Quantcast
MediaOne Logo

മിഷാല്‍

Published: 2 Oct 2023 12:23 PM GMT

ഉള്ള് തുറന്ന് ചിരിക്കുന്നുണ്ടോ?

ഉള്ള ജീവിതം ആസ്വദിക്കാന്‍ കഴിയണം. പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന ബോധ്യം വേണം. മറ്റുള്ളവര്‍ക്കു കൂടി ജീവിതം പകുത്ത് നല്‍കാന്‍ മനസ്സുണ്ടാവണം. ഇങ്ങനെയൊക്കെയാണെങ്കില്‍ നിങ്ങള്‍ക്കും ചിരി പടര്‍ത്താന്‍ കഴിയും. മുഖത്തു മാത്രമല്ല, സ്വന്തം മനസ്സിലും മറ്റുള്ളവന്റെ ഹൃദയത്തിലും. | MotiveLines

ഉള്ള് തുറന്ന് ചിരിക്കുന്നുണ്ടോ?
X

ചിരിക്കുന്നവരെല്ലാം യഥാര്‍ഥത്തില്‍ ചിരിക്കുന്നവരല്ല. പലരും ചിരിക്കുന്നുണ്ടെങ്കിലും ഉള്ളിലെ സങ്കടക്കടലാഴങ്ങള്‍ മുഖം കൊണ്ട് മറച്ചവരാണവര്‍. നമ്മള്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളിലെ പലരുടെയും ജീവിതം കണ്ട് അസൂയയോടെ നോക്കാറുണ്ട്. എന്നിട്ട് സ്വന്തം ജീവിതത്തിലേക്ക് നോക്കി വേദനിക്കാറുണ്ട്. എന്റെ ജീവിതം നിറംകെട്ട് പോയെന്ന് സ്വയം ശപിക്കാറുമുണ്ട്. എന്നാല്‍, അവരുടെ ജീവിതമൊന്നും പലപ്പോഴും നാം കരുതും പോലെ ആയിരിക്കണമെന്നില്ല. പുറത്തു ചിരിച്ച് ഉള്ളില്‍ കരയുന്നവരാണേറെയും. ചിരിയുടെ തണുപ്പില്‍ ഉള്ളിലെ താപം മറച്ചവരായിരിക്കും മിക്കവരും. കിട്ടാത്തതിനെ ചൊല്ലിയാണ് പലരും ഉരുകുന്നത്, ഉള്ളംകയ്യിലുള്ളതിനെ കാണാനേ ശ്രമിക്കാറില്ല.

ജീവിതം വളരെ ലളിതമാണ്, അതിനെ സങ്കീര്‍ണമാക്കുന്നത് നമ്മള്‍ തന്നെയാണ്. എന്തുതന്നെ വന്നാലും ശാന്തമായി നേരിടാനുള്ള കരുത്ത് ആര്‍ജിക്കണം.

മനുഷ്യരെല്ലാം ജീവിക്കുന്നത് പ്രശ്‌നകലുഷിതമായ സാഹചര്യങ്ങളിലാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എപ്പോഴും ഓരോ മനസ്സിനെയും അലട്ടിക്കൊണ്ടിരിക്കും. അപ്പോഴൊക്കെ പ്രശ്‌നങ്ങളെ നേരിടുന്ന രീതി പ്രധാനമാണ്. ജീവിതം വളരെ ലളിതമാണ്, അതിനെ സങ്കീര്‍ണമാക്കുന്നത് നമ്മള്‍ തന്നെയാണ്. എന്തുതന്നെ വന്നാലും ശാന്തമായി നേരിടാനുള്ള കരുത്ത് ആര്‍ജിക്കണം.

''ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍ സ്ത്രീ-പുരുഷ, ജാതി-മത ഭേദമന്യേ സര്‍വര്‍ക്കും പരമ രസികന്‍ വട്ടചൊറി വരണം, ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള്‍ സമാധാന പൂര്‍ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല '' കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വരികളാണിത്. എത്ര സരളമായാണ് അദ്ദേഹം ജീവിതത്തെ നോക്കി കാണുന്നത്.

ഉള്ള ജീവിതം ആസ്വദിക്കാന്‍ കഴിയണം. പ്രതിസന്ധികള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന ബോധ്യം വേണം. മറ്റുള്ളവര്‍ക്കു കൂടി ജീവിതം പകുത്ത് നല്‍കാന്‍ മനസ്സുണ്ടാവണം. ഇങ്ങനെയൊക്കെയാണെങ്കില്‍ നിങ്ങള്‍ക്കും ചിരി പടര്‍ത്താന്‍ കഴിയും. മുഖത്തു മാത്രമല്ല, സ്വന്തം മനസ്സിലും മറ്റുള്ളവന്റെ ഹൃദയത്തിലും.

TAGS :