Quantcast
MediaOne Logo

ഹകീം പെരുമ്പിലാവ്

Published: 18 March 2024 3:40 PM GMT

ജോ ബൈഡന്‍ വരക്കുന്നു, ഇസ്രായേല്‍ ലംഘിക്കുന്നു

തെരഞ്ഞെടുപ്പില്‍ ഫലസ്തീനെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ കൃത്യമായ സന്ദേശം നല്‍കിയതിനെ തുടര്‍ന്നുണ്ടായതാണ് ചുവപ്പ് വര പ്രസ്താവനയെന്ന വിലയിരുത്തലുമുണ്ട്. ഭരണകൂടത്തിനു ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ പറ്റിയ സമയാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ 'ചുകപ്പ് വര'യും ഒരു തെരെഞ്ഞെടുപ്പ് സ്റ്റണ്ടായി കണ്ടാല്‍ മതി എന്ന് പറയുന്നതില്‍ യാദൃച്ചികതയൊന്നുമില്ല. ബൈഡന്‍ നെതന്യാഹു തര്‍ക്കവും അമേരിക്കയുടെ ചുകന്നവര പ്രസ്താവനയും വിശകലനം ചെയ്യുന്നു.

ചുകപ്പ് വരയും ചാടിക്കടന്ന് ഇസ്രായേല്‍, ഭിന്നതയില്‍ ബൈഡനും നേതന്യാഹുവും
X

റഫയും കടന്നു, റമദാനും തുടങ്ങി, യുദ്ധക്കളത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചോരക്കളി നിര്‍ബാധം തുടരുകയാണ്. പുകയൊടുങ്ങാതെ ഫലസ്തീന്‍ എരിഞ്ഞമരുകയാണ്. ചുകന്ന വരകള്‍ ഒന്നൊന്നായി മായ്ച്ചു കൊണ്ടാണ് ഇസ്രായേലിന്റെ മുന്നേറ്റം. ഗസ്സ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്‍ പരസ്യമായി നെതന്യാഹുവിനോട് വിയോജിക്കുന്നത് ഇതാദ്യമല്ല. എന്നാല്‍, തന്റെ വാരാന്ത പ്രഭാഷണത്തിലെ 'ചുകന്നവര'യില്‍ ഇതാദ്യമായാണ് ഇസ്രായേലിനെതിരെ പ്രസ്താവന നടത്തുന്നത്. ഗാസയിലേക്കുള്ള സൈനിക നടപടി റഫയിലേക്ക് നീട്ടികൊണ്ട് നെതന്യാഹു ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് അതിര്‍ലംഘനമാണ് എന്നായിരുന്നു ബൈഡന്റെ പ്രസ്താവന. നാളിതുവരെയുള്ള യുദ്ധ വിഷയത്തില്‍ ഇടക്കിടെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയും അതിലേറെ പിന്തുണ നല്‍കുകയും ചെയ്തു പോരുകയായിരുന്നു അമേരിക്കയും പ്രസിഡണ്ട് ജൊ ബൈഡനും. എന്നാല്‍, ഇപ്പോള്‍ അമേരിക്കക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും ചെയ്തതിനാല്‍ നെതന്യാഹുവിന്റെ നയങ്ങള്‍ ഇസ്രായേലിനും അമേരിക്കക്കും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പറയാന്‍ ബൈഡന്‍ നിര്‍ബന്ധിതനാവുകയും ബൈഡന്‍ നെതന്യാഹു ബന്ധത്തില്‍ സാരമായ വിള്ളലുണ്ടാവുകയും ചെയ്തിരിക്കുന്നു.

ഇസ്രായേല്‍ സൈനിക ഓപറേഷന്‍ തുടരുന്ന പക്ഷം അമേരിക്കക്ക് ഏറ്റവും കൂടിയാല്‍ ചെയ്യാന്‍ കഴിയുന്നത് ഇസ്രായേലിനു തങ്ങള്‍ നല്‍കിയ ആയുധം നിയന്ത്രിക്കുകയെന്നതാണ്. അത്തരം നീക്കങ്ങളൊന്നും ഇതുവരെയും ഇല്ലെന്നതാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള വിവരങ്ങള്‍ വ്യകത്മാക്കുന്നത്. അയണ്‍ ഡോം തുടങ്ങി പ്രതിരോധ ആയുധങ്ങളുടെ വിതരണം നിര്‍ത്തുകയോ ഇസ്രായേലിനെ കൈവിടുകയോ ചെയ്യില്ലെന്ന് ബൈഡന്‍ പലവുരു വ്യക്തമാക്കിയതുമാണ്.

അമേരിക്കയും ചുകന്നവരയും

ജനാധിപത്യത്തില്‍ ശാസനകളുടെ ചുകന്ന വരകളും അതിനു മറുപടികളുമൊക്കെ സ്വാഭാവികമാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ദുഷിച്ച സ്വേച്ചാധിപതികള്‍ എന്ന പട്ടം നല്‍കിയവര്‍ക്ക് മാത്രം നീക്കിവെച്ചിരുന്ന ചുവപ്പുവരയാണ് ഇന്നലെ വരെയും ഇന്നും സഖ്യകഷികളായി മാത്രം കാണുന്ന ഇസ്രായേലിനു നേരെ പ്രയോഗിച്ചിരിക്കുന്നത്. മുന്‍ പ്രസിഡണ്ടുമാരായ ബറാക് ഒബാമ സിറിയന്‍ വിഷയത്തിലും ജോര്‍ജ്ജ് ഡബ്ലിയൂ ബുഷ് വടക്കന്‍ കൊറിയ, ഇറാന്‍ വിഷയങ്ങളിലുമൊക്കെയാണ് ചുകന്നവര പ്രസ്താവനകള്‍ ഇതിനു മുമ്പ് നടത്തിയിട്ടുള്ളത്. അത്തരം ചുകപ്പുവര പ്രസ്താവനകള്‍ക്കൊന്നും പ്രത്യേകിച്ചെന്തെങ്കിലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ചരിത്രം. ബഷാറുല്‍ അസദിന്റെ സിറിയയേയും കിമ്മിന്റെ കൊറിയയേയും ഖുമൈനിയുടേയും ഖത്താമിയുടെയും ഇറാനെയും ഇളക്കാനൊ നിലക്ക് നിര്‍ത്താനൊ ഇത്തരം പ്രസ്താവനകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നിരിക്കെ ഇസ്രായേലിനെയും അതൊട്ടും ബാധിക്കാന്‍ ഇടയില്ല. ഇപ്പോള്‍ ഇസ്രായേലിനെരിരെ കൊണ്ടുവന്ന ഈ ചുകപ്പുവര ഭേതിച്ചാല്‍ എന്ത് നടപടിയുണ്ടാകുമെന്നതില്‍ വ്യക്തതയില്ലെന്നാണു മനസ്സിലാകുന്നത്. എന്നാല്‍, തന്റെ ചുകപ്പുവര വീണ്ടുമൊരു ഒക്ടോബര്‍ ഏഴ് ആവര്‍ത്തിക്കാതിരിക്കലാണെന്ന് നെതന്യാഹു വാദിക്കുന്നു. റഫയില്‍ നിന്നും പിന്മാറാതെ വംശഹത്യയും പട്ടിണി മരണങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും അമേരിക്ക നാളിതുവരെയും ഇസ്രായേലിനെ സഹായിക്കുന്ന നിലപാടാണ് എടുത്തിടുള്ളത്.

അതേസമയം ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഇതുവരെ കളിച്ച നാടകം തുടരാന്‍ അമേരിക്കയിലെ പൊതുജനങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഇസ്രായേലിനെതിരെ നാമമാത്രമായാലും എന്തെങ്കിലും ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ബന്ധിതരാണ്. പ്രതിരോധത്തില്‍ സഹായിക്കുകയും വേണം, എതിരെ എന്തെങ്കിലും നടപടിയും വേണം. എന്നാാല്‍, അതിനു ഭരണകൂടം തയാര്‍ ചെയ്ത റെഡിമൈഡ് പദ്ധതികള്‍ ഒന്നുമില്ല. ചുരുക്കത്തില്‍ അമേരിക്കക്ക് ഇസ്രായേല്‍ വലിയ പൊല്ലാപ്പായി മാറിയിരിക്കുകയാണ്. നടപടി കേവല പ്രസ്താവനയില്‍ ഒതുങ്ങുമോ എന്ന് ഇനിയും പറയാനായിട്ടില്ല. ഇസ്രായേല്‍ സൈനിക ഓപറേഷന്‍ തുടരുന്ന പക്ഷം അമേരിക്കക്ക് ഏറ്റവും കൂടിയാല്‍ ചെയ്യാന്‍ കഴിയുന്നത് ഇസ്രായേലിനു തങ്ങള്‍ നല്‍കിയ ആയുധം നിയന്ത്രിക്കുകയെന്നതാണ്. അത്തരം നീക്കങ്ങളൊന്നും ഇതുവരെയും ഇല്ലെന്നതാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള വിവരങ്ങള്‍ വ്യകത്മാക്കുന്നത്. അയണ്‍ ഡോം തുടങ്ങി പ്രതിരോധ ആയുധങ്ങളുടെ വിതരണം നിര്‍ത്തുകയോ ഇസ്രായേലിനെ കൈവിടുകയോ ചെയ്യില്ലെന്ന് ബൈഡന്‍ പലവുരു വ്യക്തമാക്കിയതുമാണ്.

തെരഞ്ഞെടുപ്പ് സ്റ്റണ്ട്

അമേരിക്കയിലെ പകുതിയിടങ്ങളില്‍ പ്രാഥമിക തെരഞ്ഞെടുപ്പ് വിലയിരുത്തലുകള്‍ ഇതിനകം പിന്നിട്ടിരിക്കുന്നു. ഗസ്സയിലെ വംശഹത്യക്കുള്ള നിരുപാധികം പിന്തുണ ഭരണകൂടം ഉപേക്ഷിക്കണമെന്ന് ഡെമോക്രാറ്റുകളുടെ ഒരു വിഭാഗം സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഒരു കാര്യം ഉറപ്പായി. അമേരിക്കയിലെ ഭൂരിപക്ഷം ജനതയും ഇസ്രായേല്‍ നടപടികള്‍ക്കൊപ്പമില്ല. വരുന്ന നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന കാമ്പയിനുകളിലും പൊതുപരിപാടികളിലും യുവജനങ്ങള്‍ ഭരണകൂടത്തെ നിരന്തരമായി ചോദ്യം ചെയ്തു. അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണകൂടത്തെ പൊതുജനമധ്യത്തില്‍ ഇത്രയേറെ പരസ്യമായി വലിച്ചു കീറുന്നത്. തെരഞ്ഞെടുപ്പില്‍ ഫലസ്തീനെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ കൃത്യമായ സന്ദേശം നല്‍കിയതിനെ തുടര്‍ന്നുണ്ടായതാണ് ചുവപ്പ് വര പ്രസ്താവനയെന്ന വിലയിരുത്തലുമുണ്ട്. ഭരണകൂടത്തിനു ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ പറ്റിയ സമയാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ 'ചുകപ്പ് വര'യും ഒരു തെരെഞ്ഞെടുപ്പ് സ്റ്റണ്ടായി കണ്ടാല്‍ മതി എന്ന് പറയുന്നതില്‍ യാദൃച്ചികതയൊന്നുമില്ല.

അമേരിക്കയില്‍ ഇസ്രായേലിനുള്ള പിന്തുണ ഉഭയകക്ഷി തീരുമാനത്തിന്റെ അടിസ്ഥനത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ പ്രസിഡണ്ട് എന്ന ഒരു പദവിക്കു ചെയ്യാന്‍ കഴിയുന്ന ഒരു വൃത്തമുണ്ടെന്നും നന്നായറിയുന്നയാളാണ് നെതന്യാഹു. ഇത് മനസ്സിലാക്കിയാണ് യുദ്ധ വിഷയത്തില്‍ അമേരിക്ക ഇതുവരെ കൈകൊണ്ട നയം ശരിയായിരുന്നുവെന്നും ഇസ്രായേലിനെ ഹനിക്കുന്ന പ്രസ്താവനകള്‍ തിരുത്തണമെന്നും ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ബൈഡന്‍ ഇസ്രായേലിലെത്തി തന്നെ ആലിംഗനം ചെയ്ത് നല്‍കിയ ഉറപ്പും പിന്തുണയുമാണ് തങ്ങളുടെ മുന്നോട്ട് പോക്കിനുള്ള ആധാരമെന്നും അവര്‍ വാദിക്കുന്നു.

അതേസമയം, പ്രാഥമിക ഫലങ്ങള്‍ ബൈഡനെതിരെയാണെന്നതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മെഷിഗണ്‍, മിനസോട്ട തുടങ്ങിയിടങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് ഗൗരവത്തില്‍ എടുക്കാതിരിക്കാന്‍ നിര്‍വ്വാഹവുമില്ല. രാജ്യത്തുടനീളം വര്‍ധിച്ചു വരുന്ന ഫലസ്തീന്‍ പ്രതിഷേധങ്ങള്‍ക്കു നേരെ കണ്ണടക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ഇക്കാരണങ്ങളാണ് ഗസ്സയെ സഹായിക്കുന്നതിനെ കുറിച്ചും തിരക്കിട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കും അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി വെടിനിര്‍ത്തലിലെത്തിക്കാന്‍ ശ്രമിക്കുന്നതും ഇത് തന്നെയാണ്. ദ്വിരാഷ്ട്ര പരിഹാരവും ഗസ്സയിലേക്ക് കൂടുതല്‍ മനുഷ്യ സഹായമെത്തിക്കുകയും ചെയ്യുകയെന്നല്ലാതെ അമേരിക്കക്ക് മുന്നില്‍ അധികം വഴികളില്ല. എന്നാല്‍, ദ്വിരാഷ്ട്ര പരിഹാരം ഇസ്രായേലിനു ഒട്ടും സ്വീകാര്യമല്ലെന്നതിനാല്‍ അതിന്റെ സാധ്യതകള്‍ ഇപ്പോഴും ചര്‍ച്ചയില്‍ തന്നെയാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാഹചര്യം മാത്രമാണ് ഫലസ്തീനു അനുകൂലമായിട്ടുള്ളത്. അമേരിക്കയില്‍ ഇസ്രായേല്‍ സഹതാപം കുറഞ്ഞുവരികയാണ്. അത്‌കൊണ്ടുതന്നെ മാറിയ സാഹചര്യത്തില്‍ ബൈഡനില്‍ നിന്ന് പുതിയ മാറ്റമെന്തെങ്കിലും പ്രതീക്ഷിക്കാമൊ എന്ന ചോദ്യം പ്രസക്തമാണ്. ഏറിവന്നാല്‍ തെരഞ്ഞെടുപ്പ് ചൂടാറും വരെയുള്ള താല്‍കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഗസ്സക്ക് നല്‍കാവുന്ന മനുഷ്യ സഹായവും അതില്‍ കുടുക്കിയിടാനാണ് സാധ്യതകള്‍. ഇസ്രായേലിനെ ഉപരോധത്തിലേക്ക് തള്ളിയിടുകയെന്ന ശ്രമകരമായ ദൗത്യത്തിനൊ കടുത്ത നടപടിക്കോ യാതൊരു സാധ്യതയും ഇല്ലെന്നതാണ് വസ്തുത. അമേരിക്കയിലെ സയണിസ്റ്റ് ലോബിയാണ് ഇസ്രായേലിന്റെ ധൈര്യം. അമേരിക്കയില്‍ ഇസ്രായേലിനുള്ള പിന്തുണ ഉഭയകക്ഷി തീരുമാനത്തിന്റെ അടിസ്ഥനത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ പ്രസിഡണ്ട് എന്ന ഒരു പദവിക്കു ചെയ്യാന്‍ കഴിയുന്ന ഒരു വൃത്തമുണ്ടെന്നും നന്നായറിയുന്നയാളാണ് നെതന്യാഹു. ഇത് മനസ്സിലാക്കിയാണ് യുദ്ധ വിഷയത്തില്‍ അമേരിക്ക ഇതുവരെ കൈകൊണ്ട നയം ശരിയായിരുന്നുവെന്നും ഇസ്രായേലിനെ ഹനിക്കുന്ന പ്രസ്താവനകള്‍ തിരുത്തണമെന്നും ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. ബൈഡന്‍ ഇസ്രായേലിലെത്തി തന്നെ ആലിംഗനം ചെയ്ത് നല്‍കിയ ഉറപ്പും പിന്തുണയുമാണ് തങ്ങളുടെ മുന്നോട്ട് പോക്കിനുള്ള ആധാരമെന്നും അവര്‍ വാദിക്കുന്നു. പ്രസിഡണ്ട് എന്ന വൃത്തത്തിനുമപ്പുറത്തുള്ള തന്റെ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് നെതന്യാഹു കയറിക്കളിക്കുന്നത്.

നിലനില്‍പ്പും മുഖം രക്ഷിക്കലും ഏറ്റുമുട്ടുമ്പോള്‍

നെതന്യാഹുവിനു നിലനില്‍ക്കണമെങ്കില്‍ യുദ്ധം തുടരണം. നവംബര്‍ തെരെഞ്ഞെടുപ്പില്‍ തന്റെ മുഖം രക്ഷിക്കണമെങ്കില്‍ ബൈഡനു വെടിനിര്‍ത്തുകയും വേണം. ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ട് ആശയങ്ങളെ സംയോജിപ്പിക്കുന്നതിനാണ് സയണിസ്റ്റ് ലോബി ശ്രമിക്കുന്നത്. അതിര്‍ത്തികള്‍ വഴി ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കുന്നതില്‍ വലിയ താമസം നേരിടുന്നതിനാല്‍ ഗസ്സയില്‍ താല്‍കാലിക തുറമുഖം തുറക്കുമെന്നും മനുഷ്യസഹായം എളുപ്പമാക്കുമെന്നും അമേരിക്ക പ്രസ്താവിച്ചിരുന്നു. താല്‍കാലിക തുറമുഖം ഇസ്രായേല്‍ സുരക്ഷയിലാണെങ്കില്‍ യാതൊരു ഫലവുമുണ്ടാകില്ലെന്ന് ഹമാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. റഫ അതിര്‍ത്തി വഴി ഭക്ഷണമെത്തിക്കുന്നത് സുഖമമാക്കുന്നതില്‍ പോലും എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത ബൈഡന്‍ ഭര്‍ണകൂടം ഇസ്രായേലിനെ വകഞ്ഞുമാറ്റി എന്തെങ്കിലും അത്ഭുതങ്ങള്‍ കാണിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയൊന്നുമില്ല. ഇത് അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശമായിരുന്നുവെന്നും ഇസ്രായേല്‍ എന്ന വിലങ്ങുതടി അതിനെ മുളയില്‍ തെന്നെ നുള്ളിയിരുന്നുവെന്നും ബാക്കിയായത് വെറും വാചാടോപമാണെന്നും അറിയാത്തവരുമില്ല. ഇസ്രായേലിനോടുള്ള അമേരിക്കയുടെ വിദേശനയം മാറാതെ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ യാതൊരര്‍ഥവുമില്ല.

സൈനികമായും രാഷ്ട്രീയമായും നയതന്ത്രപരമായും ഇസ്രായേലിനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണയില്‍ ഇതുവരെയും യാതൊരു മാറ്റവുമില്ല. ആയുധങ്ങള്‍ മുടങ്ങില്ലെന്നും അതിനു പരിധി നിര്‍ണ്ണയിക്കില്ലെന്നുമുള്ള ഉറപ്പുള്ളതിനാല്‍ വരകള്‍ ലംഘിക്കാനുള്ളതാണ് എന്നുള്ള നിലപാടില്‍ ഇസ്രായേല്‍ ഉറച്ച് മുന്നോട്ട് പോവുകയാണ്. വംശീയത തുടരുകയും യുദ്ധചെലവുകള്‍ വര്‍ധിപ്പിക്കലുമല്ലാതെ ആര്‍ക്കാണ് ഈ യുദ്ധം നിര്‍ത്തുന്നതില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാവുകയെന്ന് ഇപ്പോഴും യാതൊരു വ്യക്തതയുമില്ല.

അധികാരം നിലനിര്‍ത്താന്‍ നിരന്തരം യുദ്ധം ചെയ്യുന്ന നെതന്യാഹുവിനെ നിലക്ക് നിര്‍ത്തണമെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ പോലും നിര്‍ദേശിക്കുകയുണ്ടായി. സെനറ്റ് ഭൂരിപക്ഷ നേതാവും കോണ്‍ഗ്രസ്സിലെ ഏറ്റവും ഉയര്‍ന്ന ജൂതനേതാവുമായ ചെക് ഷൂമര്‍ ബൈഡന്റെ ഇസ്രായേല്‍ നയത്തെ ശക്തമായി വിമര്‍ശിക്കുകയുണ്ടാായി. നേരെത്തെ വൈസ് പ്രസിഡണ്ട് കമലാഹാരിസും സമാനമായി വിമര്‍ശനമുയര്‍ത്തിയിരുന്നു. ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് വനിതയായ പ്രമീളാ ജെപ്പാല്‍ അമേരിക്കയുടെ ഇസ്രായേല്‍ പിന്തുണയെ ശക്തമായി ചോദ്യം ചെയ്യുകയുണ്ടായി. അമേരിക്ക എത്രയും പെട്ടെന്ന് നയം മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷെ, ഭരണകൂടത്തിന്റെ വാചാടോപങ്ങള്‍പ്പുറം ഒന്നുമുണ്ടാകുന്നില്ല എന്നതാണ് ഫലം. സൈനികമായും രാഷ്ട്രീയമായും നയതന്ത്രപരമായും ഇസ്രായേലിനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണയില്‍ ഇതുവരെയും യാതൊരു മാറ്റവുമില്ല. ആയുധങ്ങള്‍ മുടങ്ങില്ലെന്നും അതിനു പരിധി നിര്‍ണ്ണയിക്കില്ലെന്നുമുള്ള ഉറപ്പുള്ളതിനാല്‍ വരകള്‍ ലംഘിക്കാനുള്ളതാണ് എന്നുള്ള നിലപാടില്‍ ഇസ്രായേല്‍ ഉറച്ച് മുന്നോട്ട് പോവുകയാണ്. വംശീയത തുടരുകയും യുദ്ധചെലവുകള്‍ വര്‍ധിപ്പിക്കലുമല്ലാതെ ആര്‍ക്കാണ് ഈ യുദ്ധം നിര്‍ത്തുന്നതില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാവുകയെന്ന് ഇപ്പോഴും യാതൊരു വ്യക്തതയുമില്ല.





TAGS :