Quantcast
MediaOne Logo

ആഷിഖ് റഹ്മാന്‍

Published: 20 Nov 2022 8:24 AM GMT

അറബിപ്പൊന്നും മുപ്പത്തിരണ്ട് പടയും

ഇതിഹാസ താരങ്ങളായ മെസിയും റൊണാള്‍ഡോയും തന്റെ അവസാന ലോകകപ്പിനു ഇറങ്ങുമ്പോള്‍ ഇത് വരെ സ്വന്തമാക്കാന്‍ കഴിയാത്ത ലോകകപ്പും കൂടി നേടി കരിയറിന് പരിപൂര്‍ണത വരുത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ലോക ഫുട്‌ബോളിലെ രാജാക്കന്മാര്‍ക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണിത്. ചരിത്രത്തിലെ തന്നെ മികച്ചവര്‍ ഇനിയൊരു ലോകപ്പിന് ഇല്ലാ എന്നത് തീര്‍ച്ചയായും ലോകകപ്പിന്റെ കൂടി നഷ്ടമാണ്. നാളെ ഖത്തര്‍ ലോകകപ്പിനേക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയുക മെസ്സിയുടെയും, റൊണാള്‍ഡോയുടെയും അവസാന ലോകകപ്പ് മത്സരം എന്ന നിലയില്‍ കൂടിയായിരിക്കും.

അറബിപ്പൊന്നും മുപ്പത്തിരണ്ട് പടയും
X

ഖത്തറില്‍ പന്ത് പെരുന്നാളാണ് ഇനിയുള്ള നാളുകള്‍. നാലു വര്‍ഷം നീണ്ട വ്രതത്തിന് ശേഷമുള്ള ഈ പെരുന്നാള്‍ ആഘോഷ ആരവങ്ങളോട് കൂടിയാണ് ഫുട്‌ബോള്‍ പ്രേമികള്‍ വരവേല്‍ക്കുന്നത്. 2010 ല്‍ ആദ്യമായൊരു അറേബ്യന്‍ രാജ്യത്തെ 2022 ലോകകപ്പ് നടത്തിപ്പുകാരായി തിരഞ്ഞെടുത്തപ്പോള്‍ നെറ്റി ചുളിച്ചവര്‍ എല്ലാവരും ഇന്ന് കായികമാമങ്കത്തിന് ഖത്തര്‍ ഒളിപ്പിച്ച വിസ്മയങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ലോകകപ്പ് നടത്തുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. എന്നാല്‍, ലോകകപ്പ് നടത്തിയ ഏറ്റവും മികച്ച രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. പല കടമ്പകളും കടന്നു അറബിക്കടലിന്റെ തീരത്തെ മരുദ്വീപിലേക്ക് മത്സരിക്കാന്‍ എത്തുന്നവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രം, അറേബ്യയുടെ മണലാരണ്യത്തില്‍ കാല്‍പന്തുകളിയിലെ സുല്‍ത്താന്‍മാരായി ആ പൊന്‍ കിരീടം ചൂടുക. ചൂടിനെ ഭയന്ന് ചരിത്രത്തിലാദ്യമായി നവംബര്‍ - ഡിസംബര്‍ മാസങ്ങളിലെ തണുപ്പ് കാലത്തേക്ക് മത്സരങ്ങള്‍ മാറ്റിവെച്ചെങ്കിലും മത്സരങ്ങള്‍ക്കു ഒട്ടും തന്നെ ചൂടു കുറയുന്നില്ല.

ലോകം കണ്ട മികച്ച കളിക്കാരായ ലെവന്റോസ്‌ക്കി, സുവാരസ്, മോഡ്രിച്ച്, ബുസ്‌ക്കറ്റ്‌സ്, തോമസ് മുള്ളര്‍, മാന്യുല്‍ ന്യൂയര്‍, തിയാഗോ സില്‍വ ലരേ.... തുടങ്ങിയ വമ്പന്‍മാരും ഇനിയൊരു ലോകകപ്പിനു ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഒന്നര പതറ്റാണ്ടിലേറെ ഈ കയിക ഇനത്തില്‍ തിളങ്ങി നിന്നവരാണ് ഇനിയൊരു ടൂര്‍ണമെന്റിന് ഇല്ലാതെയാവുന്നത്.

യൂറോപ്യന്‍ അപ്രമാദിത്വമാണ് പ്രവചിക്കുന്നതെങ്കിലും, ലാറ്റിന്‍ അമേരിക്കന്‍ ടീമുകളും ഇത്തവണ കരുത്തരായി തന്നെയുണ്ട്. അത്ഭുതങ്ങള്‍ കാണിക്കാന്‍ ആഫ്രിക്കയും, എതിരാളികളെ വിറപ്പിക്കാന്‍ ഏഷ്യയുമുണ്ട്. മാറ്റുരച്ച് മത്സര വീര്യം പുറത്തെടുക്കാന്‍ മറ്റു വന്‍കര രാജ്യക്കാരും ചേരുമ്പോള്‍ ഇത്തവണ കാണികള്‍ക്കു കാല്‍പന്തുകളിയിലെ കടുകട്ടി മത്സരങ്ങള്‍ തന്നെ കാണാനാകും.


2002 ല്‍ ബ്രസീല്‍ ലോകകപ്പ് നേടിയതിന് ശേഷം യൂറോപ്പിലേക്കല്ലാതെ ലോകകിരീടം മറ്റൊരിടത്തേക്ക് പോയിട്ടില്ല. യൂറോപ്യന്‍ ടീമുകളുടെ വേഗതയേറിയ ഫുട്‌ബോളിനെ പലപ്പോഴും എതിര്‍ ടീമുകള്‍ക്ക് എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാതെ വരുന്നു. അതാണ് അവരുടെ വിജയം. ഇത്തവണ അതിനൊരു മാറ്റം ഉണ്ടാകുമോയെന്നാണ് എല്ലാ ഫുട്ബാള്‍ പ്രേമികളും ഉറ്റുനക്കുന്നത്. ആദ്യമായി ആഫ്രിക്കയില്‍ നിന്നൊരു ടീം സെമിയില്‍ കടന്നാല്‍ അതും ഒരു ചരിത്രമാകും. ഏഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ ഏഷ്യന്‍ ടീമുകളും മികച്ചത് തന്നെ പുറത്തെടുത്തേക്കും.

ഇതിഹാസ താരങ്ങളായ മെസിയും റൊണാള്‍ഡോയും തന്റെ അവസാന ലോകകപ്പിനു ഇറങ്ങുമ്പോള്‍ ഇത് വരെ സ്വന്തമാക്കാന്‍ കഴിയാത്ത ലോകകപ്പും കൂടി നേടി കരിയറിന് പരിപൂര്‍ണത വരുത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്. ലോക ഫുട്‌ബോളിലെ രാജാക്കന്മാര്‍ക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണിത്. ചരിത്രത്തിലെ തന്നെ മികച്ചവര്‍ ഇനിയൊരു ലോകപ്പിന് ഇല്ലാ എന്നത് തീര്‍ച്ചയായും ലോകകപ്പിന്റെ കൂടി നഷ്ടമാണ്. നാളെ ഖത്തര്‍ ലോകകപ്പിനേക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയുക മെസ്സിയുടെയും, റൊണാള്‍ഡോയുടെയും അവസാന ലോകകപ്പ് മത്സരം എന്ന നിലയില്‍ കൂടിയായിരിക്കും. ലോകം കണ്ട മികച്ച കളിക്കാരായ ലെവന്റോസ്‌ക്കി, സുവാരസ്, മോഡ്രിച്ച്, ബുസ്‌ക്കറ്റ്‌സ്, തോമസ് മുള്ളര്‍, മാന്യുല്‍ ന്യൂയര്‍, തിയാഗോ സില്‍വ ലരേ.... തുടങ്ങിയ വമ്പന്‍മാരും ഇനിയൊരു ലോകകപ്പിനു ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഒന്നര പതറ്റാണ്ടിലേറെ ഈ കയിക ഇനത്തില്‍ തിളങ്ങി നിന്നവരാണ് ഇനിയൊരു ടൂര്‍ണമെന്റിന് ഇല്ലാതെയാവുന്നത്.


ഈ ലോകകപ്പിന്റെ നഷ്ടമാണ് ഇറ്റലിക്കു ഇത്തവണയും ലോകകപ്പ് യോഗ്യത ലഭിച്ചില്ല എന്നുള്ളത്. 2018 ലും യോഗ്യത നേടാന്‍ കഴിയാതിരുന്ന അവര്‍ 2021 യൂറോ കപ്പ് നേടി. ഇറ്റലി ഇത്തവണത്തെ ലോകകപ്പിലെ കിരീട പോരാട്ടത്തിനുണ്ടാകുമെന്ന് പലരും പ്രവച്ചിച്ചെങ്കിലും അവര്‍ക്ക് ഭാഗ്യം തുണച്ചില്ല. ഇറ്റലിയുടെ താരങ്ങളെ പോലെ ഇത്തവണ പല പ്രമുഖ താരങ്ങള്‍ക്കും ലോകകപ്പ് നഷ്ടമാകുന്നുണ്ട്. ഭാവി സൂപ്പര്‍സ്റ്റാര്‍ നോര്‍വെയുടെ ഏര്‍ലിങ് ഹാളണ്ട്, ആസ്ട്രിയയുടെ അലാബ, ഈജിപ്ത് താരം മുഹമ്മദ് സലാ, അള്‍ജീരിയയുടെ റിയാദ് മഹ്‌റസ് തുടങ്ങി പല പ്രമുഖര്‍ക്കും രാജ്യത്തിനു യോഗ്യത നേടി കൊടുക്കാന്‍ കഴിഞ്ഞില്ല. ലോകത്തിലെ മികച്ച കളിക്കാരാണ് ഇവരെങ്കിലും ഇവരുടെ രാജ്യങ്ങള്‍ ഫുട്‌ബോളിലെ വലിയ ടീമല്ലാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.


നാളെയുടെ താരകങ്ങളാകുമെന്ന് പ്രവചിക്കപ്പെടുന്ന ഫ്രാന്‍സിന്റെ ഓറിയെന്‍ ചൗവാമെനി, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, ഇംഗ്ലണ്ടിന്റെ ഫില്‍ ഫോഡന്‍, സ്‌പെയിന്റെ പെഡ്രി, ജര്‍മനിയുടെ ജമാല്‍ മുസിയാല തുടങ്ങിയ യുവതുര്‍ക്കികളും ഇത്തവണ ലോകകപ്പിനുണ്ട്. ഇവരിലാരായിരിക്കും യുവതാരോദയമായി ഖത്തറിന്റെ മാനത്ത് ഉദിക്കുകയെന്ന് കണ്ടറിയണം .

പുരുഷ ലോകകപ്പ് നിയന്ത്രിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി വനിത റഫറിമാര്‍. യമഷിത യോഷിമി, സലിമ മുകന്‍സംഗ, സ്റ്റെഫാനി ഫ്രെപ്പാര്‍ട്ട് എന്നിവരും അസിസ്റ്റന്റ് റഫറിമാരായി നിയുസ ബാക്ക്, കരന്‍ ഡയസ്, കരന്‍ നെസ്ബിറ്റ് എന്നിവരുമാണ് ചരിത്രത്തില്‍ പങ്കാളികളാകുന്നത്. ലോകത്തെ ഏറ്റവും വലിയ കായിക മേളയില്‍ എടുത്ത ഈ തീരുമാനം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.



മുപ്പത്തിരണ്ട് ടീമുകള്‍ മത്സരിക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണിത്. അടുത്ത തവണ മുതല്‍ നാല്‍പ്പെത്തിയെട്ട് ടീമുകളായിരിക്കും ഉണ്ടാകുക.

കാഴ്ച്ചയില്ലെങ്കിലും 'കളി' കാണാം

കാഴ്ചപരിമിതര്‍ക്കും കളി കാണാന്‍ അവസരമൊരുക്കുന്നുണ്ട് ഖത്തര്‍. ബോനിക്കള്‍ എന്ന സാങ്കേതിക സംവിധാനം ഡിജിറ്റല്‍ ദൃശ്യങ്ങള്‍ ബ്രെയ്‌ലി ലിപിയിലേക്ക് മൊഴി മാറ്റും. കാഴ്ചപരിമിതര്‍ക്ക് കളിയാസ്വദിക്കാന്‍ ഇങ്ങനെയൊരു സംവിധാനം ഒരുക്കുന്നത് ആദ്യമായിട്ടാണ്.

ഖത്തറിലാണ് കളി നടക്കുന്നതെങ്കിലും ഇത് ശരിക്കും മലയാളിയുടെ ലോകകപ്പും കൂടിയാണ്. മലയാളികളായിരിക്കും ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആരവങ്ങള്‍ ഉയര്‍ത്തുകയെന്ന് ഉറപ്പ്. പല മലയാളി ഫുട്ബാള്‍ പ്രേമികളും ആദ്യമായി നേരിട്ട് കാണുന്ന ലോകകപ്പും ഇത്തവണത്തെയാകും. ഖത്തര്‍ പ്രവാസികള്‍ക്ക് പുറമെ മറ്റു ഗള്‍ഫ് മലയാളികളും, കേരളത്തില്‍ നിന്നുളളവരും വലിയ കൂട്ടമായി തന്നെ തന്റെ ഇഷ്ട ടീമിനു വേണ്ടി ആര്‍പ്പുവിളികള്‍ മുഴക്കാന്‍ ഓരോ വേദികളിലുമുണ്ടാകുമെന്ന് തീര്‍ച്ച. ഖത്തറിന്റെ മണ്ണിലെ ആവേശത്തിന്റെ ആയിരം മടങ്ങ് ആവേശമാണ് കേരളത്തില്‍. ലോകത്ത് തന്നെ ഇത്രയുമധികം ഫ്‌ളക്‌സ് ബോര്‍ഡും, കട്ട് ഔട്ടുകളും ഉയര്‍ത്തി ആരാധനയിലെ വാശി കാണിക്കുന്നവര്‍ ഇവിടെ തന്നെയായിരിക്കും കൂടുതല്‍.

മുപ്പത്തിരണ്ട് ടീമുകള്‍ മത്സരിക്കുന്ന അവസാനത്തെ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയാണിത്. അടുത്ത തവണ മുതല്‍ നാല്‍പ്പെത്തിയെട്ട് ടീമുകളായിരിക്കും ഉണ്ടാകുക. ലോകം ഒരു കാല്‍പന്തിന്റെ കീഴിലായി ചുരുങ്ങി, അതിനു പുറകെ പായുകയാണ് ഇനിയുള്ള കുറച്ചു കാലം. കാലചക്രം കറങ്ങി വന്ന് കാത്തിരിപ്പും അവസാനിപ്പിക്കുമ്പോള്‍ കാല്‍പന്തു കളിയിലെ രാജാക്കന്മാര്‍ ആരായാലും, അടുത്ത ലോകകപ്പിനായി കാത്തിരിക്കുമ്പോഴുള്ള സുഖമാണ് ഈ കളിയുടെ സൗന്ദര്യം. വര്‍ഗ-വര്‍ണങ്ങളുടെ ലയനമാണ് ഫുട്‌ബോള്‍. ആ ലയനത്തില്‍ വെറുപ്പുകള്‍ ഇല്ലാതകട്ടെ. അത് ഇനിയും തുടര്‍ന്നു കൊണ്ടേയിരിക്കട്ടെ...


TAGS :