‘വാർത്താ ചാനലുകളിൽ ഞാൻ കാണുന്നത് ഔട്ട് ഓഫ് ഫോക്കസ് മാത്രം’
കേരളത്തിലെ മാധ്യമരംഗത്തെ കുറിച്ചുള്ള ചർച്ചക്ക് ക്ഷണിച്ച സുഹൃത്തിന് മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ നൽകിയ മറുപടി

കേരളത്തിലെ മാധ്യമരംഗത്തെ കുറിച്ചുള്ള ചർച്ചക്ക് ക്ഷണിച്ച സുഹൃത്തിന് മുതിർന്ന മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ നൽകിയ മറുപടി
കേരളത്തിലെ മാധ്യമരംഗത്തെക്കുറിച്ച് നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന നിങ്ങളുടെ നിർദ്ദേശത്തെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിച്ചു. മലയാള മാധ്യമങ്ങളുടെ നിലവാരത്തർച്ചയെക്കുറിച്ചാണ്, പ്രത്യേകിച്ച് റിപ്പോർട്ടർ ടിവിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും 24 ന്യൂസിന്റെ സുകുമാരക്കുറുപ്പ് തിരച്ചിലിന്റെയും പശ്ചാത്തലത്തിലാണ് നിങ്ങൾ അങ്ങനെ പറഞ്ഞതെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഇതിൽ ഇടപെടേണ്ടതില്ലെന്നാണ് എന്റെ തീരുമാനം. അതിനുള്ള കാരണങ്ങൾ താഴെ കുറിക്കുന്നു:
1.മുകളിൽ പറഞ്ഞ രണ്ട് ചാനലുകളെയും ഞാൻ മാധ്യമ സ്ഥാപനങ്ങളായി കണക്കാക്കുന്നില്ല. ഒരാളെക്കുറിച്ചുള്ള വ്യക്തിപരമായൊരു ആരോപണം യാതൊരു പരിശോധനയും കൂടാതെ സംപ്രേഷണം ചെയ്യാമെന്നും, അത് തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപണവിധേയനായ വ്യക്തിക്കാണെന്നും ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? ഇത് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് തന്നെ എതിരാണ്. വസ്തുതാപരിശോധനയാണ് (verification) ഒരു മാധ്യമപ്രവർത്തകന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ. ആളുകളിൽ വികാരമുണർത്താൻ ശ്രമിക്കുന്ന വെറും വിനോദ ഉപാധികൾ മാത്രമാണ് ഈ ചാനലുകൾ. പിന്തിരിപ്പൻ ചിന്താഗതിക്കാരായ കാരണവന്മാരുടെ മുഖത്തടിക്കുന്ന പുത്തൻ തലമുറയുടെ കാഴ്ചയിൽ കുറഞ്ഞതൊന്നും ഇപ്പോൾ എന്നെ ആവേശം കൊള്ളിക്കാറില്ല.
2.ഞാൻ അധികം ചാനലുകൾ കാണാറില്ല; പത്രങ്ങളും വായിക്കാറില്ല. ഒഴിവാക്കാൻ കഴിയാത്ത ചില മാധ്യമ സെമിനാറുകളിൽ പങ്കെടുക്കേണ്ടതുകൊണ്ട് മാത്രമാണ് ഇപ്പോൾ വല്ലപ്പോഴും പത്രം വായിക്കുന്നത്. അധികം വൈകാതെ അതും അവസാനിപ്പിക്കാമെന്ന് കരുതുന്നു. ചുരുക്കത്തിൽ, സമകാലിക മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞാൻ യോഗ്യനല്ല. വായിക്കാത്ത പുസ്തകത്തെക്കുറിച്ച് എങ്ങനെ നിരൂപണം എഴുതും?
3.മലയാളത്തിൽ ഞാൻ കാണാൻ ശ്രമിക്കുന്ന ഒരേയൊരു വാർത്താ പരിപാടി മീഡിയാവണ്ണിലെ 'ഔട്ട് ഓഫ് ഫോക്കസ്' (Out of Focus) ആണ്. വിവരദായകമായ ഒന്നായിട്ടാണ് എനിക്കത് തോന്നിയിട്ടുള്ളത്; അതിലെ പഠനവും അപഗ്രഥന മികവും എന്നെ ആകർഷിച്ചിട്ടുമുണ്ട്. എന്നാൽ, ചില നിരീക്ഷകരും ഇടതുപക്ഷ സുഹൃത്തുക്കളും പോലും അതിനെ മുൻവിധിയോടെയുള്ളതെന്നും വർഗീയമെന്നും മുദ്രകുത്തുന്നത് കാണാറുണ്ട്. ആ അഭിപ്രായത്തോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. അസാധാരണമായ വിഷയങ്ങളെ വേഗത്തിൽ ഉൾക്കൊണ്ട് വ്യക്തതയോടെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവിനെ ഞാൻ അത്ഭുതത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ, ഞാൻ നല്ല മാധ്യമപ്രവർത്തനമെന്ന് കരുതുന്നതും സുഹൃത്തുക്കൾ കരുതുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
4.ആന്റോ അഗസ്റ്റിന്റെ ന്യൂസ്‌റൂമിലെ ഇടപെടലുകളെക്കുറിച്ച് എനിക്ക് സമ്മിശ്ര വികാരമാണുള്ളത്. വ്യക്തിപരമായി പറഞ്ഞാൽ, കേസുകൾ തീർപ്പാകുന്നതുവരെ അദ്ദേഹം മാധ്യമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് വേണ്ടത്. എന്നാൽ, മാധ്യമ പശ്ചാത്തലമില്ലാത്ത ഒരു നിക്ഷേപകൻ എഡിറ്റോറിയൽ റോളിലേക്ക് വരുന്നതിനെക്കുറിച്ച് പറയുമ്പോൾ, എഡിറ്റർമാർക്കൊപ്പം അഗസ്റ്റിൻ വേദി പങ്കിടുന്നത് കണ്ട് എനിക്കും ഞെട്ടലുണ്ടായി (ഞാൻ ചാനൽ കാണാറില്ലെങ്കിലും യൂട്യൂബിൽ ക്ലിപ്പുകൾ വരുന്നത് ഒഴിവാക്കാൻ കഴിയില്ലല്ലോ). പിന്നീട് ആലോചിച്ചപ്പോൾ ആ ഞെട്ടലിന് കാരണം പുതിയ ആളുകൾ രംഗത്തേക്ക് വരുന്നത് തടയാൻ നോക്കുന്ന കുത്തക മനോഭാവമാണെന്ന് തോന്നി.
അണിയറയിലിരുന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന പാരമ്പര്യ മാധ്യമ ഉടമകളുടെ കാര്യമോ? മാധ്യമപ്രവർത്തകരെ പാവകളിപ്പിക്കുകയും സ്വന്തം ഇടപെടലുകൾ തുറന്നു സമ്മതിക്കാതെ ക്യാബിനുകളിൽ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഭീരുക്കളാണ് അവർ. ആന്റോ അഗസ്റ്റിൻ ഒളിച്ചിരിക്കാതെ നേരെ മുന്നിൽ വരുന്നുണ്ടല്ലോ. ഇത്തരം കുടുംബവാഴ്ചയും അധികാര കേന്ദ്രീകരണവുമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വിരമിച്ച ഒരാളെന്ന നിലയിൽ എനിക്കിതിൽ ധാർമ്മിക പ്രതിസന്ധിയുണ്ട്. കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം പലർക്കും ഉത്തരവാദിത്തമില്ലാത്ത അധികാരം ലഭിക്കുന്നു. അതുകൊണ്ട് എന്നെപ്പോലൊരു 'എസ്റ്റാബ്ലിഷ്മെന്റ്' വ്യക്തി മറ്റുള്ളവരെ മാധ്യമ ധാർമ്മികത പഠിപ്പിക്കുന്നത് തന്നെ ശരിയല്ല.
5. റിപ്പോർട്ടർ ടിവിയിലെ പൊലീസ് പരിശോധനയെക്കുറിച്ച് പറഞ്ഞാൽ, ആ ചാനലും മാധ്യമപ്രവർത്തകരും മറ്റ് സംഘടനകളും അമിതമായാണ് പ്രതികരിച്ചതെന്ന് ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയാത്ത വിധം, സുരേഷ് ഗോപി എംപിയുടെ നിലപാടിനോടാണ് ഞാൻ യോജിക്കുന്നത്. 2014ന് മുൻപും പരിശോധനകളുടെ പേരിൽ രാജ്യത്തെ സാധാരണ ജനങ്ങൾ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്.
പൊലീസ് ന്യൂസ്‌റൂമിൽ കയറിയാൽ ആകാശം ഇടിഞ്ഞുവീഴില്ല. എന്തെങ്കിലും വാർത്ത തടസ്സപ്പെട്ടിട്ടുണ്ടെങ്കിൽ അത് പിന്നീട് കാണിക്കാമല്ലോ. അത്തരത്തിൽ എന്തെങ്കിലും വാർത്ത മുടങ്ങിയതായി റിപ്പോർട്ടർ ടിവി പറഞ്ഞിട്ടുമില്ല. മാധ്യമങ്ങൾക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്ന് എന്ന് ഇവർ തിരിച്ചറിയുമോ? അതുകൊണ്ടാണ് എല്ലാ പൗരന്മാരുടെയും അവകാശങ്ങൾക്കായി പോരാടേണ്ടത്. സാധാരണ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടാൽ മാധ്യമങ്ങളുടെ അവകാശങ്ങളും താനേ സംരക്ഷിക്കപ്പെടും. ഷാജൻ സ്കറിയ, ടി.ജി. മോഹൻദാസ്, അപർണ കുറുപ്പ് തുടങ്ങിയവരുടെ അവകാശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പക്ഷെ, കേരളത്തിലെ നിലവിലെ അന്തരീക്ഷത്തിൽ ഇതിനെക്കുറിച്ചൊരു തുറന്ന ചർച്ച അസാധ്യമാണ്. ഞാൻ 'ഔട്ട് ഓഫ് ഫോക്കസ്' ഇഷ്ടപ്പെട്ടാൽ എന്നെ 'സുഡാപ്പി' എന്നും, സുരേഷ് ഗോപിയോട് യോജിച്ചാൽ 'സംഘി' എന്നും, അഗസ്റ്റിന്റെ കാര്യത്തിൽ ധാർമ്മിക പ്രശ്നം ഉന്നയിച്ചാൽ 'കമ്മി' എന്നും, പൊലീസിന്റെ വരവിൽ പ്രശ്നമില്ലെന്ന് പറഞ്ഞാൽ 'കോങ്ങി' എന്നും വിളിക്കും. ആരെയും അറിയാൻ ശ്രമിക്കാതെ പേരുചാർത്തി കൊടുക്കാൻ കാത്തിരിക്കുന്നവരോട് തർക്കിക്കാൻ എനിക്ക് താല്പര്യമില്ല.
6.ഇതിലെല്ലാം ഉപരിയായി, ഇനി മാധ്യമരംഗത്ത് ഞാൻ ഒരു പങ്കും വഹിക്കേണ്ടതില്ലെന്ന തിരിച്ചറിവ് എനിക്ക് ദുഃഖവും സന്തോഷവും തരുന്നുണ്ട്. ഇന്ത്യയിലെ മാധ്യമപ്രവർത്തനം ഒരു ഉണർവ്വിലൂടെയാണ് കടന്നുപോകുന്നത്. മികച്ച ഒരു കൂട്ടം പുതിയ മാധ്യമപ്രവർത്തകരും പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ സജീവമാണ്. എന്നാൽ വരുമാനം കണ്ടെത്താൻ കഴിയാത്തതാണ് പുതിയ മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ നല്ല പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് വലിയ തോതിൽ വിഭവങ്ങൾ ആവശ്യമുണ്ട്.
ബുധനാഴ്ച കൊൽക്കത്തയിൽ നടന്ന 'സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ്' വേദിയിൽ, എനിക്ക് മികച്ചതായി തോന്നിയ ചില മാധ്യമപ്രവർത്തകരുടെ പേരുകൾ ഞാൻ പറയുകയുണ്ടായി. ആ പട്ടിക താഴെ നൽകുന്നു (അവിടെ ഉണ്ടായിരുന്ന സദസ്സ് പരിഗണിച്ച് കൂടുതലും ഇംഗ്ലീഷ് മാധ്യമങ്ങളിലെ പേരുകളാണ്).
കേരളത്തിൽ നിന്ന് ഒരു പേര് പറയാൻ ആവശ്യപ്പെട്ടാൽ മീഡിയാവണ്ണിലെ അജിംസ്, നിഷാദ് റാവുത്തർ എന്നിവരുടെ പേരുകളാണ് എന്റെ മനസ്സിലേക്ക് വരുന്നത്.
മറ്റുള്ളവരുടെ പട്ടിക: ആഷ്‌ന ബുട്ടാനി, വിജയൈത സിംഗ് (ദി ഹിന്ദു) - ജന്തർ മന്തറിലെ സമരക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുകൊണ്ടുവന്നവർ, ആയുഷി കർ (ദി റിപ്പോർട്ടേഴ്‌സ് കലക്റ്റീവ്), അപർണ ഭട്ടാചാര്യ (ദി വയർ), ആനന്ദ് ഗുപ്ത (സ്ക്രോൾ), റോകിബുസ് സമാൻ (സ്ക്രോൾ), ഒമർ റാഷിദ് (ദി വയർ), പാർത്ഥ് എം.എൻ - ഗ്രാമീണ പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യുന്നയാൾ (പാരി, വയേർഡ് എന്നിവയിൽ എഴുതുന്നു)., ജയ്ദീപ് ഹാർദിക്കർ (പാരി), സുദീപ്തോ മണ്ഡൽ (ദി ന്യൂസ് മിനിറ്റ്), മീന കൊത്വൽ - സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്ന 'മൂക്നായക്' എന്ന മാധ്യമ സ്ഥാപനത്തിന്റെ ഫൗണ്ടർ എഡിറ്റർ,
ദേവിരൂപ മിത്ര (ദി വയർ),ആകാൻക്ഷ കുമാർ (ദി വയർ),കോറ എബ്രഹാം (ദി ന്യൂസ് മിനിറ്റ്),പ്രിയാൻഷി ശർമ്മ, വേദാന്ത അഗർവാൾ (പീക്ക് ടിവി സ്ഥാപകർ), നിങ്ങൾ ഇത് മനസ്സിലാക്കുമെന്നും എന്നോട് ക്ഷമിക്കുമെന്നും കരുതുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഇത് എവിടെയും പങ്കുവെക്കാം, ചർച്ച ചെയ്യാം; എന്നാൽ ഇതിൽ കൂടുതൽ ഇനി എന്നിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടാവില്ല. 'മുൻ' മാധ്യമപ്രവർത്തകൻ എന്ന വിളിപ്പേരിൽ ഒതുങ്ങിനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
