Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 27 May 2023 12:09 PM GMT

പാര്‍ലമെന്റിലെത്തുന്ന 'ചെങ്കോലി'നെ കുറിച്ച് ചരിത്രം പറയുന്നത്

സന്യാസിയുടെ കൈയില്‍, അഞ്ചടി നീളമുള്ള ഒരു ചെങ്കോലും തഞ്ചാവൂര്‍നദിയില്‍നിന്നു കൊണ്ടുവന്ന വിശുദ്ധ ജലമുള്ള മൊന്തയും ഒരു ചെറിയ ഭസ്മസഞ്ചിയും മദ്രാസിലുള്ള ക്ഷേത്ത്രിലെ നൃത്തദേവനായ നടരാജന്റെ പാദത്തിങ്കല്‍ രാവിലെ നിവേദിച്ച ചോറ് ഉള്‍ക്കൊള്ളുന്ന മറ്റൊരു സഞ്ചിയും ഉണ്ട്.

പാര്‍ലമെന്റിലെ ചെങ്കോല്‍
X

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുകയാണ്.1947 ലെ അധികാര കൈമാറ്റത്തെ സൂചിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് സമര്‍പ്പിച്ച ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന് അഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. നെഹ്‌റുവിന്റെ ജന്മവീടായ അലഹബാദ് ആനന്ദ ഭവനില്‍നിന്ന് എത്തിച്ച ചെങ്കോല്‍ ലോക്‌സഭ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമായിരിക്കും സ്ഥാപിക്കുക.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാംപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കക്കാരനും ചേര്‍ന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) എന്ന പുസ്തകത്തില്‍ ഈ ചെങ്കോലിനെ കുറിച്ച് വിവരിക്കുന്നുണ്ട്. പുസ്തകത്തിലെ 'ലോകം ഉറങ്ങിയപ്പോള്‍' എന്ന അധ്യായത്തിലാണ് അധികാര കൈമാറ്റ ചടങ്ങിനെകുറിച്ചുള്ള വിവരണവും ചെങ്കോലിനെ സംബന്ധിച്ച പരാമര്‍ശവുമുള്ളത്. പ്രസ്തുത ഭാഗങ്ങള്‍ വായിക്കാം:

ന്യൂഡല്‍ഹി, 14, ആഗസ്റ്റ് 1947

സൂര്യാസ്തമയത്തോടെ അവര്‍ പുറപ്പെട്ടു. ഒരു വൃത്തികെട്ട കൊറ്റിയെപ്പോലെ ഒരു നാഗസ്വരം വായനക്കാരന്‍ അവരുടെ കാറിനുമുമ്പേ ഒറ്റയ്ക്കു നടന്ന് ന്യൂഡല്‍ഹിയിലെ ആള്‍ത്തിരക്കുള്ള തെരുവുകളിലൂടെ അവരെ നയിച്ചു. ഓരോ നൂറു വാര കഴിയുമ്പോഴും നാഗസ്വരക്കാരന്‍ നില്‍ക്കും. എന്നിട്ട് ടാറിട്ട റോഡിലിരുന്ന് ഇരുട്ടിലൂടെ പതറിപ്പായുന്ന ഒരു ദാരുണനാദം പുറപ്പെടുവിക്കും. അയാളുടെ പിന്നിലുള്ള കാറിലെ രണ്ടു വിശുദ്ധന്മാരും സ്വര്‍ഗീയമായി അലക്ഷ്യഭാവത്തോടെ മുന്നോട്ടുതന്നെ നോക്കിയിരിക്കും. ഒരു ബ്രാഹ്മണനു പ്രാപിക്കാവുന്ന ഏറ്റവും ഉന്നതമായ പദവിയില്‍ വര്‍ത്തിക്കുന്ന രണ്ടു സന്യാസിമാരാണത്. ഒരു കോടി ജന്മംകൊണ്ടും ഒരു സാധാരണമനുഷ്യനു പ്രതീക്ഷിക്കാനാവാത്ത ആത്മീയാനുഗ്രഹങ്ങള്‍ ഒരു ജീവിതകാലത്ത് ആര്‍ജിക്കുന്നവര്‍ക്കാണ് ഹൈന്ദവ വിശ്വാസപ്രകാരം ആ പദവി ലഭിക്കുക.


മറയ്ക്കാത്ത മാറും ഭസ്മം പൂശിയ നെറ്റിത്തടവും പിണച്ചു ജടയാക്കി തോളിലേക്കു തൂക്കിയിട്ടിരിക്കുന്ന മുറിക്കാത്ത കറുത്ത തലമുടിയും ഉള്ള അവര്‍ പ്രാചീനവും കാലാതീതവുമായ ഒരിന്ത്യയില്‍നിന്നെത്തിയ തീര്‍ത്ഥാടകരാണ്. അവരുടെ പരിത്യക്ത ജീവിതത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ള മൂന്നു സാധനങ്ങള്‍ അവരുടെ അടുത്തു തന്നെയുണ്ട്. ഏഴു മുട്ടുകളുള്ള ഒരു മുളവടി, ഒരു ജലപാത്രം, ഒരു മാനിന്റെ തോല്‍. അവരുടെ, 1937 മോഡല്‍ 'ഫോര്‍ഡ്' വാടകക്കാറിലേക്ക് ഏതെങ്കിലും ഒരു സാരി ധരിച്ച രൂപം എത്തിനോക്കിയാല്‍ സന്യാസിമാര്‍ മുഖം തിരിക്കും. സ്ത്രീകളുമായുള്ള സഹവാസം പരിത്യജിക്കുക മാത്രമല്ല, ഒരു സത്രീയുടെ നേര്‍ക്കു നോക്കാന്‍കൂടി അവര്‍ക്ക് അനുവാദമില്ല. അത്ര കര്‍ശനമാണ് അവരുടെ സമൂഹത്തിലെ ചട്ടങ്ങള്‍. ശരീരത്തില്‍ ക്ഷണികതയുടെ പ്രതീകമായ ഭസ്മം എന്നും രാവിലെ ദേഹത്തിലണിയാന്‍ വിധിക്കപ്പെട്ട അവര്‍, ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. ഒരു ദിവസം ഒരു തവണയാണ് അവര്‍ക്കു ഭക്ഷണം വിധിച്ചിട്ടുള്ളത്. അതു കഴിക്കുമ്പോഴും അവര്‍ നിലത്ത് ഇരിക്കുകയില്ല. വിശുദ്ധ പശുവില്‍നിന്ന് ലഭിക്കുന്ന അഞ്ചു സമ്മാനങ്ങളായ പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം ഇവ തുല്യ അളവില്‍ ചേര്‍ത്ത പഞ്ചഗവ്യം അവര്‍ പതിവായി പാനംചെയ്യുന്നു.

ആ രണ്ടുപേരിലൊരാള്‍ ഒരു വലിയ വെള്ളിത്തട്ടം വഹിച്ചിരുന്നു. വെളുത്ത പട്ടില്‍ സ്വര്‍ണവളകള്‍ പിടിപ്പിച്ച ഒരു വസ്ത്രം മടക്കി അതില്‍വെച്ചിട്ടുണ്ട്. പീതാംബരമാണത്; സ്വര്‍ണവസ്ത്രം. മറ്റേ സന്യാസിയുടെ കൈയില്‍, അഞ്ചടി നീളമുള്ള ഒരു ചെങ്കോലും തഞ്ചാവൂര്‍നദിയില്‍നിന്നു കൊണ്ടുവന്ന വിശുദ്ധ ജലമുള്ള മൊന്തയും ഒരു ചെറിയ ഭസ്മസഞ്ചിയും മദ്രാസിലുള്ള ക്ഷേത്ത്രിലെ നൃത്തദേവനായ നടരാജന്റെ പാദത്തിങ്കല്‍ രാവിലെ നിവേദിച്ച ചോറ് ഉള്‍ക്കൊള്ളുന്ന മറ്റൊരു സഞ്ചിയും ഉണ്ട്.


അവരുടെ ഘോഷയാത്ര തലസ്ഥാനത്തെ തെരുവീഥികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. യോര്‍ക്ക് റോഡ് 17-ലെ ഒരു ചെറിയ ബംഗ്ലാവിന്റെ മുമ്പിലെത്തിയപ്പോള്‍ അതു നിന്നു. അതിന്റെ പടികളില്‍വെച്ച്. അന്ധവിശ്വാസത്തെയും ഇന്ദ്രിയാതീത വിഷയങ്ങളെയും പൂജിക്കുന്ന ഒരിന്ത്യയുടെ ആ പ്രതിനിധികള്‍, ശാസ്ത്രത്തിന്റേതും സോഷ്യലിസത്തിന്റേതുമായ പുതിയ ഇന്ത്യയുടെ പ്രവാചകനുമായി സന്ധിച്ചു. പുരാതനകാലത്തെ ഇന്ത്യന്‍ രാജാക്കന്‍മാര്‍ക്ക് ഹിന്ദു വിശുദ്ധന്‍മാര്‍ അധികാരചിഹ്നങ്ങള്‍ അര്‍പ്പിച്ചിരുന്നതുപോലെ, പുതിയ ഇന്ത്യാ രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പോകുന്ന മനുഷ്യന് തങ്ങളുടെ പൗരാണികങ്ങളായ അധികാര ചിഹ്നങ്ങള്‍ അര്‍പ്പിക്കുന്നതിന് സന്യാസിമാര്‍ യോര്‍ക്ക് റോഡില്‍ എത്തിയതായിരുന്നു.

അവര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെമേല്‍ വിശുദ്ധ ജലം തളിച്ചു. അദ്ദേഹത്തിന്റെ നെറ്റിയില്‍ ഭസ്മം പൂശി. അവരുടെ ചെങ്കോല്‍ അദ്ദേഹത്തിന്റെ കൈയില്‍ വെച്ചു. അദ്ദേഹത്തെ സ്വര്‍ണവസ്ത്രം പുതപ്പിച്ചു. മതം എന്ന വാക്ക് തന്നില്‍ ഉളവാക്കിയിട്ടുള്ള ഭീകരതയെകുറിച്ച് എപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആ മനുഷ്യനു തന്റെ രാഷ്ട്രത്തില്‍ താന്‍ അപലപിച്ചിട്ടുള്ള സകലതിന്റെയും മടുപ്പുളവാക്കുന്ന ഒരു പ്രകടനമായിരുന്നു ആ ചടങ്ങ്. എങ്കിലും, ഏറെക്കുറെ ആഹ്‌ളാദപൂര്‍വമായ വിനയത്തോടെ അദ്ദേഹം അതിനു വിധേയനായി. തന്നെ കാത്തിരിക്കുന്ന ഭീകരമായ മഹായത്‌നങ്ങളില്‍, സഹായസാധ്യതയുടെ ഒരു ഉറവിടവും, താന്‍ അധിക്ഷേപിച്ചു തള്ളിയിട്ടുള്ള മാന്ത്രികവിദ്യയെപ്പോലും തീരെ അവഗണിക്കരുതെന്ന് ആ യുക്തിവാദി സ്വയം മനസ്സിലാക്കിയിരുന്നുവെന്നു തോന്നുന്നു.

(സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍)