Quantcast
MediaOne Logo

അനൂപ് വി.ആര്‍

Published: 16 March 2024 11:32 AM GMT

പത്മജ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്: ഒരേ രാഷ്ട്രീയം - രണ്ട് സ്ത്രീകള്‍

സാധാരണ നിലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പരിമിതികളേയും അതിജീവിച്ച് രാഷ്ട്രീയ പ്രവത്തനം നടത്തുന്ന ആള്‍ ആണ് ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അവര്‍ക്ക് ഇതുവരെ കിട്ടിയ ഏറ്റവും വലിയ അവസരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വമാണ്. എന്നാല്‍, അവര്‍ക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മികച്ച ഓഫര്‍ കിട്ടുമ്പോള്‍, തള്ളികളയാന്‍ പറ്റുന്നുണ്ട്. വേണ്ടതിലധികം അവസരങ്ങള്‍ ലഭിച്ച പത്മജക്ക് കഴിയാത്തതും അത് തന്നെയാണ്.

പത്മജ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്: ഒരേ രാഷ്ട്രീയം - രണ്ട് സ്ത്രീകള്‍
X

രാഷ്ട്രീയത്തില്‍ സ്ത്രീ ഒരേ സമയം വിഷയിയും വിഷയവും ആണ്. സ്ത്രീ പ്രശ്‌നങ്ങളും, സ്ത്രീ പ്രതിനിധാനവും സിലബസ്സില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ബന്ധിതാവസ്ഥ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് സംജാതമായിട്ടുണ്ട്. അധികാര ഇടങ്ങളിലെ സ്ത്രീ പങ്കാളിത്തം ഒരു അനിവാര്യ യാഥാര്‍ഥ്യമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്ത്രീ സംവരണ ബില്‍ നിയമമായിതിന് ശേഷം നടപ്പാക്കപ്പെട്ടാലും, ഇല്ലെങ്കിലും, പ്രയോഗ തലത്തിലെ ഭിന്നാഭിപ്രായങ്ങള്‍ക്ക് ഉപരിയായി, അത് മുന്നോട്ട് വെക്കുന്ന ആശയത്തോട് തത്വത്തില്‍ യോജിക്കുന്നുണ്ട്. അപ്പോള്‍ പോലും ഇപ്പോഴത്തെ സ്ത്രീസംവരണ ബില്ലും, കേവല സ്ത്രീ പ്രതിനിധാന വാദക്കാരും ഇനിയും അഭിമുഖീകരിക്കാന്‍ തയ്യാറായിട്ടില്ലാത്ത നിരവധി പ്രശ്‌നമേഖലകള്‍ ഇതിനോടകം പ്രശ്‌നവത്കരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ പ്രതിനിധാനം സാമൂഹിക നീതിയുടെ പ്രശ്‌നമാണെങ്കില്‍, അതിനിടയില്‍ തന്നെ സാമൂഹിക കാരണങ്ങളാല്‍ തന്നെ നീതി നിഷേധിക്കപ്പെടുന്ന സ്ത്രീ സ്വത്വങ്ങള്‍ സവിശേഷമായി തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്. സ്ത്രീയെ ഒരൊറ്റ സിംഗിള്‍ യൂണിറ്റായി നവീന ഫെമിനിസ്റ്റ് ചിന്താ സരണികള്‍ പോലും കണക്കാക്കുന്നില്ല.

അധികാര സ്ഥാനങ്ങളിലെ സ്ത്രീ പ്രതിനിധാനത്തെ സംബന്ധിച്ച്, ഏറ്റവും ഒടുവില്‍ പുറത്ത് വന്നിട്ടുള്ള പഠനങ്ങളും പറയുന്നത്, സ്ത്രീ സംവരണത്തിന്റെ ആനൂകൂല്യങ്ങളില്‍ അധികവും പരമ്പരാഗത പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്ന് നേരിട്ട് ഇറങ്ങിവരുന്ന സ്ത്രീകള്‍ കൊണ്ടുപോവുകയും, അടിത്തട്ടില്‍ നിന്ന് പ്രവത്തിച്ച് വരുന്ന സ്ത്രീകള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നും ആണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ പ്രതിനിധാനത്തിന്റെ പേരില്‍ കൊടുക്കുന്ന സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയാണ് കിട്ടുന്നത് എന്നത് തന്നെയാണ് ഏറ്റവും മൂര്‍ത്തമായ ചോദ്യം. സ്ത്രീകളിലെ ഏറ്റവും അടിത്തട്ടായ ദലിത് പിന്നോക്ക ന്യൂനപക്ഷ വനിതകള്‍ക്ക് എന്ത് കിട്ടുന്നു എന്നതും പ്രസക്തമാണ്. നിങ്ങളില്‍ എത്ര SC/ST/ OBC എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം അവിടേയും പരിഗണിക്കപ്പെടേണ്ടത് തന്നെ. എന്നാല്‍, അധികാര സ്ഥാനങ്ങളിലെ സ്ത്രീ പ്രതിനിധാനത്തെ സംബന്ധിച്ച്, ഏറ്റവും ഒടുവില്‍ പുറത്ത് വന്നിട്ടുള്ള പഠനങ്ങളും പറയുന്നത്, സ്ത്രീ സംവരണത്തിന്റെ ആനൂകൂല്യങ്ങളില്‍ അധികവും പരമ്പരാഗത പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്ന് നേരിട്ട് ഇറങ്ങിവരുന്ന സ്ത്രീകള്‍ കൊണ്ടുപോവുകയും, അടിത്തട്ടില്‍ നിന്ന് പ്രവത്തിച്ച് വരുന്ന സ്ത്രീകള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നും ആണ്. പാട്രിയാര്‍ക്കിയുടെ പുരുഷാധിപത്യ യുക്തിക്കെതിരില്‍ പ്രവത്തിക്കേണ്ട ഒരു ആശയം, അതേ പാട്രിയാര്‍ക്കിയുടെ കുടുംബാധിപത്യ വ്യവസ്ഥയുടെ ടൂള്‍ ആയി പ്രവത്തിക്കുന്നതിന്റെ ദുരന്തം ആണിത്. കേരളത്തില്‍ തന്നെ അടുത്ത് അടുത്ത് ഉണ്ടായ രണ്ട് സംഭവങ്ങള്‍ ഇതിന്റെ കേസ് സ്റ്റഡി ആയി ഉപയോഗപ്പെടുത്താവുന്നതാണ്.

യാതൊരുവിധത്തിലുള്ള രാഷ്ട്രീയ അനുഭവ പരിചയവും ഇല്ലാത്ത പത്മജ വേണുഗോപാലിന് ആദ്യം ലഭിക്കുന്ന പദവി തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ആയിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും സുരക്ഷിത മണ്ഡലമായി കണക്കാക്കപ്പെട്ടിരുന്ന അവിടെ അവര്‍ ഒന്നരലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം സുദീര്‍ഘമായ ഇടവേളക്ക് ശേഷം, രാഷ്ട്രീയ രംഗത്ത് സജീവമായ ഉടന്‍ തന്നെ, അവര്‍ക്ക് ലഭിച്ചത് കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് അസംബ്‌ളി സീറ്റായ തൃശൂര്‍ ആണ്. അവിടേയും ഒരിക്കല്‍ കൂടി മത്സരിച്ച് പരാജയപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്, മുന്‍ മുഖ്യമന്ത്രിയും കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളും ആയിരുന്ന കെ. കരുണാകരന്റെ മകള്‍ പദ്മജാ വേണുഗോപാല്‍ സംഘ്പരിവാര്‍ കൂടാരത്തിലേക്ക് കൂടുമാറ്റം നടത്തിയത്. താന്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിന് തീര്‍ത്തും കടകവിരുദ്ധമായ ഒന്നിലേക്ക് പത്മജ കളംമാറ്റി ചവിട്ടുന്ന സമയത്ത്, കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും വലിയ നയരൂപീകരണ സമിതിയില്‍ അംഗമായിരുന്നു. യാതൊരുവിധത്തിലുള്ള രാഷ്ട്രീയ അനുഭവ പരിചയവും ഇല്ലാത്ത അവര്‍ക്ക് ആദ്യം ലഭിക്കുന്ന പദവി തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ആയിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും സുരക്ഷിത മണ്ഡലമായി കണക്കാക്കപ്പെട്ടിരുന്ന അവിടെ അവര്‍ ഒന്നരലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം സുദീര്‍ഘമായ ഇടവേളക്ക് ശേഷം, രാഷ്ട്രീയ രംഗത്ത് സജീവമായ ഉടന്‍ തന്നെ, അവര്‍ക്ക് ലഭിച്ചത് കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് അസംബ്‌ളി സീറ്റായ തൃശൂര്‍ ആണ്. അവിടേയും ഒരിക്കല്‍ കൂടി മത്സരിച്ച് പരാജയപ്പെട്ടു. വസ്തുതകള്‍ ഇതായിരിക്കേ, പാര്‍ട്ടിക്കകത്ത് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലാ എന്ന് പറഞ്ഞാണ് അവര്‍ പാര്‍ട്ടി മാറിയാണ്. ഏത് തരത്തിലലുള്ള പരിഗണനയാണ് അവര്‍ക്ക് ലഭിക്കേണ്ടത് എന്ന് ജനസമക്ഷം വിശദീകരിക്കാന്‍ അവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അവരുടെ ഭര്‍ത്താവിനെ ED ചോദ്യം ചെയ്തതാണ് രാഷ്ട്രീയ ചേരിമാറ്റത്തിന് കാരണം എന്ന വാര്‍ത്തയും അന്തരീക്ഷത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, അവരുടെ ഭര്‍ത്താവ് തന്നെ പ്രതികരിക്കുന്നതാകട്ടെ, കൂടുതല്‍ മികച്ച ഓഫര്‍ കിട്ടിയപ്പോള്‍ പാര്‍ട്ടി മാറി എന്നാണ്. ആ ഒരൊറ്റ വാചകം തന്നെ പത്മജാ വേണുഗോപാലിന്റെ ഇതുവരെയുള്ള രാഷ്ട്രീയം എന്തായിരുന്നു എന്നതിന്റെ ചുരുക്കെഴുത്ത് ആവുന്നുണ്ട്. പൈതൃകമായി മാത്രം കിട്ടിയ രാഷ്ട്രീയം ഭര്‍ത്താവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി മാറുമ്പോള്‍, അവരുടെ അരാഷ്ട്രീയ വ്യക്തിത്വത്തെക്കുറിച്ചുള്ള ചിത്രം പൂര്‍ണ്ണമാവുന്നുണ്ട്. അതേസമയം, പത്മജയെപ്പോലെ ഒരാള്‍ കോണ്‍ഗ്രസിലെ തന്നെ ആത്മാര്‍ഥമായി രാഷ്ട്രീയ പ്രവത്തനം നടത്തുന്ന എത്ര സ്ത്രീകളുടെ അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത് എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.


അതേസമയം, പത്മജയെ കോണ്‍ഗ്രസില്‍ പ്രവത്തിക്കുന്ന സ്ത്രീകളുടെ മൊത്തം പ്രതീകമായി കാണാനാവില്ല. പ്രത്യയശാസ്ത്രബോധ്യത്തില്‍ കൃത്യതയും പ്രവത്തനത്തില്‍ ആത്മാര്‍ഥതയും ഉള്ള നിരവധി സ്ത്രീകള്‍ ഇപ്പോഴും അതിനകത്ത് സജീവമായി പ്രവത്തിക്കുന്നുണ്ട്. കെ.പി.സി.സിയുടെ ജനറല്‍ സെക്രട്രിയായ ദീപ്തി മേരി വര്‍ഗീസ് കെ.എസ് യുവിലൂടെ, യൂത്ത് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസില്‍ പ്രവത്തിച്ച് വന്ന ആള്‍ ആണ്. അവര്‍ രണ്ട് പോഷക സംഘടനകളിലും സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അടിത്തട്ടില്‍ നിന്ന് പ്രവത്തിച്ച് വന്ന ആള്‍ ആണ്. സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മര്‍ദനങ്ങള്‍ ഏറ്റ് വാങ്ങിയിട്ടുണ്ട്. സാധാരണ നിലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പരിമിതികളേയും അതിജീവിച്ച് രാഷ്ട്രീയ പ്രവത്തനം നടത്തുന്ന ആള്‍ ആണ്. അവര്‍ക്ക് ഇതുവരെ കിട്ടിയ ഏറ്റവും വലിയ അവസരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വമാണ്. എന്നാല്‍, അവര്‍ക്ക് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മികച്ച ഓഫര്‍ കിട്ടുമ്പോള്‍, തള്ളികളയാന്‍ പറ്റുന്നുണ്ട്. വേണ്ടതിലധികം അവസരങ്ങള്‍ ലഭിച്ച പത്മജക്ക് കഴിയാത്തതും അത് തന്നെയാണ്.


ദീപ്തി മേരി വര്‍ഗീസ് രാഹുല്‍ ഗാന്ധിക്കൊപ്പം

രാഷ്ട്രീയത്തെ രണ്ട് തരത്തില്‍ സ്വാംശീകരിക്കുന്നതിന്റെ രണ്ട് ഉദാഹരണങ്ങള്‍ ആണ് നമ്മള്‍ കണ്ടത്. മികച്ച ഓഫര്‍ തരുന്ന കാമ്പസ് പ്ലേസ്‌മെന്റുകള്‍ തേടി കരിയറിസ്റ്റുകള്‍ പോകുമ്പോള്‍, നഷ്ടപ്പെടുന്നത് നമ്മുടെ രാഷ്ട്രീയ ഉള്ളടക്കം തന്നെയാണ്. അതിന്റെ പേരില്‍ സമ്മതി നേടുന്നത് സംഘ്പരിവാറിനെപ്പോലെയുള്ള പ്രസ്ഥാനങ്ങള്‍ ആകുന്നത് അതിഭീകരം തന്നെയാണ്. എത് പ്രതിനിധാനത്തിന്റെ പേരിലായാലും, ഏത് പ്രസ്ഥാനത്തിലും സ്ഥാനങ്ങളില്‍ എത്തിചേരാനുള്ള അനിവാര്യയോഗ്യതകള്‍ ആവേണ്ടത് പ്രത്യയശാസ്ത്ര പ്രതിബദ്ധതയും പ്രവത്തനമികവും തന്നെയാണ്. പത്മജാ വേണുഗോപാലും, ദീപ്തി മേരി വര്‍ഗീസും ഏത് പ്രസ്ഥാനവും എപ്പോള്‍ വേണമെങ്കിലും അഭിമുഖീകരിക്കേണ്ടി വരാവുന്ന രണ്ട് അനുഭവങ്ങള്‍ ആണ്. (Politics in Command രാഷ്ട്രീയം മുന്‍പില്‍) എന്നത് തന്നെയാണ് ഏത് രാഷ്ട്രീയ പാര്‍ട്ടിയും എപ്പോഴും പിന്‍പറ്റേണ്ടത്.


TAGS :