസിന് കീഴിലുള്ള ലിംഫ് ഉത്പാദന കേന്ദ്രത്തില്‍ പ്രതിമാസം 100 രൂപ ശമ്പളത്തില്‍ ഉദ്യോഗപ്രവേശനം ലഭിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു ഭിക്ഷഗ്വരന്‍ എന്ന നിലയില്‍ മികവ് തെളിയിച്ചതിനാല്‍ വളരെപ്പെട്ടന്ന് ഉദ്യോഗക്കയറ്റവും ലഭിച്ചു. കടുത്ത ശൈത്യകാലത്തായിരുന്നു ഡോ. പല്‍പ്പു മൈസൂര്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചത്. അതിശൈത്യത്തിന്റെ നാളുകളില്‍ ജനങ്ങള്‍ കമ്പിളി വസ്ത്രത്തിനും ഭക്ഷണത്തിനും വേണ്ടി വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഇക്കാലത്ത് സാമാന്യം വലിയൊരു തുകയാണ് ശമ്പളമായി ഡോക്ടര്‍ക്ക് ലഭിച്ചിരുന്നത്. ഇതില്‍ ചെറിയൊരു തുക വീട്ടിലേക്ക് അയച്ചതിന് ശേഷം ബാക്കി തുകയില്‍ നല്ലൊരു പങ്കും കമ്പിളി വാങ്ങി പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് ആ മനുഷ്യ സ്‌നേഹി വിനിയോഗിച്ചത്.

1917-ല്‍ ബറോഡ ഗവണ്‍മെന്റിന്റെ സാനിറ്ററി ഉപദേഷ്ടാവായി അദ്ദേഹം നിയമിക്കപ്പെട്ടു. മൈസൂരിലും ബാംഗ്ലൂരിലും വിവിധ തസ്തികകളിലും പദവികളിലും സേവനം അനുഷ്ഠിക്കവെ, അവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണാര്‍ഥം, നിരവധി നൂതന പദ്ധതികള്‍ ഡോക്ടര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുണ്ടായി. അതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ സംബന്ധിയായ കാര്യങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് നാടകാവതരണം പോലുള്ള വ്യത്യസ്ത പരിപാടികളും അദ്ദേഹം ആവിഷ്‌കരിച്ചു.

വളരെ ഗുണനിലവാരമുള്ള ലിംഫായിരുന്നു ഡോക്ടറുടെ നേതൃത്വത്തില്‍ അക്കാലത്ത് മൈസൂറില്‍ ഉത്പാദിപ്പിച്ചിരുന്നത്. ഇതിന്റെ വിപണനവും ഉപയോഗവും അന്യനാടുകളിലേക്ക് കൂടി വ്യാപിച്ചതോടൊ ഡോക്ടറും പേരും പെരുമയും വര്‍ധിച്ചു. ഈയവസരത്തിലാണ് മൈസൂര്‍ ഗവണ്‍മെന്റ് ഉപരിപഠനത്തിന് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ തീരുമാനിക്കുന്നത്. അപ്പോഴേക്കും മൈസൂറില്‍ ഭയാനകമാം വിധം പ്ലേഗ് ബാധ പടര്‍ന്നു പിടിച്ചതിനാല്‍ സേവനാര്‍ഥം അദ്ദേഹത്തിന് മൈസൂറില്‍ തന്നെ നില്‍ക്കേണ്ടി വന്നു. പ്ലേഗ് വിതച്ച മരണമുഖത്ത് നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആതുര സേവകര്‍ ഒഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന കാലമായിരുന്നിട്ടും ഡോ. പല്‍പ്പു മൈസൂര്‍ വിടാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, അവിടത്തെ പ്ലേഗ് ക്യാമ്പിന്റെ സൂപ്രണ്ടായി ചുമതല ഏല്‍ക്കുകയും രാപ്പകല്‍ വ്യത്യാസമില്ലാതെ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന മനോഭാവത്തോടെ മരണപത്രം എഴുതി വച്ചതിന് ശേഷമായിരുന്നു അദ്ദേഹം പ്ലേഗ് സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചത്. ദിവസവും അനേകം പേര്‍ മരിച്ചുവീണുകൊണ്ടിരുന്ന നാളുകളിലായിരുന്നു ഡോക്ടര്‍ ഏറ്റവും ദുഷ്‌കരമായ ഈ മെഡിക്കല്‍ ഭൗത്യം ഏറ്റെടുത്തത് എന്നുകൂടി അറിയുമ്പോഴാണ്, ഒരു ഡോക്ടര്‍ എന്ന നിലയില്‍ എത്ര അര്‍പ്പണബോധത്തോടു കൂടിയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത് എന്ന് മനസ്സിലാവുക. ഒടുവില്‍ പ്ലേഗ് ബാധ കെട്ടടങ്ങവെ, അദ്ദേഹം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുകയും രണ്ടു വര്‍ഷത്തിനുള്ളില്‍ കേംബ്രിഡ്ജില്‍ നിന്നും സി.പി.എഫ്, എഫ്.ആര്‍.പി എന്നീ ഉന്നത ബിരുദങ്ങള്‍ സമ്പാദിച്ച ശേഷം ബാംഗ്ലൂരിലേക്ക് മടങ്ങുകയും അവിടത്തെ ഹെല്‍ത്ത് ഓഫീസറുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. വളരെപെട്ടന്ന് ഉയര്‍ന്ന ശമ്പളത്തോടെ നിര്‍വധി ഉന്നത പദവികളിലേക്ക് അദ്ദേഹം അവരോധിക്കപ്പെട്ടു. 1917-ല്‍ ബറോഡ ഗവണ്‍മെന്റിന്റെ സാനിറ്ററി ഉപദേഷ്ടാവായി അദ്ദേഹം നിയമിക്കപ്പെട്ടു. മൈസൂരിലും ബാംഗ്ലൂരിലും വിവിധ തസ്തികകളിലും പദവികളിലും സേവനം അനുഷ്ഠിക്കവെ, അവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണാര്‍ഥം, നിരവധി നൂതന പദ്ധതികള്‍ ഡോക്ടര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുണ്ടായി. അതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ സംബന്ധിയായ കാര്യങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് നാടകാവതരണം പോലുള്ള വ്യത്യസ്ത പരിപാടികളും അദ്ദേഹം ആവിഷ്‌കരിച്ചു. ഇത്തരം സദ് പ്രവര്‍ത്തികളെല്ലാം തന്നെ പൊതു സമൂഹത്തില്‍ ഡോക്ടറുടെ ഖ്യാതിയും വിശ്വസ്തതയും വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കി എന്നു പറയേണ്ടതില്ലല്ലോ?


ഇപ്രകാരം മൈസൂറിലെയും ബാംഗ്ലൂരിലെയും ജനപഥങ്ങള്‍ക്കിടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭിക്ഷഗ്വരനായി സേവനം അനുഷ്ഠിക്കുമ്പോഴും തിരുവിതാംകൂറിലെ സാമൂഹിക ചലനങ്ങളെ ഡോക്ടര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും വേണ്ടി ശ്രമിച്ചപ്പോള്‍ ജാതിയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തില്‍ നിന്നും തിരുവിതാംകൂറിന്റെ യഥാസ്ഥിക മനസ്സിനെ അദ്ദേഹം തൊട്ടറിഞ്ഞിരുന്നു. മൈസൂറിലായിരിക്കുമ്പോഴും ജാതിയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനഭവം ഒരു കനലായി അദ്ദേഹത്തിന്റെ മനസ്സില്‍എരിഞ്ഞുകൊണ്ടിരുന്നു എന്നു വേണം കരുതാന്‍. പേരും പെരുമയുമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അന്യദേശത്ത് താന്‍ സുരക്ഷിതനായിരിക്കുമ്പോഴും തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും തന്റെ സമുദായംഗങ്ങള്‍ സാമൂഹികമായി സുരക്ഷിതരല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തെ എപ്പോഴും അസ്വസ്ഥനാക്കി കൊണ്ടിരുന്നു. താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിനു വേണ്ടി ഫലപ്രദമായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന് തിരുതാംകൂറിലായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇത്തരം ചിന്തകളാല്‍ സദാ അസ്വസ്ഥനായിരുന്ന അദ്ദേഹം മൈസൂരിലായിരിക്കുമ്പോഴും തിരുവിതാംകൂറിന്റെ സാമൂഹിക രംഗത്തെ ചലനങ്ങളെ നിതാന്ത ജാഗ്രതയോടെ ശ്രദ്ധിച്ചിരുന്നു. ജാതിയുടെ പേരില്‍ വിദ്യാസമ്പന്നനായ താന്‍ അനുഭവിച്ച വിവേചനം തന്റെ സമുദായം അനുഭവിക്കരുതെന്ന് അദ്ദേഹത്തിന് ദൂഢ നിശ്ചയമുണ്ടായിരുന്നു.

തിരുവിതാംകൂറില്‍ പരദേശി ബ്രാഹ്മണ മേധാവിത്വത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ച കാലമായിരുന്നു അത്. ജി.പി പിള്ളയുടെയും മറ്റും നേതൃത്വത്തില്‍ 1891-ല്‍ ആരംഭിച്ച മലയാളി മെമ്മോറിയല്‍ പ്രക്ഷോഭത്തില്‍ ഡോ. പല്‍പ്പുവും സജീവമായി പങ്കാളിയായി. മെമ്മോറിയലിലെ മൂന്നാം പേരുകാരനായിരുന്നു അദ്ദേഹം. മെമ്മോറിയലിന്റെ ചെലവിന് ഏറ്റവും വലിയ തുക (101 രൂപ) സംഭാവന നല്‍കിയതും അദ്ദേഹമായിരുന്നു. 1891 ജനുവരി 11-ന് തിരുവിതാംകൂര്‍ രാജാവിന് സമര്‍പ്പിച്ച മെമ്മോറിയലിന് അന്നത്തെ ദിവാന്‍ രാമരായര്‍ നല്‍കിയ ഇണ്ടാസില്‍ ഈഴവരോടായി പറഞ്ഞിരുന്നത് ഇപ്രകാരമായിരുന്നു; 'അവര്‍ ഈ രാജ്യത്തെ സാമൂഹ്യസ്ഥിതി ആലോചിച്ചു നോക്കിയാല്‍ പ്രായേണ വിദ്യാഹീനരും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ അവരെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസത്തിന് പോകുന്നതിനെക്കാള്‍ അവരുടെ സ്വന്തം തൊഴിലുകളായ കൃഷി, കയര്‍ പിരിപ്പ്, തെങ്ങു ചെത്ത് മുതലായവയെക്കൊണ്ടു തൃപ്തിപ്പെടുന്നവരും ആണ് ' എന്നായിരുന്നു.

(തുടരും)

TAGS :