Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 2 Nov 2023 4:30 PM GMT

വ്യക്തിയുടേയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉതകുന്ന വായനയാണ് ആവശ്യം - മുഖ്യമന്ത്രി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്.

വ്യക്തിയുടേയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉതകുന്ന വായനയാണ് ആവശ്യം - മുഖ്യമന്ത്രി
X

വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗമനപരമായ മുന്നോട്ടുപോക്കിന് ഉപകരിക്കുന്ന ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളും അവയുടെ വായനയുമാണു കാലഘട്ടത്തിന്റെ ആവശ്യം. അവ പ്രചരിപ്പിക്കുന്നതു സംസ്‌കാര സമ്പന്നതയുടെ ലക്ഷണമാണ്. കേരളത്തിന്റെയും കേരളീയരുടേയും സാംസ്‌കാരിക സമ്പന്നതയുടെ ദൃഷ്ടാന്തമായി നിയമസഭാ പുസ്തകോത്സവം മാറണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഷാര്‍ജ പുസ്തകോത്സവവും ജയ്പുര്‍ പുസ്തകോത്സവവുമൊക്കെ വലിയ തോതില്‍ ശ്രദ്ധപിടിച്ചുപറ്റിയവയാണ്. ആ നിലയിലേക്കു നിയമസഭാ പുസ്തകോത്സവവും ഓരോ വര്‍ഷം കഴിയുന്തോഴും കരുത്തു നേടുമെന്നു പ്രതീക്ഷിക്കാം.

മതനിരപേക്ഷമായ ഉത്സവമാണ് പുസ്തകോത്സവം. നവോത്ഥാനകാലത്താണു പുസ്തകങ്ങളോടും വായനയോടും മലയാളിക്ക് അതുവരെയില്ലാത്തവിധം താത്പര്യം തോന്നിത്തുടങ്ങിയത്. അക്കാലത്ത് ഇവിടെ പള്ളിക്കൂടങ്ങള്‍ കുറവായിരുന്നു. വായനശാലകള്‍ ബദല്‍ പള്ളിക്കൂടങ്ങളായി മാറി. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത വലിയൊരു വിഭാഗം ആളുകളുണ്ടായിരുന്നു. അവര്‍ക്കു പുസ്തകങ്ങളിലൂടെയാണു സ്വയം വിദ്യാഭ്യാസം നേടുന്നതിന് അവസരമുണ്ടായത്. വിദ്യകൊണ്ടു പ്രബുദ്ധരാകണമെന്നും ക്ഷേത്രങ്ങളില്‍പ്പോലും വായനശാലകള്‍ സ്ഥാപിക്കണമെന്നും ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത് ഓര്‍ക്കണം.

വ്യാജവാര്‍ത്തകളും വ്യാജ ചരിത്രവുമൊക്കെ സംഘടിതമായി പ്രചരിപ്പിച്ചു ജനങ്ങളെ ചേരിതിരിപ്പിക്കുന്ന, വികാരം ആളിക്കത്തിച്ചു നാടിനെ തകര്‍ക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിയാനും യഥാര്‍ഥ ചരിത്രമെന്തെന്നു മനസിലാക്കാനും പുസ്തകവായന അത്യാവശ്യമാണ്.

ചെറിയ വൃത്തത്തില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ക്കു പുതിയ ലോകം തുറന്നുകിട്ടുകയാണു പുസ്തകങ്ങളിലൂടെയുണ്ടായത്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച നാടിനെ, വികസിതരാജ്യങ്ങളോടു കിടപിടിക്കുംവിധം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ വായനയ്ക്കു പ്രധാന പങ്കുണ്ട്. മനുഷ്യ ചരിത്രത്തില്‍ അച്ചടിക്കും അച്ചടിച്ച പുസ്തകങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇക്കാലത്ത് പുസ്തകങ്ങള്‍ക്കു പ്രസക്തിയുണ്ടോയെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അക്ഷരങ്ങളേക്കാള്‍ ദൃശ്യങ്ങളാണ് ആളുകളെ സ്വാധീനിക്കുന്നതെന്നു വസ്തുതയാണ്. ദൃശ്യങ്ങള്‍ നമ്മെ അതിനോടൊപ്പം ഒഴുക്കിക്കൊണ്ടുപോകും. അവിടെ ചിന്തിക്കാന്‍ ഇടമില്ല. പുസ്തകങ്ങള്‍ നമ്മുടെ ചിന്തയെ ഉണര്‍ത്തുന്നു.

യുക്തിചിന്തയും വിമര്‍ശനാവബോധവും വളര്‍ത്തുന്നതില്‍ പുസ്തകവായനയ്ക്കു വലിയ പങ്കാണുള്ളത്. സാമൂഹ്യ മാധ്യമങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയുമൊക്കെ ഇരുതല മൂര്‍ച്ചയുള്ള വാളുകളാണ്. നന്മയ്ക്കും തിന്മയ്ക്കും ഒരുപോലെ അവയെ ഉപയോഗിക്കാനാകും. ആര് എന്തു ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നതിന് അനുസരിച്ചാകും കാര്യങ്ങള്‍ രൂപപ്പെടുക. ദൗര്‍ഭാഗ്യവശാല്‍ മനുഷ്യരെ തമ്മിലടിപ്പിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ഇവയെ ദുരുപയോഗിക്കുന്നവരുണ്ട്. വ്യാജവാര്‍ത്തകളും വ്യാജ ചരിത്രവുമൊക്കെ സംഘടിതമായി പ്രചരിപ്പിച്ചു ജനങ്ങളെ ചേരിതിരിപ്പിക്കുന്ന, വികാരം ആളിക്കത്തിച്ചു നാടിനെ തകര്‍ക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിയാനും യഥാര്‍ഥ ചരിത്രമെന്തെന്നു മനസിലാക്കാനും പുസ്തകവായന അത്യാവശ്യമാണ്.


വായിക്കുന്നവരും ചിന്തിക്കുന്നവരും സ്വതന്ത്രമായി സംസാരിക്കുന്നവരുമെല്ലാം ജനാധിപത്യത്തിന്റെ ആരോഗ്യകരമായി നിലനില്‍പ്പിന് അത്യാവശ്യമാണ്. ഏകാധിപതികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും അവരെ ഭയമാണ്. കാരണം, അവര്‍ സംഘടിതവും വ്യാജവുമായ പ്രചാരണങ്ങളില്‍ വീണുപോകില്ല. വ്യക്തിമാഹാത്മ്യങ്ങളില്‍ ആകര്‍ഷിതരാകുന്നുമില്ല. അതുകൊണ്ടുതന്നെ അവരേയും അവര്‍ക്കു ശക്തിപകരുന്ന പുസ്തകങ്ങളേയും ഇല്ലായ്മചെയ്യാനാണ് അത്തരം ഭരണാധികാരികള്‍ എപ്പോഴും ശ്രമിക്കുന്നത്. ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയിലെ 2,000 ലധികം ഗ്രന്ഥങ്ങള്‍ തെരുവില്‍ കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞതു ഹിറ്റ്ലര്‍ അധികാരത്തില്‍വന്നപ്പോള്‍ക്കണ്ട കാഴ്ചയാണ്. സത്യസന്ധമായ ഏതൊരു എഴുത്തും ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരായിരിക്കും. അവയില്‍ സാഹോദര്യത്തിന്റെയും മാനവികതയുടേയും മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. അത്തരം എഴുത്തിനേയും വായനയേയും ഭയപ്പെടുന്നവര്‍ മാനവികതയ്ക്കുതന്നെ എതിരായി നിലകൊള്ളുന്നവരാണ്.

യുദ്ധങ്ങളും വര്‍ഗീയ, വംശീയ കലാപങ്ങളുംകൊണ്ടു കലുഷിതമായ ഇന്നത്തെ ലോകസാഹചര്യത്തിലും ഇന്ത്യന്‍ സാഹചര്യത്തിലും വായനയുടെ പ്രസക്തി വര്‍ധിക്കുകയാണ്. നല്ല പുസ്തകങ്ങള്‍ ധാരാളമായി ഇറങ്ങുന്നതു സന്തോഷകമരാണ്. അവയിലെ ആശയങ്ങള്‍ എല്ലാവരിലുമെത്തണം. ലോകത്തെ മാറ്റുന്നത് ആശയങ്ങളാണ്. ഏത് ആശയമാണോ നമ്മുടെ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് അത് അനുസരിച്ചാകും നമ്മുടെ സംസ്‌കാരവും ജീവിതവും മുന്നോട്ടുപോകുന്നത്.


നിയമസഭ പുസ്തകോത്സവത്തോനുബന്ധിച്ച് സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗമിച്ച് നല്‍കുന്ന ഇത്തവണത്തെ നിയമസഭാ അവാര്‍ഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കു മുഖ്യമന്ത്രി സമ്മാനിച്ചു. എം.ടിക്കു വേണ്ടി സതീഷ് കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നിയമസഭാ പുരസ്‌കാരം എം.ടിയുടെ കൈകളിലെത്തുന്നതില്‍ ഔചിത്യഭംഗിയുണ്ടെന്നും മലയാളം സാഹിത്യ ലോകത്തിനു നല്‍കിയ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് എംടിയെന്നും പുരസ്‌കാരം സമര്‍പ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു. ഡോ. പ്രസീത രചിച്ച് മാര്‍ഇവാനിയോസ് കോളജിലെ മുരളീകൃഷ്ണ സംഗീതം നല്‍കി ആലപിച്ച ഫെസ്റ്റിവല്‍ സോംഗ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്‍. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, നിയമസഭാ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവരും പങ്കെടുത്തു.





TAGS :