Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 17 Oct 2023 11:45 AM GMT

നര്‍ഗീസ് മുഹമ്മദി: തടവറ തേടിയെത്തിയ നോബേല്‍ പുരസ്‌കാരം

പതിമൂന്നു തവണ ഇറാന്‍ ഭരണകൂടം നര്‍ഗീസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ തന്നെ അഞ്ചോളം കേസുകളില്‍ തെറ്റുകാരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിചാരണ പോലും ഇല്ലാതെ 31 വര്‍ഷത്തെ തടവ് ശിക്ഷയാണ് നര്‍ഗീസിനു ഇറാന്‍ ഭരണകൂടം വിധിച്ചത്.

നര്‍ഗീസ് മുഹമ്മദി: തടവറ തേടിയെത്തിയ നോബേല്‍ പുരസ്‌കാരം
X

'ശിക്ഷാ നടപടികളെ തനിക്ക് ഭയമില്ല. സമത്വത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ നിന്നും പിന്നോട്ടില്ല.' പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ മുഖത്തു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞ ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മദിക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ജയില്‍ വാസം അനുഭവിക്കുമ്പോഴാണ് പുരസ്‌കാരം നര്‍ഗീസ് മുഹമ്മദിയെ തേടിയെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് നര്‍ഗീസിനു ഈ പുരസ്‌കാരം നേടിക്കൊടുത്തത്. ഒക്ടോബര്‍ 6ന് ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് പുരസ്‌കാര ജേതാവായ നര്‍ഗീസ് മുഹമ്മദി.

ഏറെ വര്‍ഷങ്ങളായി അവര്‍ നടത്തിയ പോരാട്ടങ്ങളുടെയും, ചെറുത്തുനില്‍പ്പിന്റെയും, കൂടാതെ സ്ത്രീകള്‍ക്ക് വേണ്ടി ഭരണകൂടത്തെ വെല്ലുവിളിച്ചു കൊണ്ട് നടത്തിയ നിരവധി പ്രതിഷേധങ്ങളുടെയും അടയാളമായാണ് ഈ പുരസ്‌കാരം നര്‍ഗീസ് മുഹമ്മദിക്ക് ലഭിച്ചത്. ഇറാന്‍ ഭരണകൂടത്തിനെതിരെ, മനുഷ്യാവകാശത്തിന് വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അഹോരാത്രം പ്രയത്‌നിച്ചു. പലതരം പ്രവര്‍ത്തനങ്ങളും പ്രധിഷേധങ്ങളും നടത്തുകയും അതെല്ലാം തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തു. ഇതില്‍ പലതും ഇറാന്‍ ഭരണകൂടത്തെ ചൊടിപ്പിക്കുകയും, നര്‍ഗീസ് മുഹമ്മദിക്കെതിരെ ഒട്ടനവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഏകദേശം പതിമൂന്നോളം തവണ ഇറാന്‍ ഭരണകൂടം നര്‍ഗീസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ തന്നെ അഞ്ചോളം കേസുകളില്‍ തെറ്റുകാരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ പല കേസുകളിലായാണ് നര്‍ഗീസ് ശിക്ഷ അനുഭവിക്കുന്നത്. വിചാരണ പോലും ഇല്ലാതെ 31 വര്‍ഷത്തെ തടവ് ശിക്ഷയാണ് നര്‍ഗീസിനു ഇറാന്‍ ഭരണകൂടം വിധിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഒരാളും കൂടെയാണ് നര്‍ഗീസ് മുഹമ്മദി. മൂന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. ആ മൂന്ന് പേരും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. നിലോഫര്‍ ഹമദി, ഇലാഹി മുഹ്മദ് എന്നിവരാണ് മറ്റു രണ്ടുപേര്‍.

മഹ്‌സി അമീനി എന്ന യുവതി ഹിജാബ് ധരിച്ചില്ല എന്ന കാരണത്താല്‍ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്യുകയും, കസ്റ്റഡിയില്‍ ഇരിക്കെ ആ യുവതി മരണപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വലിയ പ്രക്ഷോഭത്തില്‍ 500 ല്‍ പരം ആളുകള്‍ അവിടെ കൊല്ലപ്പെടുകയും, 20,000 ത്തോളം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. ഈ വലിയ പ്രക്ഷോഭത്തിനെ മുന്നില്‍ നിന്ന് നയിച്ചത് നര്‍ഗീസ് മുഹമ്മദി ആയിരുന്നു.

2003 ല്‍ ഇതേ പോലെ ഇറാനിലേക്ക് മറ്റൊരു സമാധാന നോബല്‍ എത്തിയിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ഷിറിന്‍ ഇബാദി എന്ന വനിതക്ക് ആയിരുന്നു അന്ന് ആ പുരസ്‌കാരം ലഭിച്ചത്. അന്നത്തെ ആ വനിത ആയിരുന്നു ഇന്നത്തെ നൊബേല്‍ ജേതാവായ നര്‍ഗേസ് മുഹമ്മദിക്ക് പ്രചോദനമായത്. അങ്ങിനെയാണ് നര്‍ഗീസ് ഡിഫെന്‍ഡേഴ്‌സ് ഹുമന്‍ റൈറ്റ്‌സ് സെന്റര്‍ എന്ന ഇറാനിലെ പ്രധാനപ്പെട്ട വനിതാ നേതൃത്വത്തിലുള്ള മനുഷ്യാവകാശ സംഘടനയില്‍ ചേരുന്നത്. ഇന്ന് 20 വര്‍ഷം പിന്നിടുമ്പോള്‍ ഈ സംഘടനയുടെ വൈസ് പ്രസിഡന്റ് ആണ് നര്‍ഗീസ് മുഹമ്മദി. 2003 ല്‍ ഷിറിന്‍ ഇബാദി നൊബേല്‍ പുരസ്‌കാരം കരസ്തമാക്കുമ്പോള്‍ ഇതേ സ്ഥാനത്തായിരുന്നു. ഇന്നിപ്പോള്‍ അതേ സ്ഥാനത്തു നിന്നു തന്നെയാണ് നര്‍ഗേസ് പുരസ്‌കാരം നേടിയിരിക്കുന്നത് എന്ന സവിശേഷത കൂടിയുണ്ട് പുരസ്‌കാര ലബ്ധിക്ക്.

അടുത്ത കാലത്തായി നര്‍ഗീസ് മുഹമ്മദി നടത്തിയ പോരാട്ടങ്ങളില്‍ ഇറാനിലെ ശിയാ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടമാണ് ശ്രദ്ധേയമായിരിക്കുന്നത്. മഹ്‌സി അമീനി എന്ന യുവതി ഹിജാബ് ധരിച്ചില്ല എന്ന കാരണത്താല്‍ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്യുകയും, കസ്റ്റഡിയില്‍ ഇരിക്കെ ആ യുവതി മരണപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നുണ്ടായ വലിയ പ്രക്ഷോഭത്തില്‍ 500 ല്‍ പരം ആളുകള്‍ അവിടെ കൊല്ലപ്പെടുകയും, 20,000 ത്തോളം പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. ഈ വലിയ പ്രക്ഷോഭത്തിനെ മുന്നില്‍ നിന്ന് നയിച്ചത് നര്‍ഗീസ് മുഹമ്മദി ആയിരുന്നു. ഈ ഒരു കാരണത്താല്‍ നര്‍ഗീസ് മുഹമ്മദിയോട് ഭരണകൂടത്തിന് വിദ്വേഷം വര്‍ധിക്കുകയും, അവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്താണ് താന്‍ ചെയ്ത കുറ്റം എന്ന വിശദമായ വിചാരണ പോലും നടക്കാതെയാണ് അവരെ തടവിലാക്കിയത്. അഞ്ച് മിനിറ്റ് മാത്രം നീണ്ടു നിന്ന വിചാരണയില്‍ നര്‍ഗീസ് മുഹമ്മദിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.


ഫിസിക്‌സില്‍ ബിരുദമെടുത്ത വ്യക്തിയാണ് നര്‍ഗീസ് മുഹമ്മദി. കൂടാതെ എഞ്ചിനീയറിംഗ് ബിരുദധാരി കൂടെയാണ്. പഠന സമയത്തു തന്നെ നര്‍ഗീസ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ലേഖനങ്ങള്‍ വിവിധ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. ശേഷം മുഖ്യധാര പത്രങ്ങളില്‍ നിന്നു മാറി അവിടെയുള്ള ഭരണകൂട വിരുദ്ധത പ്രകടിപ്പിക്കുന്ന പത്രങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തു. അതിനു ശേഷം ഭരണകൂടത്തിനെതിരെ പുസ്തകങ്ങള്‍ പുറത്തിറക്കുകയും, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും പോരാടി. പലതരത്തിലുള്ള ഭരണകൂട വിരുദ്ധമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ടാണ് അവര്‍ മുന്നോട്ട് പോയിരുന്നത്. നര്‍ഗീസിന്റെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമായിരുന്നു മഹ്‌സി അമീനിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം. ഇതിനെ കുറിച്ച് ബി.ബി.സി ഒരു വാര്‍ത്ത പങ്കുവെച്ചിരുന്നു. അതിനോടൊപ്പം നര്‍ഗീസ് മുഹമ്മദിയുടെയും ചില പ്രധാനപ്പെട്ട വിവരങ്ങള്‍ കൂടിയുണ്ടായിരുന്നു. ഈ കാലയളവില്‍ സ്ത്രീകളായ തടവുകാര്‍ അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങള്‍ ആയിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. 58 ഓളം സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ച്, അവര്‍ ജയിലില്‍ ശരീരികവും ലൈംഗികവുമായ അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്ന് കണ്ടെത്തി. 55 ല്‍ അധികം സ്ത്രീകള്‍ 8000 ത്തോളം ദിവസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും, അതില്‍ തന്നെ 3000ഓളം ദിനങ്ങള്‍ ഏകാന്ത തടവില്‍ കഴിഞ്ഞതിന്റെയും, ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിച്ചതിന്റെയും ചില റിപ്പോര്‍ട്ടുകള്‍ ബി.ബി.സിക്ക് നര്‍ഗീസ് കൈമാറി. ആ റിപ്പോര്‍ട്ടുകള്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.

പുരസ്‌കാര പ്രഖ്യാപനം ഇറാനുമേല്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. കൂടാതെ ഈ കഴിഞ്ഞ ദിവസമാണ് മഹ്‌സി അമീനിയുടെ മരണത്തെതുടര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ ഒരാണ്ട് തികഞ്ഞത്. അതുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ജയില്‍ മോചിതയായി നോബേല്‍ പുരസ്‌കാരവേദിയില്‍ എത്താന്‍ നര്‍ഗീസ് മുഹമ്മദിക്കു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

ഇതിന്റെയല്ലാം പശ്ചാത്തലത്തില്‍ ആയിരുന്നു ബി.ബി.സി അവരുടെ 2023 ലെ ഏറ്റവും ശക്തരായ 100 വനിതകളെ തെരഞ്ഞെടുത്തത്. ആ 100 വനിതകളില്‍ ഒരാള്‍ നര്‍ഗീസ് മുഹമ്മദിയായിരുന്നു. കൂടാതെ യു.എന്‍ ന്റെ മാധ്യമ അവാര്‍ഡും നര്‍ഗീസിനു ലഭിച്ചിട്ടുണ്ട്. എന്തിരുന്നാലും ഇറാനില്‍ ഇപ്പോള്‍ ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന ഭരണകൂട വിരുദ്ധ, സ്ത്രീ പോരാട്ടങ്ങളുടെ മുന്നണി പോരാളി എന്ന നിലയില്‍ അവര്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കൂടാതെ ഈ അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ പുരസ്‌കാര സമിതി ഇറാന്‍ സര്‍ക്കാറിനോട് പറഞ്ഞത്, 'സര്‍ക്കാര്‍ ഈ സന്ദേശം കേള്‍ക്കണം. അടുത്ത തവണ ഈ അവാര്‍ഡ്ദാനം ഉണ്ടാകുമ്പോള്‍ നര്‍ഗീസ് മുഹമ്മദിയെ ജയില്‍ മോചിതയാക്കി അവര്‍ക്ക് ഈ അവാര്‍ഡ് സ്വീകരിക്കാന്‍ ഒരു അവസരം കൊടുക്കണം' എന്നാണ്.


ഈ ഒരു അവാര്‍ഡിന്റെ മാത്രം പശ്ചാത്തലത്തില്‍ ഇറാനിന്റെ തീരുമാനം മാറാന്‍ സാധ്യതകള്‍ കുറവാണ്. ഈ പ്രക്ഷോഭങ്ങള്‍ എല്ലാം പശ്ചാത്യ ഗൂഡാലോചനകളുടെ ഭാഗമാണെന്നും ഇതിന് പിന്തുണ നല്‍കുന്നത് അമേരിക്കയുമാണെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ ആരോപണം. അമേരിക്കയെ പിന്‍താങ്ങുന്ന മാധ്യമങ്ങളുടെ സ്വാധീനത്തില്‍ പെട്ടുകൊണ്ടാണ് ജനങ്ങള സമരത്തിലേക്ക് പോകുന്നത് എന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ വാദം. അതുകൊണ്ട് ഇതിന്റെ ഭാഗമായി തന്നെയായിരിക്കും ഈ പുരസ്‌കാര പ്രഖ്യാപനത്തേയും ഇറാന്‍ ഭരണകൂടം കാണുക. അതേസമയം, ഈ ഒരു പുരസ്‌കാര പ്രഖ്യാപനം ഇറാനുമേല്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. കൂടാതെ ഈ കഴിഞ്ഞ ദിവസമാണ് മഹ്‌സി അമീനിയുടെ മരണത്തെതുടര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ ഒരാണ്ട് തികഞ്ഞത്. അതുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ജയില്‍ മോചിതയായി നോബേല്‍ പുരസ്‌കാരവേദിയില്‍ എത്താന്‍ നര്‍ഗീസ് മുഹമ്മദിക്കു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

തയ്യാറാക്കിയത്: വൃന്ദ ടി.എം

അവലംബം: ന്യൂസ് ഡീകോഡ്


TAGS :