Quantcast
MediaOne Logo

ഡോ. ബിനോജ് നായര്‍

Published: 18 Nov 2022 4:32 AM GMT

തിരസ്‌കാരത്തിന്റെ തികട്ടുന്ന ഓര്‍മ; ബീയമ്മ

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരായി മൗലാന മുഹമ്മദലിയും മൗലാന ഷൗഖത്തലിയും മഹാത്മജിയുടെ ഇടം വലം നിന്നു. അതോടെ ചുറുചുറുക്കും ദേശസ്‌നേഹവും കൈമുതലായുള്ള അലി സഹോദരന്മാരെ വളര്‍ത്തിയ ബീയമ്മയെ സമരരംഗത്തേക്ക് ഗാന്ധിജി നേരിട്ട് ക്ഷണിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ഇന്ത്യക്കാരെ ഒറ്റച്ചരടില്‍ കോര്‍ക്കുക എന്ന ഗാന്ധിയന്‍ സങ്കല്‍പം പൂര്‍ണ്ണമാവാന്‍ സ്ത്രീകള്‍ വന്‍തോതില്‍ സമരമുഖത്ത് അണിനിരക്കേണ്ടതുണ്ടെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. | TheFourthEye

തിരസ്‌കാരത്തിന്റെ തികട്ടുന്ന ഓര്‍മ; ബീയമ്മ
X

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലെ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ജീവിതമായ അബാദി ബാനോ ബേഗം എന്ന ബീയമ്മയുടെ 98-ാം ചരമവാര്‍ഷികം ഇക്കഴിഞ്ഞ 13-ാം തീയതി പതിവ് പോലെ ആരുമറിയാതെ കടന്നുപോയി.

ഒരു പക്ഷെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയ ആദ്യത്തെ മുസ്‌ലിം വനിതയും ബീയമ്മയാവും. 1850ല്‍ ജനിച്ച അവരുടെ കുടുംബത്തിന് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വലിയ നഷ്ടങ്ങളും പീഡനങ്ങളും സഹിക്കേണ്ടതായി വന്നു. നന്നേ ചെറുപ്പത്തില്‍ അബ്ദുല്‍ അലി ഖാന്‍ എന്ന ബ്രിട്ടീഷ് സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിവാഹം ചെയ്ത അവര്‍ക്ക് ചെറുപ്പം വിട്ടൊഴിയും മുന്‍പേ വൈധവ്യമാണ് വിധിച്ചിരുന്നത്. ഭര്‍ത്താവ് കോളറ ബാധിച്ചു മരിക്കുമ്പോള്‍ ബീയമ്മക്ക് മുന്നില്‍ പറക്കപറ്റാത്ത ആറ് കുഞ്ഞുങ്ങളും കടുത്ത അനിശ്ചിതത്വവും മാത്രമാണ് ഉണ്ടായിരുന്നത്.

ബീയമ്മ ബുര്‍ഖ അഴിച്ചു വെച്ച് സമരമുഖത്തിറങ്ങട്ടെ എന്ന ആശയം ഉയര്‍ന്നെങ്കിലും ഗാന്ധിജി അതിനെ ശക്തിയായി എതിര്‍ക്കുകയായിരുന്നു. ഇന്ത്യക്കാര്‍ അവര്‍ തങ്ങളുടേതായ വസ്ത്രധാരണ രീതിയില്‍ തന്നെ സമരത്തില്‍ പങ്കെടുക്കണം എന്ന ഗാന്ധിജിയുടെ നിര്‍ദേശത്തോടെ ബുര്‍ഖ ധരിച്ചു കൊണ്ട് ബീയമ്മ ആനി ബസന്റ് നേതൃത്വം നല്‍കിയ ഹോം റൂള്‍ പ്രസ്ഥാനത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങി. വാര്‍ധക്യത്തിന്റെ വിറയാര്‍ന്നതെങ്കിലും ലക്ഷ്യബോധത്തിന്റെ ഉറപ്പുള്ള ശബ്ദത്തില്‍ അവര്‍ സ്ത്രീകളുടെ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.

തന്റെ കുഞ്ഞുങ്ങള്‍ക്കുള്ള ആഹാരവും വസ്ത്രങ്ങളും കണ്ടെത്താന്‍ ആ അമ്മ അനുഭവിച്ച യാതനകളെപ്പറ്റി രാജ്മോഹന്‍ ഗാന്ധിയുടെ Eight Lives: A Study of the Hindu-Muslim Encounter എന്ന പുസ്തകത്തില്‍ പ്രതിപാദിയ്ക്കുന്നുണ്ട്. ഭക്ഷണത്തിന് പോലും വകയില്ലാത്തപ്പോള്‍ മക്കളെ സ്‌കൂളില്‍ അയക്കുന്നത് ആര്‍ഭാടവും അഹങ്കാരവുമാണെന്ന് കുടുംബാംഗങ്ങള്‍ പോലും കുറ്റപ്പെടുത്തി. അപ്പോഴും സ്വയം പട്ടിണികിടന്നും തന്റെ മക്കള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ ആ അമ്മ തീരുമാനിച്ചു. അങ്ങനെ അവര്‍ മക്കളെ ഇംഗ്ലീഷ് സ്‌കൂളില്‍ തന്നെ അയക്കാന്‍ തീരുമാനിച്ച് സഹോദരനോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍, ക്രിസ്ത്യന്‍ മിഷിനറിമാര്‍ നടത്തുന്ന സ്‌കൂളില്‍ ക്രിസ്ത്യാനിയുടെ ഭാഷ പഠിപ്പിക്കുന്നത് അനിസ്‌ലാമികമാണ് എന്ന് വിശ്വസിച്ച സഹോദരന്‍ അവരെ വീട്ടില്‍ നിന്ന് ആട്ടിയിറക്കി. പക്ഷേ, സ്വന്തം ആഭരണങ്ങള്‍ മുഴുവന്‍ വിറ്റ് അവര്‍ മക്കള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കി. മക്കളില്‍ പഠിക്കാന്‍ ഏറ്റവും മിടുക്കന്മാരായിരുന്ന മുഹമ്മദ് അലിയെ ഓക്‌സ്ഫോര്‍ഡിലും ഷൗക്കത്ത് അലിയെ അലിഗഡിലും അയച്ചു പഠിപ്പിച്ചു.


പഠനം കഴിഞ്ഞു തിരികെയെത്തിയ മക്കളെ ദേശീയബോധമുള്ളവരും വൈദേശീയ ശക്തികളെ തുരത്താനുള്ള പോരാട്ട വീര്യമുള്ളവരുമായി മാറ്റാന്‍ ബീയമ്മ പ്രത്യേകം ശ്രദ്ധിച്ചു. മക്കള്‍ രണ്ടാളും അങ്ങനെ സമരമാര്‍ഗത്തിലേയ്ക്ക് ഇറങ്ങുകയും മുഹമ്മദ് ആലി ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ സ്ഥാപകരില്‍ ഒരാളായി മാറുകയും ചെയ്തു. പോരാട്ടത്തിന് ഇറങ്ങിയ മക്കളെ ബീയമ്മ പ്രത്യേകം ഓര്‍മിപ്പിച്ചത് ഇന്ത്യാക്കാരുടെ ശത്രുക്കള്‍ ബ്രിട്ടീഷ്‌കാരല്ല അവരുടെ രാഷ്ട്രീയാധിപത്യം മാത്രമാണ് എന്നായിരുന്നു. അതിനാല്‍ തന്നെ വിദേശാധിപത്യത്തെ കായികമായല്ല ആശയപരമായി നേരിടാനാവണം അവര്‍ ശ്രമിക്കേണ്ടത് എന്നും അവര്‍ മക്കളെ ഓര്‍മിപ്പിച്ചു. അതിനുള്ള ഏറ്റവും ഉദാത്തമായ മാതൃകയായി അവര്‍ മക്കള്‍ക്ക് കാണിച്ചുകൊടുത്തത് മഹാത്മാഗാന്ധി എന്ന നേതാവിനെയും ഗാന്ധിയന്‍ സമരമാര്‍ഗത്തെയും ആയിരുന്നു.

അങ്ങനെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരായി മൗലാന മുഹമ്മദലിയും മൗലാന ഷൗഖത്തലിയും മഹാത്മജിയുടെ ഇടം വലം നിന്നു. അതോടെ ചുറുചുറുക്കും ദേശസ്‌നേഹവും കൈമുതലായുള്ള അലി സഹോദരന്മാരെ വളര്‍ത്തിയ ബീയമ്മയെ സമരരംഗത്തേക്ക് ഗാന്ധിജി നേരിട്ട് ക്ഷണിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള ഇന്ത്യക്കാരെ ഒറ്റച്ചരടില്‍ കോര്‍ക്കുക എന്ന ഗാന്ധിയന്‍ സങ്കല്‍പം പൂര്‍ണ്ണമാവാന്‍ സ്ത്രീകള്‍ വന്‍തോതില്‍ സമരമുഖത്ത് അണിനിരക്കേണ്ടതുണ്ടെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു.

'സര്‍ക്കാരിന്റെ ആവശ്യം അനുസരിക്കാന്‍ എന്റെ മക്കള്‍ തയ്യാറായാല്‍ അവരുടെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ദൈവം വൃദ്ധയായ ഈ അമ്മയുടെ കൈകള്‍ക്ക് ശക്തി നല്‍കട്ടെ' എന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശത്തോട് ബീയമ്മ പ്രതികരിച്ചത്. അതിനൊപ്പം, വധശിക്ഷയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തന്റെ മക്കള്‍ക്ക് വിധിക്കുന്നത് എങ്കില്‍ തൂക്കുമരത്തിലേറുമ്പോള്‍ മനസ്സില്‍ അല്ലാഹുവിന്റെ നാമവും നാവില്‍ 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യവും കരുതാന്‍ അവര്‍ മക്കളോട് നിര്‍ദേശിച്ചു.

ഇത്തരുണത്തില്‍ പ്രത്യേകമായി പരാമര്‍ശിക്കേണ്ട ഒന്നാണ് ബീയമ്മയും മഹാത്മാഗാന്ധിയും തമ്മിലുണ്ടായിരുന്ന വൈകാരികമായ അടുപ്പം. ഗാന്ധിയോട് അനിതരസാധാരണമായ ആദരവ് കാത്തുസൂക്ഷിച്ച ബീയമ്മ തികഞ്ഞ ഗാന്ധിയന്‍ മാര്‍ഗം സ്വജീവിതത്തിലും പകര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കുമുള്ള ഒറ്റമൂലിയായി ഗാന്ധി പ്രചരിപ്പിച്ച ഹിന്ദു-മുസ്‌ലിം മൈത്രി എന്ന സന്ദേശം അവരും പൂര്‍ണമായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടു. 'അമ്മീജാന്‍' എന്ന് ബീയമ്മയെ വിളിച്ചിരുന്ന ഗാന്ധിയാവട്ടെ സ്വന്തം അമ്മയുടെ സ്ഥാനത്താണ് അവരെ പ്രതിഷ്ഠിച്ചത്. പരമ്പരാഗതമായ ജീവിത രീതി പിന്തുടര്‍ന്ന ബീയമ്മ ബുര്‍ഖാധാരിണിയായിരുന്നു എന്നത് കോണ്‍ഗ്രസിലെ ചിലരിലും യാഥാസ്ഥിതിക ഇസ്‌ലാമിന്റെ വക്താക്കളിലും ഒരേപോലെ ആശയക്കുഴപ്പം സൃഷ്ടിച്ചു.

അതോടെ ബീയമ്മ ബുര്‍ഖ അഴിച്ചു വെച്ച് സമരമുഖത്തിറങ്ങട്ടെ എന്ന ആശയം ഉയര്‍ന്നെങ്കിലും ഗാന്ധിജി അതിനെ ശക്തിയായി എതിര്‍ക്കുകയായിരുന്നു. ഇന്ത്യക്കാര്‍ അവര്‍ തങ്ങളുടേതായ വസ്ത്രധാരണ രീതിയില്‍ തന്നെ സമരത്തില്‍ പങ്കെടുക്കണം എന്ന ഗാന്ധിജിയുടെ നിര്‍ദേശത്തോടെ ബുര്‍ഖ ധരിച്ചു കൊണ്ട് ബീയമ്മ ആനി ബസന്റ് നേതൃത്വം നല്‍കിയ ഹോം റൂള്‍ പ്രസ്ഥാനത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങി. വാര്‍ധക്യത്തിന്റെ വിറയാര്‍ന്നതെങ്കിലും ലക്ഷ്യബോധത്തിന്റെ ഉറപ്പുള്ള ശബ്ദത്തില്‍ അവര്‍ സ്ത്രീകളുടെ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു. അങ്ങനെ ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങി സമരാവശ്യങ്ങള്‍ക്കുള്ള പണപ്പിരിവിലും വിദേശവസ്ത്രങ്ങള്‍ക്കെതിരെയുള്ള സമരങ്ങളിലും ബീയമ്മ മുന്നില്‍ നിന്നു. ബാല്‍ ഗംഗാധര തിലകന്‍ സ്ഥാപിച്ച തിലക് സ്വരാജ് ഫണ്ടിലേക്ക് പണം സമാഹരിക്കാന്‍ അവര്‍ നിരവധി വനിതായോഗങ്ങളില്‍ സംസാരിച്ചു. അക്കാലത്ത് ബേഗം ഹസ്രത് മൊഹാനി, സരളാ ദേവി ചോദ്രാണി, ബസന്തി ദേവി, സരോജിനി നായിഡു എന്നിവരായിരുന്നു ബീയമ്മയുടെ സന്തതസഹചാരികള്‍.


ഖിലാഫത് സമരം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ ഗാന്ധിജിയും അലി സഹോദരന്മാരും ജയിലിലായി. അതോടെ ബീയമ്മ ഖിലാഫത്-നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ മുന്‍നിര പോരാളിയായി മാറി. തന്റെ രാജ്യത്തെ പട്ടിയും പൂച്ചയും പോലും ബ്രിട്ടീഷുകാരുടെ അധീനതയില്‍ കഴിയേണ്ടവരല്ല എന്ന അവരുടെ പ്രസംഗം കേട്ട് വെറി പൂണ്ട ബ്രിട്ടീഷ് അധികാരികള്‍ 'അപകടകാരികളുടെ' ലിസ്റ്റില്‍ പെടുത്തി ആ വൃദ്ധയെ വേട്ടയാടി. താമസിയാതെ ജയിലില്‍ അടക്കപ്പെട്ട ബീയമ്മക്ക് മുന്നില്‍ പൊലീസ് ഒരു ഉപാധി വെച്ചു. ജയിലില്‍ ആയിരുന്ന മക്കളോട് ബ്രിട്ടീഷ്‌കാര്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ ആവശ്യപ്പെടണം എന്നതായിരുന്നു അത്. അതിനോടുള്ള ആ എഴുപതുകാരിയുടെ പ്രതികരണം ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടതാണ്.

'സര്‍ക്കാരിന്റെ ആവശ്യം അനുസരിക്കാന്‍ എന്റെ മക്കള്‍ തയ്യാറായാല്‍ അവരുടെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ദൈവം വൃദ്ധയായ ഈ അമ്മയുടെ കൈകള്‍ക്ക് ശക്തി നല്‍കട്ടെ' എന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശത്തോട് ബീയമ്മ പ്രതികരിച്ചത്. അതിനൊപ്പം, വധശിക്ഷയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തന്റെ മക്കള്‍ക്ക് വിധിക്കുന്നത് എങ്കില്‍ തൂക്കുമരത്തിലേറുമ്പോള്‍ മനസ്സില്‍ അല്ലാഹുവിന്റെ നാമവും നാവില്‍ 'ജയ് ഹിന്ദ്' എന്ന മുദ്രാവാക്യവും കരുതാന്‍ അവര്‍ മക്കളോട് നിര്‍ദേശിച്ചു. ഇന്ന് പ്രസക്തിയും പരിശുദ്ധിയും നഷ്ടപ്പെട്ട് പ്രകടനപരതയുടെയും പ്രഹസനത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞ ഗാന്ധിത്തൊപ്പി ബീയമ്മയുടെ കണ്ടെത്തലായിരുന്നു എന്ന് എത്ര പേര്‍ക്കറിയാം? സ്വന്തം കൈകള്‍ കൊണ്ട് ഖദറില്‍ പ്രത്യേക രീതിയില്‍ തുന്നിയെടുത്ത തൊപ്പി വാത്സല്യപൂര്‍വം മഹാത്മാഗാന്ധിയുടെ ശിരസ്സില്‍ ആദ്യമായി അണിയിച്ചത് ബീയമ്മയായിരുന്നു.


വാര്‍ധക്യത്തിലെ ക്ലേശകരമായ ജയില്‍ വാസവും ഗാന്ധിയന്‍ സമരമുറയുടെ ഭാഗമായ നിരാഹാര സമരങ്ങളും ബീയമ്മയുടെ ആരോഗ്യത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരമുഖത്തെ ഉജ്ജ്വല നക്ഷത്രമായി തിളങ്ങിയ അവര്‍ 1924 നവംബര്‍ 13 ന് തന്റെ 75-ാം വയസ്സില്‍ മരിച്ചു. സ്വതന്ത്ര ഭാരതത്തിലെ പാഠ്യപദ്ധതിയില്‍ പോലും ആ തളരാത്ത പോരാളിയുടെ സ്മരണകള്‍ ഇടം കാണാതെ പോയതിലുള്ള ദുഃഖവും അമര്‍ഷവും ഒരിക്കല്‍ കുല്‍ദീപ് നയ്യാര്‍ രേഖപ്പെടുത്തുകയുണ്ടായി. ബീയമ്മയും ആലി സഹോദരന്മാരും മഹാത്മാഗാന്ധിയുമായുള്ള ബന്ധത്തിന്റെ ഉള്‍പിരിവുകളെയും വൈകാരികതയെയും കുറിച്ച് പ്രതിപാദിക്കുന്ന രഖഹാരി ചാറ്റര്‍ജിയുടെ Gandhi and the Ali Brothers: Biography of a Friend ship എന്ന പുസ്തകം മതത്തിന്റെ പേരില്‍ പരസ്പരം ശത്രുക്കളായി കാണുന്ന ഓരോ ഹിന്ദുവും മുസല്‍മാനും വായിച്ചിരിക്കേണ്ടതാണ്. ഹിന്ദുവിനെയും മുസല്‍മാനെയും രാജ്യത്തിന്റെ രണ്ട് കണ്ണുകള്‍ എന്ന് വിശേഷിപ്പിച്ച ബീയമ്മയുടെ സ്മരണകള്‍ക്ക് മുന്‍പെന്നത്തേക്കാളും ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യം ഏറെയാണ്. ആ മഹതിയുടെ ഓര്‍cകള്‍ക്ക് മുന്നില്‍ പ്രണാമം.



TAGS :