Quantcast
MediaOne Logo

നിഷി ലീല ജോര്‍ജ്

Published: 3 Jan 2023 1:57 PM GMT

കവിതയുടെയും അതിജീവനത്തിന്റെയും ജലപാത പണിയുന്നവള്‍

ഗാര്‍ഹിക പരിസരങ്ങളെക്കുറിച്ച് സ്ത്രീകള്‍ നിരന്തരം എഴുതുന്നതിനെ വിമര്‍ശിക്കുന്നവരുണ്ട്. നിരന്തരമായി ഇടപെടുന്ന ഇടങ്ങള്‍, നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങള്‍ ഒക്കെ വ്യക്തി സത്തയെ എന്ന പോലെ എഴുത്തിനേയും നിശ്ചയിക്കും. ഗാര്‍ഹിക ഇടങ്ങളിലെ ജനാധിപത്യമില്ലായ്മകളെക്കുറിച്ച് ഒരുവളെഴുതുന്നതില്‍ രാഷ്ട്രീയമുണ്ട്. മഞ്ജു ഉണ്ണികൃഷ്ണന്റെ 'ഒരാളെ സൂക്ഷ്മം ഓര്‍മ്മിക്കും വിധം' എന്ന കവിതാസമാഹാരത്തിന്റെ വായന.

കവിതയുടെയും അതിജീവനത്തിന്റെയും ജലപാത പണിയുന്നവള്‍
X

രണ്ടാം തരംഗ (second wave) സ്ത്രീവാദ ഘട്ടത്തിലാണ് സ്ത്രീവാദ ആത്മീയത (feminist spirituality) യുടെ ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ദൈവങ്ങളും പുരോഹിതരും ആണുങ്ങളായിരിക്കുന്നത് കുടുംബത്തിലും സമൂഹത്തിലും ആണാധിപത്യം ഉറപ്പിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ടെന്ന് സ്ത്രീവാദ ആത്മീയതയുടെ വക്താക്കള്‍ കരുതി. ഇവരില്‍ ചിലര്‍ മതത്തിലെ ആണധികാരത്തെ വിമര്‍ശിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മറ്റു ചിലര്‍ പെണ്‍ ദൈവങ്ങളെ കണ്ടെത്തുന്നതിലും നിര്‍cിച്ചെടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുഴുകി. കരോള്‍ പി. ക്രൈസ്റ്റ് തന്റെ റീ ബെര്‍ത്ത് ഓഫ് ദി ഗോഡസ്സ് (Rebirth of the Goddess : Finding Meaning in Feminist Spirituality) എന്ന ഗ്രന്ഥത്തില്‍ നിലവിലുള്ള ആണ്‍ദൈവ സങ്കല്‍പങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. പ്രായമുള്ള ശക്തനായ വെളുത്ത പുരുഷന്‍ എന്ന സങ്കല്‍പമായിരുന്നു ദൈവസങ്കല്‍പങ്ങളില്‍ പ്രബലമായിരുന്നത് എന്ന് അവര്‍ പറയുന്നു.

' The God we have known in the Jewish and Christian traditions is not only a male but also a judgmental 'dominating other.' This God has 'dominion' over the earth, and his power is proved through his victories over his enemies '' എന്ന് ആണ്‍ദൈവ സങ്കല്‍പത്തെ അവര്‍ വിശകലനം ചെയ്യുന്നു.


സര്‍വശക്തനും വിധികര്‍ത്താവും ശത്രുസംഹാരിയുമായ ഇത്തരമൊരു ആണ്‍ദൈവ സങ്കല്‍പം ഏറിയും കുറഞ്ഞും എല്ലാ മതങ്ങളിലും തന്നെ ഉണ്ട്. അധീശ സ്വഭാവം പുലര്‍ത്തുന്ന സര്‍വ്വശക്തനായ ഈ ആണ്‍ദൈവ സങ്കല്‍പത്തെ മഞ്ജു തന്റെ കവിതകളില്‍ പൊളിച്ചുപണിയുന്നു. 'ഒരാളെ സൂക്ഷ്മം ഓര്‍മ്മിക്കും വിധം' എന്ന സമാഹാരത്തിലെ 'യേശുക്കൊച്ചിനുള്ള കത്ത് ' എന്ന കവിത നോക്കൂ. ദൈവത്തെ ഇവിടെ ഒരു സ്ത്രീ പ്രസവിച്ച മനുഷ്യക്കുഞ്ഞായി കവി അവതരിപ്പിക്കുന്നു.

'ലോകത്തെ

രക്ഷിക്കുന്നതൊക്കെ ശരി

മേരി അമ്മച്ചിയെ ശരിക്കും നോക്കണം'

എന്ന് യേശുക്കൊച്ചിനെ ഓര്‍മിപ്പിക്കുന്നു. ഭയത്തോടെയല്ല വാത്സല്യത്തോടെയാണ് ഇക്കവിത യേശുക്കൊച്ചിനോട് സംസാരിക്കുന്നത്. 'ഉപേക്ഷിക്കപ്പെട്ട ക്ഷേത്രത്തിലെ ദൈവങ്ങള്‍' എന്ന കവിതയില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ മണ്ണിലേക്കും മൗനത്തിലേക്കുമുള്ള വീഴ്ച്ചയെയാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യര്‍ സൃഷ്ടിച്ച ദൈവങ്ങള്‍ മനുഷ്യരെ നിയന്ത്രിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന ലോകത്തിരുന്നാണ് - ദൈവങ്ങളുടെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന ലോകത്തിരുന്നാണ് - ഈ കവി തന്റേതായ ദൈവത്തെ നിര്‍മിച്ചെടുക്കുന്നത്. '90 മിനുട്ട് നീളുന്ന പ്രാര്‍ഥനയുടെ തൂക്കം' എന്ന കവിതയില്‍ കാണും പോലെ അടികൊണ്ടു വലഞ്ഞ ഫുട്‌ബോളിനൊപ്പം നില്‍ക്കുന്ന ദൈവമാണ് അവളുടെ ദൈവം. 'മൗനദീക്ഷ' എന്ന കവിതയില്‍ അതൊരു പെണ്‍ദൈവമായി തെളിഞ്ഞു വരുന്നു.

ദൈവത്തെ മാത്രമല്ല, ലോകത്തേയും ഈ കവി തന്റെ ഭാവനകളും നിലപാടുകളും കൊണ്ട് പുതുക്കിപ്പണിയുന്നു. മഞ്ജു ഉണ്ണികൃഷ്ണന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണ് 'ഒരാളെ സൂക്ഷ്മം ഓര്‍മ്മിക്കും വിധം'. 'നേര്‍രേഖയില്‍ പറഞ്ഞാല്‍' എന്ന ആദ്യ സമാഹാരത്തില്‍ തന്നെ അതിവൈകാരികമല്ലാത്തൊരു പുതുഭാഷയില്‍ ജീവിതത്തെ ആവിഷ്‌ക്കരിക്കുന്ന കവിയെ കാണാം. രണ്ടാം സമാഹാരത്തിലെത്തുമ്പോള്‍ മഞ്ജുവിന്റെ കവിതകള്‍ കൂടുതലായി മുതിര്‍ന്നിട്ടുണ്ട്. അധികാര പ്രയോഗങ്ങളുടെ ബലതന്ത്രങ്ങളെ അതിജീവിച്ച് സ്വന്തം സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുവാന്‍ കൂടുതല്‍ ബലമുള്ളൊരു ഭാഷ അവള്‍ പണിതെടുക്കുന്നു. തന്നില്‍ നിന്ന് മാറി നിന്ന് തന്നെ നിരീക്ഷിക്കാനും ചിലപ്പോള്‍ തന്നില്‍ നിന്ന് പുറത്തിറങ്ങിയൊന്ന് ചുറ്റി വരാനും പരിശീലനം നേടിയ ഒരുവള്‍ക്ക് മാത്രം സാധ്യമാകുന്ന ഭാഷയാണത്. കാല്‍പനികതയുടെയോ ആധുനികതയുടെയോ കാവ്യഭാഷയില്‍ നിന്ന് ഭിന്നമായത്. നേര്‍ത്തൊരു ഹാസ്യം അതില്‍ ലയിച്ചു കിടക്കുന്നുണ്ട്. പുതുകാലത്തിന്റെ ഊര്‍ജവും വേഗതയും നിറച്ച ഈ ഭാഷയെ രൂപപ്പെടുത്തുന്നതില്‍ സാമൂഹ്യ മാധ്യമങ്ങളുമായുള്ള സഹവാസവും പങ്ക് വഹിക്കുന്നുണ്ട്.

സിനിമയില്‍ നിന്ന് എടുത്ത്, കോമഡി പരിപാടികളിലൂടെയും ട്രോളുകളിലൂടെയും പ്രസിദ്ധമായിത്തീര്‍ന്ന, താത്വികാവലോകനം എന്ന വാക്കിന് ആ വാക്കിന്റെ മുന്‍ ഉപയോഗത്തില്‍ നിന്ന് ഭിന്നമായൊരു ലഘുത്വം പുതുകാലത്ത് വന്നു ചേര്‍ന്നിട്ടുണ്ട്. ഭാഷാപ്രയോഗങ്ങളിലും വിഷയങ്ങളിലുമുള്ള മഞ്ജുവിന്റെ ഇത്തരം തെരഞ്ഞെടുപ്പുകളാണ് മഞ്ജുവിനെ സമകാല കവിയാക്കുന്നത്.

'ഭാഷ' എന്ന് പേരിട്ടിരിക്കുന്ന ഒരു കവിതയില്‍ ഭാഷയുടെ തുരുത്തുകളെയും ഒഴുക്കുകളെയും ലോകത്തിന്റെ പരിണാമങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് കവി അവതരിപ്പിക്കുന്നത്. പരിണമിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ അവതരിപ്പിക്കാന്‍ അതിനുചിതമായ ഭാഷ മഞ്ജുവിന്റെ കവിതകളിലേക്ക് സ്വാഭാവികമായി കടന്നു വരുന്നു.'നഗരത്തിലെ കിളികള്‍' എന്ന കവിതയില്‍ കിളികളുടെ പുതു ജീവിതക്രമങ്ങള്‍ പുതുകാലഭാഷയിലാണ് വെളിപ്പെടുന്നത്. വികസനം വരുമ്പോള്‍ മരത്തിലെ താമസസൗകര്യം നഷ്ടമാകുന്ന കിളികള്‍ ഫ്‌ളാറ്റിന്റെ ജനലരികില്‍ താമസം തുടങ്ങുന്നു.

''ഹാങ്ങറും, പ്ലാസ്റ്റിക് ചരടും,

ടയര്‍ കഷ്ണവും വച്ച്

'എങ്ങനെ കൂടുണ്ടാക്കാം'

എന്ന വിഷയത്തില്‍

ഡോക്ടറേറ്റ് എടുത്തു

ഇളയ മകള്‍ക്കിളി.

'ചെറിയ ഇടങ്ങള്‍

ചെറിയ ജീവിതം'

എന്ന താത്വികാവലോകനം

അച്ഛന്‍ കിളിയെ

റസിഡന്‍സ് അസോസിയേഷനില്‍

പ്രസിദ്ധനാക്കി '

എന്ന് ഇക്കവിതയില്‍ കിളികളുടെ പുതുജീവിതത്തെ കവി ആവിഷ്‌കരിക്കുന്നു. റോഡിന് വീതി കൂട്ടല്‍, ആധാര്‍, പ്ലാസ്റ്റിക് ചരട്, ഡോക്ടറേറ്റ്, താത്വികാവലോകനം, റസിഡന്‍സ് അസോസിയേഷന്‍, ഉത്തരാധുനിക ഭക്ഷണക്രമം തുടങ്ങിയ, ഈ കവിതയില്‍ പ്രത്യക്ഷപ്പെടുന്ന വാക്കുകള്‍ മാറിയ ലോകത്തിന്റെ വികസന സങ്കല്‍പനങ്ങളെയും ഭരണകൂടാധികാരത്തെയും അന്തരീക്ഷ മലിനീകരണത്തെയും ജ്ഞാനോത്പാദന വിനിമയ രീതികളെയും പുതുജീവിതക്രമങ്ങളെയുമൊക്കെ ആവാഹിച്ചെടുത്തിരിക്കുന്ന വാക്കുകളാണ്. സിനിമയില്‍ നിന്ന് എടുത്ത്, കോമഡി പരിപാടികളിലൂടെയും ട്രോളുകളിലൂടെയും പ്രസിദ്ധമായിത്തീര്‍ന്ന, താത്വികാവലോകനം എന്ന വാക്കിന് ആ വാക്കിന്റെ മുന്‍ ഉപയോഗത്തില്‍ നിന്ന് ഭിന്നമായൊരു ലഘുത്വം പുതുകാലത്ത് വന്നു ചേര്‍ന്നിട്ടുണ്ട്. ഭാഷാപ്രയോഗങ്ങളിലും വിഷയങ്ങളിലുമുള്ള മഞ്ജുവിന്റെ ഇത്തരം തെരഞ്ഞെടുപ്പുകളാണ് മഞ്ജുവിനെ സമകാല കവിയാക്കുന്നത്.

ഗാര്‍ഹിക പരിസരത്തും പൊതു ഇടത്തിലും ഒരുവള്‍ കാണുന്ന, അനുഭവിക്കുന്ന നാനാ വിഷയങ്ങളാണ് മഞ്ജു കവിതയിലേക്ക് കൊണ്ടുവരുന്നത്. ചുറ്റുമുള്ള മണല്‍പ്പരപ്പുകള്‍ കണ്ട് മനസ്സു ശൂന്യമാവാതിരിക്കാന്‍ താന്‍ പരിപാലിക്കുന്ന പൂന്തോട്ടമായി തന്റെ കാവ്യജീവിതത്തെ മഞ്ജു തന്നെ ചില കവിതകളിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ഈ പൂന്തോട്ടത്തിന്റെ പരിപാലനത്തിനായുള്ള ജലസംഭരണി അവള്‍ കണ്ടെത്തുന്നതും പലപ്പോഴും ഭാവനയിലാണ്. അതില്‍ നിന്നവള്‍ ചിലപ്പോള്‍ മുക്കി കുടിക്കുന്നു. ചിലപ്പോളതില്‍ മുങ്ങിക്കുളിക്കുന്നു. ഉടലിലും ഉയിരിലും ഉണര്‍വു നിറയ്ക്കുന്നു. കവിതയുടെ ചെടികള്‍ നനച്ചു വളര്‍ത്തുന്നു. 'സ്വയം കല്‍പ്പിത വനം' എന്ന കവിതയില്‍ മുന്തിരിവള്ളികളുടെ ചിത്രമുള്ള അവളുടെ കുപ്പായത്തിലെ വള്ളികള്‍ അയാളുടെ ഒറ്റ ചോദ്യത്തില്‍ പൂവിടുന്നതായി പറഞ്ഞിരിക്കുന്നു. വീട്ടിലേക്കുള്ള വഴിയില്‍ പൂവ് കായാവുകയും മുന്തിരികള്‍ പഴുക്കുകയും ചെയ്യുന്നു.

'ഒറ്റമരമായ ഒരുവള്‍

സ്വയം കല്‍പ്പിത വനമാകുന്നു.

മഴയില്‍ വീട്ടിലെത്തുമ്പോള്‍

നിങ്ങള്‍ കാണും

പുതിയ ഉടുപ്പിന്റെ നിറം

ഒറ്റ മഴയില്‍ കലര്‍ന്നു'

എന്നാണ് ഇക്കവിത അവസാനിക്കുന്നത്. ഭാവനയുടെ പൂവിടലുകളെ പരിപാലിക്കാന്‍ സാധിക്കുന്ന ഇടമേയല്ല അവള്‍ക്ക് വീട്. മറിച്ച്, വീട് പലപ്പോഴും അവളുടെ ഊര്‍ജത്തെയാകെ വലിച്ചെടുക്കുന്ന ഇടമാണ്.

''അടുക്കളയുടെ വാതില്‍ എവിടെ?

അടുക്കളകള്‍ക്ക് പുറത്തേക്ക് വാതിലില്ലല്ലോ '

എന്ന് നേര്‍രേഖയില്‍ പറഞ്ഞാല്‍ എന്ന കവിതാ സമാഹാരത്തിലെ അങ്കലാപ്പ് എന്ന കവിതയില്‍ മഞ്ജു നേരത്തെ എഴുതിയിട്ടുണ്ട്. ഒരാളെ സൂക്ഷ്മം ഓര്‍മ്മിക്കും വിധം' എന്ന കവിതാ സമാഹാരത്തിലെ 'ആവിയുള്ള ഓര്‍മ്മ ' എന്ന കവിതയില്‍ ഒരുവളുടെ സ്വത്വ പ്രതിസന്ധിയുടെ പല നിലകള്‍ മഞ്ജു ആവിഷ്‌കരിക്കുന്നു. ദേശങ്ങള്‍ക്കനുസരിച്ച് മാറുന്ന ഇഡ്ഢലിയുടെ രുചി വ്യതിയാനങ്ങള്‍ പോലെയാണ് സ്ത്രീയുടെ ജീവിതവും. വിവാഹാനന്തരം എത്തിപ്പെടുന്ന വീടിന്റെ സ്വഭാവങ്ങള്‍ക്കനുസരിച്ച് അവള്‍ സ്വയം പരിണമിക്കേണ്ടി വരുന്നു. ചിലപ്പോഴാണെങ്കില്‍ ഇഡ്ഡലിയെ കൊത്തിനുറുക്കി ഉപ്പുമാവാക്കി ഇഡ്ഡലിയേ അല്ലാതാക്കുന്നു. അത്രമേല്‍ സ്വത്വനഷ്ടം സ്ത്രീകള്‍ക്കും അനുഭവിക്കേണ്ടി വരുന്നുണ്ട്. 'പുനര്‍ജ്ജന്മം' എന്ന കവിതയില്‍ പറയുന്ന സ്ഫടിക ലായനിയെപ്പോലെ അവള്‍ക്ക് പല പല രൂപങ്ങളിലേക്ക് മാറേണ്ടി വരുന്നു. നിയതമായൊരു സ്വത്വത്തില്‍ ഉറച്ചു നില്‍ക്കാന്‍ സാധിക്കാതെ വരുന്നു. 'തൊണ്ട് ചീഞ്ഞ മണം/വാസന എന്ന കവിതയില്‍, പരിചിതമായ മണങ്ങളെയും രുചികളെയും വിട്ട് കെട്ട്യോനൊപ്പം ജീവിക്കാന്‍ പറഞ്ഞയക്കപ്പെട്ട മാര്‍ത്ത, അപരിചിത മണങ്ങളോടും രുചികളോടും പൊരുത്തപ്പെടാനാവാതെ ദീനം പിടിച്ച് മരിക്കുന്നതായാണ് കവി എഴുതിയിരിക്കുന്നത്. ഇങ്ങനെ പല കവിതകളിലും വെളിപ്പെടുന്ന, പെണ്ണിന്റെ സ്വത്വ പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന, അവളുടെ ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും പരിമിതപ്പെടുത്തുന്ന, അധികാര വ്യവസ്ഥ 'പ്രാവുകളോടുള്ള പ്രഭാഷണം' എന്ന കവിതയില്‍ എഴുതിയിരിക്കുന്നതു പോലെ, ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞു നില്‍ക്കുന്ന ഏകാധിപത്യമാവാം. ചിലപ്പോള്‍ 'കട്ടില്‍' എന്ന കവിതയില്‍ എഴുതിയിരിക്കും പോലെ അധികാരത്തിന്റെ പ്രകടമോ അദൃശ്യമോ ആയ സാന്നിധ്യമാവാം.


പ്രാവുകളുടെ പ്രഭാഷണം എന്ന കവിതയില്‍ നിത്യജീവിതത്തിലെ ജനാധിപത്യ മര്യാദകളെക്കുറിച്ച് പ്രസംഗിക്കുന്ന ആള്‍ ടെലിഫോണ്‍ മിണ്ടലുകളില്‍ പോലും 'ഞാന്‍ പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതി' എന്ന 'വിശാല' നിലപാടുള്ള ആളാണ്. പുറത്ത് ജനാധിപത്യവാദികളും വീടിനുള്ളില്‍ ഏകാധിപതികളുമായിരിക്കുന്ന മനുഷ്യര്‍ക്കൊപ്പം ജീവിക്കേണ്ടി വരുന്ന ഇടമാണ് ചിലപ്പോള്‍ ഒരുവള്‍ക്ക് വിട്. പെട്ടിസീറ്റ് ' എന്ന കവിതയില്‍ മഞ്ജു എഴുതിയിരിക്കുന്നതുപോലെ, പെണ്ണുങ്ങള്‍ തിക്കിതിരക്കിനില്‍ക്കുന്ന ബസ്സില്‍ -പെണ്ണുങ്ങള്‍ക്ക് സ്വതന്ത്രമായി നില്‍ക്കാന്‍ സ്ഥലമില്ലാത്തിടത്ത് - പന്തുകളിക്കാന്‍ സ്ഥലമുണ്ടല്ലോ എന്ന് മുന്‍വിധി പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് ഭൂരിപക്ഷം ഉള്ള ഇടമാണ് അവള്‍ക്ക് ഇടപെടേണ്ടി വരുന്ന പൊതുവിടം. ഇത്തരം ഇടങ്ങളെ നിരന്തരം നേരിട്ടു കൊണ്ടു വേണം ഒരുവള്‍ക്ക് ജീവിതയാത്രയില്‍ മുന്നോട്ട് പോകാന്‍. ആണില്ലെങ്കില്‍ തൂണിനെയെങ്കിലും പേടിക്കണമെന്നാണ് ചൊല്ല്. അതുകൊണ്ട് അധികാരത്തിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാത്തപ്പോള്‍ പോലും ഒരുവള്‍ ചിലപ്പോള്‍ സ്വതന്ത്രയാവുന്നില്ല.

മഞ്ജുവിന്റെ 'കട്ടില്‍ ' എന്ന കവിത നോക്കൂ. അപ്പാപ്പന്‍ പണിയുന്ന പുതുകട്ടിലിന്റെ ഓരത്ത് ഒതുങ്ങിയാണ് അമ്മാമ്മയുടെ കിടപ്പ്. കട്ടില്‍ ഇവിടെ വീടിന്റെ തന്നെ ചെറു പതിപ്പായി തീരുന്നു. അധികാരിയായ ഒരുവന്റെ സൗകര്യങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കുമാവശ്യമായ പരമാവധി സ്ഥലം കഴിഞ്ഞ് ബാക്കിയുള്ള സ്ഥലമാണ് ഒരുവള്‍ക്ക് വീട്ടില്‍ കിട്ടുന്നത്. അപ്പാപ്പന്‍ ചത്ത ശേഷം കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന അമ്മാമ്മയെ രാത്രി അപ്പാപ്പന്‍ വന്ന് തള്ളിയിടുന്നു. മരിച്ചിട്ടു പോലും അധികാരബാധ ഒഴിയുന്നില്ല. ദൃശ്യമായ സാന്നിധ്യം കൊണ്ടു മാത്രമല്ല അദൃശ്യമായ ഭാവനകള്‍ കൊണ്ടു കൂടിയാണ് അധികാര വ്യവസ്ഥ നിലനില്‍ക്കുന്നത്. അധികാര വ്യവസ്ഥക്കൊപ്പമുള്ള സഹവാസത്തില്‍ ഈ കവി അതിജീവനപാത പണിയുന്നതും പലപ്പോഴും ഭാവനയിലാണ്. അവള്‍ ചന്ദ്രകിരണം കൊണ്ട് എള്ളിന്റെ ഇരുട്ടുപൊളിക്കുന്നു. തിരമാലത്തുണി ഇസ്ത്തിരിയിട്ട് കസവു നിവര്‍ത്തുന്നു (പണി എന്ന കവിത). വഴിവക്കില്‍ നിന്ന് കിളികളെ വാങ്ങി വീടിനകത്തേക്ക് തുറന്നു വിടുന്നു. കിളികള്‍ കൊത്തിക്കൊണ്ടു വന്ന കാട് വീടിനെ വീടാക്കുന്നു. (മടങ്ങിവരവ് എന്ന കവിത). അങ്ങനെ അടഞ്ഞ വീടിനെ ഒരുവള്‍ കാടും നിലാവും മൃഗങ്ങളും ഭാവനയും കൊണ്ട് നിറയ്ക്കുന്നു.

'നിഴല്‍പ്പൂച്ച' എന്ന കവിതയില്‍ കവി ഇത്തരമൊരനുഭവത്തെ ആവിഷ്‌ക്കരിക്കുന്നുണ്ട്. ചുമരിലകപ്പെട്ട നിഴല്‍, ഉറങ്ങുന്ന പൂച്ചയെ കാത്തിരിക്കുകയാണ് ഇക്കവിതയില്‍. സമൂഹം നിര്‍മിച്ചുവെച്ച മാതൃകാ സ്ഥാനങ്ങളിലേക്ക് എത്തിപ്പെടാന്‍ പറ്റാത്ത മനുഷ്യര്‍, തന്റെ തന്നെ സ്വപ്നങ്ങളിലേക്ക് നടന്നെത്താന്‍ സാധിക്കാത്തവര്‍, ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഇങ്ങനെ വ്യക്തിസ്വത്വവും സമൂഹവും തമ്മിലും വ്യക്തിസ്വത്വത്തിനുള്ളില്‍ തന്നെയുമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന അനേക കര്‍ത്തൃനിലകളെക്കുറിച്ച് മഞ്ജുവിന്റെ കവിതകളില്‍ സൂചനകളുണ്ട്.

വേനല്‍ പലവിധത്തില്‍ ഉണക്കിക്കളഞ്ഞിട്ടും പ്രണയത്തിന്റെയും പ്രതീക്ഷയുടെയും ഉറവുകള്‍ അവളിലുണ്ട്. പ്രണയത്തെക്കുറിച്ചെഴുതുമ്പോഴും അവള്‍ വാക്കുകള്‍ക്കു മേല്‍ നിയന്ത്രണമുള്ളവളാണ്. ഉള്ളിലെ നിഗൂഢമായൊരാനന്ദമായി അത് പക്വതപ്പെട്ടിരിക്കുന്നു.

'നീ തന്ന സൂര്യകാന്തിപ്പൂവിലെ

എണ്ണ കൊണ്ടാണ്

കടുക് പൊട്ടിക്കുന്നത്.

എന്റെ അടുക്കള രാജ്യത്തെ

പ്രണയാര്‍ദ്രമാക്കാന്‍ ഇതല്ലാതെന്തു വഴി?'

എന്ന് നേര്‍രേഖയില്‍ പറഞ്ഞാല്‍ എന്ന സമാഹാരത്തിലെ 'എണ്ണ' എന്ന കവിതയില്‍ കവി മുന്നേ തന്നെ എഴുതിയിട്ടുണ്ട്. കാമുകനിലേക്ക് എല്ലാം മറന്നോടുന്ന ഗോപികയേയോ സംശയത്തിന്റെയും നിരാസത്തിന്റയും നിഴലില്‍ നിന്ന് രക്ഷപ്പെട്ട് ഭൂമി പിളര്‍ന്ന് പോകുന്ന സീതയേയോ നാമീ കവിതകളില്‍ കാണില്ല. ഒരാളെ സൂക്ഷ്മമായി ഓര്‍മിക്കാനും സ്‌നേഹിക്കാനും സാധിക്കുമ്പോഴും തന്നില്‍ തന്നെ ആനന്ദം കണ്ടെത്താനുള്ള വഴികളാണ് അവള്‍ ശീലമാക്കുന്നത്.

'എന്നെ ഞാന്‍ നല്ലോണം നോക്കും

എന്നെ എനിക്ക് നല്ലോണം അറിയാം' (ഇഷ്ടം)

എന്നതാണ് അവളുടെ ബലവും ആനന്ദവും. മുറിവുകള്‍ക്ക് മേല്‍ പൂക്കള്‍ തുന്നി ഒരുവള്‍ നിര്‍മിച്ചെടുക്കുന്ന ആനന്ദമാണിത്. ഇരയായി നിന്ന് കരയാനോ മുറിവുകളെ തുറന്നു വെക്കാനോ അവള്‍ ഒരുക്കമല്ല.

'മുറിവ്

ഉള്ളതായി അവളും

കണ്ടതായി പുഴയും

ഭാവിക്കാറേയില്ല'

എന്ന് 'അവള്‍' എന്ന കവിതയില്‍ വെളിപ്പെടുന്നത് ഈ നിലപാടു തന്നെയാണ് .

സ്വന്തം അനുഭവങ്ങള്‍ മാത്രമല്ല എഴുത്തുകാര്‍ എഴുതുന്നത്. എഴുതുന്നവള്‍ അതില്‍ ഉണ്ടാവാം എന്നതുപോലെ ഇല്ലാതെയുമിരിക്കാം. എഴുതുന്ന ആള്‍ എപ്പോഴും ഏകസ്വഭാവമുള്ള ആളാവണമെന്നുമില്ല. ഉച്ചയുറക്കം കഴിഞ്ഞ് പഴയൊരു വൈകുന്നരത്തേക്ക് ഉണരുമ്പോള്‍ പഴയ താനാണോ പുതിയ താനാണോ താനെന്ന സന്ദേഹത്തില്‍ പെടുന്ന കവിയെ 'ഉറക്കച്ചടവ്' എന്ന കവിതയില്‍ കാണാം. ഭൂതവും വര്‍ത്തമാനവും ഒരാളെ രണ്ട് വ്യക്തികളായി വിഭജിച്ചേക്കാമെന്ന പോലെ ചിലപ്പോള്‍ വര്‍ത്തമാനത്തില്‍ തന്നെ ഒരാള്‍ക്ക് ഒന്നിലധികം ജീവിതം ജീവിക്കേണ്ടി വന്നേക്കാം. 'നിഴല്‍പ്പൂച്ച' എന്ന കവിതയില്‍ കവി ഇത്തരമൊരനുഭവത്തെ ആവിഷ്‌ക്കരിക്കുന്നുണ്ട്. ചുമരിലകപ്പെട്ട നിഴല്‍, ഉറങ്ങുന്ന പൂച്ചയെ കാത്തിരിക്കുകയാണ് ഇക്കവിതയില്‍. സമൂഹം നിര്‍മിച്ചുവെച്ച മാതൃകാ സ്ഥാനങ്ങളിലേക്ക് എത്തിപ്പെടാന്‍ പറ്റാത്ത മനുഷ്യര്‍, തന്റെ തന്നെ സ്വപ്നങ്ങളിലേക്ക് നടന്നെത്താന്‍ സാധിക്കാത്തവര്‍, ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഇങ്ങനെ വ്യക്തിസ്വത്വവും സമൂഹവും തമ്മിലും വ്യക്തിസ്വത്വത്തിനുള്ളില്‍ തന്നെയുമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന അനേക കര്‍ത്തൃനിലകളെക്കുറിച്ച് മഞ്ജുവിന്റെ കവിതകളില്‍ സൂചനകളുണ്ട്. പൂച്ചയോടും ഇഡ്ഡലിയോടും സ്ഫടിക ലായനിയോടും തീന്‍മേശയിലെ പൂവിനോടും കറപറ്റിയ വസ്ത്രത്തോടുമൊക്കെ താദാത്മ്യപ്പെട്ട് എഴുതുന്നതു പോലെ പല സ്ത്രീകളോടും പല മനുഷ്യരോടും താദാത്മ്യപ്പെട്ടാണ് മഞ്ജു എഴുതുന്നത്. ഒരുവളുടെ എഴുത്തിനെ അതുകൊണ്ട് അവളുടെ ആത്മകഥയായി തന്നെ വായിക്കണമെന്നില്ല. താന്‍ ജീവിക്കാത്ത ജീവിതങ്ങളെയും കവി ഭാവന ചെയ്യുന്നുണ്ട്.


ഗാര്‍ഹിക പരിസരങ്ങളെക്കുറിച്ച് സ്ത്രീകള്‍ നിരന്തരം എഴുതുന്നതിനെ വിമര്‍ശിക്കുന്നവരുണ്ട്. നിരന്തരമായി ഇടപെടുന്ന ഇങ്ള്‍, നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങള്‍ ഒക്കെ വ്യക്തി സത്തയെ എന്ന പോലെ എഴുത്തിനേയും നിശ്ചയിക്കും. ഗാര്‍ഹിക ഇടങ്ങളിലെ ജനാധിപത്യമില്ലായ്മകളെക്കുറിച്ച് ഒരുവളെഴുതുന്നതില്‍ രാഷ്ട്രീയമുണ്ട്. വീട് അവളുടെ ഊര്‍ജത്തെയും സമയത്തെയും പരമാവധി വലിച്ചെടുക്കുകയും പൊതുവിടങ്ങളിലെയും പുറം ലോകങ്ങളിലേയും ഇടപെടലുകളെ ചുരുക്കുകയും ചെയ്യുമ്പോള്‍ എഴുതുന്ന ഒരുവള്‍ക്കത് പറയേണ്ടി വരും. മനഃപൂര്‍വ്വമല്ലാതെ തന്നെ അവളുടെ എഴുത്തിലത് അടയാളപ്പെട്ടുകിടക്കും. 'വാശി' എന്ന കവിത നോക്കൂ. പ്രിയപ്പെട്ടൊരാളുടെ മരണ നേരത്ത്,

'മണ്‍തരി ഏതുമില്ലാത്ത

ചുവപ്പിലേക്കു ചായുന്ന

നിന്റെ ഉള്ളങ്കാലുകളെ ,

കറിക്കത്തിവരകളുള്ള

വരണ്ട വിരല്‍ കൊണ്ട്

തൊട്ടതോര്‍ക്കുന്ന നിമിഷം.'

എന്നാണ് അയാളെ ഒരുവള്‍ ഓര്‍മിക്കുന്നത്. പ്രണയത്തിന്റെ നിമിഷത്തെ ഓര്‍ത്തെടുക്കുമ്പോള്‍ 'കറിക്കത്തിവരകളുള്ള വരണ്ട വിരല്‍' കടന്നുവരുന്നത് നോക്കുക. രണ്ടുവാക്കില്‍ കവിതയിലെ ഏതോ ഒരുവള്‍ കൃത്യമായ ജീവിതപരിസരമുള്ള ഒരുവളായി മാറുന്നു. അവളുടെ ശരീരത്തിലും മനസ്സിലും അവളുടെ ജീവിതം അടയാളങ്ങളിട്ടിരിക്കുന്നു.

മനുഷ്യരുടെ അന്ധവിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇരയായി മരിച്ച മരങ്ങളെക്കുറിച്ചാണ് 'ദിവംഗതരായ മരങ്ങളുടെ ബയോഡേറ്റ' എന്ന കവിത. മാധ്യമ ഭീകരതയുടെ വര്‍ത്തമാനചിത്രം വെളിപ്പെടുത്തുന്ന കവിതയാണ് 'മ്യൂസിയത്തിലെ ആചുമര്‍ ഇപ്പോള്‍ ശൂന്യമാണ് ' എന്ന കവിത. വാര്‍ത്താ വായനയിലെ പരിണാമങ്ങളുടെ ഒരു ചിത്രവും ഇക്കവിതയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.

വീട്ടില്‍ മാത്രം ചുറ്റിക്കറങ്ങി ഈ കവിയുടെ എഴുത്ത് ഒരു തടാകമായിത്തീരുന്നുമില്ല. അത് പുതു ലോകക്കാഴ്ചകളെ സൂക്ഷ്മം നിരീക്ഷിച്ചും അതിനോട് സംവദിച്ചും ഒഴുകിക്കൊണ്ടിരിക്കുന്നു. 'അരിക്കടയില്‍ ' എന്ന കവിതയില്‍ പല പേരുകളുള്ള അരികളെക്കുറിച്ച് പറഞ്ഞു കൊണ്ട് വിശപ്പിന്റെ ഭൂതകാലത്തെയും സുഭിക്ഷതയുടെ വര്‍ത്തമാനത്തെയും കവി ആവിഷ്‌കരിക്കുന്നു. 'കോട്ടുവാ' എന്ന കവിതയില്‍ രാജാവിന്റെയും പ്രജകളുടെയും മാറ്റമാണ് കവി ആവിഷ്‌കരിക്കുന്നത്. പ്രജകള്‍ അനുസരണയില്ലാത്തവരായും രാജാവ് മടിയനായും മാറിയിരിക്കുന്നു. പുതിയ കാലത്തെക്കുറിച്ചുള്ള ആധികള്‍ മഞ്ജുവിന്റെ പല കവിതകളിലുമുണ്ട്. മനുഷ്യരുടെ അന്ധവിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇരയായി മരിച്ച മരങ്ങളെക്കുറിച്ചാണ് 'ദിവംഗതരായ മരങ്ങളുടെ ബയോഡേറ്റ' എന്ന കവിത. മാധ്യമ ഭീകരതയുടെ വര്‍ത്തമാനചിത്രം വെളിപ്പെടുത്തുന്ന കവിതയാണ് 'മ്യൂസിയത്തിലെ ആചുമര്‍ ഇപ്പോള്‍ ശൂന്യമാണ് ' എന്ന കവിത. വാര്‍ത്താ വായനയിലെ പരിണാമങ്ങളുടെ ഒരു ചിത്രവും ഇക്കവിതയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. വാര്‍ത്തകളുടെ യാന്ത്രികമായ റിപ്പോര്‍ട്ടിംഗില്‍ നിന്ന് വാര്‍ത്തകളെ സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന നിലയിലേക്കുള്ള മാധ്യമ വളര്‍ച്ച ഇക്കവിതയില്‍ തെളിഞ്ഞു കാണാവുന്നതാണ്. മോണാലിസ എന്ന നിഷ്പക്ഷ/നിര്‍മമ വാര്‍ത്താ വായനക്കാരി അങ്ങനെ അണുബാധയുടെ വിപണനക്കാരിയായി മാറുന്നത് നാമറിയുന്നു.

'അതിപുരാതനരീതിയിലെ പെണ്ണുകാണല്‍ ചടങ്ങില്‍ നിന്നും' എന്ന കവിത നോക്കൂ. പല തലമുറകളിലെ സ്ത്രീകളെ നമ്മള്‍ ഇക്കവിതയില്‍ കണ്ടുമുട്ടുന്നു. പെണ്ണുകണ്ട് തിരിച്ചു പോകുമ്പോള്‍ 'ഞങ്ങള്‍ അറിയിക്കാം' എന്ന്, അവസാന തീരുമാനം ആണ്‍വീട്ടുകാരുടേതാകുന്ന പതിവിനെ തട്ടിത്തെറിപ്പിച്ചാണ്, പൗരത്വ ബില്ലിന് അനുകൂല പോസ്റ്റിട്ട ചെറുക്കനെ തനിക്ക് വേണ്ട എന്ന് ഇക്കവിതയിലെ പെണ്‍കുട്ടി പ്രഖ്യാപിക്കുന്നത്. ചെറുക്കന്റെ എഫ്.ബി പരതിപ്പിടിച്ചാണ് അവള്‍ അവന്റെ പൗരത്വ ബില്ലിനെക്കുറിച്ചുള്ള നിലപാട് മനസ്സിലാക്കുന്നത്. ഇവിടെ ഓണ്‍ലൈന്‍ ലോകവും യഥാര്‍ഥ ലോകവും തുറന്നുകൊടുക്കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി തന്റെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള നിലപാട് പ്രഖ്യാപിക്കുന്ന ഒരു പെണ്‍കുട്ടിയെ നാം കണ്ടുമുട്ടുന്നു. രാഷ്ട്രീയ കേരളം ഇനിയും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു ഭാവനാ സ്ഥലത്തു നിന്നാണ് അവളത് ചെയ്യുന്നത്. ഇക്കാലത്തെയും വരും കാലത്തെയും പെണ്‍കുട്ടികളെക്കുറിച്ചുള്ള കവിയുടെ പ്രതീക്ഷ കൂടിയാണ് ഇക്കവിത.

ഗഹനതകളെ ലാളിത്യമാക്കുന്ന, മുറിവുകളെ അതിജീവനപ്പാതയാക്കുന്ന മഞ്ജു ഉണ്ണികൃഷ്ണന്‍ എന്ന കവി സംഘര്‍ഷങ്ങളുടെ അടിത്തട്ടുകള്‍ക്കു മേല്‍ കവിതയുടെ ജലപാത നിര്‍മിക്കുന്നു. തന്നെ തന്നെ നിരന്തരമായി പുതുക്കിക്കൊണ്ടും ലോകത്തെ പുതുക്കാനാഗ്രഹിച്ചും അവള്‍ ഇതിലേ മുന്നോട്ട് ഒഴുകുന്നു. ഭൂതകാലത്തിലെയും വര്‍ത്തമാനത്തിലെയും അധീശബിംബ പ്രതിഷ്ഠകള്‍ ആ ഒഴുക്കില്‍ നിറംമങ്ങി അകന്നു പോകുന്നു. അവള്‍ നിര്‍മിച്ചെടുക്കുന്ന ജലപാത ഭാവിയിലേക്ക് ഒഴുകിപ്പരക്കുന്നു.

TAGS :