Quantcast
MediaOne Logo

സജി അജീഷ്

Published: 26 Sep 2023 12:01 PM GMT

പെണ്‍സംഗീതജ്ഞരുടെ പോരാട്ട ചരിത്രം

ഡോ. എന്‍. രേണുകയും നദീം നൗഷാദും ചേര്‍ന്ന് എഴുതിയ ഇന്ത്യന്‍ സംഗീതത്തിലെ 'പെണ്‍പാതകള്‍: വിഷാദത്തിന്റെയും ആത്മബോധത്തിന്റെയും ചരിത്രഗീതികള്‍' എന്ന പുസ്തകത്തിന്റെ വായന

പെണ്‍സംഗീതജ്ഞരുടെ പോരാട്ട ചരിത്രം
X

ശാസ്ത്രീയ സംഗീതത്തിലെ സ്ത്രീകള്‍ക്ക് പുരുഷാധിപത്യ പ്രവണതകളോട് മാത്രമല്ല, അവര്‍ ജീവിച്ച കാലത്തോടും സാഹചര്യങ്ങളോടും കഠിനമായി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. വേണ്ടത്ര രേഖപ്പെടുത്താതെ പോയ അവരുടെ ജീവിത സമരങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അത്തരമൊരു ചരിത്ര ദൗത്യമാണ് ഡോ. എന്‍. രേണുകയും നദീം നൗഷാദും ചേര്‍ന്ന് എഴുതിയ ഇന്ത്യന്‍ സംഗീതത്തിലെ പെണ്‍പാതകള്‍: വിഷാദത്തിന്റെയും ആത്മബോധത്തിന്റെയും ചരിത്രഗീതികള്‍ എന്ന പുസ്തകം നിര്‍വഹിച്ചിരിക്കുന്നത്. പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ സമത ബുക്സാണ് ഈ പുസ്തകം യാഥാര്‍ഥ്യമാക്കിയത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിലെ വിഖ്യാതരും വിസ്മൃതരുമായ പെണ്‍ജീവിതങ്ങളെ കുറിച്ചും അവരുടെ പോരാട്ടങ്ങളെയും അതിജീവനത്തെയും കുറിച്ചും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠന സാധ്യതകളിലേക്ക് തുറന്നു വിടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സമകാലിക പ്രസക്തി.

ക്രിസ്ത്യന്‍ മിഷനറിമാര്‍ ഉണ്ടാക്കിവെച്ച വിക്ടോറിയന്‍ സദാചാര ബോധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റാത്തത് കൊണ്ടായിരുന്നു തവായഫുകളെയും ദേവദാസികളെയും കലാകാരികളായി അംഗീകരിക്കുന്നതില്‍ അന്നത്തെ മധ്യവര്‍ഗ്ഗ സമൂഹം പരാജയപ്പെട്ടത്.

ലൈംഗിക ചൂഷണത്തെ എതിര്‍ത്തതിന്റെ പേരില്‍ ഒരു പൊലീസ് ഓഫീസര്‍ കത്തികൊണ്ട് മുഖത്ത് ഏല്‍പിച്ച മുറിപ്പാടുകള്‍ മറയ്ക്കാന്‍ തിരശീലയ്ക്ക് പിറകില്‍ നിന്ന് പാടേണ്ടിവന്ന ജാനകി ബായ് അലഹബാദ്, ഹിന്ദി സിനിമയിലെ ആദ്യത്തെ സംഗീത സംവിധായികയും ഗായികയുമായ ജദ്ദന്‍ബായി, ഗ്രാമഫോണില്‍ ആദ്യമായി ശബ്ദം കേള്‍പ്പിച്ച ഗൗഹര്‍ജാന്‍, മൈഹര്‍ ഘരാനയിലൂടെ അനേകം പ്രഗത്ഭ ശിഷ്യരെ സൃഷ്ടിച്ച അന്നപൂര്‍ണ്ണ ദേവി, കര്‍ണ്ണാടക സംഗീതത്തിന്റെ കീര്‍ത്തി ലോകത്തിനു മുമ്പില്‍ എത്തിച്ച എം.എസ് സുബ്ബുലക്ഷ്മി, ജാതിവിലക്കുകളെ അതിജീവിച്ച് ആദ്യമായി പാടിയ ബ്രാഹ്മണ വനിത ഡി.കെ പട്ടമ്മാള്‍, തഞ്ചാവൂര്‍ കൊട്ടാരത്തിലെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും പാരമ്പര്യം പുതിയ കാലത്തിന് നല്‍കിയ വീണാ ധനമ്മാള്‍, ശബ്ദത്തിന്റെ പരിമിതികളെയും ജാതിയുടെ മുന്‍വിധികളെയും അതിജീവിച്ച കിരാന ഘരാനയുടെ കുലപതി ഗംഗുബായി ഹംഗല്‍ എന്ന് തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിലേയും കര്‍ണ്ണാടക സംഗീതത്തിലേയും 35 സംഗീതജ്ഞകളുടെ ജീവിതവും സംഗീതവും ചരിത്രപരമായി രേഖപ്പെടുത്തുന്നതാണ് ഈ പുസ്തകം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവരുടെ സംഭവബഹുലവും ക്ലേശകരവുമായ ജീവിതത്തിലേക്ക് തുറന്നു വെയ്ക്കുന്ന ഒരു വാതിലാണ് ഈ പഠന ഗ്രന്ഥം.


സാധാരണക്കാരനു പോലും മനസ്സിലാക്കാന്‍ പറ്റുന്ന സരളമായ ശൈലിയാണ് പുസ്തക രചനയില്‍ എഴുത്തുകാര്‍ സ്വീകരിച്ചിരിക്കുന്നത്. ജാതിയുടെയോ വര്‍ണ്ണത്തിന്റെയോ ലിംഗപദവിയുടെയോ അടിസ്ഥാനത്തില്‍ പ്രതിഭകളെ തമസ്‌കരിച്ചിരുന്ന ഒരു കാലഘട്ടത്തെ ഇതില്‍ വായിച്ചെടുക്കാം. ഈ വിഷയത്തില്‍ മലയാളത്തിലെ മാത്രമല്ല ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ആദ്യത്തെ പുസ്തകമാവാം. കാരണം, കര്‍ണാട്ടിക്ക് സംഗീതത്തിലേയും ഹിന്ദുസ്ഥാനി സംഗീതത്തിലേയും ഗായികമാരെ കുറിച്ചുള്ള പുസ്തകം ഇംഗ്ലീഷില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ വിഭാഗത്തിലെ ഒരേയൊരു പുസ്തകം കര്‍ണാട്ടിക് സംഗീതത്തിലെ ഗായികമാരെ കുറിച്ച് ഇന്ദിര മേനോന്‍ എഴുതിയ Madras Quartet : Women in Carnatic music എന്ന പുസ്തകമായിരുന്നു. അതിലാകട്ടെ കര്‍ണാട്ടിക്ക് സംഗീതത്തിലെ ആറു ഗായികമാരെ കുറിച്ച് മാത്രമുള്ള പഠനമാണ്. ഇവരുടെ പുസ്തകത്തില്‍ കര്‍ണ്ണാട്ടിക്കിലേയും ഹിന്ദുസ്ഥാനിയിലേയും 35 പേരെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

ഒരു സമീന്ദാറിന്റെ വീട്ടില്‍ പാടാന്‍ വന്ന മുപ്പതുകാരിയായ ഗൗഹര്‍ ജാന്‍. കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന നര്‍ത്തകിയും ദര്‍ബംഗ, രാപൂര്‍ കൊട്ടാരങ്ങളിലെ ഗായികയുമായിരുന്ന ഗൗഹറിന്റെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെ ഉണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നല്ല ആത്മവിശ്വാസത്തോടെ ഗൗഹര്‍ ജാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോവില്‍ വന്നു. ജോഗിയ രാഗത്തിലുള്ള ഒരു ഖയാല്‍ മൂന്ന് മിനുട്ട് പാടി. അങ്ങനെ 1902 നവംബര്‍ 14ന് ഗ്രാമഫോണില്‍ ആദ്യമായി ഇന്ത്യന്‍ സംഗീതം റെക്കോര്‍ഡ് ചെയ്തു''.

തങ്ങളുടെ ആത്മാവിഷ്‌ക്കാരമായ സംഗീതം സമൂഹത്തിലേക്ക് എത്തിക്കാനും അംഗീകാരം നേടിയെടുക്കാനും സംഗീതജ്ഞകള്‍ അനുഭവിച്ച ത്യാഗങ്ങളും അവഗണനകളും വിവരണാതീതമാണ്. അവരില്‍ ചിലര്‍ക്ക് തങ്ങള്‍ ജനിച്ച ദേശങ്ങളും കുടുംബ ബന്ധങ്ങളുമൊക്കെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. സംഗീത വാസനയെ വളര്‍ത്താനുള്ള ശിക്ഷണം ലഭിക്കാനായി ഗുരുക്കന്‍മാരെ തേടിയുള്ള അലച്ചില്‍ അവര്‍ക്ക് വെല്ലുവിളി തന്നെയായിരുന്നു. ദാരിദ്രവും, ശിഥിലമായ കുടുംബ ബന്ധങ്ങളും ഓരോ സംഗീതജ്ഞയുടെയും ജീവിതത്തില്‍ സാധാരണ സംഭവമായി മാറിയിരുന്നു. അവര്‍ക്ക് നേരിടേണ്ടി വന്ന അവഗണയില്‍ തളരാതെ പോരാടിയവരും വീണു പോയവരും ഉണ്ട്. വീണു പോയവര്‍ വിസ്മൃതിയിലാവുകയും അതിജീവിച്ചവര്‍ പ്രശസ്തരാവുകയും ചെയ്തു. ആദ്യകാലങ്ങളില്‍ സാമൂഹികമായി നിലനിന്നിരുന്ന കെട്ടുപാടുകളുടെയും സ്ത്രീ എന്ന നിലയിലുള്ള വിലക്കുകളെയും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള നിരവധി പ്രതിഭാശാലികളെ ഇന്ത്യന്‍ സംഗീതത്തിലെ പെണ്‍പാതകള്‍ എന്ന പുസ്തകം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.

ഇന്ത്യന്‍ മധ്യവര്‍ഗ്ഗ സമൂഹം അകറ്റി നിര്‍ത്തിയിരുന്ന തവായഫുകളില്‍ (courtesan) നിന്നായിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിലെ ആദ്യകാല ഗായികമാരെങ്കില്‍ ദേവദാസികളില്‍ നിന്നായിരുന്നു കര്‍ണാടക സംഗീതത്തിലെ പ്രമുഖ ഗായികമാര്‍ വന്നത്. ഈ രണ്ടു കൂട്ടര്‍ക്കും കലാലോകത്ത് അവര്‍ അര്‍ഹിക്കുന്ന പദവിയും ബഹുമാനവും ലഭിച്ചിരുന്നു. എന്നാല്‍, അന്നത്തെ മധ്യവര്‍ഗ സമൂഹം ഇവരെ മോശക്കാരായിട്ടായിരുന്നു കണ്ടിരുന്നത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ ഉണ്ടാക്കിവെച്ച വിക്ടോറിയന്‍ സദാചാര ബോധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പറ്റാത്തത് കൊണ്ടായിരുന്നു തവായഫുകളെയും ദേവദാസികളെയും കലാകാരികളായി അംഗീകരിക്കുന്നതില്‍ അന്നത്തെ മധ്യവര്‍ഗ്ഗ സമൂഹം പരാജയപ്പെട്ടത്.


1902-ല്‍ ഗ്രാമഫോണിന്റെ വരവ് ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുപ്രധാനമായ ഏടായിരുന്നു. ഗ്രാമഫോണിന്റെ വരവ് ഇന്ത്യന്‍ സംഗീതത്തെ തന്നെ മാറ്റിമറിച്ചു. ഈ പുത്തന്‍ സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തത് ഒരു പുരുഷനല്ല, സ്ത്രീയായിരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ത്രീകള്‍ക്ക് വിവിധ രീതിയിലുള്ള അലിഖിതമായ സാമൂഹ്യ വിലക്കുകള്‍ നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു നേട്ടം എന്നതും ശ്രദ്ധേയമാണ്. ഫ്രഡറിക്ക് വില്യം ഗൈസ്‌ബെര്‍ഗ് എന്ന സൗണ്ട് എഞ്ചിനിയര്‍ 'കൊല്‍ക്കത്തയിലെ കുയില്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ഗൗഹര്‍ജാനെ കണ്ടുമുട്ടിയ കഥ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ''ഗൈസ്‌ബെര്‍ഗ് 1902 നവംബറില്‍ ഇന്ത്യയില്‍ വന്നു. ഗ്രാമഫോണ്‍ വിപണി കീഴടക്കുകയായിരുന്നു ലക്ഷ്യം. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ രണ്ടു വലിയ മുറികള്‍ റെക്കോര്‍ഡിങിന് വേണ്ടി തയ്യാറാക്കിയിരുന്നു. പാട്ടുകാരെ കണ്ടെത്താനും അവര്‍ക്ക് പരിശീലനം കൊടുക്കാനും തദ്ദേശിയരായ കുറച്ച് പ്രതിനിധികളെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. നര്‍ത്തകികളായ സോഷിമുഖി, ഫനിബാല എന്നിവരുടെ ശബ്ദമാണ് ആദ്യം റെക്കോര്‍ഡ് ചെയ്തത്. പക്ഷെ, ഗൈസ്ബര്‍ഗിന്റെ അഭിപ്രായത്തില്‍ അവരുടെ ശബ്ദം പരിതാപകരമായിരുന്നു. അനുയോജ്യമായ ഒരു ശബ്ദംതേടി അന്വേഷണമായി. ഒടുവില്‍ ഒരു ഗായികയെ കണ്ടെത്തി. ഒരു സമീന്ദാറിന്റെ വീട്ടില്‍ പാടാന്‍ വന്ന മുപ്പതുകാരിയായ ഗൗഹര്‍ ജാന്‍. കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന നര്‍ത്തകിയും ദര്‍ബംഗ, രാപൂര്‍ കൊട്ടാരങ്ങളിലെ ഗായികയുമായിരുന്ന ഗൗഹറിന്റെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെ ഉണ്ടായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് നല്ല ആത്മവിശ്വാസത്തോടെ ഗൗഹര്‍ ജാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോവില്‍ വന്നു. ജോഗിയ രാഗത്തിലുള്ള ഒരു ഖയാല്‍ മൂന്ന് മിനുട്ട് പാടി. അങ്ങനെ 1902 നവംബര്‍ 14ന് ഗ്രാമഫോണില്‍ ആദ്യമായി ഇന്ത്യന്‍ സംഗീതം റെക്കോര്‍ഡ് ചെയ്തു''


നിരവധി പുസ്തകങ്ങളും വീഡിയോകളും റഫര്‍ ചെയ്താണ് ഇന്ത്യന്‍ സംഗീതത്തിലെ പെണ്‍പാതകള്‍ എഴുതിയതെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുസ്തകം സംഗീത ഗവേഷകര്‍ക്ക് ഒരു മുതല്‍കൂട്ടായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സംഗീതജ്ഞകളുടെ ജീവിതത്തെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം എന്ന് ഇരുവരും ആമുഖത്തില്‍ പറയുന്നുണ്ട്. പെണ്‍കരുത്തിന്റെ ചരിത്രവും രാഷ്ട്രീയവും രേഖപ്പെടുത്തിവെയ്ക്കുന്ന പ്രസാധക സ്ഥാപനമായ സമത ബുക്സ് ഈ പുസ്തകം വായനക്കാരില്‍ എത്തിക്കുന്നതിലൂടെ ഒരു സാമൂഹ്യ ദൗത്യം കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത്.

TAGS :