Quantcast
MediaOne Logo

ഡോ. പി.ജെ ജയിംസ്

Published: 12 Jan 2023 2:30 PM GMT

ബ്രസീലിലെ 'അട്ടിമറി' നവ ഫാസിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് പാഠമാണ്

തെക്കേ അമേരിക്കയുടെ ശക്തികേന്ദ്രവും ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവുമായ ബ്രസീലിലെ സംഭവങ്ങളിൽ നിന്ന് എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളും ഇന്ത്യയിലെ എല്ലാ അധ്വാനിക്കുന്ന അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളും ചേർന്ന് പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ബ്രസീലിലെ അട്ടിമറി നവ ഫാസിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് പാഠമാണ്
X

2022 ഒക്ടോബറിലെ ദേശീയ തിരഞ്ഞെടുപ്പ് 'അട്ടിമറിക്കപ്പെട്ടു' എന്ന് ആരോപിച്ച്, ബ്രസീലിന്റെ മുൻ പ്രസിഡന്റ് നിയോഫാസിസ്റ്റ് ബൊൽസൊനാരോയെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് തെരുവ് ഗുണ്ടകൾ ജനുവരി 8 ന് രാജ്യത്തെ പാർലമെന്റിലും പ്രസിഡൻഷ്യൽ പാലസിലും സുപ്രീം കോടതിയിലും അതിക്രമിച്ച് കയറി കലാസൃഷ്ടികൾ നശിപ്പിക്കുകയും പാർലമെന്റിനെ അകത്ത് നിന്ന് തീയിടാൻ ശ്രമിക്കുകയും ചെയ്തതായി ആഗോള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നു . പ്രസിഡൻറ് ലുല ഡ സിൽവ തന്നെ ആരോപിക്കുന്നതുപോലെ, ബോൽസൊനാരോ അനുകൂല ഫാസിസ്റ്റ് ഗുണ്ടകൾ ഭരണകൂടത്തിന്റെ ഉന്നതമായ എക്സിക്യുട്ടീവ് ഓഫീസുകൾ ആക്രമിച്ചത് വെറും കാഴ്ചക്കാരായി അവശേഷിച്ചിരുന്ന പൊലീസിന്റെ ഒത്താശയോടെയാണ്. 2021 ജനുവരി 6 ന് നവഫാസിസ്റ്റ് ട്രംപിന്റെ പരാജയം പ്രഖ്യാപിച്ച 2020 ലെ യു.എസ് തിരഞ്ഞെടുപ്പിന്റെ അംഗീകാരം തടയാനുള്ള ശ്രമത്തിൽ ഫാസിസ്റ്റ് കലാപകാരികൾ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതിനെ ഇത് അനുസ്മരിപ്പിക്കുന്നു.

മുമ്പ്, ആയിരക്കണക്കിന് 'ബോൾസൊനാരിസ്റ്റകൾ' അല്ലെങ്കിൽ ബോൾസൊനാരോയുടെ അക്രമാസക്തരായ അനുയായികൾ ചുറ്റും ചുറ്റിക്കറങ്ങുന്നതും സൈനിക ബാരക്കുകളിൽ ഒത്തുകൂടുന്നതും ബ്രസീലിയൻ സൈന്യത്തോട് അധികാരം പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുന്നതും കാണാമായിരുന്നു. ചുരുക്കത്തിൽ, അവർ യഥാക്രമം മുസോളിനിയുടെയും ഹിറ്റ്ലറുടെയും "കറുത്ത ഷർട്ടുകൾ", "തവിട്ട് ഷർട്ടുകൾ" എന്നിവ പോലുള്ള അർദ്ധസൈനിക "ഫാസിസ്റ്റ് കൊടുങ്കാറ്റ് സൈനികരുമായി" സാദൃശ്യം പുലർത്തിയിരുന്നു. ഇപ്പോൾ ഫ്ലോറിഡയിൽ സുരക്ഷിതമായി സ്ഥിരതാമസമാക്കിയ ബോൾസൊനാരോ കലാപത്തിൽ ഒരു തരത്തിലുള്ള പങ്കും നിഷേധിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്ര നിരീക്ഷകരുടെ അഭിപ്രായത്തിൽ, ബ്രസീലിലെ 'അട്ടിമറി' ശ്രമത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ബോൾസൊനാരോയ്ക്കാണ്.


ബോൽസൊനാരോയെ അനുകൂലിക്കുന്നവരുടെ അക്രമങ്ങളിൽ അഗാധമായ "ആശങ്ക" പ്രകടിപ്പിച്ച് ലോക നേതാക്കൾക്കൊപ്പം മോദി നടത്തിയ പ്രസ്താവന തീർച്ചയായും വളരെ ആകർഷകമാണ്. എന്നിരുന്നാലും, ട്രംപ്, ബോൾസൊനാരോ, മോദി എന്നിവർ തമ്മിലുള്ള സാമ്യതയാണ് കൂടുതൽ ശ്രദ്ധേയമായത്, കാരണം മൂവരും അന്താരാഷ്ട്ര മാധ്യമങ്ങൾ 'ഒരേ അച്ചിൽ വാർത്തത്' ആയി ചിത്രീകരിക്കുന്നു. മൂവരും നയിക്കുന്ന ഭരണകൂടങ്ങളെ സാധാരണ നവഫാസിസ്റ്റ് എന്നും ഭൂരിപക്ഷവാദത്തിൽ വേരൂന്നിയ തീവ്രവലതുപക്ഷ നവലിബറലിസത്തിന്റെ പതാക വാഹകരെന്നും വിശേഷിപ്പിക്കുന്നു. കാരണം, അതാത് രാജ്യങ്ങളിലെ ഉറച്ച സാഹചര്യത്തെ ആശ്രയിച്ച്, ട്രംപിന്റെയും ബോൾസൊനാരോയുടെയും പ്രത്യയശാസ്ത്ര അടിസ്ഥാനം ക്രിസ്ത്യൻ ഇവാഞ്ചലിസമായിരുന്നു, ഇന്ത്യൻ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, അത് മനുവാദ - ഹിന്ദുത്വമാണ്.

വ്യക്തിത്വത്തിന്റെ ആരാധനയെ ശക്തിപ്പെടുത്തുന്നതിൽ വിദഗ്ദ്ധരായ ബോൾസൊനാരോയോടും ട്രംപിനോടുമുള്ള മോദിയുടെ അടുപ്പം അദ്ദേഹത്തിന്റെ രണ്ടാം പാദത്തിൽ പ്രകടമാണ്. കാരണം, 2019 മേയിൽ മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ ബൊൽസൊനാരോ മുഖ്യാതിഥിയായിരുന്നു. അതുപോലെ, കോവിഡിനെക്കുറിച്ച് വർദ്ധിച്ചുവരുന്നതും വ്യാപകവുമായ ആശങ്ക നിലനിന്നിരുന്ന 2020 ഫെബ്രുവരിയിൽ ട്രംപ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ രണ്ടു സന്ദർഭങ്ങളിലെയും ഔദ്യോഗിക ഇന്ത്യൻ പ്രതികരണം മൂന്ന് നവഫാസിസ്റ്റ് ഭരണകൂടങ്ങൾ തമ്മിലുള്ള അടുത്ത അടുപ്പവും സംയോജനവും വെളിപ്പെടുത്തി.

ബോൾസൊനാരോയിലെ ഫാസിസ്റ്റ് ഗുണ്ടകൾ നടത്തിയ 'അട്ടിമറി'യെ അപലപിച്ച് ലോകത്തിന്റെ നാനാതുറകളിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും,ഇന്ത്യാക്കാരെന്ന നിലയിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും വലിയതുമായ ഫാസിസ്റ്റ് സംഘടനയായ ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ നവഫാസിസ്റ്റ് അവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ല. വാസ്തവത്തിൽ, ബോൾസൊനാരോയുടെയും ട്രംപിന്റെയും ഇവാഞ്ചലിക്കൽ "കൊടുങ്കാറ്റ് സൈനികർ" ആർഎസ്എസുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുത് മാത്രമാണ്. അത് നൂറുകണക്കിന് രഹസ്യവും തുറന്നതുമായ സംഘടനകളിലൂടെ ഇന്ത്യയിലെ തെരുവ്, അധികാര ശക്തികളെ നിയന്ത്രിക്കാൻ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നു. ഇത് സമൂഹത്തിന്റെ സൂക്ഷ്മവും അതി സൂക്ഷ്മവുമായ മുഴുവൻ മേഖലകളിലും വ്യാപിച്ചുകിടക്കുന്നു. ജുഡീഷ്യറി ഉൾപ്പെടെയുള്ള സിവിൽ ഭരണകൂടത്തിൽ മാത്രമല്ല, സൈന്യത്തിലും അതിന്റെ വ്യാപ്തിയുണ്ട്. സാമ്പത്തിക ദിശാബോധത്തിൽ തീവ്രവലതുപക്ഷമായതിനാൽ, അപാരമായ കോർപ്പറേറ്റ് ശക്തിയുടെ പിന്തുണയോടെ, ഓൺലൈനിലും ഓഫ്ലൈനിലും കോർപ്പറേറ്റ് മീഡിയയുടെ മേൽ ഇതിന് നിയന്ത്രണമുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, ബൗദ്ധിക മേഖലകളിലെ അതിന്റെ നിയന്ത്രണവും വളരെയധികം ചർച്ച ചെയ്യപ്പെടുന്നു.


അമേരിക്കയുടെ ദൃഢമായ ചരിത്ര സാഹചര്യങ്ങൾ അനുസരിച്ച്, ഏറ്റവും അഴിമതി നിറഞ്ഞ കോർപ്പറേറ്റ് മൂലധനം, ട്രംപിനെയും ബോൾസൊനാരോയെയും പോലുള്ളവ, നവഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനമായി ഇവാഞ്ചലിസത്തെ ആശ്രയിക്കുമ്പോൾ, അതിലെ ഇന്ത്യൻ പ്രതിരൂപം ഏറ്റവും മനുഷ്യത്വരഹിതമായ ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയാണ്, അതിന്റെ വിശുദ്ധ ഗ്രന്ഥമാണ് 1949-50 കാലഘട്ടത്തിൽ ആർഎസ്എസ് ഇന്ത്യയുടെ ഭരണഘടനയായി മുന്നോട്ട് വച്ച മനുസ്മൃതി. മനുസ്മൃതിയുടെ അഭിപ്രായത്തിൽ, ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ പ്രധാന ഭാഗമായ ദലിതർ സ്ത്രീകൾക്കൊപ്പം ഉപമനുഷ്യരാണ്. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള ഭ്രാന്തമായ ഗതിവേഗത്തിൽ, മുസ്ലിങ്ങൾക്ക് പൗരത്വാവകാശം നിഷേധിക്കൽ, അവരെ 'രണ്ടാം തരം പൗരന്മാർ' എന്ന നിലയിൽ കീഴ്പ്പെടുത്തൽ എന്നിവയും സജീവമാണ്. ഈ സാഹചര്യത്തിൽ, 2024 ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് നിർണ്ണായകമായിരിക്കും, കാരണം അതിന് ശേഷമുള്ള വർഷം ആർഎസ്എസിന്റെ ശതാബ്ദിയാണ്. അതിനാൽ, ഈ നിർണായക ഘട്ടത്തിൽ, തെക്കേ അമേരിക്കയുടെ ശക്തികേന്ദ്രവും ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവുമായ ബ്രസീലിലെ സംഭവങ്ങളിൽ നിന്ന് എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളും ഇന്ത്യയിലെ എല്ലാ അധ്വാനിക്കുന്ന അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളും ചേർന്ന് പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


വിവർത്തനം : അഫ്സൽ റഹ്‌മാൻ