Quantcast
MediaOne Logo

Athulya Murali

Published: 7 Sep 2023 1:23 PM GMT

ഡോ. കെ. ശിവന്‍: ചന്ദ്രയാനൊപ്പം സഞ്ചരിച്ച നിശ്ചയദാര്‍ഢ്യം

തമിഴ്‌നാട്ടിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് തന്റെ കുടുംബത്തിലെ ആദ്യ ഗ്രാജുവേറ്റ് ആയി മാറി, പ്രതിസന്ധികളെയും പരിമിതികളെയും വകഞ്ഞുമാറ്റി ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാന്‍ പദവി വരെയുള്ള സ്ഥാനങ്ങളിലേക്ക് അടിവെച്ചു കയറിയ കെ. ശിവന്റേത് ഏതൊരാള്‍ക്കും ആവേശം പകരുന്ന ജീവിതകഥയാണ്.

ഡോ. കെ. ശിവന്‍: ചന്ദ്രയാനൊപ്പം സഞ്ചരിച്ച നിശ്ചയദാര്‍ഢ്യം
X

ചന്ദ്രയാന്‍ 3 വിജയകരമായി ലാന്‍ഡ് ചെയ്ത് രാജ്യത്തിന്റെ അഭിമാനം ചന്ദ്രനോളമുയര്‍ത്തിയപ്പോള്‍, ഓര്‍മയില്‍ വരുന്നത് 2019-ലെ ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തിനിടെ ഉണ്ടായ ഒരു കാഴ്ചയാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കി നില്‍ക്കെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയ ചന്ദ്രയാന്‍ രണ്ട് ചരിത്രം കുറിച്ച വിജയമാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 2019 സെപ്റ്റംബര്‍ ആറിന് അപ്രതീക്ഷിതമായി, വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. അന്ന് ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുമലില്‍ തലവെച്ച് അന്നത്തെ ഐ.എസ്.ആര്‍.ഒ തലവന്‍ കെ. ശിവന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ചന്ദ്രയാന്റെ മൂന്നാം ദൗത്യം വിജയകരമായി പര്യവസാനിച്ച് ചന്ദ്രനില്‍ മൂവര്‍ണക്കൊടി നാട്ടിയപ്പോള്‍, ശിവന്‍ കൈലാസവടിവ് എന്ന കെ. ശിവനും കൂടി അവകാശപ്പെട്ടതാണ് ഈ വിജയത്തിന്റെ മധുരം.

തമിഴ്‌നാട്ടിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് തന്റെ കുടുംബത്തിലെ ആദ്യ ഗ്രാജുവേറ്റ് ആയി മാറി, പ്രതിസന്ധികളെയും പരിമിതികളെയും വകഞ്ഞുമാറ്റി ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാന്‍ പദവി വരെയുള്ള സ്ഥാനങ്ങളിലേക്ക് അടിവെച്ചു കയറിയ കെ. ശിവന്റേത് ഏതൊരാള്‍ക്കും ആവേശം പകരുന്ന ജീവിതകഥയാണ്.

തന്റെ അപകര്‍ഷതാബോധങ്ങളില്‍ നിന്നും തുല്യതാ ബോധവും തലയുയര്‍ത്തി നില്‍ക്കാനുള്ള ധൈര്യവും തൊഴിലിടത്തില്‍ നിന്ന് താന്‍ ആര്‍ജിച്ചെടുത്തുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിണ്ട്. ആത്മധൈര്യത്തിന് മുന്നില്‍ അദ്ദേഹത്തിന് ബാധ്യതയായ വിക്കും മാറിനിന്നിരുന്നു.

1957 ഏപ്രില്‍ 14 ന് കന്യാകുമാരിക്കടുത്തുള്ള ശരയ്ക്കല്‍ വിളയിലെ കര്‍ഷക കുടുംബത്തിലായിരുന്നു ശിവന്‍ കൈലാസ വടിവ് എന്ന കെ. ശിവന്റെ ജനനം. വീടിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച അദ്ദേഹം കണക്കിലും സയന്‍സിലും തന്റെ കഴിവ് കാണിച്ചു തുടങ്ങി. പഠിപ്പിച്ച അധ്യാപകര്‍ മികച്ച വിദ്യാഭ്യാസത്തിന് നിര്‍ദേശിച്ചെങ്കിലും വീട്ടിലെ ദാരിദ്ര്യം അതിനു സമ്മതിച്ചിരുന്നില്ല. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം ബിടെക്കിനു പോകാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. എന്നാല്‍, വീട്ടിലെ കഷ്ടപ്പാടുകള്‍ അതിനും സമ്മതിച്ചിരുന്നില്ല. പിന്നീട് ബി.എസ്.സി പഠിച്ചു, തന്റെ കുടുംബത്തിലെ ആദ്യത്തെ ഗ്രാജുവേറ്റ് ആയി മാറി. ശേഷം എന്ത് പഠിക്കണം എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. തന്റെ പ്രൊഫസറുടെ നിര്‍ദേശപ്രകാരമാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബി.ടെക്‌ന് ചേര്‍ന്നത്.


ശരക്കല്‍ വിളയിലെ ചെറിയ ലോകങ്ങള്‍ക്കപ്പുറം വലിയ ലോകങ്ങളിലേക്കുള്ള യാത്രയുടെ ആരംഭംമായിരുന്നു അത്. വീടിനടുത്തുള്ള കന്യാകുമാരി ബീച്ച് ആദ്യമായി കാണുന്നതും തനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകളോട് കമ്പം തുടങ്ങുന്നതും ആ കാലഘട്ടത്തില്‍ ആയിരുന്നു. എന്നാല്‍, അതൊന്നും പഠനത്തെ ബാധിച്ചില്ല. ബി.ടെക്‌ന് ഫുള്‍ മാര്‍ക്കോടെ പാസായി, അങ്ങനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലേക്ക് നേരിട്ട് സെലക്ഷന്‍ നേടിയ ആ വര്‍ഷത്തെ ഏക വിദ്യാര്‍ഥിയായി മാറി കെ. ശിവന്‍. ബാംഗ്ലൂരിലെ ടപഠനത്തിന് ശേഷം ഐ.ഐ.ടി ബോംബെയില്‍ നിന്ന് പി.എച്ച്.ഡി സ്വന്തമാക്കി.

ഇക്കാലമത്രയും തന്റെ തൊലിനിറം കറുപ്പാണെന്നും സംസാരത്തില്‍ വിക്കുണ്ടെന്നുമുള്ള അപകര്‍ഷതാ ബോധം നിരന്തരം അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. 1982ല്‍ ഐ.എസ്.ആര്‍.ഒയില്‍ സയന്റിസ്റ്റായി ജോലിക്ക് കയറി. പി.എസ്.എല്‍.വി പ്രൊജക്റ്റിന്റെ ഭാഗമായി കരിയര്‍ തുടങ്ങിയ അദ്ദേഹം 2018ല്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി. തന്റെ അപകര്‍ഷതാബോധങ്ങളില്‍ നിന്നും തുല്യതാ ബോധവും തലയുയര്‍ത്തി നില്‍ക്കാനുള്ള ധൈര്യവും തൊഴിലിടത്തില്‍ നിന്ന് താന്‍ ആര്‍ജിച്ചെടുത്തുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിണ്ട്. ആത്മധൈര്യത്തിന് മുന്നില്‍ അദ്ദേഹത്തിന് ബാധ്യതയായ വിക്കും മാറിനിന്നിരുന്നു. ഐ.എസ്.ആര്‍.ഒ തലപ്പത്തിരുന്ന കാലത്ത് ചന്ദ്രയാന്‍ 2 അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. അന്ന് ചന്ദ്രോപരിതത്തില്‍ ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍ 2 വിക്ഷേപണം പരാജയപ്പെട്ടെന്ന് പറഞ്ഞ് വിതുമ്പിയ കെ. ശിവന്‍ രാജ്യത്തിന്റെയും ശാസ്ത്ര ലോകത്തിന്റെയും നൊമ്പരക്കാഴ്ചയായി.


മൂന്നാം ചാന്ദ്രദൗത്യത്തിന്റെ ജോലികള്‍ക്കു തുടക്കം കുറിച്ച ശേഷമാണ് 2022 ജനുവരിയില്‍ അദ്ദേഹം ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍ 3 വിജയം കുറിച്ചപ്പോള്‍ കെ. ശിവന്റെ അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും കൂടിയുള്ള അംഗീകാരമായി ആ മഹദ് വിജയം.


TAGS :