Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Nov 2023 3:34 AM GMT

സാഹിത്യത്തിലേക്ക് എത്തിച്ചത് കയ്പ്പ് നിറഞ്ഞ ബാല്യകാലം - സി.വി. ബാലകൃഷ്ണന്‍

സാഹിത്യംപോലെ തന്നെ സ്വാധീനിച്ച ഒന്നാണ് സിനിമകളെന്നും എഴുത്തില്‍ ദൃശ്യ വാങ്മയം കൊണ്ടുവരാന്‍ സിനിമയുടെ ആഖ്യാന രീതി സഹായിച്ചിട്ടുണ്ടെന്നും എഴുത്തുകാരന്‍

സാഹിത്യത്തിലേക്ക് എത്തിച്ചത് കയ്പ്പ് നിറഞ്ഞ ബാല്യകാലം - സി.വി. ബാലകൃഷ്ണന്‍
X

മനുഷ്യരുടെ വ്യസനങ്ങളെപ്പറ്റിയും ആകുലതകളെക്കുറിച്ചുമുള്ള തിരിച്ചറിവുകളാണ് തന്റെ കഥകളിലുള്ളതെന്ന് എഴുത്തുകാരന്‍ സി.വി. ബാലകൃഷ്ണന്‍. നിയമസഭാ പുസ്തകോത്സവ വേദിയില്‍ ഡോ.എന്‍ നൗഫലുമായി നടത്തിയ സംഭാഷണം എഴുത്തുകാരന്റെ രചനാ ജീവിതത്തെ വളരെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതായിരുന്നു. കുട്ടികളെ മനസിലാക്കാനും കുട്ടികളെക്കുറിച്ച് എഴുതാനും ശ്രമിച്ചിട്ടുള്ള ആളെന്ന നിലയില്‍ അവരുടെ ദുരിതങ്ങള്‍ എന്നും പ്രസക്തമായ വിഷയമാണെന്ന് സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു.

കയ്പുനിറഞ്ഞ ബാല്യകാലാനുഭവങ്ങളാണ് സാഹിത്യത്തിലേക്കെത്തിച്ചത്. ജീവിതത്തില്‍ കണ്ടിട്ടുള്ളതും വായിച്ചറിഞ്ഞതുമായ സ്ത്രീകളുടെ വ്യഥകള്‍ അനുഭാവപൂര്‍വ്വം പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമൂഹത്തിലെ ഗോപ്യമായിട്ടുള്ള പ്രമേയമാണ് ലൈംഗികത, അതിനെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ എഴുത്തുകാര്‍ തയ്യാറാകുന്നില്ല. അത്തരത്തില്‍ എഴുത്തുകാരന്റെ ധീരത കാണിച്ചിട്ടുള്ള ചുരുക്കം ചില സാഹിത്യകാരന്മാരാണ് തകഴി, ഒ.വി. വിജയന്‍, മാധവിക്കുട്ടി എന്നിവര്‍.

'ആയുസിന്റെ പുസ്തകം', 'ദിശ', 'രതിസാന്ദ്രത' തുടങ്ങിയ തന്റെ പുസ്തകങ്ങളെക്കുറിച്ച് സി.വി. ബാലകൃഷ്ണന്‍ സംസാരിച്ചു. മനുഷ്യന്‍ അനുഭവിക്കുന്ന ഏകാന്തതയെ വിവരിക്കാനാണ് എഴുത്തിലൂടെ ശ്രമിച്ചിട്ടുള്ളത്. സാഹിത്യംപോലെ തന്നെ സ്വാധീനിച്ച ഒന്നാണ് സിനിമകളെന്നും എഴുത്തില്‍ ദൃശ്യ വാങ്മയം കൊണ്ടുവരാന്‍ സിനിമയുടെ ആഖ്യാന രീതി സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :