Quantcast
MediaOne Logo

ഐ. ഗോപിനാഥ്

Published: 24 Nov 2022 12:58 PM GMT

വരാന്‍ പോകുന്നത് ദുരിതങ്ങളില്‍ മുങ്ങിയ വൃദ്ധകേരളമോ?

പതിറ്റാണ്ടുകളായി കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും തുടരുകയാണ്. അത് മറ്റൊന്നുമല്ല, കുടിയേറ്റം അല്ലെങ്കില്‍ പ്രവാസം എന്നു വിളിക്കാം. ഇന്നത് വന്‍തോതില്‍ അമേരിക്കിലേക്കും കാനഡയിലേക്കും വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുമായി മാറിയിരിക്കുന്നു. മുന്‍കാല കുടിയറ്റങ്ങളുടെ തുടര്‍ച്ച ഇതിനുണ്ടെങ്കിലും കാതലായ ഒരു വ്യത്യാസം കൂടിയുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ കുടിയേറ്റമാണ്, ഈ രാജ്യങ്ങളിലേക്കു പോകുന്നവര്‍ മിക്കവാറും അവിടെതന്നെ സ്ഥിരതാമസമാകുന്നു എന്നതാണത്. ഈ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ നാം കാണുന്നില്ല എന്നുതന്നെ പറയേണ്ടിവരും.

വരാന്‍ പോകുന്നത് ദുരിതങ്ങളില്‍ മുങ്ങിയ വൃദ്ധകേരളമോ?
X

കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളാലും ജാതി മതചിന്തകളാലും കലുഷിതമായിരിക്കുകയാണല്ലോ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം. അവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാലും ചളി വാരിയെറിയലുകളാലും നമ്മുടെ പൊതുജീവിതം മലിനീമസമാകുന്ന കാഴ്ചയാണ് ചുറ്റിലും കാണുന്നത്. അതാകട്ടെ ദിനം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ ജീര്‍ണിക്കുകയാണ്. അതേസമയം ആരും കാര്യമായി ചര്‍ച്ച ചെയ്യാത്ത രീതിയിലുള്ള അടിയൊഴുക്കുകളാണ് കേരളീയ സമൂഹത്തില്‍ നടക്കുന്നത്. അതിലെ പ്രധാന കഥാപാത്രങ്ങളാകട്ടെ മേല്‍പറഞ്ഞ വിഷയങ്ങളിലൊന്നും കാര്യമായ താല്‍പര്യങ്ങളൊന്നുമില്ലാത്ത വിദ്യാര്‍ഥികളും യുവജനങ്ങളും.

ആരോഗ്യരംഗത്തെ തൊഴില്‍ സാധ്യതകളേയും ഉന്നതവിദ്യാഭ്യാസ സാധ്യതകളേയും വിശദീകരിച്ചപ്പോള്‍ തനിക്കാകെ ആശ്ചര്യകരമായി തോന്നി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുകേള്‍ക്കുമ്പോള്‍ ഈ വിഷയങ്ങള്‍ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നവര്‍ക്കുപോലും ആശ്ചര്യം തോന്നും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് സംസ്ഥാനത്തുനിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റമാരംഭിച്ച് എത്രയോ പതിറ്റാണ്ടായി. സമീപകാലത്ത്, പ്രതേകിച്ച് കോവിഡിനുശേഷം അതു വന്‍തോതിലായെന്നതും വളരെ പ്രകടമാണ്.

ഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളുമായി അടുത്തയിടെ യൂറോപ്പ് സന്ദര്‍ശനത്തിനുശേഷം തിരിച്ചുവന്ന മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ ഏറ്റവും വലിയ നേട്ടമായി പറഞ്ഞത് അതൊന്നുമായിരുന്നില്ല. മറിച്ച് കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റവും വിദ്യാര്‍ഥികള്‍ക്ക് പഠന അവസരങ്ങളും സാധ്യമാക്കുന്നതിനുള്ള അര്‍ഥവത്തായ ഇടപെടല്‍ സാധ്യമായി എന്നാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു എന്നും ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്ക് തൊഴില്‍ സാധ്യത തെളിയുമെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് യു.കെയില്‍ 42,000 നഴ്‌സുമാരെ ആവശ്യം വരുമെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


വാസ്തവത്തില്‍ ഇതിലുണ്ട് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളുടെ സൂചനകള്‍. പതിറ്റാണ്ടുകളായി നാം ചെയതുകൊണ്ടിരിക്കുന്നത് പുതിയ രൂപത്തിലും ഭാവത്തിലും ഇന്നും തുടരുകയാണ്. അത് മറ്റൊന്നുമല്ല, കുടിയേറ്റം അല്ലെങ്കില്‍ പ്രവാസം എന്നു വിളിക്കാം. ഇന്നത് വന്‍തോതില്‍ അമേരിക്കിലേക്കും കാനഡയിലേക്കും വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുമായി മാറിയിരിക്കുന്നു. മുന്‍കാല കുടിയറ്റങ്ങളുടെ തുടര്‍ച്ച ഇതിനുണ്ടെങ്കിലും കാതലായ ഒരു വ്യത്യാസം കൂടിയുണ്ട്. ഇത് അക്ഷരാര്‍ഥത്തില്‍ കുടിയേറ്റമാണ്, ഈ രാജ്യങ്ങളിലേക്കു പോകുന്നവര്‍ മിക്കവാറും അവിടെതന്നെ സ്ഥിര താമസമാകുന്നു എന്നതാണത്. ഈ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ നാം കാണുന്നില്ല എന്നുതന്നെ പറയേണ്ടിവരും.

ആരോഗ്യരംഗത്തെ തൊഴില്‍ സാധ്യതകളേയും ഉന്നതവിദ്യാഭ്യാസ സാധ്യതകളേയും വിശദീകരിച്ചപ്പോള്‍ തനിക്കാകെ ആശ്ചര്യകരമായി തോന്നി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുകേള്‍ക്കുമ്പോള്‍ ഈ വിഷയങ്ങള്‍ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നവര്‍ക്കുപോലും ആശ്ചര്യം തോന്നും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് സംസ്ഥാനത്തുനിന്നുള്ള ആരോഗ്യപ്രവര്‍ത്തകരുടെ കുടിയേറ്റമാരംഭിച്ച് എത്രയോ പതിറ്റാണ്ടായി. സമീപകാലത്ത്, പ്രതേകിച്ച് കോവിഡിനുശേഷം അതു വന്‍തോതിലായെന്നതും വളരെ പ്രകടമാണ്. മറ്റുമേഖലകളിലേയും അവസ്ഥ അതുതന്നെ. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഈ ലേഖകന് നേരിലറിയാവുന്ന നിരവധി പേര്‍ യു.കെയില്‍ തൊഴിലിനായി പോയിട്ടുണ്ട് എന്നതില്‍ നിന്നുതന്നെ ആകെ ഇവിടെനിന്നുപോയവരുടെ എണ്ണം ഊഹിക്കാവുന്നതാണ്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയടക്കം എതിര്‍ക്കുന്നുവെന്നു പറയുന്ന (?) ആഗോളവല്‍ക്കരണ നയങ്ങളാണ് ഇതിനുള്ള ഒരു പ്രധാന കാരണമെന്നത് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഈ കുടിയേറ്റത്തിനു സഹായകരമാകുന്ന കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെങ്കില്‍ നല്ലതുതന്നെ. ഈ മേഖലയില്‍ തട്ടിപ്പുകാരുണ്ടെങ്കില്‍ കണ്ടെത്തുന്നതും നന്ന്. പക്ഷെ, സര്‍ക്കാര്‍ പോലും അറിയാതെ അതൊക്കെ ഒരു വശത്തുകൂടി നടക്കുന്നു എന്നതാണ് വസ്തുത. സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കിലും നടക്കും.

കേരളപിറവിക്കുമുമ്പ് നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ-ദേശീയ പ്രസ്ഥാനങ്ങളും മിഷണറിമാരും മറ്റും കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ദിവാന്‍ ഭരണത്തിനുപോലും അതില്‍ പങ്കുണ്ട്. എന്നാല്‍, കേരളപ്പിറവിക്കുശേഷം കേരളീയ സമൂഹത്തെ മുന്നോട്ടുനയിച്ചതില്‍ ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ക്കോ ഭരണത്തിനോ കാര്യമായ പങ്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം.

എത്രയോ പതിറ്റാണ്ടുകളായി മലയാളി ആരംഭിച്ചതാണ് കുടിയേറ്റം. കുടിയേറുന്ന പ്രദേശങ്ങള്‍ മാറികൊണ്ടിരിക്കുന്നു എന്നു മാത്രം. മലേഷ്യ സിലോണ്‍, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ അനന്തര തലമുറകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കാണാമല്ലോ. തുടര്‍ന്ന് കറാച്ചി, മുംബൈ, കല്‍ക്കട്ട, ചെന്നൈ പോലുള്ള നഗരങ്ങളിലേക്കായി കുടിയേറ്റം. അതേസമയത്തുതന്നെ സംസ്ഥാനത്തിനകത്ത് നടന്ന ഒരു കുടിയേറ്റത്തെ കുറിച്ചും പറയാതെ പറ്റില്ല. പ്രധാനമായും തെക്കുഭാഗത്തുനിന്ന് മലയോര മേഖലകളിലേക്ക് നടന്ന കര്‍ഷക കുടിയേറ്റമാണത്. കേരളചരിത്രത്തില്‍ വളരെ പ്രധാന പങ്കാണ് അതിനുള്ളത്. വന്‍നഗരങ്ങള്‍ക്കുശേഷം പിന്നത്തെ കുടിയേറ്റം എല്ലാവര്‍ക്കുമറിയുന്നപോലെ ഗള്‍ഫിലേക്കായി. ഇതുവരെയുള്ള മലയാളിയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവും പ്രധാനം അതുതന്നെ. ഇക്കാലയളവില്‍തന്നെ ആദ്യം തമിഴ് നാട്ടില്‍ നിന്നും പിന്നീട് ബംഗാള്‍, ഒറീസ, യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള കുടിയേറ്റവും ശക്തമായി. ഇക്കാലത്തുതന്നെ അമേരിക്കയിലേക്കും കനഡയിലേക്കും യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുമൊക്കെ കുടിയേറ്റം നടന്നിരുന്നു. നഴ്സുമാരുടെ കുടിയേറ്റം എന്നേ ആരംഭിച്ചു. പിന്നാലെ മറ്റു തൊഴില്‍ മേഖലകളിലുള്ളവരും പോകാനാരംഭിച്ചു. ബാഗ്ലൂര്‍ വഴി പ്രസ്തുത രാജ്യങ്ങളിലേക്ക് നിരവധി ഐ.ടി വിദഗ്്ധര്‍ പറന്നു. ഇപ്പോഴിതാ ജോലികള്‍ക്കു മാത്രമല്ല, വിദ്യാഭ്യാസത്തിനായും ആയിരങ്ങള്‍ ഈ രാജ്യങ്ങളിലേക്കു പോകുന്നു.


ഇവിടത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അന്ധമായ അവകാശവാദങ്ങള്‍ മാറ്റിവെച്ചാലും, കേരളം ചില മേഖലകളിലെങ്കിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണല്ലോ. (മുഖ്യമായും അത് പ്രാഥമിക ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഒതുങ്ങുന്നു.) അതിനുള്ള കാരണം തങ്ങളാണെന്ന അവകാശവാദം ഇടതുപക്ഷം നിരന്തരമായി അവകാശപ്പെടാറുണ്ട്. ഇരുമുന്നണികളും ഏറെക്കുറെ തുല്യകാലയളവാണ് ഭരിച്ചതെങ്കിലും ഈ അവകാശവാദത്തില്‍ ഇടതുപക്ഷമാണ് മുന്നില്‍. സത്യമെന്താണ്? കേരളപിറവിക്കുമുമ്പ് നവോത്ഥാന പ്രസ്ഥാനങ്ങളും ഇടതുപക്ഷ-ദേശീയ പ്രസ്ഥാനങ്ങളും മിഷണറിമാരും മറ്റും കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ദിവാന്‍ ഭരണത്തിനുപോലും അതില്‍ പങ്കുണ്ട്. എന്നാല്‍, കേരളപ്പിറവിക്കുശേഷം കേരളീയ സമൂഹത്തെ മുന്നോട്ടുനയിച്ചതില്‍ ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ക്കോ ഭരണത്തിനോ കാര്യമായ പങ്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. സ്വാഭാവികമായും സംഭവിക്കാവുന്ന മാറ്റങ്ങളൊഴികെ ഒരു കുതിച്ചുചാട്ടവും ഉണ്ടായിട്ടില്ല. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമത്തിന്റെ ഫലം പോലും എന്താണെന്ന് ഇന്നു വ്യക്തമാണ്. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും കേരളം ഇന്നത്തെ അവസ്ഥയിലെങ്കിലും എത്തിയതിനു കാരണം പ്രവാസമാണെന്നു വ്യക്തമാണ്. ഉല്‍പ്പാദനമേഖലകള്‍ വികസിക്കാതേയും ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്നു കേരളമോഡലിനെ ചൂണ്ടികാട്ടി ലോകം ആഘോഷിച്ചിരുന്നല്ലോ. നക്സല്‍ പ്രസ്ഥാനം കേരളത്തില്‍ വേരുപിടിക്കാത്തിനു കാരണം പ്രവാസമാണെന്ന സി.ആര്‍ പരേമേശ്വരന്റെ നിരീക്ഷണവും ഓര്‍ക്കാവുന്നതാണ്.

തകര്‍ന്നു തരിപ്പണമായി പോകുമായിരുന്ന കേരള സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തിയത് പ്രവാസമാണെന്ന് ഇന്ന് ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്നു. തീര്‍ച്ചയായും ഒരുപാട് ദോഷങ്ങള്‍ക്കും അത് കാരണമായിട്ടുണ്ട്. സംരംഭകത്വത്തോട് പൊതുവില്‍ നിഷേധാത്മക സമീപനം പുലര്‍ത്തുന്ന കേരളത്തിലേക്കൊഴുകിയ പ്രവാസപണം പ്രത്യുല്‍പ്പാദനപരമായ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞില്ല. കാര്‍ഷിക വ്യവസായിക മേഖലകളൊന്നും വികസിച്ചില്ല. മറിച്ച് വലിയൊരു ഭാഗം പല വിധത്തിലും പുറത്തുപോയി. ബാങ്കുകളും സ്റ്റോക് എക്സ്‌ചേഞ്ചുമൊക്കെ അതില്‍ പങ്കുവഹിച്ചു. ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയഗിക്കുന്നതൊന്നും ഉല്‍പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമായതിനാല്‍ വിപണിയിലൂടേയും പണം പുറത്തേക്കൊഴുകി. ഉപഭോഗ സംസ്‌കാരമായി നമ്മുടെ മുഖമുദ്ര. ഇവിടെ പ്രധാനമായും വികസിച്ചത് റിയല്‍ എസ്റ്റേറ്റ് വ്യവസായവും കെട്ടിട നിര്‍മാണങ്ങളും വാഹന വിപണിയും മറ്റുമായിരുന്നു. സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യവില്‍പനയും ഭാഗ്യക്കുറിവില്‍പനയും സ്ഥലം രജിസ്ട്രേഷന്‍ നികുതിയും വാഹനനികുതിയും റോഡ് ടാക്സും മറ്റുമായി. കൊട്ടാരസദൃശമായ വീടും കാറും ചിലവേറിയ വിവാഹവുമൊക്കെയായി അന്തസ്സിന്റെ പ്രതീകങ്ങള്‍. നെല്‍പ്പാടങ്ങളെല്ലാം ഏറെക്കുറെ ഇല്ലാതായി. ഇന്നു സംസ്ഥാനത്തു വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ വീടുകള്‍ പൂട്ടിക്കിടക്കുന്നു. സംസ്ഥാനത്തിനകത്തു നടന്ന കുടിയേറ്റത്തിന്റെ ഫലമായുണ്ടായ, പാരിസ്ഥിതികമടക്കമുള്ള തിക്തഫലങ്ങളും കുറെകാലമായി ദൃശ്യമാണല്ലോ.


ഇത്തരമൊരു സാഹചര്യത്തിലാണ് പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമായുള്ള കുടിയേറ്റം ശക്തമാകുന്നത്. കേരളം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സമാനമാണ് എന്നൊക്കെ കൊട്ടിഘോഷിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍, യാഥാര്‍ഥ്യം എത്രയോ അകലെയാണ്. നമ്മുടെ കൗമാരക്കാരേയും ചെറുപ്പക്കാരേയും പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെയില്ല എന്നതാണ് സത്യം. ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മളെത്ര പുറകിലാണെന്നു ബോധ്യമാക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. ഡല്‍ഹി സര്‍വ്വകലാശാല ഇക്കുറി പ്രവേശനപരീക്ഷ നടത്തിയപ്പോള്‍ ഒരിക്കല്‍ കൂടി നാമത്. കണ്ടു. ഐ.ഐ.ടിയില്‍ ഇക്കുറി മലയാളിക്ക് ലഭിച്ചത് ഒരു ശതമാനം സീറ്റുകളാണെന്ന വാര്‍ത്തയും കണ്ടു. സത്യത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമുള്ള യാത്രകള്‍ തുടങ്ങി കുറച്ച് കാലമായി. ഇപ്പോഴത് വന്‍തോതിലായി എന്നു മാത്രം. ഇവിടെ നിലനില്‍ക്കുന്ന കപടസദാചാരബോധവും അമിതമായ കക്ഷിരാഷ്ട്രീയവും അഴിമതികളും തൊഴില്‍ സാധ്യതകളുടെ കുറവും നിക്ഷേപക സൗഹൃദമല്ലാത്തതും മാതാപിതാക്കളുടെ അമിതമായ നിയന്ത്രണങ്ങളും മറ്റും കുട്ടികളെ സ്ഥലം വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ഇവിടെ ഉയര്‍ന്ന വേതനമുണ്ടെന്ന പ്രചാരണവും മിഥ്യയാണ്. ദിവസത്തൊഴിലുകാര്‍ക്ക് ഭേദപ്പെട്ട വേതനമുണ്ട്. പക്ഷെ, അവരില്‍ മിക്കവര്‍ക്കും എന്നും തൊഴിലില്ല. മറ്റ് ആനുകൂല്യങ്ങളില്ല. ആ മേഖലകളില്‍ ഇപ്പോള്‍ കൂടുതല്‍ ഇതരസംസ്ഥാനക്കാരാണ്. മറിച്ച് ഇവിടത്തെ സ്വകാര്യമേഖലയിലെ മഹാഭൂരിഭാഗം ജീവനക്കാര്‍ക്കും ലഭിക്കുന്നത് ശരാശരി മാസം 10,000 രൂപയാണ്. ദിവസകൂലി 350നു താഴെ; ബംഗാളികള്‍ക്ക് അവിടെ കിട്ടുന്ന കൂലി. ചെറുകിട സംരംഭകരുടെ അവസ്ഥയും വ്യത്യസ്തമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചില പൊതുമേഖലാ ജീവനക്കാര്‍ക്കും ചില വന്‍കിട സ്വകാര്യ സ്ഥാപനങ്ങളിലും മാത്രമാണ് ഉയര്‍ന്ന വേതനമുള്ളത്. തുച്ഛം വേതനത്തിനായി ജീവിതം തുലക്കാന്‍ ചെറുപ്പക്കാര്‍ തയ്യാറാകാത്തത് സ്വാഭാവികം മാത്രം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വൃദ്ധരുടെ ജീവിതവും മരണവും അന്തസ്സുള്ളതാണെങ്കില്‍ ഇവിടെ അതിനുള്ള സാധ്യത എത്രത്തോളമുണ്ട്? ഇപ്പോള്‍ തന്നെ വൃദ്ധരുടെ ജീവിതം വളരെ മോശമാണ്. വലിയൊരു ഭാഗം കിടപ്പിലാണ്. അന്തസ്സുള്ള ജീവിതമോ മരണമോ അവര്‍ക്ക് ലഭിക്കുന്നില്ല. ഈ അവസ്ഥ മാറി ഒരിക്കലും യൂറോപ്പിനു സമാനമാകാന്‍ പോകുന്നില്ല. കേരള സമ്പദ് ഘടന താഴോട്ടെന്ന, അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി ഫിച്ച് റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ട് അടുത്തു പുറത്തുവന്നിരുന്നല്ലോ. കോടികളുടെ കടത്തിലാണല്ലോ നമ്മുടെ നിലനില്‍പ്പ്. കുടിയേറ്റക്കാര്‍ മിക്കവാറും അവിടങ്ങളില്‍ തന്നെ സെറ്റില്‍ ചെയ്യുമെന്നതിനാല്‍, അവരില്‍ നിന്ന് കാര്യമായ വരുമാനമൊന്നും കേരളത്തിലേക്ക് വരാനും പോകുന്നില്ല.

തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇപ്പോഴത്തെ ഈ കുടിയേറ്റം മുന്‍ പ്രവാസങ്ങളില്‍ നിന്നു വ്യത്യസ്തമാകുന്നത് ഈ പോകുന്നവര്‍ മിക്കവാറും അവിടങ്ങളിലെ പൗരന്മാരായി മാറുമെന്നതാണ്. പഠിപ്പിനൊപ്പം ജോലിചെയ്യും. പിന്നീട് സ്ഥിരജോലി കണ്ടെത്തും. മാത്രമല്ല കഴിയുന്നത്ര ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ അവര്‍ കൊണ്ടുപോകും. അവര്‍ക്കവിടെ വന്‍തുക വേതനം ലഭിച്ചാലും അതിന്റെ വിഹിതമൊന്നും ഇങ്ങോട്ടുവരാന്‍ പോകുന്നില്ല. ഗള്‍ഫ് പ്രവാസത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരവസ്ഥയാണ് സംജാതമാകുന്നത് എന്നര്‍ഥം. മാത്രമല്ല, ഇപ്പോള്‍ തന്നെ പത്തനംതിട്ടയിലും മറ്റും ജനസംഖ്യയില്‍ കുറവുവരാന്‍ കാരണം ഇതുകൂടിയാണ്. പതുക്കെ പതുക്കെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞുവരും. അക്കാര്യത്തില്‍ വടക്കും തെക്കുമായുള്ള അന്തരവും പ്രകടമാകും. സാമാന്യം വിദ്യാഭ്യാസമുള്ള യുവജനങ്ങളാണ് ഇവിടെനിന്നു പോകുന്നത്. വന്‍തോതിലുള്ള മനുഷ്യവിഭവശേഷിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. പകരം വിദേശത്തുനിന്നുപോയിട്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടേക്ക് പഠിക്കാന്‍ കാര്യമായി ആരുമെത്തുന്നില്ല. വരുന്നത് ബംഗാള്‍, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മാത്രമാണ്. ചെറുപ്പക്കാരുടെ ഇവിടെനിന്നുള്ള കുടിയേറ്റം കൂടുന്തോറും അവരുടെ ഇങ്ങോട്ടുള്ള വരവ് കൂടിയേക്കാം. പക്ഷെ, അതുവഴി ബുദ്ധിപരവും വിദ്യാഭ്യാസപരവുമായ കഴിവുകള്‍ വേണ്ട മേഖലകള്‍ വികസിക്കാന്‍ പോകുന്നില്ല. ഇവിടത്തെ ആശുപത്രികളിലേക്ക് നഴ്സുമാരെപോലും കിട്ടാതായിരിക്കുന്നു എന്നതാണ് വസ്തുത. മാത്രമല്ല, പതുക്കെ പതുക്കെ ഇങ്ങോട്ടുള്ള പണത്തിന്റെ വരവ് കുറയും. പക്ഷെ, പുറത്തേക്കുള്ള ഒഴുക്ക് കൂടും.

തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇതൊക്കെ അതിന്റെ വഴിക്കുനടക്കും. സര്‍ക്കാരിനൊന്നും പ്രത്യേകിച്ച് ചെയ്യാനില്ല. അതേസമയം സര്‍ക്കാരിന്റെ ഉത്തരവാദിത്തം മറ്റൊന്നാണ്. ഈ പ്രതിഭാസം നാളെ ഇവിടെ സൃഷ്ടിക്കാന്‍ പോകുന്ന മാറ്റങ്ങളെന്താണെന്നും അവയെ എങ്ങനെ അതിജീവിക്കാമെന്നതുമാണത്. യു.കെയിലും ഫിന്‍ലാന്റിലും മറ്റും ഇത്രമാത്രം ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായി വന്നതെന്തുകൊണ്ടെന്നു പരിശോധിച്ചാല്‍ മാത്രം മതി അക്കാര്യം മനസ്സിലാക്കാന്‍. ജനനനിരക്ക് വളരെയധികം കുറയുകയും ജനസംഖ്യയില്‍ വൃദ്ധരുടെ അനുപാതം വളരെ കൂടുകയും ചെയ്തതാണ് ഇതിനുള്ള പ്രധാന കാരണം. മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇന്‍ഷ്വറന്‍സും മറ്റു സര്‍ക്കാര്‍ സഹായങ്ങളുമുള്ളതിനാല്‍ വൃദ്ധരുടെ ജീവിതം സുരക്ഷിതമാണ്. അവര്‍ക്ക് സഹായത്തിനു ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കാനുള്ള സൗകര്യങ്ങളുണ്ട്. ആശുപത്രികളിലേക്കും വൃദ്ധസദനങ്ങളിലേക്കും ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. ഈ സാധ്യതയാണ്, പണ്ടേ ആയിരകണക്കിനു നേഴ്‌സുമാര്‍ വിദേശത്തുപോയ ചരിത്രമുള്ള കേരളത്തിനു ഗുണകരമായിരിക്കുന്നത്. ജനസംഖ്യ കുറയുന്നതിനാല്‍ മറ്റുമേഖലകളിലും തൊഴില്‍ സാധ്യതകളുണ്ട്.



വാസ്തവത്തില്‍ കേരളത്തിന്റെ പ്രയാണവും ഇതേ ദിശയിലാണെന്നതാണ് ഈയവസരത്തില്‍ ഓര്‍ക്കേണ്ടത്. ജനനനിരക്ക് കേരളത്തിലും കുറയുന്നു. ശരാശരി ആയുസു കൂടിയതിനാല്‍ ജനസംഖ്യയില്‍ വൃദ്ധരുടെ ജനസംഖ്യ കൂടുന്നു. കേരളം പതുക്കെ പതുക്കെ വൃദ്ധകേരളമാവുകയാണ്. ചെറുപ്പക്കാരുടെ കുടിയേറ്റമാകട്ടെ വന്‍തോതില്‍ വര്‍ധിക്കുന്നു. ഇതെങ്ങിനെ ഭാവിയില്‍ കേരളത്തെ ബാധിക്കുമെന്ന വിഷയമാണ് സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വൃദ്ധരുടെ ജീവിതവും മരണവും അന്തസ്സുള്ളതാണെങ്കില്‍ ഇവിടെ അതിനുള്ള സാധ്യത എത്രത്തോളമുണ്ട്? ഇപ്പോള്‍ തന്നെ വൃദ്ധരുടെ ജീവിതം വളരെ മോശമാണ്. വലിയൊരു ഭാഗം കിടപ്പിലാണ്. അന്തസ്സുള്ള ജീവിതമോ മരണമോ അവര്‍ക്ക് ലഭിക്കുന്നില്ല. ഈ അവസ്ഥ മാറി ഒരിക്കലും യൂറോപ്പിനു സമാനമാകാന്‍ പോകുന്നില്ല. കേരള സമ്പദ് ഘടന താഴോട്ടെന്ന, അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി ഫിച്ച് റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ട് അടുത്തു പുറത്തുവന്നിരുന്നല്ലോ. കോടികളുടെ കടത്തിലാണല്ലോ നമ്മുടെ നിലനില്‍പ്പ്. കുടിയേറ്റക്കാര്‍ മിക്കവാറും അവിടങ്ങളില്‍ തന്നെ സെറ്റില്‍ ചെയ്യുമെന്നതിനാല്‍, അവരില്‍ നിന്ന് കാര്യമായ വരുമാനമൊന്നും കേരളത്തിലേക്ക് വരാനും പോകുന്നില്ല. ഈ സാഹചര്യത്തെ മുന്‍കൂട്ടി കണ്ട്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തലാണ് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം. അതാകട്ടെ കാണാനുമില്ല. വരാന്‍ പോകുന്നത് ദുരിതങ്ങളില്‍ മുങ്ങിയ വൃദ്ധകേരളമായിരിക്കും.

രണ്ടാമത്തെ പ്രധാന വിഷയം യൂറോപ്പിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണ്. തൊഴില്‍ മേഖലയെന്നപോലെ ഇതും സര്‍ക്കാരിന്റെ കാര്യമായ ഇടപെടലൊന്നുമില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്. പോകുന്നവരില്‍ മിക്കവാറും പേര്‍, മുഖ്യമന്ത്രിയെ അത്ഭുതപ്പെടുത്തിയപോലെ പഠിക്കുമ്പോള്‍ തന്നെ പാര്‍ട്ട് ടൈം തൊഴില്‍ ചെയ്യുന്നവരും പിന്നീട് അവിടങ്ങളില്‍ തന്നെ തൊഴില്‍ കണ്ടെത്തുന്നവരുമാണ്. വാഗ്ദാനം ചെയ്യപ്പെടുന്ന തൊഴിലൊന്നും കിട്ടുന്നില്ല എന്ന പരാതിയൊക്കെ നിലവിലുണ്ട് എന്നതവിടെ നില്‍ക്കട്ടെ. ഈ വിഷയത്തിലും സമാന്തരമായി ഗൗരവപരമായ ചോദ്യം ഉയരുന്നുണ്ട്. ഇപ്പോഴും നമ്മള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേന്മയില്‍ ഊറ്റം കൊണ്ടിരിക്കുന്നവരാണ് എന്നതാണത്. ഉന്നതവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ പലതും ചെയ്യുമെന്ന പ്രസ്താവനകളല്ലാതെ നടപടികളൊന്നും കാര്യമായി കാണുന്നില്ല. പരമ്പരാഗതമായ കുറെ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ വലിച്ചെറിയാതെ അത് സാധ്യവുമല്ല. ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്താനും അതിന്റെ തുടര്‍ച്ചയായി അതിനനുസൃതമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയണം. ചെറുപ്പക്കാര്‍ക്ക് ഇവിടെ നില്‍ക്കാന്‍ തോന്നണം, പറ്റണം. എന്നാല്‍, അതിനുള്ള ഗൗരവപരമായ ശ്രമങ്ങളല്ല, പകരം കാണുന്നത് ചക്ലാത്തി പോരുകളാണ്.


മറ്റൊരു പ്രധാന വിഷയം കൂടി ഉന്നയിക്കേണ്ടതുണ്ട്. കുടിയേറ്റത്തിന്റെ ഈ സാധ്യതകളൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതൊക്കെ ജനവിഭാഗങ്ങള്‍ക്ക് അതു സാധ്യമാകുന്നു എന്നതാണത്. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്ത ലക്ഷങ്ങളുടെ നാടാണ് കേരളം. ദലിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഉദാഹരണം. മലയാളികളില്‍ വലിയൊരു വിഭാഗത്തിനു പ്രവാസവും സംരംഭകത്വവും ഉന്നതവിദ്യാഭ്യാസവും മറ്റും സാധ്യമായത്, ഇപ്പോഴും സാധ്യമാകുന്നത് സ്വന്തം ഭൂമി പണയം വെച്ചാണല്ലോ. അതിനുള്ള അവസരമില്ലാത്തവര്‍ എന്തു ചെയ്യും? ഭൂപരിഷ്‌കരണത്തില്‍ പോലും വഞ്ചിക്കപ്പെട്ട് നാലുസെന്റ് കോളനികളിലേക്കൊതുങ്ങിയ ദലിതരടക്കമുള്ള വിഭാഗങ്ങള്‍ക്ക് ഈ ചര്‍ച്ച ചെയ്തതെല്ലാം വെറും

സ്വപ്‌നങ്ങള്‍ മാത്രമായിരിക്കും. അവരെയെല്ലാം പുറത്തിരുത്തിയാണ് ഇനിയും കേരളം ആഗോളതലത്തിലേക്ക് ഉയരുന്നത് എന്ന വസ്തുത തിരിച്ചറിഞ്ഞ്, കേരളവികസനത്തിന്റെ അര്‍ഹിക്കുന്ന വിഹിതം അവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ പ്രവാസം ഭംഗിയായി നടത്താന്‍ ഒരു സര്‍ക്കാരും അനിവാര്യമല്ല.

TAGS :