Quantcast
MediaOne Logo

മധു ജനാര്‍ധനന്‍

Published: 25 Sep 2023 5:02 PM GMT

കെ.ജി ജോര്‍ജിന്റെ എന്‍ട്രിയും എക്‌സിറ്റും കൃത്യസമയത്തായിരുന്നു

മലയാള സിനിമ രണ്ടു ധ്രുവങ്ങളിലായി വിഭജിച്ചു കിടക്കുന്നതിന്റെ ഏറ്റവും അഗ്രത്തിലെത്തി നില്‍ക്കുന്ന സമയത്താണ് കെ.ജി ജോര്‍ജ് കടന്നുവരുന്നത്. നസീറിന്റെയൊക്കെ കാലം കഴിഞ്ഞ് സുകുമാരന്‍, സോമന്‍ തുടങ്ങിയവരിലൂടെ വന്ന്, ജയനിലേക്കെത്തി- ജയന്റെ ശാരീരിക പൗരുഷത്തിന്റെ പ്രഖ്യാപനം വളരെ അശ്ലീലകരമാം വിധം നടന്നു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ വരവ്.

കെ.ജി ജോര്‍ജിന്റെ എന്‍ട്രിയും എക്‌സിറ്റും കൃത്യസമയത്തായിരുന്നു
X

പഠനകാലത്താണ് മലപ്പുറത്ത് ഫിലിം സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കെ.ജി. ജോര്‍ജ് സാറുമായിട്ട് ബന്ധപ്പെടുന്നത്. ഒരു പരിപാടിക്കായി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് കത്തെഴുതുകയുണ്ടായി. ഇരകള്‍ (1985) റിലീസ് ചെയ്ത സമയമായിരുന്നു അത്. സമയവും താല്‍പര്യവും ഏറെയുള്ളത് എനിക്കായതിനാലാണ് പ്രധാന ഭാരവാഹിയല്ലാതിരുന്നിട്ടും കത്തിടപാടുകള്‍ ഞാന്‍ ചെയ്തത്. തിരൂര്‍ സ്റ്റേഷനില്‍ എത്തിയയുടന്‍ അദ്ദേഹം വിളിക്കാന്‍ ചെന്നയാളോട് എന്നെ അന്വേഷിച്ചിരുന്നു. മലപ്പുറം പി.ഡ്ബ്‌ളി.യു ഗസ്റ്റ് ഹൗസില്‍ ആയിരുന്നു അദ്ദേഹത്തിന് താമസം ഒരുക്കിയിരുന്നത്. സെന്റ് ജമ്മാസ് ഹൈ സ്‌കൂളിലായിരുന്നു പരിപാടി. ഞാനും എന്റെയൊരു സുഹൃത്തും അദ്ദേഹത്തോടൊപ്പം സിനിമയെക്കുറിച്ചൊക്കെ സംസാരിച്ചു സമയം ചെലവഴിച്ചു. അന്ന് വളരെ പ്രാഥമികമായി അദ്ദേഹവുമായുള്ള ഒരു അഭിമുഖം ഞങ്ങള്‍ കേരള കൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ജോണ്‍ അബ്രഹാമും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒഡേസ മൂവീസിന്റെ ബാനറില്‍ ജനകീയ സിനിമ എന്ന ആശയത്തില്‍ ഫണ്ട് പിരിവുമായി മുന്നോട്ട് പോകുന്ന സമയമായിരുന്നു. മലപ്പുറത്ത് ഞാനും അതിന്റെ ഭാഗവാക്കായിട്ടുണ്ട്. 100 രൂപ മുതലുള്ളതായിരുന്നു സംഖ്യ. ഒഡേസ മൂവിസുമായി സഹകരിച്ച് മലപ്പുറത്ത് ഓപ്പണ്‍ സിനിമ പ്രദര്‍ശനങ്ങള്‍ ഞങ്ങള്‍ സംഘടിപ്പിക്കുകയൊക്കെ ചെയ്തിരുന്നു. ജോണ്‍ അബ്രഹാമിന്റെ ഈ ആശയത്തോട് എന്താണ് അഭിപ്രായമെന്ന് അന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പ്രായോഗികമല്ലെന്നും, മൂലധനത്തിന്റെ സഹായമില്ലാതെ സിനിമ സാധ്യമല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതൊന്നും പ്രയോഗികമല്ലായെന്ന അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം അദ്ദേഹം ജനകീയ സിനിമക്ക് എതിരായത് കൊണ്ടൊന്നുമല്ല. മറിച്ച് അദ്ദേഹം യാഥാര്‍ഥ്യ ബോധമുള്ള (Realistic) ആളാണ് എന്ന് വേണം അതില്‍നിന്ന് മനസിലാക്കാന്‍. യാഥാര്‍ഥ്യ ബോധമുള്ള ഒരു ചലച്ചിത്രകാരനായിരുന്നതിനാലാണ് അദ്ദേഹത്തിന് ഇത്രയധികം സിനിമകള്‍, ഒന്ന് പോലും പാതി വഴിയിലാക്കാതെ, പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനായതും.

1976 ലാണ് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ 'സ്വയംവരം' പുറത്തിറങ്ങുന്നത്. തൊട്ടു പിന്നാലെ പി.എ ബക്കറിനെയും പവിത്രനെയും പോലെ മറ്റനേകം സംവിധായകരും അവരവരുടെ ശക്തമായ സാന്നിധ്യം ആര്‍ട്ട് സിനിമയില്‍ അറിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സാധാരണ പ്രേക്ഷകന്റെ സിനിമാസ്വാദന ബോധം നേരത്തെ പറഞ്ഞു വെച്ച, വൃത്തികെട്ട എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, അന്നത്തെ വാണിജ്യ സിനിമകളില്‍ (Commercial Film) തളച്ചിടപ്പെട്ടിരിക്കെ, ആര്‍ട്ട് സിനിമകള്‍ അവര്‍ക്ക് അത്രയ്ക്ക് ദഹിക്കുന്നതായിരുന്നില്ല

ആര്‍ട് ഫിലിം എന്നത് ഭയങ്കര ഉയരത്തില്‍ വിരാജിക്കുന്ന ഒരു പ്രവര്‍ത്തനമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. അതേസമയം, സിനിമയില്‍ നിന്ന് പണം സമ്പാദിക്കാന്‍ താല്‍പര്യമില്ലായെന്നും തനിക്ക് അതിനു ഉദ്ദേശമില്ലായെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചിരുന്നു. ഒരേസമയം താരങ്ങളെയും പുതുമുഖങ്ങളെയും ഒരുപോലെ പരിഗണിച്ചിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കോലങ്ങള്‍ (1981) എന്ന സിനിമയിലൂടെയാണ് തിലകന്‍ രംഗപ്രവേശം ചെയ്യുന്നത്. താരങ്ങളെ ഉപയോഗിക്കുമ്പോഴും, ഉള്ളടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കൃത്യമായ ഇടവേളയില്‍ സിനിമ ചെയ്തിരുന്നു അദ്ദേഹം. ഒരു വര്‍ഷം മൂന്നും നാലും സിനിമകള്‍ ചെയ്യുന്ന ഇപ്പോഴത്തെ ആര്‍ട് സിനിമ സംവിധായകരെ പോലെയോ, ഒരു സിനിമ ചെയ്ത് വര്‍ഷങ്ങളോളം അതിന്റെ വിപണനവുമായി കഴിയുന്നവരെ പോലെയോ ആയിരുന്നില്ല അദ്ദേഹം. ഇതൊക്കെയും യാഥാര്‍ഥ്യ ബോധമുള്ള ചലച്ചിത്രകാരന്‍ എന്ന അദ്ദേഹത്തിന്റെ വിശേഷണത്തിന് കനംകൂട്ടുന്നു.


1998 മുതല്‍ എഫ്.എഫ്.എസ്.ഐ (ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ) യുടെ കേരള ഘടകം മികച്ച മലയാള സിനിമക്കുള്ള ജോണ്‍ എബ്രഹാം അവാര്‍ഡ് എല്ലാ വര്‍ഷവും കൊടുക്കാറുണ്ട്. 2000 ല്‍ കെ.ജി ജോര്‍ജ് സാറായിരുന്നു ജൂറി ചെയര്‍മാന്‍. ജെയിംസ് ജോസഫും പത്മകുമാറുമായിരുന്നു മറ്റ് ജൂറി മെമ്പര്‍മാര്‍. അന്ന് ഫെഡറേഷന്റെ കമ്മിറ്റിയില്‍ നിന്നും കോഡിനേറ്റ് ചെയ്യാന്‍ വേണ്ടിയുള്ള മെമ്പര്‍ സെക്രട്ടറി ഞാന്‍ ആയിരുന്നു. കലാഭവനില്‍ ആയിരുന്നു സ്‌ക്രീനിംഗ് നടന്നിരുന്നത്. അദ്ദേഹത്തെ അവിടേക്ക് റൂമില്‍ നിന്നും അനുഗമിക്കലും തിരിച്ചെത്തിക്കലും ഒക്കെയുമായിരുന്നു എന്റെ ചുമതല. അവസാന ദിവസം മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ എന്റെ കൂടി സാന്നിധ്യത്തിലായിരുന്നു അവാര്‍ഡിനര്‍ഹമായ സിനിമ നിര്‍ണയിക്കുന്നത്. എം.പി സുകുമാരന്‍ നായരുടെ 'ശയനം' എന്ന സിനിമക്കായിരുന്നു അന്ന് അവാര്‍ഡ് ലഭിച്ചത്. ടി.വി. ചന്ദ്രന്റെ 'സൂസന്ന' ആയിരുന്നു മത്സര രംഗത്തുള്ള മറ്റൊരു ചിത്രം. ഏകപക്ഷീയമായി ശയനം തന്നെ അവാര്‍ഡിനര്‍ഹമായത് എന്ന് ജോര്‍ജ് സാര്‍ അഭിപ്രായം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമയാണിത് എന്നും അദ്ദേഹം പറഞ്ഞു. സൂസന്നയെ ഒക്കെ എങ്ങനെയാണു നമ്മള്‍ പരിഗണിക്കേണ്ടതെന്ന് ജെയിംസ് ചോദിച്ചപ്പോള്‍ തന്നെ അദ്ദേഹം നിരസിച്ചു. 'Biblical reference' (ബൈബിള്‍ സംമ്പന്ധിയായ) ഉള്ള സിനിമയായിരുന്നു അത്. ബൈബിള്‍ സംമ്പന്ധിയായി തന്നെ ആ സിനിമയില്‍ അനേകം തെറ്റുണ്ടെന്നും അതുകൊണ്ടു തന്നെ അവാര്‍ഡിന് പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

'കോലങ്ങള്‍' സിനിമയില്‍ ഒരു ഉള്‍ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. സാധാരണ മലയാളിക്ക്, മിഡില്‍ ക്ലാസ്സിനും ലോവര്‍ മിഡില്‍ ക്ലാസ്സിനും ഒക്കെ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. ആര്‍ട്ട് സിനിമയെ സാധാരണ പ്രേക്ഷകനിലേക്ക് അടുപ്പിച്ചു എന്നതാണ് കെ.ജി ജോര്‍ജിന്റെ നേട്ടം. ഈ കാലഘട്ടത്തില്‍ തന്നെ കടന്നുവന്നവരാണ് പത്മരാജനും ഭരതനും. എന്നാല്‍, പൊതുവെ സെക്‌സിന്റെയും വയലന്‍സിന്റെയും ആഘോഷമാണ് അവരുടെ സിനിമകളില്‍ നടത്തിയിട്ടുള്ളത്.

പിന്നീട് അദ്ദേഹവുമായി അടുത്തിടപഴകുന്നത്, പെരിന്തല്‍മണ്ണയിലെ ഞാന്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന വള്ളുവനാട് ഫിലിം സൊസൈറ്റിയുടെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോഴാണ്. അത്തവണ മുതല്‍ ഒരു മുതിര്‍ന്ന ചലച്ചിത്രകാരനെ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കണമെന്ന് അന്ന് സൊസൈറ്റിയുടെ സെക്രട്ടറി ആയിരുന്ന അരുണ്‍ അഭിപ്രായപ്പെട്ടു. ഇത്തവണ ആരെ ആദരിക്കണം എന്ന ചോദ്യത്തിന് സംശയമേതുമില്ലാതെ കെ.ജി ജോര്‍ജ് എന്ന് ഞാന്‍ മറുപടി കൊടുത്തു. അന്ന് അദ്ദേഹം സ്‌ട്രോക്ക് വന്നു വയ്യാതിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ടു തന്നെ പൊതുവെ പരിപാടികള്‍ക്കൊന്നും അദ്ദേഹം പോകാറുമില്ലായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ആളായിരുന്ന കെ.ബി വേണുവിനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം ആളെയും കൂട്ടി വരാമെന്ന് ഏറ്റു. വിസ്മയ തീയേറ്ററിലായിരുന്നു പരിപാടി. തനിക്ക് ഒരുപാട് സംസാരിക്കാനുണ്ടെന്നും എന്നാല്‍ സ്‌ട്രോക്ക് കാരണം സംസാരിക്കുന്നത് നിങ്ങള്‍ക്ക് മനസിലാകില്ലെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും അഞ്ച് മിനിറ്റ് അന്ന് അദ്ദേഹം സംസാരിച്ചു. 'നിങ്ങള്‍ ചിലപ്പോള്‍ ഒരുപാട് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരിക്കും, എന്നാല്‍ നിങ്ങളുടെ ഏറ്റവും മികച്ച പരിപാടിയായിരുന്നു ഇത്' എന്ന് അന്ന് വേണു എന്നോട് പറഞ്ഞു. കാരണം, ജോര്‍ജ് സാര്‍ അസുഖം കാരണം വീട്ടില്‍ മാനസികമായി വളരെയധികം തളര്‍ന്നിരിക്കുന്ന സമയമായിരുന്നെന്നും പരിപാടി അദ്ദേഹത്തിന് ഭാവി ജീവിതത്തില്‍ ഒരു ഉണര്‍വ് നല്‍കുമെന്നും വേണു പറഞ്ഞു നിര്‍ത്തി. പിന്നീട് കോഴിക്കോട് നടന്ന ഷഹബാസ് അമന്റെ അലകള്‍ക്ക് എന്ന ആല്‍ബത്തിന്റെ റിലീസിലായിരുന്നു നേരിട്ട് കാണുന്നത്.


മലയാള സിനിമ രണ്ടു ധ്രുവങ്ങളിലായി വിഭജിച്ചു കിടക്കുന്നതിന്റെ ഏറ്റവും അഗ്രത്തിലെത്തി നില്‍ക്കുന്ന സമയത്താണ് കെ.ജി ജോര്‍ജ് കടന്നുവരുന്നത്. നസീറിന്റെയൊക്കെ കാലം കഴിഞ്ഞ് സുകുമാരന്‍, സോമന്‍ തുടങ്ങിയവരിലൂടെ വന്ന്, ജയനിലേക്കെത്തി- ജയന്റെ ശാരീരിക പൗരുഷത്തിന്റെ (Masculinity) പ്രഖ്യാപനം വളരെ അശ്ലീലകരമാം വിധം നടന്നു കൊണ്ടിരിക്കെയാണ് ഇദ്ദേഹത്തിന്റെ വരവ്. 1976 ലാണ് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ 'സ്വയംവരം' പുറത്തിറങ്ങുന്നത്. തൊട്ടു പിന്നാലെ പി.എ ബക്കറിനെയും പവിത്രനെയും പോലെ മറ്റനേകം സംവിധായകരും അവരവരുടെ ശക്തമായ സാന്നിധ്യം ആര്‍ട്ട് സിനിമയില്‍ അറിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സാധാരണ പ്രേക്ഷകന്റെ സിനിമാസ്വാദന ബോധം നേരത്തെ പറഞ്ഞു വെച്ച, വൃത്തികെട്ട എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, അന്നത്തെ വാണിജ്യ സിനിമകളില്‍ (Commercial Film) തളച്ചിടപ്പെട്ടിരിക്കെ, ആര്‍ട്ട് സിനിമകള്‍ അവര്‍ക്ക് അത്രയ്ക്ക് ദഹിക്കുന്നതായിരുന്നില്ല.

അടൂരിനെപ്പോലെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വന്നിട്ടുള്ളവര്‍ യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ ആര്‍ട്ട് സിനിമകളുടെ ഹാങ്ങോവറിലായിരുന്നു സിനിമയെടുത്തിരുന്നത്. വളരെ മന്ദഗതിയിലാണ് സിനിമയുടെ പോക്ക്. ആദ്യ ഷോട്ട് തന്നെ മിനുറ്റുകളോളം വരും. സിനിമ മനോഹരം തന്നെ, എന്നാല്‍ സ്വാത്വിക നായകന്‍മാരുടേയും ജയന്റേയും സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്റെയും അന്നത്തെ പാട്ടുകളുടെയും ഒക്കെ ഇടയില്‍ നില്‍ക്കുന്ന മലയാളിയെ സംബന്ധിച്ചു 'സ്വയംവരം' എത്രയോ അകലെ നില്‍ക്കുന്നതായിരുന്നു. ലോകത്തിലാദ്യമായി ആര്‍ട്ട് സിനിമകക്ക് ഒരു ഫോര്‍മുല ഉണ്ടായത് മലയാളത്തിലാണ്. മറ്റിടങ്ങളിലെല്ലാം ഓരോ ചലച്ചിത്രകാരനും ഓരോ ശൈലിയിലാണ് സിനിമ എടുക്കുന്നത്. ദൈര്‍ഘ്യമേറിയ ഷോട്ടുകളുള്ള, സംസാരിക്കാത്ത കഥാപാത്രങ്ങളുള്ള അത്തരം 'Withdrawal syndrome' കാണിച്ചിരുന്ന കഥാപാത്രങ്ങളായിരുന്നു അന്നത്തെ ആര്‍ട്ട് സിനിമകളില്‍ ഉണ്ടായിരുന്നത്. പവിത്രന്റെ 'യാരോ ഒരാള്‍' എന്ന സിനിമയെക്കുറിച്ചു പൊതുവെ പറയാറുള്ള ഒരു കാര്യമുണ്ട്. അഞ്ച് മിനിറ്റാണ് ഒരാള്‍ ബസ് കാത്തുനില്‍ക്കുന്നതെങ്കില്‍അത്രയും സമയം തന്നെ സിനിമയിലും കാണിച്ചിരിക്കും. യഥാര്‍ഥ സമയവും സിനിമാറ്റിക് സമയവും തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥ. വളരെ വിരസമാണല്ലോ അത്. വലിച്ചു നീട്ടാനും ചുരുക്കാനും കഴിയുന്ന സമയമാണ് സിനിമയില്‍ എന്നത് തന്നെയാണ് അതിന്റെ ഗുണവും. 'Cinema is an art OF space and time' എന്നാണല്ലോ.

കെ.ജി ജോര്‍ജിന്റെ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ചതാണ്; ഇലവങ്കോട് ദേശം ഒഴികെ. ഓരോ സിനിമയും വളരെ വ്യത്യസ്തമായ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്, അതൊക്കെയും സാമൂഹിക പ്രതിബദ്ധതയുള്ളതും രാഷ്ട്രീയമാനങ്ങള്‍ ഉള്ളവയുമാണ്.

'കാലത്തില്‍ കൊത്തിയ ശില്‍പങ്ങള്‍' എന്നാണ് ആന്ദ്രേ തര്‍കോവിസ്‌കിയുടെ ആത്മകഥയുടെ പേര് തന്നെ. ആ ഒരു കാലത്താണ് കെ.ജി ജോര്‍ജ് വരുന്നത്. ഒരു സൈക്കോളജിക്കല്‍ ഡ്രാമ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ സ്വപ്നാടനം. സ്വപ്നാടനം അല്‍പം പൂണെ ഹാങ്ങോവര്‍ ഉള്ള സിനിമയാണെങ്കിലും പിന്നീട് വന്ന അദ്ദേഹത്തിന്റെ സിനിമകളൊക്കെയും വ്യത്യസ്തമായിരുന്നു. കോലങ്ങള്‍, യവനിക, ഉള്‍ക്കടല്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ സിനിമകള്‍ക്കെല്ലാം സാധാരണ പ്രേക്ഷകനെ സംബന്ധിച്ചു പ്രമേയത്തിലും പ്രതിപാദന രീതിയിലും വ്യത്യാസമുണ്ടെങ്കില്‍ കൂടി അവര്‍ക്ക് ആഖ്യാനിക്കാന്‍ (relate) പറ്റുന്ന തരത്തിലുള്ള ഭാഷയിലായിരുന്നു സിനിമ. ഉദാഹരണത്തിന് 'കോലങ്ങള്‍' സിനിമയില്‍ ഒരു ഉള്‍ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. സാധാരണ മലയാളിക്ക്, മിഡില്‍ ക്ലാസ്സിനും ലോവര്‍ മിഡില്‍ ക്ലാസ്സിനും ഒക്കെ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. ആര്‍ട്ട് സിനിമയെ സാധാരണ പ്രേക്ഷകനിലേക്ക് അടുപ്പിച്ചു എന്നതാണ് കെ.ജി ജോര്‍ജിന്റെ നേട്ടം. ഈ കാലഘട്ടത്തില്‍ തന്നെ കടന്നുവന്നവരാണ് പത്മരാജനും ഭരതനും. എന്നാല്‍, പൊതുവെ സെക്‌സിന്റെയും വയലന്‍സിന്റെയും ആഘോഷമാണ് അവരുടെ സിനിമകളില്‍ നടത്തിയിട്ടുള്ളത്.

മേള എന്ന സിനിമ എടുത്തു നോക്കിയാല്‍, ഒരു വാണിജ്യ സിനിമയുടെതിനു സമാനമായ കഥയാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍, മറ്റു വിട്ടുവീഴ്ചകളൊന്നും തന്നെയില്ലാതെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനും ഉള്ളില്‍ തട്ടുന്ന തരത്തിലും സിനിമ എടുത്തു. മൂന്നടി പൊക്കമുള്ള വെട്ടൂര്‍ പുരുഷനായിരുന്നു നായകന്‍. അടൂര്‍, അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയ സ്‌കൂളുകള്‍ക്കിടയിലും ഒറ്റപ്പെട്ട അതുല്യനായ ഒരു പ്രതിഭയായിട്ട് കെ.ജി ജോര്‍ജിന് നില്‍ക്കാന്‍ സാധിച്ചു എന്നതാണ്. മറ്റൊന്ന്, നിര്‍ത്തേണ്ട സമയത്തുതന്നെ നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളതാണ്. സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തണം എന്ന് പറഞ്ഞ പോലെ, ഇലവങ്കോട് ദേശം എന്ന സിനിമ എടുത്തതോടെ മലയാളത്തില്‍ തനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞെന്ന് അദ്ദേഹത്തിന് ബോധ്യം വന്നു. നാലു പ്രൊഡ്യൂസര്‍മാര്‍ ഉള്ള, മമ്മൂട്ടിയും ഖുശ്ബുവും അഭിനയിച്ച, അത്യാവശ്യം വലിയ വാണിജ്യ സിനിമയായിരുന്നു അത്. എന്നാല്‍, സിനിമ പരാജയപ്പെടുകയും അല്‍പം സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുകയും പ്രൊഡ്യൂസര്‍മാരുമായിട്ട് ചില പൊലീസ് കേസും അറസ്റ്റു വരെയും ഉണ്ടായി. സിനിമ കാണുന്നവര്‍ക്കും അദ്ദേഹത്തിന് തന്നെയും അവസാനിപ്പിക്കാന്‍ സമയമായി എന്ന് ബോധ്യം വന്നുവെന്ന് വേണം പറയാന്‍. അസുഖം കൂടെ വന്നതോടെ അദ്ദേഹം പൂര്‍ണ വിരാമമിട്ടു. ഒരാള്‍ മഹാനായി വാഴ്ത്തപ്പെടണമെങ്കില്‍ അദ്ദേഹത്തിന്റെ എന്‍ട്രി പോലെ തന്നെ എക്‌സിറ്റും കൃത്യസമയത്തിനായിരിക്കണം. കെ.ജി ജോര്‍ജിന്റെ കാര്യത്തില്‍ രണ്ടും കൃത്യമായിരുന്നു.

മലയാളി കാലാകാലങ്ങളായി കലാകാരന്മാരോട് ചെയ്തുപോരുന്ന ഒരു അനീതിയുണ്ട്, അത് ജോര്‍ജിനോടും ചെയ്തിട്ടുണ്ട്. ഒരുപാട് പഠനം നടത്തപ്പെടേണ്ടിയിരുന്ന ആളാണ് കെ.ജി ജോര്‍ജ്. ലോകസിനിമയില്‍ ഒരുപാട് 'മാസ്റ്റേഴ്‌സ്' ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവരെല്ലാവരുടെയും എല്ലാ സിനിമയും മികച്ചതാണെന്ന് പറയാന്‍ കഴിയില്ലയെങ്കിലും അവര്‍ക്കൊക്കെ മാസ്റ്റര്‍ പീസ് എന്ന് പറയാവുന്ന ചിത്രങ്ങള്‍ ഉണ്ടാവും. പക്ഷെ, ഗ്രക്ക് ഫിലിംമേക്കര്‍ തിയോ അഞ്ചലോപൗലോയുടെ എല്ലാ സിനിമകളും മാസ്റ്റര്‍ പീസ് ആണ്. ഒന്നിനൊന്ന് മികച്ചതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയും. ഓരോ സിനിമയുടെയും പ്രമേയവും പാതിപാദന രീതിയും ഒക്കെ വളരെ വ്യത്യസ്തമായിരിക്കും. പക്ഷെ, എല്ലാം മികച്ച സിനിമകളുമാണ്. അതേപോലെ, കെ.ജി ജോര്‍ജിന്റെ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ചതാണ്; ഇലവങ്കോട് ദേശം ഒഴികെ. ഓരോ സിനിമയും വളരെ വ്യത്യസ്തമായ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്, അതൊക്കെയും സാമൂഹിക പ്രതിബദ്ധതയുള്ളതും രാഷ്ട്രീയമാനങ്ങള്‍ ഉള്ളവയുമാണ്.


TAGS :