Quantcast

‘ശശിയേട്ടാ ഇതേ ഉള്ളൂ, റീത്തൊന്നും കിട്ടാനില്ലാ’ ഹൃദയത്തില്‍ തൊട്ട് വിനോദ് കോവൂരിന്‍റെ കുറിപ്പ്

‘ഒരു റീത്ത് പോലും വാങ്ങാൻ സാധിക്കാത്ത സാഹചര്യമായിരുന്നു, വീടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന റോസാപൂക്കൾ എടുത്ത് നാര് കൊണ്ട് കൂട്ടി കെട്ടിയാണ് മൃതദേഹത്തില്‍ വെച്ചത്’

MediaOne Logo

Web Desk

  • Published:

    7 April 2020 1:37 PM GMT

‘ശശിയേട്ടാ ഇതേ ഉള്ളൂ, റീത്തൊന്നും കിട്ടാനില്ലാ’ ഹൃദയത്തില്‍ തൊട്ട് വിനോദ് കോവൂരിന്‍റെ കുറിപ്പ്
X

ചലച്ചിത്രം താരം ശശി കലിംഗയുടെ മരണവാര്‍ത്ത അറിഞ്ഞ വിഷമത്തിലാണ് സിനിമാ ലോകവും താരങ്ങളും. ലോക്ക്ഡൌണ്‍ സമയമായത് കൊണ്ട് ആര്‍ക്കും വന്നെത്തി കാണാന്‍ പറ്റുന്ന സാഹചര്യവും അല്ല നിലവിലുണ്ടായിരുന്നത്. ഇങ്ങനെയുള്ള അവസരമായത് കൊണ്ട് തന്നെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും കഴിയാതെ വിഷമിച്ചു നില്‍ക്കുകയാണ് അഭിനേതാക്കളും മറ്റ് പല സഹപ്രവര്‍ത്തകരും.

നടന്‍ വിനോദ് കോവൂര്‍ ശശി കലിംഗയുടെ വീട്ടിലെത്തിയിരുന്നു. ശശി കലിംഗയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴുള്ള അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുകയാണ് വിനോദ് കോവൂര്‍. തന്റെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹത്തെ അവസാനമായി കാണുവാന്‍ ചെന്നപ്പോഴുണ്ടായ വികാര നിര്‍ഭരമായ നിമിഷത്തെപ്പറ്റിയാണ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘ഒരു റീത്ത് പോലും വാങ്ങാൻ സാധിക്കാത്ത സാഹചര്യമായിരുന്നു, വീടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന റോസാപൂക്കൾ എടുത്ത് നാര് കൊണ്ട് കൂട്ടി കെട്ടിയാണ് മൃതദേഹത്തില്‍ വെച്ചത്’ വികാരം തുളുമ്പി നിന്ന വാക്കുകള്‍ കൊണ്ട് വിനോദ് കോവൂര്‍ എഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നാടക സിനിമാ നടൻ ശശി കലിംഗ വിടവാങ്ങി.
കാലത്ത് മരണ വിവരം അറിഞ്ഞത് മുതൽ സിനിമാ പ്രവർത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാൽ ലോക് ഡൗൺ കാലാവസ്ഥ കാരണം ആർക്കും വരാൻ ധൈര്യം വന്നില്ല. എങ്ങനെ എങ്കിലും പോയി ശശിയേട്ടനെ ഒരു നോക്ക് കണ്ട് അന്തിമോപചാരം അർപ്പിക്കണം എന്ന് മനസ് ആഗ്രഹിച്ചു അമ്മ അസോസിയേഷനുമായ് ബന്ധപ്പെട്ടു. ആർക്കും എത്താൻ പറ്റാത്ത ചുറ്റുപാടാണ് ,വിനോദ് പറ്റുമെങ്കിൽ ഒന്നവിടം വരെ ചെല്ലണം എന്നു ഇടവേള ബാബു ചേട്ടൻ പറഞ്ഞു. അപ്പോഴാണ് ആകസ്മികമായ് കോഴിക്കോട്ടെ സാമൂഹിക പ്രവർത്തനങ്ങളില്ലെല്ലാം സജീവ പ്രവർത്തകനായ ആഷിർ അലി വിളിക്കുന്നു വിനോദേ ശശിയേട്ടനെ കാണാൻ പോവുന്നുണ്ടോന്ന് ചോദിച്ച് .ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കാറുമായ് വരാം വിനോദ് റെഡിയായ് നിന്നോളൂന്ന് .
പിലാശ്ശേരിക്കടുത്തെ ശശിയേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ ശരിക്കും സങ്കടം തോന്നി. ആ വലിയ മുറ്റത്ത് ഒരു മേശമേൽ ശശിയേട്ടൻ എന്ന നടൻ മരിച്ചു കിടക്കുന്നു. ഈ പോസ്റ്റിനോടൊപ്പം ഞാനിട്ട ഫോട്ടോയിൽ നിങ്ങൾക്ക് കാണാം. വിരലിൽ എണ്ണാവുന്നവരെ വീട്ട് മുറ്റത്ത് ഉണ്ടായിരുന്നുള്ളു. ഹോളിവുഡ് സിനിമയിലും നിരവധി മലയാള സിനിമകളിലും എണ്ണമില്ലാത്ത നാടകങ്ങളിലും അഭിയനയിച്ച ഒരു താരം ആരോരും ഇല്ലാതെ കിടക്കുന്നു. ഈ കൊറോണ എന്ന വിപത്ത് നമ്മുടെ നാട്ടിൽ വന്നില്ലായിരുന്നെങ്കിൽ ശശിയേട്ടന്റെ സഹപ്രവർത്തകരെ കൊണ്ടും ആരാധകരെ കൊണ്ടും നാട്ടുകാരെ കൊണ്ടും അവിടമാകെ തിങ്ങി നിറഞ്ഞേനേ. നിർഭാഗ്യവാനാണ് ശശിയേട്ടൻ . ഇടവേള ബാബു ചേട്ടൻ പറഞ്ഞിരുന്നു പറ്റുമെങ്കിൽ കിട്ടുമെങ്കിൽ ഒരു റീത്ത് അമ്മയുടെ പേരിൽ വെക്കണംന്ന്. പക്ഷെ റീത്തൊന്നും അവശ്യ സർവീസിൽ പെടാത്ത സാധനമായത് കൊണ്ട് എവിടുന്നും കിട്ടീല .ശശിയേട്ടന്റെ വീട്ടിന്റെ മുറ്റത്ത് വിരിഞ്ഞ് നിന്ന മൂന്ന് റോസാപൂക്കൾ എടുത്ത് ഒരു നാര് കൊണ്ട് കൂട്ടി കെട്ടി ഞാൻ ശശിയേട്ടന്റെ ചേതനയറ്റ ശരീരത്തിൽ സമർപ്പിച്ചു പറഞ്ഞു
ശശിയേട്ടാ ഇതേ ഉള്ളൂ റീത്തൊന്നും കിട്ടാനില്ലാ. കലാകുടുംബത്ത് നിന്ന് വേറെ ആരും വന്നിട്ടില്ല നാട്ടിലെ സാഹചര്യമൊക്കെ ശശിയേട്ടന് അറിയാലോ ? സത്യത്തിൽ കാലാവസ്ഥയൊക്കെ അനുകൂലമായിരുന്നെങ്കിൽ ഇപ്പോൾ ശശിയേട്ടന്റെ മൃതശരീരം കോഴിക്കോട് ടൗൺഹാളിൽ പ്രദർശനത്തിന് വെക്കേണ്ട സമയമായിരുന്നു. ലോക് ഡൌൺ കാരണം ഒന്നിനും ഭാഗ്യമില്ലാതെ പോയി ശശിയേട്ടന്. 5 സിനിമ കളിൽ ശശിയേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ഞാൻ .എന്നെ വലിയ പ്രിയമായിരുന്നു . 'ഏറ്റവും ഒടുവിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമ വി.എം വിനുവിന്റെ കുട്ടിമാമയായിരുന്നു. സന്തോഷമുള്ള ഏറെ ഓർമ്മകൾ ആ ഷൂട്ടിംഗ് നാളുകളിലുണ്ടായിരുന്നു. ഞങ്ങൾ വാപ്പയും മകനുമായി അഭിനയിച്ച ഒരു സിനിമ വെളിച്ചം കാണാതെ പോയി അത് വലിയ ഒരു സങ്കടമായ് അവശേഷിക്കുന്നു.
ശശിയേട്ടാ സിനിമാ പ്രവർത്തകർക്ക് വേണ്ടിയും നാടക പ്രവർത്തകർക്ക് വേണ്ടിയും ഞാൻ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

നാടക സിനിമാ നടൻ ശശി കലിംഗ വിടവാങ്ങി. കാലത്ത് മരണ വിവരം അറിഞ്ഞത് മുതൽ സിനിമാ പ്രവർത്തകരെ പലരേയും വിളിച്ചു നോക്കി. എന്നാൽ...

Posted by Vinod Kovoor on Tuesday, April 7, 2020
TAGS :

Next Story