Quantcast
MediaOne Logo

കിരണ ഗോവിന്ദന്‍

Published: 25 Nov 2023 5:33 PM GMT

പൊതുബോധ സദാചാരത്തിന്റെ വേലിക്കെട്ടഴിക്കാന്‍ ജിയോ ബേബിയും ഭയപ്പെടുന്നു

മാത്യു ദേവസിയുടെ നിസ്സഹായാവസ്ഥകളും കുടുംബ-സാമൂഹിക ജീവിതത്തില്‍ നിന്നുള്ള ഉള്‍വലിയലുകളും മാനസിക സമ്മര്‍ദങ്ങളുമെല്ലാം മമ്മൂട്ടിയുടെ കൈയില്‍ ഭദ്രമായിരുന്നു. പക്ഷേ, തന്റെ പങ്കാളിയോടുള്ള പ്രണയത്തിന്റെ ഇന്റന്‍സിറ്റി തങ്കനോളം മാത്യു ദേവസിയില്‍ കാണാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്.

മമ്മുട്ടി, സുധി കോഴിക്കോട്
X

മനുഷ്യപക്ഷം തന്നെയാണ് ഏറ്റവും വലുത്. മനുഷ്യന് അവന്റെ സ്വത്വവും ഇഷ്ടവും തിരിച്ചറിഞ്ഞു ജീവിക്കുക എന്നതാണ് ജീവിതം. അതില്‍ സമൂഹത്തിന്റെ, കുടുംബത്തിന്റെ വേലിക്കെട്ടുകള്‍ വരുമ്പോളാണ് അവനവനെ വരിഞ്ഞു കെട്ടി ഒരോരുത്തരും തന്നില്‍ നിന്നും അകന്നു ജീവിക്കുന്നത്. ശരിയും തെറ്റുമെല്ലാം സമൂഹം നിശ്ചയിക്കുമ്പോഴാണ് മനുഷ്യന് ജീവിതം വെറും കടമകളും കര്‍ത്തവ്യങ്ങളുമായി മാറുന്നത്. അത്തരം ചുരുളിയില്‍ പെട്ടുപോകുന്ന എത്രയെത്ര ജീവിതങ്ങളാണ്. അങ്ങിനെ 20 വര്‍ഷമായി ജീവിതം ഹോമിച്ചു തീര്‍ക്കുന്ന മൂന്ന് പേരുടെ കഥയാണ് കാതല്‍. മാത്യൂ ദേവസി, ഓമന, തങ്കന്‍ എന്നിവരാണ് സിനിമയുടെ കാതല്‍.

ക്വിയര്‍ വിഷയത്തെ ഇന്നും അംഗീകരിക്കാന്‍ കഴിയാത്ത ബഹുപൂരിപക്ഷം വരുന്ന അപക്വമായ സമൂഹത്തിലേക്കാണ് ജിയോ ബേബിയുടെ രണ്ടാമത്തെ തിയേറ്റര്‍ റിലീസ് ആയ കാതല്‍ ദി കോര്‍ വരുന്നത്. ക്വിയര്‍ വ്യക്തിത്വങ്ങള്‍ അനുഭവിക്കുന്ന ജനാധിപത്യവിരുദ്ധമായ എല്ലാ നോട്ടങ്ങളേയും ചോദ്യങ്ങളെയും പരിഹാസങ്ങളെയും വിമര്‍ശനങ്ങളെയും സംവിധായകന്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ നമുക്ക് എവിടെയും കാണാന്‍ കഴിയാത്ത കുടുംബ സാമൂഹിക ഗ്രാമ പാശ്ചാതലത്തിന്റെ ഒരു parallel ലോകമാണ് സംവിധായകന്‍ സൃഷ്ടിച്ചെടുത്തത്. കാലഘട്ടത്തിന് അത്യാവശ്യമായ ജിയോ ബേബിയുടെ മാത്രം സാങ്കല്‍പ്പിക സമൂഹം.

ആഴമേറിയ പ്രണയത്തിന്റെ മൂര്‍ത്തിമദ്ഭാവത്തില്‍ നിന്നുകൊണ്ട് ജിയോ ബേബി തീര്‍ത്തെടുത്ത ഒരു സങ്കല്‍പ്പ ലോകമാണ് കാതല്‍ എന്ന സിനിമ. സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്ര വികാര ബന്ധങ്ങള്‍ക്കപ്പുറമുള്ള മനുഷ്യന്റെ തെരഞ്ഞെടുപ്പിനെ അതൊട്ടും പരിചയമില്ലാത്ത, വെറുക്കുന്ന ഒരു ലോകത്തേക്ക് സധൈര്യം പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. അതും അത്തരം ഒരു കഥാപാത്രത്തിന്റെ സാധ്യതകളുടെ അയലത്ത് പോലും എത്തിയിരുന്നില്ലാത്ത, ആളുകളുടെ ചിന്തയില്‍ പോലും ഇല്ലാത്ത ഒരു നടനെ കൊണ്ട്.

രണ്ടുപേരുടെ പ്രണയത്തെ ഹൃദയദ്രവീകരണ ക്ഷമമായ ഭാഷയില്‍ എഴുതപ്പെട്ട വികാര നിര്‍ഭരമായ കഥയാണ് സിനിമയുടെ കാതല്‍. Homo sexuality എന്നത് ഇക്കാലത്ത് ആര്‍ക്കും അപരിചിതമല്ല. സിനിമയില്‍ അതൊരു ആദ്യത്തെ സംഭവവുമല്ല. എന്നാല്‍, കുടുംബ ബന്ധങ്ങളില്‍ ഇപ്പോഴും അതിനെ അംഗീകരിച്ചിട്ടില്ല. അവിടെയാണ് ജിയോ ബേബിയുടെ കാതല്‍ വ്യത്യസ്തമാകുന്നത്. ഇന്ത്യയില്‍ നമുക്ക് എവിടെയും കാണാന്‍ കഴിയാത്ത കുടുംബ സാമൂഹിക ഗ്രാമ പാശ്ചാതലത്തിന്റെ ഒരു parallel ലോകമാണ് സംവിധായകന്‍ സൃഷ്ടിച്ചെടുത്തത്. കാലഘട്ടത്തിന് അത്യാവശ്യമായ ജിയോ ബേബിയുടെ മാത്രം സാങ്കല്‍പ്പിക സമൂഹം.



Homosexuality യാണ് ഇതിവൃത്തമെങ്കിലും പൂര്‍ണമായൊരു സ്ത്രീപക്ഷ സിനിമ കൂടിയാണ് കാതല്‍. ഓമന എന്ന കഥാപാത്രം ഇന്നേവരെ മലയാള സിനിമ കണ്ടതില്‍ വെച്ചു ശക്തമായ ഒരു സ്ത്രീസാന്നിധ്യമാണ്. അവര്‍ നടന്നു തീര്‍ത്ത ഇരുണ്ട 20 വര്‍ഷങ്ങളെ divorce ലൂടെ നേരിടുന്ന ആര്‍ജവം അത് സ്വന്തം ആയുസിന്റെ അര്‍ഥം തേടല്‍ മാത്രമല്ല, മറിച്ച് പങ്കാളിക്ക് അവന്റെ സ്വത്വത്തിലേക്കുള്ള വെളിച്ചം കൂടിയാണ്.

മമ്മൂട്ടിയെന്ന നടനെ നമ്മള്‍ നേരത്തെ അനുഭവിച്ചതാണ്. കൈയില്‍ കിട്ടുന്ന കഥാപാത്രങ്ങളെ അദ്ദേഹം മികവുറ്റതാക്കാനും വ്യത്യസ്തമാക്കാനും കഠിനാധ്വാനം ചെയ്യുന്നുണ്ട്. താന്‍ ജീവിക്കുന്ന കമ്യൂണിറ്റിയില്‍ നിന്ന് പോലും നേരിടേണ്ടി വന്നേക്കാവുന്ന വിമര്‍ശനങ്ങളെയുമെല്ലാം മുന്നില്‍കണ്ടുകൊണ്ട് നടത്തിയ കഥാപാത്ര തെരഞ്ഞെടുപ്പിനാണ് ഇവിടെ അദ്ദേഹം കൈയടി അര്‍ഹിക്കുന്നത്. എന്നാല്‍, സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസി, തങ്കന്‍ എന്ന കഥാപാത്രത്തില്‍ നിന്നേറെ പിറകിലാണ്. മാത്യു ദേവസി യുടെ നിസ്സഹായവസ്ഥകളും കുടുംബ-സാമൂഹിക ജീവിതത്തില്‍ നിന്നുമുള്ള ഉള്‍വലിയലുകളും മാനസിക സമ്മര്‍ദങ്ങളുമെല്ലാം മമ്മൂട്ടിയുടെ കൈയില്‍ ഭദ്രമായിരുന്നു. പക്ഷേ, തന്റെ പങ്കാളിയോടുള്ള പ്രണയത്തിന്റെ ഇന്റന്‍സിറ്റി തങ്കനോളം മാത്യുദേവസിയില്‍ കാണാന്‍ കഴിഞ്ഞോ എന്ന് സംശയകരമാണ്. സുധി കോഴിക്കോടിന്റെ കൈയിലാകട്ടെ ആ കഥാപാത്രം ഭദ്രമായിരുന്നു.

പ്രിയ ജിയോ ബേബി, ഇത് തികച്ചും അങ്ങയുടെ ഒരു സ്വപ്നം മാത്രമാണ്. ഇനി പല പതിറ്റാണ്ട് പിന്നിട്ടാലും അത് അങ്ങനെതന്നെ ആയിരിക്കും. പക്ഷേ, ഒന്നുണ്ട് അങ്ങയുടെ സ്വപ്നത്തിനൊപ്പം യാത്ര ചെയ്യുമ്പോള്‍ കാതല്‍ എന്നത് സിനിമക്കുപരി ജീവനുള്ള ഒരു അനുഭവമായിരുന്നു. മമ്മൂട്ടി ഒരു ഇന്‍ഫ്‌ളുവന്‍സാണ് സിനിമ ഒരു റെഫറന്‍സും.

മാത്യുദേവസിയും തങ്കനും തമ്മിലുള്ള ബന്ധത്തിന്റെ പൂര്‍ണത സിനിമയില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയില്ല. അവര്‍ തമ്മിലുള്ള ഒരു ക്ലോസ് സീന്‍ പോലും അപൂര്‍വമാണ്. മനുഷ്യന്റെ Sexuality യെ, അതിന്റെ രാഷ്ട്രീയത്തെ ഗംഭീരമായി അടയാളപ്പെടുതുന്നുണ്ട് കാതല്‍. പക്ഷേ, പൊതുബോധ സദാചാരത്തിന്റെ വേലി കെട്ടഴിക്കാന്‍ ജിയോ ബേബിക്കും ഭയം ഉള്ളതായി തോന്നി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ നിന്നും വിഭിന്നമായ മൃദു സമീപനം വിമര്‍ശനാത്മകമാണ്. ഒരു പക്ഷെ മമ്മൂട്ടി എന്ന stardum ആകാം അതിനു കാരണം. എങ്കിലും പ്രണയത്തിന്റെ ആഴം പ്രേക്ഷകരില്‍ സംവിധായകന്‍ ആഴത്തില്‍ തറച്ചു നിര്‍ത്തി.

സംവിധായകന്റെ ബ്രില്ല്യന്‍സ് വരച്ചു കാണിക്കുന്ന സീനുകളും കഥാപാത്ര സൃഷ്ടികളുമെല്ലാം സിനിമയിലുടനീളം കാണാം. മമ്മൂട്ടി കണ്ണാടി നോക്കുന്ന ഒരു സീനുണ്ട്. മൂടിവെച്ച തന്റെ സ്വതത്തെ തിരയുന്ന മുഖം. നന്‍പകല്‍ നേരത്ത് മയക്കത്തിലും സമാനമായ സീന്‍ കാണാം. രണ്ട് ഭാവങ്ങളെയും വ്യത്യസ്തമാക്കുന്നത് മമ്മൂട്ടിയുടെ പ്രതിഭാ വൈഭവമാണ്. മഴ വീണ കണ്ണാടി ചില്ലിലൂടെ തങ്കന്‍ നോക്കുന്ന നോട്ടം, അങ്ങനെ നിരവധി സീനുകള്‍ സിനിമയുടെ നിലവാരം ഉയര്‍ത്തി.


പ്രിയ ജിയോ ബേബി, ഇത് തികച്ചും അങ്ങയുടെ ഒരു സ്വപ്നം മാത്രമാണ്. ഇനി പല പതിറ്റാണ്ട് പിന്നിട്ടാലും അത് അങ്ങനെതന്നെ ആയിരിക്കും. പക്ഷേ, ഒന്നുണ്ട് അങ്ങയുടെ സ്വപ്നത്തിനൊപ്പം യാത്ര ചെയ്യുമ്പോള്‍ കാതല്‍ എന്നത് സിനിമക്കുപരി ജീവനുള്ള ഒരു അനുഭവമായിരുന്നു. മമ്മൂട്ടി ഒരു ഇന്‍ഫ്‌ളുവന്‍സാണ് സിനിമ ഒരു റെഫറന്‍സും.


TAGS :