Quantcast
MediaOne Logo

ജെ. രഘു

Published: 9 Oct 2023 8:55 AM GMT

ജാതി സെന്‍സസ്: തള്ളവിരലറ്റ ഏകലവ്യന്മാര്‍ ഉണരുമ്പോള്‍!

ഭാരതം, സംസ്‌ക്കാരം, ദേശസ്നേഹം, സംസ്‌കൃതം, ഋഷിപാരമ്പര്യം, ഇതിഹാസ-പുരാണങ്ങള്‍, ആസേതു- ഹിമാചലം, നാനാത്വത്തില്‍ ഏകത്വം, അഖണ്ഡത എന്നിങ്ങനെ അസംഖ്യം അശ്ലീലതകള്‍ കൊണ്ടു മറച്ചുവെച്ചിരുന്ന സത്യത്തിന്റെ ചെറിയ മഞ്ഞുപാളികള്‍ മാത്രമാണ് ബീഹാര്‍ ഗവണ്‍മെന്റ് തുറന്നുകാണിച്ചിരിക്കുന്നത്.

ബീഹാറിലെ ജാതി സെന്‍സസ്,
X

വിശാലമഗധയുടെ ഭാഗമായ ബീഹാര്‍ ബ്രാഹ്മണിക 'ഭാരത'ത്തിന്റെ ചുവട്ടില്‍ പുകയുന്ന ഒരഗ്‌നിപര്‍വതമാണ്, വിറയ്ക്കുന്ന ഭൂകമ്പമാണ്. 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് അത് ആദ്യമായി പൊട്ടിത്തെറിച്ചു. അതിന്റെ പേരാണ് ബുദ്ധ എന്നത്. ബുദ്ധനെ പിന്തുടര്‍ന്ന മൗര്യഭരണവും അശോകനും സവര്‍ണ ബ്രാഹ്മണ 'കുരുതി മതത്തിന്'കഴുമരം പണിതു. ചതിയുടെ ആള്‍രൂപമായ ബ്രാഹ്മണിസത്തിലൂടെയും മനുവിലൂടെയും ഇതിഹാസ പെരുംനുണകളിലൂടെയും പുരാണത്തെറിപ്പാട്ടുകളിലൂടെയും ഒരു ജാരസന്തതിയെ പ്രസവിച്ചു. വരും നൂറ്റാണ്ടുകളില്‍, ഇന്ത്യയുടെ ചക്രവാളങ്ങളില്‍ വിഷപ്പുക പരത്തിയ ഈ കെട്ടമതം മണ്ഡല്‍കമ്മിഷന്‍ എന്ന ഭൂകമ്പത്തില്‍ ചിതറിത്തെറിച്ചു. പിന്നീട് നാം കാണുന്നതും കേള്‍ക്കുന്നതും അതി ജീവനത്തിനുവേണ്ടി സവര്‍ണര്‍ നടത്തുന്ന പിടച്ചിലുകളും തേങ്ങലുകളുമാണ്. 2011-ല്‍ ലാലുപ്രസാദ് തുടക്കമിട്ട,് ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ജാതി സെന്‍സസ് 2500 വര്‍ഷത്തെ ന്യൂനപക്ഷ സവര്‍ണരാജിന്റെ ശവക്കല്ലറയില്‍ ആഞ്ഞു തറച്ച ആണിയാണ്. ബുദ്ധനില്‍ ഉയിര്‍കൊണ്ട തരംഗമാപിനിയുടെ പ്രകാശദൈര്‍ഘ്യം നമ്മുടെ ജീവിതത്തെ പ്രതീക്ഷാനിര്‍ഭരമാക്കുന്നു.

പത്തുശതമാനം അധിനിവേശ കൊള്ളക്കാര്‍ ഈ മഹാരാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നഗ്‌നമായ കവര്‍ച്ചയെയും പിടിച്ചുപറിയേയും ന്യായീകരിക്കാന്‍ ഇപ്പോഴിതാ, 'സനാതനധര്‍മ'ത്തിന്റെ ഖഡ്ഗമൂരിയിരിക്കുന്നു. തങ്ങള്‍ നടത്തുന്ന കൊള്ളയും കൊലയും ചൂഷണവുമെല്ലാം യുഗങ്ങളായി തുടരുന്ന സനാതന ധര്‍മമാണെന്നും അതിനെ എതിര്‍ക്കുന്നവരുടെ നാവുപിഴുതെടുക്കുമെന്നും ആക്രോശിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കളിക്കാര്‍ ചിലപ്പോഴൊക്കെ കാവിയും ഖദറുമിട്ട ഉത്തരേന്ത്യന്‍ ഗോസായിമാരാല്ലാതാകാറുണ്ട്. സവര്‍ണ ഗോസായിമാര്‍ വിളവെടുത്തു കൊണ്ടിരുന്ന തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഊഷര ഭൂപടം മറ്റു ചില കര്‍ഷകര്‍ കയ്യേറിയത് ആദ്യമായി 1989-ലാണ്. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഒ.ബി.സികളുടെ പ്രതിനിധിയായ ബി.പി മണ്ഡല്‍, അന്ന് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലേക്ക് ഒരു ഭൗമാന്തരപാളിപോലെ ഇടിച്ചിറങ്ങി. ബ്രാഹ്മണ-ക്ഷത്രിയ ബനിയമാര്‍ കയ്യേറ്റക്കാരും കവര്‍ച്ചക്കാരുമാണെന്ന സത്യം ലോകമറിഞ്ഞു. എന്നാല്‍, ഇന്ത്യയാകെ പടര്‍ന്ന മണ്ഡല്‍ വിരുദ്ധസമരത്തിന്റെയും രാമജന്മ ഭൂമി പ്രസ്ഥാനത്തിന്റെയും സവര്‍ണ ന്യൂനപക്ഷം നിയന്ത്രിക്കുന്ന അച്ചടി ദൃശ്യമാധ്യമങ്ങളുടെയും ആസൂത്രിത ശ്രമങ്ങള്‍ക്ക് തല്‍ക്കാലികമായെങ്കിലും മണ്ഡല്‍ കൊളുത്തിയ കാട്ടുതീയെ തണുപ്പിക്കാന്‍ കഴിഞ്ഞു. 'മര്‍ദ്ദിത ജാതി മഹാഭൂരിപക്ഷം' എന്ന മഹാസത്യത്തിനുമേല്‍, 'ഹിന്ദുത്വയുടെ ചോരപൊടിയുന്ന കരിമ്പടം വീണു. 'ഹിന്ദുത്വ' എന്ന വിചിത്ര-വിലക്ഷണ ജീവി പോളിംഗ് ബൂത്തിലേക്ക് പോയപ്പോഴെല്ലാം ഗുജറാത്തിലെ ബനിയമാര്‍ ഇന്ത്യയിലെ മര്‍ദ്ദിതമഹാഭൂരിപക്ഷത്തിന്റെ പരമാധികാരവും സമ്പത്തും കൊള്ളയടിച്ചു. 2011-ല്‍ സാമൂഹ്യ- സാമ്പത്തിക- ജാതി സെന്‍സസ് എടുക്കണമെന്ന് ഒ.ബി.സി നേതാക്കളുടെ ആവശ്യത്തിനുവഴങ്ങിയെങ്കിലും സവര്‍ണ കൊള്ളക്കാരുടെ യഥാര്‍ഥ സംഖ്യ വെളിപ്പെടുത്താന്‍ ഭരണാധികാരികള്‍ ഭയന്നു. ബ്രാഹ്മണ- ക്ഷത്രിയ- ബനിയ സവര്‍ണര്‍, ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് അന്നുതന്നെ ചിലര്‍ പ്രവചിച്ചിരുന്നു.


ഈ പത്തുശതമാനത്തിന്റെ കൊള്ള തുടരണമെങ്കില്‍, നിയമവ്യവസ്ഥയുടെയും ഭരണഘടനയുടെയും അടിത്തൂണുകള്‍ ഓരോന്നായി ഇളക്കിമാറ്റണമെന്ന് അവര്‍ക്ക് മനസ്സിലായി. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയേയും ന്യായാധിപന്‍മാര്‍ക്ക് പകരം 'ആചാര്യ'ന്മാരെയും സയന്‍സിനു പകരം അന്ധവിശ്വാസത്തെയും സ്വാതന്ത്ര്യത്തിനുപകരം അടിമത്തത്തെയും വ്യക്തിത്വത്തിനുപകരം 'പറ്റ'ത്തെയും പ്രോത്സാഹിപ്പിക്കുന്ന 'പുതിയ ദേശീയ വിദ്യാഭ്യാസപദ്ധതി' അവര്‍ ആവിഷ്‌കരിച്ചു. ജാതി സംവരണത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായി തലതിരിച്ചിടുന്നു. 33 ശതമാനം വനിതാ സംവരണത്തിലൂടെ, ഒ.ബി.സി കളുടെ രാഷ്ട്രീയഭാഗധേയത്തെ ഇല്ലാതാക്കുന്നു. പത്തുശതമാനം അധിനിവേശ കൊള്ളക്കാര്‍ ഈ മഹാരാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നഗ്‌നമായ കവര്‍ച്ചയെയും പിടിച്ചുപറിയേയും ന്യായീകരിക്കാന്‍ ഇപ്പോഴിതാ, 'സനാതനധര്‍മ'ത്തിന്റെ ഖഡ്ഗമൂരിയിരിക്കുന്നു. തങ്ങള്‍ നടത്തുന്ന കൊള്ളയും കൊലയും ചൂഷണവുമെല്ലാം യുഗങ്ങളായി തുടരുന്ന സനാതന ധര്‍മമാണെന്നും അതിനെ എതിര്‍ക്കുന്നവരുടെ നാവുപിഴുതെടുക്കുമെന്നും ആക്രോശിക്കുന്നു.

തമിഴ്നാട്ടില്‍ ഉയദനിധിസ്റ്റാലിന്‍ സനാതനധര്‍മഭീകരതയ്ക്കെതിരെ ആരംഭിച്ച യുദ്ധത്തിന്റെയും സമത്വപൂര്‍ണ്ണ ഇന്ത്യയ്ക്കുവേണ്ടി ഡല്‍ഹി ഐ.ഐ.റ്റി അസോ. പ്രൊഫസര്‍ ദിവ്യ ദ്വിവേദി നടത്തിയ അന്താരാഷട്ര ആഹ്വാനത്തിന്റെയും മാറ്റൊലികള്‍ നിശ്ശബ്ദമാകുന്നതിനു മുമ്പ,് ബീഹാറില്‍ നിന്ന് അതിഭയങ്കരമായൊരു പെരുമ്പറകൊട്ട് രാജ്യമാകെയും മുഴങ്ങിയിരിക്കുന്നു. മുന്‍കൂട്ടി പ്രഖ്യാപിച്ച ജാതി സെന്‍സസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ശരിയായ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തിരിക്കുന്നു. എത്രയോ കാലമായിമറച്ചുവെയ്ക്കപ്പെട്ടിരുന്ന ഒ.ബി.സികളുടെ ജനസംഖ്യ, ബീഹാറിലെ 13 കോടി ജനങ്ങളില്‍ 63.13 ശതമാനമാണ്. പട്ടികജാതിക്കാര്‍ 19 ശതമാനവും പട്ടികവര്‍ഗ്ഗങ്ങള്‍ 1.68 ശതമാനവുമാണ്. മുസ്‌ലിം-സിഖ്-ബുദ്ധിസ്റ്റ് ജനവിഭാഗങ്ങളുടെ സംഖ്യകൂടി കൂട്ടിയാല്‍, ഇന്ത്യയുടെ യഥാര്‍ഥ ഉടമയും അവകാശിയും പരമാധികാരിയും ആരാണെന്നു വ്യക്തമാവും. 1931-നു ശേഷം ജാതിസെന്‍സസ് നടത്താന്‍ ഭരണാധികാരികള്‍ വിസമ്മതിച്ചതിന്റെ കാരണം ഇപ്പോള്‍ വ്യക്തമല്ലേ?

മറ്റു സംസ്ഥാനങ്ങളും ഇന്ത്യയൊട്ടാകെയും ജാതിസെന്‍സസ് എടുക്കുകയും കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്താല്‍, ബ്രാഹ്മണ-ക്ഷത്രിയ-ബനിയമാരുടെ ഗതിയെന്തായിരിക്കും? ഒന്നുകില്‍, ഒരു ചെറുവിഭാഗം കൂടിയേറ്റക്കാരായി അവര്‍ക്കിവിടെ കഴിയേണ്ടിവരും.

200 വര്‍ഷം ഇന്ത്യ അടക്കി ഭരിച്ച ബ്രിട്ടീഷുകാരുടെ എണ്ണത്തെക്കാള്‍ ചെറുതാണ്, 3000 കൊല്ലങ്ങളായി ഇന്ത്യയെ കൊള്ളചെയ്യുന്ന സവര്‍ണരുടെ സംഖ്യ! ഭാരതം, സംസ്‌ക്കാരം, ദേശസ്നേഹം, സംസ്‌കൃതം, ഋഷിപാരമ്പര്യം, ഇതിഹാസ-പുരാണങ്ങള്‍, ആസേതു- ഹിമാചലം, നാനാത്വത്തില്‍ ഏകത്വം, അഖണ്ഡത എന്നിങ്ങനെ അസംഖ്യം അശ്ലീലതകള്‍ കൊണ്ടു മറച്ചുവെച്ചിരുന്ന സത്യത്തിന്റെ ചെറിയ മഞ്ഞുപാളികള്‍ മാത്രമാണ് ബീഹാര്‍ ഗവണ്‍മെന്റ് തുറന്നുകാണിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളും ഇന്ത്യയൊട്ടാകെയും ജാതിസെന്‍സസ് എടുക്കുകയും കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്താല്‍, ബ്രാഹ്മണ-ക്ഷത്രിയ-ബനിയമാരുടെ ഗതിയെന്തായിരിക്കും? ഒന്നുകില്‍, ഒരു ചെറുവിഭാഗം കൂടിയേറ്റക്കാരായി അവര്‍ക്കിവിടെ കഴിയേണ്ടിവരും. കൊള്ളയടിച്ച സ്വത്തുക്കളെല്ലാം അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കേണ്ടിവരും. ഇന്നവശേഷിപ്പിക്കുന്ന ബ്രാഹ്മണ-ക്ഷത്രിയ-ബനിയമാരുടെ പൂര്‍വികര്‍ ചെയ്തുകൂട്ടിയ കൊടുപാതകങ്ങളുടെ രോഷാകുലമായ നിനവുകള്‍ അതിനും അനുവദിച്ചില്ലെങ്കിലോ? അങ്ങനെയൊരു പലായന സാധ്യത മുന്‍കൂട്ടികാണുന്നതുകൊണ്ടാണോ, ഈ ബ്രാഹ്മണ-ക്ഷത്രിയ ബനിയ കൊളോണിയലിസ്റ്റുകള്‍ ഒളിച്ചോടാനായി ഒരു 'ഭാരത'ത്തെ സൃഷ്ടിക്കുന്നത്? 'ഭാരത'ത്തിന്റെ ഏത് 'രാമന്‍ കോട്ട'യില്‍ ഒളിച്ചാലും, ജാതിവിചാരണ കോടതി നിങ്ങളെ പിന്‍തുടരുക തന്നെ ചെയ്യും. തള്ളവിരലറ്റ ഏകലവ്യന്‍മാരായിരിക്കും അവിടുത്തെ ന്യായാധിപന്മാര്‍!


TAGS :