Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 27 Oct 2023 3:07 PM GMT

ഒസ്യത്ത് എഴുതിവെക്കുന്ന ഗസ്സയിലെ കുട്ടികളെ ലോകം കാണുന്നുണ്ടോ?

സമ്പൂര്‍ണ്ണമായ വംശനാശം ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ നീങ്ങുന്നതെന്ന് ഗസ്സയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കൊല വ്യക്തമാക്കുന്നു. ഒരു സമൂഹത്തെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ അവരുടെ കുഞ്ഞുങ്ങളെ കൂട്ടമായി വധിക്കുകയാണ് വേണ്ടതെന്ന കരാള തത്വം ഒരു പദ്ധതിയായി ഇസ്രായേല്‍ നടപ്പാക്കുകയാണ്.

ഗസ്സ
X

'യുദ്ധം' എന്ന പേരില്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ട് 20 ദിവസങ്ങള്‍ പിന്നിടുകയാണ്. ഗസ്സയില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ കാഴ്ച്ചകള്‍ ഹൃദയഭേദകമായി തുടരുകയാണ്. അവരുടെ രോദനം അന്തരീക്ഷത്തില്‍ മുഴങ്ങികൊണ്ടിരിക്കുന്നു. അവര്‍ നമ്മുടെ കൂടി കുഞ്ഞുങ്ങളാണ്. സയണിസ്റ്റ് രാഷ്ടീയ അജണ്ട നടപ്പാക്കാനുള്ള തത്രപ്പാടിനിടയില്‍ ഈ കുഞ്ഞുങ്ങളൂടെ നിലവിളി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുകയില്ല. അവരെ പിന്തുടരുന്ന മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും തീവ്രവാദത്തിന്റെ കള്ളികള്‍ തിരിച്ച് അക്കമെണ്ണുകയാണ്. 'ഈ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആരുമില്ലെ' എന്ന ചോദ്യം ലോകത്തുടനീളമുള്ളവരുടെ കര്‍ണ്ണപുടങ്ങളില്‍ ഒരു ധ്വനിയായി അവശേഷിക്കുകയാണ്.

ഇടതടവില്ലാതെ ഇസ്രായേല്‍ ബോംബാക്രമണം നടത്തുമ്പോള്‍ ഗസ്സയിലെ കുട്ടികളുടെ ദുരവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. 2100 ഓളം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇനിയും മരണം കാത്തുകഴിയുന്നവര്‍ അതിലേറെയുമുണ്ട്. ഗസ്സയില്‍ യുദ്ധം ഇതാദ്യമല്ല. എല്ലാ യുദ്ധങ്ങളിലും എറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. കുഞ്ഞുങ്ങള്‍ ഭാവി വാഗ്ദാനങ്ങളാണ് എന്നാണ് കണക്കാക്കുന്നത്. ഒരു രാജ്യത്തിന്റെ ഭാവിയെയാണ് വന്‍കിട രാഷ്ട്രങ്ങളുടെ സഹായത്തോടെ ഇസ്രായേല്‍ തച്ചുതകര്‍ക്കുകയും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഹനിക്കുകയും ചെയ്യുന്നത്. അപകടം മുന്നില്‍ കണ്ടുകൊണ്ട് ഉടന്‍ വീടു വിട്ടോടാന്‍ നമ്മോടാരെങ്കിലും പറഞ്ഞാല്‍ ആദ്യം ആലോചിക്കുന്നത് നമ്മുടെ മക്കളെ പറ്റിയായിരിരിക്കും. അവര്‍ കുഞ്ഞുമക്കളാണെങ്കില്‍ നമ്മുടെ ഉത്കണ്ഠ വീണ്ടും വര്‍ധിക്കും. യുദ്ധം തുടങ്ങി മൂന്നാഴ്ച്ചകളാകുമ്പോള്‍ ഫലസ്തീനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷനലിന്റെ കണക്കനുസരിച്ച് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ 50% ത്തോളം കുട്ടികളാണ്.

ജീവിക്കാനുള്ള ആഗ്രഹത്തെ അടിച്ചൊതുക്കുകയും ജീവനും കൊണ്ട് ഓടുന്നവരെയും അഭയം തേടിയവരെയും ഇസ്രായേല്‍ കാപാലികര്‍ നിഷ്‌കരുണം കൊന്നുതള്ളുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ദിനം പ്രതി മാധ്യമങ്ങള്‍ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലെന്ന ദുരവസ്ഥ ഏറെ പരിതാപകരമാണ്. ദുരന്തപൂര്‍ണ്ണമായ ഭാവിയാണ് ഗസ്സയിലെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്.

താനാണ് അടുത്ത ഇരയെന്നത് ഓരോ ഫലസ്തീനി കുഞ്ഞുങ്ങളുടേയും തലക്ക് മുകളിലുള്ള വെല്ലുവിളിയായി മാറിയിരിക്കുന്നു. അതേസമയം 'ഞങ്ങള്‍ അതിജീവിക്കും' എന്ന മന്ത്രമാണ് ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചങ്കുറപ്പ്. എല്ലാം നേരിടാന്‍ തയ്യാറായ ഒരു സമൂഹമാണ് ഫലസ്തീനില്‍ ജീവിക്കുന്നത് എന്നത് അവരുടെ ആര്‍ജ്ജവത്തെ സൂചിപ്പിക്കുന്നുവെങ്കിലും നിരന്തരമായി ഒരു ജനതയെ, അവരുടെ കുഞ്ഞുങ്ങളെ കൂട്ടമായി കൊന്നൊടുക്കുകയും അവരെ ഭൂമിയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും സമൂഹഗാത്രത്തിനു ഒന്നടങ്കം അത്യന്തം അപകടകരമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റകരമായ ഈ മൗനത്തിനു എന്ത് വിലയാണ് നല്‍കേണ്ടിവരികയെന്ന് കാലം മറുപടി നല്‍കിയേക്കും. എന്നാല്‍, ഈ കുഞ്ഞുങ്ങളുടെ കാലന്മാരെ പിടിച്ചുകെട്ടുന്നതിനു പകരം അവരെ മഹത്വവത്കരിക്കുകയും അവരുടെ അക്രമങ്ങള്‍ക്ക് നേരെ മനഃപൂര്‍വം കണ്ണടക്കുകയും ചെയ്യുന്നവരെല്ലാം ഈ കുഞ്ഞുങ്ങളൂടെ വംശനാശത്തിനു ഒരുപോലെ ഉത്തരവാദികളാണ്.


നമ്മുടെ കുഞ്ഞുങ്ങളെ പോലെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുമുണ്ടാകില്ലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും. അവര്‍ക്കുമുണ്ടാകില്ലെ ചിരിക്കാനും കളിക്കാനുമുള്ള ആരെയും പോലെ ജീവിക്കാനുമുള്ള അവകാശം. ചെയ്യാത്ത പാപത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന ഒരു തലമുറയുടെ രോദനം കൂടിയാണിത്. ജീവിക്കാനുള്ള ആഗ്രഹത്തെ അടിച്ചൊതുക്കുകയും ജീവനും കൊണ്ട് ഓടുന്നവരെയും അഭയം തേടിയവരെയും ഇസ്രായേല്‍ കാപാലികര്‍ നിഷ്‌കരുണം കൊന്നുതള്ളുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ദിനം പ്രതി മാധ്യമങ്ങള്‍ പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലെന്ന ദുരവസ്ഥ ഏറെ പരിതാപകരമാണ്. ദുരന്തപൂര്‍ണ്ണമായ ഭാവിയാണ് ഗസ്സയിലെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്.

ലോകത്തിനു പരിചിതമല്ലാത്ത കാഴ്ച്ചകള്‍

ലോകത്ത് ഒരിടത്തും സംഭവിക്കാത്തതാണ് ഗസ്സയില്‍ കാണുന്നത്. രാവും പകലുമില്ലാതെ കരയുന്ന കുഞ്ഞുമക്കള്‍. അവരുടെ അമ്മമാര്‍ക്ക് സമാധാനവുമില്ല വിശ്രമവുമില്ല. ഒളിച്ചുപാര്‍ക്കാന്‍ മിസൈല്‍ വിഴാത്ത ഒരു പഴുതുമില്ല. ഏത് നിമിഷവും തലക്ക് മുകളില്‍ വന്ന് പതിക്കാവുന്ന മിസൈലുകളെ പറ്റിയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍ അധികവും സംസാരിക്കുന്നത്. കുഞ്ഞു പ്രായത്തില്‍ പറത്തിക്കളിക്കുന്ന ബലൂണുകള്‍ക്ക് പകരം ബോംബുകള്‍ അവരുടെ തലക്ക്മുകളിലൂടെ പാറിപ്പറക്കുകയാണ്. എന്നിട്ടും ആര്‍ക്കും അവരെ തളര്‍ത്താന്‍ കഴിയുന്നില്ല. ഇത്ര ചെറുപ്പത്തില്‍ അവര്‍ ഒസ്യത്ത് എഴുതാന്‍ പ്രാപ്തരായിരിക്കുന്നു. ഗസ്സയിലെ വീടുകളില്‍ മാതാപിതാക്കള്‍ മരിച്ചാല്‍ മക്കളെന്ത് ചെയ്യണമെന്ന് ചെറുപ്രായത്തില്‍ കുട്ടികളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. ആവശ്യമായ പൈസയും അവരുടെ രേഖകളും വെച്ച ഇടങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കുകയാണ്. ഉപ്പയും ഉമ്മയും മരിച്ചാല്‍ ആരെയാണ് സമീപിക്കേണ്ടതെന്ന ഒന്നും രണ്ടും മൂന്നും പദ്ധതികള്‍ കുട്ടികളെ വരച്ചുകാണിക്കുകയാണ്. പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഒരു സമൂഹത്തെ എത്രമേല്‍ വേട്ടയാടുന്നുവെന്ന് ഗസ്സ നമ്മൊടു വിളിച്ച് പറയുന്നു. എന്നിട്ടും ഇനിയെന്നാണ് ഈ കുഞ്ഞുങ്ങള്‍ക്ക് ഈ യാതനയില്‍ നിന്നൊരു മോചനം എന്നാരും ചോദിക്കുന്നില്ല. ഇവരെ സഹായിക്കാന്‍ ആരാണ് മുന്നോട്ട് വരികയെന്ന് ലോകം കാത്തിരിക്കുന്നു.

ഗസ്സയിലെ കൊല്ലപ്പെട്ട കുട്ടികളെ പറ്റി, അതിന്റെ കാരണങ്ങളെ പറ്റി, ഇനിയും മരിച്ചു ജീവിക്കുന്ന കൊണ്ടിരിക്കുന്ന കുട്ടികളനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് പഠിക്കാന്‍ എത്ര ഏജന്‍സികള്‍ മുന്നോട്ട് വന്നു? വെള്ളവും വൈദ്യുതിയും മരുന്നും മുടക്കിയവര്‍ക്ക് മുന്നില്‍ അടിപതറാതെ യാതൊരു വേദന സംഹാരിയുമില്ലാതെ ശസ്ത്രക്രിയകള്‍ നടത്തുന്ന ഗസ്സയിലെ ഡോക്ടര്‍മാര്‍ ചരിത്രമെഴുതുന്ന കാഴ്ച്ചകള്‍ ആരുടേയും കരളലിയിക്കുന്നവയാണ്.

22 ലക്ഷം ജനസംഖ്യയുള്ള ഗസ്സയില്‍ ജീവിക്കുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗം അഭയാര്‍ഥികളോ 1948-ന്റെ പിന്തുടര്‍ച്ചക്കാരൊ ആണ്. 2007 മുതല്‍ ഗസ്സ നേരിടുന്ന ഉപരോധം അവരുടെ സാമൂഹ്യജീവിതം താറുമാറാക്കി. അവരുടെ കുഞ്ഞുങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ഉപരോധം ആരംഭിച്ചത് മുതല്‍ കൃത്യമായ ഭക്ഷണമൊ ആവശ്യത്തിനുള്ള മരുന്നോ അവര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍, സാംസ്‌കാരികമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം അവര്‍ മുടക്കിയിരുന്നില്ല. 95% കുട്ടികളും സ്‌കൂളില്‍ പോയിരുന്നു. ഗസ്സയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നവരില്‍ 57% വിദ്യാര്‍ഥിനികള്‍ ആയിരുന്നു. ഈ കുട്ടികളുടെ പഠനവും ജീവിതവും ഇന്ന് വഴിമുട്ടിയിരിക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ആരും തയ്യാറാകുന്നില്ല. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്, അവരെ ശാരീരികമോ വൈകാരികമോ ആയി അക്രമിക്കുന്നത്, അവരെ അവഗണിക്കുന്നതെല്ലാം പഠിക്കാന്‍ ലോകത്തുടനീളം ആയിരക്കണക്കിനു ഏജന്‍സികളുണ്ട്. ഗസ്സയിലെ കൊല്ലപ്പെട്ട കുട്ടികളെ പറ്റി, അതിന്റെ കാരണങ്ങളെ പറ്റി, ഇനിയും മരിച്ചു ജീവിക്കുന്ന കൊണ്ടിരിക്കുന്ന കുട്ടികളനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് പഠിക്കാന്‍ എത്ര ഏജന്‍സികള്‍ മുന്നോട്ട് വന്നു? വെള്ളവും വൈദ്യുതിയും മരുന്നും മുടക്കിയവര്‍ക്ക് മുന്നില്‍ അടിപതറാതെ യാതൊരു വേദന സംഹാരിയുമില്ലാതെ ശസ്ത്രക്രിയകള്‍ നടത്തുന്ന ഗസ്സയിലെ ഡോക്ടര്‍മാര്‍ ചരിത്രമെഴുതുന്ന കാഴ്ച്ചകള്‍ ആരുടേയും കരളലിയിക്കുന്നവയാണ്.

കണക്കുകള്‍ കണ്ണ് തുറപ്പിക്കുമോ?

യുദ്ധം ആരംഭിച്ചത് മുതല്‍ ദിനം പ്രതി 200 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവിധ സംഘടനകളുടെയും ഗസ്സയിലെ ആരോഗ്യ മന്ത്രാലത്തിന്റെയും പ്രവര്‍ത്തകരുടേയും കണക്കുകള്‍ സൂചിപ്പിക്കുന്നത്. യൂറൊമെഡ് ഹുമന്‍ റൈറ്റ്‌സ് മോണിറ്റര്‍ കണക്കനുസരിച്ച് 45% മുകളില്‍ കുഞ്ഞുങ്ങളെയാണ് ഇസ്രായേല്‍ ക്രൂരമായി കൊന്നൊടുക്കിയത്. 91% ഗസ്സയിലെ കുട്ടികള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മാനസീകാഘാതം അനുഭവിക്കുന്നവരാണെന്നും അവരുടെ പഠനം വ്യക്തമാക്കുന്നു. ഒരാഴ്ച്ചയില്‍ ഒന്നര കുട്ടിയെങ്കിലും കൊല്ലപ്പെടുന്നു. 2022 വരെയുള്ള കണക്കുകള്‍ പ്രകാരം ഗസ്സയില്‍ 80% കുട്ടികള്‍ മാനസീകമായ ദുരിതം പേറുന്നവരാണെന്നും സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ ദുരിതം പേറാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ദുരിതമല്ലാതെ ലോകം മറ്റൊരു പരിഹാരവും നല്‍കിയില്ല. ചെറുത്തു നില്‍ക്കാന്‍ തീരുമാനിച്ചവരെകൂടി നശിപ്പിക്കാനാണ് പടിഞ്ഞാറന്‍ പ്രബല ശക്തികള്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ പോലും കേവല പ്രതികരണങ്ങള്‍ കോണ്ട് തൃപ്തിയടയുകയാണ്. യുദ്ധത്തില്‍ മരിച്ചു ജീവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമായി വന്നുകിടകക്കുന്ന ട്രക്കുകള്‍ക്ക് റഫാ അതിര്‍ത്തി തുറന്നു കൊടുക്കാന്‍ ആരെയാണ് ഈജിപ്ത് ഭയപ്പെടുന്നത്? എല്ലാവര്‍ക്കും സ്വന്തം താല്‍പര്യങ്ങള്‍ക്കപ്പുറം ഒരു കുഞ്ഞിന്റെ ജീവനും പ്രധാനമല്ലാതായിരിക്കുന്നു. ഈ യുദ്ധവും കഴിഞ്ഞ് ഗസ്സയില്‍ അതിജീവിക്കുന്നവര്‍ ഇതിലും ക്രൂരമായി പ്രതികരിക്കുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ഈ പറയപ്പെടുന്ന രാജ്യങ്ങളായിരിക്കും.

അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം സാധാരണക്കാരെ, പ്രത്യേകിച്ച് കുട്ടികളെ കൊല്ലുന്നതും ലക്ഷ്യമിടുന്നതും നിയമവിരുദ്ധമാണ്. സായുധ പോരാട്ടം നിയന്ത്രിക്കുന്ന 1949-ലെ ജനീവ കണ്‍വെന്‍ഷനുകള്‍ കുട്ടികളെ സംരക്ഷിക്കുകയും മാനുഷികമായി പരിഗണിക്കുകയും ചെയ്യണമെന്ന് പറയുന്നു. എന്നാല്‍, എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തികൊണ്ട് കൊന്ന് കൊലവിളിക്കാനാണ് ഇസ്രായേല്‍ കാപാലികരുടെ തീരുമാനം. സ്‌കൂളിനും ആശുപത്രിക്കും മുകളില്‍ ബോംബുകള്‍ വര്‍ഷിച്ച് ലോകത്തിനു പരിചിതമല്ലാത്ത ചരിത്രമെഴുതുകയാണ് ഇസ്രായേല്‍. ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണവും യാതൊരു നിയമവും പാലിക്കാതെയുള്ള ഗസ്സയില്‍ തുടരുന്ന സമ്പൂര്‍ണ ഉപരോധവും സിവിലിയന്‍മാര്‍ക്കിടയിലെ മുറിവേറ്റവരും രോഗികളുമായ കുട്ടികളും വൈദ്യസഹായം ലഭിക്കാതെ മരിക്കും എന്നാണ് - ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. ഇസ്രായേല്‍ സേന സാധാരണ പൗരന്റെ ജീവിതത്തോട് ഞെട്ടിപ്പിക്കുന്ന അവഗണനയാണ് കാണിക്കുന്നതെന്ന് അതില്‍ പറയുന്നു. ഗാസയിലെ കുട്ടികള്‍ എണ്ണിതിട്ടപ്പെടുത്താനാവുന്നതിലുമേറേ മാനസിക ആഘാതത്തിന്റെയും ഭീകരതയുടെയും തലങ്ങള്‍ അനുഭവിക്കുകയാണെന്ന് യൂറോ-മെഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലരും ഭവനരഹിതരും ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ഇല്ലാത്തവരുമാണ്, അല്ലെങ്കില്‍ യുദ്ധഭീതിയില്‍ തെക്കോട്ട് ഓടിപ്പോകാന്‍ നിര്‍ബന്ധിതരായിക്കുന്നവരാണ്. ഇതെല്ലാം സൃഷ്ടിക്കുന്ന ആഘാതം ആ സമൂഹത്തെ വീണ്ടും ഭീതിപ്പെടുത്തുന്നതാണ്. 2018 വരെയുള്ള കണക്കുകളനുസരിച്ച് അഞ്ചില്‍ നാലുപേരും വിഷാദമോ സങ്കടമോ ഭയമോ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗസ്സ ചാമ്പലാവുമ്പോള്‍ ലോകം എന്തെടുക്കുകയാണ്

1994-ല്‍ റുവാണ്ടയില്‍ സംഭവിച്ചത് പോലെ 1995-ലെ സ്രെബ്രെനിക്കയിലെ കൂട്ടക്കൊല പോലെ ഗസ്സ ചരിത്രത്തില്‍ അടയാളപ്പെട്ടിരിക്കുന്നു. ഇതിനു ലോകം വലിയ വിലനല്‍കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ദേശസുരക്ഷയും മനുഷ്യാവകാശങ്ങളും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ആര്‍ക്കും ആരെയും കൊല്ലാമെന്ന തോന്നല്‍ വിവിധ രാഷ്ട്രങ്ങളെ ഇസ്രായേല്‍ പഠിപ്പിക്കുകയാണ്. പൗരന്മാരുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കാനും അതിന്റെ ലംഘനത്തെ ചോദ്യം ചെയ്യാനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ല. റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ളവരും ആദ്യം പ്രതികരണങ്ങള്‍പ്പുറം കുറ്റകരമായ മൗനം പാലിക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും കേവല പ്രതികരണങ്ങള്‍ കോണ്ട് തൃപ്തിയടയുകയാണ്. യുദ്ധത്തില്‍ മരിച്ചു ജീവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമായി വന്നുകിടകക്കുന്ന ട്രക്കുകള്‍ക്ക് റഫാ അതിര്‍ത്തി തുറന്നു കൊടുക്കാന്‍ ആരെയാണ് ഈജിപ്ത് ഭയപ്പെടുന്നത്? എല്ലാവര്‍ക്കും സ്വന്തം താല്‍പര്യങ്ങള്‍ക്കപ്പുറം ഒരു കുഞ്ഞിന്റെ ജീവനും പ്രധാനമല്ലാതായിരിക്കുന്നു. ഈ യുദ്ധവും കഴിഞ്ഞ് ഗസ്സയില്‍ അതിജീവിക്കുന്നവര്‍ ഇതിലും ക്രൂരമായി പ്രതികരിക്കുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ഈ പറയപ്പെടുന്ന രാജ്യങ്ങളായിരിക്കും. മനസ്സ് മരവിച്ച് ജീവിക്കുന്ന നാടിനു വേണ്ടി പോരാടുന്നവരെ എങ്ങനെയാണ് കുറ്റപ്പെടുതത്താനാവുക? ഗസ്സയുടെ മണ്ണില്‍ ബാക്കിയാവുന്ന ഓരൊ ഹൃദയതാളങ്ങളും ഇതെല്ലാം കണക്കുകൂട്ടി വെച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ഗസ്സയില്‍ അധിവസിക്കുന്നവരില്‍ അധികവും അകാലമൃതിയുടെ ഇരകളാണ്. ഒന്നുകില്‍ യുദ്ധം അവരുടെ ജീവനെടുക്കുന്നു. അല്ലെങ്കില്‍ സംഘര്‍ഷാനന്തരമുള്ള ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ഉപരോധത്തെ തുടര്‍ന്നുള്ള വിവിധങ്ങളായ കാരണങ്ങള്‍, രാജ്യത്തെ മോശമായ ആരോഗ്യ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനങ്ങളുടെ അഭാവം, എന്നിവയെല്ലാം സമൂഹജീവിതത്തെ അഗാതമായി ബാധിച്ചിരിക്കുന്നു. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും ഉപയോഗത്തിനുള്ള ശുദ്ധജല ദൗര്‍ലഭ്യവും മലിനജലം കുടിക്കുന്നതിലേക്കാണ് ഗസ്സ നിവാസികളെ കൊണ്ടെത്തിച്ചത്. കോളറയും പകര്‍ച്ചവ്യാധികളും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഓക്‌സ്ഫാമും യു.എന്നും ഇതിനിടെ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. അങ്ങനെ സംഭവിക്കുമ്പോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ ചെറിയ കുട്ടികളും കുഞ്ഞുങ്ങളുമായിരിക്കും.

സമ്പൂര്‍ണ്ണമായ വംശനാശം ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ നീങ്ങുന്നതെന്ന് ഗസ്സയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കൊല വ്യക്തമാക്കുന്നു. ഒരു സമൂഹത്തെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ അവരുടെ കുഞ്ഞുങ്ങളെ കൂട്ടമായി വധിക്കുകയാണ് വേണ്ടതെന്ന കരാള തത്വം ഒരു പദ്ധതിയായി ഇസ്രായേല്‍ നടപ്പാക്കുകയാണ്. എവിടെയാണ് ഇത് ചെന്നവസാനിക്കുന്നത് എന്ന് കാത്തിരുന്നു കാണേണ്ടി വരുമെങ്കിലും ലോകത്തെ മുഴുവന്‍ കുഞ്ഞുങ്ങളുടെയും ശാപം ഈ കാപാലികര്‍ അനുഭവിക്കേണ്ടി വരുമെന്നുറപ്പാണ്.

TAGS :