Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 27 Dec 2022 3:26 PM GMT

ഹിപ്പോക്രാറ്റസ് - വൈദ്യശാസ്ത്രത്തിന്റെ പിതാവ്

ഹിപ്പോക്രാറ്റസ് നല്‍കിയ ഏറ്റവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് രോഗചികിത്സയും മതവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ്. ഒരാള്‍ രോഗി ആകുന്നത് ശരീരത്തിനും ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കും തമ്മിലുള്ള അസന്തുലിതാവസ്ഥ കൊണ്ടാണെന്നും, അക്കാലത്ത് പലരും പ്രചരിപ്പിച്ചിരുന്നത് പോലെ ദൈവകോപം മൂലമല്ല എന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. DaVelhaMedicina - ഭാഗം: 04

ഹിപ്പോക്രാറ്റസ് - വൈദ്യശാസ്ത്രത്തിന്റെ പിതാവ്
X

രോഗകാരണം പ്രകൃത്യാതീത ശക്തികള്‍ ആണെന്നുള്ള വിശ്വാസത്തെ തള്ളിക്കളഞ്ഞുകൊണ്ട് വൈദ്യചികിത്സയെ നവീകരിച്ച മഹാനായിരുന്നു ഹിപ്പോക്രാറ്റസ്. രോഗിയെ നന്നായി ആയി നിരീക്ഷിക്കുകയും അതനുസരിച്ച് തീരുമാനങ്ങളില്‍ എത്തി, അതിനു വേണ്ട ഇടപെടലുകള്‍ നടത്തിയാല്‍ സുഖം പ്രാപിക്കും എന്നായിരുന്നു അദ്ദേഹത്തിന്റ നിഗമനം.

ബി.സി 460ല്‍ ഗ്രീസിലെ കോസ് (Kos) എന്ന് പേരായ ദ്വീപില്‍ ഒരു ധനിക കുടുംബത്തിലെ ഡോക്ടറുടെ മകനായാണ് ഹിപ്പോക്രാറ്റസ് ജനിച്ചത് പിതാവിന്റെ മേല്‍നോട്ടത്തിലായിരുന്നു ആദ്യകാല വിദ്യാഭ്യാസവും പരിശീലനവും. തുടര്‍ന്ന് മാസിഡോണിയയിലെ രാജാവിന്റെ ഡോക്ടറായി. പ്ലേഗ് മഹാമാരിയില്‍ നിന്നും അദ്ദേഹത്തെ ചികിത്സിച്ചു ഭേദപ്പെടുത്തിയതോടെ അദ്ദേഹം രാജാവിന് പ്രിയപ്പെട്ടവനായി. തന്റെ പിതാവിനെയും പിതാമഹനെയും പോലെ ഇദ്ദേഹം ഒരു അധ്യാപകനും കൂടിയായിരുന്നു.

രോഗിയുടെ ശരീരത്തെ അദ്ദേഹം ഒന്നായി ചികിത്സിക്കുകയും രോഗി ജീവിക്കുന്ന ചുറ്റുപാടുകളെക്കൂടി ചികിത്സയുടെ തീരുമാനങ്ങളില്‍ കണക്കിലെടുക്കുകയും ചെയ്തു. ഇന്നും പ്രസക്തമായ ഈ രീതി മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗചികിത്സയില്‍ വലിയൊരു മാറ്റമായിരുന്നു. സജീവമായി രോഗചികിത്സയില്‍ ഇടപെടുന്നതിനു പകരം ശരീരത്തിന് സ്വയം സുഖപ്പെടാന്‍ ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ശരിയായ വഴി എന്നായിരുന്നു ഹിപ്പോക്രാറ്റസിന്റെ മതം.

കോസ്(Kos)ല്‍ വളര്‍ന്നു പന്തലിച്ച Plane tree യുടെ കീഴില്‍ വെച്ചായിരുന്നു ഇദ്ദേഹം രോഗികളെ പരിശോധിച്ചിരുന്നതും വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നതും. അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ ഈ മരത്തിന് ചുറ്റും നിന്ന് കൊണ്ട് ബന്ധുക്കളുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യത്തില്‍ ''ഹിപ്പോക്രാറ്റസ് പ്രതിജ്ഞ 'ചൊല്ലിയിരുന്നത് ചരിത്രം! ആ മരം നിന്നിരുന്ന ഭാഗത്ത് പഴയ മരത്തിന് മുകളിലൂടെ വളര്‍ന്ന 500 വര്‍ഷം പ്രായമുള്ള മറ്റൊരു മരം ഇന്നും കാണാം. പ്രത്യേകമായി ഇരുമ്പു വേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന ഇത് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും കാണാന്‍ സാധിക്കും. അദ്ദേഹം നിര്‍വചിച്ച വൈദ്യവൃത്തിയില്‍ പാലിക്കേണ്ട ഉന്നത നിലവാരത്തിന്റെ അളവു കോലിനെ പറ്റി 2000 വര്‍ഷങ്ങള്‍ക്ക് ശേഷവും ആര്‍ക്കും രണ്ടഭിപ്രായമില്ല.

ബി.സി രണ്ടാം നൂറ്റാണ്ടില്‍ ഹിപ്പോക്രാറ്റസിന്റെ ആദ്യ ജീവചരിത്രം എഴുതിയത് സൊറാനസ് ഒഫ് എഫിസസ് (Soranus of Ephesus) ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി അധികം വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും അദ്ദേഹം ഈജിപ്റ്റും ബാബിലോണും സന്ദര്‍ശിച്ചിട്ടുണ്ടായിരിക്കണം എന്ന് കരുതപ്പെടുന്നു. ജന്മനാ തത്വചിന്തകനായ അദ്ദേഹം അത് വൈദ്യചികിത്സയോട് ഭംഗിയായി ഇണക്കിച്ചേര്‍ത്തു. എന്നാല്‍, ചികിത്സയെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെല്ലാം ശാസ്ത്രത്തിന്റെ പിന്‍ബലത്തോട്ടു കൂടിയതായിരുന്നു. മതത്തിന്റെ പിടിയിലമര്‍ന്ന രോഗചികില്‍ത്സാശാസ്ത്രത്തെ അതില്‍ നിന്ന് സ്വതന്ത്രമാക്കാന്‍ അദ്ദേഹം തന്റേതായ പങ്ക് നിര്‍വ്വഹിച്ചു. രോഗിയുടെ ശരീരത്തെ അദ്ദേഹം ഒന്നായി ചികിത്സിക്കുകയും രോഗി ജീവിക്കുന്ന ചുറ്റുപാടുകളെക്കൂടി ചികിത്സയുടെ തീരുമാനങ്ങളില്‍ കണക്കിലെടുക്കുകയും ചെയ്തു. ഇന്നും പ്രസക്തമായ ഈ രീതി മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗചികിത്സയില്‍ വലിയൊരു മാറ്റമായിരുന്നു. സജീവമായി രോഗചികിത്സയില്‍ ഇടപെടുന്നതിനു പകരം ശരീരത്തിന് സ്വയം സുഖപ്പെടാന്‍ ഉള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ശരിയായ വഴി എന്നായിരുന്നു ഹിപ്പോക്രാറ്റസിന്റെ മതം.


ഹിപ്പോക്രാറ്റസ് - രേഖാചിത്രം

കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന ഇരുമ്പ് പണിക്കാര്‍ക്ക് താരതമ്യേന വളരെ കുറച്ച് മാത്രമേ പ്ലേഗ് രോഗബാധ ഉണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം കണ്ടെത്തി. അവരുടെ തൊഴിലിടങ്ങളിലെ അധികമായ ചൂട് രോഗാണുക്കളെ നശിപ്പിക്കുന്നത് മൂലമായിരിക്കാമെന്ന് അദ്ദേഹം അനുമാനിച്ചു. തുടര്‍ന്ന് ഏതന്‍സില്‍ എല്ലാവരും പ്ലേഗ് ബാധിച്ചവരുടെ ശവശരീരങ്ങള്‍ അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളോടൊപ്പം കത്തിച്ച് കളയണമെന്ന് നിര്‍ദേശിക്കപ്പെട്ടു. കൂടാതെ വെള്ളം തിളപ്പിച്ച് ശേഷം കുടിക്കണം, വീട്ടകം എങ്ങനെ ശുചിയാക്കി വക്കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ഏതന്‍സില്‍ നിന്ന് പ്ലേഗ് അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ പ്രശസ്തി പല രാജ്യങ്ങളിലും എത്തി. പേര്‍ഷ്യയിലെ രാജാവ് അദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ചുവെങ്കിലും അദ്ദേഹം ക്ഷണം നിരസിക്കുകയാണുണ്ടായത്.

പുരാതന ഗ്രീസിലെ വൈദ്യന്മാര്‍ സാധാരണയായി യാത്ര ചെയ്തു കൊണ്ട് ചികില്‍ത്സിക്കുന്നവരായിരുന്നു. ഇതിനിടയില്‍ ഏതെങ്കിലും ഒരിടത്തു താമസിക്കുകയും അവിടെയുള്ള രോഗികളെ കാണുകയും പിന്നീട് മറ്റൊരിടത്തേക്ക് സഞ്ചരിക്കുകയായിരുന്നു പതിവ്. അത്തരം സന്ദര്‍ഭങ്ങളില്‍ രോഗി ഗുരുതരാവസ്ഥയിലാവുകയോ മരിക്കുകയോ ചെയ്യുന്നത് വൈദ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലേക്ക് എത്തിക്കുമായിരുന്നു. ഇതുമൂലം രോഗിയെ പരിശോധിച്ച ശേഷം ചികിത്സിച്ചു ഭേദമാക്കാന്‍ അസാധ്യം ആണെന്നു തോന്നുന്ന രോഗികളെ ഏറ്റെടുക്കരുത് എന്ന് അദ്ദേഹം തന്റെ വിദ്യാര്‍ഥികളെ ഉപദേശിച്ചു. അക്കാലത്തെ ചികിത്സയുടെ അടിസ്ഥാനമായ വാചകം 'Nothing in excess' എന്നതായിരുന്നു. എന്തെങ്കിലും അധികമായോ കുറവായോ വരുമ്പോള്‍ ഉള്ള അവസ്ഥയാണ് Dis-ease എന്നത് ഇതാണ് ആണ് ''ഡിസീസി (രോഗം)ലേക്ക് ഒരാളെ എത്തിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

പലപ്പോഴും രോഗി മുറിവേറ്റ് രക്തം വാര്‍ന്നു പോയി കൊണ്ടിരിക്കുമ്പോള്‍ പോലും ഇത്തരം ചികിത്സ നടത്തിയിരുന്നുവത്രേ! പത്തൊമ്പതാം നൂറ്റാണ്ടുവരെ ഇദ്ദേഹത്തിന്റെ ചികിത്സാ പദ്ധതികള്‍ പല നാടുകളിലെ വൈദ്യവിദ്യാഭ്യാസത്തെ സ്വാധീനിച്ചിരുന്നു. ഹ്യൂമറുകള്‍ നാലും തുലനാവസ്ഥയില്‍ നിലനിര്‍ത്താനായി വിയര്‍പ്പിക്കല്‍, മസാജ്, കപ്പിംഗ്, വയറിളക്കല്‍ ഞരമ്പുകള്‍ മുറിച്ച് രക്തം ഒഴുക്കിക്കളയല്‍, ഔഷധ ച്ചെടികള്‍ ഉപയോഗിച്ചുള്ള ചികിത്സ എന്നിവയായിരുന്നു നിര്‍ദേശിക്കപ്പെട്ടത്.

ഇന്ത്യയിലെയും ചൈനയിലെയും ഭിഷഗ്വരന്‍മാര്‍ വിശ്വസിച്ചിരുന്ന പോലെ ശരീരത്തിലെ ഹ്യൂമറുകളുടെ അസന്തുലിതാവസ്ഥ മൂലം രോഗാവസ്ഥ ഉണ്ടാകുന്നതായാണ് അദ്ദേഹവും വിശ്വസിച്ചിരുന്നത്. ചികിത്സാരീതി രക്തം (air), മഞ്ഞപിത്തരസം (fire), കറുത്ത പിത്തരസം (earth), കഫം (water) എന്നീ നാല് ഹ്യൂമറുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഈ ചികിത്സാരീതിയും വിശ്വാസവും നൂറുകണക്കിന് വര്‍ഷങ്ങള്‍ നിലനിന്നു. ഈ ഹ്യൂമര്‍ തിയറി അനുസരിച്ച് രക്തം കരളില്‍ ആണ് നിര്‍മിക്കപ്പെടുന്നത്. ഇതിന്റെ ആധിക്യം പനി പോലെയുള്ള ഉള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തിലെ ചില ഭാഗങ്ങളില്‍ ഉള്ള വെയിനുകള്‍ മുറിച്ച് രക്തം ഒഴുക്കി കളയുന്നത് സന്തുലനാവസ്ഥ വീണ്ടെടുക്കാനും രോഗശമനത്തിനും കാരണമാകുമെന്നായിരുന്നു വിശ്വാസം. പലപ്പോഴും രോഗി മുറിവേറ്റ് രക്തം വാര്‍ന്നു പോയി കൊണ്ടിരിക്കുമ്പോള്‍ പോലും ഇത്തരം ചികിത്സ നടത്തിയിരുന്നുവത്രേ! പത്തൊമ്പതാം നൂറ്റാണ്ടുവരെ ഇദ്ദേഹത്തിന്റെ ചികിത്സാ പദ്ധതികള്‍ പല നാടുകളിലെ വൈദ്യവിദ്യാഭ്യാസത്തെ സ്വാധീനിച്ചിരുന്നു. ഹ്യൂമറുകള്‍ നാലും തുലനാവസ്ഥയില്‍ നിലനിര്‍ത്താനായി വിയര്‍പ്പിക്കല്‍, മസാജ്, കപ്പിംഗ്, വയറിളക്കല്‍ ഞരമ്പുകള്‍ മുറിച്ച് രക്തം ഒഴുക്കിക്കളയല്‍, ഔഷധ ച്ചെടികള്‍ ഉപയോഗിച്ചുള്ള ചികിത്സ എന്നിവയായിരുന്നു നിര്‍ദേശിക്കപ്പെട്ടത്.

മഞ്ഞപിത്തരസത്തിന്റെ ആധിക്യം ആക്രമണ സ്വഭാവം(agression) കോപം (Anger) എന്നിവ അധികരിപ്പിക്കും. കറുത്തപിത്തരസം വിഷാദവും കഫക്കെട്ടും ഉന്മേഷക്കുറവും ഉണ്ടാക്കും. എഴുപതിലേറെ ഏറെ വാള്യങ്ങളുള്ള പുസ്തകങ്ങള്‍ അദ്ദേഹം ഇതിനെ സംബന്ധിച്ച് എഴുതിയിട്ടുണ്ട്. ദി ഹിപ്പോക്രറ്റിക് കോര്‍പ്പസ് (The Hippocratic Corpus) എന്ന പേരിലുള്ള ഇതിന്റെ സമാഹാരം അലക്‌സാണ്ട്രിയയിലെ പ്രസിദ്ധമായ ലൈബ്രറിയില്‍ സ്ഥാനം പിടിച്ചിരുന്നു. ടെക്സ്റ്റ് ബുക്കുകള്‍, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, നോട്ടുകള്‍ എന്നിവ അടങ്ങിയതാണ് ഈ മഹത് ഗ്രന്ഥം. പരസ്പര വിരുദ്ധമായ പല ഭാഗങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് നിമിത്തം ഈ ഗ്രന്ഥം മുഴുവന്‍ അദ്ദേഹത്തിന്റെ രചന ആണോ എന്ന് സംശയിക്കുന്നവരുണ്ട്. ഏകദേശം 19 ഓളം എഴുത്തുകാരുടെ ഒരു സമാഹാരമാണ് ഇതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.


ചികിത്സകര്‍ എല്ലാ സമയത്തും ഔദ്യാഗികമായ കൃത്യനിര്‍വഹണത്തിന് തയ്യാറായിരിക്കണമെന്നും വൃത്തിയായും ഭംഗിയായും വസ്ത്രം ധരിച്ചിരിക്കണം എന്നും രോഗികളോട് ശാന്തമായും, എന്നാല്‍ ഗൗരവം പൂര്‍ണമായും ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹിപ്പോക്രാറ്റസ് ലോകത്തിനു നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം എങ്ങനെ ഒരു നല്ല ഡോക്ടര്‍ ആയിരിക്കാം എന്നതിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളാണ്. രോഗികളോട് എപ്പോഴും വിശ്വസ്തരായി ഇരിക്കാനും അവരോട് നേരിട്ട് കാര്യങ്ങള്‍ പറയാനും ഡോക്ടറുടെ വിശ്വാസം അനുസരിച്ച് രോഗിക്ക് ഏറ്റവും സഹായകരമായ കാര്യങ്ങള്‍ ചെയ്യാനും, അതേ സമയം രോഗിക്ക് ഒരു തരത്തിലുള്ള ദോഷവും വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഡോക്ടര്‍ സ്വന്തം ആരോഗ്യം നന്നായി കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ അറിയാത്ത ഒരാള്‍ക്ക് മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കില്ലല്ലോ. ഒരു നല്ല ഡോക്ടര്‍ക്ക് എപ്പോള്‍ എന്ത് സംസാരിക്കണം എന്നും ഇപ്പോള്‍ നിശബ്ദനായിരിക്കണം എന്നും തീര്‍ച്ചയായും അറിവുണ്ടാകണം. ചികിത്സകര്‍ തങ്ങളുടെ റൗണ്ട്‌സ് ഉച്ചയ്ക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയിരിക്കണം എന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു കാരണം ഡോക്ടറും രോഗിയും ഏറ്റവും പ്രശാന്തമായ മനസ്സും ശരീരത്തോടും കൂടിയും ഇരിക്കുന്ന സമയാമാണല്ലോ അത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏറ്റവും പ്രസക്തമായ ഉപദേശങ്ങള്‍ ആണ് ഇവ.

രോഗിയുടെ പള്‍സ്, നിറം, വിസര്‍ജ്യം, വേദന, അംഗചലനങ്ങള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കാനും വിശദമായ രോഗചരിത്രം രോഗിയില്‍ നിന്ന് തന്നെ ചോദിച്ചറിയാനും അദ്ദേഹം നിര്‍ദേശിച്ചു. തീവ്രമായ (acute), ദീര്‍ഘകാലമായുള്ളത് (chronic) :എന്നിങ്ങനെ രണ്ട് രീതിയില്‍ രോഗികളെ തരം തിരിച്ചത് ഇദ്ദേഹമാണ്.

പുരാതന ഗ്രീക്ക് വൈദ്യശാസത്രം അനുസരിച്ച് രണ്ട് ചികിത്സാപദ്ധതികള്‍ ഉണ്ടായിരുന്നു അവ ഇങ്ങനെയാണ്.

1.Knidian School-എല്ലാ ശരീരഭാഗങ്ങളും ഒരു സമൂഹമായി കാണുകയും ഓരോന്നുമായി ബന്ധപ്പെട്ട രോഗങ്ങളെ പ്രത്യേകം ചികിത്സിക്കുകയും ആയിരുന്നു.

2.Koan School - ഈ രീതിയില്‍ ശരീരത്തെ ഒന്നാകെ ഒരു യൂണിറ്റായി കണ്ട് മുഴുവന്‍ ശരീരത്തിനും ചികിത്സ നല്‍കി വന്നു.

ചികിത്സയിലെ ധാര്‍മികതയെപ്പറ്റി ആദ്യമായി രേഖപ്പെടുത്തിയ രചനകള്‍ ഇദ്ദേഹത്തിന്റെ പേരിലാണ്. ചികിത്സയില്‍ പാലിക്കേണ്ട നൈതിക കാര്യങ്ങളെ പറ്റിയുള്ള 'കോര്‍പ്പസ് ഹിപ്പോക്രാറ്റിക്കം'എന്ന കൃതിയിലാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രതിജ്ഞയുടെ ആദിമരൂപം കണ്ടെത്തിയത്. 'ഹിപ്പോക്രാറ്റസ് പ്രതിജ്ഞ' അദ്ദേഹം സ്വയം എഴുതി ഉണ്ടാക്കിയതാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞയാണ് അദ്ദേഹം ബാക്കി വെച്ച് പോയതില്‍ ഏറ്റവും സ്മരിക്കപ്പെടുന്നത്. പല പ്രാവശ്യം പുതുക്കി എഴുതപ്പെട്ടെങ്കിലും പ്രതിജ്ഞയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇന്നും പഴയത് പോലെ നിലനില്‍ക്കുന്നു. അതിലൊന്ന് രോഗിയുടെ സ്വകാര്യതയുടെ സംരക്ഷണമാണ്. ഗുരുക്കന്മാരെ ബഹുമാനിക്കല്‍, ഗവേഷണത്തിന് സഹായകരമായ നിലപാട് സ്വീകരിക്കല്‍ എന്നിവയും അദ്ദേഹം പ്രധാനപ്പെട്ടവയായി കണ്ടിരുന്നു. 'whenever the doctor cannot do good, he must be kept from doing harm' എന്നത് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ വരികളില്‍ ഒന്നാണ്. നൂറ്റാണ്ടുകളായി ഏതൊരാളും വൈദ്യവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഡോക്ടറായി ആയി പ്രാക്ടീസ് ചെയ്യുന്നതിനു മുന്‍പ് ഈ പ്രതിജ്ഞ ചൊല്ലേണ്ടതുണ്ട്. ഇന്നും എന്നും പ്രസക്തമായ കാര്യങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത് 'to use my power to help the sick to the best of my ability....' എന്നിങ്ങനെ. മറ്റൊരു ഒരു തൊഴിലിനും നിര്‍ബന്ധമല്ലാത്തത് പോലെ അടിയന്തരഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ അവരുടെ സേവനങ്ങള്‍ സൗജന്യമായും മടി കൂടാതെയും നല്‍കണം. തങ്ങളുടെ തൊഴിലിന്റെ ഭാഗമായി ചികിത്സകരുടെ മുന്‍പില്‍ തുറന്നു വയ്ക്കപ്പെടുന്ന വ്യക്തിപരമായ വിവരങ്ങള്‍ അവര്‍ പരിപൂര്‍ണ്ണരഹസ്യമായി സൂക്ഷിക്കണം എന്നും ഇതില്‍ പറയുന്നു.

'' I will be chaste and religious in my life and in my practice whatever I see or hear professionally or privately which are not to be divulged I will keep it secret and tell no one'.

I will not give a fatal draught to anyone if I am asked nor will I suggest any such thing neither will I give a woman means to procure an abortion. ദയാവധവും (Euthanesia) ഗര്‍ഭച്ഛിദ്രവും (Abortion) പല രാജ്യങ്ങളും നിയമവിധേയമാക്കി തുടങ്ങിയ ഈ കാലത്ത് ഈ പറഞ്ഞ വാചകത്തിന് പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.

'I will not cut even for the stone but I will leave such procedures to the practitioners of that cr-aft' അക്കാലത്ത് ഗ്രീസില്‍ തലച്ചോറ് കൊണ്ടുള്ള തൊഴില്‍, കൈ കൊണ്ട് ചെയ്യുന്ന ജോലികളെക്കാള്‍ കുറേക്കൂടി ഉന്നതമായി കണക്കാക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് ശേഷം അനേകം നൂറ്റാണ്ടുകളോളം ഫിസിഷ്യന്‍ന്റെ ജോലി സര്‍ജന്റേതിന് മുകളിലായി കണക്കാക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ ഫിസിഷ്യനെ ഡോക്ടറെന്നും സര്‍ജനെ മിസ്റ്റര്‍ എന്നും, ഇപ്പോഴും വിളിച്ചു വന്നതായി കാണാം.

സുഭാഷിതങ്ങള്‍ (Aphorisms ) എന്ന പേരില്‍ ഇത്തരം 406 മൊഴിമുത്തുകള്‍ അടങ്ങിയ ഒരു ഗ്രന്ഥം അദ്ദേഹത്തിന്റേതായി ഉണ്ട്. Extreme ills need extreme cures, Life is short, art is so long to learn, the chance soon gone, experience deceptive and judgment difficult, Let food be thy medicine and medicine be thy food' തുടങ്ങിയ പല സൂക്തങ്ങളും ഹിപ്പോക്രാറ്റസിന്റേതായി നൂറ്റാണ്ടുകളായി കൈമാറി വരുന്നു. ക്രിസ്തുവിന് ശേഷം ആറാം നൂറ്റാണ്ടില്‍ ഇവ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തി. പുരാതനമായ സലേര്‍നോ വൈദ്യവിദ്യാലയം ഉള്‍പ്പെടെ പലയിടങ്ങളിലും ഇത് പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. എസ്‌കലേപിയസി (Asclepius) ന്റെ പേരിലുള്ള ദേവാലയങ്ങളില്‍ അദ്ദേഹത്തിന്റെ കാലത്തും ചികിത്സ നടന്നിരുന്നു. ഇതുകൊണ്ടാവാം ഈ പ്രതിജ്ഞ ആരംഭിക്കുന്നതുതന്നെ 'I swear by Apollo the healer, by Aesculapius, by health and all the powers of healing....'ഇങ്ങനെയാണ് .


ഹിപ്പോക്രാറ്റസ് രോഗ ചികിത്സ നടത്തിയ മരത്തണല്‍

ഇദ്ദേഹത്തിന്റെ അനുയായികള്‍ സര്‍ജറി വളരെ അപൂര്‍വമായേ ചെയ്തിരുന്നുള്ളൂ. ശസ്ത്രക്രിയക്ക് വിധേയമായവര്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് രോഗികളോട് നിര്‍ദേശിച്ചിരുന്നു. മുറിവുകള്‍ ഉണങ്ങുന്നതിന് ധാരാളം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാന്‍ ഉപദേശിച്ചിരുന്നു. ജിംനാസ്റ്റിക്‌സ്, പലതരം വ്യായാമങ്ങള്‍, മസാജ്, ജലചികിത്സ, സമുദ്രസ്‌നാനം എന്നിവയും അദ്ദേഹത്തിന്റെ ചികിത്സാരീതിയുടെ ഭാഗമായിരുന്നു. ആവശ്യത്തിനുള്ള വിശ്രമം. വ്യക്തി ശുചിത്വം, വൃത്തിയും വെടിപ്പും വായു സഞ്ചാരവും ഉള്ള താമസസ്ഥലങ്ങള്‍, കുഴമ്പുകള്‍ പുരട്ടല്‍, പച്ചമരുന്നുകളും ലവണങ്ങളും അടങ്ങിയ മരുന്നുകള്‍, ആപ്പിള്‍ സിഡര്‍ വിനിഗര്‍ എന്നിവ ഇദ്ദേഹത്തിന്റെ ചികിത്സയുടെ ഭാഗമായിരുന്നു.

ഹിപ്പോക്രാറ്റസ് പൊട്ടിയ തുടയെല്ലിന്റെ (femur) സ്ഥാനം തെറ്റിയ സന്ധികളുടെയും ചികിത്സയ്ക്കു വേണ്ടി രൂപകല്‍പ്പന ചെയ്തുണ്ടാക്കിയതാണ് ഹിപ്പോക്രാറ്റസ് ബഞ്ച്. പത്തൊന്‍പതാം നൂറ്റാണ്ടു വരെ ഇത് ഉപയോഗത്തിലിരുന്നു. രക്തസ്രാവം അവസാനിപ്പിക്കുന്നതിനായി ടൂര്‍ണിക്കേകള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നു. നെഞ്ചില്‍ നിന്നും പഴുപ്പും രക്തവും മറ്റും മാറ്റാനായി ആയി ചെറിയ പൈപ്പുകള്‍ ഉപയോഗിച്ചു വന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും പ്രചാരത്തിലുള്ള അര്‍ശസിന്റെ ചികിത്സകളായ കരിച്ചു കളയല്‍ (cautery), ചരട് കൊണ്ട് കെട്ടുക (ligation) എന്നിവ അദ്ദേഹത്തിന്റെ കാലത്തും ചെയ്തിരുന്നു. ക്ലബ്ബിങ് (CLUBBING) ബാധിച്ച വിരലുകളെ ഹിപ്പോക്രാറ്റിക് വിരലുകള്‍ എന്നാണ് ഇന്നും വിളിച്ചു വരുന്നത്.


ഹിപ്പോക്രാറ്റസ് നല്‍കിയ ഏറ്റവും പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് രോഗചികിത്സയും മതവും കൂട്ടിക്കുഴയ്ക്കരുത് എന്നാണ്. ഒരാള്‍ രോഗി ആകുന്നത് ശരീരത്തിനും ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കും തമ്മിലുള്ള അസന്തുലിതാവസ്ഥ കൊണ്ടാണെന്നും, അക്കാലത്ത് പലരും പ്രചരിപ്പിച്ചിരുന്നത് പോലെ ദൈവകോപം മൂലമല്ല എന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒരു പൊരുത്തം ഉണ്ടാകുന്നതോടെ അയാള്‍ ആരോഗ്യം വീണ്ടെടുക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ധാരാളം നാടുകളില്‍ സഞ്ചരിക്കുകയും രോഗികളെ ചികിത്സയ്ക്കുകയും വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും ചെയ്ത അദ്ദേഹം മാസിഡോണിയയിലെ രാജാവിന്റെ ക്ഷയരോഗം ചികിത്സിച്ചു മാറ്റിയതായി പറയപ്പെടുന്നു. 83നും നൂറു വയസ്സിനുമിടക്ക് എപ്പോഴോ അദ്ദേഹം മരിച്ചു. ഇതിനെ സംബന്ധിച്ചു കൃത്യമായ രേഖകള്‍ ഒന്നും ഇല്ല. അദ്ദേഹത്തിന്റെ മൃതദേഹം അടക്കിയിരിക്കുന്ന ശ്മശാനത്തിലുള്ള തേനീച്ചകളില്‍ നിന്നും ശേഖരിക്കുന്ന തേനിന് പ്രത്യേക രോഗശമനശേഷി ഉണ്ടായിരുന്നതായി അക്കാലത്ത് ആളുകള്‍ വിശ്വസിച്ചു പോന്നു. അത്ര മേലായിരുന്നു ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ചികിത്സയിലുള്ള വിശ്വാസം!

അദ്ദേഹത്തെപ്പറ്റിയുള്ള ഒരു കഥ ഇങ്ങനെ - Abdera എന്ന സ്ഥലത്തെ ജനങ്ങള്‍ അവരുടെ നാട്ടിലെ പ്രസിദ്ധ ചിന്തകനായിരുന്ന ഡെമോക്രിറ്റസ്(Democritus)ന് ഭ്രാന്തായോ എന്ന് സംശയിച്ച് ഹിപ്പോക്രാറ്റസിനെ വിളിച്ച് വരുത്തി. അദ്ദേഹം നഗര കവാടം കഴിഞ്ഞ് അകത്ത് പ്രവേശിച്ചപ്പോള്‍ ഡമോക്രറ്റസ് ഒരു മരത്തിന്റെ കീഴില്‍ ഒറ്റക്കിരുന്ന് പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. അദ്ദേഹത്തോട് സംസാരിച്ച ശേഷം ഹിപ്പോക്രാറ്റസ് മടങ്ങി. ഡെമോക്രിറ്റസിന് ഭ്രാന്തല്ലെന്നും, പക്ഷേ ലോകത്തിന്റെ ഭോഷത്തം അലോചിക്കുമ്പോള്‍ അദ്ദേഹത്തിന് ചിരി നിര്‍ത്താന്‍ സാധിക്കുന്നില്ല എന്നുമായിരുന്നു കാത്തു നിന്ന ജനങ്ങളോട് അദ്ദേഹം പറഞ്ഞത്.


ഹിപ്പോക്രാറ്റസ് ബഞ്ച്

ആധുനിക വൈദ്യശാസ്ത്രത്തിന്റെ നെടുംതൂണുകള്‍ ആയ അനാട്ടമിലും ഫിസിയോളജിയിലും ഉള്ള അറിവുകളുടെ അഭാവമാണ് ഇദ്ദേഹത്തിന് ചികിത്സാ പദ്ധതിയെ പറ്റിയുള്ള ഏറ്റവും പ്രധാന കുറവായി പറയപ്പെടുന്നത്. മനുഷ്യ ശരീരം കീറിമുറിക്കുന്നത് നിയമം മൂലം നിരോധിച്ചിരുന്ന അക്കാലത്ത് ഇത് സംബന്ധിച്ച അറിവുകള്‍ പ്രധാനമായും മൃഗങ്ങളുടെ ഡിസക്ഷനില്‍ നിന്നും ആണ് കണ്ടെത്തിയതായിരുന്നത്. പുതിയ കാലത്തെ വിജ്ഞാന സൂര്യന്റെ പ്രകാശധാരയിലെ ചെറിയ നിഴല്‍പ്പൊട്ടുകള്‍ ആയി മാത്രം ഈ കുറവുകളെ കണക്കാക്കാം.

.................

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



TAGS :