Quantcast
MediaOne Logo

എന്‍.പി ജിഷാര്‍

Published: 14 May 2023 11:10 AM GMT

കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ട പാഠങ്ങള്‍

മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇടയില്‍ പിളര്‍ന്നുമാറുമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പി വിജയക്കണക്കുകളുടെ സുത്രവാക്യങ്ങളിലൊന്ന്. ഈ അപടകത്തെ രാഷ്ട്രീയ പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ മുസ്‌ലിം സമൂഹവും വിജയിച്ചു. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ ഒപ്പം നിന്ന കോണ്‍ഗ്രസിന് 13 ശതമാനം വരുന്ന കന്നട മുസ്‌ലിംകള്‍ അതേയളവില്‍ ഉറച്ച പിന്തുണ തിരിച്ചുനല്‍കി. സാനമായ ആക്രമണം നേരിട്ട ക്രൈസ്തവ സമൂഹവും ഇതേരീതിയില്‍ തന്നെ കോണ്‍ഗ്രസിനൊപ്പം നിന്നു.

എദ്ദളു കര്‍ണാടക
X

പ്രധാനമന്ത്രി നേരിട്ട് നയിച്ച കാടടച്ച പ്രചാരണവും ഹിന്ദുത്വ പരിവാരം ആകമാനം രംഗത്തിറങ്ങി നിര്‍മിച്ച വിദ്വേഷാന്തരീക്ഷവും മറികടന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയക്കൊടി നാട്ടിയത്. തീരദേശ കന്നടയൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ആധികാരികമായ മേല്‍ക്കൈ കോണ്‍ഗ്രസിന് ലഭിച്ചു. ഈ വിജയത്തിലേക്ക് കോണ്‍ഗ്രസ് വെറുതെ എത്തിച്ചേര്‍ന്നതല്ല. കര്‍ണാടകയിലെ സ്വാഭാവിക പ്രവണതയായ ഭരണവിരുദ്ധ ജനവിധി എന്ന സാമാന്യവത്കരണം കൊണ്ട് കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ മുന്നേറ്റത്തെ മറച്ചുപിടിക്കാനുമാവില്ല. സമീപകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പാര്‍ട്ടി പാരമ്പര്യത്തിലും അത്രമേല്‍ സുപരിചിതമല്ലാത്ത അഞ്ച് ഘടകങ്ങളാണ് ഈ വിജയത്തിന്റെ ആധാരശിലയായി മാറിത്.

ഉറച്ച നേതൃത്വം

സംഘടനാ ദൗര്‍ബല്യങ്ങളിലും നേതൃതര്‍ക്കങ്ങളിലും ആടിയുലയുന്ന ആള്‍കൂട്ടമാണ് ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക. കേന്ദ്ര ഭരണമില്ലാതായതോടെ അതില്‍ സംസ്ഥാന-ദേശീയ വ്യത്യാസമില്ലാതാവുകയും ചെയ്തു. ഈ പ്രവണതക്ക് കര്‍ണാടകയില്‍ തടയിട്ടു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാസങ്ങള്‍ക്കുമുമ്പ് തന്നെ പുനഃസംഘടന മുതല്‍ പ്രവര്‍ത്തന പരിപാടി വരെ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു. മുഖ്യമന്ത്രി സ്ഥാനമടക്കം തര്‍ക്ക സാധ്യതയുള്ള മുഴുവന്‍ വിഷയങ്ങളിലും നേരത്തെ തന്നെ പരിഹാര സമവാക്യങ്ങളുണ്ടാക്കി. തെരഞ്ഞെടുപ്പ് കാലത്ത് തലപൊക്കാനിടയുള്ള 'മുതിര്‍ന്ന'വരെ മുന്‍കൂര്‍ കൈകാര്യം ചെയ്തു. ഡി.കെ ശിവകുമാര്‍ മുന്‍കൈയെടുത്ത് നടത്തിയ ഈ നീക്കങ്ങള്‍ക്ക് സിദ്ധരാമയ്യ പൂര്‍ണ പിന്തുണ നല്‍കി. ശിവകുമാറിന്റെ ശേഷി തിരിച്ചറിഞ്ഞ സിദ്ധരാമയ്യയും തിരിച്ച് സിദ്ധരാമയ്യയുടെ ജനകീയതയെക്കുറിച്ച് ബോധ്യമുള്ള ശിവകുമാറും പരസ്പര ധാരണയോടെ പടനയിച്ചു. പാര്‍ട്ടി അവര്‍ക്കൊപ്പം നിന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചിട്ടയോടെ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ത്രികോണ മത്സരം വഴി ജെ.ഡി.എസ് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയെ നേരിടാന്‍ ബഹുതല പദ്ധതിയാണ് നടപ്പാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണത്തില്‍ പോലും ഒരിടര്‍ച്ചയും അപശബ്ദവുമുണ്ടായില്ല. പ്രവര്‍ത്തകര്‍ക്ക് വഴികാട്ടുന്ന, അണികള്‍ക്ക് വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന, പ്രതീക്ഷനല്‍കുന്ന നേതൃത്വത്തെ അനുഭവിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിനും പ്രവര്‍ത്തകര്‍ക്കും അവരുടെ മുന്നോട്ടുള്ള വഴിയില്‍ ഒരു ആശയക്കുഴപ്പവുമുണ്ടായില്ല എന്നത് ഈ വിജയത്തില്‍ അതിപ്രധാന ഘടകമായി മാറി. കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഹൈക്കമാന്റ് സംഘങ്ങള്‍ കണ്ടുപഠിക്കേണ്ട പാഠമാണ് കര്‍ണാടക കോണ്‍ഗ്രസ്.

ജനകീയ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് വര്‍ഗീയത കളിച്ചാല്‍ പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പി കുതന്ത്രത്തെ രാഷ്ട്രീയ സത്യസന്ധതയോടെ നേരിടാനെടുത്ത ഉറച്ച തീരുമാനം ഈ വിജയത്തിന്റെ അടിത്തറയാണ്. അതിന്റെ പ്രതിഫലനമാണ്, തെരഞ്ഞെടുപ്പ് ഫലം ചങ്ങാത്ത മുതലളിത്തത്തിന് എതിരായ ജനവിധിയാണെന്ന രാഹുലിന്റെ പ്രതികരണം.

ഉറച്ച രാഷ്ട്രീയം

ബി.ജെ.പി പറയുന്ന തീവ്ര വര്‍ഗീയതയെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുക എന്നതാണ് പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പിന്തുടരുന്ന രാഷ്ട്രീയ നയം. ഈ സമീപനത്തിന്റെ അന്തരഫലമായാണ് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലെ അധികാര പങ്കാളിത്തത്തിലും കോണ്‍ഗ്രസിന്റെ സാന്നിധ്യം അപ്രസക്തമായിത്തുടങ്ങിയത്. പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ഉറച്ചുനിന്ന് രാഷട്രീയം പറയണമെന്ന വിമര്‍ശകരുടെ വാദം കോണ്‍ഗ്രസ് ഇതുവരെ മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍, കര്‍ണാടക അതിനും അപവാദമായി. ഒരു ഭാഗത്ത് ഗ്രാമീണ വോട്ടര്‍മാര്‍ക്കിടയില്‍ ഹിന്ദുത്വ വര്‍ഗീയതയും ജാതീയതയും പറയുകയുകയും നഗര മണ്ഡലങ്ങളില്‍ വികസന വായ്ത്താരി മുഴക്കുകയുമാണ് കര്‍ണാടകയില്‍ ബി.ജെ.പി സ്വീകരിച്ച തന്ത്രം. ഇതിനോട് പക്ഷെ അതേ സ്വരത്തില്‍ തിരിച്ചടിക്കാനോ അതേ താളത്തിലുള്ള തന്ത്രം മെനയാനോ അല്ല കോണ്‍ഗ്രസ് മുതിര്‍ന്നത്. മറിച്ച് സാധാരണ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളും അവരുടെ അതിജീവന പ്രതിസന്ധികളും കോണ്‍ഗ്രസ് ചര്‍ച്ചക്ക് വച്ചു. വിലക്കയറ്റം മുതല്‍ തൊഴിലില്ലായ്മ വരെയുള്ള പ്രശ്‌നങ്ങള്‍ അതിശക്തമായി കോണ്‍ഗ്രസ് ഉന്നയിച്ചു. ബെല്‍ഗാം, ഹുബ്ബള്ളി തുടങ്ങി നഗര കേന്ദ്രിത മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റോഡ് വികസനവും തെരുവുവിളക്കും നടപ്പാതയുമെല്ലാം ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. എന്നിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തരം മണ്ഡലങ്ങള്‍ ബി.ജെ.പിയെ കൈവിട്ടു. ഈ രാഷ്ട്ട്രീയ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ജനകീയ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. ഈ മുദ്രാവാക്യങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുവെന്ന് ബോധ്യപ്പെടാന്‍ ബി.ജെ.പിക്ക് ഏറെ സമയമെടുത്തു. ഒടുവില്‍ സൗജന്യ പാചകവാതക സിലിണ്ടറുകളും ഭക്ഷ്യ സബിസിഡി പദ്ധതിയും പ്രഖ്യാപിക്കാന്‍ ബി.ജെ.പി നിര്‍ബന്ധിതരായി. ജനകീയ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് വര്‍ഗീയത കളിച്ചാല്‍ പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പി കുതന്ത്രത്തെ രാഷ്ട്രീയ സത്യസന്ധതയോടെ നേരിടാനെടുത്ത ഉറച്ച തീരുമാനം ഈ വിജയത്തിന്റെ അടിത്തറയാണ്. അതിന്റെ പ്രതിഫലനമാണ്, തെരഞ്ഞെടുപ്പ് ഫലം ചങ്ങാത്ത മുതലളിത്തത്തിന് എതിരായ ജനവിധിയാണെന്ന രാഹുലിന്റെ പ്രതികരണം.


ഉറച്ച നിലപാട്

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തിന് ചുവടൊപ്പിച്ച് മൃദുവര്‍ഗീയത പറഞ്ഞില്ല എന്നിടത്ത് അവസാനിച്ചില്ല കോണ്‍ഗ്രസ് നിലപാട്. അടിയുറച്ച മതേതര നിലപാടിലൂടെ അതിന്റെ മറുഭാഗത്ത് പ്രതിരോധത്തിന്റെ പുതിയ പോര്‍മുഖങ്ങള്‍ തുറക്കാനും കോണ്‍ഗ്രസ് ധൈര്യപ്പെട്ടു. പ്രധാനമന്ത്രി വിഷസര്‍പ്പമാണെന്ന മല്ലാകര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവന കോണ്‍ഗ്രസിന് കൈവന്ന പരിവര്‍ത്തനത്തിന്റെ സൂചനയാണ്. മുസ്‌ലിം സംവരണം റദ്ദാക്കാനും അത് രണ്ട് ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിച്ച് നല്‍കാനും തീരുമാനിച്ച ബി.ജെ.പിയുടെ ധ്രുവീകരണ തന്ത്രത്തെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. വോട്ട് ബാങ്ക് സംരക്ഷണാര്‍ഥം ബി.ജെ.പി കാലങ്ങളായി പരിപാലിച്ചുപോരുന്ന ജാതിസമവാക്യങ്ങളെ പൊളിക്കാന്‍ ധൈര്യപൂര്‍വം ചുവടുവച്ചു. ബി.ജെ.പിയുടെ ശക്തിസ്രോതസ്സായ സമുദായങ്ങളില്‍ കടന്നുകയറി വോട്ട് സമാഹരിക്കാനുതകുന്ന രാഷ്ട്രീയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കാണിച്ച ചങ്കൂറ്റമാണ് കിറ്റൂര്‍ കര്‍ണാടകയിലെയും ഓള്‍ഡ് മൈസൂരുവിലെയും ജനവിധി കോണ്‍ഗ്രസിന് അനുകൂലമാക്കിയത്. പിന്നാക്ക-ന്യൂനപക്ഷ-ദലിത് കൂട്ടായ്മ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണാക ഘടകമാണെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമായ രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായി. അഹിന്ദ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക സമവാക്യത്തെ വോട്ടാക്കി പരിവര്‍ത്തിപ്പിക്കാന്‍ കോണ്‍ഗ്രസ് ജാഗ്രത കാണിച്ചു.

ഹിജാബ് നിരോധനം മുസ്‌ലിം യുവതയില്‍ വന്‍ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. ഇതുവഴി ബി.ജെ.പി അഴിച്ചുവിട്ട വിദ്വേഷ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതി ശക്തമായി നേരിട്ടു. ബി.ജെ.പി കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രഖ്യാപനം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഇടയിലുണ്ടാക്കിയ ഉണര്‍വ് ചെറുതല്ല. ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരാശങ്കയുമുണ്ടായില്ല.

ജാതി സമവാക്യങ്ങളില്‍ മാത്രമല്ല, അഴിമതി വിരുദ്ധ നിലപാടുകളിലും ഈ ധീരത പ്രകടമായി. 'പേ സിഎം', '40 പര്‍സെന്റ് കമീഷന്‍ സര്‍ക്കാര്‍' തുടങ്ങിയ പ്രയോഗങ്ങള്‍ സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ ബി.ജെ.പിയുടെ പ്രചാരണ കോലാഹലങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അഴിമതിയില്‍ മുങ്ങിനിവര്‍ന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അതിനെതിരായ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നും സ്ഥാപിക്കാന്‍ കന്നട ഘടകത്തിന് കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ മറിച്ചിടാന്‍ ബി.ജെ.പി നിര്‍മിച്ചെടുത്ത അഴിമതിപ്പാര്‍ട്ടിയെന്ന പ്രതിച്ഛായ മറികടക്കുന്നതില്‍ കോണ്‍ഗ്രസ് ഇപ്പോഴും ദേശീയ തലത്തില്‍ വിജയിച്ചിട്ടില്ല. എന്നിട്ടും കര്‍ണാടകയില്‍ അഴിമതി വിരുദ്ധ മുദ്രാവാക്യം കൊണ്ട് അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അഴിമതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സന്ധിയില്ലാ യുദ്ധ പ്രഖ്യാപനം മുഖവിലക്കടുക്കാന്‍ ജനം തയാറായി എന്നത് നിസ്സാരമല്ല. അധികാര ദുഷിപ്പിന്റെ കെടുതികള്‍കൊണ്ട് നിത്യജീവിതം താറുമാറായ സാധാരണക്കാരന് അതിനെതിരായ ഉറച്ച പ്രഖ്യാപനം നല്‍കിയ പ്രതീക്ഷയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം.


ഉറച്ച പിന്തുണ

ബി.ജെ.പി ഭരണത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ കര്‍ണാടകയിലും സാമൂഹികമായും സാംസ്‌കാരികമായും ആക്രമിക്കപ്പെട്ട പ്രധാന വിഭാഗം മുസ്‌ലിം ന്യൂനപക്ഷമാണ്. സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം എടുത്തുമാറ്റിയത് മുതല്‍ ഹിജാബ് നിരോധനം വരെയുള്ള സംഭവ പരമ്പരകള്‍ അരക്ഷിതമാക്കിയ മുസ്‌ലിം സമൂഹത്തിന് ഉറച്ച പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കിയത്. ഹിജാബ് നിരോധനം മുസ്‌ലിം യുവതയില്‍ വന്‍ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. ഇതുവഴി ബി.ജെ.പി അഴിച്ചുവിട്ട വിദ്വേഷ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് അതി ശക്തമായി നേരിട്ടു. ബി.ജെ.പി കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രഖ്യാപനം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഇടയിലുണ്ടാക്കിയ ഉണര്‍വ് ചെറുതല്ല. ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരാശങ്കയുമുണ്ടായില്ല. മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തു. കര്‍ണാടകയിലെ മുസ്‌ലിം ആക്രമണത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ബജ്‌റംഗ്ദള്‍ നിരോധന പ്രഖ്യാപനം ഹിന്ദു വോട്ടര്‍മാര്‍ക്കിടയില്‍ തിരിച്ചടിക്കുമെന്ന മൃദുഹിന്ദുത്വ വിശാരദന്‍മാരുടെ വിശകലന ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് കുലുങ്ങിയില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിനേക്കാള്‍ വീറും വാശിയും പ്രകടിപ്പിച്ചിരുന്നത് ജെ.ഡി.എസായിരുന്നു. അതിനാല്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇടയില്‍ പിളര്‍ന്നുമാറുമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പി വിജയക്കണക്കുകളുടെ സുത്രവാക്യങ്ങളിലൊന്ന്. ഈ അപടകത്തെ രാഷ്ട്രീയ പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ മുസ്‌ലിം സമൂഹവും വിജയിച്ചു. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ ഒപ്പം നിന്ന കോണ്‍ഗ്രസിന് 13 ശതമാനം വരുന്ന കന്നട മുസ്‌ലിംകള്‍ അതേയളവില്‍ ഉറച്ച പിന്തുണ തിരിച്ചുനല്‍കി. സാനമായ ആക്രമണം നേരിട്ട ക്രൈസ്തവ സമൂഹവും ഇതേരീതിയില്‍ തന്നെ കോണ്‍ഗ്രസിനൊപ്പം നിന്നു.

ഉറച്ച തന്ത്രം

കോണ്‍ഗ്രസ് നടത്തിയ പ്രത്യക്ഷ രാഷ്ട്രീയ ചുവടുവപ്പുകള്‍ക്കൊപ്പം തന്നെ സുപ്രധാനമായിരുന്നു ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം മാത്രം മുന്നില്‍വച്ച് 'വേക് അപ് കര്‍ണാടക (എദ്ദളു കര്‍ണാടക)' അണിയറയില്‍ ആവിഷ്‌കരിച്ച പരിപാടികള്‍. ബൈ ബൈ ബി.ജെ.പി എന്ന മുദ്രാവാക്യമുയര്‍ത്തിയ ഈ പദ്ധതി, കര്‍ണാടകയിലെ സാമൂഹിക ഘടനയെ ബി.ജെ.പി വിരുദ്ധമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ വലിയ സംഭാവന ചെയ്തു. കോണ്‍ഗ്രസിന്റെ ആസൂത്രണത്തിന് പുറത്തായിരുന്നു ഈ നീക്കങ്ങള്‍. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ മുന്‍കൈയുടത്ത് രൂപീകരിച്ച 'വേക് അപ് കര്‍ണാടക' മൂവ്‌മെന്റ് ദലിത്, മുസ്‌ലിം, ക്രിസ്ത്യന്‍, പിന്നാക്ക വിഭാഗങ്ങളില്‍പെട്ട നിരവധി സംഘടനകളുടെ പിന്‍ബലത്തോടെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിച്ചത്. 103 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിന്റെ ഭാഗമായി.


വിവിധ വിഷയങ്ങളില്‍ അതത് വിഭാഗങ്ങളെ സമര രംഗത്തിറക്കുക, പോസ്റ്ററുകളും മറ്റുമായി പ്രചാരണം നടത്തുക തുടങ്ങിയ പരമ്പരാഗത പരിപാടികള്‍ക്കൊപ്പം ബി.ജെ.പി വിരുദ്ധ വോട്ട് സമാഹരിക്കാനും ഏകീകരിക്കാനും വേക്ക് അപ് കര്‍ണാടക മുന്‍കൈയെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് സമാഹരിച്ച പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍. രണ്ട് ലക്ഷത്തോളം പുതിയ വോട്ടര്‍മാരെ കണ്ടെത്തി. മത്സര രംഗത്തുവന്ന പ്രധാന ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുമായെല്ലാം കൂടിക്കാഴ്ച നടത്തി. ഇവരുടെ ശ്രമഫലമായി വോട്ട് ഭിന്നിപ്പിക്കാനിടയുണ്ടായിരുന്ന 49 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുനിന്ന് പിന്‍മാറി. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചാരണ വീഡിയോകളും മറ്റും വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 112 സംഘടനകള്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. വിവിധ മേഖലകളില്‍ സംഘടിപ്പിച്ച 75 സമ്മേളനങ്ങളിലായി രണ്ട് ലക്ഷം പേരുമായി സംവദിച്ചു. ഇങ്ങിനെ ബഹുതല സ്പര്‍ശിയായ പ്രവര്‍ത്തന പരിപാടികളിലൂടെ 'ബൈ ബൈ ബി.ജെ.പി' കാമ്പയിന്‍ സൃഷ്ടിച്ച സാമൂഹിക മാറ്റം കോണ്‍ഗ്രസ് വിജയത്തിന് താഴെത്തട്ടില്‍ അടിത്തറയൊരുക്കുന്നതില്‍ അതിപ്രധാന പങ്ക് വഹിച്ചു.


ഹിന്ദുത്വ രാഷ്ട്രീയം അധികാരം വാഴുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യ പോരാട്ടം നടത്തുന്ന ഒരു ബി.ജെ.പി വിരുദ്ധ പാര്‍ട്ടി സ്വീകരിക്കേണ്ട സൂക്ഷ്മവും വിശാലവുമായ സമീപനങ്ങളുടെ വിജയകരമായ സങ്കലനമാണ് കര്‍ണാടക കോണ്‍ഗ്രസില്‍ കണ്ടത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിന് ഇതേവഴി തെരഞ്ഞെടുക്കാനായാല്‍ ഹിന്ദുത്വത്തിനുമേല്‍ രാഷ്ട്രീയ വിജയം ഉറപ്പാക്കാനാകും.


TAGS :