Quantcast
MediaOne Logo

നജിന്‍ വഹാബ്

Published: 29 Aug 2023 6:41 AM GMT

ഫ്രഞ്ച് യാഥാര്‍ഥ്യങ്ങളും അഥേനയിലെ ആവിഷ്‌കാരങ്ങളും

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഞ്ച് ജനത ക്രിയാത്മകമായി വിനിയോഗിക്കുന്ന പ്രധാനപ്പെട്ട മാധ്യമമാണ് സിനിമ. നാഹേലിന്റെ തിരോധാനത്തിനും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും സമാനമായ ഒരു സാങ്കല്‍പിക കഥയെ ആസ്പദമാക്കി 2022 ല്‍ ഒരു ഫ്രഞ്ച് ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രാന്‍സിലെ ന്യൂനപക്ഷവിരുദ്ധ വംശീയ അക്രമങ്ങള്‍ക്കൊപ്പം 'അഥേന' എന്ന് പേരുള്ള ഈ ചിത്രവും ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ്യ ചര്‍ച്ചാ വിഷയമാണ്.

അഥേനയിലെ ആര്‍പ്പുവിളികള്‍
X

തൊഴിലാളി വര്‍ഗ ഉന്നമനത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും 'എഴുതപ്പെട്ട' ചരിത്ര രേഖകളാല്‍ പ്രശസ്തമായ ദേശമാണ് ഫ്രാന്‍സ്. ആധുനിക ദേശരാഷ്ട്രങ്ങളുടെ പുനരുദ്ധാരണത്തിന് തുടക്കമിട്ട നാട് എന്ന നിലയില്‍ ഫ്രാന്‍സിനെ സവിശേഷമായ ഒരു സ്ഥാനം പാരമ്പര്യമായി നല്‍കപ്പെട്ടിട്ടുണ്ട്. ഈ ചരിത്ര വസ്തുക്കള്‍ക്കൊപ്പം തങ്ങളുടെ മൗലിക മൂല്യങ്ങളായ സ്വാതന്ത്ര്യം സമത്വം, സാഹോദര്യം എന്നീ പ്രഖ്യാപനങ്ങളെ പിന്‍പറ്റി ഫ്രാന്‍സ് ചെയ്തുകൂട്ടിയ സാമ്രാജ്യത്വ ധ്വംസനങ്ങളുടെ കഥകള്‍ പലതും ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമനത്തിന്റെയും ഭരണഘടന മൂല്യങ്ങളുടെയും മുഖംമൂടികള്‍ അണിഞ്ഞുകൊണ്ട് ഫ്രാന്‍സ് ചെയ്തുകൂട്ടിയ കോളനിവത്കരണ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിലെ അടഞ്ഞ രേഖകളായി ഇന്നും നിലനില്‍ക്കുന്നുണ്ട്. വെളുത്ത വര്‍ഗക്കാര്‍ അല്ലാത്ത ജനതയോട് ഫ്രാന്‍സിനുള്ള അസഹിഷ്ണുത കുപ്രസിദ്ധമാണ്. ഫ്രാന്‍സിലെ പ്രബല കുടിയേറ്റ വംശമായ അറബ് അള്‍ജീരിയന്‍ വംശജര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കാരണം കണ്ടെത്താനാവുക ഫ്രാന്‍സിന്റെ പാരമ്പര്യങ്ങളില്‍ അന്തര്‍ലീനമായ വംശീയ വേരുകളിലാണ്. ഭരണകൂട ഒത്താശയോടെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്ക് അടിസ്ഥാനപരമായി വിമര്‍ശനം രേഖപ്പെടുത്തേണ്ട ഇടതുപക്ഷമാകട്ടെ വംശീയ ബോധത്താല്‍ അന്ധത ബാധിച്ച രാഷ്ട്രീയ പരിസരമാണ് ഫ്രാന്‍സില്‍ ഉള്ളത്. ഇത്തരത്തിലുള്ള ഭരണകൂട ധ്വംസനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ന്യൂനപക്ഷ പ്രതിരോധങ്ങളാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സില്‍ അരങ്ങേറിയത്. 17 വയസ്സുകാരനായ നാഹേല്‍ എന്ന ബാലനെ സുരക്ഷാഭീഷണിയുടെ പേരില്‍ ഫ്രഞ്ച് പൊലീസ് കൊലപ്പെടുത്തുന്നു. സംഭവത്തെ ആസ്പദമാക്കി പൊലീസ് പ്രചരിപ്പിച്ച നുണക്കഥകള്‍ പക്ഷേ യഥാര്‍ഥ വീഡിയോ പ്രചരിക്കുക വഴി തകര്‍ന്നു പോവുകയാണ് ഉണ്ടായത്. പൊലീസിന്റെ ഈ വംശീയ അക്രമത്തിന്റെ ബാക്കിപത്രമായാണ് കലാപസമാനമായ സംഭവങ്ങള്‍ ഉണ്ടായത്. ആറായിരത്തോളം അറസ്റ്റുകളും നാലായിരത്തോളം വിധ്വംസന പ്രവര്‍ത്തനങ്ങളും ഇതിന് പിന്നാലെ നടക്കുകയുണ്ടായി. ഫ്രഞ്ച് സമൂഹത്തില്‍ അന്തര്‍ലീനമായ സ്ഥാപനവത്കൃത വംശീയതക്ക് എതിരെയും വിശിഷ്യാ, ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണിനെതിരെയും വ്യാപകമായ പ്രതിഷേധങ്ങളാണ് ലോകത്തിന്റെ പല കോണികളില്‍ നിന്നായി ഇപ്പോള്‍ ഉയര്‍ന്നു വരുന്ന തങ്ങളുടെ പ്രതിരോധവും പ്രതിഷേധങ്ങളും ആവിഷ്‌കരിക്കാന്‍ ഉള്ള മാര്‍ഗമായി കലകളെ ഫ്രഞ്ച് ജനത നോക്കിക്കാണുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രഞ്ച് ജനത ക്രിയാത്മകമായി വിനിയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു മാധ്യമമാണ് സിനിമ. നാഹേലിന്റെ തിരോധാനത്തിനും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും സമാനമായ ഒരു സാങ്കല്‍പിക കഥയെ ആസ്പദമാക്കി 2022 ല്‍ ഒരു ഫ്രഞ്ച് ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രാന്‍സിലെ ന്യൂനപക്ഷവിരുദ്ധ വംശീയ അക്രമങ്ങള്‍ക്കൊപ്പം 'അഥേന' എന്ന് പേരുള്ള ഈ ചിത്രവും ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ്യ ചര്‍ച്ച വിഷയമാണ്.

ഫ്രഞ്ച് ചിത്രങ്ങളുടെ ചരിത്രം

ശതകോടി മുതല്‍മുടക്കുകള്‍ കൊട്ടിഘോഷിക്കുന്ന പാശ്ചാത്യ സിനിമ വ്യവസായത്തില്‍നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് നിന്ന് തന്റേതായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ സാധിച്ചവരാണ് ഫ്രഞ്ച് സിനിമാ വക്താക്കള്‍. രണ്ടാം ലോക യുദ്ധാനന്തരം ഉടലെടുത്ത ചലച്ചിത്ര നിരൂപണ-ആസ്വാദന വ്യവഹാരങ്ങളിലടങ്ങിയ പാരമ്പര്യ നിയമങ്ങളെ തച്ചുതകര്‍ത്ത് തങ്ങളുടേതായ ആഖ്യാനങ്ങള്‍ കണ്ടെത്തിയവരാണ് ഫ്രഞ്ചുകാര്‍, നിയമങ്ങള്‍ക്കെതിരെ ഇവര്‍ നിര്‍മിച്ചെടുത്ത പ്രതിനിയമങ്ങള്‍ പിന്നീട് നിയമങ്ങളായി മാറുകയാണ് ഉണ്ടായത് (ചരിത്രത്തിന്റെ വിചിത്രമായ ചില കളികള്‍!). മറ്റു ചലച്ചിത്ര നിര്‍മാതാക്കള്‍ സ്വീകരിച്ചു പോരുന്ന പരമ്പരാഗത സിനിമ ഛേഷ്ടകള്‍ ഫ്രഞ്ചുകാര്‍ ഇല്ലാതാക്കിക്കളഞ്ഞു എന്നു വിവക്ഷിക്കാം. ചിത്രീകരണ രംഗങ്ങള്‍ക്ക് വിപരീതമായ പശ്ചാത്തല സംഗീതം, ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍, നഗരികളും ചേരികളും കേന്ദ്രഭാഗങ്ങളായ സിനിമകള്‍, ഡോളി ഷോട്ടുകള്‍ പോലെയുള്ള നൂതന സാങ്കേതിക തന്ത്രങ്ങള്‍ തുടങ്ങിയവ ഫ്രഞ്ചകാരുടെ പുതുനിയമങ്ങളില്‍ ഉള്‍പ്പെടുന്നു. സിനിമാ പരിണാമഘട്ടത്തിലുള്ള ഈ സുപ്രധാന ഭാഗത്തെ പൊതുവെ ഫ്രഞ്ച് വേവ് എന്നാണ് വിളിക്കപ്പെടുന്നത്. ഫ്രഞ്ച് വേവില്‍ വിപ്ലവകരമായ പല മാറ്റങ്ങളും സിനിമയില്‍ ഉടലെടുത്തു. പ്രശസ്ത സിനിമ നിരൂപകന്‍ ജി.പി രാമചന്ദ്രന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണെങ്കില്‍ പേനകൊണ്ട് കവിത എഴുതും പോലെ ക്യാമറ കൊണ്ട് ഫ്രഞ്ചുകാര്‍ സിനിമ നിര്‍മിച്ചു എന്ന് പറയാം. ഗോദാര്‍ഡ്, ഷാബ്രോള്‍ പോലുള്ള ഒരുപാട് പ്രമുഖ സിനിമ നിര്‍മാണ ബിംബങ്ങള്‍ക്ക് ഫ്രഞ്ച് വേവ് വഴിതളിച്ചിട്ടുണ്ട്.

എടുത്തുപറയേണ്ട പ്രധാനപ്പെട്ട വസ്തുതയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മാത്തിയാസ് ബൗകാഡാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന തലത്തിലേയ്ക്ക് ഷോട്ടുകളെ എത്തിക്കുന്നതിനായി ഇദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ Netflix പുറത്തുവിട്ട ചിത്രത്തിന്റെ Behind the scene വിഡിയോയില്‍ കാണിക്കുന്നുണ്ട്. പത്തും പതിനൊന്നും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഷോട്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ധാരാളം സമയം ആവശ്യമായി വന്നിട്ടുണ്ട്. ഗ്രൗണ്ടില്‍ നിന്നും ക്രെയ്‌നുകളിലും ബൈക്കുകളിലുമായി ഒരേ സമയം ഒന്നില്‍കൂടുതല്‍ ആളുകളാണ് ചിത്രത്തില്‍ കാമറ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവം നിര്‍മിച്ചെടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ചെറുതല്ലാത്ത പരിശ്രമം തന്നെ നടത്തിയിട്ടുണ്ട്.

ഫ്രഞ്ച് സിനിമ ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി 'ലാ ഹെയ്നെ' എന്ന ചിത്രത്തെ കണക്കാക്കുന്നുണ്ട്. മാത്യു കസ്സോവിറ്റസ് സംവിധാനം ചെയ്ത് 1995 ല്‍ പ്രദര്‍ശനം നടത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ലാ ഹെയ്നെ (ഈ ഫ്രഞ്ച് വാക്കിന്റെ മലയാള പരിഭാഷ 'വെറുപ്പ്' എന്നാണ്). വമ്പന്‍ പട്ടണങ്ങളുടെ സമീപത്തായി കാണപ്പെടുന്ന കുടിയേറ്റ വാസസ്ഥലങ്ങളിലെ (banlieues) ജീവിതങ്ങളെ തുറന്നു കാണിക്കുന്ന ചിത്രമാണിത്. ലാ ഹെയ്നയില്‍ ഉള്‍പ്പെട്ട 'കണ്ണാടി രംഗം' (mirror scene) ചിത്രീകരണ മികവിനാല്‍ ഒരുപാട് പ്രശംസകള്‍ നേടിയ രംഗമാണ്. സാങ്കേതിക മികവുകളാല്‍ അലംകൃതമായ ലാ ഹെയ്നെ ഫ്രഞ്ച് ചലച്ചിത്ര രംഗത്തേക്ക് പുതിയ ഒരു ഇനത്തിനെ (genre) കൂടെ സംഭാവന ചെയ്യുന്നുണ്ട്. പുതുതായി ഉടലെടുത്ത ഈ ഇനത്തിനെ 'സിനിമ ഡെ ബാന്‍ല്യൂ' (cinema de banlieue) അഥവാ പട്ടണചേരി സിനിമകള്‍ എന്നു വിളിക്കപ്പെടുന്നു. cinema de banlieue ല്‍ ഉള്‍പ്പെടുന്ന 2022 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'അഥേന'. കലാപരമായും സാങ്കേതിക മികവിനാലും ഒരുപടി മുന്‍പന്തിയില്‍ നിക്കുന്ന ഈ ചലച്ചിത്രം ഫ്രഞ്ച് സമൂഹത്തില്‍ വിശിഷ്യാ യൂറോപ്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അപരവത്കരണത്തിന്റെ നേര്‍ ചിത്രങ്ങളും തുറന്നുകാട്ടുന്നുണ്ട്.

അഥേനയിലെ ആര്‍പ്പുവിളികള്‍

2022 സെപ്റ്റംബര്‍ 23 മുതല്‍ Netflix ല്‍ സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച ഫ്രഞ്ച് ചിത്രമാണ് 'അഥേന'. മുന്‍ ഫ്രഞ്ച് സംവിധായകനും അക്കാദമി അവാര്‍ഡ് ജേതാവുനായ കോസ്റ്റ ഗാവ്‌റാസിന്റെ മകന്‍ റോമയ്ന്‍ ഗാവ്‌റാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഗാവ്‌റാസും ലാങ്‌ലി യും കൂടിച്ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ 'ലെസ് മിസറബള്‍സ്' എന്ന പ്രശസ്ത ഫ്രഞ്ച് ചിത്രത്തിന്റെ സംവിധായകനാണ് ലാങ് ലി. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാങ്കേതിക മികവിനാല്‍ നിറഞ്ഞു നില്‍ക്കുന്ന ഇരു ഫിക്ഷന്‍ ഉത്പന്നമായി ചിത്രത്തെ ഒറ്റ നോട്ടത്തില്‍ വിലയിരുത്താം. യാഥാര്‍ഥ്യങ്ങള്‍ക്കനുസൃതമായി തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ മാനസിക സംഘര്‍ഷങ്ങളില്‍ അകപ്പെടുന്ന മനുഷ്യന്റെ ബലഹീനത ചിത്രത്തിലെ മുഖ്യ പ്രതിപാദ്യ വിഷയമാണ്. ചിത്രത്തില്‍ ഫ്രാന്‍സിലെ അഥേന എന്നു പേരുള്ള ഒരു പട്ടണചേരി ജനവാസ മേഖലയില്‍ നടക്കുന്ന കലാപത്തിന്റെ ഒരു ദിവസമാണ് ചിത്രീകരിച്ചിട്ടുള്ളത്.


മൂന്നു മുസ്‌ലിം സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. പൊതുവെ സമാധാനപ്രിയനും രാജ്യസ്‌നേഹിയും ആളുകള്‍ക്കിടയില്‍ മതിപ്പുള്ളവനുമായ അബ്ദേല്‍ പട്ടാള വേഷത്തില്‍ പൊലീസ് സ്റ്റേഷന്റെ ഇടനാഴികളിലൂടെ നടന്നു വരുന്നു, തുടര്‍ന്ന് ഇദ്ദേഹം സ്റ്റേഷന്റെ പുറത്ത് തടിച്ചുകൂടിയ ജനങ്ങളെയും മധ്യമങ്ങളേയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇദ്ദേഹത്തിന്റെ കുഞ്ഞനുജന്‍ ഇദിര്‍ പൊലീസിന്റെ മര്‍ദനത്താല്‍ കൊല്ലപ്പെടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപിച്ചിരിന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ അന്വേഷിച്ചു കണ്ടെത്തുമെന്നും, തിരോദാനത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതിനായി പിറ്റേ ദിവസം അഥേന എസ്റ്റേറ്റില്‍ ഒരു മൗന ജാഥ നടക്കുമെന്നും അബ്ദേല്‍ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു. ശേഷം ക്യാമറ ഒത്തുകൂടിയിരിക്കുന്ന ജനങ്ങളിലേക്ക് നീങ്ങുന്നു. ക്യാമറ ചലിക്കുന്ന ഈ ഘട്ടത്തില്‍ അബ്ദേലിനെ കുറിച്ചും ഇവരുടെ മരിച്ചുപോയ മുത്തച്ഛനെ കുറിച്ചുമെല്ലാം പത്രപ്രവര്‍ത്തകര്‍ സംസാരിക്കുന്നതായി പശ്ചലത്തില്‍ കേള്‍ക്കാവുന്നതാണ്. തുടര്‍ന്ന് ക്യാമറ ചെന്നെത്തുന്നത് ജനക്കൂട്ടത്തിനറ്റത്തായി നിലയുറപ്പിച്ചിരുന്ന അബ്ദേലിനെ ഇളയ സഹോദരന്‍ കരീമിനടുത്തേക്കാണ്. ഉടനെ കരീം തന്റെ കയ്യിലുള്ള പെട്രോള്‍ ബോംബെടുത്ത് പൊലീസ് സ്റ്റേഷന് നേരെ എറിയുന്നു. തല്‍ക്ഷണം പൊലീസ് സ്റ്റേഷന്‍ പരിസരം കലാപ ഭൂമിയായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാനായി സാധിക്കുന്നത്. കൂടിയിരുന്ന ജനങ്ങളെല്ലാം പരിഭ്രാന്തരായി പല ദിശയില്‍ ഓടുന്നു. ഈ അവസരം വിനിയോഗിച്ച് തന്റെ കൂട്ടരോടൊപ്പം കരീം പൊലീസ് സ്റ്റേഷന്‍ കൊള്ളയടിക്കുന്നതാണ് പിന്നീട് നടക്കുന്നത്. പൊലീസുകാരുമായി പലതവണ കരീമും കൂട്ടക്കാരും സ്റ്റേഷനകത്തു വെച്ച് സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍, തങ്ങളുടെ കയ്യിലുള്ള വെടിക്കോപ്പുകള്‍ വെച്ചുകൊണ്ട് കലാപകാരികള്‍ പൊലീസിനെ ചെറുത്തു നില്‍ക്കുന്നു. ഓരോ മുറിയും വിടാതെ എല്ലാ ഭാഗങ്ങളും ഇവര്‍ തിരച്ചില്‍ നടത്തിയ ശേഷം കയ്യില്‍ ലഭിച്ച ആയുധമടങ്ങിയ ഒരു പെട്ടിയുമായി ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനായി പൊലീസ് വാന്‍ തന്നെ കലാപകാരികള്‍ തിരഞ്ഞെടുക്കുന്നത്. ഈ പൊലീസ് വാനില്‍ കരീമും കൂട്ടരും തങ്ങളുടെ സാങ്കേതമായ അഥേനയിലേക്ക് തിരിച്ച് യാത്ര തിരിക്കുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് അബ്ദേലിന്റെ സംസാരത്തോടെ ആരംഭിച്ചു സാവധാനം സദസ്സിലെ കരീമിലേക്ക് നീങ്ങി പൊലീസ് സ്റ്റേഷനിലെ സംഘട്ടനവും രക്ഷപ്പെടലും അവസാനം തങ്ങളുടെ താവളമായി അഥേനായില്‍ എത്തിച്ചേരുന്നതുമായ സിനിമയുടെ പ്രാരംഭ രംഗം 11 മിനുറ്റ് ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട് ആയിട്ടാണ് ചിത്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ശിഷ്ടഭാഗം കാണുവാനുള്ള പ്രേരണ പ്രേക്ഷകന് ഈ ഒറ്റ ഷോട്ടില്‍ നിന്നു തന്നെ ലഭിക്കുന്നതാണ്.

ഒരുവേള അഥേനയിലെ ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ 2019 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം '1917' നെ ഓര്‍മിപ്പിക്കും വിധമുള്ളതാണ്. ഷോട്ടുകളുടെ ദൈര്‍ഘ്യത്തിനോടൊപ്പം തിരക്കഥയിലെ സങ്കീര്‍ണതകള്‍ കൂടെ ഉള്‍ച്ചേരുന്നു എന്നതാണ് അഥേനയെ '1917' ല്‍ നിന്നും വത്യസ്തമാക്കുന്നത്. താളത്തോടുകൂടെയുള്ള ക്യാമറയുടെ ഒഴുക്കില്‍ ലയിച്ചു ചേരുന്ന പ്രേക്ഷകന്‍ പക്ഷേ, സ്‌ക്രീനില്‍ മാറി മറിയുന്ന സബ്‌ജെക്റ്റുകള്‍ വഴി ഉടലെടുക്കുന്ന അമ്പരപ്പ് പോലും തിരിച്ചറിയാന്‍ ഷോട്ടിന്റെ അവസാനം വരെ കാത്തിരിക്കേണ്ടതായി വരുന്നു എന്നതാണ് യാഥാര്‍ഥ്യം. എടുത്തുപറയേണ്ട പ്രധാനപ്പെട്ട വസ്തുതയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മാത്തിയാസ് ബൗകാഡാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന തലത്തിലേയ്ക്ക് ഷോട്ടുകളെ എത്തിക്കുന്നതിനായി ഇദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ Netflix പുറത്തുവിട്ട ചിത്രത്തിന്റെ Behind the scene വിഡിയോയില്‍ കാണിക്കുന്നുണ്ട്. പത്തും പതിനൊന്നും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഷോട്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ധാരാളം സമയം ആവശ്യമായി വന്നിട്ടുണ്ട്. ഗ്രൗണ്ടില്‍ നിന്നും ക്രെയ്‌നുകളിലും ബൈക്കുകളിലുമായി ഒരേ സമയം ഒന്നില്‍കൂടുതല്‍ ആളുകളാണ് ചിത്രത്തില്‍ കാമറ കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ ദൃശ്യാനുഭവം നിര്‍മിച്ചെടുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ചെറുതല്ലാത്ത പരിശ്രമം തന്നെ നടത്തിയിട്ടുണ്ട്.


സാധരണ സിനിമകളില്‍ അഭിനേതാക്കള്‍ അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അഥേനയില്‍ ഒരേസമയം പ്രകടനത്തിലും ക്യാമറയുടെ ചലനത്തിലും കലാകാരന്മാര്‍ ശ്രദ്ധ കൊടുക്കേണ്ടതായി വരുന്നു. ഈ ഒരു പ്രയാസത്തെ മുന്നില്‍ കണ്ടുകൊണ്ട് കലാകാരന്മാരേയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ധാരാളം വര്‍ക് ഷോപ്പുകള്‍ മാസങ്ങളോളം അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ട്. കലാപാന്തരീക്ഷ ഭീകരതയെ വരച്ചുകാണിക്കുന്നതിനായി സംവിധായകന്‍ ഗവ്‌റാസ് ഗ്രീക്ക് ഓപ്പറ ഗാനങ്ങളാണ് പാശ്ചാത്തല സംഗീതത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കലാപത്തിന്റെ ഭീകരത പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ പശ്ചാത്തല സംഗീതം ചിത്രത്തെ സഹായിക്കുന്നുണ്ട്.

കലക്കും സാങ്കേതിക മികവിനുമപ്പുറം മറ്റൊരു മാനവികവ്യവഹാരതലം കൂടി ചിത്രം ചര്‍ച്ചക്ക് വെക്കുന്നതായി സൂക്ഷ്മ പരിശോധന നടത്തുന്നതിലൂടെ നമുക്ക് വായിച്ചെടുക്കുവാനായി സാധിക്കും. സിനിമ പരിണമിക്കുന്നത് മൂന്ന് സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് എന്ന് മുന്നേ സൂചിപ്പിക്കുകയുണ്ടായി. ഇവരുടെ പേരുകളില്‍ നിന്ന് ഇവര്‍ കടന്നു വരുന്ന പാരമ്പര്യത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അറബ് മുസ്‌ലിം കുടിയേറ്റ പാരമ്പര്യമുള്ള 13 വയസ്സുകാരന്‍ ഇദിര്‍ എന്ന ബാലനെ പൊലീസുകാര്‍ കൂട്ടം ചേര്‍ന്ന്

മര്‍ദിച്ചു കൊലപ്പെടുത്തുന്ന വീഡിയോ വ്യാപനത്തിന്റെ തുടര്‍ചലങ്ങളായിട്ടാണ് ചിത്രത്തില്‍ കഥ മുന്നോട്ടുപോകുന്നത്. വെറും 13 വയസ്സായ ഒരു ബാലനെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ഒരു കൂട്ടത്തെ സ്വാധീനിച്ച ചേതോവികാരം ഇദിറിന്റെ പാരമ്പര്യത്തില്‍ തന്നെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന വസ്തുത ഇവിടെ സുതാര്യമായി കിടക്കുന്നുണ്ട്. നിരന്തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട ജന വിഭാഗങ്ങളാണ് ഫ്രാന്‍സിലെ അറബ് മുസ്‌ലിം ആഫ്രിക്കന്‍ കുടിയേറ്റ ജനത. തുടര്‍ന്ന് ഈ അടിച്ചമര്‍ത്തലിന് വിധേയമായ ന്യൂനപക്ഷങ്ങളില്‍നിന്നും ഉടലെടുത്ത സമരങ്ങളാണ് കഥയില്‍ കലാപമായി രൂപാന്തരപ്പെടുന്നത്. യൂറോപ്പ്യന്‍ സമൂഹത്തില്‍, വിശിഷ്യാ ഫ്രാന്‍സില്‍, മുസ്‌ലിംകള്‍ക്കും മറ്റുന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകള്‍ ചിത്രത്തില്‍ അങ്ങിങ്ങായി പ്രതിപാദിക്കുന്നുണ്ട്. കലാപബാധിത പ്രദേശത്തു നിന്നും ജനങ്ങളെ നീക്കം ചെയ്യുന്ന മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ചിത്രത്തിലെ രംഗം ഇതിനൊരു ഉദാഹരണമാണ്. അറസ്റ്റ് ചെയ്തവരുടെ കൂട്ടത്തില്‍ അകപ്പെടുന്ന അബ്ദേലിനെ തന്റെ സീനിയര്‍ ഓഫീസറാണ് രക്ഷപ്പെടുത്തുന്നത്, ഈ ഘട്ടത്തില്‍ കൂടെയുള്ളവര്‍ തന്നെ സഹായിച്ചവര്‍ ആണെന്നും ഇവരെ കൂടെ കൂട്ടത്തില്‍ വിട്ടയക്കണം എന്നും അബ്ദേല്‍ അഭ്യര്‍ഥിക്കുന്നു. താന്‍ നിസ്സഹായനാണെന്നും ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ എടുക്കാതെ വിട്ടയാക്കാന്‍ സാധിക്കില്ല എന്നുമാണ് സീനിയര്‍ ഓഫീസര്‍ കൊടുക്കുന്ന മറുപടി. അറസ്റ്റിലായ മുസ്‌ലിം ചെറുപ്പക്കാര്‍ പ്രത്യക്ഷത്തില്‍ കുറ്റവാളികള്‍ അല്ലാതിരിന്നിട്ടും, യൂറോപ്പ്യന്‍ പൊതുബോധ മണ്ഡലത്തില്‍ നിര്‍മിക്കപ്പെട്ട മുസ്‌ലിം വിരുദ്ധ ഇസ്‌ലാമോഫോബിക് മനോഭാവത്തിന്റെ ആഴം ഈ രംഗത്ത് തെളിമയോടെ തന്നെ പ്രകടമാകുന്നു. യൂറോപ്പ്യന്‍ കുടിയേറ്റ-ചേരി മുതലായ വ്യത്യസ്തകളില്‍ അടങ്ങിയിരിക്കുന്ന ഭൗമ-സാമൂഹ്യശാസ്ത്ര വൈവിധ്യങ്ങളെ പൊതുബോധം എങ്ങനെ നോക്കിക്കാണുന്നു എന്നത് സംവിധായകന്‍ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നുണ്ട്. ഇത്തരം പ്രദേശങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വംശീയ പരാമര്‍ശങ്ങള്‍ പലരംഗങ്ങളിലായി ചിത്രത്തില്‍ കാണാം. സംഘട്ടനങ്ങളുടെയും മയക്കുമരുന്നിന്റെയും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കൊടിത്താവളമായിട്ടാണ് പുറമെയുള്ള ജനത ഇവരെ കാണുന്നത്. പൂര്‍ണ അപരവത്കരണ പ്രഖ്യാപനങ്ങള്‍ നടത്തുന്ന ടി.വി റേഡിയോ വാര്‍ത്താ ശകലങ്ങള്‍ ചിത്രത്തില്‍ പല രംഗങ്ങളിലായി ഉള്‍ക്കൊള്ളിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയ ശ്രമം വിഫലമായിട്ടില്ല.


മനുഷ്യമനസ്സിന്റെ പല മാനസിക തലങ്ങളും ചിത്രത്തില്‍ ഭംഗിയോടെ ചിത്രീകരിക്കുന്നുണ്ട്. സൗമ്യനും, സമധാനപ്രിയനുമായ 'അബ്ദേല്‍' ചിത്രത്തിന്റെ അവസാനഭാഗത്ത് വെച്ച് മാറ്റം വരുന്നതായി കാണാം. യുവത്വത്തിന്റെ പ്രസരിപ്പു, വിപ്ലവ ജ്വാലയും കൈമുതലാക്കിയ വ്യക്തിയായിട്ടാണ് കരീമിനെ ചിത്രീകരിക്കുന്നത്. പ്രദേശത്തെ കലാപത്തിന് നേതൃത്വം നല്‍കുന്നത് കരീമാണ്. ചിത്രത്തില്‍ എടുത്തു പറയേണ്ട പ്രധാനപ്പെട്ട മറ്റു രണ്ട് കഥാപാത്രങ്ങളാണ് മുഖ്താര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍.

മുഖ്താര്‍ അബ്ദെലിന്റെയും കരീമിന്റെയും അര്‍ധ സഹോദരനാണ്. പ്രദേശത്തെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് മുഖ്താര്‍. തന്റെ കച്ചവടത്തിനും വ്യക്തിപരമായുള്ള തന്റെ നേട്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാനും ഇടയായ കലാപത്തെ അദ്ദേഹം പലതവണ ശപിക്കുന്നുണ്ട്. മാനുഷിക തൃഷ്ണകള്‍ക്ക് കലാപകാലങ്ങളില്‍ പോലും പരുതികള്‍ ഉണ്ടാവുന്നില്ല എന്ന വസ്തുത ഇതില്‍നിന്നും വായിച്ചെടുക്കാനായി പ്രേക്ഷകന് സാധിക്കുന്നു.


'സിറിയന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കൊടിയ കുറ്റവാളിയായി' എന്ന പരിചയപ്പെടുത്തലിലൂടെയാണ് സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം ചിത്രത്തിലേക്ക് പ്രവേശിക്കുന്നത്, തുടര്‍ന്നു കലാപത്തിനിടയില്‍ സൗമ്യനായി ചെടികളെ പരിപാലിക്കുന്ന വ്യക്തിയുടെ പര്യവേഷത്തിലാണ് സ്‌ക്രീനില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ തുടക്കഭാഗങ്ങളില്‍ ഇദ്ദേഹത്തിന് കാര്യമായ ഡയലോഗുകള്‍ ഒന്നും തന്നെ തിരക്കഥാകൃത്ത് നല്‍കുന്നില്ല. എന്നാല്‍, അവസാനഭാഗത്ത് വെച്ച് നിയന്ത്രണാധികാരം ലഭിക്കുന്ന സെബാസ്റ്റ്യന്‍, ഉഗ്രസംഹാരശേഷിയോടെ രൂപാന്തരപ്പെടുന്നതായി പ്രേക്ഷകന് വീക്ഷിക്കാനാകുന്നു.

പൊതിഞ്ഞിട്ട യാഥാര്‍ഥ്യങ്ങള്‍

അധികാര പ്രയോഗ ഉപകരണമായ പൊലീസിന് ചിത്രത്തില്‍ നല്‍കിയിരിക്കുന്ന സ്ഥാനമാണ് ചര്‍ച്ച ചെയ്യേണ്ടതായ മറ്റൊരു വിഷയം. ആകേതുകയായി പറയുകയാണെങ്കില്‍ 'നല്ല പൊലീസ്' പട്ടമാണ് ചിത്രത്തില്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. കലാപകാരികളുടെ എതിര്‍പ്പുകള്‍ ഭയന്ന് പിന്‍വാങ്ങുന്ന, കലാപകാരികള്‍ക്കെതിരെ സൗമ്യതയോടെ നീങ്ങുന്ന 'നല്ല' പൊലീസുകാരെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. അകാരണമായ മുസ്‌ലിം അറസ്റ്റുകള്‍ നടത്താന്‍ വെമ്പല്‍ കൊള്ളുന്ന പൊലീസ് പക്ഷേ കലാപം അവസാനിപ്പിക്കുവാന്‍ വേണ്ടത്ര ശ്രമങ്ങള്‍ നടത്തുന്നതായി ചിത്രം നിരീക്ഷിക്കുമ്പോള്‍ കാണാനായി സാധിക്കുന്നില്ല. ഒപ്പം തന്നെ പൊലീസിനെ സുരക്ഷിതമായ ഒരു സ്ഥാനത്താണ് ചിത്രം പ്രതിഷ്ഠിക്കുന്നത്. ചിത്രത്തില്‍ തന്റേതല്ലാത്ത കാരണങ്ങള്‍ക്ക്, കലാപകാരികളാല്‍ ശിക്ഷിക്കപ്പെടുന്ന കുടുംബസ്‌നേഹിയായ നല്ല ഒരു പൊലീസിലുകരനായി ജെറോം എന്ന വ്യക്തിയെ ചിത്രീകരിക്കുന്നുണ്ട്. സംഘട്ടത്തിനിടയില്‍ നിന്നും പിടിക്കപ്പെടുന്ന ജെറോമിനെ വെച്ച് കലാപകാരികള്‍ വിലപേശല്‍ നടത്തുന്നതായും ചിത്രത്തില്‍ കാണിക്കുന്നു.

നാഷണലിസ്റ്റ് രാഷ്ട്രീയ തത്വചിന്തകനായ ജാക്ക് റാന്‍സിയുടെ 'വിസിബിള്‍ എവിഡന്‍സ്'(Visible evidence) എന്ന ആശയത്തോടാണ് റാഫിക് ഈ പ്രവണതയെ സമീകരണം നടത്തുന്നത്. പ്രസ്തുത സിദ്ധാന്തത്തെ ചെക്കറ്റ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്; 'ആശയങ്ങളും വാദങ്ങളും സ്ഥാപിതമാകുന്നത് അത് എല്ലാവരാലും അംഗീകരിക്കപ്പെടുന്നത് കൊണ്ടല്ല. മറിച്ച് 'അവര്‍' കാണുന്നതിനെ നിര്‍ബന്ധപൂര്‍വ്വം നമ്മളെ കാണിക്കുന്നു,'അവര്‍' സംസാരിക്കുന്നതിനെ നിര്‍ബന്ധപൂര്‍വ്വം നമ്മളെ കൊണ്ട് സംസാരിക്കുപ്പിന്നു. ഇത്തരത്തില്‍ 'അവര്‍ക്ക്' അനുയോജ്യമായ നയങ്ങളും ആശയങ്ങളും സ്ഥാപിതമാകുന്നു.'

സമൂഹത്തിനകത്ത് അകപ്പെട്ടിരിക്കുന്ന സമൂഹങ്ങളായിട്ടാണ് ചിത്രത്തില്‍ നഗര ചേരി പ്രദേശങ്ങളെ ചിത്രീകരിക്കുന്നത്. ഇവിടങ്ങളില്‍ നിലനില്‍ക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യാതെ പോകുന്നുണ്ട്. വിദ്യാഭ്യാസ അവഗണന, ദാരിദ്ര്യം, നിരക്ഷരത, തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ ചിത്രം വേണ്ടരീതിയില്‍ ചര്‍ച്ചക്ക് വെക്കുന്നില്ല. ഇത്തരം പ്രദേശങ്ങള്‍ ഭരണകൂട വിരുദ്ധതാ മനോഭാവവും ശത്രുതയും വെച്ച് പുലര്‍ത്തുന്നയിടങ്ങളായി ചിത്രത്തില്‍ വരച്ചുകാട്ടുന്നു. ചിത്രത്തില്‍ കാണുന്ന മറ്റൊരു സവിശേഷത ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമാണ്. ഒന്ന് രണ്ട് സ്ത്രീകള്‍ സ്‌ക്രീനില്‍ പലപ്പോഴായി മിന്നിമറയുന്നു എങ്കിലും കേന്ദ്ര പുരുഷ കഥാപാത്രങ്ങള്‍ക്കൊപ്പം പകരം വെക്കാന്‍ ഒരു സ്ത്രീ കഥാപാത്രം ചിത്രത്തിലില്ല.

യൂറോപ്പ്യന്‍ പൊതുബോധ മണ്ഡലത്തിലെ മുസ്‌ലിം-കുടിയേറ്റ ചേരി വിരുദ്ധ പാരമ്പര്യവാതങ്ങള്‍ക്കപ്പുറമുള്ള യാഥാര്‍ഥ്യങ്ങളിലേക്ക് 'അഥേന' പരിണമിക്കുന്നില്ല എന്നാണ് പ്രശസ്ത ഫ്രഞ്ച് ചലച്ചിത്ര നിരൂപകന്‍ റാഫിക് ചെക്കറ്റ് 'Athena is another nihilistic chronicles of paris banlieues' എന്ന തന്റെ ലേഖനത്തില്‍ ചിത്രത്തിനെതിരെയുള്ള പ്രധാനപ്പെട്ട വിമര്‍ശനമായി ഉന്നയിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമങ്ങളെ സ്വത്വബോധ-വര്‍ഗീയ പ്രശ്‌നങ്ങളായിട്ടല്ല ചിത്രത്തില്‍ ഉന്നയിക്കപ്പെടുന്നത്. വെള്ളക്കാര്‍ അല്ലാത്ത ജനവിഭാഗങ്ങളോട് ഫ്രാന്‍സിലെ പൊതുബോധം വെച്ചുപുലര്‍ത്തുന്ന വര്‍ഗീയത ചിത്രത്തില്‍ വ്യവസ്ഥാപിതമായി മൂടിവെക്കപ്പെടുന്നു. കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ഫ്രാന്‍സില്‍ ശരാശരി 17 പൊലീസ് കസ്റ്റഡി മരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരായ അറബികളും കരുത്തവര്‍ഗക്കാരുമാണ്. എന്നാല്‍, ചിത്രത്തിന്റെ ആരംഭഘട്ടത്തില്‍ പൊലീസിന്റെ മര്‍ദനത്താല്‍ കൊല്ലപ്പെടുന്ന ഇദിറിന്റെ തിരോധാനം, പിന്നീട് കഥയില്‍ പരിണമിക്കുന്നത് മറ്റൊരു രീതിയിലാണ്. ഇതിന്റെ ഉത്തരവാദിത്തത്തെ പൊലീസില്‍ നിന്നും തീവ്ര വലതുപക്ഷ സംഘങ്ങളിലേക്ക് ചാര്‍ത്തപ്പെടുന്നു. ഈ സ്ഥാനാന്തരഗമനം വഴി ഫ്രാന്‍സിലെ ന്യൂനപക്ഷ-കുടിയേറ്റ വിരുദ്ധ അതിക്രമങ്ങള്‍ കേവലം തീവ്ര വലതുപക്ഷ അജണ്ടയായും, പൊലീസും ഫെഡറല്‍ സിസ്റ്റവും ഇതില്‍നിന്നും മുക്തമാവുന്നതായും ആഖ്യാനിക്കപ്പെടുന്നു. രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തിന് തടസ്സമായി നില്‍ക്കുന്നത് തീവ്ര വലതുപക്ഷവും തീവ്ര ന്യൂനപക്ഷവും ആണെന്ന പ്രഖ്യാപനം ചിത്രം പരോക്ഷമായി നടത്തുന്നു എന്ന് വ്യാഖ്യാനിക്കാവുന്നതാണ്. നാഷണലിസ്റ്റ് രാഷ്ട്രീയ തത്വചിന്തകനായ ജാക്ക് റാന്‍സിയുടെ 'വിസിബിള്‍ എവിഡന്‍സ്'(Visible evidence) എന്ന ആശയത്തോടാണ് റാഫിക് ഈ പ്രവണതയെ സമീകരണം നടത്തുന്നത്. പ്രസ്തുത സിദ്ധാന്തത്തെ ചെക്കറ്റ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്; 'ആശയങ്ങളും വാദങ്ങളും സ്ഥാപിതമാകുന്നത് അത് എല്ലാവരാലും അംഗീകരിക്കപ്പെടുന്നത് കൊണ്ടല്ല. മറിച്ച് 'അവര്‍' കാണുന്നതിനെ നിര്‍ബന്ധപൂര്‍വ്വം നമ്മളെ കാണിക്കുന്നു,'അവര്‍' സംസാരിക്കുന്നതിനെ നിര്‍ബന്ധപൂര്‍വ്വം നമ്മളെ കൊണ്ട് സംസാരിക്കുപ്പിന്നു. ഇത്തരത്തില്‍ 'അവര്‍ക്ക്' അനുയോജ്യമായ നയങ്ങളും ആശയങ്ങളും സ്ഥാപിതമാകുന്നു.'

'ആശയങ്ങളും വാദങ്ങളും സ്ഥാപിതമാകുന്നത് അത് എല്ലാവരാലും അംഗീകരിക്കപ്പെടുന്നത് കൊണ്ടല്ല. മറിച്ച് 'അവര്‍' കാണുന്നതിനെ നിര്‍ബന്ധപൂര്‍വ്വം നമ്മളെ കാണിക്കുന്നു,'അവര്‍' സംസാരിക്കുന്നതിനെ നിര്‍ബന്ധപൂര്‍വ്വം നമ്മളെ കൊണ്ട് സംസാരിക്കുപ്പിന്നു. ഇത്തരത്തില്‍ 'അവര്‍ക്ക്' അനുയോജ്യമായ നയങ്ങളും ആശയങ്ങളും സ്ഥാപിതമാകുന്നു.' ചിത്രത്തില്‍ അബ്ദേലയി അഭിനയിക്കുന്നത് പ്രശസ്ത ഫ്രഞ്ച് അള്‍ജീരിയന്‍ കലാകാരനായ ദാലി ബെന്‍സ്സലാഹ് ആണ്, ഇവര്‍ക്കൊപ്പം സാമി സ്ലിമെയ്ന്‍, ഉസൈനി എംബാറക്, അലക്‌സിസ് എന്നിവരാണ് യഥാക്രമം കരീം, മുഖ്താര്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയത്.

കല എന്നനിലയില്‍ ഏതൊരു സിനിമ ആസ്വാദകനും കണ്ടിരിക്കേണ്ട ആവിഷ്‌കാരം തന്നെയാണ് അഥേന. കാരണങ്ങള്‍ അവ്യക്തമാക്കപ്പെട്ട തുടക്കങ്ങള്‍, ദൈര്‍ഗ്യമേറിയ ഷോട്ടുകള്‍, സഹോദര ബന്ധങ്ങളിലെ സങ്കീര്‍ണതകള്‍, നഗര ചേരി പ്രദേശങ്ങളിലെ വൈവിധ്യങ്ങള്‍ മുതലായ ഒരു ചലച്ചിത്ര ആസ്വാദനത്തിന് ഉത്തേജനം ലഭിക്കുന്ന ഘടകങ്ങളടങ്ങിയ കലാസൃഷ്ടി തന്നെയാണിത്. പൊലീസിന്റേയും ഭരണകൂടത്തിന്റെയും ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങള്‍ വളച്ചൊടിച്ചുള്ള അഥേനയിലെ ആവിഷ്‌കാരങ്ങള്‍ ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരെ പ്രതികളാക്കിക്കൊണ്ടുള്ള ഭരണകൂട പ്രകീര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യുന്നതും ആസ്വാദനത്തിന്റെ മറ്റൊരു തലമാണ്.

Resource

1)ലോക സിനിമാ യാത്രകള്‍, ജി.പി രാമചന്ദ്രന്‍

2)https://www.middleeasteye.net/opinion/athena-paris-banlieues-violence-nihilistic-portrayal

3)https://www.newyorker.com/culture/the-front-row/athena-reviewed-when-social-thought-becomes-hectic-spectacle


TAGS :