Quantcast
MediaOne Logo

അരവിന്ദ് പി.ആര്‍

Published: 9 Jun 2023 5:15 AM GMT

ലൈവ് കൊടുക്കുന്നതിനിടയില്‍ കണ്ട ക്യൂട്ടക്‌സ് അണിഞ്ഞ സ്ത്രീയുടെ കൈപ്പത്തി

തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ആ ലിങ്ക് ഫോണില്‍ കാണിച്ചുകൊടുത്തു. ഓരോ ചിത്രങ്ങളും ചങ്കിടിപ്പോടെയാണ് അയാള്‍ നോക്കുന്നത്. ഒരു ചിത്രത്തില്‍ എത്തിയപ്പോള്‍ സൂം ചെയ്ത് കാണിക്കാന്‍ പറഞ്ഞു. ഉറപ്പും ഉറപ്പില്ലായ്മയും ഒരുമിക്കുന്ന സമയം - ഒഡീഷയിലെ ബാലോസറില്‍ ഉണ്ടായ ട്രെയിന്‍ അപകടം റിപ്പോര്‍ട്ട് ചെയ്ത മീഡിയവണ്‍ ഡല്‍ഹി ബ്യുറോ റിപ്പോര്‍ട്ടറുടെ അനുഭവ സാക്ഷ്യങ്ങള്‍.

ഒഡീഷ ട്രെയിന്‍ അപകടം
X

ട്രെയിന്‍ അപകടം സംഭവിച്ച സ്ഥലത്ത് എത്തുമ്പോള്‍ ആദ്യ കാഴ്ച ഷാലിമാര്‍-ചെന്നൈ കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ മുന്‍ഭാഗം ചരക്ക് തീവണ്ടിയുടെ മുകളില്‍ കയറി നില്‍ക്കുന്നതാണ്. ഹതഭാഗ്യരായ യാത്രക്കാരുടെ ഭക്ഷ്യവസ്തുക്കള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, മാല, കമ്മല്‍ തുടങ്ങിയവയെല്ലാം സമീപത്ത് ചിന്നി ചിതറി കിടപ്പുണ്ട്. ട്രെയിന്‍ ബോഗിക്ക് ഉള്ളിലും ഭീകരമായ കാഴ്ചകള്‍. ഏറെ വൈകിയും ബോഗികള്‍ വെട്ടിപ്പൊളിച്ച് ശരീരാവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നുണ്ടായിരുന്നു. ലൈവ് കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് ക്യൂട്ടക്‌സ് അണിഞ്ഞ ഒരു സ്ത്രീയുടെ കൈപ്പത്തി ശ്രദ്ധയില്‍പെടുന്നത്. ട്രെയിനുകള്‍ കണ്ടാല്‍ ഇത്രയും മരണത്തിലൊതുങ്ങില്ലെന്ന തോന്നലുണ്ടാക്കും. അപ്പോഴേക്കും മരണം വളരെ വലിയ സംഖ്യകളിലേക്ക് കടന്നുകഴിഞ്ഞു.

സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 300 നു താഴെയാണ്. പക്ഷേ, പ്രദേശവാസികള്‍ പറയുന്നത് അവര്‍ മാത്രം തന്നെ മുന്നൂറില്‍ അധികം മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചു എന്നാണ്. ചില മലയാളികളും ഈ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്ന വിവരങ്ങള്‍ ഉണ്ടായിരുന്നു.

അവിടെ കണ്ട കാഴ്ചകള്‍ ദിവസങ്ങള്‍ക്കിപ്പുറവും മായുന്നതേയില്ല. ജൂണ്‍ 2ന് രാത്രിയോടെയാണ് അപകടമുണ്ടാകുന്നത്. ജൂണ്‍ 3 ഉച്ചക്ക് ശേഷമാണ് ഞാനും ക്യാമറാമാനുമായ ഇമ്രാന്‍ അന്‍സാരി അപകടസ്ഥലത്ത് എത്തുന്നത്. കണ്ടറിഞ്ഞതിനേക്കാളും കേട്ടറിഞ്ഞതിനേക്കാളും എത്രയോ ഭയാനകരമായിരുന്നു അവിടത്തെ സ്ഥിതി. ആശുപത്രികള്‍ മൃതദേഹങ്ങള്‍ കൊണ്ടും, പരിക്കേറ്റവരെ കൊണ്ടും നിറഞ്ഞു കഴിഞ്ഞിരുന്നു.


സമീപവാസികളോടും പ്രദേശവാസികളോടും സംസാരിക്കുമ്പോള്‍ അവരൊന്നും ഈ അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടു മാറിയിട്ടില്ല. സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 300 നു താഴെയാണ്. പക്ഷേ, പ്രദേശവാസികള്‍ പറയുന്നത് അവര്‍ മാത്രം തന്നെ മുന്നൂറില്‍ അധികം മൃതദേഹങ്ങള്‍ ആശുപത്രികളില്‍ എത്തിച്ചു എന്നാണ്. ചില മലയാളികളും ഈ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്ന വിവരങ്ങള്‍ ഉണ്ടായിരുന്നു. അവരൊക്കെ സുരക്ഷിതരാണെന്ന് അറിഞ്ഞപ്പോള്‍ നേരിയ ആശ്വാസം. പിറ്റേദിവസം രാവിലെ വിവിധ ആശുപത്രികളിലേക്കാണ് പോയത്. ആയിരത്തോളം പേരായിരുന്നു വിവിധ ആശുപത്രികളില്‍ പരിക്കേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്നത്. കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ ഉണ്ട്, ഗുരുതരമായി പരിക്കേറ്റവരുണ്ട്. ഉറ്റവര്‍ എവിടെയാണെന്ന് പോലും അറിയാത്തവര്‍ നിരവധി പേര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയുടെ ബെഡ്ഡിലും തറയിലുമായി പരിക്കേറ്റ് കിടക്കുന്നവര്‍ വേറെ. അവിടെ എല്ലായിടത്തും വലിയ തിരക്കും.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തേടി അങ്ങോട്ട് എത്തുന്നവരുടെ വലിയ തിരക്ക്. മൃതദേഹങ്ങളുടെ ഫോട്ടോകള്‍ പരിശോധിക്കുന്നുണ്ട്. ഓരോ മൃതദേഹത്തിന്റെയും കവറുകള്‍ മാറ്റി സ്വന്തം സഹോദരന്‍ ആണോ മകന്‍ ആണോ എന്നൊക്കെ പരിശോധിക്കുകയാണ് അവിടെ എത്തിയ മറ്റു പലരും. ഇനിയും തിരിച്ചറിയാന്‍ നിരവധി മൃതദേഹങ്ങളുണ്ട്.

ആശുപതിയില്‍ നിന്നും നേരെ പോയത് ഒരു കണ്‍വെന്‍ഷന്‍ സെന്ററിലേക്കാണ്. സാധാരണയായി കല്യാണങ്ങളും മറ്റു ചടങ്ങുകളും നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഇടമായി മാറി. നോസി കണ്‍വെന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തിന് മുന്‍പിലായി തന്നെ സന്നദ്ധ പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ട് വരുന്നവര്‍ക്ക് എല്ലാം മാസ്‌ക്കുകളും ഗ്ലൗസുകളും ഉള്‍പ്പെടെ നല്‍കിയാണ് അകത്തേക്ക് വിടുന്നത്. അകത്തു പ്രവേശിക്കുമ്പോഴേ അഴകിയ മാംസത്തിന്റെ ഗന്ധമാണ്. പക്ഷെ, അവിടെ കണ്ട കാഴ്ച ആര്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. കൃത്യമായ മോര്‍ച്ചറി സൗകര്യങ്ങള്‍ ഒന്നുമില്ല. ഒരു ടാര്‍പ്പോള വലിച്ചു വിരിച്ചിട്ട് ഉണ്ട്. അതിന്റെ മുകളില്‍ ഐസ് വെച്ച് മൃതദേഹങ്ങള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തേടി അങ്ങോട്ട് എത്തുന്നവരുടെ വലിയ തിരക്ക്. മൃതദേഹങ്ങളുടെ ഫോട്ടോകള്‍ പരിശോധിക്കുന്നുണ്ട്. ഓരോ മൃതദേഹത്തിന്റെയും കവറുകള്‍ മാറ്റി സ്വന്തം സഹോദരന്‍ ആണോ മകന്‍ ആണോ എന്നൊക്കെ പരിശോധിക്കുകയാണ് അവിടെ എത്തിയ മറ്റു പലരും. ഇനിയും തിരിച്ചറിയാന്‍ നിരവധി മൃതദേഹങ്ങളുണ്ട്.


51 മണിക്കൂറിനുള്ളില്‍ തന്നെ റെയില്‍ ഗതാഗതം പൂര്‍ണമായി പൂനഃസ്ഥാപിക്കപ്പെട്ടു. റെയില്‍വേ ട്രാക്കുകള്‍ കണ്ടാല്‍ അപകടം നടന്നതായി പോലും തോന്നില്ല. ഇരു വശങ്ങളിലും പച്ച ഷീറ്റുകള്‍ കൊണ്ട് മറച്ചു കഴിഞ്ഞു. ഇനി അപകടത്തിന്റെ അവശേഷിപ്പുകള്‍ ആയി ഒഡീഷയില്‍ ഉള്ളത് തിരിച്ചറിയാനാകാത്ത ചില മൃതദേഹങ്ങളും, തകര്‍ന്നടിഞ്ഞ ബോഗികളും മാത്രമാണ്. അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കേന്ദ്ര സര്‍ക്കാരിനോ റെയില്‍വേയ്ക്കോ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

ഒരുമിച്ചു ഭക്ഷണം കഴിച്ച, ഒരുമിച്ചു ഉറങ്ങിയ സുഹൃത്തിനെ തേടി അയാള്‍ വീണ്ടും യാത്ര തുടരുകയാണ്. എത്രയോപേര് ഇതുപോലെ ഉറ്റവരെ തിരഞ്ഞു നടക്കുന്നുണ്ടാകും. മരണത്തിനേക്കാള്‍ ആശങ്കയാണ് ഈ അനിശ്ചിത നിമിഷങ്ങള്‍ക്ക്. ഒരുനിമിഷം കൊണ്ട് തെന്നിപ്പോയ പാളത്തില്‍ പൊലിഞ്ഞു പോയത് എത്രമാത്രം സ്വപ്നവും പ്രതീക്ഷയുമാണ്.

ആറാം തീയതിയായപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റി. ഇതൊന്നും അറിയാതെയാണ് മൃതദേഹങ്ങള്‍ തിരക്കി എത്തിയവരുണ്ട്. നാട്ടിലെങ്ങോ കണ്ടുമറന്ന ഒരു അന്തര്‍ സംസ്ഥാന തൊഴിലാളിയെപോലെ തോന്നിക്കുന്ന 25 കാരനില്‍ നോട്ടമെത്തി. സഹായത്തിന് പോലും ആരും ഇല്ലെന്ന ആശങ്ക മുഖത്തുണ്ട്. ബിഹാര്‍ സ്വദേശിയാണ്, ചെന്നൈയില്‍ ജോലിക്കു പോയവഴിയാണ്. കൂടെ ഇറങ്ങിയ സുഹൃത്തിനെ നാല് ദിവസമായി തിരയുന്നു. ഭുവനേശ്വര്‍ എയിംസ് ഇതിനകം ഇനിയും തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. ആ ലിങ്ക് ഫോണില്‍ കാണിച്ചുകൊടുത്തു. ഓരോ ചിത്രങ്ങളും ചങ്കിടിപ്പോടെയാണ് നോക്കുന്നത്. ഒരു ചിത്രത്തില്‍ എത്തിയപ്പോള്‍ സൂം ചെയ്ത് കാണിക്കാന്‍ പറഞ്ഞു. ഉറപ്പും ഉറപ്പില്ലായ്മയും ഒരുമിക്കുന്ന സമയം. ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള എയിംസില്‍ നേരിട്ട് പോയി പരിശോധന നടത്താനായി അയാള്‍ തീരുമാനിച്ചു. ഒരുമിച്ചു ഭക്ഷണം കഴിച്ച, ഒരുമിച്ചു ഉറങ്ങിയ സുഹൃത്തിനെ തേടി അയാള്‍ വീണ്ടും യാത്ര തുടരുകയാണ്. എത്രയോപേര് ഇതുപോലെ ഉറ്റവരെ തിരഞ്ഞു നടക്കുന്നുണ്ടാകും. മരണത്തിനേക്കാള്‍ ആശങ്കയാണ് ഈ അനിശ്ചിത നിമിഷങ്ങള്‍ക്ക്. ഒരുനിമിഷം കൊണ്ട് തെന്നിപ്പോയ പാളത്തില്‍ പൊലിഞ്ഞു പോയത് എത്രമാത്രം സ്വപ്നവും പ്രതീക്ഷയുമാണ്.


(ഒഡീഷയില്‍ അപകടമുണ്ടായ ബാലോസറില്‍ നിന്ന് റിപ്പോര്‍ട്ട് തയാറാക്കിയ അരവിന്ദ് പി.ആര്‍, മീഡിയവണ്‍ ഡല്‍ഹി ബ്യുറോയിലെ റിപ്പോര്‍ട്ടര്‍ ആണ് )

TAGS :