Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 9 July 2023 5:05 PM GMT

ഓടിളക്കി ഇറക്കുന്ന ചെങ്കോലും സിവില്‍കോഡും

എന്‍.ആര്‍.സി-സി.എ.എ വിഷയത്തില്‍ എന്ന പോലെ പ്രതിസ്ഥാനത്ത് ഒരു സമുദായത്തെ നിര്‍ത്താനുള്ള അടവാണ് ഇപ്പോള്‍ ഓടിളക്കി ഇറക്കുന്ന യു.സി.സി അഥവാ യൂണിഫോം സിവില്‍ കോഡ്. ഒരു ശത്രുവിനെ ഉയര്‍ത്തിക്കാണിച്ചു മാത്രമേ അണികളെ ഒപ്പം നിര്‍ത്താന്‍ സാധിക്കൂ എന്ന ഫാസിസ്റ്റുകളുടെ തന്ത്രങ്ങള്‍ വീണ്ടും പയറ്റുകയാണ് സംഘ്പരിവാരം.

ഓടിളക്കി ഇറക്കുന്ന ചെങ്കോലും സിവില്‍കോഡും
X

രണ്ട് മാസം മുന്‍പ് മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്തയാണ്, പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന പ്രഹസനങ്ങള്‍. അതേസമയത്ത് തന്നെ, രാജ്യത്തിന് അഭിമാനം നല്‍കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച അത്ലറ്റുകള്‍ ഡല്‍ഹിയില്‍ തന്നെ സമരത്തില്‍ ഇരിക്കുന്നതും, മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതും ദേശീയ മാധ്യമങ്ങലില്‍ പലതും അറിഞ്ഞ മട്ട് കാണിച്ചില്ല. പേരിന് അതിനെ കുറിച്ചെല്ലാം ഉള്‍താളുകളില്‍ എഴുതി വച്ചു.

എന്താണ് ഈ കോല്‍ സംബന്ധിച്ച വിവാദം എന്ന് അന്വേഷിച്ചു ചെന്നാല്‍, ഒരു ജനാധിപത്യ രാജ്യം എന്ന നിലക്ക് നാണക്കേടും, ഇമ്മാതിരി വേഷംകെട്ടു കണ്ടു ചിരിയും വരും. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ഈ ചെങ്കോല്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഉദ്ഘാടന ദിവസത്തിന് ഒരു ദിവസം മുന്‍പ് തമിഴ്നാട്ടില്‍ നിന്നുള്ള തിരുവാവാടുതുറൈ മഠത്തിന്റെ ഇപ്പോഴത്തെ അധിപന്‍ ഈ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറുമെന്നും, പ്രധാനമന്ത്രി ഈ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു അടുത്ത് പ്രതിഷ്ഠിക്കും എന്നുമാണ് അറിയിപ്പുണ്ടായത്.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉണ്ടാക്കിയത് തന്നെ, സ്വന്തം പേരില്‍ പുതിയ ഇതിഹാസം രചിക്കാനുള്ള ഉദ്ദേശത്തോടെ മാത്രമായിരുന്നു എന്ന് മോദിയെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. ചരിത്രത്തില്‍ ഒരു സ്ഥാനവുമില്ലാത്ത തന്റെ സംഘടനക്കും തനിക്കും ദേശ ചരിത്രത്തില്‍ ഇടംപിടിക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ആ പദ്ധതി വിഭാവനം ചെയ്തത് എന്നത് പകല്‍ പോലെ വെളുത്തതാണ്.

സെങ്കോല്‍ എന്ന് തമിഴിലും, ചെങ്കോല്‍ എന്ന് മലയാളത്തിലും വിളിക്കുന്ന ഈ വടി, രാജഭരണത്തിന്റെ നാളുകളില്‍ ഒരു അധികാര ചിഹ്നമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ചെങ്കോലും കിരീടവും, അധികാരം കൈയാളുന്ന രാജാവിന് മാത്രം അവകാശപ്പെട്ടതാണ്. അധികാരം കൈമാറുമ്പോള്‍ ഇവയും കൈമാറിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ജനാധിപത്യത്തിന്റെ നാളുകളില്‍ ഇവയ്ക്ക് ഒരു സ്ഥാനവുമില്ല എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് മോദിയും കൂട്ടരും തിരക്കഥ തയ്യാറാക്കിയത്.

മഠാധിപതി ഈ ചെങ്കോല്‍ മോദിക്ക് കൈമാറാന്‍ ഡല്‍ഹിയിലേക്ക് പ്രത്യേക വിമാനത്തില്‍ പോകുന്നത് വലിയ വാര്‍ത്തയായപ്പോള്‍, ഈ ചെങ്കോല്‍ മഠത്തിന്റെ അധീനതയിലാണോ എന്ന് സംശയം തോന്നിപ്പോയി. വേണമെങ്കില്‍ ഒരു സ്വര്‍ണ്ണ വടി മഠാധിപതിക്ക് ഉണ്ടാക്കിയെടുത്ത് ഡല്‍ഹിയിലേക്ക് കൊണ്ട് പോകാവുന്നതേയുള്ളൂ. പക്ഷെ, മഠത്തിന്റെ റോള്‍ കൃത്യമായി ഡല്‍ഹിയിലെ ഭരണകര്‍ത്താക്കള്‍ എഴുതിവച്ചിരിന്നു, അത് പ്രകാരം പെരുമാറുക എന്നത് മാത്രമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. വടിയൊക്കെ ഇവിടുണ്ട്, സ്വാമി ഒന്ന് വന്നാല്‍ മതി എന്നതാണ് അവിടെ നിന്നും ലഭിച്ച നിര്‍ദേശം. ഇതിന് പിന്നിലെ ഉദ്ദേശ്യം ജനങ്ങള്‍ മനസ്സിലാക്കില്ല എന്നാണ് എപ്പോഴത്തെയും പോലെ മോദിയും കൂട്ടരും കരുതിയത്.



ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയില്‍ ഇടം പിടിക്കാന്‍ എന്ന ഉദ്ദേശത്തോടു കൂടി മാത്രം ഒരു കൂട്ടര്‍ നെഹ്റുവിന് കൈമാറിയ ചെങ്കോല്‍, അന്നത്തെ നമ്മുടെ നേതാക്കള്‍ അതിന് കൊടുക്കേണ്ട പ്രാധാന്യത്തോടെ ഒരു മ്യൂസിയത്തിലേക്ക് മാറ്റി എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. ഇത്തരം ചെങ്കോലുകള്‍ക്ക് രാഷ്ട്ര നിര്‍മിതിയില്‍ ഒരു സ്ഥാനവുമില്ല എന്ന് അന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ഇത്തരം ഗിമ്മിക്കുകളിലൂടെ ചരിത്രത്തില്‍ ഇടം പിടിക്കുക എന്നതാണ് മോദി-ഷാ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. കാര്യപ്രസക്തമായ ഒരു ഭരണ മുന്നേറ്റവും ഇക്കണ്ട കാലമായിട്ട് തങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല എന്നും, അതേസമയം തങ്ങളുടെ വീഴ്ചകളുടെ എണ്ണം വര്‍ധിക്കുന്നു എന്നും അവര്‍ മനസ്സിലാക്കുന്നുണ്ട്. ഇത്തരം പൊടിക്കൈകളിലൂടെ അവയെല്ലാം മറച്ചു വച്ച് തങ്ങളുടെ വോട്ട് ബാങ്കിനെ ഉന്മാദിപ്പിച്ചു നിര്‍ത്താം എന്നതാണ് അവരുടെ തന്ത്രം. പുതിയ പാര്‍ലമെന്റ് മന്ദിരം ഉണ്ടാക്കിയത് തന്നെ, സ്വന്തം പേരില്‍ പുതിയ ഇതിഹാസം രചിക്കാനുള്ള ഉദ്ദേശത്തോടെ മാത്രമായിരുന്നു എന്ന് മോദിയെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. ചരിത്രത്തില്‍ ഒരു സ്ഥാനവുമില്ലാത്ത തന്റെ സംഘടനക്കും തനിക്കും ദേശ ചരിത്രത്തില്‍ ഇടംപിടിക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ആ പദ്ധതി വിഭാവനം ചെയ്തത് എന്നത് പകല്‍ പോലെ വെളുത്തതാണ്.

ആര്‍.എസ്.എസിനോട് ഒട്ടും തന്നെ മമതയില്ലാതിരുന്ന പട്ടേലിന്റെ പ്രതിമ പണിതതും, ഗാന്ധി-നെഹ്റു അച്ചുതണ്ടില്‍ നിന്നും ദേശീയതയെ മാറ്റി, ഒരു പുതിയ ഇന്ത്യന്‍ ചരിത്രം ഉണ്ടാക്കാന്‍ ഉള്ള സൂത്രം തന്നെയായിരുന്നു. ഓടി കൊണ്ടിരിക്കുന്ന തീവണ്ടികളെ വൈകിപ്പിച്ചു, മറ്റൊരു തീവണ്ടിയെ കൊടി കാട്ടി പായിച്ചു, അത് കാണുമ്പോള്‍ 'ഹായ് എന്തൊരു സ്പീഡ്..' എന്ന് പറയുന്ന ജനങ്ങളെ കബളിപ്പിക്കാന്‍ എളുപ്പമാണ് എന്ന് അവര്‍ക്കറിയാം.

ഇങ്ങനെയിവര്‍ ചെങ്കോലുകള്‍ കെട്ടിയിറക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. തുടക്കക്കാലം മുതലേ ഇത്തരം നിര്‍മിക്കപ്പെട്ട വാവാദവിഷയങ്ങളിലൂടെയാണ് സംഘ്പരിവാര്‍ തങ്ങളുടെ വോട്ട് ബാങ്കിനെ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. പണ്ട് ഒരു ശക്തമായ രാഷ്ട്രീയ ബോധം ജനങ്ങളില്‍ ഉണ്ടായിരുന്ന സമയത്ത് ഇവരുടെ കാര്യപരിപാടികള്‍ക്കു വേണ്ടത്ര പ്രചാരം ലഭിച്ചില്ല, എങ്കിലും പരിവാര്‍ ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു. പലരും കരുതുന്ന പോലെ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് തുടങ്ങിയതല്ല ഈ പ്രക്രിയ. ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കണം എന്ന വേറിട്ട വാദം ഉയര്‍ത്തി ജനാധിപത്യത്തിന് മുന്‍പുള്ള കാലത്തെ ഭരണ സംവിധാനത്തിലേക്ക് പോകണം എന്ന അവരുടെ പഴയ അജണ്ടയിലൂടെയാണ് അവര്‍ തുടങ്ങിയത്. ചോദ്യങ്ങളും വിശദീകരണങ്ങളും ആവശ്യമില്ലാത്ത ഒരു തത്വ സംഹിതയില്‍ നിന്ന് ഉടലെടുത്ത വിചാരധാരയാണ് ഇതെന്ന് ഓര്‍ക്കണം.

ഇത്തരം പദ്ധതികള്‍ ഇവരുടെ ചരിത്രത്തില്‍ എത്ര വേണമെങ്കിലും കാണാം. പൊതു മദ്ധ്യത്തിലേക്ക് വളരെ പെട്ടന്ന് പടര്‍ന്ന ബാബ്രി പള്ളി തര്‍ക്കം വേരോടിക്കാന്‍ 40 വര്‍ഷത്തോളമെടുത്ത് എന്നോര്‍ക്കണം. നാല്‍പതുകളില്‍ ഇല്ലാതിരുന്ന എന്ത് സാഹചര്യമാണ് തൊണ്ണൂറുകളില്‍ ഉണ്ടായത് എന്ന ചോദ്യത്തിന് അവരല്ല, പുരോഗമന സമൂഹമാണ് മാത്രമല്ല ഉത്തരം നല്‍കേണ്ടത് എന്നോര്‍ക്കുന്നത് നല്ലതാണ്.


കയറഴിച്ചു വിട്ടിരിക്കുന്ന പശു ഗുണ്ടകള്‍, ലൗജിഹാദ് തുടങ്ങി കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ കെട്ടിയിറക്കിയ ഹിജാബ് വിവാദങ്ങള്‍ എല്ലാം തന്നെ സമൂഹത്തെ വിഘടിപ്പിച്ചു വോട്ടുകളെ ഏകോപിപ്പിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. ഒരു സമുദായത്തിന് മേല്‍ മാത്രം ബഹുഭാര്യാത്വം അടിച്ചേല്‍പ്പിക്കുമ്പോള്‍, അവര്‍ക്കറിയാം കണക്കുകള്‍ പ്രകാരം ഏത് സമൂഹത്തിലാണ് അത്തരം ദുരാചാരങ്ങള്‍ കൂടുതല്‍ ഉള്ളത് എന്ന്. ശൈശവ വിവാഹത്തിന്റെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. പക്ഷെ, തങ്ങളാണ് നന്മ എന്ന വാദം അണികളിലേക്കു ഇറക്കി വയ്ക്കാനുള്ള ഒരു വഴി മാത്രമാണ് ഈ വ്യാജ നിര്‍മിതികള്‍. ആര്‍.എസ്.എസിനോട് ഒട്ടും തന്നെ മമതയില്ലാതിരുന്ന പട്ടേലിന്റെ പ്രതിമ പണിതതും, ഗാന്ധി-നെഹ്റു അച്ചുതണ്ടില്‍ നിന്നും ദേശീയതയെ മാറ്റി, ഒരു പുതിയ ഇന്ത്യന്‍ ചരിത്രം ഉണ്ടാക്കാന്‍ ഉള്ള സൂത്രം തന്നെയായിരുന്നു. ഓടി കൊണ്ടിരിക്കുന്ന തീവണ്ടികളെ വൈകിപ്പിച്ചു, മറ്റൊരു തീവണ്ടിയെ കൊടി കാട്ടി പായിച്ചു, അത് കാണുമ്പോള്‍ 'ഹായ് എന്തൊരു സ്പീഡ്..' എന്ന് പറയുന്ന ജനങ്ങളെ കബളിപ്പിക്കാന്‍ എളുപ്പമാണ് എന്ന് അവര്‍ക്കറിയാം.

എന്‍.ആര്‍.സി-സി.എ.എ വിഷയത്തില്‍ എന്ന പോലെ പ്രതിസ്ഥാനത്ത് ഒരു സമുദായത്തെ നിര്‍ത്താനുള്ള അടവാണ് ഇപ്പോള്‍ ഓടിളക്കി ഇറക്കുന്ന യു.സി.സി അഥവാ യൂണിഫോം സിവില്‍ കോഡ്. ഒരു ശത്രുവിനെ ഉയര്‍ത്തിക്കാണിച്ചു മാത്രമേ അണികളെ ഒപ്പം നിറുത്താന്‍ സാധിക്കൂ എന്ന ഫാസിസ്റ്റുകളുടെ തന്ത്രങ്ങള്‍ വീണ്ടും പയറ്റുകയാണ്. ഏകരൂപമായ വ്യക്തിനിയമം എന്ന് പറഞ്ഞു തുടങ്ങിയിട്ട്, HUF (ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി) നിയമങ്ങളെ മാറ്റി നിര്‍ത്തും എന്ന് സൂചനകള്‍ വന്നു തുടങ്ങി. വടക്ക് കിഴക്കന്‍ മേഖലകളിലെ ഗോത്രവര്‍ഗക്കാരെ ഇത് ബാധിക്കില്ല എന്ന് അവിടുന്നുള്ള നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു. ഗോവയിലെ പ്രത്യേക സാഹചര്യങ്ങളെ കണക്കിലെടുക്കും എന്നും സംഘ്പരിവാര്‍ ആശ്വാസം നല്‍കിയതായിട്ടാണ് അറിവ്. അങ്ങനെ സി.എ.എ വിഷയത്തില്‍ എന്ന പോലെ അവസാനം ഇതും ഒറ്റപ്പെടുത്തുന്നത് മുസ്‌ലിം സമൂഹത്തെ തന്നെയാണ്.


കാലാകാലങ്ങളായി കെട്ടിയിറക്കുന്ന ഇത്തരം സംഘ്പരിവാര്‍ പദ്ധതികള്‍ക്ക്, നാനാത്വമാണ് ഇന്ത്യയുടെ ശക്തി എന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രം കെട്ടിപ്പടുത്ത നമ്മുടെ സ്വാതന്ത്ര്യ സേനാനികള്‍ തെരഞ്ഞെടുത്ത പാതയില്‍ ഒരു പ്രസക്തിയുമില്ല. ഇനി അതല്ല മാറ്റം അനിവാര്യമാണ് എന്ന് പറഞ്ഞാല്‍ പോലും ഒരു ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം ഭോഷ്‌ക്കുകള്‍ക്ക് ഒരു സ്ഥാനവുമില്ല. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളും, സമൂഹമനസ്സുകളില്‍ മോദി പ്രഭാവം പണ്ടേ പോലെ ഫലിക്കുന്നില്ല തിരിച്ചറിവുമാണ് 2024 പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഏക

സിവില്‍കോഡുമായി ഇറങ്ങാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. ഇതിനെ അവരുടെ ഹിന്ദുത്വ അജണ്ട എന്ന രീതിയില്‍ നേരിടാതെ, അതിന്റെ തെറ്റുകള്‍ കാര്യാ കാരണ സഹിതം ജനങ്ങളിലേക്ക് എത്തിക്കുക തന്നെ വേണം. ഇവിടെയാകും പ്രതിപക്ഷ പാര്‍ട്ടികളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും മിടുക്ക്. അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു തിരിച്ചടി ഫാസിസ്റ്റുകള്‍ക്ക് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ ബഹുസ്വരതയെ ഇല്ലാതാക്കാനും അത് വഴി ഒരു ഏകാധിപത്യ സ്വഭാവമുള്ള രാഷ്ട്രമായി രാജ്യത്തെ മാറ്റാനുമുള്ള അവരുടെ ശ്രമം വിജയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.


TAGS :