Quantcast
MediaOne Logo

ഐ. ഗോപിനാഥ്

Published: 1 Dec 2022 9:26 AM GMT

വിഴിഞ്ഞം: മത്സ്യത്തൊഴിലാളി പോരാട്ടവും അദാനി-ബി.ജെ.പി-സി.പി.എം സഖ്യവും

കൊച്ചിയിലെ വല്ലാര്‍പാടം തുറമുഖ പദ്ധതിയുടെ അനുഭവം പാഠമാകേണ്ടതുണ്ട്. പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി തുറമുഖം സ്വകാര്യവല്‍കരിച്ച് വികസനത്തിനായി ദുബൈ പോര്‍ട്ടിന് കൊട്ടി ഘോഷിച്ച് കൈമാറിയ വല്ലാര്‍പാടത്തിന്റെ ഇന്നത്തെ അവസ്ഥ നമ്മുടെ മുന്നിലുണ്ട്. മൊത്തം ശേഷിയുടെ 30% പോലും വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ ചരക്ക് കൈകാര്യം ചെയ്യുന്നില്ല. കടമെടുത്തും പൊതുപണം ധൂര്‍ത്തടിച്ചും വമ്പന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ നിര്‍മിക്കുമ്പോള്‍ അത് ലക്ഷ്യമിടുന്ന നേട്ടങ്ങളൊന്നും ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ആഘാതപഠനം നടത്തണമെന്നും അതുവരെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നുമുള്ള വിഴിഞ്ഞം സമരസമിതിയുടെ ആവശ്യം പ്രസക്തമാകുന്നത്.

വിഴിഞ്ഞം: മത്സ്യത്തൊഴിലാളി പോരാട്ടവും അദാനി-ബി.ജെ.പി-സി.പി.എം സഖ്യവും
X

വിഴിഞ്ഞം തുറമുഖ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനവശ്യപ്പെട്ടുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണല്ലോ. ഒരു ഘട്ടത്തില്‍ തുറമുഖ നിര്‍മാണത്തെ അനുകൂലിച്ചിരുന്ന ലാറ്റിന്‍ സഭയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. എന്നാല്‍, തങ്ങളെന്തുകൊണ്ട് നിര്‍മാണം നിര്‍ത്തിവെച്ച് ആഘാതപഠനം നടത്തണം എന്നാവശ്യപ്പെടുന്നു എന്ന് സഭ കൃത്യമായി തന്നെ വിശദീകരിക്കുന്നുണ്ട്. അതൊന്നും പരിഗണിക്കാതെ വിദേശപണം പറ്റുന്നവര്‍, രാജ്യദ്രോഹികള്‍, തീവ്രവാദികള്‍, വര്‍ഗീയവാദികള്‍, വിമോചനസമരം നടത്തുന്നവര്‍ എന്നൊക്കെയാണ് സമരക്കാര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. അതിനായി അദാനി-ബി.ജെ.പി-സി.പി.എം അസാധാരണ സഖ്യമാണ് രൂപം കൊണ്ടിട്ടുള്ളത്. സമരത്തിനു നേതൃത്വം നല്‍കുന്നവരുടെ ചിത്രങ്ങള്‍, ഗൂഢോലോചനക്കാര്‍ എന്ന വിശേഷണത്തോടെ പ്രസിദ്ധീകരിച്ച് ദേശാഭിമാനി ദിനപത്രം മാധ്യമപ്രവര്‍ത്തനം എന്താകരുത് എന്നതിന്റെ ദൃഷ്ടാന്തമായി പുറത്തുവന്നു. ഏതാനും വര്‍ഷം മുമ്പ് വിഴിഞ്ഞം പദ്ധതി കടല്‍കൊള്ളയാണെന്നു വിശേഷിപ്പിച്ചതും ഇതേ പത്രം തന്നെയായിരുന്നു. അതിന്റെയെല്ലാം തുടര്‍ച്ചയായി സമരത്തിലെ തീവ്രവാദിബന്ധം കണ്ടെത്താന്‍ എന്‍.ഐ.എയും രംഗത്തിറങ്ങിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ വര്‍ഷങ്ങളായി കഴിയേണ്ടിവരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നുവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കുന്നതിന്. 5500 രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. നഗരപ്രാന്തപ്രദേശമായ ഈ മേഖലകളില്‍ ഈ തുകക്ക് വീട് ലഭ്യമാവില്ല. ഇവരുടെ താമസസ്ഥലത്തു നിന്നും മാറി സര്‍ക്കാരിന്റെ തന്നെ ഭൂമിയായ മുട്ടത്തറയില്‍ ഫ്‌ളാറ്റുകള്‍ പണിത് മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ നിര്‍ദേശിക്കുന്ന തദ്ദേശീയരായ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്ന സമരസമിതിയുടെ നിര്‍ദേശം അവഗണിച്ചുകൊണ്ടാണ് ഒരു പഠനസമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഏഴു പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 130 ദിവസങ്ങള്‍ക്കു മുമ്പ് ഇപ്പോഴത്തെ സമരം ആരംഭിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കാണുക, തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളിലും സിമന്റ് ഗോഡൗണുകളിലും മറ്റും മനുഷ്യോചിതമല്ലാത്ത അവസ്ഥയില്‍ കഴിയുന്ന കുടുബങ്ങളെ അടിയന്തിരമായി വാടക പൂര്‍ണമായും നല്‍കി മാറ്റി പാര്‍പ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പട്ടവരെ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പുനരധിവസിപ്പിക്കുക, തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയായതുമായ അദാനി തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ച് പ്രദേശവാസികളായ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി സുതാര്യമായി പഠനം നടത്തുക, അനിയന്ത്രിതമായ മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക; തമിഴ്‌നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കുക, കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക, മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.


കേരളത്തിന്റെ തീരത്തുണ്ടാവുന്ന തീരശോഷണം പ്രതിരോധിക്കുന്നതിനും പരിഹരിക്കുന്നതിനും തീരം വീണ്ടെടുക്കുന്നതിനും 2007 ആഗസ്റ്റില്‍ ഐ.ഐ.ടി മദ്രാസിലെ ഓഷ്യന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് കേരളത്തിന്റെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സംയുക്തമായി നടത്തിയ പഠനത്തെ തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിക്കുകയോ നടപ്പാക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. 2019ലാണ് ശംഖുമുഖം മുതല്‍ വലിയതുറ വരെയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഐ.ഐ.ടി നിര്‍ദേശിച്ചതനുസരിച്ച് തീരത്തുനിന്നും മാറി കടലില്‍ ജിയോ ട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ നിക്ഷേപിക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍, ഈ പരീക്ഷണം ഏറെ മുന്നോട്ടുപോയിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ വര്‍ഷങ്ങളായി കഴിയേണ്ടിവരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നുവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കുന്നതിന്. 5500 രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. നഗരപ്രാന്തപ്രദേശമായ ഈ മേഖലകളില്‍ ഈ തുകക്ക് വീട് ലഭ്യമാവില്ല. ഇവരുടെ താമസസ്ഥലത്തു നിന്നും മാറി സര്‍ക്കാരിന്റെ തന്നെ ഭൂമിയായ മുട്ടത്തറയില്‍ ഫ്‌ളാറ്റുകള്‍ പണിത് മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ നിര്‍ദേശിക്കുന്ന തദ്ദേശീയരായ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്ന സമരസമിതിയുടെ നിര്‍ദേശം അവഗണിച്ചുകൊണ്ടാണ് ഒരു പഠനസമിതിയെ നിയോഗിച്ചിരിക്കുന്നത്. പഠനം തീരുന്നതുവരെ തുറമുഖനിര്‍മാണം നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന തുച്ഛമായ സബ്‌സിഡി കാലോചിതമായ വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല. കാലാവസ്ഥ മുന്നറിയിപ്പു മൂലം നഷ്ടപ്പെടുന്ന തൊഴില്‍ദിനങ്ങള്‍ക്ക് സമാശ്വാസ വേതനം നല്‍കുന്ന കാര്യത്തിലും പഠിക്കാമെന്ന് പതിവ് പല്ലവി മാത്രമാണ് സര്‍ക്കാരിനുള്ളത്. അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമാക്കിയ മുതലപ്പൊഴിയെപ്പറ്റി പഠിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മക നിരര്‍ദേശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.


ഇപ്പോഴത്തെ സമരം തുടങ്ങിയ ശേഷം നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തുക, മണ്ണെണ്ണ സബ്സിഡി നല്‍കുക എന്നിവയൊഴികെയുള്ള ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായാണ് സര്‍ക്കാര്‍ പറയുന്നത്. അവ നടപ്പാക്കപ്പെടുമോ എന്ന സംശയത്തോടൊപ്പം പ്രധാന ആവശ്യമായ നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തുക എന്നത് അംഗീകരിക്കാതെ സമരം നിര്‍ത്തില്ലെന്നാണ് സമരസമിതി നിലപാട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങളുടെ ജീവിതവും ദുരിതപൂര്‍ണമായി. നൂറുകണക്കിന് മത്സ്യ തൊഴിലാളികളുടെ കുടിലുകള്‍ നഷ്ടമായി. കുടിലുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിന് ഒരു നടപടിയും സര്‍ക്കാര്‍ ചെയ്തില്ല. ശേഷിക്കുന്ന കുടിലുകളിലേക്കെത്താനുള്ള റോഡുകളെല്ലാം കടലെടുത്തു. ശംഖുമുഖവും കോവളത്തിന്റെ ഭൂരിഭാഗവും കടലെടുത്തു. ഈ ഭാഗത്ത് കച്ചവടം നടത്തി ഉപജീവനം നടത്തിയവരും വഴിയാധാരമായി. അവശേഷിക്കുന്ന കുടിലുകള്‍ ഏത് സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഇത് കൂടാതെ ഈ പ്രദേശത്ത് മല്‍സ്യബന്ധനം അസാദ്ധ്യമായി. അതോടെ അവരുടെ തൊഴിലും നഷ്ടമായി പട്ടിണിയിലായി. ജീവിക്കാന്‍ എല്ലാം വഴിയും അടഞ്ഞു. കൂടാതെ കൊവിഡും പ്രളയവും മറ്റു പ്രകൃതി ദുരന്തങ്ങളും. തിരുവനന്തപുരം അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കോവളം ടൂറിസ്റ്റ് വില്ലേജ് എന്നിവയും നാശത്തിന്റെ വക്കിലാണ്. അദാനി തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണം മൂന്നിലൊന്ന് മാത്രം പൂര്‍ത്തിയായപ്പോള്‍ തന്നെ മുതലപ്പൊഴിയിലെ മത്സ്യബന്ധന തുറമുഖത്ത് തിരയിളക്കത്തിന്റെ ഭാഗമായി നിരന്തരമായി അപകടങ്ങള്‍ ആവര്‍ത്തിച്ച് 60 ല്‍ അധികം മത്സ്യത്തൊഴിലാളികള്‍ ഇതിനോടകം മരിച്ചു. കടലിലെ ജൈവവൈവിധ്യത്തെയും മത്സ്യ സമ്പത്തിനെയും തുറമുഖ നിര്‍മാണം ഇതിനോടകം ബാധിച്ചിട്ടുണ്ട്. ഇതെല്ലാമാണ് ഇപ്പോഴത്തെ സമരത്തിനു കാരണമായത്. കരാറില്‍ പറഞ്ഞതിനേക്കാള്‍ എത്രയോ മാസങ്ങള്‍ ഇപ്പോള്‍ തന്നെ വൈകിയെന്നും അതിനു തങ്ങളല്ല കാരണമെന്നും സമിതി ചൂണ്ടികാണിക്കുന്നു. എന്നാല്‍, അടുത്ത ഓണത്തിനു മുന്നെ ഇവിടെ കപ്പലെത്തണമെന്നും അതിനാല്‍ നിര്‍മാണം നിര്‍ത്താനാവില്ലെന്നുമാണ് മന്ത്രിമാരുടെ നിലപാട്.

വിമോചന സമരത്തില്‍ പങ്കെടുത്ത മിക്ക സാമുദായിക സംഘടനകളടക്കം അങ്ങനെതന്നെ. കൂടാതെ കേരളമടക്കമുള്ള സംസ്ഥാന ഭരണകൂടങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബി.ജെ.പിയും അങ്ങനെതന്നെ. വിഴിഞ്ഞം തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചിന്റെ സമാപനത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പി നേതാവ് വി.വി രാജേഷും വേദി പങ്കിട്ടത് കേരളം കണ്ടതാണല്ലോ. നായര്‍ സര്‍വീസ് സൊസൈറ്റി, എസ്.എന്‍.ഡി.പി യോഗം, വിശ്വകര്‍മസഭ, വൈകുണ്ഡ സ്വാമി ധര്‍മ പ്രചാരണ സഭ, കേരള തണ്ടാന്‍ മഹാസഭ, നാടാര്‍ സര്‍വീസ് സൊസൈറ്റി തുടങ്ങി സംഘടകളാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

വിഴിഞ്ഞം സമരത്തിനു പുറകില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന വാദം അദാനി-സി.പി.എം-ബി.ജെ.പി അച്ചുതണ്ട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ ആവര്‍ത്തിക്കുകയാണ്. അങ്ങനെ എന്‍.ഐ.എയും രംഗത്തെത്തിയിട്ടുണ്ട്. വാസ്തവത്തില്‍ സമരത്തിനെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വ്യക്തമാണ്. ആ ഗൂഢാലോചനയാണ് നിര്‍ഭാഗ്യരമായ അക്രമസംഭവങ്ങള്‍ക്ക് കാരണമായത്. മുത്തങ്ങ, ചെങ്ങറ, മൂന്നാര്‍ പോലെ പാര്‍ശ്വവത്കൃതരായ പാവപ്പെട്ടരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളിലെല്ലാം പ്രയോഗിച്ച തന്ത്രമാണ് ഇവിടേയും അരങ്ങേറിയത്. അധ്യാപകരോ സര്‍ക്കാര്‍ ജീവനക്കാരോ പൊതുമേഖലാ ജീവനക്കാരോ ഡോക്ടര്‍മാരോ ഒക്കെ സമരം ചെയ്താല്‍ ആരെങ്കിലും തെരുവിലിറങ്ങി എതിരിടാറുണ്ടോ? എന്നാല്‍, ദലിതര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവത്കൃതരും അസംഘടിതരുമായ വിഭാഗങ്ങള്‍ സമരത്തിനിറങ്ങുമ്പോഴാണ് അതിനുള്ള അവരുടെ അവകാശത്തെ പോലും അംഗീകരിക്കാതെ, നിയമം കൈയിലെടുത്ത് ഒരു വിഭാഗം രംഗത്തിറങ്ങുന്നത്. ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയാനുള്ള അവകാശമുണ്ട്. അതിനെ നേരിടാന്‍ പൊലീസും രംഗത്തുവരും. സമരം ചെയുന്നവരെ ഗുണ്ടകളെ രംഗത്തിറക്കി അക്രമിക്കുന്നത് ജനാധിപത്യരീതിയല്ലല്ലോ. എന്നാല്‍, ഇവിടയും നടന്നത് അതാണ്. അതിന്റെ ഭാഗമായാണ് തുറമുഖ നിര്‍മാണത്തിനായി പാറക്കല്ലുകളുമായെത്തിയ ലോറികളെ തടഞ്ഞവരെ തൊട്ടടുത്ത് തമ്പടിച്ചിരുന്നവര്‍ അക്രമിച്ചത്. അവരില്‍ അദാനിയുടെ ഗുണ്ടകളും സി.പ.ിഎം-ബി.ജെ.പി പ്രവര്‍ത്തകരുമുണ്ടെന്നാണ് വാര്‍ത്ത. തുടര്‍ന്ന് സംഭവിച്ചതോ? അക്രമങ്ങള്‍ക്ക് തുടക്കമിട്ടവര്‍ക്കെതിരെ കാര്യമായ നടപടിയൊന്നും സ്വീകരിക്കാതെ അതിരൂപത ബിഷപ്പ്, വികാരി ജനറല്‍ എന്നിവരെയടക്കം പ്രതികളാക്കി വധശ്രമമടക്കമുള്ള കേസുകള്‍ ചാര്‍ജ് ചെയുകയാണ് സര്‍ക്കാര്‍ ചെയ്തത്. പലരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സമരത്തിനെതിരെ ഗുണ്ടായിസം നടത്തിയവരെ സംരക്ഷിക്കുകയും സമരക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുകയും ചെയ്തതാണ് പിന്നീട് നടന്ന, ഒരിക്കലും നടക്കാന്‍ പാടില്ലാതിരുന്ന സംഭവങ്ങള്‍ക്ക് കാരണമായത്. അതില്‍ തീര്‍ച്ചയായും കര്‍ശനമായ നിയമ നടപടികളെടുക്കണം. പക്ഷെ, സമീപകാലത്തെ ജനകീയ സമരങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന വിദേശഫണ്ട്, തീവ്രവാദം, വര്‍ഗീയത, വിമോചന സമരം, കലാപശ്രമം തുടങ്ങിയ സ്ഥിരം പല്ലവികള്‍ ഈ സമരത്തിനെതിരെയും ആവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല.

ആദ്യകമ്യൂണിസ്റ്റ് ഭരണത്തെ താഴെയിറക്കിയ വിമോചനസമരത്തിന്റെ പ്രധാന നായകന്‍ മന്നത്തേ പത്മനാഭനായിരുന്നു എന്ന് ചരിത്രമറിയുന്ന ആര്‍ക്കുമറിയാം. ആ മന്നത്ത് സ്ഥാപിച്ച എന്‍.എസ്.എസ് വിഴിഞ്ഞം സമരത്തിനെതിരെ സര്‍ക്കാര്‍ പക്ഷത്താണ്. വിമോചന സമരത്തില്‍ പങ്കെടുത്ത മിക്ക സാമുദായിക സംഘടനകളടക്കം അങ്ങനെതന്നെ. കൂടാതെ കേരളമടക്കമുള്ള സംസ്ഥാന ഭരണകൂടങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബി.ജെ.പിയും അങ്ങനെതന്നെ. വിഴിഞ്ഞം തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചിന്റെ സമാപനത്തില്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പി നേതാവ് വി.വി രാജേഷും വേദി പങ്കിട്ടത് കേരളം കണ്ടതാണല്ലോ. നായര്‍ സര്‍വീസ് സൊസൈറ്റി, എസ്.എന്‍.ഡി.പി യോഗം, വിശ്വകര്‍മസഭ, വൈകുണ്ഡ സ്വാമി ധര്‍മ പ്രചാരണ സഭ, കേരള തണ്ടാന്‍ മഹാസഭ, നാടാര്‍ സര്‍വീസ് സൊസൈറ്റി തുടങ്ങി സംഘടകളാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതെല്ലാം കാണുന്നവരോട് വിമോചനസമരം എന്നൊക്കെ പറയുമ്പോള്‍ സഹതാപമല്ലേ തോന്നൂ. സമരത്തിലെ ലത്തീന്‍ സഭാ നേതൃത്വത്തെ ചൂണ്ടികാട്ടിയാണല്ലോ ഈ ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങളിലെല്ലാം സഭയുടെ സാന്നിധ്യമുണ്ടായിരുന്നു. എത്രയോ കന്യാസ്ത്രീകള്‍ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. സിസ്റ്റര്‍ ആലീസിനേയും മറ്റും മറക്കാറായോ? പല സമരങ്ങളോടും ഇടതുപക്ഷവും സഹകരിച്ചിട്ടുണ്ട്. അവയൊന്നും വിമോചനസമരമായിരുന്നില്ലല്ലോ. പിന്നെങ്ങിനെ അദാനിക്കെതിരായ സമരം വിമോചനസമരമാകും? പിന്നെ പുരോഹിതര്‍ സമരങ്ങളിലിടപെടുന്ന പ്രശ്നം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ കലാപത്തില്‍ പുരോഹിതര്‍ക്കൊപ്പം ആരൊക്കെ നിന്നു എന്നു മറക്കാറായോ? കൃസ്തുവിന്റെ ആറാംതിരുമുറിവ് നാടകവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആവിഷ്‌കാര സ്വാതന്ത്ര്യസമരത്തിലെ ബിഷപ്പ് പൗലോസ് മാര്‍ പൗലോസിന്റെ സാന്നിധ്യം മറക്കാറായിട്ടില്ലല്ലോ. തിര്‍ച്ചയായും മന്ത്രി അബ്ദുറഹ്മാനെ ഒരു വൈദികന്‍ തീവ്രവാദിയെന്നു വിളിച്ചത് തീരെ തരം താണ പ്രവര്‍ത്തിയായി. എന്നാല്‍, പുരോഹിതനും സമരസമിതിയും അതില്‍ ക്ഷമാപണം നടത്തി. ലൗ ജിഹാദ് എന്ന ആരോപണത്തെ തള്ളിക്കളഞ്ഞവരാണ് ലാറ്റിന്‍ സഭ എന്നതുമോര്‍ക്കാം. മറുവശത്ത് സമരം നടത്തുന്നവരെയെല്ലാം തീവ്രവാദികളായും രാജ്യദ്രോഹികളായും വിദേശപണം പറ്റുന്നവരുമായും മന്ത്രിമാരും നേതാക്കളും ന്യായീകരണക്കാരുമെല്ലാം ആക്ഷേപിച്ചുകൊണ്ടേയിരിക്കുകയാണ്. കോതി സമരത്തിലും ഇതുതന്നെയാണ് നടക്കുന്നതെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറയുന്നതും കേട്ടു.


മലയാളിയുടെ വികസനമോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഏതാനും വര്‍ഷം മുമ്പ് പറഞ്ഞ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നതാണ് വൈരുധ്യം. കഴിഞ്ഞില്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതില്‍ ദുരൂഹമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്, അദ്ദേഹം ഗൗതം അദാനിയുമായി ടെലിഫോണില്‍ രഹസ്യചര്‍ച്ച നടത്തി, അവസാന ടെണ്ടറില്‍ അഞ്ച് കമ്പനികള്‍ സഹകരിക്കാന്‍ തയ്യാറായിട്ടും മൂന്ന് കമ്പനികള്‍ ക്വട്ടേഷന്‍ നല്‍കാന്‍ സന്നദ്ധരായിട്ടും അവരെയൊക്കെ ഒഴിവാക്കി, കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ട് എന്ന് പ്രചരിപ്പിച്ച് അദാനി ഗ്രൂപ്പിന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് എന്തിന്റെ പേരിലായാലും അതിനുപിന്നിലെ താല്‍പര്യങ്ങള്‍ അഴിമതിയുടേതാണ്, അദാനി ഗ്രൂപ്പ് നരേന്ദ്രമോദിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേപോലെ പ്രിയപ്പെട്ടതാകുന്നതും ആ ഗ്രൂപ്പിന് ഗുജറാത്തിലും കേരളത്തിലും കൊള്ളയടിക്ക് അവസരം ഒരുക്കുന്നതും ജനമധ്യത്തില്‍ തുറന്നുകാട്ടേണ്ടതുണ്ട്, വന്‍തോതിലുള്ള കോര്‍പ്പറേറ്റ് ഉപജാപങ്ങളിലൂടെയും വികസത്തിന്റെ കപടമായ പൊലിപ്പും തൊങ്ങലും അണിയിച്ചുമാണ് അഴിമതിക്ക് കളമൊരുക്കുന്നത്, ഇത് അനുവദിക്കാനാകില്ല എന്നിങ്ങനെപോയി അന്നത്തെ അദ്ദേഹത്തിന്റെ പോസ്റ്റ്. തീര്‍ച്ചയായും നിലപാടുകള്‍ മാറാം. എന്നാല്‍, ഇതെല്ലാം ശരിയാണെങ്കില്‍, എന്തുമാറ്റമാണ് പിന്നീടുണ്ടായത് എന്നു വിശദീകരിക്കാന്‍ പിണറായിക്ക് ഉത്തരവാദിത്തമില്ലേ? അദ്ദേഹമോ സര്‍ക്കാരോ അതു ചെയുന്നതായി കാണുന്നില്ല. പകരം പറയുന്നത് മുന്‍സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ നിന്നു പുറകോട്ടപോകാനാകില്ല എന്നു മാത്രമാണ്. അതെല്ലാം സാധ്യമാണെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.



പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ആകെ 2650 പേര്‍ക്കാണ് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കാന്‍ പോകുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക്. മറുവശത്ത് 18929 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതി വിപരീതമായി ബാധിക്കുക എന്ന് സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് വ്യക്തമാക്കുന്നു. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ജീവനും, സ്വത്തിനു, തൊഴിലിനും, സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് പ്രഖ്യാപിച്ച പാക്കേജുകള്‍പോലും നടപ്പാക്കിയില്ല. പദ്ധതിയുടെ നിര്‍മാണ സമയത്ത് 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതില്‍ 50 ശതമാനം പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യുമെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ഏറെ ചര്‍ച്ച ചെയ്തതാണെങ്കിലും തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരും അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലും നടത്തിപ്പ് സ്വകാര്യകമ്പനിക്കും എന്ന രീതിയില്‍ ആയിരുന്നു വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്തത്. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ എന്ന രീതിയിലാണ് പദ്ധതി. 7525 കോടി രൂപയോളം ആണ് പദ്ധതിക്ക് ചെലവായി അന്ന് കണക്കാക്കിയത്. അതില്‍ അദാനിയുടെ ചെലവ് 4089 കോടി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വൈബലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ 800 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 800 കോടി രൂപയും ഉള്‍പ്പെടെ 1600 കോടി പദ്ധതിക്കായി കമ്പനിക്ക് ഗ്രാന്റായി കൊടുക്കും. ഈ പറയുന്ന ഗ്രാന്റ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് തിരികെ നല്‍കേണ്ടതാണ്. അപ്പോള്‍ അദാനിയുടെ മൊത്തം ചെലവ് 2489 കോടി രൂപ മാത്രം. ഈ പണമാകട്ടെ കമ്പനിക്ക് നല്‍കിയിരിക്കുന്ന ഭൂമിയുടെ ഈടിന്മേല്‍ എസ്.ബി.ടി ബാങ്ക് നല്‍കുന്ന 3000 കോടി രൂപയുടെ ബാങ്ക് വായ്പയില്‍ ലഭിക്കുമെന്നായിരുന്നു വ്യവസ്ഥ. ചുരുക്കി പറഞ്ഞാല്‍ അദാനിക്ക് പദ്ധതിക്കായി ഒട്ടും തന്നെ മുതല്‍ മുടക്കില്ല എന്നര്‍ഥം. 500 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനു നല്‍കുക. ഇതില്‍ പദ്ധതിക്ക് ആവശ്യം 300 ഏക്കര്‍ മാത്രമാണ്. ബാക്കി ഭൂമി അദാനിക്ക് ഇഷ്ടമുള്ള വ്യവസായത്തിന് ഉപയോഗിക്കാം. ഇത്തരത്തിലായിരുന്നു പദ്ധതി ഡിസൈന്‍ ചെയ്തത്. അതേസമയം കേന്ദ്രം നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ പാടില്ലാത്തതാണ്.


വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് നല്‍കിയിരിക്കുന്നത് 40 വര്‍ഷത്തേക്കാണ്. ഇത് 60 വര്‍ഷത്തേക്ക് നീട്ടുകയും ആകാം. രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ സ്വകാര്യ കമ്പനികളുമായുള്ള കരാര്‍ 30 വര്‍ഷത്തേക്കാണ്. സംസ്ഥാന സര്‍ക്കാരിന് വിഴിഞ്ഞം പദ്ധതിയില്‍ പ്രതിവര്‍ഷം ലഭിക്കാന്‍ പോകുന്ന ലാഭം 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശതമാനമാണ്. അതുവരെ ലാഭം കമ്പനിക്കാണ്. നിയമപരമായി പടിഞ്ഞാറന്‍ തീരത്ത് വിനോദസഞ്ചാര മേഖലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രദേശത്ത് യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ല എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഒരു ഘട്ടത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സ്റ്റേ ചെയ്തിരുന്നു. അന്ന് സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലില്‍ കൊടുത്ത ഉറപ്പ് ഈ പദ്ധതിയുമായി ഇനി മുന്നോട്ടു പോവില്ല എന്നായിരുന്നു. എന്നാല്‍, അതെല്ലാം ലംഘിച്ചാണ് പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത്. പദ്ധതി നടപ്പാക്കി കഴിയുമ്പോള്‍ ആകെ 2650 പേര്‍ക്കാണ് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കാന്‍ പോകുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക്. മറുവശത്ത് 18929 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതി വിപരീതമായി ബാധിക്കുക എന്ന് സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് വ്യക്തമാക്കുന്നു. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ജീവനും, സ്വത്തിനു, തൊഴിലിനും, സംരക്ഷണം ഉറപ്പുവരുത്തികൊണ്ട് പ്രഖ്യാപിച്ച പാക്കേജുകള്‍പോലും നടപ്പാക്കിയില്ല. പദ്ധതിയുടെ നിര്‍മാണ സമയത്ത് 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതില്‍ 50 ശതമാനം പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യുമെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഒന്നും നടന്നില്ല. അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പദ്ധതി പ്രദേശം നേരിടുന്നത്. പ്രദേശത്തെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തുമെന്നുള്ള വാഗ്ദാനങ്ങളും കടലാസില്‍ ഒതുങ്ങി. പദ്ധതി പ്രദേശത്ത് ഭവനരഹിതരായിട്ടുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് 2019 ല്‍ കലക്ടറുടെ ചേംബറില്‍ നടത്തിയ യോഗത്തില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. 1800 ഓളം പേരാണ് അതിനായി അപേക്ഷ നല്‍കിയത്. അതും നടന്നില്ല. നിര്‍മാണ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കടലാക്രമണം രൂക്ഷമാകാന്‍ അതു കാരണമായെന്നും മുന്‍ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ തന്നെ ഒരു ഘട്ടത്തില്‍ സമ്മതിക്കുകയുണ്ടായി. 1970 ല്‍ വിഴിഞ്ഞത്താരംഭിച്ച ഇപ്പോഴത്തെ ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം വലിയ തുറ, ബീമാപള്ളി, പൂന്തുറ കടപ്പുറങ്ങള്‍ 300 മീറ്റര്‍ കടലെടുത്തതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഫിഷിങ് ഹാര്‍ബറിനായി പുലിമുട്ട് നിര്‍മിച്ചതാണ് ഇതിന് കാരണം. 1000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. അഞ്ചിലധികം മത്സ്യത്തൊഴിലാളി കോളനികള്‍ ആണ് ഇതുമൂലം രൂപം കൊണ്ടത്. അതിന്റെ തുടര്‍ച്ചയായിരിക്കും ഇനിയും സംഭവിക്കുക. 70 ലക്ഷം ടണ്‍ പാറയാണ് കടലിന്റെ സ്വാഭാവിക തീരത്തു നിക്ഷേപിക്കുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്താണെന്നു ഇപ്പോഴും പൂര്‍ണമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഒപ്പം ഇത്രയധികം പാറയെടുക്കുന്ന പശ്ചിമഘട്ടത്തിലേയും അവസ്ഥ ഗുരുതരമായിരിക്കും. വളരെ സാവധാനം നടക്കാന്‍ പോകുന്ന പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ചു കാര്യമായ പഠനങ്ങളൊന്നും നടക്കുന്നില്ല. പോര്‍ട്ടിനു വേണ്ടി നിര്‍മിച്ചുകൊണ്ടിരിക്കുന്ന കടല്‍ഭിത്തി രണ്ട് കിലോമീറ്റര്‍ നീളം എത്താറായപ്പോഴേക്കും തീരം മുഴുവന്‍ ദുരന്തങ്ങളായിരുന്നു. 2019 ജൂലൈയില്‍ അതിശക്തമായ മഴ പെയ്യാതിരുന്നിട്ടും വലിയതുറയില്‍ കടല്‍കയറി 65 കുടുംബങ്ങളിലായി 282 പേരാണ് വലിയ തുറ സ്‌കൂളിലെ ക്യാമ്പില്‍ എത്തിയത്.


ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം 2016 ജൂണ്‍ 9 ന് പിണറായി വിജയനും അദാനിയുമായി ചര്‍ച്ച നടത്തി ധാരണയെത്തിയത് യു.ഡി.എഫ് സര്‍ക്കാരുമായി അദാനി സംഘം ഉണ്ടാക്കിയ കരാര്‍ പ്രകാരം തന്നെ പദ്ധതി മുന്നോട്ട് പോകും എന്നാണ്. കരാറിലെ പല വ്യവസ്ഥകളും അംഗീകരിക്കുന്നില്ല എന്നും എന്നാല്‍ ഇനിയത് റദ്ദാക്കി പുതിയ ടെന്‍ഡര്‍ സാധ്യമല്ലെന്നും കരാറുമായി ബന്ധപ്പെട്ട് മുന്‍സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ അന്വേഷിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിനായി 2017 മെയില്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമീഷന്‍ കാര്യമായ അന്വേഷണമൊന്നും നടത്തിയില്ല. എന്നിട്ടും കരാറില്‍ അഴിമതിയുണ്ടെന്നു തന്നെയാണ് നിലപാടെന്നു പറയുന്ന നേതാക്കളെയും ഇപ്പോള്‍ കാണുന്നുണ്ട്. ചുരുക്കത്തില്‍ അദാനിക്കായി 6000 കോടി അഴിമതി നടത്തിയ പദ്ധതിയാണ് എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത്. പിന്നെങ്ങിനെ ഇത് മന്ത്രിമാര്‍ പറയുന്നപോലെ കേരളത്തിന്റെ പദ്ധതിയാകും?

നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട പ്രക്ഷോഭങ്ങളും അതിനിടയില്‍ ആരംഭിച്ചു. 50ലധികം മത്സ്യബന്ധന ബോട്ടുകള്‍ വന്‍ തിരമാലകളില്‍ തട്ടിയും പദ്ധതിക്കായി നിര്‍മിച്ച ഫിഷിങ് ഹാര്‍ബറിന്റെ ഭിത്തിയില്‍ തട്ടിയും തകര്‍ന്നിരുന്നു. പദ്ധതിയുടെ നിര്‍മാണത്തിനായി നടത്തുന്ന പൈലിങ് കാരണം ആദ്യഘട്ടത്തില്‍ തന്നെ 25ലധികം മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ വിള്ളല്‍ വീണു തകര്‍ച്ചയുടെ വക്കില്‍ എത്തുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായ ബ്രേക്ക് വാട്ടര്‍ പാലത്തിന്റെ നിര്‍മാണത്തിന്റെ തുടക്കത്തില്‍ തന്നെ തീരത്തിന്റെ സ്വഭാവത്തിന് കനത്ത മാറ്റം വന്നു തുടങ്ങി. ഇതിനെയെല്ലാം തുടര്‍ന്ന് 2017 ഒക്ടോബര്‍ ആദ്യവാരത്തില്‍ നഷ്ടപരിഹാരത്തിനും മെച്ചപ്പെട്ട പുനരധിവാസ പാക്കേജിനുമായുള്ള സമരങ്ങളും ആരംഭിച്ചു. സമരം മൂലം ഏതാനും ദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വി.എസ് അച്യുതാനന്ദന്‍ ഒക്ടോബര്‍ 25ന് സ്ഥലത്തേക്ക് വന്നെങ്കിലും പോലീസ് അദ്ദേഹത്തെ തടയുകയും സംഘര്‍ഷ സാധ്യത കണക്കിലെടുത്തു അദ്ദേഹം തിരിച്ചു പോകുകയും ചെയ്തു. കരമടി (കമ്പവല മീന്‍പിടുത്തക്കാര്‍) തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കും, പ്രദേശവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ മേല്‍നോട്ട സമിതി, പ്രദേശവാസികള്‍ക്ക് 10 ദിവസത്തിനകം മണ്ണെണ്ണ തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാണ് സമരം അവസാനിച്ചത്. കടലിലെ മണ്ണ് തീരത്തു കൂടി വടക്കോട്ടും തെക്കോട്ടും നീങ്ങുന്ന സ്വാഭാവിക പ്രതിഭാസമുണ്ടെന്നും കടല്‍ ഭിത്തിക്കായി കടല്‍ നികത്തിയതോടെ മണലിന്റെ ഈ സ്വാഭാവിക ഒഴുക്കിന് മാറ്റം സംഭവിച്ചതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. മദര്‍ഷിപ്പുകള്‍ക്ക് പ്രവേശിക്കാന്‍ ഈ കടല്‍പ്രദേശം ഡ്രെഡ്ജ് ചെയ്തു 20.4 മീറ്റര്‍ ആഴം ആക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി പഠനറിപ്പോര്‍ട്ട് പറയുന്നു. കൂടാതെ കണ്ടെയ്‌നറുകള്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവക്കായി 66 ഹെക്ടര്‍ (165 ഏക്കര്‍) കടല്‍ നികത്തുകയും ചെയ്യണം. പ്രകൃതിദത്തമായി നിലവിലുണ്ടായിരുന്ന പൊഴിമുഖങ്ങളെയും കടലിടുക്കുകളെയും ദ്വീപുകളെയും കായലുകളെയും പ്രയോജനപ്പെടുത്തി നിര്‍മിച്ചിട്ടുള്ള സ്വാഭാവിക തുറമുഖങ്ങളായ കൊച്ചി, ബോംബെ, ഗോവ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തുറസ്സായ കടലില്‍ പുലിമുട്ടുകള്‍ ഉപയോഗിച്ചുള്ള കൃത്രിമ തുറമുഖനിര്‍മാണം സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഭയാനകമാണെന്ന് ഇതിനകം തീരദേശം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

തുറമുഖ നിര്‍മാണത്തിന് ആകെ കണക്കാക്കിയിരിക്കുന്ന മുതല്‍ മുടക്ക് 7525 കോടി രൂപ എന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍, ഈ കണക്ക് മാറി മറിഞ്ഞ് ഏകദേശം 5000 കോടി രൂപ കൂടി കേരള സര്‍ക്കാര്‍ മുടക്കേണ്ട സ്ഥിതി ഇപ്പോള്‍ ഉണ്ടായിരിക്കുന്നതായും ചൂണ്ടികാട്ടപ്പെടുന്നു. ഭൂമി ഏറ്റെടുക്കലിന് 2829 കോടി രൂപയും റോഡ് നിര്‍മാണത്തിന് 2039 കോടി രൂപയുമാണ് കൂടതല്‍ ചെലവ് കണക്കാക്കിയിരിക്കുന്നത്. റെയില്‍വേ മന്ത്രാലയം പുതിയ റെയില്‍ നിര്‍മിക്കാന്‍ 2104 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു. 12500 കോടി ചെലവില്‍ അദാനി മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. 81% തുകയും ജനങ്ങളുടെ പണം വിനിയോഗിക്കുന്ന ഒരു സാഹചര്യം. ഇപ്പോള്‍ തന്നെ കട പ്രതിസന്ധി നേരിടുന്ന കേരള സര്‍ക്കാറിന്റെ കടഭാരം കൂട്ടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ പണമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനും ഇത് ഇടയാക്കും.


വല്ലാര്‍പാടം നല്‍കുന്ന പാഠം

കൊച്ചിയിലെ വല്ലാര്‍പാടം തുറമുഖ പദ്ധതിയുടെ അനുഭവം നമുക്ക് പാഠമാകുന്നുണ്ട്. പോര്‍ട്ട് ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി തുറമുഖം സ്വകാര്യവല്‍കരിച്ച് വികസനത്തിനായി ദുബൈ പോര്‍ട്ടിന് കൊട്ടി ഘോഷിച്ച് കൈമാറിയ വല്ലാര്‍പാടത്തിന്റെ ഇന്നത്തെ അവസ്ഥ നമ്മുടെ മുന്നിലുണ്ട്. മൊത്തം ശേഷിയുടെ 30% പോലും വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ ചരക്ക് കൈകാര്യം ചെയ്യുന്നില്ല. കൊച്ചിയെ സിംഗപ്പൂരാക്കും എന്ന വാഗ്ദാനം നല്‍കിയാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആരംഭിച്ചത്. എന്നാല്‍, ആ വികസന വ്യാമോഹമൊക്കെ ഇന്ന് അവസാനിച്ചിരിക്കുന്നു. നൂറോളം പേര്‍ക്ക് മാത്രമാണ് അവിടെ സ്ഥിരം തൊഴില്‍ ലഭിച്ചത്. അയല്‍ രാജ്യമായ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ അവസ്ഥയും അടുത്തിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. കടമെടുത്തും പൊതുപണം ധൂര്‍ത്തടിച്ചും വമ്പന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ നിര്‍മിക്കുമ്പോള്‍ അത് ലക്ഷ്യമിടുന്ന നേട്ടങ്ങളൊന്നും ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ആഘാതപഠനം നടത്തണമെന്നും അതുവരെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നുമുള്ള സമരസമിതിയുടെ ആവശ്യം പ്രസക്തമാകുന്നത്. അതിനോട് ഐക്യപ്പെടുകയാണ് ജനാധിപത്യവാദികള്‍ ചെയേണ്ടത്. തീരങ്ങളുടെ യഥാര്‍ഥ അവകാശികള്‍ ആരെന്ന ചോദ്യത്തിന് അത് മത്സ്യത്തൊഴിലാളികള്‍ എന്നുതന്നെ വിളിച്ചു പറയണം. കാടിന്റെ അവകാശികള്‍ ആദിവാസികളും മണ്ണിന്റെ അവകാശികള്‍ ദലിതരും തോട്ടങ്ങളുടെ അവകാശികള്‍ തോട്ടം തൊഴിലാളികളും എന്നൊക്കെ പറയുന്നതുപോലെയുള്ള ഏറ്റവും അടിസ്ഥാനപരമായ ഒരു ജനാധിപത്യാവകാശ പ്രശ്‌നമാണ് ഈ സമരമുയര്‍ത്തുന്നത്. അതിനാലത് പരാജയപ്പെടരുത്.


TAGS :