Quantcast
MediaOne Logo

മുസ്തഫ ദേശമംഗലം

Published: 22 March 2024 2:50 PM GMT

ബുദ്ധന്റെ ലാളിത്യവും റൂമിയുടെ പ്രണയവും മോന്തിക്കുടിച്ച ദാഹി

കാലം എന്ന സാങ്കേതികതയുടെ സാക്ഷ്യമാണ് ലെവിന്‍. വേദനയുടെ ഹൃദയവും വെന്ത കാലിന്റെ നീറ്റലുമാണ് ചിലപ്പോള്‍ അയാള്‍ക്ക്. ആയാള്‍ ഒരേസമയം ആള്‍ക്കൂട്ടവും അതേസമയം ഒറ്റയാനും തീര്‍ത്തും ഏകാകിയുമാണ്. അയാള്‍ പ്രണയാതുരനും മറ്റുചിലപ്പോള്‍ ചിന്തകളാല്‍ വൃദ്ധനുമാണ്. വി.ജി തമ്പിയുടെ 'ഇദം പാരമിതം' നോവല്‍ വായന.

വി.ജി തമ്പിയുടെ ഇദം പാരമിതം നോവല്‍ വായന.
X

ഇദം പാരമിതം ഒരു നോവല്‍ അല്ല, അത് ഇനിയും പേരിടേണ്ടി വരുന്ന ഒരു സാഹിത്യ സൃഷ്ടിയാണ്, അല്ലെങ്കില്‍ സാഹിത്യ ശാഖയാണ്. ഈ സാഹിത്യ ഗ്രന്ഥത്തിലെ ലെവിന്‍ കാലത്തേയും ദേശത്തേയും ഭേദിക്കുന്ന സഞ്ചാരിയാണ്. പരം പൊരുളിനെ അന്വേഷിക്കുന്ന സൂഫിയോ, ചിലപ്പോള്‍ ഒന്നും തേടാത്ത സാധാരണ മനുഷ്യനോ ആണയാള്‍. ചിലപ്പോള്‍ ബൗധികമായും ആന്തരികമായും സ്വയം ദരിദ്രനാകുന്ന ഫകീറോ, അല്ലെങ്കില്‍ ഉന്മാദിയായ നര്‍ത്തകനോ ആണയാള്‍. ചിലപ്പോള്‍ നമ്മളെന്നും മറ്റു ചിലപ്പോള്‍ കൂടെ നടക്കുന്ന ആളെന്നും അതല്ലാത്ത നിമിഷങ്ങളില്‍ അകമില്‍ തൂകുന്ന അസ്പൃശ്യതയുമായും തോന്നുന്ന ആളാണ് ലെവിന്‍.

ലെവിനെ ചിലപ്പോള്‍ വായനക്കാര്‍ക്ക് ഒരു സാധാരണ മനുഷ്യനായി കാണാം. പെട്ടന്ന് തന്നെ അയാള്‍ മറ്റൊന്നാകുന്നതും അറിയാനാകും. അത് വളരെ ചടുലമായ മാറ്റമാണ്. മനുഷ്യന്റെ ചിന്തപോലെ, അല്ലെങ്കില്‍ ആലോചനകള്‍ പോലെയാണ് ആ ദ്രുതഗതിയിലുള്ള മാറ്റം. വായനക്കാര്‍ അതില്‍ ധ്യാനമഗ്‌നരായി ഇരുന്നാലേ ലെവിന്റെ ഈ പരകായ പ്രവേശം അറിയാന്‍ സാധിക്കൂ. കാരണം, നമ്മളെപ്പോലെ ചിന്തയും വികാരവും ആന്തരിക വിസ്‌ഫോടനവും പേറുന്ന ജൈവികതയാണ് ലെവിന്‍.

സമരിയയെപോലെ നദിയായ ഒരാള്‍ അവനെ സ്‌നാനം ചെയ്തു സ്ഫുടം ചെയ്‌തെടുക്കുകയും തണല്‍ വിരിക്കുകയും സത്രം നല്‍കുകയും ചെയ്യുന്നുണ്ട് എഴുത്തിലുടനീളം. ലെവിനെ തലോടുന്ന, ചുറ്റുമുള്ള ഭൂമിയിലെ പലരും നോവലില്‍ വന്നുപോകുന്നുണ്ട്. അവരില്‍ പലരും ബുദ്ധമാനസത്തിലൂടെ പതുക്കെ കാലടികള്‍ വെക്കുന്ന ലെവിനെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നുണ്ട്. അവരില്‍ പലരും റൂമിയുടെ ഉന്മാദാവസ്ഥയിലെത്തുന്ന ലെവിനെ പ്രണയിക്കുന്നുണ്ട്. അവരില്‍ പലരും രമണ മഹര്‍ഷിയുടേയും യതിയുടേയും പുസ്തകം തെരയുന്ന ലെവിനെ കാണുന്നുണ്ട്.

വൈവിധ്യമാര്‍ന്ന കുറെ മനുഷ്യരുടെ സവിശേഷ സ്വഭാവ പാനം ഒറ്റയ്ക്ക് കുടിക്കുന്നവനാണ് ഇദം പാരമിതം ത്തിലെ ലെവിന്‍. പലതിനെക്കുറിച്ചും ഉന്മത്തനാണ് അയാള്‍. പക്ഷികളേയും ജീവജാലങ്ങളേയും നിറ ഹൃദയത്തോടെ കാണുന്നവനാണ് ഈ മനുഷ്യന്‍. സര്‍വ്വതിനോടും ജിജ്ഞാസയുള്ള നിഷ്‌കളങ്കന്‍. ബുദ്ധന്റെ ലാളിത്യവും റൂമിയുടെ പ്രണയവും മോന്തിക്കുടിച്ച ദാഹിയാണ് എങ്കിലും ഒരു മനുഷ്യനായി അയാള്‍ ഭൂമിയില്‍ തൊട്ടു തന്നെ നടക്കുന്നത് എഴുത്തില്‍ ഉടനീളമുണ്ട്.

എനിക്ക് ഇത് നോവല്‍ എന്ന് പേരിട്ടു വിളിക്കാന്‍ ആഗ്രഹമില്ലെങ്കിലും സംവേദനത്തിന്റെ ഭാഗമായി അങ്ങനെ പറയുന്നു. സൗകര്യത്തിനു വേണ്ടി മാത്രം. ഒന്നും കണ്ടെത്താന്‍ അയാള്‍ വായനക്കാരെ ഉല്‍ബോധിപ്പിക്കുന്നില്ല. വിപുലമായ ഈ കാല-ദേശത്തു അയാള്‍ വായനക്കാരെ കൂടെ നടത്തുകയാണ്. ജീവിതമെന്ന വിചിത്രവും അതേസമയം സങ്കീര്‍ണ്ണവുമായ ലോക യാത്രയുടെ വണ്ടിയാണ് ലെവിന്‍.


കാലം എന്ന സാങ്കേതികതയുടെ സാക്ഷ്യമാണ് ലെവിന്‍. വേദനയുടെ ഹൃദയവും വെന്ത കാലിന്റെ നീറ്റലുമാണ് ചിലപ്പോള്‍ അയാള്‍ക്ക്. ആയാള്‍ ഒരേസമയം ആള്‍ക്കൂട്ടവും അതേസമയം ഒറ്റയാനും തീര്‍ത്തും ഏകാകിയുമാണ്. അയാള്‍ പ്രണയാതുരനും മറ്റുചിലപ്പോള്‍ ചിന്തകളാല്‍ വൃദ്ധനുമാണ്. ഏകാകിയായിരിക്കുകയും അതിനകത്തു ആഹ്‌ളാദഭരിതനായ ഒരാളെ വെളിച്ചപ്പെടുത്തുകയും ചെയ്യുന്ന അപൂര്‍വം ഒരാളാണ് ഈ നോവലിലെ ലെവിന്‍.

സത്യത്തേയും സ്‌നേഹത്തേയും തേടിയുള്ള അനന്തവും അനാഥവുമായ യാത്രയില്‍ അയാള്‍ കാണുന്നതെല്ലാം വായനക്കാരനേയും തഴുകിത്തലോടി പോകും. സമരിയയെപോലെ നദിയായ ഒരാള്‍ അവനെ സ്‌നാനം ചെയ്തു സ്ഫുടം ചെയ്‌തെടുക്കുകയും തണല്‍ വിരിക്കുകയും സത്രം നല്‍കുകയും ചെയ്യുന്നുണ്ട് എഴുത്തിലുടനീളം. ലെവിനെ തലോടുന്ന, ചുറ്റുമുള്ള ഭൂമിയിലെ പലരും നോവലില്‍ വന്നുപോകുന്നുണ്ട്. അവരില്‍ പലരും ബുദ്ധമാനസത്തിലൂടെ പതുക്കെ കാലടികള്‍ വെക്കുന്ന ലെവിനെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നുണ്ട്. അവരില്‍ പലരും റൂമിയുടെ ഉന്മാദാവസ്ഥയിലെത്തുന്ന ലെവിനെ പ്രണയിക്കുന്നുണ്ട്. അവരില്‍ പലരും രമണ മഹര്‍ഷിയുടേയും യതിയുടേയും പുസ്തകം തെരയുന്ന ലെവിനെ കാണുന്നുണ്ട്. ലെവിന്‍ ഒരാളല്ല, പലരുമാണെന്ന് വായനക്കാര്‍ക്ക് ബോധ്യമാകും.

മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍, അജയ് പി. മാങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപുര തുടങ്ങിയ നോവലില്‍ വേറൊരുഭാഷയാണെങ്കില്‍ വി.ജി തമ്പി മാഷിന്റെ ഭാഷ അതീവ ലളിതവും സമ്പുഷ്ടവും ആത്മീയ നാദവുമാണ്. ഒരു കെട്ട്കാഴ്ച്ചകളും ചങ്ങലകളുമില്ലാതെ, ആരെയും നോവിക്കാതെ പോകുന്ന യൂണിവേഴ്‌സാലിറ്റി ഈ രചനക്കുണ്ട് എന്ന് എനിക്ക് തോന്നുന്നു. രചനക്കപ്പുറം വായിക്കപ്പെടേണ്ടതായ അതീവ ലളിതമായ ഭാഷയുടെ ഒഴുക്കാണിത്. സംശുദ്ധിയുടെ തെളിനീരാണ്.

മുല്ല നാസറുദീനും ഡല്‍ഹിയുടെ തെരുവുകളും അവനു പാതയാണ്. ജീവിതം തന്നോട് ചെയ്തതും ചെയ്യാനിരിക്കുന്നതും അയാള്‍ ഗൗനിക്കുന്നില്ല. കാരണ,ം ജീവിതത്തിന്റെ അപാരതയും അതേസമയം ജീവിതത്തിന്റെ നിസ്സാരതയും അയാളില്‍ ഉരുകിച്ചേര്‍ന്നിട്ടുണ്ട്.

വേദനകളെ അയാള്‍ യാത്രകൊണ്ടും ഭൂമിയില്‍ കാണുന്ന മനുഷ്യരെക്കൊണ്ടും ഇച്ഛാശക്തിയുടെ പങ്കായം കൊണ്ട് തള്ളി നീക്കുന്നുണ്ട്. അയാളില്‍ അന്തര്‍ലീനമായ വേദനയും വേട്ടയാടപ്പെടലിന്റെ തേങ്ങലും അയാള്‍ സംഗീതമാക്കുകയാണ്.


'ഇദം പാരമിതം' നോവല്‍ പ്രഫ. എം.കെ സാനു പ്രകാശനം ചെയ്യുന്നു.

കാലവും ദേശവും അതിര്‍ത്തികളും ഭാഷയുമില്ലാത്ത ദേശാടനമാണ് ഈ രചന. ചിലപ്പോള്‍ പ്രതീക്ഷയും അതേസമയം ആ പ്രജ്ഞയില്‍ നിരാശയും അതിനകത്ത് സന്തോഷവും സൂക്ഷിക്കുന്ന ആരും കൊതിക്കുന്ന പ്രതിഭാസമാണ് ലെവിന്‍. ഇതുവരെ എഴുതപ്പെടാത്ത ജീവിതത്തിന്റെ തത്വശാസ്ത്രമാണിത്. അന്വേഷണത്തിന്റെ പടം പൊഴിക്കലാണിത്. എവിടേയും എത്തിക്കാന്‍ ആഗ്രഹിക്കാത്ത ദേശാടനമാണിത്. മനോജ് കുറൂരിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍, അജയ് പി. മാങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപുര തുടങ്ങിയ നോവലില്‍ വേറൊരുഭാഷയാണെങ്കില്‍ വി.ജി തമ്പി മാഷിന്റെ ഭാഷ അതീവ ലളിതവും സമ്പുഷ്ടവും ആത്മീയ നാദവുമാണ്. ഒരു കെട്ട്കാഴ്ച്ചകളും ചങ്ങലകളുമില്ലാതെ, ആരെയും നോവിക്കാതെ പോകുന്ന യൂണിവേഴ്‌സാലിറ്റി ഈ രചനക്കുണ്ട് എന്ന് എനിക്ക് തോന്നുന്നു. രചനക്കപ്പുറം വായിക്കപ്പെടേണ്ടതായ അതീവ ലളിതമായ ഭാഷയുടെ ഒഴുക്കാണിത്. സംശുദ്ധിയുടെ തെളിനീരാണ്.

TAGS :