Quantcast
MediaOne Logo

റാഷിദ നസ്രിയ

Published: 15 Dec 2022 8:24 AM GMT

IFFK: സ്ത്രീയും സിനിമയും/സിനിമയിലെ സ്ത്രീ

സ്ത്രീകള്‍ ക്യാമറക്ക് മുന്നിലെ ഒരു കച്ചവട വസ്തുവായിട്ടാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, ഞങ്ങള്‍ക്ക് സിനിമയും തിരക്കഥയും, എഡിറ്റുമൊക്കൊ ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നത്. | Open Forum - IFFK 2022

IFFK: സ്ത്രീയും സിനിമയും/സിനിമയിലെ സ്ത്രീ
X

ഡോ. ശ്രീദേവി പി. അരവിന്ദ് (മോഡറേറ്റര്‍)

'സിനിമയും സ്ത്രീയും' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇറാനി സംവിധായികയായിട്ടുള്ള, നമുക്ക് തലമുടി ചുരുളുകള്‍ അയച്ചുതന്ന മെഹനാസ് മുഹമ്മദിയെ ഓര്‍ക്കാതെ ഈ സെക്ഷന്‍ തുടങ്ങാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ മെഹനാസ് മുഹമ്മദിയെ ഓര്‍ത്തുകൊണ്ട് അവരുടെ വിപ്ലവ വീര്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഈ സെക്ഷന്‍ തുടങ്ങുന്നു. ഒരുപക്ഷെ ഇറാനില്‍ ഒരു കഷണം മുട്ടിച്ചുരുള്‍ ആകാശം കണ്ടതിന്റെ പേരിലാണ് ഇത്രമേല്‍ ജീവന്‍ നഷ്ടപ്പെട്ടത്. വലിയ പോരാട്ടങ്ങള്‍ നടന്നത്. ഇതിന്റെ പ്രതീകമായി കൊണ്ട് ഞാന്‍ തന്റെ തലമുടി അയച്ചു തന്ന് നമ്മുടെ ഉദ്ഘാടനവേദിയെ അനശ്വരമാക്കിയ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.


മിനി ഐ ജി (സംവിധായിക)

ഞാന്‍ 'ഡിവോഴ്‌സ് ' എന്ന സിനിമയുടെ സംവിധായിക ആയിട്ട് മാത്രമല്ല സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. ഇരുപത്തി അഞ്ച് വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കലാകാരി ആയിട്ടാണ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. കാരണം, നാടകത്തിലൂടെ ആണ് ഞാന്‍ കലാപ്രവര്‍ത്തനം ആരംഭിച്ചത്. സിനിമയെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. എങ്കിലും ഈ ഒരു കമ്പോളവല്‍ക്കരിക്കപ്പെട്ട സമയത്ത് എത്രത്തോളം നമുക്ക് നമ്മുടെ വിഷയങ്ങള്‍ പ്രൊഡ്യൂസറിനോട് അല്ലെങ്കില്‍ ആക്ടേഴ്‌സിനോട് സംസാരിക്കുമ്പോള്‍ പലപ്പോഴും അത്രത്തോളം സ്വീകാര്യത ഉണ്ടാവാറില്ല. ആദ്യമേ തന്നെ സ്ത്രീകളാണെന്ന് സൈഡ് ലൈന്‍ ചെയ്യും. സ്ത്രീകള്‍ തിരഞ്ഞെടുക്കുന്ന വിഷയം, മാര്‍ക്കറ്റില്‍ ഒരു ഓഡിയന്‍സ് ഉണ്ടാവില്ല അല്ലെങ്കില്‍ അങ്ങനെ ഒരു വിഷയമായിരിക്കും തിരഞ്ഞെടുക്കുന്നത് എന്ന തരത്തിലുള്ള ഒരു പ്രത്യേക ചിന്ത നിലനില്‍ക്കുന്നുണ്ട്.

സമാന്തര സിനിമ പ്രവര്‍ത്തനങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. സിനിമ ഒരു മാധ്യമം എന്ന നിലയ്ക്ക് അതില്‍ തിളങ്ങാന്‍ കഴിയും എന്ന വിശ്വാസവുമുണ്ട്. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ ആശയമായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ക്ക് സിനിമ ച്യെയാനായിട്ടുള്ള സഹായം. അതുപോലെ പല പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. എന്റെ നാടകങ്ങള്‍ ഒക്കെ സമൂഹത്തോട് സംസാരിക്കാനുള്ളതാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. എപ്പോഴും അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട് ' ഡിവോഴ്‌സ് ' എന്ന സിനിമ കൊണ്ട് അതിന് ശ്രമിച്ചിട്ടുണ്ട്.

വിധു വിന്‍സെന്റ് (സംവിധായിക)

എന്നെ സംബന്ധിച്ചിടത്തോളം പഠിച്ച യൂണിവേഴ്‌സിറ്റിയിലേക്ക് എത്തിയ പ്രതീതിയാണ്. ഐ.എഫ്.എപ്.കെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന് ഞാന്‍ സ്വന്തമായി സംവിധാനം ചെയ്ത സിനിമയുമായി വരുന്നു എന്നത് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. സിനിമ കലാലയം ആണ്. എന്റെ മുന്നില്‍ ഇരിക്കുന്നവരൊക്കെ വീണ്ടും തട്ടകത്തിലേക്ക് തിരിച്ചെത്തുന്നത് ഓര്‍മകള്‍ പുതുക്കാന്‍ വേണ്ടി മാത്രമാണ്. ഒരു സ്ത്രീയുടെ എല്ലാത്തരം പരിമിതിക്കപ്പുറത്തേക്കുള്ള കാഴ്ചയും രാഷ്ട്രീയവും നിലപാടുകളും ഒരുക്കി തന്നതിനുള്ള വേദികളില്‍ ഒന്നായി ഐ.എഫ്.എഫ്.കെ മാറിയിട്ടുണ്ട്. മാന്‍ഹോള്‍ 2019 ചെയ്തതിനുശേഷം അടുത്ത രണ്ട് വര്‍ഷം പുതിയ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള കാത്തിരിപ്പാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ' സ്റ്റാന്‍ഡ് അപ്' സിനിമയ്ക്ക് വേണ്ടി പ്രൊഡ്യൂസറിനെ അന്വേഷിച്ച സമയത്ത് പല നിര്‍മാതാക്കളും പറഞ്ഞത് വിമന്‍സ് കേന്ദ്രീകൃത സിനിമ തീയേറ്ററില്‍ ഓടില്ല എന്നാണ്. വിഷയം ഒന്നു മാറ്റി പിടിക്കൂ എന്ന് പറഞ്ഞു. ഞാന്‍ വിഷയം മാറ്റിയില്ല. കാത്തിരുന്നു അങ്ങനെയാണ് രണ്ടാമത്തെ സിനിമ ഒരുങ്ങുന്നത്. അത് വിമന്‍ കേന്ദ്രീകൃത സിനിമ ആയിട്ടുള്ള വിഷയം തന്നെ ആയിരുന്നു.


അതിന് ശേഷം 2017 ന് ശേഷം 2022 നില്‍ക്കുമ്പോള്‍ വിമന്‍സ് സെന്റേര്‍ഡ് മൂവി ഉണ്ടോ എന്ന് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ഇടം നേടിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. സ്ത്രീ കഥാപാത്രങ്ങളായി വരുന്ന സിനിമകള്‍ സിനിമക്കുള്ളിലുള്ള സ്ത്രീ സംബന്ധിച്ച സിനിമയുടെ ഭാവുകത്വ പരിണാമം മാറിയിരിക്കുന്നു. സിനിമ കുറച്ചുകൂടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഇടമായി മാറിയിരിക്കുന്നു. പല സ്ത്രീ സംവിധായകനും അവരുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ തരാറുണ്ട്. സ്ത്രീ വിരുദ്ധതയോ ദലിത് വിരുദ്ധതയോ സ്‌ക്രിപ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് തരുന്നത്. സ്ത്രീയെ ചൂണ്ടി പറയുമ്പോള്‍ നമ്മള്‍ ഉത്കണ്ഠയില്‍ എത്തുന്നു. അതിലേക്ക് നമ്മള്‍ നടന്നു എത്തിയത് വലിയ കാര്യമാണ്. സ്റ്റാന്‍ഡ് അപ് എന്ന സിനിമയില്‍ വോയറിസ്റ്റ് കാഴ്ചയില്‍ നിന്ന് മാറി ഇരയാക്കപ്പെടുന്ന പെണ്‍കുട്ടി എങ്ങനെ പ്രതീഷ്ഠിക്കാമെന്ന് ആലോചിക്കുന്നുണ്ട്. സ്ത്രീകള്‍ സിനിമ ചെയ്യുന്ന സമയത്ത് അതുവരെയുള്ള ആഖ്യാനങ്ങളെ ഇനി വേണ്ട എന്ന് തീരുമാനിക്കുന്നു.

രേവതി എസ് വര്‍മ്മ (സംവിധായിക)

1922ല്‍, ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു സിനിമാ തിരക്കഥ എഴുതി സംവിധാനം ചെയ്തത സ്ത്രീ സംവിധായികയായിരു ഫാത്തിമ ബീഗം. അവിടെ പുരുഷന്മാര്‍ക്ക് മുമ്പ് 1922 ഫാത്തിമ ബീഗം വലിയ സിനിമയാണ് ചെയ്തത്. ഇന്ത്യന്‍ പ്രേക്ഷകരെ കൈപിടിച്ച് കൊണ്ടുവന്നത് ഫാത്തിമ ബീഗം ആയിരുന്നു. ഏതാണ്ട് 50 ശതമാനം സ്ത്രീകള്‍ ഉള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഫാത്തിമ ബീഗം കഴിഞ്ഞ് വിരലിലെണ്ണാവുന്ന സംവിധായകര്‍ മാത്രമേ ഉള്ളു. സ്ത്രീകള്‍ ക്യാമറയ്ക്ക് മുന്നിലെ ഒരു കച്ചവട വസ്തുവായിട്ടാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് സിനിമയും തിരക്കഥയും, എഡിറ്റുമൊക്കൊ ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീകള്‍ മുന്നോട്ടുവന്നത്. ആദ്യത്തെ സിനിമ ചെയ്യുമ്പോള്‍ വലിയ താരനിരയായിരുന്നു. സിനിമയിലേക്ക് വന്നു തുടങ്ങിയപ്പോഴാണ് ചോദ്യങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയത്. എന്തുകൊണ്ട് പുരുഷന്മാര്‍ ചെയ്യുന്ന സിനിമ സ്ത്രീക്ക് ചെയ്തുകൂടാ എന്ന ചോദ്യം എനിക്കുണ്ടായി. മറ്റു കാര്യങ്ങളൊക്കെ മാറ്റിക്കൊണ്ട് സിനിമ ഒരു തൊഴില്‍ ആക്കണം എന്ന ചിന്തയുമുണ്ടായി.


സംഗീത ചെനംപുള്ളി (ചലച്ചിത്ര നിരൂപക)

സിനിമയില്‍ പ്രധാനപ്പെട്ട റോള്‍ ചെയ്യുന്നതിന് എത്ര സ്ത്രീകളുണ്ട് എന്ന് ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് കേരളത്തിന്റെ പ്രശ്‌നമായിട്ടല്ല പറയുന്നത്. സ്ത്രീകള്‍ കലാപരമായി വരുന്നത് ഏതാണ്ട് 30 ശതമാനം മാത്രമാണ്. സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ച് കുറെ കാലമായി വന്നിട്ടുള്ള ചര്‍ച്ചകള്‍ ഒക്കെ കൊണ്ട് പ്രയോജനം ഉണ്ടായിട്ടുണ്ട്. തൊഴില്‍ മേഖല എന്ന നിലയ്ക്കും ജനാധിപത്യപരമായ അവകാശങ്ങള്‍ പാലിക്കപ്പെടേണ്ട തൊഴില്‍ മേഖല എന്ന നിലയ്ക്കും മുന്നേറ്റങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഉള്ള ശ്രമങ്ങള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട് എന്നത് പ്രതീക്ഷാര്‍ഹമാണ്. എത്രത്തോളം പ്രാധിനിത്യം ഉണ്ട് എന്നത് മറ്റൊരു കാര്യമാണ്. സിനിമയെ കുറിച്ച് പഠിക്കുന്ന സ്ത്രീകള്‍ എന്ന രീതിയിലും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ആഗോളതലത്തില്‍ തന്നെ വീടിനകത്ത്‌സ്ത്രീകളുടെ മേല്‍ അധികാരം എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതിന് സമാന്തരമായിട്ട് തന്നെയാണ് സിനിമാ ഇടങ്ങളിലും പ്രവര്‍ത്തിക്കുന്നതും. അവിടെ കുറച്ചുകൂടി രൂക്ഷമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ഒരു വിപ്ലവം സിനിമയെ സംബന്ധിച്ചിടത്തോളം സാധ്യമല്ല. ഇന്ന് സിനിമ മുമ്പുള്ളതിനേക്കാള്‍ കുറെ മാറിയിട്ടുണ്ട്.




TAGS :