Quantcast
MediaOne Logo

ശ്രീലങ്കന്‍ തുറമുഖത്തെ ചൈനീസ് കപ്പലും ഇന്ത്യന്‍ ആശങ്കകളും

പരമ്പരാഗതമായി, ശ്രീലങ്കയുടെ വടക്കും കിഴക്കുമുള്ള പല തമിഴ് വീടുകളിലും മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. എല്‍.ടി.ടി.ഇ.യുമായുള്ള യുദ്ധം ആരംഭിക്കുന്നതുവരെ ആഗസ്റ്റ് 15-ന് ശ്രീലങ്കന്‍ തമിഴര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമായിരുന്നു.

ശ്രീലങ്കന്‍ തുറമുഖത്തെ ചൈനീസ് കപ്പലും ഇന്ത്യന്‍ ആശങ്കകളും
X

ശ്രീലങ്കയിലെ ഹമ്പന്തോഡ തുറമുഖത്തേക്ക് ചൈനീസ് നാവിക കപ്പല്‍ എത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കാണുന്ന ആശങ്കകളില്‍ ഭൂരിഭാഗവും ദ്വീപ് രാഷ്ട്രവുമായുള്ള ന്യൂഡല്‍ഹിയുടെ അവസാനിക്കാത്ത പ്രതിസന്ധിയെ തുറന്നുകാട്ടുന്നു. മുന്‍കാലങ്ങളില്‍ ഇന്ത്യ പരിശീലിച്ച മെഗാഫോണ്‍ നയതന്ത്രത്തിന്റെ ചതിക്കുഴികളില്‍ നിന്ന് അധികം പഠിച്ചതായി തോന്നുന്നില്ലെന്നും ഇത് സൂചിപ്പിക്കുന്നു.

'ശാസ്ത്രീയ ഗവേഷണ കപ്പല്‍' എന്ന് വിളിക്കപ്പെടുന്ന ഈ കപ്പല്‍ തീര്‍ച്ചയായും ഇന്ത്യ ആരോപിക്കുന്നതുപോലെ ഒരു ചാരക്കപ്പലായിരിക്കാം. സൈനിക വിദഗ്ധര്‍ക്ക് അത് ഉറപ്പാണ്. എന്നിരുന്നാലും, ചൈനീസ് കപ്പലിനെതിരെ ശ്രീലങ്കയോടുള്ള തങ്ങളുടെ അഭ്യര്‍ഥന പൊതുജന സമക്ഷം എത്തില്ലെന്ന് ഉറപ്പാക്കുന്നതില്‍ ന്യൂഡല്‍ഹി പരാജയപ്പെട്ടു.

അത് സംഭവിച്ചപ്പോള്‍ ശ്രീലങ്കയില്‍ ഒരു രാഷ്ട്രീയ കോലാഹലത്തിലേക്ക് നയിച്ചു. ഇത് ആദ്യം ചൈനയോട് കപ്പല്‍ മാറ്റി നിര്‍ത്താനും, പിന്നീട് നാടകീയമായ യു-ടേണ്‍ നടത്താനും സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. ആഗസ്റ്റ് 16 ന് കപ്പല്‍ ഹമ്പന്തോഡയിലേക്ക് പുറപ്പെട്ടപ്പോള്‍ ശ്രീലങ്കയ്ക്ക് നാണക്കേടായി, ഇന്ത്യ നിരാശരായി, അവസാന ചിരി ചൈനയുടേതായി.


ശ്രീലങ്കയില്‍ ഇന്ത്യ ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.


കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ശ്രീലങ്കയ്ക്ക് വളരെയധികം സഹായം നല്‍കിയിട്ടും കൊളംബോ ന്യൂഡല്‍ഹിയെ നിരാശപ്പെടുത്തിയെന്ന് കരുതുന്ന ഇന്ത്യന്‍ നയരൂപകര്‍ത്താക്കളും തന്ത്രപ്രധാന ഉപദേഷ്ടാക്കളും ഓര്‍ക്കണം, ദക്ഷിണേഷ്യയിലെ ചെറിയ രാജ്യങ്ങള്‍ ഇസ്‌ലാമാബാദുമായും ബീജിംഗുമായുള്ള ഇന്ത്യയുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ ഭാഗമാകാന്‍ തയ്യാറല്ല.

ശ്രീലങ്കയും ഇതിന് അപവാദമല്ല. എന്തായാലും 2017 മുതല്‍ 99 വര്‍ഷത്തേക്ക് ശ്രീലങ്ക ഹമ്പന്‍തോഡ തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ചൈനക്ക് നല്‍കാനുള്ള തിരിച്ചടയ്ക്കാന്‍ കഴിയാത്ത വലിയ കടങ്ങൾ അവരെ വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി കൊളംബോ ചൈനയെ നേരിടുമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിക്ക് വിരുദ്ധമാണ്.

ഇതിനര്‍ഥം ചൈനയോ മറ്റേതെങ്കിലും രാജ്യമോ ന്യൂഡല്‍ഹിയുടെ ചുവന്ന വരകള്‍ മുറിച്ചുകടക്കുന്നതായി നിര്‍വചിക്കാവുന്ന നീക്കങ്ങള്‍ നടത്തുമ്പോള്‍ ഇന്ത്യ നിശബ്ദത പാലിക്കണമെന്നാണോ? തീര്‍ച്ചയായും അല്ല. എന്നാല്‍, ഒരു രാജ്യവും ഇന്ത്യന്‍ ആജ്ഞയ്ക്ക് മുന്നില്‍ തലകുനിക്കുന്നതായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. ഒരു മൂന്നാം രാജ്യത്തെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ഏതൊരു അഭ്യര്‍ഥനയും ശ്രീലങ്കക്കാര്‍ക്ക് അപമാനം തോന്നാത്ത വിധത്തില്‍ ചെയ്യേണ്ടതുണ്ട്.

ഇന്ത്യ-ശ്രീലങ്ക ബന്ധം



1980 കളില്‍ ശ്രീലങ്കയില്‍ തമിഴ് വിഘടനവാദ പ്രചാരണം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, കൊളംബോയുടെ എന്തു ചെയ്യണമെന്നോ വേണ്ടയോ എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പലപ്പോഴും പരസ്യമായി പറയുമായിരുന്നു. ഇത് ശ്രീലങ്കയില്‍ ഇന്ത്യയ്ക്ക് വളരെയധികം മോശം പ്രതിച്ഛായ നല്‍കി; മിക്ക ആളുകളും ഇത് ഉയര്‍ന്ന തന്ത്രങ്ങളായി കണ്ടു. അടുത്ത ദശകത്തില്‍, പാഠം പഠിക്കുകയും ഇന്ത്യ അതിന്റെ ആശങ്കകള്‍ സ്വകാര്യമായി ശ്രീലങ്കയെ അറിയിക്കാന്‍ ആരംഭിക്കുകയും ചെയ്തു - വളരെ മികച്ച ഫലങ്ങളോടെ.

ശ്രീലങ്കക്കാര്‍ ഇന്ത്യാ വിരുദ്ധരല്ല. എന്നാല്‍, രാജ്യത്ത് ഇന്ത്യാ വിരുദ്ധ ചേരി നിലനില്‍ക്കുന്നതിന്റെയോ ചിലപ്പോള്‍ ചൈനയെ ഒരു സുഹൃത്തായി വീക്ഷിക്കുന്നതിന്റെയോ ചരിത്രപരമായ കാരണങ്ങളുണ്ട്. 1980 കളില്‍ തമിഴ് പോരാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനും ആയുധങ്ങള്‍ നല്‍കുന്നതിനും അഭയം നല്‍കിയതിനും അവിടത്തെ പ്രബലമായ സിംഹള സമുദായം ഇന്ത്യയോട് വളരെയധികം അസ്വസ്ഥരാണ്.

ശ്രീലങ്കക്കാര്‍ ചൈനയില്‍ ആകൃഷ്ടരാണെന്നല്ല. ചൈനക്കാര്‍ കൊളംബോ തുറമുഖത്തെ യഥാര്‍ഥത്തില്‍ കോളനിയായി കാണുന്നുവെന്ന് തോന്നിയപ്പോഴൊക്കെ ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെടെയുള്ള സിംഹള ദേശീയ സംഘടനകള്‍ ബീജിംഗിനെ പരസ്യമായി അക്രമിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഭൂതകാലവുമായി ബന്ധപ്പെട്ട് ചൈനക്കാരുമായി ശ്രീലങ്ക ദീര്‍ഘകാലമായി സൗഹൃദബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നുവെന്ന കാര്യവും ഇന്ത്യക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്. ഏതായാലും, മുന്തിയ ഇനം ആയുധങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാവാതിരുന്നപ്പോള്‍ എല്‍.ടി.ടി.ഇക്കെതിരായ യുദ്ധസമയത്ത് ചൈന നല്‍കിയ സഹായം സൈന്യത്തിലടക്കം പല ശ്രീലങ്കക്കാരും ഓര്‍ക്കുന്നു.

ശ്രീലങ്കയിലെ ഏറ്റവും ശക്തമായ ഇടതുപക്ഷ ഗ്രൂപ്പായ ജനതാ വിമുക്തി പെരമുന (ജെ.വി.പി) പതിറ്റാണ്ടുകളായി അതിന്റെ അണികള്‍ക്ക് നല്‍കിയ പ്രത്യയശാസ്ത്ര പാഠങ്ങളില്‍ 'ഇന്ത്യന്‍ വിപുലീകരണ വാദത്തിനെതിരെ' പോരാടിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷേ, ആദ്യമായിട്ട് ജെ.വി.പി നേതൃത്വം പരസ്യമായി ഇന്ത്യാ സൗഹൃദ പ്രസ്താവനകള്‍ നടത്തുകയും ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ അവഗണിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തത്.


പരമ്പരാഗതമായി, ശ്രീലങ്കയുടെ വടക്കും കിഴക്കുമുള്ള പല തമിഴ് വീടുകളിലും മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു.


ഇതിനിടയിലും, കടുത്ത എല്‍.ടി.ടി.ഇ വിഭാഗം ഒഴികെ തമിഴ് സമൂഹം ഇന്ത്യയോട് ഏറ്റവും കൂറുള്ളവരായി നിലകൊള്ളുന്നു. ഇത് മധ്യ മലനിരകളിലെ 'ഇന്ത്യന്‍ തമിഴര്‍ക്കും' വടക്കും കിഴക്കുമുള്ളവര്‍ക്കും ബാധകമാണ്. ചൈനീസ് നാവിക കപ്പലിന്റെ ഹംബന്തോട്ട സന്ദര്‍ശന വേളയില്‍, ചൈനയ്ക്ക് വേണ്ടി സംസാരിച്ച വിരലിലെണ്ണാവുന്ന സിംഹളരില്‍ നിന്ന് വ്യത്യസ്തമായി, സിലോണ്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (സി.ഡബ്ല്യു.സി) നേതാവ് സെന്തില്‍ തോണ്ടമാന്‍ മാത്രമാണ് ഇന്ത്യന്‍ സുരക്ഷാ താല്‍പര്യങ്ങള്‍ മാനിക്കപ്പെടണമെന്ന് പരസ്യമായി പറഞ്ഞത്.

പരമ്പരാഗതമായി, ശ്രീലങ്കയുടെ വടക്കും കിഴക്കുമുള്ള പല തമിഴ് വീടുകളിലും മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. എല്‍.ടി.ടി.ഇ.യുമായുള്ള യുദ്ധം ആരംഭിക്കുന്നതുവരെ ആഗസ്റ്റ് 15-ന് ശ്രീലങ്കന്‍ തമിഴര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം, തമിഴ് നാഷണല്‍ അലയന്‍സ് (ടി.എന്‍.എ) അംഗം എസ് ശ്രീതന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പറഞ്ഞു, 'ഇന്ത്യയെ പ്രകോപിപ്പിക്കരുത്. നമ്മള്‍ എത്ര പ്രശ്‌നങ്ങള്‍ നേരിട്ടാലും, തമിഴര്‍ എപ്പോഴും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും, അവരുമായി നമുക്ക് ജൈവബന്ധമുണ്ട്. ഇന്ത്യയില്‍ നിന്ന് അധികം അകലെയല്ലാത്ത ജാഫ്‌നയിലെ പ്രധാന ദ്വീപുകളില്‍ ചൈനീസ് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഏതെങ്കിലും അയല്‍രാജ്യത്ത് ഇതുപോലെ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്ന മറ്റേതെങ്കിലും സമുദായമുണ്ടോ?

ചൈനീസ് കപ്പല്‍ അധ്യായം മാറ്റിനിര്‍ത്തി ശ്രീലങ്കന്‍ ജനതയുമായുള്ള ബന്ധം നാടകീയമായി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ സജീവമായ നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന അറിയപ്പെടുന്ന രാഷ്ട്രീയ സ്വാധീന ശക്തികള്‍ക്ക് പുറമേ, ന്യൂഡല്‍ഹിയെക്കുറിച്ച് സംശയമുള്ളവരെപ്പോലും ഇന്ത്യ സമീപിക്കണം. അതേസമയം, പരമ്പരാഗത സുഹൃത്തുക്കളെ ഒരിക്കലും നിസ്സാരമായി കാണരുത്.


ശ്രീലങ്ക 'രാമായണ ടൂറിസം സര്‍ക്യൂട്ടിനെ' പ്രോത്സാഹിപ്പിക്കുമ്പോള്‍, തമിഴ്‌നാട്ടില്‍ മത ടൂറിസം ഏറ്റെടുക്കാന്‍ ശ്രീലങ്കയുടെ വടക്കുള്ള തമിഴരെ ന്യൂഡല്‍ഹി ആകര്‍ഷിക്കണം. ഇതിനായി, വിമാനമാര്‍ഗം മാത്രമല്ല, കൂടുതല്‍ കണക്റ്റിവിറ്റി ഉണ്ടായിരിക്കണം.

ശ്രീലങ്കയില്‍ ഇന്ത്യ ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. വലിയ സാധ്യതകളുള്ള ജാഫ്‌ന കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും ഇപ്പോഴും പ്രവര്‍ത്തനക്ഷമമല്ല. മറുവശത്ത്, അതിന്റെ ഉറവിടങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ചൈനീസ് സഹായം ലഭിച്ച ഐക്കണിക് ജാഫ്‌ന ലൈബ്രറി, പ്രവര്‍ത്തിക്കുന്നു.

യുദ്ധത്തിന്റെ വര്‍ഷങ്ങളില്‍ നശിപ്പിക്കപ്പെട്ട വടക്കും കിഴക്കുമുള്ള നൂറുകണക്കിന് ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവയെങ്കിലും പുനര്‍നിര്‍മിക്കാന്‍ ഇന്ത്യ സഹായം വാഗ്ദാനം ചെയ്യണം. ഇന്നത്തെപ്പോലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയങ്ങളില്‍, രാജ്യത്തെ മറ്റിടങ്ങളില്‍ ബുദ്ധ വിഹാരങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കണം, പക്ഷേ തമിഴ് പ്രദേശത്തെ വിവാദ ബുദ്ധ ക്ഷേത്രങ്ങള്‍ക്കല്ല. ബോധ് ഗയ, ഇന്ത്യയിലെ മറ്റ് ബുദ്ധമത കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബുദ്ധമത ടൂറിസത്തെ സുഗമമാക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം.

ഏറ്റവും പ്രധാനമായി, ശ്രീലങ്കയ്ക്ക് വ്യക്തമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകണം. ഒന്നാമതായി, പാലുല്‍പ്പന്നങ്ങള്‍ക്കായി ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയയെയും ആശ്രയിക്കുന്നത് കുത്തനെ കുറയ്ക്കുന്നതിന് ഇന്ത്യ ശ്രീലങ്കയെ ഒരു 'ധവളവിപ്ലവം' കൈവരിക്കാന്‍ സഹായിക്കണം. അതുപോലെ കാര്‍ഷിക മേഖലയിലെ അനുഭവങ്ങള്‍ ഇന്ത്യ ശ്രീലങ്കയുമായി ഉദാരമായി പങ്കുവയ്ക്കണം.

പടിഞ്ഞാറന്‍ തീരത്തെ ചില്ലാവ് മുതല്‍ കിഴക്കന്‍ തീരത്തെ അരുഗാം ഉള്‍ക്കടല്‍ വരെ, ശ്രീലങ്കന്‍ തീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും തമിഴ് ഗ്രാമവാസികളാണ്. ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളാണ്. ഇന്ത്യയിലെ തങ്ങളുടെ എതിരാളികളുടെ വേട്ടയാടല്‍ തന്ത്രങ്ങളോട് പോരാടുന്ന ഈ സമൂഹത്തെ സഹായിക്കാനുള്ള പദ്ധതികള്‍ ഇന്ത്യ യുക്തിസഹമായി രൂപപ്പെടുത്തുകയും നടപ്പാക്കുകയും വേണം.

ചൈനീസ് ആധിപത്യത്തിനെതിരെ പോരാടാന്‍, ശ്രീലങ്കയില്‍ നിലവിലുള്ള സുഹൃദ്ബന്ധങ്ങള്‍ ദൃഢമാക്കുകയും പുതിയ സുഹൃത്തുക്കളെ ആശ്ലേഷിക്കുകയും വേണം.


TAGS :