Quantcast
MediaOne Logo

സുജി മീത്തല്‍

Published: 1 March 2024 10:47 AM GMT

പുറകോട്ട് നടക്കുന്ന രാജ്യം, അഥവാ 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ'

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടെയും വളര്‍ച്ചയുടെയും പിറകെയുള്ള ഗവേഷണങ്ങളിലൂടെ പിറവികൊണ്ട പുസ്തകമാണ് പി.എന്‍ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ. അതുകൊണ്ടു തന്നെ പുസ്തകം ആധികാരികവും, ചരിത്രത്തില്‍ മൂടിവെക്കപ്പെട്ടിരുന്ന അഥവാ, പൊതുസമൂഹത്തിനുമുന്നില്‍ അത്രയൊന്നും പ്രചാരത്തിലില്ലാതിരുന്ന ചരിത്രസത്യങ്ങളുടെ തുറന്നുപറച്ചിലുമാണ്. | വായന.

പി.എന്‍ ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ
X

തങ്ങളുടെ ഭരണകാല നേട്ടങ്ങളെ മുന്‍നിര്‍ത്തി, അതു പ്രചാരണായുധമാക്കിയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ വരാന്‍ പോകുന്ന ഇലക്ഷനെ നേരിടുന്നതെങ്കില്‍ ആ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ നാമൊക്കെ എന്തുമാത്രം ആഹ്ളാദിച്ചേനേ. എന്നാലോ, രാജ്യത്തെ പൗരന്മാരില്‍ ഒരു വിഭാഗത്തെ അപരരായിക്കണ്ട്, അവര്‍ക്കെതിരെ നിയമങ്ങള്‍ നിര്‍മിച്ച്, അക്രമങ്ങളഴിച്ചുവിട്ട്, അവരെ നിരന്തരം പ്രതിസ്ഥാനത്തു നിര്‍ത്തി, മാനസികമായും ശാരീരികമായും പീഡിപ്പിച്ച് അരാജകത്വത്തിലേക്ക് തള്ളിവിട്ട്, ഭീതിയില്‍ തളച്ചിട്ട്, വിശാലാര്‍ഥത്തില്‍ പറഞ്ഞാല്‍ അങ്ങിനെ ഒരു 'ശത്രു'വിഭാഗത്തെ സൃഷ്ടിച്ചുകൊണ്ടാണ് നിര്‍ഭാഗ്യവശാല്‍ ഇവിടെ അധികാരം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാമക്ഷേത്രവും ഗ്യാന്‍വ്യാപ്പിയും സി.എ.എയും ഏകസിവില്‍കോഡുമൊക്കെ ഇലക്ഷന്റെ മുഖ്യ അജണ്ടയാവുന്നത് അതൊക്കെക്കൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാകാന്‍ ഇടയുള്ളതുകൊണ്ടല്ല. വെറുപ്പിന്റെ രാഷ്ട്രീയം നിരന്തരം കത്തിച്ച് രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ എപ്പോഴും ചുട്ടുപൊള്ളിച്ച് നിലനിര്‍ത്തി അതു ബാലറ്റില്‍ വോട്ടാക്കാന്‍ വേണ്ടി മാത്രമാണ്. രാജ്യത്തെ നവ ഫാസിസ്റ്റ് ബ്രാഹ്മണകേന്ദ്രീകൃത ഹിന്ദുരാഷ്ട്രമാക്കാന്‍ ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ളവെറുപ്പിനെ ആയുധമാക്കി, അതു മുന്‍നിര്‍ത്തി വോട്ടഭ്യര്‍ഥിക്കുന്ന ഒരു ഭരണകുടം എന്തുമാത്രം ഭീതിയാണ് നാട്ടില്‍ ഉണ്ടാക്കുക! ബഹുസ്വര ജനാധിപത്യ മതേതതര വിശ്വാസികളായ, ഉറച്ച രാഷ്ട്രീയ/രാഷ്ട്ര ബോധമുള്ള സാധാരണ പൗരന്മാരെ ഭീതിയുടെയും അരാജകത്വത്തിന്റെയും അവിശ്വാസത്തിന്റെയുമൊക്കെ നിഴലിലാക്കി തങ്ങളുടെ വിജയദാഹം നിവര്‍ത്തിക്കുക. വെറുപ്പ് വിതച്ച് തങ്ങള്‍ക്ക് വിജയിക്കാനുള്ള വോട്ട് നേടുക!

വെറുപ്പിന്റെ, 'അപര'നിര്‍മിതിയുടെ, വംശീയ ദേശീയതയുടെ ബ്രാഹമണമേല്‍കോയ്മയില്‍ പടുത്തുയര്‍ത്തേണ്ട രാഷ്ട്രനിര്‍മിതിയുടെ, അധികാരത്തിന്റെ, ഏകാധിപത്യത്തിന്റെ, നാസിസവും ഫാസിസവും ഇണചേര്‍ന്നുള്ള രാഷ്ട്രസങ്കല്‍പ്പത്തിന്റെ ആശയങ്ങളുടെ ഉത്ഭവവും, അതിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പടിപടിയായുള്ള വളര്‍ച്ചയുടേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകവും ക്രൗര്യവും കലര്‍ന്നസ്വഭാവത്തിന്റേയും ഗതിവിഗതികള്‍ വരച്ചുകാട്ടുന്ന ചരിത്ര രചനയാണിത്.

തികച്ചും ഭീദിതമായ ഈയൊരവസ്ഥയില്‍ നമ്മുടെ നാടിന്റെ ഭാവിയെക്കുറിച്ച് ഉല്‍കണ്ഠാകുലരായ ആളുകള്‍ക്ക് പ്രതീക്ഷയുടെ നേരിയ കിരണമെങ്കിലും അവശേഷിപ്പിക്കുക, ചരിത്രത്തിലെ ഏകാധിപതികളുടേയും വംശശുദ്ധീകരണവാദികളുടേയും (നാസിസം) ഫാസിസ്റ്റുകളുടേയുമൊക്കെ ദാരുണാന്ത്യത്തിന്റെ കഥകള്‍ തന്നെയാവും. മായം ചേര്‍ക്കാത്ത അത്തരം ചരിത്രങ്ങള്‍ തന്നെയാവണം എങ്ങോട്ടേക്കാണ് നാടിന്റെ പോക്കെന്നറിയാതെ സ്തംഭിച്ചു നില്‍ക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് മതേതരത്വത്തിലും മൈത്രിയിലും തങ്ങളുടെ സ്വപ്നങ്ങളെ ചിറകുമുളപ്പിക്കാനുള്ള ഊര്‍ജവും ബലവും നല്‍കുക.

അത്തരം ഊര്‍ജത്തിന്റേയും ബലത്തിന്റേയും ആത്മവിശ്വാസത്തിന്റേയും ഉറപ്പില്‍ നിന്നുകൊണ്ടു തന്നെയാവണം പി.എന്‍ ഗോപീകൃഷ്ണന്റെ 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' പിറവികൊള്ളുന്നത്. തന്റെ ചുറ്റുവട്ടത്ത് അക്കാലമത്രയും അപരിചിതമായിരുന്ന ഒരു വികാരം, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം മുളപൊന്തിയ മതവെറിയുടെ വെറുപ്പ്, തന്റെ അയല്‍ക്കൂട്ടങ്ങളില്‍ ദംഷ്ട്രകാട്ടി ചിരിച്ചു കണ്ടപ്പോള്‍ മനസ്സില്‍ തൊട്ട ഭയത്തില്‍, ആ അരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ മനസ്സില്‍ കത്തിച്ച വിളക്ക് അണയാതെ കൊണ്ടുനടന്ന് പാകപ്പെട്ടപ്പോള്‍ രൂപാന്തരപ്പെട്ട ചിന്തകള്‍. തന്നാല്‍ ആകുവോളം, ശാന്തിയുടെ ബഹുസ്വരതയുടെ സെക്കുലറിസത്തിന്റെ സൗഹാര്‍ദത്തിന്റെ ഇന്ത്യന്‍ മണ്ണിലേക്ക് ആഴത്തില്‍ ഇറങ്ങുന്ന വേരുകളുള്ള പടുവൃക്ഷം പോലെ ഉറപ്പുള്ള നേരുപൊള്ളിക്കുന്ന ചരിത്ര രചനയില്‍ ഏര്‍പ്പെടുക, അതേക്കുറിച്ച് നിരന്തരമായി സംസാരിക്കുകയെന്നത് ഒരു യഥാര്‍ത്ഥ ജനാധിപത്വവിശ്വാസിയുടെ, ഒരു നല്ല പൗരന്റെ കടമയോ തപസ്സോ ആയി കൊണ്ടു നടക്കുകയാണ് ഗോപീകൃഷ്ണന്‍.

ഹിന്ദുത്വ രാഷ്ട്രീയത്തെ, പാതിവെന്ത സത്യങ്ങളും അതിലേറെ നുണകളും പുരാണങ്ങളും കലര്‍ത്തിയുള്ള അവരുടെ, പ്രത്യേകിച്ച് സവര്‍ക്കറുടെ ചരിത്രാഖ്യാനങ്ങളെയും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന അവരുടെ രാഷ്ട്ര- രാഷ്ട്രീയ, ഭരണ സങ്കല്‍പ്പങ്ങളേയും പി.എന്‍ ഗോപീകൃഷ്ണന്‍ ഈ പുസ്ത്കത്തിലുടനീളം വിശേഷിപ്പിക്കുന്നത് 'സത്യാനന്ത രാഷ്ട്രീയം' അഥവാ 'Post Truth Politics ' എന്നാണ്.

ഇന്ത്യന്‍ മണ്ണില്‍ ആഴ്ന്നിറങ്ങിയ വംശീയതയുടേയും സാമൂഹിക ജാതീയ അസമത്വത്തിന്റേയും വേരുകളിലേക്കിറങ്ങി അതിന്റെ പച്ചയായ യാഥര്‍ഥത്തിലേക്ക് നിരന്തരം ജനങ്ങളുടെ കാഴ്ചതിരിച്ചുവിടുന്ന എഴുത്തുകളിലൂടേയും പറച്ചിലുകളിലൂടേയും ഓടിനടക്കുന്ന വ്യക്തിത്വം. സെക്കുലറിസത്തിന്റെ അതിജീവനത്തിനും സാമൂഹിക അസമത്വത്തിനെതിരായ പോരാട്ടത്തിനുമുള്ള സമര്‍പ്പിത ജീവിതമായാണ് ഗോപികൃഷണനെ നമുക്ക് കാണാനാവുക. പത്തു വര്‍ഷത്തോളമെടുത്ത പഠനങ്ങളിലൂടെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിറവിയുടെയും വളര്‍ച്ചയുടെയും പിറകെയുള്ള ഗവേഷണങ്ങളിലൂടെ പിറവികൊണ്ട പുസ്തകമാണ്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ. അതുകൊണ്ടു തന്നെ പുസ്തകം ആധികാരികവും, ചരിത്രത്തില്‍ മൂടിവെക്കപ്പെട്ടിരുന്ന അഥവാ പൊതുസമൂഹത്തിനുമുന്നില്‍ അത്രയൊന്നും പ്രചാരത്തിലില്ലാതിരുന്ന ചരിത്രസത്യങ്ങളുടെ തുറന്നുപറച്ചിലുമാണ്. ഒരു ചരിത്ര റഫറന്‍സ് ഗ്രന്ഥമായി എല്ലാ ലൈബ്രറികളിലും കരുതലോടെ സൂക്ഷിക്കേണ്ട പുസ്തകം. കഥാരൂപത്തില്‍ വായിക്കാവുന്ന ചരിത്രാഖ്യാനം. ആര്‍ക്കും എളുപ്പം ഗ്രഹിക്കാവുന്ന ഭാഷയും രചനാ ശൈലിയും.


ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ, രേവതി ലോള്‍ എസ്. ഹരീഷിന് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു.

വെറുപ്പിന്റെ, 'അപര'നിര്‍മിതിയുടെ, വംശീയ ദേശീയതയുടെ ബ്രാഹമണമേല്‍കോയ്മയില്‍ പടുത്തുയര്‍ത്തേണ്ട രാഷ്ട്രനിര്‍മിതിയുടെ, അധികാരത്തിന്റെ, ഏകാധിപത്യത്തിന്റെ, നാസിസവും ഫാസിസവും ഇണചേര്‍ന്നുള്ള രാഷ്ട്രസങ്കല്‍പ്പത്തിന്റെ ആശയങ്ങളുടെ ഉത്ഭവവും, അതിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പടിപടിയായുള്ള വളര്‍ച്ചയുടേയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകവും ക്രൗര്യവും കലര്‍ന്നസ്വഭാവത്തിന്റേയും ഗതിവിഗതികള്‍ വരച്ചുകാട്ടുന്ന ചരിത്ര രചനയാണിത്. അത്തരം ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ഉദയംകൊടുക്കുകയും, തങ്ങള്‍ നേടിയ വൈദേശിക വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തില്‍ ഗുട്ടന്‍ബെര്‍ഗ് കണ്ടുപിടിച്ച അച്ചടിയന്ത്രത്തിന്റെ സൗകര്യം സ്വീകരിച്ച് തങ്ങളുടെ പത്രികകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും വര്‍ഗീയ വംശീയ ആശയപ്രചരണത്തിലൂടെ വിഷം തുപ്പിയ ഒരുകൂട്ടം നേതാക്കള്‍. ചരിത്രത്തില്‍ നെറികേടിന്റെ ക്രൂരതകളുടെ ഏടുകളില്‍ ഇടം പിടിച്ച ഈ നേതാക്കളുടെയും, അവരുടെ ജിഹ്വയായും ആയുധമായും വെടിക്കോപ്പായും അടിമകളായും പ്രവര്‍ത്തിച്ച ശിഷ്യഗണങ്ങളായ ഒരുപറ്റം 'യന്ത്രമനുഷ്യരുടെ'യും കഥ പറയുകയാണ് ഈ പുസ്തകത്തിലൂടെ ഗോപീകൃഷ്ണന്‍. നേതാക്കളുടെ ആശയപ്രചാരത്തില്‍ വശംവദരായി എന്തുംചെയ്യാന്‍ മടിക്കാത്ത നിഷ്ഠൂരരായി മാറിയ അനുചരന്മാരാര്‍. നേതാക്കള്‍ കുത്തിവെച്ച വംശീയ വെറുപ്പിന്റെ ആശയമയക്കത്തിലായിപ്പോയ, ഹിന്ദുത്വ ആശയങ്ങളുടേയും അജണ്ടകളുടേയും തടവില്‍ സ്വബോധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതായിപ്പോയ അനുയായികള്‍.

ഹിന്ദുത്വ രാഷ്ട്രീയത്തെ, പാതിവെന്ത സത്യങ്ങളും അതിലേറെ നുണകളും പുരാണങ്ങളും കലര്‍ത്തിയുള്ള അവരുടെ, പ്രത്യേകിച്ച് സവര്‍ക്കറുടെ ചരിത്രാഖ്യാനങ്ങളെയും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന അവരുടെ രാഷ്ട്ര- രാഷ്ട്രീയ, ഭരണ സങ്കല്‍പ്പങ്ങളേയും പി.എന്‍ ഗോപീകൃഷ്ണന്‍ ഈ പുസ്ത്കത്തിലുടനീളം വിശേഷിപ്പിക്കുന്നത് 'സത്യാനന്ത രാഷ്ട്രീയം' അഥവാ 'Post Truth Politics ' എന്നാണ്. യഥാര്‍ഥ ചരിത്രത്തിന്റെ പിന്‍ബലമേതുമില്ലാതെ, കളളങ്ങള്‍കൊണ്ടും വെറുപ്പുകൊണ്ടും ഉണ്ടാക്കിയെടുത്ത ഹിന്ദുത്വ രാഷ്ട്രീയത്തെ കൃത്യമായി അഭിസംബോധന ചെയ്യുന്ന വിശേഷണം. വ്യാജസന്യാസിമാര്‍ ശൂന്യതയില്‍ നിന്നും വിഭൂതികള്‍ വരുത്തി അനുചരന്മാരെ പറ്റിക്കുന്നപോലെ കൊടും ശൂന്യതയില്‍ നിന്നും ചരിത്രം സൃഷ്ടിച്ച് പുതിയതും പഴയതുമായ ഹിന്ദുത്വ ചരിത്രകാരന്മാരും മായക്കാഴ്ചകള്‍ കാട്ടി അനുയായികളെ കടുത്ത ഇരുട്ടിലേക്ക് നയിക്കുന്നു, വെളിച്ചം കടക്കാനുള്ള ഇടം പോലും നല്‍കാതെ.

ഇന്നത്തെ ഹിന്ദുത്വസംഘടനകളുടെ പല രീതികളും സുക്ഷ്മരൂപത്തില്‍ ഫാഡ്‌കേയുടെ സംഘത്തില്‍ നിലനിന്നിരുന്നതായി കാണാം. അതില്‍ പ്രധാനമാണ് അമ്പലങ്ങളെ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം. പിന്നീട് വി.ഡി സവര്‍ക്കറിന്റെ മിത്രമേളയും ആര്‍.എസ്.എസ്സുമൊക്കെ ദൈനംദിന കായിക പരിശീലനം ശീലമാക്കിയത് ഇതേ പാത പിന്തുടര്‍ന്നാണ്. ശിവജിയെ ആദ്യമായി ബ്രാഹ്മണകേന്ദ്രീകൃത രാഷ്ടത്തിന്റെ വിഗ്രഹമായി ഉയര്‍ത്തികൊണ്ടുവന്നതും ഫാഡ്‌കേയാണ്.

1818ല്‍ ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള യുദ്ധത്തില്‍ മറാത്താ പേഷ്‌വാ സൈന്യത്തെ കീഴടിക്കി ബ്രിട്ടിഷുകാര്‍ പേഷ്‌വാ ഭരണം അവസാനിപ്പിക്കുകയുണ്ടായി. ചിത്പാവന്‍ ബ്രാഹ്മണന്മാരായ പേഷ്‌വാമാര്‍ അധികാരത്തിന്റേയും കച്ചവട കുത്തകയുടേയും സമ്പത്തിന്റേയും ബലത്തില്‍ കൊടികുത്തിവാണിരുന്ന പ്രദേശമായിരുന്നു പൂനെ. അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ തങ്ങളുടെ ആസ്ഥാനം ബോംബേയിലേക്കുമാറ്റി സ്ഥാപിച്ചു. അധികാര നഷ്ടം മാത്രമല്ല സാമ്പത്തിക തകര്‍ച്ചയും തങ്ങളുടെ പ്രൗഡിക്കേറ്റ മങ്ങലും അടങ്ങാത്ത പകയും വൈരാഗ്യവുമായി ബ്രിട്ടീഷുകാര്‍ക്കെതിരെ നീങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചു. അതേസമയംതന്നെ, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വായത്തമാക്കാനും ഭരണത്തില്‍ തങ്ങള്‍ക്ക് നേടിയെടുക്കാവുന്ന ഉന്നത പദവികളൊക്കെ നേടുന്നതിനും ചിത്പാവന്‍ ബ്രാഹ്മണ സമൂഹമാണെങ്കിലും ഇതര ബ്രാഹ്മണ വിഭാഗങ്ങളാണെങ്കിലും മുന്‍പന്തിയില്‍തന്നെയുണ്ടായിരുന്നു. എന്നാല്‍, തങ്ങളെ അധികാര മേല്‍ക്കോയ്മയില്‍ നിന്നും പിടിച്ച് താഴേക്കിട്ട ബ്രിട്ടീഷ്‌കാരോടുള്ള പക അവര്‍ നിരന്തരം കാത്തുസൂക്ഷിച്ചു. അതു പതിയെ ബ്രിട്ടിഷുകാര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സമരങ്ങളിലേക്കും അക്രമങ്ങളിലേക്കും വഴിവെച്ചു.

എന്നാലവരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളൊന്നും ഒരു സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ വിഭാവനം ചെയ്തുകൊണ്ടായിരുന്നില്ല. മറിച്ച്, തങ്ങളുടെ ബ്രാഹ്മണമേല്‍ക്കോയ്മ തച്ചുടച്ച, തങ്ങളെ അധികാരത്തില്‍ നിന്നും പിഴുതെറിഞ്ഞ മ്ലേഛരായ ബ്രിട്ടീഷ്‌കാരോടായിരുന്നു അവരുടെ വിരോധം മുഴുവന്‍. അവരെ കീഴടക്കി വീണ്ടും രാജഭരണസമാനമായ ബ്രാഹ്മണാധിപത്യ ഭരണമായിരുന്നു അവര്‍ വിഭാവന ചെയ്തിരുന്നത്. ആ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴികളും അതിന്റെ വളര്‍ച്ചയുടെ ചരിത്രവുമാണ് വളരെ വിശദമായി ഗോപീകൃഷ്ണന്‍ അനാവരണം ചെയ്യുന്നത്.

ഫാഡ്‌കേയ്ക്ക് ശേഷം അതേ യാഥാസ്ഥിക ബ്രാഹ്മണസിദ്ധാന്തം തന്നെ വേറൊരു രീതിയില്‍ ഉയര്‍ത്തിപിടിച്ചാണ് മറ്റൊരു ചിത്പാവന്‍ ബ്രാഹ്മണനായ തിലകിന്റെ രംഗപ്രവേശം. മനുസ്മൃതിക്ക് പകരം ദേശീയത എന്ന ആശയത്തെ ബ്രാഹ്മണിസത്തിന്റെ അടിത്തറയാക്കി, മറ്റൊരു കുപ്പിയിലേക്ക് പഴയ വീഞ്ഞിനെ മാറ്റി പണിതു തിലക്. ബ്രാഹ്മണിസത്തിന്റെ വളര്‍ച്ചയ്ക്ക് സാംസ്‌കാരിക രാഷ്ട്രീയമാണ് പ്രധാനവഴിയെന്ന് കണ്ടു തിലക്.

ഒരു പരിധിവരെ വിദേശ വിദ്യാഭ്യാസത്തിന്റെ പ്രചരണഫലമായി ഫൂലേയുടേയും റാനഡേയുടേയുമൊക്കെ ആശയങ്ങളുടെ ഫലമായി രണ്ട് മേലാള-കീഴാള നവോത്ഥാനപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു. ഒന്ന് യുക്ത്യാധിഷ്ഠിത മേലാള നവോത്ഥാനവും മറ്റേത് ജാതിവിരുദ്ധ കീഴാള പ്രസ്ഥാനവും. രണ്ടിനേയും ഒരുപോലെയെതിര്‍ത്ത വിഷ്ണുശാസ്ത്രി ചിപ്ലുങ്കര്‍ മനുസ്മൃതിയെ മടക്കികൊണ്ടുവന്നും ജാതിവ്യവസ്ഥയെ ന്യായികരിച്ചും യഥാസ്ഥിക ബ്രാഹ്മണത്യം പുനഃസ്ഥാപിക്കാന്‍ പുറപ്പെട്ടു. ഈ ആശയങ്ങള്‍ക്ക്, അഥവാ യാഥാസ്ഥിതിക ബ്രാഹ്മണസ്വത്വത്തെ രാഷ്ട്രീയമായി പരിവര്‍ത്തിപ്പിച്ച് ഇന്നത്തെ ഹിന്ദുത്വരാഷ്ട്രീയ രൂപത്തിന് വിത്തുപാകിയത് 'ലോകമാന്യ' ബാല്‍ ഗംഗാധര്‍ തിലക് ആണ്.

വാസുദേവ് ബാല്‍വന്ത് ഫാഡ്‌കേ ('പേഷ്‌വാ പ്രധാന്‍' എന്നാണ് അയാള്‍ സ്വയം വിശേഷിപ്പിച്ചത്) ആയിരുന്നു ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം നയിച്ച ആദ്യ ചിത്പാവന്‍ ബ്രാഹ്മണരില്‍ പ്രധാനി. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി പിന്നോക്കവിഭാഗങ്ങളെ ചാവേറുകളാക്കി ഉപയോഗിക്കുന്നതിലും അദ്ദേഹം മടികാണിച്ചിരുന്നില്ല. കാര്യംകാണാന്‍ എന്തുവിട്ടിവീഴ്ചയ്ക്കും തയ്യാറവുക എന്നത് ഹിന്ദുത്വ അജണ്ട മുഖ്യ ലക്ഷ്യമായിരിക്കുമ്പോഴും തുടര്‍ന്നുപോരുന്നത് നമുക്ക് കാണാം. ഇന്നത്തെ ഹിന്ദുത്വസംഘടനകളുടെ പല രീതികളും സുക്ഷ്മരൂപത്തില്‍ ഫാഡ്‌കേയുടെ സംഘത്തില്‍ നിലനിന്നിരുന്നതായി കാണാം. അതില്‍ പ്രധാനമാണ് അമ്പലങ്ങളെ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം. പിന്നീട് വി.ഡി സവര്‍ക്കറിന്റെ മിത്രമേളയും ആര്‍.എസ്.എസ്സുമൊക്കെ ദൈനംദിന കായിക പരിശീലനം ശീലമാക്കിയത് ഇതേ പാത പിന്തുടര്‍ന്നാണ്. ശിവജിയെ ആദ്യമായി ബ്രാഹ്മണകേന്ദ്രീകൃത രാഷ്ടത്തിന്റെ വിഗ്രഹമായി ഉയര്‍ത്തികൊണ്ടുവന്നതും ഫാഡ്‌കേയാണ്.

ഫാഡ്‌കേയ്ക്ക് ശേഷം അതേ യാഥാസ്ഥിക ബ്രാഹ്മണസിദ്ധാന്തം തന്നെ വേറൊരു രീതിയില്‍ ഉയര്‍ത്തിപിടിച്ചാണ് മറ്റൊരു ചിത്പാവന്‍ ബ്രാഹ്മണനായ തിലകിന്റെ രംഗപ്രവേശം. മനുസ്മൃതിക്ക് പകരം ദേശീയത എന്ന ആശയത്തെ ബ്രാഹ്മണിസത്തിന്റെ അടിത്തറയാക്കി, മറ്റൊരു കുപ്പിയിലേക്ക് പഴയ വീഞ്ഞിനെ മാറ്റി പണിതു തിലക്. ബ്രാഹ്മണിസത്തിന്റെ വളര്‍ച്ചയ്ക്ക് സാംസ്‌കാരിക രാഷ്ട്രീയമാണ് പ്രധാനവഴിയെന്ന് കണ്ടു തിലക്. ഉത്സവത്തിന്റെ ജനകീയതയെ ബ്രാഹമണിസത്തിന് എളുപ്പം പിടിച്ചെടുക്കാനാവുമെന്ന ദുഷ്ടലാക്കില്‍ നിന്നായിരുന്നു ഗണേശോത്സവവും ശിവജിയുത്സവവുമൊക്കെ ഇന്നു കാണുന്ന രീതിയില്‍ അരങ്ങേറി തുടങ്ങിയത്. ഹിന്ദു ഐക്യത്തെ ഊട്ടുന്നതിനു മാത്രമല്ല തിലക് ഇതുപയോഗിച്ചത്. ഉത്സവ സമയങ്ങളില്‍ മുസ്‌ലിം പള്ളികളും മറ്റും ആക്രമിക്കുന്ന, ഇന്നും തുടര്‍ന്നുപോരുന്ന അക്രമരീതിക്ക് തുടക്കമിടുകയായിരുന്നു തിലക് ചെയ്തുവച്ചത്. ബ്രിട്ടീഷ്‌ക്കാര്‍ക്കെതിരെന്ന പോലെ മുസ്‌ലിം വിരുദ്ധലേഖനങ്ങളും 'കേസരി' യില്‍ തുടരെത്തുടരെ പ്രകാശിപ്പിച്ചു. തങ്ങളുടെ ബ്രാഹ്മണ ശുദ്ധിയെ തകര്‍ക്കുന്ന 'മ്ലേഛരായ' മുസ്‌ലിംകളേയും ബ്രിട്ടിഷുകാരെയും ഒരുപോലെ വെറുക്കുകയും എതിര്‍ക്കുകയും തുരത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരം ഉത്സവങ്ങള്‍ വെറുപ്പും അക്രമഭീഷണിയും കൊലവിളിയും കൂടാതെ വിഷം തുപ്പുന്ന പ്രസംഗങ്ങളൊക്കെകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ- സാമൂഹികാന്തരീക്ഷം മലീമസമാക്കിക്കൊണ്ടിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തെ അതു കൂടുതല്‍ ബലപ്പെടുത്തി. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ ബ്രിട്ടീഷുകാരെ തുരത്താന്‍ മുസ്‌ലിംകളുമായി സന്ധിചേരുന്നതിലും തിലക് സാമര്‍ഥ്യം കാട്ടുന്നുണ്ട്.

ആദ്യ മന്ത്രിസഭയില്‍ ഇടം പിടിച്ചിരുന്ന ഹിന്ദുമഹാസഭ, വേണ്ട ജനസമ്മതി കിട്ടാത്തതിനാല്‍ മറ്റൊരു പാര്‍ട്ടി രൂപീകരണത്തിനാലോചിക്കുന്നു. അങ്ങിനെ ജനസംഘം പിറക്കുന്നു. പക്ഷെ, അതിന്റെ നേതൃനിര ആര്‍.എസ്.എസുകാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടു. പഴയ വര്‍ഗീയ മുഖം പിന്നിട് ജനകീയമാക്കാന്‍ ജനാധിപത്യ സ്വഭാവത്തിലേക്ക് മാറുന്നതുപോലെ പഴയ ദംഷ്ട്രകള്‍ അല്‍പ്പം തേച്ചുമിനുക്കി രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖമൂടിയണിഞ്ഞ് അതേ വംശീയ വര്‍ഗീയ വെറുപ്പന്റെ ഹിംസാത്മക രാഷ്ട്രീയം ജനാധിപത്യ രാജ്യത്ത് ആളിക്കത്തിക്കുന്നു, കത്തിച്ചുകൊണ്ടിരിക്കുന്നു.

തിലകിനുശേഷം ഹിന്ദുത്വരാഷ്ട്രീയത്തിനു കൂടുതല്‍ ആധുനികവും നവീകരിച്ചതുമായ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ഫാസിസത്തിന്റേയും വംശീയതയുടേയും വര്‍ഗീയതയുടേയും ക്രൗരമുഖം നല്‍കുന്നത് സവര്‍ക്കറാണ്. ഇന്നുകാണുന്ന വിശാല നവ ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ പിതാവെന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന, ഏറ്റവും കുടിലമായ 'വിഷബൗദ്ധികത'യുടെ ആള്‍രൂപം. എഴുത്തുകൊണ്ടും തന്റെ വാക്ചാരുതകൊണ്ടും വംശീയ ധാര്‍ഷ്ഠ്യത്തോടെ ഹിന്ദുത്വയെ വളര്‍ത്തുക മാത്രമല്ല, എന്തിനും ഏതിനും ഇറങ്ങി പുറപ്പെടുന്ന ഒരു ശിഷ്യഗണത്തെ മെരുക്കിയെടുത്ത് ആയുധം പോലെ ഉപയോഗിക്കുന്നതിലും വിജയിച്ചു സവര്‍ക്കര്‍. ഒരു ബഹുസ്വര സമൂഹത്തിന് അസ്വീകര്യനായ ഭീകരചിന്തകനായ നേതാവ്. ഗാന്ധിവധത്തിന്റെ മുഖ്യസൂത്രധാരനായിരിക്കെ, അതിലപ്പുറം ഒരു വിശേഷണം ആവശ്യമില്ലാത്ത വെറുപ്പിന്റെ ഫാക്ടറി. രാഷ്ട്രത്തെ ഹിന്ദുവത്കരിക്കുകയും ഹിന്ദുസമൂഹത്തെ സൈനികവത്കരിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. ആ ലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട രാജ്യത്തെ എല്ലാ ഹിന്ദുവര്‍ഗീയ കൂട്ടായ്മകളുമായും അദ്ദേഹം നിരന്തരം സഹകരിച്ചു. ബ്രിട്ടീഷുകാര്‍ക്ക് എട്ടു മാപ്പപേക്ഷകള്‍ നല്‍കി. ജയില്‍ മോചിതനായ ശേഷം അദ്ദേഹത്തിന്റെ പ്രധാനലക്ഷ്യം ബ്രാഹ്മാധിപത്യ - നാസിസ- ഫാസിസ സ്വഭാവത്തോടുകൂടിയ ഹിന്ദുത്വ രാഷ്ട നിര്‍മിതിയായിരുന്നു. ജയില്‍ മോചിതനായ സവര്‍ക്കര്‍ പിന്നീട് ഒരിക്കല്‍ പോലും ബ്രീട്ടീഷ്ഭരണത്തിനെതിരെ പ്രധിഷേധിച്ചിട്ടില്ല, പോരാടിയില്ല. ബ്രിട്ടീഷ് നേതാക്കള്‍ക്കെതിരെ ഹിന്ദുദുരഭിമാനക്കൊല ആസൂത്രണം ചെയ്തതിന് 50 വര്‍ഷം ശിക്ഷക്കപ്പെട്ട ഒരു സമരനായകനായിരുന്നു എന്നോര്‍ക്കണം. ഭീരുവും അങ്ങേയറ്റം അവസരവാദിയുമായ സവര്‍ക്കര്‍ പിന്നീട് വിഷം തുപ്പിയതും അപരവത്കരിച്ചതും ന്യൂനപക്ഷ മതസമൂഹങ്ങളെയായിരുന്നു, പ്രത്യേകിച്ചും മുസ്‌ലിംകളെ.

ഇന്ത്യയ്ക്കകത്ത് രണ്ടു രാഷ്ട്രമുണ്ടെന്ന് ആദ്യമായി പ്രഖ്യാപിച്ചത് സവര്‍ക്കറായിരുന്നു. ഒന്നു ഹിന്ദുരാഷ്ട്രവും മറ്റേത് മുസ്‌ലിം രാഷ്ട്രവുമാണെന്നുമുള്ള വിഷം ആദ്യ ചീറ്റിയയാള്‍. ഇന്നും ആ വര്‍ഗീതയുടെ കാളകൂടവിഷം നമ്മുടെ സമൂഹികാന്തരീക്ഷത്തില്‍ കൊടും ഭീഷണിയായി വാഴുന്നത് നാം കാണുന്നു. ആര്‍.എസ്.എസ്സും ഹിന്ദുരാഷ്ട്രദളിന്റെയുമൊക്കെ സന്തതസഹചാരി, മുഖ്യആചാര്യന്‍, അവരുടെ വര്‍ഗീയ ആശയങ്ങളുടെ ചിന്തകന്‍, പരിപോഷി അങ്ങനെ പല വേഷത്തില്‍ സവര്‍ക്കര്‍ നമുക്ക് മുന്‍പില്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നു. ഗാന്ധിജിക്കും മതമൈത്രിക്കും ബഹുസ്വരതയ്ക്കുമെതിരെ പല പ്രസിദ്ധീകരണങ്ങളില്‍ പല പേരുകളില്‍ എഴുതിക്കൊണ്ട് വംശീയതയെ രാഷ്ട്രീയ സമൂഹിക സാംസ്‌കാരികാന്തരീക്ഷത്തില്‍ കത്തിച്ചുകൊണ്ടിരുന്നു. ഗാന്ധിജിയെയും മറ്റു പല കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് നേതാക്കളെയുമൊക്കെ വധിക്കാനുള്ള ഗൂഢാലോചനകളില്‍ നേരിട്ട് പങ്കെടുക്കുകയോ അതിന്റെ സൂത്രധാരനാവുകയോ ചെയ്തു. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാതിരിക്കുമ്പോഴും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഹിന്ദുത്വവംശീയ ഫാസിസ്റ്റ് ഭരണം സ്വപ്നം കണ്ടുജീവിച്ചു.


പി.എന്‍ ഗോപീകൃഷ്ണനോടൊപ്പം സുജി മീത്തല്‍

എന്നാല്‍, ഗോഡ്‌സെയെന്ന ആയുധമുപയോഗിച്ച്, തന്റെ ആശയങ്ങളുടെ ആയുധമാക്കിയ ഒരുകൂട്ടമാളുകളെ കൊണ്ട് ഗാന്ധിയെ ഇല്ലാതാക്കിയതോടെ സവര്‍ക്കറുടെ പദ്ധതികള്‍ കീഴ്‌മേല്‍ മറിയുന്നതു നമ്മള്‍ കാണുന്നു. സവര്‍ക്കറുടെ വീടുകത്തിക്കാന്‍ തയ്യാറായി ആള്‍കൂട്ടമെത്തുന്നു. ചിത്പാവന്‍ ബ്രാഹ്മണര്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടുന്നു. ആര്‍.എസ്.എസ് നിരോധിക്കപ്പെടുന്നു. ഗാന്ധിജിയെ ഇല്ലാതാക്കിയാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണം സായുധസമരത്തിലൂടെ എളുപ്പം സാധ്യമാക്കാമെന്ന സവര്‍ക്കറെറ്റുകളുടെ പദ്ധതികള്‍ താറുമാറാകുന്നു. അതിനുവേണ്ടി വലിയ ആയുധ ശേഖരണം നടത്തി സന്നദ്ധരായി നില്‍ക്കുകയായിരുന്നു ഹിന്ദുമഹാസഭയും ആര്‍.എസ്.എസ്സും അതുപോളുള്ള ഹിന്ദുത്വ ഐഡോളജിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളും. വലിയ രഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആര്‍.എസ്.എസ്, കുറച്ചൂടെ സുതാര്യമായി പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനത്തോടെ നിരോധനം നീക്കി ഗോള്‍വാര്‍ക്കറിന്റെ നേതൃത്വത്തില്‍ വീണ്ടും സജീവമാകുന്നു. ആദ്യ മന്ത്രിസഭയില്‍ ഇടം പിടിച്ചിരുന്ന ഹിന്ദുമഹാസഭ, വേണ്ട ജനസമ്മതി കിട്ടാത്തതിനാല്‍ മറ്റൊരു പാര്‍ട്ടി രൂപീകരണത്തിനാലോചിക്കുന്നു. അങ്ങിനെ ജനസംഘം പിറക്കുന്നു. പക്ഷെ, അതിന്റെ നേതൃനിര ആര്‍.എസ്.എസുകാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടു. പഴയ വര്‍ഗീയ മുഖം പിന്നിട് ജനകീയമാക്കാന്‍ ജനാധിപത്യ സ്വഭാവത്തിലേക്ക് മാറുന്നതുപോലെ പഴയ ദംഷ്ട്രകള്‍ അല്‍പ്പം തേച്ചുമിനുക്കി രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖമൂടിയണിഞ്ഞ് അതേ വംശീയ വര്‍ഗീയ വെറുപ്പന്റെ ഹിംസാത്മക രാഷ്ട്രീയം ജനാധിപത്യ രാജ്യത്ത് ആളിക്കത്തിക്കുന്നു, കത്തിച്ചുകൊണ്ടിരിക്കുന്നു. 1980-ല്‍ അങ്ങിനെ അതേ ഹിന്ദുത്വ അജണ്ടയോടെ ഭാരതീയ ജനതാ പാര്‍ട്ടിയെന്ന പുതിയ പേരില്‍ അതേ ആര്‍.എസ്.എസ് നേതൃത്വത്താല്‍ ആശിര്‍വദിക്കപ്പെട്ട് തങ്ങളുടെ പദ്ധതികള്‍ തുടരുന്നു. പതിയെ ഭരണം കയ്യേറുന്നു. നവ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രീയം മുഖമൂടിമാറ്റിവെച്ച് പുറത്തു കടക്കുന്നതിന് നമ്മളും ചരിത്രവും സാക്ഷികളാവുന്നു..

ഈ ചരിത്ര പുസ്തകം വായിക്കുമ്പോള്‍ അതു നൂറുവര്‍ഷത്തോളം പഴക്കമുള്ള ചരിത്രസംഭവങ്ങള്‍ വായിക്കും പോലല്ല, വര്‍ത്തമാന ഇന്ത്യയെ മുന്നില്‍ കാണും പോലെയാണ് അനുഭവപ്പെട്ടത്. രാജ്യം എവിടെ എത്തിനില്‍ക്കുന്നു എന്ന കൊടും മരവിപ്പിലേക്ക് പുസ്തകം നമ്മെ ഇറക്കി നിര്‍ത്തുന്നു. നൂറുവര്‍ഷം പിറകിലേക്കുള്ള നാടിന്റെ നടത്തത്തില്‍ നടുങ്ങിപ്പോവുന്നു. അതാണ്, ഗോപീകൃഷ്ണന്‍ വരച്ചുകാട്ടുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥയെന്ന ചരിത്രപുസ്തകം നമ്മില്‍ ബാക്കിവെക്കുന്ന ഞെട്ടല്‍.

എന്നാല്‍, ഞെട്ടിയിരിക്കാനല്ല, ബോധംവെക്കാനാണ് ഈ വായന. സ്മരണകള്‍ക്കൊപ്പം സഞ്ചരിക്കാനും പ്രതികരിക്കാനുമാണ്. അനീതിക്കെതിരെ ശബ്ദിക്കാനും അതിനെ അഭിമുഖീകരിക്കാനുമാണ്. നിരന്തരം വര്‍ത്തമാനം പറയാനാണ്. അശരണരും വിവേചനം അനുഭവിക്കുന്നവരും ആക്രമിക്കപ്പെടുന്നവരും നിശബ്ദരാവുകയല്ല, ഭയക്കുയല്ല, നിസംഗരാവുകയല്ല വേണ്ടത്. പ്രതികരണോര്‍ജ്ജവും നീതിബോധവും കൈവിടാതെ പൗരധര്‍മ്മം, പൗരബോധം തുടങ്ങി പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ മറക്കാതെ ജനാധിപത്യത്തിന്റെ വഴിയിലൂടെ പോരാടണം. ഇന്ത്യയില്‍ ജനിച്ച നാം ഇന്ത്യന്‍ പൗരനായി ഇന്ത്യയില്‍ ജീവിച്ച് ഇന്ത്യന്‍മണ്ണില്‍ തന്നെ അലിഞ്ഞുചേരുമെന്ന തീരുമാനത്തില്‍ ഉറച്ച കാല്‍വെപ്പോടെ മുന്നോട്ട്.

TAGS :