Quantcast
MediaOne Logo

Web Desk

Published: 20 Feb 2023 2:17 PM GMT

മുഖ്യധാര സിനിമക്ക് ബദലായി യുവ സംവിധായകര്‍

മത്സരത്തിലേക്ക് സെലക്ട് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്ന് പ്രധാനമായും മാര്‍ക്കിന്റെ അടിസ്ഥാനത്തിലും അവശ്യസന്ദര്‍ഭങ്ങളില്‍ വോട്ട്, ചര്‍ച്ച എന്നിവയിലൂടെയുമാണ് അവാഡിന് അര്‍ഹമായ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

മുഖ്യധാര സിനിമക്ക് ബദലായി യുവ സംവിധായകര്‍
X

മത്സരത്തിലേക്ക് സെലക്ട് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്ന് പ്രധാനമായും മാര്‍ക്കിന്റെ അടിസ്ഥാനത്തിലും അവശ്യസന്ദര്‍ഭങ്ങളില്‍ വോട്ട്, ചര്‍ച്ച എന്നിവയിലൂടെയും അവാഡിന് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നു.

മീഡിയാവണ്‍ അക്കാദമി അലുംനി പാക്കേജ്:

മികച്ച സിനിമ: Riptide (സംവിധാനം: അഫ്രദ് വി.കെ). സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളിലും തികഞ്ഞ ബോധ്യമുള്ള, തികവുള്ള ഒരു സംവിധായകന്റെ സാന്നിധ്യത്തെ റിപ്‌ടൈഡ് അടയാളപ്പെടുത്തുന്നുണ്ട്. ഓരോ ഫ്രെയിമിലും തികഞ്ഞ കൈയടക്കവും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


ക്രിയേറ്റീവ് ആഡ്:

ചിത്രങ്ങളുടെ ഘടന, പരിചരണരീതി, സാങ്കേതികമികവ്, കൃത്യത തുടങ്ങിയവ പരിഗണിച്ച്, മൂന്നാം സ്ഥാനം - Fevikwick (സംവിധാനം: സലീല്‍ പി.എ), രണ്ടാം സ്ഥാനം - Bag of Joy (സംവിധാനം: എസ്.എന്‍ രജീഷ്), ഏറ്റവും മികച്ച ആഡ് ഫിലിം: The survival (സംവിധാനം: എസ്.എന്‍ രജീഷ്)

വീഡിയോ സ്റ്റോറി: സ്റ്റോറി തയ്യാറാക്കുന്നതിന് തെരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തി, അതിലുള്ള പരിശ്രമം, അവതരണ രീതി, അനുഭൂതി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മൂന്നാം സ്ഥാനം - കടലിന് കരമടക്കുന്ന വലിയ പറമ്പ് (സംവിധാനം: എ.കെ ഷിബുരാജ്) രണ്ടാം സ്ഥാനം - Caste in Water (സംവിധാനം: മൃദുല ഭവാനി, ഹാറൂന്‍ കവനുര്‍) ഈ രണ്ട് ചിത്രങ്ങളും പ്രകൃതിക്കും പാര്‍ശ്വവത്കരിക്കപ്പെട്ട ജനതക്കും മേലുള്ള കടന്നുകയറ്റങ്ങളെ അടയാളപ്പെടുത്തുന്നു.

അതേസമയം അന്ധയായ ഒരു പെണ്‍കുട്ടിയുടെ കഥയിലൂടെ ഭിന്നശേഷിക്കാരുടെ ജീവിതത്തെയും പ്രശ്‌നങ്ങളെയും, ഒപ്പം കാഴ്ചയില്ലാത്തവരുടെ കാഴ്ചപ്പാടുകളെയും അവതരിപ്പിച്ച, റജാസ് അലി ഒരുക്കിയ സമീഹ ആണ് മത്സരത്തിലെ ഏറ്റവും മികച്ച വീഡിയോ സ്റ്റോറി.

മ്യൂസിക് വീഡിയോ: പുതിയ കാലത്തെ അതിശക്തമായ മാധ്യമങ്ങളിലൊന്നാണ് മ്യൂസിക് വീഡിയോ. സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളോട് സംഗീതത്തിലൂടെയും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യങ്ങളിലൂടെയും പ്രതികരിക്കാനുള്ള പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍, ഈ മാധ്യമത്തെ ശരിയായി ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തീരെ കുറവാണെന്നതും മറന്നുകൂടാത്തതാണ്. മൂന്നാം സ്ഥാനം - രസമധുരക്കൂട്ട് (സംവിധാനം: അരുണ്‍ കുമാശ്ശി) രണ്ടാംസ്ഥാനം - മഴയുടെ അരികെ (സംവിധാനം: അരുണ്‍ എന്‍ ശിവന്‍)

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ധീരപോരാളിയുടെ ജീവിതപങ്കാളിയെ അവതരിപ്പിക്കുകയും അതിലൂടെ ഒരു കാലത്തെയും സമരത്തെയും അതിലുള്ള പെണ്‍മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുകയും ചെയ്ത സയ്യിദ് ഫഹ്‌രി സംവിധാനിച്ച, മാളു ഹജ്ജുമ്മ എന്ന ചിത്രം ഏറ്റവും മികച്ച മ്യൂസിക് വീഡിയോ ആയി തെരഞ്ഞെടുക്കപ്പെട്ടു.


റാപ് മ്യൂസിക്: സമരത്തിന്റെയും പ്രതിഷേധത്തിന്റെയും കല എന്ന് റാപ് മ്യൂസിക്കിനെ വിശേഷിപ്പിക്കാം. മത്സരത്തിന് വന്ന സൃഷ്ടികളില്‍ അവാഡിന് അര്‍ഹമായത്. മൂന്നാം സ്ഥാനം - Citizen no. 21 (സംവിധാനം: സന്ദീപ് പി), രണ്ടാം സ്ഥാനം - Soccoroli (സംവിധാനം: യഹ്‌യ കെ)

റാപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത് സ്‌ട്രൈക് (എന്‍) എന്ന, വിഷ്ണു വിലാസിനി വിജയന്‍ തയ്യാറാക്കിയ ചിത്രമാണ്. നമ്മുടെ നാട്ടില്‍ വളരെപ്പെട്ടെന്ന് വളര്‍ച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന വംശീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ പ്രസ്താവനയാണ് വിഷ്ണു തന്റെ സിനിമയുടെ ചുവരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഡോക്യുമെന്ററി: ഡോക്യുമെന്ററി വിഭാഗത്തില്‍ കരുത്തുറ്റ ചിത്രങ്ങള്‍ അധികമൊന്നും വന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രശ്‌നങ്ങള്‍ക്ക് നേരെ പ്രതികരിക്കുന്നതില്‍ ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കുള്ള ശേഷി വല്ലാതെയൊന്നും നാം തിരിച്ചറിഞ്ഞതായി കാണുന്നില്ല. അതേസമയം രണ്ട് ചിത്രങ്ങള്‍ ശക്തിയിലും തീവ്രതയിലും മികച്ചു നിന്നു. ജൂറി സമവായത്തിലെത്തിയത് പ്രകാരം ഈ രണ്ട് ചിത്രങ്ങള്‍ക്കും അവയര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതോടൊപ്പം മൂന്നാം സ്ഥാനത്തേക്ക് വരാന്‍ യോഗ്യതയുള്ള ചിത്രങ്ങളൊന്നും ഉണ്ടായില്ല എന്ന് അറിയിക്കുകയും ചെയ്യുന്നു.

രണ്ടാം സ്ഥാനത്തെത്തിയ ഡോക്യുമെന്ററി: 21 Hours of Toy Travel and ട്രേഡ് - സംവിധാനം: സുനിത സി.വി. മത്സ്യത്തൊഴിലാളിയായ രാജമ്മയുടെ അതിജീവന ശ്രമങ്ങളെയാണ് തന്റെ സിനിമയിലൂടെ സുനിത വരച്ചു കാണിക്കുന്നത്.

ഏറ്റവും മികച്ച ഡോക്യുമെന്ററി സജീദ് നടുത്തൊടി സംവിധാനം ചെയ്ത Bamboo Ballads. വ്യത്യസ്തമായ പ്രമേയവും കാഴ്ചയുമാണ് സജീദിന്റേത്. മുള കൊണ്ടുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്ന മ്യൂസിക് ബാന്‍ഡിനെക്കുറിച്ച വിവരണത്തിലൂടെയും മുളകളെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ കാഴ്ചപ്പാടിലൂടെയും പ്രകൃതി, പരിസ്ഥിതി, സംഗീതം തുടങ്ങിയവയിലെല്ലാം വ്യത്യസ്തമായ അനുഭൂതികള്‍ പകരുന്നു ബാംബൂ ബാലഡ്‌സ് എന്ന സിനിമ.



ഷോട് ഫിലിം: 57 ചിത്രങ്ങള്‍ ജൂറി മുമ്പാകെ വന്നു. ദൗര്‍ഭാഗ്യകരമായ വസ്തുതയെന്തെന്നാല്‍, ഷോട് ഫിലിം എന്ന ഴോനറിന് വേറിട്ട അസ്തിത്വമുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഫീച്ചര്‍ ഫിലിമുകളുടെ ചെറുരൂപമല്ല അത്. സാഹിത്യത്തില്‍ നോവലും ചെറുകഥയും തീര്‍ത്തും രണ്ടായിരിക്കുന്നത് പോലെ ഫീച്ചര്‍ ഫിലിമില്‍ തികച്ചും വ്യത്യസ്തമായ കലാരൂപമാണ് ഷോട് ഫിലിം. അതേസമയം ഇത് തിരിച്ചറിഞ്ഞു കൊണ്ട് കൃത്യമായ ഘടനയും ഹ്രസ്വസിനിമയുടെ ഭാഷയും കൈക്കൊണ്ട ചിത്രങ്ങളും എന്‍ട്രികളില്‍ ഉണ്ടായിരുന്നു. അവയില്‍,

- ബോഡി ഡിസ്‌മോര്‍ഫിക് ഡിസോഡര്‍ ബാധിച്ച യുവതിയുടെ ആഖ്യാനത്തിലൂടെ വ്യക്തിത്വത്തിന്റെ നിഗൂഢതകള്‍ അന്വേഷിക്കുന്ന അവള്‍ടെ അമ്മേടെ അരിമാവ് (സംവിധാനം: റോസ് പോള്‍), പരസ്പരം സംശയിക്കുകയും സ്വയം വലിയ കുറ്റങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കെ, മറ്റുള്ളവരിലെ കള്ളം അന്വേഷിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയുടെ സറ്റയര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവനെ കുറ്റവാളിയാക്കി മുദ്രകുത്തുന്നതില്‍ ഏകോപിക്കുന്നതിന്റെ ചിത്രീകരണമായ കള്ളന്‍ (ബാബു ചിറയില്‍), ചെറിയൊരു സംഭവത്തിലൂടെ ജാതീയതയോടുള്ള ഭ്രമത്തെ അടയാളപ്പെടുത്തുന്ന വ്യാധി (അഞ്ജിത വി.പി) എന്നീ ചിത്രങ്ങളെ ജൂറി പ്രത്യേകം മെന്‍ഷന്‍ ചെയ്യുന്നു.


ഹ്രസ്വചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയത് സൈറ (സംവിധാനം: സഫല്‍ എം സമദ്) ആചാരങ്ങള്‍ക്കും രക്ഷാതാക്കളുടെ തീരുമാനങ്ങള്‍ക്കുമപ്പുറം സ്വന്തം ജീവിതത്തില്‍പ്പോലും കര്‍തൃത്വാവകാശം പോയിട്ട്, ദൃശ്യത പോലുമില്ലാത്ത സൈറ എന്ന പെണ്‍കുട്ടിയിലൂടെ സ്ത്രീ ജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലേക്ക് കാമറ തുറന്നിടുകയാണ് സഫല്‍. ചിത്രീകരണത്തിലെ കൈയൊതുക്കവും വ്യക്തതയും സിനിമക്ക് മാറ്റ് കൂട്ടുന്നു.


രണ്ടാം സ്ഥാനം: Separation (സംവിധാനം: ശംലാദ്) ശരാശരി കുടുംബങ്ങളിലെ സത്രീജീവിതത്തെത്തന്നെയാണ് ശാലാദും പ്രമേയമാക്കുന്നത്. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതി സാധാരണ വീട്ടമ്മ എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീയുടെ വീട്ടില്‍ നിന്നും പൊലീസുകാരിയുടെ വീട്ടിലേക്ക് തിരിയുമ്പോഴും കാര്യങ്ങള്‍ ഒരേ നിലയില്‍ തന്നെ നില്‍ക്കുന്നതായും കാണുന്നു.

വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ജൂറി സമവായത്തിലെത്തിയതനുസരിച്ച്, ഏറ്റവും മികച്ച ഷോട്ഫിലിമായി രണ്ട് സിനിമകള്‍ തെരഞ്ഞെടുത്തു. സച്ചിന്‍ സഹദേവ് സാക്ഷാത്കരിച്ച മഞ്ഞ, പച്ച, ചുവപ്പ്, ഫാസില്‍ റസാഖ് സാക്ഷാത്കരിച്ച പിറ എന്നിവയാണ് മികച്ച ഹ്രസ്വചിത്രങ്ങള്‍. മഞ്ഞ, പച്ച, ചുവപ്പ്-

ചെറുസിനിമകളില്‍ സമീപകാലത്തുണ്ടായ ഏറ്റവും മികച്ചതും ശ്രമകരവുമായ ഒന്ന് എന്ന് മഞ്ഞ, പച്ച, ചുവപ്പ് എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. ചലച്ചിത്രകാരന് പറയാനുള്ള വിഷയത്തിന്റെ ഊര്‍ജത്തെ ചലച്ചിത്രഭാഷയുമായി കൃത്യമായി സംയോജിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളെ, മാധ്യമത്തിന് പുറത്തേക്ക് മുഴച്ചുനില്‍ക്കുന്ന മുദ്രാവാക്യങ്ങളാക്കി മാറ്റാതെ സൂക്ഷ്മമായി സിനിമയോട് ഇഴചേര്‍ക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. മലയാളത്തിന് വരുംകാലത്ത് പ്രതീക്ഷ വെക്കാവുന്ന ഒരു ചലച്ചിത്രകാരന്റെ സാന്നിധ്യം സിനിമയില്‍ ദൃശ്യമാണ്.


പിറ - ചലച്ചിത്രകാരന് വിഷയത്തിലും മാധ്യമത്തിലുമുള്ള കാഴ്ചപ്പാടും അവതരണത്തിലുള്ള കൈയൊതുക്കവും വിളിച്ചുപറയുന്ന ചിത്രം. അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രമേയത്തിന് കീഴില്‍ നിര്‍ത്താനുള്ള സംവിധായകന്റെ കഴിവ് അത്ഭുതകരമാണ്. ശബ്ദ, ദൃശ്യ പഥങ്ങളെ സൂക്ഷ്മത്തില്‍ സമന്വയിക്കാനും കൃത്യമായി സാധിച്ചിരിക്കുന്നു.

ഷെറി ഗോവിന്ദ് (ചെയര്‍പേഴ്‌സന്‍), മുഹമ്മദ് ശമീം, സോഫിയ ബിന്ദ്അ, ഗസ്റ്റിന്‍ സെബാസ്റ്റ്യന്‍

TAGS :