Quantcast
MediaOne Logo

ഷബ്‌ന മറിയം

Published: 6 Dec 2022 12:27 PM GMT

സൗദിവെള്ളക്ക: കളറ് വാരി വിതറലല്ല വൈബ് എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്കിഷ്ടാവും

കണ്ടു. കണ്ണും മനസ്സും തലയും നിറഞ്ഞു. മനസ്സില്‍ കോറിയിട്ടു. എടുത്ത് പറയട്ടെ, നിറഞ്ഞു. എന്നാല്‍, സന്തോഷം തോന്നിയില്ല. അതിനിടയിലുള്ള എന്തോ ഒന്ന്. എന്നാല്‍, വളരെ പ്രധാനപ്പെട്ടത്. എനിക്കത് അത്ര നിസ്സാരമായി തോന്നിയില്ല.

സൗദിവെള്ളക്ക: കളറ് വാരി വിതറലല്ല വൈബ് എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്കിഷ്ടാവും
X

മനുഷ്യര്‍..

മനുഷ്യന്റെ, ജീവിതത്തിന്റെ ഉള്ളുരുക്കിലും ഗതി വിഗതികളിലുമാണ് ആ കെട്ടിമറിയല്‍. കെട്ടിക്കിടക്കല്‍.

തരുണ്‍ മൂര്‍ത്തി സ്‌റ്റൈല്‍ ഇതിലുമുണ്ട്.

ആ ഓടിച്ചാടി മറിയല്‍. നിയമത്തിന്റെ ഊരാക്കുടുക്ക് കളി.

വല്ലാതെ ഡാര്‍ക്ക് ആയിപ്പോയോ എന്ന് ഇടക്ക് സംശയം തോന്നും, പ്രത്യേകിച്ച് ഇടവേള കഴിഞ്ഞ് അര മണിക്കൂര്‍ കഴിയും വരെ മടുത്തു പോവും. ഇത് തന്നെയോ ഇനിയും എന്ന് തോന്നിപ്പോവും. എന്നാല്‍, പൊടിച്ചായക്കപ്പിലെ ആ പൊടിയെത്തും പാര്‍ട്ടിലാണ് ശരിക്കും സംഗതികള്‍ കിടക്കുന്നത്. ക്ഷമ വേണം.

ജീവിതത്തില്‍ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച ഏത് മനുഷ്യനും തൊട്ടറിയുന്ന വൈബ് സ്‌ക്രീനില്‍ കാണാം. ക്ഷമിച്ചിരുന്നാലും എന്നേ പറയാനാവൂ.


പത്തോ ഇരുപതോ വര്‍ഷങ്ങള്‍ നന്നായി വിലയിരുത്തുമ്പോള്‍ നമുക്ക് തോന്നാറില്ലേ പല ശരികളും തെറ്റായിരുന്നെന്ന്. പല തെറ്റുകളും ശരിയായിരുന്നെന്ന്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നുകൂടിയൊന്ന് കണ്ടാല്‍ തീരാവുന്ന പകയും അകല്‍ച്ചയും കഥാ സന്ദര്‍ഭങ്ങളിലെ മുഴുപ്പുമേ പലതിലുമുണ്ടായിരുന്നുള്ളൂവെന്ന്. പലരിലുമുണ്ടായിരുന്നുള്ളൂവെന്ന്.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്തായാലും എന്റെ cup of tea ആണ്. ആയിഷ റാവുത്തറെ അവതരിപ്പിച്ച ദേവി വര്‍മ ഏറെ നേരത്തെ മലയാള സിനിമയുടെ ഭാഗമാകേണ്ടിയിരുന്ന ഒരാളാണെന്ന് തോന്നി. അത്ര കയ്യടക്കം.

തുടക്കത്തിലെ അലമ്പുകള്‍ (അലമ്പ് ടീംസ്) എല്ലാം അവസാനമെത്തുമ്പോള്‍ അലയും/അലിയും. മനുഷ്യര്‍ പത്തും ഇരുപതും കൊല്ലങ്ങള്‍ കൊണ്ട് പാകപ്പെടുന്ന പോലെ.

ഒരു വര്‍ണവുമില്ല, വര്‍ണപ്പൊലിമയുമില്ലായെന്ന് പ്രത്യേകം പറയണ്ടല്ലോ. ഒരു complete reality Item. അല്ലെങ്കിലും എനിക്കിപ്പം തോന്നാറുണ്ട് ഞാന്‍ പത്ത് മുപ്പത് വര്‍ഷം മുമ്പിലാണ് സഞ്ചരിക്കുന്നതെന്ന്. കുഞ്ഞായിരുന്ന കുഞ്ഞിമോന്‍, വൃദ്ധയായ ആയിഷ റാവുത്തര്‍ എന്നീ പ്രധാന കഥാപാത്രങ്ങളിലൂടെയാണ് കഥാഗതിയുടെ പോക്ക്. അത് തന്നെ എനിക്കങ്ങ് പിടിച്ചു.

കോടതി, അവസാനത്തെയും ആദ്യത്തെയും hearing. ഇതിനിടയിലൂടെ കടന്ന് പോകുന്ന അനേകം വര്‍ഷങ്ങള്‍. കെട്ടികിടക്കുന്ന അനേകായിരം കേസുകളില്‍ നിന്നൊരു കഥ. ഇതില്‍ ഇഷ്ടപ്പെടാത്ത casting ആയി തോന്നിയത് ധന്യ വര്‍മയുടെയും സുജിത് ശങ്കറിന്റെയുമാണ്. വല്ലാത്ത നാടകീയത.

നമ്മളെന്ന മനുഷ്യര്‍, പലയിടത്തും മിസ്ഫിറ്റാണ്. ഓര്‍ത്തുനോക്കൂ, ഇറങ്ങിയോടാന്‍ തോന്നിയ പലയിടത്തും ഗതികെട്ട് നമ്മള്‍ കടിച്ച് പിടിച്ചിരുന്നത്. വൈബ് എന്ന് പറയുമ്പോ കുറേ കളറ് വാരി വിതറലല്ല എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്കിഷ്ടാവും സിനിമ.

പ്രേമവും നേരവും കാണാനാഗ്രഹിക്കുന്നവര്‍ ഗോള്‍ഡിന് കേറെണ്ടെന്ന് പലരും പറഞ്ഞ പോലെ, ഇനിയുമൊരു ഓപ്പറേഷന്‍ ജാവ കാണേണ്ടവര്‍ സൗദിവെള്ളക്കക്ക് ടിക്കറ്റെടുക്കണ്ട. രണ്ടും രണ്ട് തരം കുപ്പി വൈനുകളാണ്.-


എന്തായാലും സിനിമ കഴിഞ്ഞ് പോരുമ്പോള്‍ ആയിഷ റാവുത്തറും, ഇടക്ക് ജീവിതം തന്നെ വിട്ട് കൂടുതല്‍ മനോഹരമായ ജീവിതം മറ്റെവിടെയോ ജീവിക്കാന്‍ പോയ അവരുടെ മകനും, ലുക്മാന്റെ കഥാപാത്രമായ അഭിലാഷും, അവന്റെ അമ്മയും ഒക്കെ നമ്മുടെ കൂടെയും പോരും. തിങ്ങും, വിക്കും.

കണ്ടു. കണ്ണും മനസ്സും തലയും നിറഞ്ഞു. മനസ്സില്‍ കോറിയിട്ടു. എടുത്ത് പറയട്ടെ, നിറഞ്ഞു.

എന്നാല്‍, സന്തോഷം തോന്നിയില്ല. അതിനിടയിലുള്ള എന്തോ ഒന്ന്. എന്നാല്‍, വളരെ പ്രധാനപ്പെട്ടത്.

എനിക്കത് അത്ര നിസ്സാരമായി തോന്നിയില്ല.


TAGS :