Quantcast
MediaOne Logo

മണിപ്പൂര്‍ നീതിന്യായ വ്യവസ്ഥക്ക് മുന്നിലും ചോദ്യചിഹ്നമാണ്

നിയമങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്, പ്രതികള്‍ക്ക് നിയമപരിരക്ഷയും ഉണ്ട് എന്നതാണ് ഇന്ത്യാ മഹാരാജ്യത്തെ പ്രത്യേകത. ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ പ്രത്യേക നിയമസംരക്ഷണം ഉണ്ടായി. കൂടാതെ അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി പിന്തുണയും കിട്ടി. മണിപ്പൂര്‍ കേസിലെ പ്രതികള്‍ക്കും ഈ പറഞ്ഞ നിയമ സംരക്ഷണം കിട്ടും. |InDepth

മണിപ്പൂര്‍ കലാപം
X

കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മുടെ പൗരബോധത്തിന്റെ പരിമിതികളേയും ഭരണസംവിധാനത്തിന്റെ സാധ്യതകളെയും ചോദ്യം ചെയ്തതാണ് മണിപ്പൂര്‍ കലാപം. ഒരു പക്ഷേ, കേരളത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തതു പോലെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ചര്‍ച്ചചെയ്തില്ല എന്നതാണ് വസ്തുത. സര്‍ക്കാര്‍ അനുകൂല ചാനലായ റിപ്പബ്ലിക്ക് ടി.വി പതിവുപോലെ ഒരു രോഷപ്രകടനം നടത്തിയതൊഴിച്ചാല്‍ വലിയ തോതിലുള്ള മാധ്യമ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ഉണ്ടായില്ല. എന്തുകൊണ്ട് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായില്ല എന്നത്തിന്റെ കാരണം ഇന്ത്യന്‍ പൗരബോധത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയം തന്നെയാണ്. സര്‍ക്കാരും അവരുടെ പ്രത്യയശാസ്ത്രവും സംരക്ഷിക്കപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. സര്‍ക്കാര്‍ എന്നതിനേക്കാള്‍ ഇവര്‍ മുന്നോട്ട് വയ്ക്കുന്ന വംശീയ പ്രത്യശാസ്ത്രത്തിന് വലിയ പിന്തുണയുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ യാതൊരു സാമൂഹിക ഉത്തരവാദിത്ത ബോധവും ഈ കാര്യത്തില്‍ പ്രകടിപ്പിക്കാത്തത്. ആര്‍ക്കാണ് സര്‍ക്കാരില്‍ നിന്നും അവരുടെ പരാജയത്തെകുറിച്ചുള്ള വിശദീകരണം വേണ്ടത്? ആര്‍ക്കും വേണ്ട എന്ന് തെളിയിച്ചു പറയേണ്ടി വരും.

ഇന്ത്യയിലെ 80 ശതമാനം പത്രപ്രവര്‍ത്തകരും മോദി സര്‍ക്കാരില്‍ അമിത വിശ്വാസമുള്ളവരാണ് എന്ന ലോക്‌നീതി-സി.എസ്.ഡി.എസ് പഠനം ഇത്തരം ചര്‍ച്ചകളോട് ചേര്‍ത്ത് വായിക്കണം. ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാര്‍ വിരോധത്തിന് കാരണമാകും എന്ന ഭയമാണ് നമ്മുടെ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. മൂന്ന് മാസമായി മണിപ്പൂരില്‍ നടന്ന വര്‍ഗീയ കൊലപാതകങ്ങളും അക്രമങ്ങളും അല്ല, പകരം സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത് ചിത്രീകരിച്ചതാണ് സര്‍ക്കാരിനെ അലട്ടിയത്. ഇതൊരു ഒറ്റപ്പെട്ട ക്രിമിനല്‍ കുറ്റമായി വിലയിരുത്തിയാല്‍ മാത്രമേ ഇതിനു പിന്നിലെ രാഷ്ട്രീയത്തെ മറികടക്കാന്‍ കഴിയൂ. ഈ വീഡിയോ പുറത്തുവന്നത് മുതല്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം ഇതൊരു ഒറ്റപ്പെട്ട ക്രിമിനല്‍ നടപടിയായിട്ടാണ്. അല്ലാതെ വെറുപ്പില്‍ നിന്നും ഉണ്ടാകുന്ന അക്രമമാണ് എന്ന വസ്തുത മറച്ചുവെക്കപ്പെടുന്നു.

ബില്‍കീസ് ബാനുവിന്റെ അനുഭവം ഇതിനുദാഹരണമാണ്. ഈ കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച രാഷ്രീയ പ്രസ്ഥാങ്ങള്‍ ഉണ്ട്. ഈ കുറ്റവാളികളെ വീര യോദ്ധാക്കളായി അവതരിപ്പിച്ച രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ കഴിയാത്ത നിയമ വ്യവസ്ഥ ഇത്തരം കലാപങ്ങളെ സാധാരണ കുറ്റകൃത്യമായി അവതരിപ്പിക്കും. ഇത്തരം അതിക്രമണങ്ങളെ ഓരോ സമൂഹവും വിലയിരുത്തുന്നത് അതാത് സാമൂഹിക പരിസരങ്ങളില്‍ നിന്ന് കൊണ്ടാണ്.

സ്ത്രീകള്‍ക്കെതിയരായ അതിക്രമങ്ങളും ബലാത്സംഗവും ഒരു യുദ്ധമുറയായി രണ്ടാം ലോകമഹാ യുദ്ധകാലം മുതല്‍ കണക്കാക്കപ്പെടുന്നുണ്ട്. ഇതുവഴി ജീവിച്ചിരിക്കുന്ന യുദ്ധസ്മാരകങ്ങളായി സ്ത്രീ ശരീരങ്ങള്‍ മാറുന്നു. ക്ലോഡിയ കാര്‍ഡ് (1996) എഴുതിയ ഒരു പഠനത്തില്‍ സൂചിപ്പിച്ചത്, ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നതിന് സമാനമാണ് ഒരു സ്ത്രീ ഇത്തരത്തില്‍ ബലാത്സംഗം ചെയ്യപ്പടുന്നത് എന്നാണ്. ആധുനിക മുല്യങ്ങളോടുള്ള കലാപം കൂടിയാണ് ഇത്. ഇത്തരം അക്രമങ്ങള്‍ ഒറ്റപെട്ടതല്ല. ഉദാഹരണമായി, ഇരുപതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ ബംഗാളി സ്ത്രീകള്‍ ബംഗ്ലാദേശി വിമോചന സമര കാലത്ത് ആസൂത്രിതമായി ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. 1991-2002 കാലഘട്ടത്തില്‍ സിയറ ലിയോണിലെ ആഭ്യന്തരയുദ്ധത്തില്‍ 60,000-ത്തിലധികം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായി എന്നാണ് കണക്ക്. 1989-2003-ലെ 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തില്‍ ലൈബീരിയയില്‍ ഏകദേശം 40,000 സ്ത്രീകള്‍ അതിക്രമത്തിന് വിധേയരായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ യുഗോസ്ലാവിയയില്‍ കലാപകാലത്ത് ഏകദേശം 60,000 സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയരായി. റുവാണ്ടന്‍ വംശഹത്യയുടെ സമയത്ത് 1,00,000 ത്തിനും 250,000 ്‌നു ഇടയില്‍ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് വിധേയരായി എന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ ഗുജറാത്തിലെയും ബോംബെയിലെയും വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക അതിക്രമത്തിന് സര്‍ക്കാരും പൊലീസും മൂകസാക്ഷിയായതിന് നിരവധി സാക്ഷ്യങ്ങള്‍ ഉണ്ട്. ബില്‍കീസ് ബാനുവിന്റെ അനുഭവം ഇതിനുദാഹരണമാണ്. ഈ കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച രാഷ്രീയ പ്രസ്ഥാങ്ങള്‍ ഉണ്ട്. ഈ കുറ്റവാളികളെ വീര യോദ്ധാക്കളായി അവതരിപ്പിച്ച രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ കഴിയാത്ത നിയമ വ്യവസ്ഥ ഇത്തരം കലാപങ്ങളെ സാധാരണ കുറ്റകൃത്യമായി അവതരിപ്പിക്കും. ഇത്തരം അതിക്രമണങ്ങളെ ഓരോ സമൂഹവും വിലയിരുത്തുന്നത് അതാത് സാമൂഹിക പരിസരങ്ങളില്‍ നിന്ന് കൊണ്ടാണ്.

വാളയാര്‍ കേസില്‍ കേരള സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയപ്പോള്‍ കേരളത്തിലെ 'ഇടതു പൗരബോധം' ആ കുട്ടികളില്‍ നിന്നും ശ്രദ്ധ മറ്റ് പലരിലേക്കും മാറ്റി, അപ്പോഴും രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു എന്നത് വിസ്മരിക്കപ്പെട്ടു. ഇത്തരം കേസുകളില്‍ നീതിയെന്നത്, സംഭവിച്ചാല്‍ മാത്രമേ നിലനില്‍ക്കുന്നു എന്ന് കരുതാന്‍ കഴിയൂ.

രാഷ്ട്രീയ വംശീയ ദേശീയ കാരണങ്ങളാല്‍ ലൈംഗിക അതിക്രമത്തിന് വിധേയരാകുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെ അതാത് സമൂഹം രക്തസാക്ഷികളായി കാണുന്നുണ്ടോ എന്നത് വലിയ ചോദ്യമാണ്. രണ്ടാം ലോകമഹാ യുദ്ധകാലത്ത് ജപ്പാന്‍ പട്ടാളക്കാരുടെ ലൈംഗിക ആവശ്യത്തിനായി കൊറിയയില്‍ നിന്നും തായ്വാനില്‍ നിന്നും സ്ത്രീകളെ അടിമകളാക്കി വച്ചിരുന്നു. സമാനതകള്‍ ഇല്ലാത്ത പീഡനങ്ങള്‍ക്ക് വിധേയരായ ഈ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നിരവധി പ്രസ്ഥാനങ്ങള്‍ ഉണ്ടയായി. പിന്നീട് ജപ്പാന്‍ സര്‍ക്കാര്‍ ജീവിച്ചിരിക്കുന്ന ഇത്തരം സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായി. ഇതൊരു പരിഹാരമല്ല. എന്നാല്‍, ഈ മനുഷ്യര്‍ ജീവിച്ചിരിക്കുന്ന രാക്ഷസാക്ഷികളാണ് എന്ന് അംഗീകരിക്കാനും ഒരു സമൂഹം തയ്യാറാകുന്നു എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിക്കാന്‍ പോലും കഴിയില്ല.

നിയമങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്, പ്രതികള്‍ക്ക് നിയമപരിരക്ഷയും ഉണ്ട് എന്നതാണ് ഇന്ത്യാ മഹാരാജ്യത്തെ പ്രത്യേകത. ബില്‍കീസ് ബാനു കേസില്‍ പ്രതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ പ്രത്യേക നിയമസംരക്ഷണം ഉണ്ടയായി. കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടി പിന്തുണയും കിട്ടി. മണിപ്പൂര്‍ കേസിലെ പ്രതികള്‍ക്കും ഈ പറഞ്ഞ നിയമ സംരക്ഷണം കിട്ടും. വാളയാര്‍ കേസിലെ പ്രതികള്‍ക്കും നിയമത്തിന്റെ പിന്തുണയുണ്ട്. ആലുവ കേസിലെ പ്രതിക്കും നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ പരിമിതിയും അതിന്റെ സംരക്ഷണവും കിട്ടും. ആലുവ കേസിനെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ കിട്ടാതെ പോയത് ഈ പ്രതിക്ക് വേണ്ടി കത്വവ സംഭവത്തില്‍ നടന്നത് പോലെ ഒരു സംഘടനയും തെരുവില്‍ ഇറങ്ങിയില്ല എന്നതുകാണ്ട് കൂടിയാണ്. എന്നാല്‍, മണിപ്പൂര്‍ കേസിലെ പ്രതികള്‍ക്ക് അതാത് സമുദായത്തിന്റെ പിന്തുണയുണ്ട്. അവരെ വീരന്മായി കണക്കാക്കുന്നിടത്താണ് നിയമവും നീതിയും അപ്രസക്തമാകുന്നത്.

ഇരകളുടെ പേരും മേല്‍വിലാസവും മറച്ചുവെക്കുന്നതില്‍ തുടങ്ങുന്നതാണ് പ്രതികള്‍ക്കുള്ള സംരക്ഷണം. ഒരു പക്ഷെ, സമൂഹത്തെ ഭയന്നിട്ടാകണം ഈ മറച്ചു പിടിക്കല്‍. ആരെയാണ് നിയമം ഭയക്കുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരം സമൂഹമാണ് എന്ന് പറയേണ്ടി വരും. സമൂഹത്തിനും കുടുബത്തിനും ഉണ്ടാകുന്ന അപമാനമാണ് മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രതികള്‍ക്കുള്ള നിയമസംരക്ഷണത്തിന്റെ തുടക്കം.

ബലാത്സംഗത്തിന് വധ ശിക്ഷ നല്‍കണം എന്ന നിയമം, മുംബൈയില്‍ ശക്തിമില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് മാത്രമാണ് നല്‍കിയത്. ശിക്ഷ നടപ്പാക്കിയിട്ടില്ല. നിര്‍ഭയ കേസില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസിലാണ് പ്രതികള്‍ തൂക്കിലേറ്റപെട്ടത്. ഒരുപക്ഷെ, ശക്തമായ പ്രതിഷേധവും ജനകീയ രോഷവും കാരണമാണ് നിര്‍ഭയ കേസില്‍ വിധി പ്രസ്താവിക്കാനും നടപ്പാക്കാനും നമ്മുടെ നിയമവ്യവസ്ഥ തയ്യാറായത്. എന്നാല്‍, ഇതേകാലയളവില്‍ ബഹുജന ശ്രദ്ധകിട്ടാതെ പോയ കേസുകള്‍ നിരവധിയുണ്ട്. ഇത്തരം കേസുകളില്‍ പൗരസമൂഹത്തിന്റെ ശ്രദ്ധ എത്തുന്നതിന് പിന്നില്‍ സാമൂഹിക കാരണങ്ങള്‍ പലതുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കേസുകള്‍ എല്ലാവരിലും ഒരുപോലെ അസ്വസ്ഥകള്‍ ഉണ്ടാക്കാറില്ല. വാളയാര്‍ കേസില്‍ കേരള സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയപ്പോള്‍ കേരളത്തിലെ 'ഇടതു പൗരബോധം' ആ കുട്ടികളില്‍ നിന്നും ശ്രദ്ധ മറ്റ് പലരിലേക്കും മാറ്റി, അപ്പോഴും രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു എന്നത് വിസ്മരിക്കപ്പെട്ടു. ഇത്തരം കേസുകളില്‍ നീതിയെന്നത്, സംഭവിച്ചാല്‍ മാത്രമേ നിലനില്‍ക്കുന്നു എന്ന് കരുതാന്‍ കഴിയൂ.