Quantcast
MediaOne Logo

മനോജ് കോടിയത്ത്

Published: 10 Oct 2022 7:54 AM GMT

പരമ്പരാഗത കൃഷിരീതി പരിഷ്‌കരിക്കുമ്പോള്‍ സംഭവിക്കുന്നത്!

സ്ഥാനാര്‍ത്ഥികളായി. പ്രചരണം തുടങ്ങി. മേഡത്തിന്റെം മോന്റേം പ്രധാന ശിങ്കിടി, ജുബ്ബ സ്ഥാനാര്‍ത്ഥിയുടെ നാട്ടുകാരന്‍, തലമൂത്ത, സോറി തലവെളുത്ത കേരകൃഷിക്കാരെ വിളിച്ച് സ്വകാര്യം പറഞ്ഞു. 'അപ്പഴേ.. ജുബ്ബക്കാരന്‍ ജയിച്ചാ പ്രശ്‌നാവുട്ടാ.. മ്മക്ക് കാളപൂട്ടാനല്ലേ അറിയൂ. പുള്ളി ട്രാക്ടറും കൊണ്ട് ചെറുപ്പക്കാരേം കൂട്ടി സംഗതി നെരപ്പാക്കും. പിന്നെ നമ്മ സൈഡിലിരുന്ന് കള പറിക്കേണ്ടി വരും.. ' (കഥ നടക്കുന്നത് ചന്ദ്രനിലാണ്. ഭൂമിയിലെ സംഭവങ്ങളുമായി അണുകിട സാമ്യം തോന്ന്യാല്‍ യാദൃശ്ചികം മാത്രം) | Political satire

പരമ്പരാഗത കൃഷിരീതി പരിഷ്‌കരിക്കുമ്പോള്‍ സംഭവിക്കുന്നത്!
X

ദേശത്ത് കൃഷി പഴയ പോലെ ഫലിക്കുന്നേയില്ല. കുറേ വര്‍ഷങ്ങളായി ആദായം കുറഞ്ഞു വരുന്നു. വിത്തിറക്കാനും വളമിടാനും ഉദ്‌ഘോഷിച്ചിരുന്ന ഗ്രാമപ്രമുഖയ്ക്ക് പ്രായം കാരണം പാടത്തെന്താ നടക്കുന്നേന്ന് നേരിട്ട് പോയി അന്വേഷിക്കാനും വയ്യാതായി. പിള്ളേര്‍ക്കാണെങ്കില്‍ തന്നെപ്പോലെയോ, കാലം ചെയ്ത പിതാവിനെപ്പോലെയോ സംഗതി അത്ര വശമില്ല. അപ്പനപ്പൂപ്പന്മാരുടെ കാലത്തെ കൃഷിയായിരുന്നു, കൃഷി. അമ്മൂമ്മയാണെങ്കിലോ, ഒന്ന് കണ്ണുരുട്ടേ വേണ്ടൂ. എന്നാ പവറായിരുന്നെന്നറിയാമോ..? പറഞ്ഞിട്ടെന്താ..!അതൊക്കെയൊര് കാലം..!

കാര്യത്തില്‍ ഗ്രാമത്തിന്റെ പ്രമുഖയൊക്കെയാണെങ്കിലും, ഭരണം താമരകൃഷിക്കാരുടെ കയ്യിലായിട്ട് കാലം കുറേയായി. തിരിച്ചുപിടിക്കാനെന്താ വഴി..? പ്രമുഖ, നാട്ടുകൂട്ടത്തിന്റെ യോഗം വിളിച്ചു. കമാന്നൊരക്ഷരം മിണ്ടാതെ, പഞ്ചപുച്ഛമടക്കി നാട്ടുകൂട്ടം ഇരുന്നു. പൊടുന്നനെ, ഒരു ഭാഗത്തായി കൂട്ടം കൂടിയിരുന്ന ഇരുപത്തിമൂന്ന് പേര്‍ ഒന്നിച്ചെഴുന്നേറ്റു. അവരുടെ നേതാവ് പറഞ്ഞു.

'അതേയ് മേഡം.. മേഡത്തിന് വയ്യാതായി. മക്കള്‍ക്ക് കൃഷി ഇറക്കാന്‍ കയ്യിലൊട്ട് തഴമ്പില്ല. വേറേടേംണ്ടായിറ്റത്ര കാര്യുംല്ല. അതോണ്ട് മേഡത്തിന്റെ കുടുംബം ഇനി കൃഷി ഇറക്കേണ്ട.'

നാട്ടുകൂട്ടം ഞെട്ടി, ഒപ്പം മേഡവും മക്കളും.

'നിലം, പഴയ നിലമല്ല. കാളപൂട്ടുകാരെ കൊണ്ടൊന്നും കൂട്ട്യാ കൂടൂല. പണിയറിയുന്ന നമ്മടെ പിള്ളേരെ അവമ്മാര് താമരകൃഷിക്ക് കൊണ്ടോവാന്‍ തുടങ്ങി. ഇനീം വൈകിക്കൂട. കൃഷിരീതി മാറണം. ട്രാക്ടറ് വാങ്ങണം. അത് ഓടിക്കുന്ന ആള് വേണം മുഖ്യനാവാന്‍....'

സംഗതി കയ്യീന്ന് പോവുംന്ന് മാഡത്തിന് തോന്നി. മാഡം മോനെ വിളിച്ചു, മോന്‍ ശിങ്കിടെയും. കൂടിയാലോചന നടന്നു.

'എങ്കില്‍ പിന്നെ ഇലക്ഷന്‍ നടത്താം.. ആര് ജയിക്കുന്നോ അയാള്‍ ഗ്രാമമുഖ്യനാവും, കൃഷി അയാള് നടത്തും..' മാഡം പറഞ്ഞു. മകനെ നോക്കി കണ്ണിറുക്കി. മകന്‍ ശിങ്കിടിയേയും.

പെട്ടെന്ന് ഇരുപത്തിമൂന്ന് പേരില്‍, ജുബ്ബയിട്ട, പൊക്കം കൂടിയ ആള്‍ എഴുന്നേറ്റ് പറഞ്ഞു.

'ദി നീഡോഫ്ദി അവറീസ് ഏനെഫിക്കേഷ്യസ് ഓര്‍ക്കസ്‌ട്രേഷന്‍ ദാറ്റ് വില്‍ എറാഡിക്കേറ്റ് കോണ്‍ഫ്‌ലിക്ട്‌സ്, ഫാക്ഷനിലിസം ആന്റ് ബ്രിങ്ങിന്‍ സിംബ്യോട്ടിക്ക് ഡിസ്‌കഷന്‍സ് വിച്ച് വില്‍ റിസള്‍ട്ട് ഇന്‍ സിനര്‍ജൈസിങ്ങ് ദി എനര്‍ജി ഓഫ് ആള്‍, എസ്‌പെഷ്യലി ഓഫൗവ്വര്‍ യൂത്ത് ആന്റ് വില്‍ ഓള്‍സോ ഇന്‍വോള്‍വ് ഔവര്‍ വിമന്‍ മോര്‍ ഇന്‍ അഗ്രികള്‍ച്ചര്‍. ഇവഞ്ച്വലി, ദി ബെനിഫിഷറീസ് വില്‍ബി ദി നെക്സ്റ്റ് ജനറേഷന്‍ ആസേ ഹോള്‍.. '


മാഡം മകനെ നോക്കി. മകന്‍ ശിങ്കിടിയേയും.

ജുബ്ബക്കാരന്റെ നാട്ടുകാരായ കേരകൃഷിക്കാര്‍ അന്തംവിട്ടു. സഹിച്ചില്ല.. അവര്‍ പരസ്പരം നോക്കി.

'ഇയാളെന്ത് തേങ്ങ്യാ ഈ പറേണേ..' കേരഗ്രൂപ്പിന്റെ മൂപ്പന് സംശയം.

'ഹോള്ന്ന് പറഞ്ഞാ പൂജ്യം.. ഇങ്ങന പോയാ നമ്മള് വട്ടംപൂജ്യം ആവുംന്ന്.. '

' നമ്മടെ സ്ഥാനാര്‍ഥി 'ഇരുപത്തിമൂന്നിലൊരാള്‍ ജുബ്ബക്കാരന്റെ കൈ ഉയര്‍ത്തിപ്പിടിച്ചു.

ഇത് കേട്ടതും പുള്ളിക്കാരന്റെ ദേശക്കാര്‍, നേരത്തേ പറഞ്ഞ കേരകൃഷിക്കാര്‍ ഒന്ന് ഞെട്ടി. തനിക്ക് കിട്ടാത്ത ഭാഗ്യം തങ്ങളുടെ ദേശത്ത് വേറെ ഒരാള്‍ക്ക് കിട്ടുന്നത്..!

' യ്യോ ..പാടില്ല'

അവരില്‍ ചുരുളമൂടിക്കാരന് സഹിക്കാനേ കഴിഞ്ഞില്ല.

'ലണ്ടനീ പോയി, കണ്ട സായിപ്പന്‍മാരുടെ പാടത്ത് കൃഷി ഇറക്കി ഇണ്ടായ തഴമ്പിലൊന്നും ഒരു കാര്യുല്ല ..' പുള്ളി പ്രസ്താവന ഇറക്കി.

'കേരകൃഷിക്കാരന് കേരകൃഷിക്കാര്‍ പാര'

കാലങ്ങളായി കേട്ടുവരുന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാകും വിധം ജുബ്ബക്കാരന് പാരപണിയുന്നതില്‍ ദേശക്കാര്‍ ചരിത്രത്തിലില്ലാത്ത വിധം ഐക്യപ്പെട്ടു.

ഇതിനിടയില്‍ മേഡം ഒട്ടകവണ്ടിക്കാരനെ വിളിപ്പിച്ചു.

'ട്രാക്ടര്‍ ഓടിക്കാമോ..?''

'ഓടിക്കാം മേഡം..പക്ഷേ ഒരു കണ്ടീഷന്‍..'

'എന്താത്..' മകന്‍ ചോദിച്ചു.

ഒട്ടകവണ്ടിക്കാരന്‍, മകന്റെ ചെവിയില്‍ എന്തോ കുശുകുശുത്തു.

'അതായത്.. എന്റെ വണ്ടി ഞാന്‍ ട്രാക്ടറിന്റെ പിറകില്‍ കെട്ടും. എന്നിട്ട് രണ്ടും ഞാന്‍ തന്നെ ഓടിക്കും.'

മകന്‍ ചെന്ന് അമ്മയുടെ ചെവിയില്‍ കാര്യം പറഞ്ഞു.

'വോ ദാല്‍ യഹാം നഹി പകേഗാ..' മേഡം തറപ്പിച്ച് പറഞ്ഞു.

ഈ തക്കത്തിന് മദ്ധ്യദേശത്തെ മൂപ്പനെഴുന്നേറ്റു, മത്സരിക്കാന്‍ റെഡിയായി.

അപ്പോഴേക്കും പിറകീന്ന് ആള്‍ക്കാര്‍ കൂവി വിളിക്കാന്‍ തുടങ്ങി.

'മൂപ്പാ അടങ്ങി ഇരി.. മേഡം പറയും'

ഇതൊക്കെ കണ്ടും കേട്ടും താമര കൃഷിക്കാര്‍ ആര്‍ത്തു ചിരിച്ചു.

മേഡം കേരകൃഷിക്കാരുടെ പഴയ മൂപ്പനെ വരുത്തി. മേഡവും മൂപ്പനും ശിങ്കിടികളും കൂടിയാലോചന നടത്തി.

'മല്ലിയോട് വരാന്‍ പറ' മേഡം പറഞ്ഞു.

ഉറങ്ങിക്കിടന്ന മല്ലിയെ ശിങ്കിടിമാര്‍ തട്ടിയെഴുന്നേല്‍പ്പിച്ചു. കാല്‍മുട്ടുകള്‍ നിവരുന്നില്ല. പ്രായത്തിന്റെയാ. നാല് പേര്‍ പിടിച്ച് നടത്തി മേഡത്തിന്റെ മുന്നിലെത്തിച്ചു. ഇയാളെങ്ങനെ ട്രാക്ടറോടിക്കും, ഇരുപത്തിരണ്ടു പേരും മൂക്കത്ത് വിരല്‍ വെച്ചു.

'പുതിയ തരം കൃഷി ഇറക്കാന്‍ ട്രാക്ടര്‍ ഓടിക്കണം. ട്രാക്ടര്‍ എന്താ അറിയാമോ.. ' മേഡം ചോദിച്ചു.

തലേന്ന് വൈകീട്ട് പൗത്രന്റെ പുത്രന്‍ പഠിക്കുന്നത് കേട്ടിരുന്നു. 'ടീ ഫോര്‍ ട്രാക്ടര്‍...'

പത്രക്കാര് കേരകൃഷിക്കാരിലൊരാളോട് രഹസ്യമായി ചോദിച്ചു.

'അല്ലപ്പ..നിങ്ങളെന്തേ സ്വന്തം ദേശക്കാരന സപ്പോട്ട് ചെയ്യാതെ.. ?'

'ഞങ്ങള് മൊത്തം പ്രദേശ് കേരകൃഷിക്കാരുടെ ഐക്യൂവും ജീകെയും കൂട്ടിയാലും ജുബ്ബക്കാരന്റെ അയലത്ത് പോലും എത്തൂല.. ഇങ്ങനെയുള്ള ആളോട് സ്വാഭാവികമായി തോന്നുന്ന വികാരം, അസൂയ, അത്രേ ഉള്ളൂ. പക്ഷേ സ്‌നേഹം അത് ജുബ്ബക്കാരനും വോട്ട് മല്ലിക്കും..'

അറിയാമെന്ന് മല്ലി തലയാട്ടി. മേഡത്തിന് സന്തോഷമായി.

'മല്ലി മത്സരിക്കും..' മേഡം പ്രഖ്യാപിച്ചു.

ഇത് കേട്ട നാട് ഭരിക്കുന്ന താമരകൃഷിക്കാര്‍ മല്ലി, മല്ലിപ്പൊടി, മല്ലിയില തുടങ്ങി സകലമാന മല്ലികള്‍ടേം ജി.എസ്.ടി വര്‍ധിപ്പിച്ചു.

അങ്ങനെ സ്ഥാനാര്‍ത്ഥികളായി. പ്രചരണം തുടങ്ങി. മേഡത്തിന്റെം മോന്റേം പ്രധാന ശിങ്കിടി, ജുബ്ബ സ്ഥാനാര്‍ത്ഥിയുടെ നാട്ടുകാരന്‍, തലമൂത്ത, സോറി തലവെളുത്ത കേരകൃഷിക്കാരെ വിളിച്ച് സ്വകാര്യം പറഞ്ഞു.

'അപ്പഴേ.. ജുബ്ബക്കാരന്‍ ജയിച്ചാ പ്രശ്‌നാവുട്ടാ.. മ്മക്ക് കാളപൂട്ടാനല്ലേ അറിയൂ. പുള്ളി ട്രാക്ടറും കൊണ്ട് ചെറുപ്പക്കാരേം കൂട്ടി സംഗതി നെരപ്പാക്കും. പിന്നെ നമ്മ സൈഡിലിരുന്ന് കള പറിക്കേണ്ടി വരും.. '

പത്രക്കാര് കേരകൃഷിക്കാരിലൊരാളോട് രഹസ്യമായി ചോദിച്ചു.

'അല്ലപ്പ..നിങ്ങളെന്തേ സ്വന്തം ദേശക്കാരന സപ്പോട്ട് ചെയ്യാതെ.. ?'

'ഞങ്ങള് മൊത്തം പ്രദേശ് കേരകൃഷിക്കാരുടെ ഐക്യൂവും ജീകെയും കൂട്ടിയാലും ജുബ്ബക്കാരന്റെ അയലത്ത് പോലും എത്തൂല.. ഇങ്ങനെയുള്ള ആളോട് സ്വാഭാവികമായി തോന്നുന്ന വികാരം, അസൂയ, അത്രേ ഉള്ളൂ. പക്ഷേ സ്‌നേഹം അത് ജുബ്ബക്കാരനും വോട്ട് മല്ലിക്കും..'

സ്വന്തം ദേശക്കാരനിട്ട് കുത്താന്‍ തലമൂത്ത, സോറി വെളുത്ത ദേശക്കാരെല്ലാം തനി സ്വഭാവം പുറത്തെടുത്തു. പഴയൊരു മൂപ്പന്‍ വടീം കുത്തി ദേശം തോറും പര്യടനം തുടങ്ങി.

സ്ഥാനാര്‍ത്ഥികള്‍ പര്യടനം തുടങ്ങി. ഒരു ലേഖിക ജുബ്ബക്കാരനോട് ചോദിച്ചു.

'എലീറ്റ് ക്ലാസ്സല്ലേ..! കാറ്റ്ല്‍ ക്ലാസ്സിന്റെ പ്രശ്‌നങ്ങള്‍ എങ്ങനെ അറിയും, എങ്ങനെ അവരോട് സംവദിക്കും..?'

'സീ..എലീറ്റ് ക്ലാസ്സ്‌ന്നൊക്കെ ചുമ്മാ പറയുന്നതാണ്. ഞാന്‍ ശരിക്കും കാറ്റ്ല്‍ ക്ലാസ്സാണെന്ന്, എക്കണോമിയില്‍ യാത്ര ചെയ്യുമ്പോള്‍ ട്വീറ്റ് ചെയ്തതാണ്. എന്റച്ഛന്‍ കാറ്റ്ല്‍ ക്ലാസ്സായിരുന്നു. സ്‌കോളര്‍ഷിപ്പ് നേടീറ്റാണ് ഞാന്‍ വിദേശത്ത് പോയി പഠിച്ചത്. കഷ്ടപ്പെട്ടിട്ടാണ് സായിപ്പന്മാരുടെ കൃഷിരീതി പഠിച്ചത്. ഏത് ദേശത്ത് ചെന്നും അവിടത്തെ മൂപ്പന്മാരോട് അവരുടെ ഭാഷ സംസാരിച്ച് കാര്യങ്ങള്‍ നേടാനാവും. ഇതൊക്കെ കണ്ടാണ് മേഡം എന്നെ ജോലിക്കെടുക്കുന്നത്. അല്ലാതെ ആര്‍ക്കെങ്കിലും അരിവേവിച്ച് കൊടുത്തോ പാദസേവ ചെയ്‌തോ അല്ല.. '

ദിവസങ്ങള്‍ പോയി. ഇലക്ഷന്‍ നടന്നു. മല്ലി വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചു.

'മല്ലി.. കീ ജയ്.. ' ദേശക്കാര്‍ മുദ്രാവാക്യം വിളിച്ചു. എല്ലാവരും ചേര്‍ന്ന് മല്ലിയെ ട്രാക്ടറിനടുത്തേക്ക് ആനയിച്ചു. മേഡത്തിന്റെ അനുഗ്രഹം വാങ്ങി, മല്ലി ട്രാക്ടറിനെ നാല് ഭാഗത്തു നിന്നും താണും ചെരിഞ്ഞും നോക്കി. കയറുന്നതെങ്ങനെ.? ഒരെത്തും പിടീം കിട്ടുന്നില്ല.

ഈ സമയം ട്രാക്ടറിന്റെ താക്കോല്‍ ജുബ്ബക്കാരന്റെ പോക്കറ്റില്‍ ഒളിച്ചിരുന്നു.

മല്ലി ട്രാക്ടറില്‍ കയറി. നാട്ടുകൂട്ടം കയ്യടിച്ചു. സ്റ്റാര്‍ട്ടാവുന്നതും പ്രതീക്ഷിച്ചിരുന്നു.

'ദാ.. ഇപ്പ ശരിയാക്കിത്തരാ.. ' മല്ലി പറഞ്ഞു.

മേഡവും മക്കളും ശിങ്കിടികളും പ്രതീക്ഷയോടെ നോക്കി നിന്നു.

' ഗോപാലേ.. ആ ചെര്‍റിയെ സ്‌ക്രൂഡ്രൈവറിങ്ങെടുത്തേ..'

ഗോപാല്‍ ചെറിയ സ്പാന്നെറെടുത്തു കൊടുത്തു.

'ഗോപാലേ ചെര്‍റിയ സ്‌ക്രൂഡ്രൈവര്‍..!'

ഗോപാല്‍ ചെറിയ കത്രിക എടുത്തു കൊടുത്തു.

മല്ലിക്ക് ദ്യേഷ്യം വന്നു. മല്ലി താഴെ കണ്ട വയര്‍ രണ്ടെണ്ണം മുറിച്ച് കൂട്ടി യോജിപ്പിച്ചു.

ട്രാക്ടര്‍ പൊടുന്നനെ സ്റ്റാര്‍ട്ടായി. മല്ലി ഞെട്ടി, നാട്ട്കൂട്ടം ആര്‍ത്തു വിളിച്ചു.

മല്ലി മേഡത്തോട് ചോദിച്ചു.

'ഇതിലേതാ ആക്‌സിലേറ്റര്‍.....?'

മേഡം കേരകര്‍ഷകരുടെ പഴയകാല മൂപ്പനെ രൂക്ഷമായി നോക്കി. മൂപ്പന്‍ വലിഞ്ഞു.

മേഡം ഗോപാലിനോട് കൂടെ കയറാന്‍ പറഞ്ഞു.

'അത് ക്ലച്ച്...ഇത്..'

പറഞ്ഞ് തീരും മുമ്പ് മല്ലി ആക്‌സിലേറ്ററില്‍ കാലമര്‍ത്തി.

ട്രാക്ടര്‍ കുതിച്ചു. മല്ലി പേടിച്ചു. കണ്‍ട്രോള്‍ പോയ ട്രാക്ടര്‍ പാടത്ത് തലങ്ങും വിലങ്ങും ഓടി.

'ബ്രേക്കെവിടെ ... ബ്രേക്കെവിടെ.. '

' എത്രോട്ടം പറഞ്ഞതാ നടുവിലുള്ളത് ബ്രേക്ക്, അത് വലത് കാല് വെച്ച് ചവിട്ടണംന്ന്..!'

'ഞാനന്നേ പറഞ്ഞതല്ലേ.. കലപ്പ വെച്ചുള്ള കൃഷിയേ നമുക്ക് പറ്റൂ.. യന്ത്രങ്ങളുടെ പ്രവര്‍ത്തനൊന്നും എനിക്കറിഞ്ഞൂടാന്ന്.. '

മല്ലിക്ക് ദ്യേഷ്യം വന്നു. വലതുകാലെടുത്ത് ആഞ്ഞ് ചവിട്ടി. അക്‌സിലേറ്ററില്‍. ട്രാക്ടര്‍ പാഞ്ഞു. പാടത്തിനപ്പുറം വലിയൊര് കുളത്തിലേക്ക് ഒറ്റച്ചാട്ടം.

മേഡം തലയില്‍ കൈവെച്ച് തളര്‍ന്നിരുന്നു. മക്കള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ദേശക്കാര്‍ പരക്കം പാഞ്ഞു. ചിലര്‍ രക്ഷിക്കാനോടി. ഈ സമയം താമരകൃഷിക്കാരുടെ ഗ്രാമ പ്രമുഖ് എന്തോ വിളിച്ചു പറയാനായി െൈമക്കെടുത്തു.

'മേരേ പ്യാരേ ഭായിയോം ഔര്‍ ബഹ്നോം...'


താമരദേശത്തെ മൂപ്പന്‍ കൊട്ടയില്‍ നിന്നും ലഡു എടുത്തെറിയാന്‍ തുടങ്ങി.

രക്ഷിക്കാന്‍ ചെന്ന ദേശക്കാര്‍ താമരദേശത്തേക്കോടി. ലഡു പെറുക്കാന്‍ തുടങ്ങി.

ആകെ മൊത്തം പ്രശ്‌നന്നെ.

തളര്‍ന്നിരിക്കുന്ന മേഡത്തിന്റേം മക്കള്‍ടേം അടുത്തേക്ക് പ്രധാന ശിങ്കിടി വന്നു.

'മേഡം എന്റെ കയ്യില് പുതിയൊരയ്ഡിയ്ണ്ട്.. '

മകന്‍ ശിങ്കിടിയെ ദയനീയമായി നോക്കി. പിന്നെയത് രൂക്ഷമായി.

ഇത് കണ്ട് ജുബ്ബക്കാരന്റെ കീശയിലെ താക്കോല്‍ പൊട്ടിച്ചിരിച്ചു.

TAGS :