Quantcast
MediaOne Logo

ബിജു ഗോവിന്ദ്

Published: 4 Jun 2023 8:59 AM GMT

ജാതി പ്രിവിലേജുകളോട് ഏറ്റുമുട്ടുന്ന ഗുസ്തി താരങ്ങള്‍

ഗുസ്തി താരങ്ങളോട് മോശമായി പെരുമാറിയ ബ്രിജ് ഭൂഷണ്‍ രജപുത്ര വിഭാഗക്കാരനാണ്; ഹിന്ദു ജാതിഘടനയില്‍ രണ്ടാം സ്ഥാനത്തുള്ള ക്ഷത്രിയന്‍. അതുകൊണ്ടുതന്നെയാണ് ഇത്രയേറെ കോളിളക്കം സൃഷ്ടിച്ചിട്ടും ഭരണക്കാരായ ഹിന്ദുത്വവാദികള്‍ പിന്നോക്കരായ ജാട്ടുകള്‍ക്ക് വേണ്ടി ക്ഷത്രിയനെ കൈവിടാത്തത്.

ഗുസ്തി താരങ്ങളുടെ സമരം
X

ഗുസ്തി താരങ്ങളുടെ സമരം ശക്തിപ്രാപിക്കുകയാണ്. ഇന്ത്യയുടെ സാമൂഹ്യ മനഃസാക്ഷി അവര്‍ക്കൊപ്പം അണിചേരുന്നുവെന്നത് ഒരു പ്രതീക്ഷയാണ്.ഇന്ത്യയുടെ അഭിമാനതാരങ്ങളായ ഗുസ്തിതാരങ്ങള്‍ ബഹുഭൂരിപക്ഷവും ഹിന്ദി മേഖലയില്‍ നിന്നുള്ളവരാണ്. ജാട്ട്, യാദവ വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഗുസ്തി താരങ്ങളിലേറെയും. ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായ ഗുസ്തി താരങ്ങളെല്ലാവരും ജാട്ട് വിഭാഗക്കാരാണ്. ഇരകള്‍ക്ക് സ്വാഭാവികനീതി ലഭിക്കില്ലെന്ന തോന്നലിലാകാം ജാട്ടുകളുടെ കൂട്ടായ്മയായ ഖാപ് പഞ്ചായത്ത് സമരക്കാര്‍ക്കൊപ്പം അണിനിരന്നത്. ജാട്ടുകള്‍ ഹിന്ദി മേഖലയില്‍ പലയിടത്തും ഒ.ബി.സി വിഭാഗക്കാരാണ്. ഒ.ബി.സി ലിസ്റ്റില്‍പ്പെടാത്ത സംസ്ഥാനങ്ങളുമുണ്ട്. പക്ഷെ, ചാതുര്‍വണ്യ വ്യവസ്ഥയ്ക്ക് പുറത്തുള്ളവരാണവര്‍. പല സംസ്ഥാനങ്ങളിലും സംഘടിതരാണെങ്കിലും സവര്‍ണ്ണര്‍ക്കുള്ള പ്രിവിലേജ് ഇവര്‍ക്കില്ല. വിശാല ഹിന്ദു വ്യവസ്ഥയില്‍ സോഷ്യല്‍ പ്രിവിലേജുള്ള സവര്‍ണ്ണ ഹിന്ദുവിഭാഗങ്ങള്‍ ഏതു ഭാഗത്താണോ, ആ ഭാഗത്തായിരിക്കും ഹിന്ദുത്വ രാഷ്ട്രീയവും നിലകൊള്ളുക. അത്തരം എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങള്‍ ഉദാഹരണങ്ങളായിട്ടുണ്ട് ഇന്ത്യയില്‍.

ഗുസ്തി താരങ്ങളുടെ വിഷയത്തില്‍ സ്വാഭാവിക നീതി ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ ജാട്ടുകളുടെയും മറ്റു ജനാധിപത്യവിശ്വാസികളുടേയും സംഘടിത മുന്നേറ്റങ്ങളെ ആശ്രയിച്ചാവും കായികതാരങ്ങളായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുക.

ഗുസ്തി താരങ്ങളോട് മോശമായി പെരുമാറിയ ബ്രിജ് ഭൂഷണ്‍ രജപുത്ര വിഭാഗക്കാരനാണ്; ഹിന്ദു ജാതിഘടനയില്‍ രണ്ടാം സ്ഥാനത്തുള്ള ക്ഷത്രിയന്‍. അതുകൊണ്ടുതന്നെയാണ് ഇത്രയേറെ കോളിളക്കം സൃഷ്ടിച്ചിട്ടും ഭരണക്കാരായ ഹിന്ദുത്വവാദികള്‍ പിന്നോക്കരായ ജാട്ടുകള്‍ക്ക് വേണ്ടി ക്ഷത്രിയനെ കൈവിടാത്തത്. ചരിത്രം പരിശോധിച്ചാല്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിംകള്‍ എതിര്‍ ഭാഗത്തുവരുന്ന സംഭവങ്ങളില്‍ മാത്രമേ ഹിന്ദുത്വവാദികള്‍ പിന്നോക്ക ഹിന്ദുവിഭാഗങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്നിട്ടുള്ളൂ. ചാതുര്‍വര്‍ണ്യത്തിനുള്ളിലുള്ള സവര്‍ണ്ണര്‍ നില്‍ക്കുന്നിടത്തേ ഹിന്ദുത്വവാദികള്‍ നിലയുറപ്പിച്ചിട്ടുള്ളൂ. നൂറു വര്‍ഷത്തോടടുക്കുന്ന ആര്‍.എസ്.എസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതിന്

വ്യത്യസ്തമായ ഒരു കാര്യവും കാണാന്‍ കഴിയില്ല. ക്ഷത്രfയരുടെ ജാതി പ്രിവിലേജ് ജാട്ടുകള്‍ക്കില്ലാത്തതുകൊണ്ടാണ് ജാട്ടുകളേക്കാള്‍ പ്രാധാന്യം ക്ഷത്രിയര്‍ക്ക് നല്‍കാന്‍ ഹിന്ദുത്വ തയ്യാറാകുന്നത്. ഗുസ്തി താരങ്ങളുടെ വിഷയത്തില്‍ സ്വാഭാവിക നീതി ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ ജാട്ടുകളുടെയും മറ്റു ജനാധിപത്യവിശ്വാസികളുടേയും സംഘടിത മുന്നേറ്റങ്ങളെ ആശ്രയിച്ചാവും കായികതാരങ്ങളായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുക.


രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വാല്‍മീകി സമുദായക്കാരിയായ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായി കൊലചെയ്യപ്പെട്ടപ്പോള്‍ ക്ഷത്രീയരായ പ്രതികള്‍ക്കുവേണ്ടി ക്ഷത്രിയ സമുദായക്കാരനായ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരും ബി.ജെ.പിയും നടത്തിയ ഇടപെടലുകള്‍ ആരും മറന്നുകാണാന്‍ ഇടയില്ല. മാതാപിതാക്കളെപോലും കാണിക്കാതെ പാതിരാനേരത്ത് ആ പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധമായി കത്തിച്ചത് ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ്. കുടുംബാംഗങ്ങളെ പുറംലോകം കാണിക്കാതെ വീടുകള്‍ക്കുള്ളില്‍ ബന്ധനസ്ഥരാക്കിയപ്പോള്‍ പ്രതികളായ ഠാക്കൂര്‍മാരെ അറസ്റ്റുചെയ്യാന്‍ പോലും ആദ്യഘട്ടത്തില്‍ യോഗിയുടെ സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തരത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളുടെ എല്ലാ ജാതി പ്രിവിലേജും നിലനിര്‍ത്താന്‍ അധികാരത്തെ ഉപയോഗപ്പെടുത്തുന്നതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

പിന്നോക്കരോ ദലിതരോ ഇരകളാക്കപ്പെടുന്ന ഘട്ടങ്ങളില്‍ ഹിന്ദുത്വവാദികള്‍ സവര്‍ണ്ണര്‍ക്കൊപ്പം മാത്രം നില്‍ക്കുന്നുവെന്നത് ഒരു ഉത്തരേന്ത്യന്‍ സംഘി രാഷ്ട്രീയം മാത്രമല്ല. കേരളത്തില്‍ പോലും ജാതിഹിന്ദുക്കളുടെ ശ്രേണിയില്‍പ്പെട്ടവരും അവരുടെ ജാതിബോധവും പ്രതിസ്ഥാനത്താകുമ്പോള്‍ ഹിന്ദുത്വവാദികള്‍ മൗനം പാലിക്കുന്നത് യാദൃച്ഛികമല്ലെന്നത് കാണാന്‍ സാധിക്കും.

മറുഭാഗത്ത് മുസ്‌ലിംകളായിരുന്നുവെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ദലിത്-പിന്നോക്ക സ്‌നേഹികള്‍ തങ്ങളാണെന്ന വിധത്തില്‍ ഹിന്ദുത്വവാദികളുടെ പ്രകടനങ്ങള്‍ പൊടിപൊടിച്ചേനെ. ഒരേ സമയം ഹിന്ദുവെന്ന് വാചാലമാകുമ്പോഴും, ഹിന്ദുത്വ എന്നത് ഒരു സവര്‍ണ്ണഹിന്ദു വംശീയ രാഷ്ട്രീയം മാത്രമാണെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

കോട്ടയം കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈയടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ അത് തെളിയിക്കുന്നതാണ്. ദലിത് വിഭാഗക്കാരായ കുട്ടികള്‍ക്ക് ഡയറക്ടറായ ശങ്കര്‍ മോഹന്റെ ഭാഗത്തു നിന്നുമുണ്ടായ ജാതീയ അവഗണനകളും ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇത്തരം സംഭവ വികാസങ്ങളില്‍ മൗനം നടിച്ചതും, ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ത്രീകളായ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ഡയറക്ടറുടെ വീട്ടിലെ കക്കൂസുകള്‍ കൈകൊണ്ട് വൃത്തിയാക്കിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വിദ്യാര്‍ഥികള്‍ ദലിത് വിഭാഗക്കാരായിരുന്നെങ്കില്‍ ശുചീകരണ തൊഴിലാളികള്‍ ഈഴവ, വിശ്വകര്‍മ്മ, ദലിത് തുടങ്ങി ഹിന്ദു പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത്, അവരുടെ നോമിനികളായ ചെയര്‍മാനും ഡയറക്ടറും ഇത്തരത്തില്‍ മനുഷ്യത്വ വിരുദ്ധമായും നിയമവിരുദ്ധമായും പ്രവര്‍ത്തിച്ചിട്ടും കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളായ ഹിന്ദുത്വവാദികള്‍ എന്തുകൊണ്ടാണ് മിണ്ടാതിരുന്നത്?


ആ വിഷയത്തില്‍ ഒരു ഹിന്ദുത്വവാദി നേതാവും അഭിപ്രായം പോലുംപറയാതിരുന്നത്, നിശബ്ദമായി അവര്‍ ആ അനീതിക്ക് ഒപ്പം ചേര്‍ന്നതുകൊണ്ടുതന്നെയാണ്. ചെയര്‍മാനും ഡയറക്ടറും സവര്‍ണ്ണ ഹിന്ദുക്കളാണെന്നതും ഇരകളാക്കപ്പെട്ടവര്‍ പിന്നോക്കരുമാണെന്ന ജാതിബോധമാണ് രാഷ്ട്രീയ ബോധമായി ഹിന്ദുത്വവാദികള്‍ നടപ്പാക്കുന്നത്. മറുഭാഗത്ത് മുസ്‌ലിംകളായിരുന്നുവെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ദലിത്-പിന്നോക്ക സ്‌നേഹികള്‍ തങ്ങളാണെന്ന വിധത്തില്‍ ഹിന്ദുത്വവാദികളുടെ പ്രകടനങ്ങള്‍ പൊടിപൊടിച്ചേനെ. ഒരേ സമയം ഹിന്ദുവെന്ന് വാചാലമാകുമ്പോഴും, ഹിന്ദുത്വ എന്നത് ഒരു സവര്‍ണ്ണഹിന്ദു വംശീയ രാഷ്ട്രീയം മാത്രമാണെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

-

TAGS :