Quantcast
MediaOne Logo

സി.എ അബ്ദുല്‍ അഹദ്

Published: 20 Sep 2023 7:31 AM GMT

സനാതന വിവാദകാലത്ത് 'ജാതിനിര്‍മൂലനം' വായിക്കുമ്പോള്‍

ഇന്ത്യയിലെ ബ്രാഹ്മണമേധാവിത്തത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതി മുന്നോട്ടുവെക്കുന്ന സാമൂഹ്യഘടനയാണ് ജാതിവ്യവസ്ഥ. ജാതിവ്യവസ്ഥ പോലെ വിവേചനവും അനീതിയും ഇത്ര സമര്‍ത്ഥമായി ഉള്‍ച്ചേര്‍ത്ത മറ്റൊരു സാമൂഹ്യവ്യസ്ഥയും മനുഷ്യസമൂഹം അനുഭവിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ദീര്‍ഘകാലപ്രയോഗം കൊണ്ട് സ്വാഭാവികത നേടിയെടുത്ത ഈ സാമൂഹ്യരൂപം ഇന്ന് പൊതുസമൂഹത്തിന്റെ ചര്‍ച്ചയില്‍ പോലും ഇടംപിടിക്കുന്നില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസംഗം ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ച പുതിയ സംവാദങ്ങള്‍ക്കുതുടക്കമിട്ടു. ഈ പശ്ചാത്തലത്തിലാണ് അംബേദ്കറുടെ 'ജാതിനിര്‍മൂലനം' എന്ന പുസ്തകത്തിന്റെ പുനര്‍വായന പ്രസക്തമാകുന്നത്.

സനാതന ധര്‍മം
X

സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് രാജ്യത്തിന് ഒരു ഭരണഘടന രൂപീകരിക്കരിക്കപ്പെട്ടപ്പോള്‍ ആധുനികവും പരിഷ്‌കൃതവുമായ സമൂഹത്തെ സൃഷ്ടിക്കാനുതകുംവിധമാണ് അത് നിര്‍വഹിക്കപ്പെട്ടത്. സമത്വം, സാഹോദര്യം, നീതി, സ്വാതന്ത്ര്യം തുടങ്ങിയ പുരോഗമനമൂല്യങ്ങള്‍ ഭരണഘടനാ മൂല്യങ്ങളായി ഉള്‍ച്ചേര്‍ക്കപ്പെട്ടു. അന്ന് നിലവിലിരുന്ന ഇന്ത്യയിലെ സാമൂഹികാവസ്ഥ പക്ഷെ ഈ ഭരണഘടനാസങ്കല്‍പങ്ങള്‍ക്കു നിരക്കുന്നതായിരുന്നില്ല. തുല്യതയും സാമൂഹ്യനീതിയും ഉത്‌ഘോഷിക്കുന്ന ഭരണഘടനയുടെ നിയമപരവും സാങ്കേതികവുമായ കവചം ഉണ്ടായിരിക്കെത്തന്നെ പ്രയോഗതലത്തില്‍ അതിനെ നിര്‍വീര്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ശക്തികളും സജീവമായിരുന്നു. സാമൂഹിക നീതിയുടേയും അധികാര പങ്കാളിത്തത്തിന്റേയും അടിത്തറയില്‍ ഇന്ത്യന്‍ സമൂഹത്തെ പുനഃക്രമീകരിക്കാന്‍ സഹായകമാവുന്ന സംവരണം പോലുള്ള ഉപകരണങ്ങളെ നിര്‍വീര്യമാക്കാനും അട്ടിമറിക്കാനും ഇന്ത്യയിലെ വരേണ്യ വിഭാഗങ്ങള്‍ തങ്ങളുടെ അധികാരവും സാമൂഹ്യ മേല്‍കോയ്മയും ഉപയോഗിച്ചു നിരന്തരംശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതിനെതിരെ അധഃസ്ഥിത സമൂഹത്തില്‍ നിന്നുയര്‍ന്നുവരുന്ന ഒറ്റപ്പെട്ട കുതറലുകളെ രോഹിത് വെമുലമാരെയും പായല്‍ തദ്വിമാരേയും സൃഷ്ടിച്ചു നിര്‍വീര്യമാക്കാന്‍ ശ്രമം നടക്കുന്നു. ഇതിനെല്ലാം അടിത്തറയായിവര്‍ത്തിക്കുന്ന ആശയപരിസരം ഇന്ത്യയിലെ ബ്രാഹ്മണമേധാവിത്തത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതിയാണ്. ഇത് മുന്നോട്ടുവെക്കുന്ന സാമൂഹ്യഘടനയാണ് ജാതിവ്യവസ്ഥ. ജാതി വ്യവസ്ഥ പോലെ വിവേചനവും അനീതിയും ഇത്ര സമര്‍ത്ഥമായി ഉള്‍ച്ചേര്‍ത്ത മറ്റൊരു സാമൂഹ്യ വ്യസ്ഥയും മനുഷ്യസമൂഹം അനുഭവിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ദീര്‍ഘകാലപ്രയോഗം കൊണ്ട് സ്വാഭാവികത നേടിയെടുത്ത ഈ സാമൂഹ്യരൂപം ഇന്ന് പൊതുസമൂഹത്തിന്റെ ചര്‍ച്ചയില്‍ പോലും ഇടംപിടിക്കുന്നില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസംഗം ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ച പുതിയ സംവാദങ്ങള്‍ക്കുതുടക്കമിട്ടു. ഈ പശ്ചാത്തലത്തിലാണ് അംബേദ്കറുടെ 'ജാതിനിര്‍മൂലനം' എന്ന പുസ്തകത്തിന്റെ പുനര്‍വായന പ്രസക്തമാകുന്നത്.

ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹത്തിന്റെ സാമൂഹ്യ ബന്ധങ്ങളെ നിര്‍ണയിക്കുന്നതിലെ സുപ്രധാന ഘടകമാണ് ജാതിവ്യസ്ഥ. സമൂഹത്തെ വിവിധ ശ്രേണികളായിത്തിരിച്ച് അസ്പ്രശ്യതയും സാമൂഹ്യ വിവേചനവും കല്‍പ്പിക്കുന്ന ഈ സാമൂഹ്യഘടന കാലങ്ങളായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ജലത്തിലെ മത്സ്യമെന്നപോലെ ഇന്ത്യന്‍ സാമൂഹ്യഗാത്രം ജാതിവ്യസ്ഥയില്‍ മുങ്ങിനില്‍ക്കുകയാണ്. നീചവും കൗശലപൂര്‍ണവുമായ ഈ സാമൂഹ്യ വ്യവസ്ഥ നിരന്തര സമരപോരാട്ടങ്ങളിലൂടെ മനുഷ്യസമൂഹം ആര്‍ജിച്ചെടുത്ത സമത്വം, നീതി, സാഹോദര്യം തുടങ്ങി പുരോഗമനമൂല്യങ്ങളെ അടിമുടി നിരാകരിക്കുന്നു.

മെഹര്‍ ജാതിയില്‍ ജനിച്ച അംബേദ്കര്‍ മേല്‍ജാതി പീഡനവും ഉച്ചനീചത്വവും സ്വജീവിതത്തില്‍ അനുഭവിച്ച വ്യക്തിയാണ്. ജാതിവിവേചനം അദ്ദേഹത്തെ സംബന്ധിച്ചു താന്‍ അനുഭവിക്കാത്ത കടംകഥയല്ല, മറിച്ചു ഹൃദയത്തെ മുറിവേല്‍പിച്ച സ്വാനുഭവമാണ്. അതുകൊണ്ടുതന്നെ അദ്ധേഹത്തിന്റെ ഈ കൃതി ഒരു അക്കാദമിക പഠനത്തിനപ്പുറം ജാതിപ്പിശാചില്‍നിന്നു വിമോചനം ആഗ്രഹിക്കുന്ന ഒരു വിപ്ലവകാരിയുടെ ശബ്ദമാണ്.

ബ്രാഹ്മണിക്കല്‍ ഹെജ്മണി, സാമൂഹിക ആധിപത്യരൂപം എന്നതിനപ്പുറത്ത് രാഷ്ട്രീയ അധികാരം കൂടി കരസ്ഥമാക്കിയ ഒരുകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഫാസിസം രണോത്സുകമായ അതിന്റെ തേരോട്ടം അധികാര ഘടനയുടെ എല്ലാ സുഷിരങ്ങളിലേക്കും വ്യാപിപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ ഭരണഘടന പോലും ബ്രാഹ്മണ മേധാവിത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു അഴിച്ചുപണിയാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെയുള്ള ചെറിയതോതിലെങ്കിലുമുള്ള ചെറുത്തുനില്‍പ്പും ഉയര്‍ന്നുവരുന്നുണ്ട്. ജാതിക്കെതിരെയുള്ള പോരാട്ടവും വിശാലമായ ഈ മുന്നേറ്റത്തിന്റെ മുഖ്യഭാഗമാണ്. അംബേദ്കര്‍ ചിന്തകള്‍ ഈ മുന്നേറ്റത്തിന്റെ പ്രചോദന കേന്ദ്രവും അംബേദ്കര്‍ കൃതികള്‍ ഈ വിപ്ലവത്തിന്റെ കൈപുസ്തകങ്ങളുമാണ്. അംബേദ്കര്‍ കൃതികളില്‍ ശ്രേദ്ധേയമായ ഒന്നാണ് 'ജാതിനിര്‍മൂലനം'.

1936 ലാഹോറില്‍ വെച്ചുനടത്താന്‍ നിശ്ചയിച്ചിരുന്ന ജാത്പത് തോടക്മണ്ഡലിന്റെ (ജാതി നശീകരണ മണ്ഡലം) സമ്മേളനത്തിലേക്കുള്ള പ്രസംഗമായി തയ്യാറാക്കുകയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തതാണ് ശ്രദ്ധേയമായ ഈ അംബേദ്കര്‍ കൃതി. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ഏറ്റവും ആധികാരിക രചനയായാണ് ഇത് പരിഗണിക്കപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ ആഴവും പരപ്പും ആശയപരിസരവും അദ്ദേഹം വിശകലനവിധേയമാക്കുന്നു. മെഹര്‍ ജാതിയില്‍ ജനിച്ച അംബേദ്കര്‍ മേല്‍ജാതി പീഡനവും ഉച്ചനീചത്വവും സ്വജീവിതത്തില്‍ അനുഭവിച്ച വ്യക്തിയാണ്. ജാതിവിവേചനം അദ്ദേഹത്തെ സംബന്ധിച്ചു താന്‍ അനുഭവിക്കാത്ത കടംകഥയല്ല, മറിച്ചു ഹൃദയത്തെ മുറിവേല്‍പിച്ച സ്വാനുഭവമാണ്. അതുകൊണ്ടുതന്നെ അദ്ധേഹത്തിന്റെ ഈ കൃതി ഒരു അക്കാദമിക പഠനത്തിനപ്പുറം ജാതിപ്പിശാചില്‍നിന്നു വിമോചനം ആഗ്രഹിക്കുന്ന ഒരു വിപ്ലവകാരിയുടെ ശബ്ദമാണ്. ചിരകാലമായി ജാതി വിവേചനം അനുഭവിക്കുന്ന പീഡിത സമൂഹത്തിന്റെ ഉള്ളിലുടക്കിപ്പോയ അന്തവിക്ഷോഭങ്ങളും വിമോചന തൃഷ്ണയും തീക്ഷ്ണമായ പദവിന്യാസത്തിലൂടെ ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ബൗദ്ധിക സംഭാവനകള്‍ക്കപ്പുറം പീഡിത ജനവിഭാഗത്തിന്റെ അവകാശ പോരാട്ട വഴിയില്‍ ഡോ. അംബേദ്കര്‍ ധീരതയോടെ നിലയുറപ്പിച്ചു.


ജാതീയതയുടെ അടിവേര്

ഒരു സാമൂഹ്യതിന്മയെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിന്റെ അടിവേര് കണ്ടെത്തി നശിപ്പിക്കേണ്ടതുണ്ട്. ഡോ. അംബേദ്കര്‍ തന്റെ ജാതിനിര്‍മൂലനം എന്ന കൃതിയില്‍ വിഷാത്മകമായ ജാതിവ്യവസ്ഥയുടെ അടിവേര് കണ്ടെത്തുന്നു. ജാതിയുടെ അടിസ്ഥാനം ബ്രാഹ്മണിസമാണെന്നും അതിന്റെ ആശയ അടിത്തറ ഋഗ്വേദമടക്കമുള്ള ധര്‍മശാസ്ത്രങ്ങളിലാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയെ കേവലമായ ഒരുസാമൂഹിക വ്യവഹാരവൈകല്യമായി മനസ്സിലാക്കുവാനോ പരിഹരിക്കാനോ സാധ്യമല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബ്രാഹ്മണ മേധാവിത്വത്തെ സ്ഥാപിച്ചെടുക്കാനും പരിരക്ഷിക്കാനും ഉള്ള ഒരു ഉപകരണമായാണ് ജാതിവ്യവസ്ഥയെ ഉപയോഗിക്കുന്നത്.

അഭിരുചിയോ പ്രാവീണ്യമോ അല്ല ജാതിവ്യവസ്ഥയില്‍ തൊഴില്‍ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം. ജാതിവ്യവസ്ഥ വംശശുദ്ധിയും രക്തശുദ്ധിയും സംരക്ഷിക്കാനാണെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളയുന്നു. യഥാര്‍ഥത്തില്‍ നരവംശ ശാസ്ത്രപരമായി നോക്കിയാല്‍ കലര്‍പ്പില്ലാത്ത ശുദ്ധവംശത്തില്‍ പെട്ട ആരുമില്ലെന്നതാണ് വാസ്തവം. മാത്രമല്ല, ഈ പ്യൂരിറ്റാന്‍ സങ്കല്‍പം വിശ്വമാനവികതയുടെ വിശാല സങ്കല്‍പത്തിനെതിരും വിഭജനത്തിന്റെയും വിവേചനത്തിന്റെയും വിഷവിത്തുകള്‍ പേറുന്നതുമാണ്.

ജനനത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ ജാതി നിര്‍ണയിക്കപ്പെടുന്നത്. ഒരുവ്യക്തിയുടെ സാമൂഹ്യപദവി നിര്‍ണയിക്കുന്നതിലെ ഒരേ ഒരു മാനദണ്ഡം അയാളുടെ ജാതിമേന്മമാത്രമാണ്. വ്യക്തികളുടെ ജന്മസിദ്ധമോ ആര്‍ജിതമോ ആയ സവിശേഷതകളൊന്നും ജാതിക്കപ്പുറം ഈ സാമൂഹ്യ വ്യവസ്ഥ വകവെച്ചു നല്‍കുന്നില്ല. അതിപ്രതിഭാ ശാലിയായ അംബേദ്കര്‍ പോലും ജാതിവിവേചനത്തിനും അസ്പൃശ്യതക്കും പാത്രമായി എന്നതാണു വസ്തുത. ഇത് അത്യന്തം കൗശലപൂര്‍ണമായ ഒരു മേധാവിത്വ വ്യവസ്ഥയാണെന്നു അദ്ദേഹം സമര്‍ഥിക്കുന്നു. ലോകത്തു പല അധീശത്വ വ്യവസ്ഥകളും നിലവിലിരുന്നിട്ടുണ്ടങ്കിലും ജാതിവ്യവസ്ഥയെപോലെ ഇത്രമേല്‍ മനുഷ്യത്വരഹിതമായ ഒരു സാമൂഹ്യ സംവിധാനം മറ്റൊന്നുണ്ടൊ എന്ന് സംശയമാണ് എന്നും, ലോകത്ത് എവിടെയെങ്കിലും സാമൂഹ്യമായ അനീതിക്ക് ഉദാഹരണമായി വല്ല നിയമസംഹിതയും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയെല്ലാം മനുവിന്റെ നിയമ സംഹിതയായ ജാതിവ്യവസ്ഥക്കുമുന്നില്‍ നിഷ്പ്രഭമായിപ്പോകുമെന്നു അദ്ദേഹം വിശദീകരിക്കുന്നു. ഈ ആധീശത്വ വ്യവസ്ഥയെ സ്ഥായിയായി നിലനിര്‍ത്താനുള്ള ആന്തരിക സവിശേഷത ഈ വ്യവസ്ഥക്കുണ്ട് എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു. വിദ്യയും വിഭവങ്ങളും നിഷേധിച്ച് അധഃസ്ഥിത സമൂഹത്തെ വിമോചന സ്വപ്നങ്ങളില്ലാത്തവരാക്കി. ദൈവികവും വിശ്വാസപരവുമായ അടിത്തറ ഈ ചൂഷണ വ്യവസ്ഥക്ക് നല്‍കി ചൂഷിതരായ ജനകോടികളെ വിധിവിശ്വാസത്തില്‍ തളച്ചിട്ട് അവരുടെ വിമോചനം അസാധ്യമാക്കി. സാമൂഹത്തെ വിവിധ തട്ടുകളായി തരംതിരിച്ചു വ്യത്യസ്തമായ അവകാശങ്ങളും പദവികളും ഉള്ളവരായി നിലനിര്‍ത്തുകവഴി ശ്രേണീപരമായ ഒരു തരം മിഥ്യാബോധത്തിന് അടിപ്പെടുത്തി. തങ്ങള്‍ക്കുകീഴെയുള്ള ശ്രേണിയിലെ ജാതിയെ അപേക്ഷിച്ചു തങ്ങളനുഭവിക്കുന്ന ജാതീയമായ പദവിയും ഏറിയ അവകാശങ്ങളും ഓരോ ജാതിവിഭാഗങ്ങളെയും ആപേക്ഷികമായ വരേണ്യബോധത്തിനു അടിമകളാക്കുകയും തങ്ങളുടെ മുകളിലുള്ള ശ്രേണികളില്‍നിന്നു അനുഭവിക്കുന്ന വിവേചനത്തെ ജന്മപരമായ വിധിയായി അംഗീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ കുതറിമാറാനാവാത്ത ഒരുതരം ഊരാക്കുടുക്കായി ജാതിവ്യവസ്ഥ പ്രവര്‍ത്തിക്കുന്നു.

ജാതിവ്യവസ്ഥയുടെ അനുകൂലികള്‍ക്കുള്ള മറുപടി

തുല്യതയേയും സഹോദര്യത്തെയും കുറിച്ച് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഈ കാലത്തും ഹീനമായ ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നവരുണ്ട് എന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ജാതിവ്യവസ്ഥയുടെ പ്രണേതാക്കളുടെ വാദഗതികള്‍ക്കു ഈ കൃതിയിലൂടെ സവിസ്തരം മറുപടിപറയുന്നു. തൊഴില്‍ വിഭജനത്തിന്റെ മറ്റൊരു രൂപമാണ് ജാതിവ്യവസ്ഥ എന്നതാണ് മുഖ്യമായ ഒരു വാദഗതി. എന്നാല്‍, ജാതിവ്യവസ്ഥ തൊഴില്‍ വിഭജനം മാത്രമല്ല, തൊഴിലാളികളുടെ വിഭജനം കൂടിയാണെന്ന് വിശദീകരിച്ചുകൊണ്ട് ഡോ. അംബേദ്കര്‍ ഘണ്ഡിക്കുന്നു. അഭിരുചിയോ പ്രാവീണ്യമോ അല്ല ജാതിവ്യവസ്ഥയില്‍ തൊഴില്‍ തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡം. ജാതിവ്യവസ്ഥ വംശശുദ്ധിയും രക്തശുദ്ധിയും സംരക്ഷിക്കാനാണെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളയുന്നു. യഥാര്‍ഥത്തില്‍ നരവംശ ശാസ്ത്രപരമായി നോക്കിയാല്‍ കലര്‍പ്പില്ലാത്ത ശുദ്ധവംശത്തില്‍ പെട്ട ആരുമില്ലെന്നതാണ് വാസ്തവം. മാത്രമല്ല, ഈ പ്യൂരിറ്റാന്‍ സങ്കല്‍പം വിശ്വമാനവികതയുടെ വിശാല സങ്കല്‍പത്തിനെതിരും വിഭജനത്തിന്റെയും വിവേചനത്തിന്റെയും വിഷവിത്തുകള്‍ പേറുന്നതുമാണ്.

ജാതിവ്യവസ്ഥ, രാഷ്ട്രീയ പരിഷ്‌കരണം, സാമ്പത്തിക പരിഷ്‌കരണം

ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയിലെ ബൗദ്ധികമേഖല നിയന്ത്രിക്കുന്നത് വരേണ്യവിഭാഗത്തില്‍ നിന്നുള്ള ബുദ്ധിജീവികളാണ്. ജാതിവ്യവസ്ഥയുടെ ഗുണഭോക്താക്കളെന്ന നിലക്ക് ഈ വിഭാഗത്തിലെ ഭൂരിഭാഗവും നിലവിലുള്ള വ്യവസ്ഥയുടെ നിശബ്ദ സേവകരാണ്. ഇവരിലെ പരിഷ്‌കരണവാദികളുടെ പരിഗണനാ വിഷയങ്ങളില്‍ ജാതിനിര്‍മൂലനം ഇടം പിടിക്കുന്നില്ല. രാഷ്ട്രീയ പരിഷ്‌കരണം ലക്ഷ്യംവെക്കുന്നവര്‍ സാമൂഹ്യ പരിഷ്‌കരണം പരിഗണിക്കാതെ വിടുന്നു. സാമൂഹ്യ പരിഷ്‌കരണവാദികള്‍ ലക്ഷ്യം വെക്കുന്നതാവട്ടെ ശൈശവവിവാഹം വിധവാവിവാഹം തുടങ്ങിയ കുടുംബപരമായ പരിഷ്‌കരണത്തിലേക്ക് പരിമിതപ്പെടുത്തുന്നു. അബേദ്കര്‍ ഈ സമീപനത്തെ ശക്തിയുക്തം വിമര്‍ശിക്കുന്നു. സാമൂഹ്യ വ്യവസ്ഥയെ തുല്യതയുടെയും ആന്തരികജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാതെ രാഷ്ട്രീയമായ ഏതുപരിഷ്‌കരണവും ലക്ഷ്യപ്രാപ്തിയിലെത്തുന്നതല്ലെന്നു അദ്ദേഹം വിശദീകരിക്കുന്നു. സോഷ്യലിസ്റ്റുകള്‍ ഉയര്‍ത്തുന്ന സാമ്പത്തിക പരിഷ്‌കരണ വാദത്തിന്റെ പൊള്ളത്തരവും അംബേദ്കര്‍ പരിശോധിക്കുന്നു. സാമ്പത്തിക പരിഷ്‌കരണം നടന്നുകഴിഞ്ഞാല്‍ സാമൂഹ്യരംഗത്തെ ഉച്ചനീചത്വങ്ങള്‍ അപ്രസ്‌കതമാവുമെന്ന സോഷ്യലിസ്റ്റ് വായന ഇന്ത്യന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍ത്തും അസ്ഥാനത്താണ്. ഇത് കേവലമായ ഒരു വ്യാഖ്യാനപിശക് എന്നതിനപ്പുറം സോഷ്യലിസ്റ്റ് നേതാക്കളിലെ മേല്‍ജാതി സ്വാധീനംകൊണ്ടു കൂടിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു ഇന്ത്യന്‍ സമൂഹത്തില്‍ വേരാഴ്ത്താന്‍ കഴിയാതെ പോയതിന്റെ മുഖ്യകാരണം ഏറ്റവുംവലിയ ഇന്ത്യന്‍ സാമൂഹ്യയാഥാര്‍ഥ്യമായ ജാതിയെ അഭിസംബോധന ചെയ്യുന്നതില്‍ വന്ന വീഴ്ച്ചയാണെന്ന് വിലയിരുത്തപെട്ടിട്ടുണ്ട്.


ജാതി ഉന്മൂലനത്തിന്റെ രീതിശാസ്ത്രം

ഈ വിശകലനത്തിന്റെ അവസാന ഭാഗത്തു ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ജാതിപിശാചിനെ ഉന്മൂലനം ചെയ്യാനുള്ള സാധ്യതയെകുറിച്ചു പരിശോധിക്കുന്നു. ദൈവികതയിലും ദൈവശാസ്ത്രസംഹിതയിലും ഊന്നിനില്‍ക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയില്‍ ജാതീയത നിലനില്‍ക്കുന്ന സമുദായത്തിനകത്തുനിന്നുള്ള ഒരു നവീകരണം അസാധ്യമാണെന്ന് അന്തിമവിശകലനത്തില്‍ അംബേദ്കര്‍ വ്യക്തമാക്കുന്നു. ജാതിയെ ചൂഴ്ന്നു നില്‍ക്കുന്ന വിശുദ്ധിയേയും ദൈവികതയേയും നശിപ്പിക്കാതെ ജാതി നിര്‍മൂലനം സാധ്യമല്ല എന്ന് അദ്ദേഹം ഘണ്ഡിതമായി പ്രഖ്യാപിക്കുന്നു. താന്‍ എത്തിച്ചേര്‍ന്ന ഈ ഉറച്ച ബോധ്യത്തിന്റെ പ്രാവര്‍ത്തിക തലം എന്ന നിലയിലാണ് തന്റെ അനുയായികളോടൊപ്പം ബുദ്ധമതത്തിലേക്കു അദ്ദേഹം പരിവര്‍ത്തനം ചെയ്തത്.


TAGS :