Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 11 Jan 2024 4:39 AM GMT

എന്തിനാണ് ജാതി സെന്‍സസ്?

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണം നിയമം കൊണ്ടുവന്ന് രായ്ക്കുരാമാനം കേരളത്തിലും സാമ്പത്തിക സംവരണം നടപ്പാക്കി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ എന്ന് വിളിക്കപ്പെടുന്നവരും സംവരണീയരായി മാറി. പക്ഷേ, അവരെ എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിന് വിശേഷിച്ച് അടിസ്ഥാനമൊന്നുമില്ല. മുന്നാക്കക്കാര്‍ ആരൊക്കെ, അവരിലെ പിന്നാക്കക്കാര്‍ ആരൊക്കെ എന്ന് മനസ്സിലാക്കാനും ജാതി സെന്‍സസ് അനിവാര്യമാണ്. അതിനാല്‍ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ നേര്‍ചിത്രം ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ജാതി സെന്‍സസ്. | ജാതി സെന്‍സസിന്റെ അനിവാര്യതക്കൊരു മുഖവുര - ഭാഗം: 03

എന്താണ് ജാതിസെന്‍സസ്? എന്തിനാണ് ജാതിസെന്‍സസ്?
X

ഒ.ബി.സി സംവരണം

മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്ന പുതിയ വിഭാഗത്തിന്റെ രൂപീകരണത്തോടെ അതിനെ ദശവര്‍ഷ സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വന്നു. 2010ല്‍ ലോക്‌സഭയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ അനവധി എം.പിമാര്‍ പിന്താങ്ങുന്നത് വരെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു ജാതി കണക്കെടുപ്പിന് സമ്മതിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇതിന്റെ ആത്മാവിനെതിരായി, സര്‍ക്കാര്‍ പെട്ടെന്നുതന്നെ മറ്റൊരു വാദവുമായി രംഗത്തുവന്നു. ജാതി കണക്കെടുപ്പ് രജിസ്ട്രാര്‍ ജനറല്‍ നടത്തുന്ന യഥാര്‍ത്ഥ ദശവര്‍ഷ സെന്‍സസിന്റെ ഭാഗമല്ല. അത് നഗര പ്രദേശങ്ങളിലെ ഭവന, നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിനും ഒപ്പം ഗ്രാമീണ മേഖലയിലെ ഗ്രാമവികസന മന്ത്രാലയത്തിനും കീഴിലുള്ള സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ് എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക പ്രക്രിയയാണെന്നും പ്രഖ്യാപിച്ചു. ഒടുവില്‍ സര്‍ക്കാര്‍ സോഷ്യോ-ഇക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ് (എസ്.ഇ.സി.സി) എന്നപേരില്‍ അത് നടത്തിയെങ്കിലും വിവരങ്ങളുടെ ഗുണനിലവാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അതിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

സാമ്പത്തിക സംവരണമെന്ന അട്ടിമറി

അധികാരങ്ങള്‍ കൈയടക്കി വെച്ചിരിക്കുന്ന വരേണ്യരായ ന്യൂനപക്ഷം (Oligarchy) പ്രാതിനിധ്യത്തിന്റെ (സംവരണ) ചോദ്യങ്ങളെ സാമ്പത്തിക ക്ഷേമ നയങ്ങളുടെ പേരില്‍ ഒതുക്കാനാണ് ശ്രമിച്ചത്. കേവലമായ ദാരിദ്ര നിര്‍മാര്‍ജന പദ്ധതിയായും തൊഴില്‍ദാന പദ്ധതിയുമായൊക്കെ ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് അവതിരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. എങ്കിലും മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ പ്രയോഗവല്‍ക്കരണവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രാതിനിധ്യ(സംവരണ) ചര്‍ച്ചകളെ സാമൂഹിക-രാഷ്ട്രീയ ഭൂമികയിലേക്ക് ഗതിമാറ്റി വിട്ടു.

2017 ല്‍ തന്നെ ദേവസ്വം നിയമനങ്ങളില്‍ സവര്‍ണ സംവരണം നടപ്പിലാക്കി ബി.ജെ.പിയെ സവര്‍ണ സംവരണം നടപ്പിലാക്കാന്‍ ധൈര്യമുണ്ടോ എന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇത് കൂടാതെ 2020-21 സെപ്റ്റംബര്‍ മുതല്‍ ആറ് മാസക്കാലമെടുത്ത് സവര്‍ണ സംവരണത്തിന് ആധികാരികത നല്‍കാന്‍ പ്രത്യേക പഠനം നടത്തിയിരുന്നു. മുന്നാക്കക്കാരുടെ ജീവിത സാഹചര്യം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ കുടുംബശ്രീ അംഗങ്ങളെയും മറ്റും നിയോഗിച്ചാണ് ഒരു സാമ്പിള്‍ സര്‍വെ നിലവിലെ സര്‍ക്കാര്‍ നടത്തിയത്.

സാമൂഹിക സംവരണത്തെ അട്ടിമറിച്ചുകൊണ്ട്, ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം കൊണ്ടുവന്നത് മോദി സര്‍ക്കാറാണ്. (അതിന് മുമ്പ് തന്നെ കേരള സര്‍ക്കാര്‍ ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയിരുന്നു). കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന് രായ്ക്കുരാമാനം കേരളത്തിലും സാമ്പത്തിക സംവരണം നടപ്പാക്കി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ എന്ന് വിളിക്കപ്പെടുന്നവരും സംവരണീയരായി മാറി. പക്ഷേ, അവരെ എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിന് വിശേഷിച്ച് അടിസ്ഥാനമൊന്നുമില്ല. മുന്നാക്കക്കാര്‍ ആരൊക്കെ, അവരിലെ പിന്നാക്കക്കാര്‍ ആരൊക്കെ എന്ന് മനസ്സിലാക്കാനും ജാതി സെന്‍സസ് അനിവാര്യമാണ്. അതിനാല്‍ ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ നേര്‍ചിത്രം ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ജാതി സെന്‍സസ്.

സവര്‍ണ സംവരണത്തിന്റെ വേഗത

പിന്നാക്ക സംവരണത്തില്‍ സെന്‍സസ് കണക്കുകള്‍ ലഭ്യമല്ലെന്ന ന്യായം നിരത്തി കോടതിയില്‍ പ്രാതിനിധ്യ ചോദ്യങ്ങളെ അവഗണിച്ച സര്‍ക്കാര്‍ സവര്‍ണ സംവരണത്തിന്റെ കാര്യത്തില്‍ വലിയ വേഗത്തിലാണ് നടപടികളെടുത്തത്. സംവരണേതര സമുദായങ്ങള്‍ക്കുള്ള സംവരണം അഥവാ സവര്‍ണ സംവരണം നടപ്പിലാക്കാനും സംവരണ തോത് പത്തു ശതമാനമായി നിജപ്പെടുത്താനും ഒന്നാം പിണറായി സര്‍ക്കാരിന് സവര്‍ണ സമുദായങ്ങളുടെ ജനസംഖ്യയോ അധീശ സമുദായങ്ങളുടെ അധികാരത്തിലെയും വിഭവങ്ങളിലെയും അമിതമായ പ്രാതിനിധ്യമോ പങ്കാളിത്തമോ ഒന്നും പരിഗണിക്കേണ്ടി വന്നില്ല.

2017 ല്‍ തന്നെ ദേവസ്വം നിയമനങ്ങളില്‍ സവര്‍ണ സംവരണം നടപ്പിലാക്കി ബി.ജെ.പിയെ സവര്‍ണ സംവരണം നടപ്പിലാക്കാന്‍ ധൈര്യമുണ്ടോ എന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇത് കൂടാതെ 2020-21 സെപ്റ്റംബര്‍ മുതല്‍ ആറ് മാസക്കാലമെടുത്ത് സവര്‍ണ സംവരണത്തിന് ആധികാരികത നല്‍കാന്‍ പ്രത്യേക പഠനം നടത്തിയിരുന്നു. മുന്നാക്കക്കാരുടെ ജീവിത സാഹചര്യം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ കുടുംബശ്രീ അംഗങ്ങളെയും മറ്റും നിയോഗിച്ചാണ് ഒരു സാമ്പിള്‍ സര്‍വെ നിലവിലെ സര്‍ക്കാര്‍ നടത്തിയത്.


വിരോധാഭാസമെന്ന് പറയട്ടെ സാമ്പിള്‍ സര്‍വെക്കപ്പുറത്ത് സംസ്ഥാനത്തെ ജനസംഖ്യ, സമൂഹത്തില്‍ നിലവിലുള്ള സമുദായങ്ങള്‍, അവരുടെ സാമ്പത്തിക സ്ഥിതി, സാമൂഹ്യ സ്ഥിതി എന്നിവയെ കുറിച്ച് വ്യക്തമായ സ്ഥിതി വിവര കണക്ക് തയ്യാറാക്കുന്നതിന് സാമൂഹിക-സാമ്പത്തിക-സാമുദായിക സര്‍വെ വേണമെന്നും ഒപ്പം എല്ലാ സമുദായങ്ങളുടെയും ജനസംഖ്യാവിവരണ കണക്കെടുപ്പും നടത്തണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആവശ്യമുന്നയിച്ചു. മുന്നാക്ക സമുദായങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ളയുടെ കമ്മീഷന്റെ (2016-2019) ശിപാര്‍ശ പ്രകാരം സംസ്ഥാനത്ത് സമ്പൂര്‍ണ സെന്‍സസ് വേണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സുകുമാരന്‍ നായര്‍ ഈ ആവശ്യം ഉന്നയിച്ചത്. (കേസ് നമ്പര്‍ WP (C) 28021/2021).

പിന്നാക്കക്കാര്‍ അധികാരത്തില്‍ തങ്ങളുടെ പ്രാതിനിധ്യമില്ലായ്മ കണ്ടെത്താന്‍ ജാതി സെന്‍സസ് ആവശ്യപ്പെടുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രീണന നയമാണ് ജാതി തിരിച്ചുള്ള സെന്‍സസിനുള്ള മുറവിളിയെന്ന പ്രസ്താവന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ ഇറക്കിയത് 10/10/2023 നാണ്. ഒരേ സമയം തങ്ങളുടെ അധികാരവും പ്രാതിനിധ്യ കൂടുതലും അരക്കിട്ട് ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇത്. സംസ്ഥാനത്ത് സമ്പൂര്‍ണ സെന്‍സസ് വേണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍ ഹരജി നല്‍കുകയും അതേ സമയം പിന്നാക്ക സമുദായങ്ങള്‍ തങ്ങളുടെ ഭരണഘടനാപരമായ മൗലിക അവകാശമായ സംവരണം നടപ്പില്‍ വരുത്താന്‍ ജാതിസെന്‍സസ് നടത്തണം എന്നാവശ്യപ്പെടുമ്പോള്‍ മേല്‍പറഞ്ഞ തരത്തില്‍ പിന്നാക്ക വിരുദ്ധ നിലപാട് എടുക്കുകയും ചെയ്യുന്ന സവര്‍ണ കുബുദ്ധി പിന്നാക്ക സമുദായങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

ഉദ്യോഗങ്ങളിലെ പങ്കാളിത്ത കണക്ക്

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് അധികാര സ്ഥാനങ്ങളിലും പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം അവരുടെ ജനസംഖ്യക്ക് ആനുപാതികമായി ഉണ്ടോ എന്ന് നോക്കാന്‍ ഇന്നേ വരെ സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി-മത കണക്കുകള്‍ ലഭ്യമായിട്ടില്ല. മുന്നാക്ക സമുദായങ്ങളുടെ ജീവിത സാഹചര്യം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പഠനം നടത്തുന്നതിനായി സാമ്പിള്‍ സര്‍വെ നടത്താന്‍ തയ്യാറുള്ള ഇടതുപക്ഷ സര്‍ക്കാരിന് സര്‍ക്കാര്‍ സംവിധാനത്തില്‍ നിലവില്‍ എത്ര പിന്നാക്കക്കാരുണ്ട് എന്ന് കണ്ടെത്താന്‍ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. ഒച്ചിഴയുന്ന വേഗമാണ് സര്‍ക്കാര്‍ സര്‍വീസിലെ പിന്നാക്കക്കാരുടെ പ്രാതിനിധ്യം കണ്ടെത്താനുള്ള നടപടികള്‍ക്കുള്ളത്.


2021 സെപ്റ്റംബര്‍ 30ലെ കേരള കൗമുദി പത്രറിപ്പോര്‍ട്ട് പ്രകാരം മുന്നാക്കക്കാരുടെ ജീവിത സാഹചര്യം പഠിക്കാന്‍ സര്‍വെ നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കാന്‍ മന്ത്രി സഭ അനുമതി നല്‍കി. സര്‍വെക്ക് അനുമതി കിട്ടി ആറു മാസത്തിനകം സര്‍വെ നടന്നു. 2022 മാര്‍ച്ച് 08ന് മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളുടെ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച കണക്ക് ലഭിക്കുന്നതിനായി എന്താണ് ഇന്നേ വരെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്?

പിന്നാക്ക വിഭാഗങ്ങളുടെ കണക്കുകള്‍

പിന്നാക്ക വിഭാഗങ്ങളുടെ കണക്കുകള്‍ ലഭ്യമാക്കാന്‍ പിന്നാക്ക വിഭാഗ വികസന കമ്മീഷന്റെ നിയന്ത്രണത്തില്‍ ഉള്ള E-cdesk Webportal എന്ന പോര്‍ട്ടലില്‍ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ജീവനക്കാരുടെ ജാതി-മത വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വിലയിരുത്തുന്നതിനായി നിയമിച്ച ഉന്നതാധികാര സമിതിയില്‍ തീരുമാനിച്ചിരുന്നു. അന്നത്തെ പട്ടിക ജാതി-പട്ടിക വര്‍ഗ-പിന്നാക്ക വികസന വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടായത് 07-06-2018നാണ്. എന്നാല്‍ പിന്നീട് 4 വര്‍ഷത്തിന് ശേഷം 12-07-2022ന് നിയമസഭയില്‍ ഒരു ചോദ്യത്തിന് മന്ത്രി കെ രാധാകൃഷ്ണന്‍ 99 സര്‍ക്കാര്‍ വകുപ്പുകളിലെ 97.05 % ജീവനക്കാരുടെ വിവരങ്ങള്‍ 18-06-2022 വരെ മേല്‍ സൂചിത വെബ്‌പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട് എന്ന് അറിയിച്ചു. പൊതുമേഖലയടക്കമുള്ള ഇതര സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥിരജീവനക്കാരുടെ വിവരങ്ങള്‍ വെബ്‌പോര്‍ട്ടലില്‍ ചേര്‍ക്കുന്നുണ്ട് എന്നും അറിയിച്ചു.

എല്ലാ കോഴ്‌സുകളിലും ഉദ്യോഗ സംവരണ തോതിന്റെ മാതൃകയില്‍ 40% ആക്കി ഏകീകരിക്കാനായി കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയിന്മേലുള്ള വിധിയില്‍ (കേസ് നമ്പര്‍ WPC 1171/2021) ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ കേരള ഹൈക്കോടതി 2021 ഫെബ്രുവരി 02 നു ചീഫ്‌സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ കോടതിയോട് സമയം നീട്ടി ചോദിച്ച സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി യാതൊരു നടപടികളും എടുക്കാതെ പിന്നോക്ക സമുദായങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ 12.12.2022ന് ഈ വിഷയത്തില്‍ നിയമസഭയില്‍ വന്ന ചോദ്യത്തിന് മന്ത്രി രാധാകൃഷ്ണന്‍ 01-12-2022 വരെ E-cdesk Webportal വിവരശേഖരണം നടത്തിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മറുപടിയാണ് നല്‍കിയിട്ടുള്ളത്. നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 76ഓളം സ്ഥാപനങ്ങള്‍ സ്വയം ഭരണ സ്ഥാപനങ്ങളോ ബോര്‍ഡുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ ആണ്. ഇവയില്‍ സ്ഥിരംജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഇവയുടെ കണക്ക് ഈ വെബ്‌പോര്‍ട്ടലിന്റെ പരിധിയില്‍ വരികയുമില്ല. ബാക്കിയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ കണക്കുകള്‍ ലഭ്യമാക്കാനും സ്വയംഭരണ സ്ഥാപനങ്ങളിലെയും ബോര്‍ഡുകളിലെയും ജീവനക്കാരുടെ ജാതി-മതം-സമുദായം സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കാനും ഇനിയെത്ര കൊല്ലം എടുക്കുമെന്നു കണ്ടറിയണം. മുന്നാക്കക്കാരുടെ ജീവിത സാഹചര്യം പഠിക്കാന്‍ സാമ്പിള്‍ സര്‍വെ നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആറു മാസം മാത്രമാണ് എടുത്തതെങ്കില്‍ പിന്നാക്ക പ്രാതിനിധ്യം അറിയാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മത-ജാതി-സമുദായ കണക്കുകള്‍ ഇപ്പോഴും എടുത്ത് കഴിഞ്ഞിട്ടില്ല. പിന്നാക്കക്കാരുടെ കാര്യം വരുമ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ ശുഷ്‌കാന്തി പ്രശംസനീയം തന്നെ.

അധികാര പ്രവേശനമാണ് സംവരണം

അധികാരത്തിന്റെ വിവിധ മേഖലകളിലേക്ക് എല്ലാ സമുദായങ്ങളെയും ആനുപാതികമായി ഉള്‍ക്കൊള്ളലാണ് സംവരണത്തിന്റെ ലക്ഷ്യം. കേരളത്തിലെ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് (OBC) ഉദ്യോഗ രംഗത്തു മാത്രമാണ് 40% സംവരണമുള്ളത്. ദേശീയ തലത്തില്‍ 27% മാത്രവും. രാഷ്ട്രീയ സംവരണം ഒരിടത്തുമില്ല. അധികാര പങ്കാളിത്തത്തില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യം രാഷ്ട്രീയ സംവരണമാണ്. എന്നാല്‍ അതിലേക്ക് ഒരു ചുവടും വെക്കാന്‍ ഇന്നുവരെ രാജ്യത്ത് സാധിച്ചിട്ടില്ല. ജനസംഖ്യയില്‍ അവരെത്രയെന്ന് കണക്കാക്കി അവരുടെ പ്രാതിനിധ്യം ഉദ്യോഗങ്ങളിലും നിയമ നിര്‍മാണ സഭകളിലും ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. രാജ്യത്തെ നിയമ നിര്‍മാണ സഭകളില്‍ മുസ്ലിം, ഒബിസി വിഭാഗങ്ങള്‍ തുച്ഛമായ എണ്ണം മാത്രമാണ് എന്നതാണ് വസ്തുത.

വിദ്യാഭ്യാസ രംഗത്തെ സംവരണം

വിദ്യാഭ്യാസ രംഗത്ത് പലതരത്തിലാണു സംവരണം. ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും സര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് 20 ശതമാനവും പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകള്‍ക്ക് 30 ശതമാനവുമാണ് സംവരണം. ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് (എം.ഡി./എം.എസ്) 9% ശതമാനവും, എച്ച്എസ്എസ്/വിഎച്ച്എസ്ഇ തുടങ്ങിയ ഇതര കോഴ്‌സുകള്‍ക്ക് വ്യത്യസ്ത തോതാണ് (പട്ടികകള്‍ കാണുക).. ഉദ്യോഗ രംഗത്തെ 40% സംവരണം മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ ലഭിക്കാനും നടപ്പിലാക്കുവാനും വിദ്യാഭ്യാസ രംഗത്തും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 40% സംവരണം ഉണ്ടാകേണ്ടത് അനിവാര്യമാണ്.




എല്ലാ കോഴ്‌സുകളിലും ഉദ്യോഗ സംവരണ തോതിന്റെ മാതൃകയില്‍ 40% ആക്കി ഏകീകരിക്കാനായി കേരള ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയിന്മേലുള്ള വിധിയില്‍ (കേസ് നമ്പര്‍ WPC 1171/2021) ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ കേരള ഹൈക്കോടതി 2021 ഫെബ്രുവരി 02 നു ചീഫ്‌സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ കോടതിയോട് സമയം നീട്ടി ചോദിച്ച സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി യാതൊരു നടപടികളും എടുക്കാതെ പിന്നോക്ക സമുദായങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. മുന്നോക്ക സമുദായങ്ങളുടെ അവസ്ഥ പഠിക്കാന്‍ ആറു മാസം മാത്രം എടുത്ത സര്‍ക്കാരിന്റെ പിന്നോക്ക സമുദായങ്ങളോടുള്ള ''കരുതലും കൈതാങ്ങും'' അസൂയാര്‍ഹം തന്നെ!.

അടുത്ത ഭാഗം: ജാതി സെന്‍സസിന്റെ കേരള കാപട്യം ( തുടരും)

TAGS :