Quantcast
MediaOne Logo

റോസിലി ജോയ്

Published: 1 Jan 2023 2:08 PM GMT

ഷഡ്പദം

| കഥ

ഷഡ്പദം
X
Listen to this Article

ഭാസിച്ചേട്ടന്‍ റോഡരുകില്‍ സ്‌കൂട്ടര്‍ നിര്‍ത്തി പറമ്പിലേക്ക് പാഞ്ഞു പോകുന്നത് ജെനി വീടിനുള്ളിലിരുന്ന് കണ്ടിരുന്നു. ഉടനെ തുടങ്ങി പറമ്പില്‍ നിന്നുള്ള വിളിച്ചു പറച്ചില്‍.

'നിങ്ങള് പറമ്പിന് മതില് കെട്ടാതെ ഓരോരോ വിചിത്രപ്പണി കാണിച്ചു മറ്റുള്ളോര്‍ക്ക് സമാധാനം കൊടുക്കരുത്. കേട്ടാ...'

ജെനി കേള്‍ക്കാന്‍ വേണ്ടി സാമാന്യം ഉച്ചത്തിലാണ് പറയുന്നത്. അതവള്‍ കേട്ടുകാണില്ലേ എന്ന സന്ദേഹത്തില്‍ അയാള്‍ വീണ്ടും വിളച്ചു കൂവാന്‍ തുടങ്ങിയപ്പോള്‍, അവള്‍ വരാന്തയിലേക്ക് ചെന്നു.

'എന്താ ഭാസി ചേട്ടാ..?'

താന്‍ സൃഷ്ടിച്ച ശബ്ദകോലാഹലത്തിന് തീരെ ചേരാത്ത ജെനിയുടെ ശാന്തത ഭാസിച്ചേട്ടനെ ഒന്നുകൂടി പ്രകോപിച്ചു. അയാള്‍ വീണ്ടും ഉച്ചസ്ഥായിയില്‍ കത്തിക്കേറി.

'ഒന്നും അറിയില്ല അല്ലേ..? ഇന്നലെ എന്റെ കെട്ട്യോളെ വിളിച്ചു നിങ്ങട പറമ്പിലേക്ക് പുല്ലും കാടും കയറീന്ന് പരാതി പറഞ്ഞതോ..?'

'അതുള്ളതല്ലേ.. ചേട്ടനോട് ഇവിടെ വരെ വന്ന് നോക്കാനല്ലേ പറഞ്ഞുള്ളു.'

'അതാ പറഞ്ഞത്, പറമ്പിന് മതില് കെട്ടണോന്ന്. അതിരേല്‍ കമ്പി വേലി കെട്ടി, അതിലേക്ക് കൊറേ ചെടി കേറ്റി വിട്ടേച്ച് അയലോക്കപ്പറമ്പീന്ന് കാട് വന്നേ, പുല്ല് വന്നേന്നും പറഞ്ഞു മറ്റുള്ളോരെ മെനക്കെടുത്താനായിട്ടു...'

ഇടക്കിടെ പറമ്പ് സന്ദര്‍ശനം നടത്തുമ്പോള്‍ 'എന്തെടുക്കുവാ കൊച്ചേന്ന്' ലോഹ്യം പറയാറുള്ള ഭാസിച്ചേട്ടന് ഇതുവരെ കണ്ടിട്ടില്ലാത്ത ഭാവം. കൂടെയുള്ളത് സ്ഥിരം ജോലിക്കാരന്‍ രമേശനല്ല. പുതിയൊരു പയ്യന്‍.

'ചേട്ടന്‍ ഒച്ചവെക്കാതെ പുല്ല് വെട്ടിച്ചിട്ട് പോ... മുറ്റത്ത് പല പ്രാവശ്യം പാമ്പിനെ കണ്ടത് കൊണ്ടല്ലേ. മിനിഞാന്ന് സന്ധ്യയ്ക്ക് ഈ നടയിലായിരുന്നു മൂര്‍ഖന്റെ കിടപ്പ്. ചവിട്ടാതിരുന്നത് ഭാഗ്യം.'

ജെനിയുടെ സൂക്ഷിച്ചടക്കിപ്പിടിച്ച ദേഷ്യം കുറേശ്ശേയായി പുറത്തേക്ക് വന്നു.

'പുല്ലു വെട്ടാനോ..? ഏയ്...അതൊന്നും നടപ്പില്ല കൊച്ചേ... ഈ മഴേത്ത് പുല്ലു വെട്ടിയങ്ങ് നീങ്ങണേന്റെ പിറ്റേയാഴ്ച്ച കാടായിരിക്കും. നിങ്ങക്ക് പുല്ലും വെട്ടി തന്നോണ്ടിരിക്കാന്‍ ഇവിടാര്‍ക്കാ നേരം..?

ദേ.. ഇവന്‍ മരുന്നടിക്കാരനാ. ഒരൊറ്റ ആഴ്ച്ച, എല്ലാം കരിഞ്ഞു സൂപ്പറാകും. പിന്നെ ഉടനേങ്ങും പുല്ല് കേറുകേല.'

'അയ്യോ..മരുന്നോ...? അത് വിഷമല്ലേ ചേട്ടാ... അപ്പോ ഈ കമ്പി അതിരിലെ എന്റെ ചെടികളോ..?'

'ഓ.. അതാണോ... അതിന് ചെടിയേല്‍ വീഴാതെ നോക്കിയാപ്പോരെ..? ഇപ്പോ എല്ലാടത്തും മരുന്നടിയല്ലേ...'


ജനിക്ക് മറുപടി അവസരം കൊണ്ടുക്കാതെ, ഉള്ളിലെ നീരസത്തിന് ചേര്‍ന്ന വിധം സ്‌കൂട്ടര്‍ രണ്ടു മൂന്ന് പ്രാവശ്യം ഉച്ചത്തില്‍ ഇരപ്പിച്ച ഭാസിച്ചേട്ടന്‍ ഒറ്റപ്പോക്ക്. മരുന്നടിക്കാരന്‍ പയ്യന്‍ അവളെ ദയനീയമായി നോക്കി.

'ഞാനെന്ത് ചെയ്യാനാ ചേച്ചി...ഇങ്ങനൊരു പൊല്ലാപ്പായിരുന്നേല്‍ വരൂല്ലായിര്ന്ന്. കഴിഞ്ഞ കൊല്ലോം ഞാനാ ഇവിടെ വന്ന് മരുന്നടിച്ചത്. അപ്പൊ ഈ വീട് പണിതോണ്ടിരിക്കുവായിര്ന്ന്. ചേച്ചി തടസ്സം പറഞ്ഞ് എന്റെ ഒരു ദിവസത്തെ പണി കളയല്ലേ.'

ആ നേരം വരെ പെയ്ത പെരുമഴക്കു ശേഷമുള്ള തോര്‍ച്ചയില്‍ വലിയൊരു അത്യാഹിതം മുന്‍കൂട്ടി കണ്ടപോലെ കമ്പി വേലിയിലെ വള്ളിച്ചെടികള്‍ പരസ്പരം നോക്കി. പുറത്തു ചുറ്റിക്കറങ്ങിക്കൊണ്ടിരുന്ന വേലക്കാരികളുടെ പതിവില്ലാത്ത സംസാരം കേട്ട് റാണി പുറത്തേക്ക് തല നീട്ടി.

'എന്റെ റാണിയേ... നീയിതൊന്നും അറിയാത്തപോലെ ഇരുന്നോ..'

മറുപടിയായി കൂട്ടില്‍ നിന്നും ഒരു നീണ്ട മൂളല്‍ കേട്ടു.

ചാമ്പച്ചുവട്ടില്‍ തേനീച്ചപ്പെട്ടി വെച്ചിട്ട് അധികം നാളായിട്ടില്ല. റാണിയുടെ നേതൃത്വത്തില്‍ ആ സമാന്തര രാജ്യം രൂപപ്പെടുന്നതേയുള്ളൂ. അധ്വാനിക്കുന്നവര്‍ ഭരണം കയ്യാളുന്ന സുന്ദരരാജ്യം.

കഠിനാധ്വാനികളായ വേലക്കാരികളും തീറ്റ മാത്രം ശരണമായ കുറെ മടിയന്മാരും നിറഞ്ഞൊരു ലോകം. രാജ്യത്തിന്റെ വളര്‍ച്ച നിയന്ത്രിക്കുന്നത് കുറെ മിടുക്കിപ്പെണ്ണുങ്ങളാണ്. തടിമിടുക്കുള്ള സുന്ദരി റാണിയെ വല്ലപ്പോഴുമേ പുറത്തു കാണാന്‍ കിട്ടാറുള്ളൂ. വേലക്കാരികള്‍ രാവിലേ തന്നെ പണിക്കിറങ്ങും. മുറ്റത്തെ പൂക്കള്‍ മുഴുവന്‍ അവരുടേതാണ്. മൂളക്കവുമായി ഒന്നില്‍ നിന്നൊന്നിലേക്ക് പറന്നു കൊണ്ടിരിക്കും.

ജെനി വരാന്തയിലിരുന്ന് പയ്യന്‍ വിഷമടിക്കാന്‍ കോപ്പു കൂട്ടുന്നത് നോക്കി. 'പറ്റില്ല' എന്ന ഒരൊറ്റ വാക്ക് ഭാസിച്ചേട്ടന് നേരെ നോക്കിപ്പറയാന്‍ കഴിയാത്ത ബുദ്ധിശൂന്യതയെ അവള്‍ പഴിച്ചു. ഓഫീസില്‍ പോയ അലക്‌സിനെ വിളിച്ചു കാര്യം പറഞ്ഞാലോ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ പയ്യന്റെ പ്രതിവിധി.

'ചേച്ചി വിഷമിക്കാതെ. മരുന്നടിച്ചു പോകുന്ന പുറകെ ഹോസെടുത്ത് വെളളം ചീറ്റിച്ചാ മതി. ചെടികള്‍ക്കൊന്നും പറ്റൂല്ലന്നേ...'

മൂക്കിനുള്ളിലേക്ക് കുത്തിക്കയറുന്ന രൂക്ഷ വിഷഗന്ധം. ഓരോ ഇലക്കും വള്ളിക്കും കുറെയേറെ നേരം ഹോസിലൂടെ വെള്ളം ഒഴുക്കികൊടുത്തു. ഈ മഴക്കാലത്ത് എന്തിനാ ഞങ്ങളെ കുളിപ്പിക്കുന്നത് എന്ന് ചോദിച്ചു നില്‍പ്പാണെല്ലാം. ഇതുങ്ങളടെ മൂക്കടഞ്ഞിരുപ്പാണോ...? അവരുടെ സുഗന്ധം കൂടാതെ ലോകത്തില്‍ ഇങ്ങനെ നാശത്തിന്റെ ഗന്ധവും ഉണ്ടെന്നറിയില്ലേ..?

പയ്യന്‍ പോകാന്‍ നേരം വന്ന് ബെല്ലടിച്ചു.

'ചേച്ചീ.. ഒരിത്തിരി വെളിച്ചെണ്ണ തന്നേ. ആ അതിരേല്‍ കടന്നാലോ തേനീച്ചയോ... ഒരു കുത്തു കിട്ടി.'

അവന്റെ വലത് തള്ളവിരല്‍ തിണര്‍ത്തു നീര് വെച്ചിരിക്കുന്നു.

'മുള്ളപ്പഴേ എടുത്തു മാറ്റിട്ടും നല്ല കടച്ചില്. ആശൂത്രീ പോണോന്നാ തോന്നണത്.'

അവന്‍ പോയിക്കഴിഞ്ഞ് ഒന്നൂടെ ചെടികളില്‍ വെള്ളം ചീറ്റിച്ചു കൊണ്ട് ജെനി തേനീച്ചപ്പെട്ടിയിലേക്ക് നോക്കി.

'അത് കടന്നലൊന്നുമല്ല, ഞങ്ങളാ..ഞങ്ങക്ക് ശ്വാസം മുട്ടീട്ടാ കുത്തിയത്. കുത്തിയവര്‍ അവരുടെ ജീവന്‍ തന്നെ കളഞ്ഞാ കുത്തുന്നത്. കൂട്ടക്കാരെ രക്ഷിക്കാന്‍ പോകുന്ന ചാവേറുകള്‍ക്ക് ജീവനും ജീവിതത്തിനും കൊതിയില്ലാഞ്ഞിട്ടല്ല.'

പെട്ടിക്കുള്ളില്‍ നിന്നും കടുത്ത ദേഷ്യത്തിലാണ് മൂളക്കം.

'ങാ..അതപ്പഴേ തോന്നി. ഒന്ന് പേടിപ്പിച്ചാ പോരായിരുന്നോ..? ഇതിപ്പോ അവന് കുത്തും കുത്തിയവര്‍ക്ക് മരണവും. '

'ഹും.. ഈ ഭൂമിയുണ്ടല്ലോ.. അത് നിങ്ങടെ മാത്രമല്ല എന്ന് മനസ്സിലാകാത്തവരാ കൂടുതലും. അങ്ങനേള്ളോരെ ജീവന്‍ കളഞ്ഞും കുത്തണം. ഈ തീമഴയില്‍ എത്ര പേര് വിഷമിച്ചെന്ന് വല്ല തിട്ടോമുണ്ടോ..? ചിറകുള്ളോര് പറന്നു രക്ഷപ്പെട്ടു. അതില്ലാത്തോരോ...? മണ്ണിനടീല്‍ കിടന്നു ശ്വാസം മുട്ടിയ പാവങ്ങളെപ്പറ്റി ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ..? ഇപ്പോഴും ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നുണ്ട്. പണിക്കിറങ്ങിയ എന്റെ വേലക്കാരികളില്‍ കുറേപ്പേരെ കാണാനുമില്ല.'

റാണി തീരെ സൗഹൃദമില്ലാതെ കൂടിനുള്ളില്‍ നിന്ന് വിളിച്ചു പറഞ്ഞു.


'അതിന് ഞാനയാളോട് പറഞ്ഞിട്ട് കേള്‍ക്കേണ്ടേ റാണീ....നീ കേട്ടതല്ലേ എല്ലാം..?'

'എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കുക തന്നെ വേണം. പിന്നീട് പശ്ചാത്തപിച്ചിട്ടെന്ത് കാര്യം...? ഞങ്ങള്‍ എതിര്‍ക്കേണ്ടയിടത്ത്, അതാരായാലും ജീവന്‍ വെടിഞ്ഞും എതിര്‍ക്കുക തന്നെ ചെയ്യും. ഇവിടെ സമയത്തിനാണ് വില. നിങ്ങളുടെ മൗനത്തിന്റെ ധൈര്യത്തിലാണ് ഈ പാതകം നടന്നത്. ചിലനേരങ്ങളിലെ നിശ്ശബ്ദത വലിയ കുറ്റമാകുന്നത് ഇങ്ങനെയാണ്. '

'അതായാളുടെ പറമ്പല്ലേ..? എന്റെ എതിര്‍പ്പിന് പരിധിയില്ലേ..?'

'അതിരും അധികാരവും കയ്യിലുണ്ടെങ്കില്‍ നിങ്ങള്‍ മനുഷ്യര്‍ക്ക് എന്തുമാകാമല്ലേ..?'

അവളുടെ മൂളക്കം ഒന്നുകൂടെ പരുക്കനായി.

റാണിയുടെ ചോദ്യം ചെയ്യലില്‍ ജെനിയുടെ നാവിറങ്ങിപ്പോയി. ഭാസിച്ചേട്ടന്റെ പറമ്പിലെ മണ്ണിലും കാടുപടലങ്ങള്‍ക്കിടയിലുമുള്ള അനേകം ചെറു ലോകങ്ങള്‍ എളുപ്പവഴിയുടെ ബുദ്ധി ശൂന്യതയില്‍ നിമിഷങ്ങള്‍ കൊണ്ട് നിശ്ചലമായിക്കഴിഞ്ഞു.

പിറ്റേന്ന് രാവിലെ ചാമ്പക്കരികിലൂടെ നടന്നപ്പോഴാണ് ജെനിയെ ഞെട്ടിച്ച ആ കാഴ്ച്ച. ഒരു മധുരസാമ്രാജ്യത്തിന്റെ മഹാറാണി അവളുടെ കൊട്ടാരത്തിനു മുന്നില്‍ കൊല്ലപ്പെട്ടു കിടക്കുന്നു. ചിറകുകള്‍ കൊണ്ട് മറയാത്ത കൊഴുത്തു ഭംഗിയുള്ള ശരീരം രാത്രിയില്‍ പെയ്ത മഴയില്‍ മണലില്‍ പുരണ്ടിട്ടുണ്ട്. കൂടിനരികില്‍ ആകെ താളപ്പിഴ. ദുഃഖിച്ചു മുരളുന്ന കാമുകന്മാരും പണി മുഴുവനാക്കാതെ മടങ്ങി വരുന്ന ദാസിമാരും. ഇതിങ്ങനെ എത്ര നേരം തുടരുമെന്നറിഞ്ഞു കൂടാ. അരാജകത്വം പൊറുക്കാത്ത കൂട്ടരാണ്. ഭരിക്കാന്‍ റാണിയില്ലാതെ, പ്രേമിക്കുവാന്‍ കാമുകിയില്ലാതെ നിര്‍ദേശിക്കാന്‍ യജമാനത്തിയില്ലാതെ നിലനില്‍ക്കാനാവാത്ത സാമ്രാജ്യം.

ജെനി ഓടിപ്പോയി തേനീച്ചപ്പെട്ടിക്കാരന്‍ സോമനെ ഫോണ്‍ ചെയ്തു കാര്യം പറഞ്ഞു.

'അയ്യയ്യോ... ഒരു രക്ഷേമില്ല മാഡം. ഞങ്ങള്‍ വീട്ടിലെല്ലാവരും കോവിഡ് പോസിറ്റീവാ. പെട്ടെന്നൊരു റാണിയെ കൊണ്ടു വന്നു വെച്ചാല്‍ തീരുന്ന പ്രശ്‌നേയുള്ളു. പക്ഷേ, ഇവിടെ നിന്ന് അനങ്ങാന്‍ പറ്റണ്ടേ....? ഇനീപ്പ പുതിയ സെറ്റ് വെക്കാം. ഒന്ന് സുഖാവട്ടെ.'

ആ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാകാന്‍ പോകുന്നു. ശത്രുവിന്റെ ആക്രമണത്തില്‍ ദുരന്തമേറ്റു വാങ്ങിയ റാണിയും കൂട്ടരും ജീവനുമായി പലായനം ചെയ്യാനൊരുങ്ങുന്ന അവശേഷിച്ച പ്രജകളും. നിങ്ങള്‍ക്ക് ഞാനുണ്ട് എന്നൊരുറച്ച ശബ്ദമില്ലാത്ത രാജ്യം എങ്ങനെ പുലരാനാണ്..?

രണ്ടാം ദിവസം തേനീച്ചപ്പെട്ടി ശൂന്യമായി. ചാമ്പച്ചുവട്ടില്‍ മരണവീടിന്റെ നിശ്ശബ്ദത. കൂടിനു മുന്നില്‍ മരണപ്പെട്ടു കിടന്ന റാണിയുടെ ശവഘോഷയാത്ര ഉറുമ്പുകള്‍ ഏറ്റെടുത്തു. ഒഴിഞ്ഞ കൂടിന്റെ ആധിപത്യവും. പൂമ്പൊടിയും തേനും മൂക്കറ്റം കുടിച്ച അവര്‍ അതിനുള്ളില്‍ മത്തരായി മദിച്ചു നടന്നു.

പക്ഷേ, പിറ്റേന്ന് നേരം വെളുത്തപ്പോള്‍ പൂക്കള്‍ക്കിടയില്‍ തേനുണ്ണാന്‍ ഈച്ചകള്‍ ഹാജര്‍. കാലിയായ പഴയ കൂട്ടിലേക്കൊന്ന് നോക്കുക പോലും ചെയ്യാതെ എങ്ങോട്ടോ അവര്‍ പറന്നു മറഞ്ഞു.

'ഇവിടെവിടെയോ അവരുണ്ട്. നമുക്ക് പറമ്പ് മൊത്തമൊന്നു നോക്കാം. ഏതെങ്കിലും മരക്കൊമ്പില്‍ കൂട് കൂട്ടുന്നുണ്ടാകും. പുതിയ റാണിയേയും കിട്ടിക്കാണും'.

പറമ്പ് മുഴുവന്‍ അരിച്ചു പെറുക്കി നോക്കാന്‍ അലക്സും കുടെക്കൂടി.

ക്ഷമയോടെ പൂച്ചെടികള്‍ക്കരികിലിരുന്ന് അവരുടെ പറക്കല്‍ നിരീക്ഷിച്ചു. പൂക്കള്‍ക്കിടയില്‍ നിന്ന് തേനുമായി ഇവര്‍ എങ്ങോട്ടാണ് പാഞ്ഞൊളിക്കുന്നത്..?

വെള്ളം എത്ര ചീറ്റിയൊഴിച്ചിട്ടും വിഷബാധയുടെ ഇരുണ്ട പുള്ളിക്കുത്തുകള്‍ കമ്പിവേലിയിലെ ചെടികളിലും പൂക്കളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭാസിച്ചേട്ടന്റെ പറമ്പിലെ കാടും പടലും കരിഞ്ഞുണങ്ങി, നിലം പൊത്തി, മണ്ണടിഞ്ഞ ജീവലോകത്തിന് മേലെ ഉണങ്ങിയ പുഷ്പചക്രങ്ങളായി.

പെരുമഴക്കാലത്തെ വിചിത്രമായ ഒരു കരിഞ്ഞുണങ്ങല്‍.

ഒരു മാസം കഴിഞ്ഞപ്പോള്‍ പതിവ് ജോലിക്കാരന്‍ രമേശനുമായി ഭാസിച്ചേട്ടന്‍ പറമ്പില്‍ പ്രത്യക്ഷപ്പെട്ടു.

'ഇപ്പോ എങ്ങനെയുണ്ട്..? എല്ലാം ക്ലീനായില്ലേ കൊച്ചേ... പുല്ലു വെട്ടിക്കുവായിരുന്നേല്‍ പഴയ പടിയായേനെ. ആ പ്ലാവേല് രണ്ട് ചക്ക മൂത്ത് കിടക്കുന്നു. ഈ മഴേത്ത് മധുരം കുറവാണ്. എന്നാലും പുഴുക്കിന് ബെസ്റ്റാ.'


കഴിഞ്ഞ തവണ വഴക്കുണ്ടാക്കിയ ആളുടെ ഒരു കുശലം. ഒന്നും പറയാന്‍ തോന്നിയില്ല. പറഞ്ഞാലും കരിഞ്ഞുണങ്ങിയ ചെടികള്‍ പൂര്‍വ്വ സ്ഥിതിയിലാകുമോ...? മണ്ണു പുരണ്ടു നിലത്തു കിടന്ന റാണി ജീവന്‍ വെച്ച് പ്രജകളെ കൂട്ടിലേക്ക് തിരികെ കൊണ്ടു വരുമോ..? ഒന്നുറപ്പിച്ചു. അടുത്ത കൊല്ലം ഇതാവര്‍ത്തിക്കില്ല. അതിന് മുമ്പ് കാര്യങ്ങള്‍ പറഞ്ഞു തീര്‍പ്പാക്കണം.

ജെനി മുറ്റത്തു നില്‍ക്കെത്തന്നെ പ്ലാവില്‍ നിന്നും രമേശന്റെ വിളി.

'ഭാസിച്ചേട്ടാ.. പ്ലാവിന്റെ പൊത്തിലൊരു തേനീച്ചക്കൂട്. ആ മൂലേല്‍ നിക്കണ പാണലില കൊറച്ചിങ്ങു പറിച്ചു താ...'

'ആഹാ....അത് കൊള്ളാല്ലോടാ.. തേനെടുക്കാന്‍ മാത്രോണ്ടോ..?'

'അതിനീ മഴക്കാലത്ത് എവിടെയാ ചേട്ടാ തേന്‍..? '

'ഈ മഴയങ്ങു കഴിയട്ടെ. അപ്പൊ തേന്‍ റെഡിയാകും. ഇപ്പൊ നല്ല തേനെങ്ങും കിട്ടാനില്ല.'

റോഡരികില്‍ സംസാരിച്ചു നിന്ന ഭാസിച്ചേട്ടന്‍ വിളച്ചു പറഞ്ഞു.

ജെനി പ്ലാവിലേക്ക് സൂക്ഷിച്ചു നോക്കി. കുറച്ചുയരത്തിലായി പൊത്തിലുണ്ട് തേനീച്ചക്കൂട്ടം. പൂക്കള്‍ക്കിടയിലെ വേലക്കാരികള്‍ക്ക് കള്ളി വെളിച്ചത്തായതിന്റെ പരുങ്ങല്‍.

പാണലില കയ്യില്‍ തിരുമ്മി, അത് കടിച്ചു പിടിച്ചു മുകളിലേക്ക് കയറുകയാണ് രമേശന്‍. തേനീച്ചകള്‍ കൂട്ടത്തോടെ പ്ലാവില്‍ നിന്നും പറന്ന് പുറത്തേക്കു പറന്ന് പൂത്തു നില്‍ക്കുന്ന മഴലില്ലികളെ ചുറ്റിപ്പറക്കാന്‍ തുടങ്ങി.

'കള്ളക്കൂട്ടങ്ങളെ... എന്റെ പൂക്കളില്‍ നിന്ന് തേനും കട്ടോണ്ടു ഭാസിച്ചേട്ടന്റെ പ്ലാവില്‍പ്പോയി ഒളിച്ചിരുപ്പാ..ല്ലേ...?'

'പിന്നല്ലാതെ.. പുതിയ റാണി പറഞ്ഞാല്‍പ്പിന്നെ ഞങ്ങള് കേള്‍ക്കണ്ടേ...?'

കോറസ്സായി മൂളിയ അവര്‍ ലില്ലിപ്പൂക്കള്‍ കയറിയിറങ്ങി.

വീടിനുള്ളിലേക്ക് പോയ ജെനി,

നിമിഷനേരം കൊണ്ട് റോഡരുകില്‍ പെട്ടെന്ന് രൂപപ്പെട്ട ആള്‍ക്കൂട്ടവും ശബ്ദവും അറിഞ്ഞതേയില്ല. പരിഭ്രമശബ്ദം വീടിനുള്ളില്‍ തേടിയെത്തിയ നേരം അവള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി, അന്തം വിട്ടു. അവശനായ ഭാസിച്ചേട്ടനെ രമേശനും വേറൊരാളും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി പാഞ്ഞു പോകുന്നു.

'എന്താ..ഭാസിച്ചേട്ടനിതെന്തുപറ്റി...? ഇപ്പൊ ഇവിടെ നില്‍ക്കുന്നത് കണ്ടതാണല്ലോ..?'

'തേനീച്ച കുത്തിയതാ ചേച്ചീ. ആ ചേട്ടന്റെ കരച്ചില് കേട്ടാ ഞങ്ങളോടി വന്നത്. പ്ലാവില്‍ ചക്കയിട്ടപ്പോള്‍ കൂടനങ്ങിയതായിരിക്കും.'

ജെനി പെട്ടെന്ന് ലില്ലിക്കൂട്ടത്തിലേക്ക് നോക്കി. അവിടാരുമില്ല. ഭാസിച്ചേട്ടനരുകിലേക്ക് എപ്പോഴാണ് ഈ കൂട്ടം പറന്നത്...?

അന്ന് വൈകുന്നേരം ഭാസിച്ചേട്ടന്റെ പറമ്പില്‍ നിന്നും ചക്കയേറ്റി വരുന്ന രമേശന്‍.

ഭാസിച്ചേട്ടന് എങ്ങനെയുണ്ട് രമേശാ..?

'ഏയ്..കൊഴപ്പോന്നൂല്ല. ആളിപ്പോഴും സെന്റ് ജോസപ്പിലാ.'

'കുത്തു കുറെയുണ്ടായിരുന്നോ..?'

'ങാ... നല്ല കുത്തു കിട്ടി. മൊഖോക്കെ അങ്ങു ചീര്‍ത്തു. ആര്‍ക്കും അങ്ങോട്ടടുക്കാന്‍ പറ്റിയില്ല. ഓടിച്ചിട്ട് കുത്തുവല്ലാര്‌ന്നോ. എന്റെ ചേച്ചീ, ഭാസിച്ചേട്ടന്റെ ഭാഗ്യത്തിനാ കൃത്യ നേരത്ത് ആ ഓട്ടോ കിട്ടിയത്.'

'ചക്കയിട്ടപ്പോള്‍ കൂട്ടിലെങ്ങാനും തട്ടിയോ..?'

'അതിന് കൂട് പൊക്കത്തിലല്ലേ... ചക്കയിട്ടു തിരിഞ്ഞപ്പോഴേ റോഡരികില്‍ നിന്നും ചേട്ടന്റെ കരച്ചില്‍ കേട്ട്. ഇതെങ്ങനെ കുത്തു കിട്ടീന്നാ എനിക്ക് മനസ്സിലാകാത്തത്.'

'അതേ, എനിക്ക് മനസ്സിലാകുന്നുണ്ട് ആ ചാവേറുകളെ.'

സ്‌കൂട്ടറില്‍ പോകുന്ന രമേശനെ നോക്കി ജെനി മന്ത്രിച്ചു. അപ്പോഴാണ് ചാമ്പച്ചുവട്ടിലെ തേനീച്ച കൂട്ടിലെ ഇരമ്പം ജെനി ശ്രദ്ധിച്ചത്. അവിടെ പുതിയ റാണിയുടെ നേതൃത്വത്തില്‍ നഷ്ട സ്വര്‍ഗ്ഗം പുനഃസ്ഥാപിക്കുന്നതിന്റെ ആരവം..

പിറ്റേന്ന് തേനീച്ചപ്പെട്ടിക്കാരന്‍ സോമന്റെ വിളി.

'നാളെ ഞാന്‍ അതിലേ വരുന്നുണ്ട് മാഡം. നമുക്ക് പുതിയ സെറ്റ് ഈച്ചകളെ വെക്കേണ്ടെ..?'

'വേണ്ട സോമന്‍ ചേട്ടാ... ഈച്ചകളെല്ലാം കൂട്ടിലുണ്ട്. എങ്ങും പോയിട്ടില്ല.'

'അപ്പോ റാണി ചത്തു, എല്ലാം പറന്ന് പോയീന്ന് കഴിഞ്ഞ മാസം പറഞ്ഞതോ..?'

'ഓ..അതോ....അവള്‍ കൂട്ടില്‍ തന്നെയുണ്ട്. ചത്തത് വേറ ഈച്ച.'.

അവള്‍ നോക്കിനില്‍ക്കേ തേനീച്ചക്കൂട്ടം ഒരിരമ്പലോടെ കൂടിനു വെളിയിലിറങ്ങി, പലതായി ചിതറി. കുറെപ്പേര്‍ റോസാപ്പൂക്കളില്‍, കുറേപ്പേര്‍ ലില്ലിപ്പൂകളില്‍, ഇനിയും കുറേപ്പേര്‍ ജമന്തിപ്പൂക്കളില്‍, പിന്നെ കുറേപ്പേര്‍ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിത്തിരിഞ്ഞങ്ങനങ്ങനെ....


TAGS :